രാഗം : വേകട (ബേകട)
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : പുഷ്കരൻ
ശ്ലോകം.
ഉത്സാഹിതോഥകലിനാമലിനാശയോസൗ
സത്സാഹസേ നിഷധപുഷ്കരധൂമകേതുഃ
നിസ്സാരതാമനനുചിന്ത്യ ച പുഷ്കരഃ സ്വാം
തത്സാഹ്യമത്താമതിരേത്യ നളം ബഭാഷേ.
പല്ലവി.
വീരസേനസൂനോ, വൈരിവിപിനദാവകൃശാനോ,
അനുപല്ലവി .
നാരിയോടും വിജനസംവാസം
നീരസമത്രേ വീരവരാണാം.
ചരണം.1
പോരിലണഞ്ഞാലാരിലുമുണ്ടോ
ഭീരുത ചേതസി തേ?
പോരാളികളാധിതമന്മഥ-
മംഗനമാർചരണങ്ങൾ വണങ്ങുമോ ?
ചരണം. 2
പാർത്തിരിയാതെ പാർത്ഥിവ; ചൂതിനു
നേർത്തിരിയെന്നൊടു നീ;
ഓർത്താലതു കീർത്ത്യാവഹമറിക
വിരിഞ്ചവിരചിതമവഞ്ചനമവനിയിൽ.
ചരണം. 3
കേളയി! മേ മൊഴി ലാളിതമനിശം
കാളയിതെൻപണയം;
കോളേ, രഥമാളാന കുതിരയോ
വയ്ക്കൊരു പണയ,മിരിക്ക നിരത്തുക.
അർത്ഥം:
ശ്ലോകസാരം:
മലിനാശയനും നിഷധരാജ്യത്തിനു ധൂമകേതുവിനു സമം വിനാശം ചെയ്യുന്നവനുമായ പുഷ്കരൻ, കലിയാൽ വലിയ സാഹസത്തിനു പ്രേരിപ്പിക്കപ്പെടുകയാൽ തൻ്റെ നിസ്സാരതയെയും കലിയുടെ സഹായത്തിൻ്റെ ക്ഷണികസ്വഭാവവും ചിന്തിക്കാതെ വിവേകം നഷ്ടപ്പെട്ടവനായി നളൻ്റെ സമീപത്തു ചെന്നു പറഞ്ഞു.
സാരം:
വീരസേനപുത്രാ, ശത്രുക്കളാകുന്ന വനത്തിനു കാട്ടുതീയായവനേ, ഇപ്പോൾ പെണ്ണിൻ്റെ കൂടെ വിജനത്തിൽ പോയിരിക്കുന്നത് വീരന്മാർക്കു മോശമാണെന്നു ധരിക്കുക. രാജാവേ, താമസിക്കാതെ ചൂതുകളിക്കാൻ എൻ്റെ നേർക്കിരിക്കുക. അതാണു കീർത്തിയുണ്ടാക്കുന്നതെന്ന് ഓർക്കുക. ബ്രഹ്മനിർമ്മിതവും വഞ്ചനയില്ലാത്തതുമാണത്. ഞാൻ പറയുന്നതു കേൾക്കുക, എപ്പോഴും ഞാൻ ലാളിക്കുന്ന ഈ കാളയാണെൻ്റെ പണയവസ്തു. രഥമോ അടിമകളോ കുതിരയോ ഏതാണെങ്കിലും പണയവസ്തു വയ്ക്കുക. കളിക്കാനിരിക്കുക. കരുക്കൾ നിരത്തുക.
അരങ്ങുസവിശേഷതകൾ:
`നാലാരട്ടി`യെടുത്ത് പുഷ്കരൻ നളനെ ചൂതിനു വിളിക്കുന്നു. വലതുവശത്തുകൂടെ നളനും ദമയന്തിയും ചേർന്ന് പ്രവേശിക്കുന്നു. നളൻ പുഷ്കരനെ കണ്ട് ചൂതിനു വിളിച്ചത് അവനാണെന്നറിഞ്ഞ് ഗുണദോഷിക്കാനൊരുങ്ങുന്നു.
അനുബന്ധ വിവരം:
പുഷ്കരൻ പീഠത്തിൽ നിന്നു തിരതാഴ്ത്തി പ്രവേശിച്ച് നളൻ ദമയന്തിയോടൊപ്പം വസിക്കുന്ന സ്ഥലം കണ്ടെത്തി ചൂതിനു വിളിക്കുന്നു. അൽപ്പം പേടി പുഷ്കരനുള്ളിലുണ്ട്.