കഥകളിപ്പാട്ടിന്റെ ഗംഗാപ്രവാഹം

കെ.ശശി, മുദ്രാഖ്യ, പാലക്കാട്‌

August 25, 2015

അല്‌പം ചരിത്രം… 

കേരളീയ സംഗീത ശാഖകളില്‍ സ്വതന്ത്രമായ നിലനില്‍പ്പ്‌ കൈവരിച്ച പാട്ടുവഴിയാണ്‌ കഥകളി സംഗീതം. കഥകളി എന്ന ദൃശ്യകലാരൂപത്തിന്റെ പിന്നണിപ്പാട്ടായി നിലനില്‌ക്കുമ്പോള്‍ തന്നെ, അതായത്‌ ഒരു പ്രയുക്ത സംഗീതമായിട്ടുപോലും സ്വന്തമായ വ്യക്തിത്വവും വ്യതിരിക്തതയും കഥകളിപ്പാട്ടുകള്‍ക്ക്‌ കൈവന്നിട്ടുണ്ട്‌. ഇതിന്‌ കാരണമാകുന്നത്‌ അതിന്റെ ശാസ്‌ത്രീയതയും ക്ലാസ്സിക്കലിസവുമാണ്‌. പ്രാദേശിക ഭേദങ്ങളോടെ കഥകളിക്ക്‌ പശ്ചാത്തലമാക്കിയിരുന്ന പദങ്ങളെ അനല്‌പമായ വിദ്വത്ത്വത്തോടെ സംഗീതവത്‌കരിച്ചത്‌ മുണ്ടായ വെങ്കിടകൃഷ്‌ണ ഭാഗവതരായിരുന്നു.  

പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ സമ്മതത്തോടെയും വെങ്കിച്ചന്‍സ്വാമിയുടെ അകമഴിഞ്ഞ പ്രോത്സാഹനത്തോടെയും ഉടലെടുത്ത പുരോഗമോന്മുഖമായ നവീന കഥകളി സംഗീതപദ്ധതി നീലകണ്‌ഠന്‍ നമ്പീശനിലൂടെ കലാമണ്‌ഡലം കളരിയിലേക്കും വാസു നെടുങ്ങാടിയിലൂടെ കോട്ടക്കല്‍ കളരിയിലേക്കും സംക്രമിച്ചു. വെങ്കിടകൃഷ്‌ണഭാഗവതരുടെ സംഗീത പരിഷ്‌ക്കാരങ്ങള്‍ക്ക്‌ കാലം ആവശ്യപ്പെട്ട തുടര്‍ച്ചകള്‍ ഏറെയുണ്ടായത്‌ പൊതുസ്വഭാവത്തോടെ പ്രവര്‍ത്തിച്ച കലാമണ്‌ഡലത്തിലായിരുന്നു. നീലകണ്‌ഠന്‍ നമ്പീശന്റെ ജീവിതകാലത്തും അതിനു ശേഷവും ആധുനിക കഥകളിസംഗീതത്തിന്റെ കാവലാളായി നിന്നത്‌ സമീപകാലത്ത്‌ ദിവംഗതനായ കലാമണ്‌ഡലം ഗംഗാധരനായിരുന്നു.  

ഗംഗാധരയുഗത്തിന്‌ കാലമിടുന്നു… 

രാമനാട്ടത്തിന്റെയും കഥകളിയുടെയും പിറവി സ്ഥലമായ കൊട്ടാരക്കരയില്‍ നിന്ന്‌ കഥകളിപ്പാട്ടിന്റെയും കര്‍ണ്ണാടക സംഗീതത്തിന്റെയും സാമാന്യം ഉയര്‍ന്ന പാഠങ്ങള്‍ വശമാക്കിയതിനുശേഷമാണ്‌ ഗംഗാധരന്‍ കലാമണ്‌ഡല ത്തില്‍ വിദ്യാര്‍ത്ഥിയായി എത്തുന്നത്‌. മിടുക്കനായ സഹഗായകനെയും കളരി സഹായിയേയും അന്വേഷിച്ചിരുന്ന നമ്പീശന്‍ ഭാഗവതര്‍ക്ക്‌ നിധിപോലെയാണ്‌ ഗംഗാധരനെ ലഭിക്കുന്നത്‌. കുറഞ്ഞ കാലയളവില്‍തന്നെ നമ്പീശന്റെ മോഹങ്ങളെ അന്വര്‍ത്ഥമാക്കിയ പ്രകടനമാണ്‌ ഗംഗാധരനില്‍ നിന്നുണ്ടായത്‌. ഇക്കാരണത്താല്‍ തന്നെ ഗംഗാധരന്‍ അരങ്ങിലും കളരിയിലും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. 

