രാഗം: ശങ്കരാഭരണം
താളം: ചെമ്പട
ആട്ടക്കഥ: കിർമ്മീരവധം
കഥാപാത്രങ്ങൾ: ധർമ്മപുത്രർ
നികൃത്തകുചമണ്ഡലാ നിശിതമണ്ഡലാഗ്രേണ സാ
തരോദ രുധിരോക്ഷിതാ സുബഹുവിസ്വരം വിഹ്വലാ
നിശമ്യ നിനദം വനേ ഖലു നിലിമ്പസിന്ധോസ്തടാ-
ന്നിരേത്യ നൃപപുംഗവാ നിജഗദുർന്നിജ പ്രേയസീം
ദുഷ്കരമീവിപിനത്തിലാവാസം കേവലം
ദുഷ്കർമ്മഫലമിതെല്ലാമോർക്കിലതിവേലം
ഇക്കൊടുങ്കാട്ടിലെന്തിനു വന്നതു സുശീലേ
നിഷ്കളമാനസേ നീ ചൊന്നാലുമോമലേ
ഉൾക്കാമ്പിൽ നിന്നെ ഇന്നതിഭീതയെന്നപോലെ
തർക്കിക്കുന്നേൻ ബാലേ
അർത്ഥം:
ശ്ലോകം:- വളരെ മൂർച്ചയുള്ള വാൾ-കൊണ്ട് നിശ്ശേഷം ഛേദിക്കപ്പെട്ട മുലകളോടുകൂടിയവളും ചോരപ്പുഴ ഒഴുക്കി വിഹ്വലയും ആയ ആ രാക്ഷസി വല്ലാത്ത അപശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് നിലവിളിച്ചു. അതേ സമയം കാട്ടിൽ ശബ്ദങ്ങളും കേട്ടുകൊണ്ട് ഗംഗയിൽ നിന്ന് ആ രാജപുംഗവന്മാർ പ്രിയതമയുടെ സമീപത്തെത്തി പറഞ്ഞു.
പദം:-ഈ കാട്ടിൽ കഴിഞ്ഞുകൂടുന്നത് വളാരെ പ്രയാസകരം തന്നെ ആണ്. പറയൂ, നീ എന്തിനാണ് ഈ കൊടുകാട്ടിൽ വന്നത്? മനസ്സിൽ ഒരു കാപട്യവുമില്ലാത്തവൾ ആണല്ലൊ നീ. വല്ലാതെ നീ ഭയപ്പെട്ടിരിക്കുന്നതായി ഞാൻ ഊഹിക്കുന്നു.