ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കുചേലവൃത്തം
  5. സുദതീ! മാമക നായികേ

സുദതീ! മാമക നായികേ

രംഗം 8 കുചേലവസതി തുടരുന്നു

രാഗം: മോഹനം
താളം: അടന്ത
ആട്ടക്കഥ: കുചേലവൃത്തം
കഥാപാത്രങ്ങൾ: 
കുചേലൻ

താവദ്ഭൂഷണഭൂഷിതാഭിരുദിതോത്സാഹാ സഖീഭിസ്സമം

സമ്പ്രാപ്താ സരണിസ്ഥിതം നിജവരം പ്രത്യുദ്ഗതാ തേന സാ

സാകം പ്രാപ പുരം തദൈവ ധരണീദേവസ്സ്വപാദാനതാ-

മേതാം സൗധഗതോ മനോജ്ഞശയനസ്ഥോസൗ ബഭാഷേ ഗിരം

സുദതീ! മാമക നായികേ! എന്തുവൈശിഷ്ട്യം സുദതീ മാമക നായികേ!

സദനസ്വാപതേയാദി സകലം പാർക്കിലദ്യാപി- 

പക്ഷീന്ദ്രാസനനാകും ലക്ഷ്മീശകൃപയാലേ

അക്ഷയവിഭൂതികളിക്ഷണം ലഭിച്ചതും

പക്ഷപാതമില്ലന്യലക്ഷണമതുമില്ല

കാംക്ഷിതം കഥിച്ചീല ഞാൻ കഥയ കിമു മൂലം

 സർവ്വജ്ഞൻ ഹരിയെന്നു സർവ്വസമ്മതം പാരിൽ

സർവ്വാത്മാ മുരവൈരി ഗീർവാണതരുവല്ലൊ

അറിയാതൊന്നുമില്ലിന്നു മറിമാൻലോചനേ! ചിത്ത-

താരതിൽ ഭ്രമമെന്തിനു സുമുഖീ! സുഖമുണ്ടാം 

ഐഹികസുഖം ബാലേ! മോഹഭ്രാന്തിയാകുന്നു

ഈഹാകമ്യകലേശം നഹിമേ വസ്തൂനി നൂനം

അഹിനാഥാസനഭക്തി മാഹാത്മ്യമതിലേറ്റം

മോഹം സുന്ദരീ! വാഴ്ക നീ ഭൂതിസുതസഹിതം 

അർത്ഥം

ശ്ലോകസാരം. .

താവദ്ഭൂഷിതാഭിരുദ്രിതോത്സാഹാ...

ആഭരണങ്ങൾ അണിഞ്ഞ് അതിയായ ഉത്സാഹത്തോടെ കൂട്ടുകാരികളോടുകൂടി പുറത്തേക്ക് വന്ന ആ ബ്രാഹ്മണസ്ത്രീ വഴിയിൽ പകച്ച് നിൽക്കുന്ന തൻ്റെ ഭർത്താവിൻ്റെ അടുത്ത് ചെന്ന് അദ്ദേഹത്തോട് ഒപ്പം വീട്ടിൽ കയറിയശേഷം, തൻ്റെ കാൽക്കളിൽ നമസ്കരിക്കുന്നവളും അതിമനോഹരമായ മഞ്ചത്തിൽ ഇരിക്കുന്നവളുമായ അവളോട് ആ ബ്രാഹ്മണൻ ഇങ്ങിനെ പറഞ്ഞു.

പദം:-

അല്ലയോ സുന്ദരീ ഇതെല്ലാം എത്രയോ വിശേഷമായിരിക്കുന്നു. ഗരുഡവാഹനനായ ശ്രീകൃഷ്ണൻ്റെ ദയവുകൊണ്ട് ഒരിക്കലും തീരാത്ത ഐശ്വര്യമാണല്ലൊ നമുക്ക് കിട്ടിയിരിക്കുന്നത്. ഇതിലൊന്നും യാതൊരു പക്ഷപാതമോ മറ്റുദ്ദേശങ്ങളോ ഇല്ലതന്നെ. ഞാനാണെങ്കിൽ യാതൊരാഗ്രഹവവും ഭഗവാനോട് പറഞ്ഞതുമില്ല. പിന്നെ എന്താണ് കാരണമെന്ന് പറയൂ. ഭഗവാൻ സർവ്വജ്ഞനാണെന്നു സർവ്വസമ്മതം തന്നെ. ആ പരമാത്മവായ മുരവൈരി സത്യത്തിൽ ഒരു കല്പവൃക്ഷത്തെ തന്നെയാണ് അവിടുന്നറിയാതെ ഈ ലോകത്ത് യാതൊന്നും തന്നെയില്ല പിന്നെ എന്ത് നാം പരിഭ്രമിക്കണം? ഈ  ലൗകികസുഖമെന്നു പറയുന്നത് കേവലം മായ ആകുന്നു. എനിക്കാണെങ്കിൽ ആ സുഖത്തിൽ യാതൊരുവിധ വസ്തുവകകളോടും കർമ്മഫലങ്ങളോടും അശേഷവും ആഗ്രഹമില്ല. അനന്തശയനനവാസിയായ ഭഗവാനിലുള്ള ഭക്തിയിലാണ് എനിക്ക് ഏറേ മോഹം. സൗഖ്യ സന്താന സമ്പത്തോടു കൂടി നീ വാണാലും.