രംഗം നാല് : നിഷധോദ്യാനം
ഹംസം തിരിച്ച് നളനെ ചെന്ന് കണ്ട് വിവരങ്ങൾ പറയുന്നു
രാഗം : സാവേരി
താളം : അടന്ത
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : ഹംസം
ശ്ലോകം
ഇതി വാചികാനി മധുവാണി തന്നുടെ
വദനോദിതാനി ഹൃദയേ വഹന്നസൗ
ത്വരിതം പറന്നു നിഷധേന്ദ്രസന്നിധൗ
സകലം ജഗാദ മൃഗലോചനാമതം.
പല്ലവി:
നരപതേ, ഭവദഭിലഷിതമെന്നാൽ
സാധിതപ്രായമിദം.
അനു.
നിരവധി മാരാധിനീരധിയിലേ നീന്തി
നിയതം നീ തളരൊല്ലാ പിളരൊല്ലാമ നമിനി.
അർത്ഥം:
ശ്ലോകാർത്ഥം:
ദമയന്തിയുടെ വാക്കുകളെ ഹൃദയത്തിൽ വഹിക്കുന്നവനായ ഹംസം വേഗം പറന്നെത്തി ദമയന്തിയുടെ ആശയങ്ങളെല്ലാം നളനോട് അറിയിച്ചു.
സാരം:
രാജാവേ, നിൻ്റെ ആഗ്രഹം ഞാൻ ഏതാണ്ട് പൂർണ്ണമായിത്തന്നെ സാധിച്ചിരിക്കുന്നു. വല്ലാത്ത കാമതാപത്തിൽപ്പെട്ട് നീ തളരരുത്. ഇനി ഹൃദയം പിളരരുത്.
അരങ്ങുസവിശേഷതകൾ:
വലതുവശത്ത് നളൻ പീഠത്തിൽ ഇരിക്കുന്നു. പഞ്ചാരി താളത്തിൽ ഹംസം പ്രവേശിക്കുന്നു. കലാശിച്ച് പദം.