രാഗം : സാവേരി
താളം : മുറിയടന്ത
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : ദമയന്തി
പല്ലവി.
ഈശ്വരാ, നിഷേധേശ്വരാ,
അനുപല്ലവി.
ആശ്ചര്യമിതിലേറ്റം അപരമെന്തോന്നുള്ളൂ ?
ചരണം. 1
നിജപദം വെടിഞ്ഞുപോയ് നൃപതേ നീ മറഞ്ഞൂ;
നിരവധി കാണാഞ്ഞു തിരവതിനാഞ്ഞു;
അജഗരാനനേ പാഞ്ഞു, അവിടെ ഞാനൊടുങ്ങാഞ്ഞു;
വിജനേ പേയും പറഞ്ഞു വനചരനുമണഞ്ഞൂ !
ചരണം. 2
അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂ ?
അതുകേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂ ?
അബലേ, നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-
ന്നമരേന്ദ്രവരമൊന്നുണ്ടതിന്നുപകരിപ്പൂ.
അരങ്ങുസവിശേഷതകൾ:
സാരം:
ഈശ്വര, നിഷധേശ്വര ! ഇതിലപ്പുറം ആശ്ചര്യമെന്താണുള്ളത് ? രാജ്യം നഷ്ടപ്പെട്ടപ്പോൾ നീ എന്നേയും ഉപേക്ഷിച്ചുപോയി. നിന്നെ അന്വേഷിച്ചു നടക്കുമ്പോൾ പെരുമ്പാമ്പിൻ്റെ വായിൽ അകപ്പെട്ടു. അവിടെയും ഞാൻ ഒടുങ്ങിയില്ല. വിജനത്തിൽ ഭ്രാന്തു പറഞ്ഞ് ഈ കാട്ടാളനും വന്നിരിക്കുന്നു. അതി മൂഢനായ ഇവനോടു ഞാൻ എങ്ങനെയാണ് കാര്യം പറഞ്ഞ് മനസ്സിലാക്കുക ? അതു കാട്ടാൽ ഇവൻ അനുസരിക്കുമോ ? നിൻ്റെ വ്രതത്തെ ഭംഗപ്പെടുത്തുന്നവൻ ഭസ്മമാകുമെന്ന ഇന്ദ്രൻ്റെ വരം എനിക്ക് ഇപ്പോൾ പ്രയോജനപ്പെടുമോ ?