ചെറുപ്രായത്തില്‍തന്നെ കളരിയാശാനായും പൊന്നാനിപ്പാട്ടുകാരനായും സേവനം അനുഷ്‌ഠിക്കാന്‍ ഗംഗാധരനോളം അവസരം ലഭിച്ച ഗായകര്‍ വിരളമാണ്‌. നിരവധി നിര്‍ഭാഗ്യങ്ങള്‍ക്ക്‌ ഇരയാകേണ്ടിവന്ന അദ്ദേഹത്തിന്‌ ലഭിച്ച ചുരുക്കം (പ്രധാനമായതും) ഭാഗ്യങ്ങളിലൊന്നാണിത്‌. ഗുരുനാഥനായ നമ്പീശന്‍ഭാഗവതരെ അരങ്ങിലും കളരിയിലും അനുധാവനം ചെയ്യുമ്പോഴും സീനിയറായ ഉണ്ണികൃഷ്‌ണക്കുറുപ്പിന്റെ ശാക്തിക സ്വരങ്ങളെ ആദരവോടെ, അത്ഭുതത്തോടെ ഏറ്റുപാടിയപ്പോഴും കഥകളിപ്പാട്ടിനെ പുതുവഴികളിലേക്ക്‌ നയിക്കണമെന്ന ശക്തമായ അഭിവാഞ്‌ഛ ഗംഗാധരനുണ്ടായിരുന്നു. അതിന്‌ അദ്ദേഹത്തിന്‌ അവസരം കൈവന്നതാകട്ടെ കലാമണ്‌ഡലത്തിന്റെ അക്കാലത്തെ മൈനര്‍സെറ്റ്‌ അരങ്ങുകളിലൂടെയും. 

കൊളോണിയലിസത്തിന്റെ കൈവിലങ്ങുകളില്‍ നിന്ന്‌ മോചിതമായ കേരളീയ സമൂഹത്തിന്റെ (ഭാരതീയ സമൂഹത്തിന്റെയും) പുതുപ്രതീക്ഷകളും ഉത്സാഹവും ജീവിതത്തിന്റെ നാനാതുറകളിലും ഉയര്‍ന്നുപൊങ്ങിയ കാലമായിരുന്നു 1950-70 വര്‍ഷങ്ങള്‍. സാംസ്‌കാരിക മേഖലയുടെ ഓരോ കോണിലും ആധുനികത ഉയിര്‍കൊണ്ടു. കഥകളിരംഗവും ഈ പൊതുപ്രവണതയില്‍ നിന്ന്‌ വേറിട്ടുനിന്നില്ല. സമകാലീന കഥകളിക്കാരുടെ നിതാന്ത പ്രചോദനങ്ങളാകുന്ന കലാമണ്‌ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍, കലാമണ്‌ഡലം നമ്പീശന്‍കുട്ടി, കലാമണ്‌ഡലം കേശവന്‍ എന്നിവരെല്ലാം മേല്‍പറഞ്ഞ ആധുനികതരംഗത്തില്‍ ഗംഗാധരനൊപ്പം ഉയര്‍ന്നുവന്നവരാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ കഥകളിയുടെ നിര്‍ണ്ണായക ചരിത്രസന്ധിയില്‍ അതിനെ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത്‌ മുന്നോട്ട്‌ നയിക്കാന്‍ വിധിക്കപ്പെട്ട കലാകാരനായിരുന്നു ഗംഗാധരന്‍.  

രണ്ടാം കാലം… 

ഗംഗാധരന്റെ പാട്ടുവഴക്കങ്ങളുടെ പശ്ചാത്തല പ്രേരണകള്‍ എന്തൊക്കെയായിരുന്നു? ഭാരതീയ സംഗീതത്തിന്റെ ഉള്‍ക്കരുത്തായ കര്‍ണ്ണാടകസംഗീതജ്ഞാനം തന്നെയായിരുന്നു ഗംഗാധരന്റെ പ്രധാന ഈടുവെപ്പ്‌. കഥകളിയുടെ ആട്ടപ്രകാരങ്ങളിലുള്ള അവഗാഹവും സംഗീത സംവിധായകനുവേണ്ടുന്ന ത്യാജ്യഗ്രാഹ്യബുദ്ധിയും അദ്ദേഹത്തിന്റെ അനുബന്ധ കൈമുതലുകളായി. സ്വരവിന്യാസങ്ങളുടെ സാങ്കേതികത്വം സൂക്ഷ്‌മമായി പരിരക്ഷിച്ചുകൊണ്ടു തന്നെ കഥാ സന്ദര്‍ഭങ്ങളുടെ വൈകാരികത അനുഭവവേദ്യമാക്കാനുള്ള സംഗീതസ്ഥലികള്‍ സൃഷ്‌ടിച്ചെ ടുക്കാനുള്ള അസാധാരണ മികവ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്‌ അദ്ദേഹം അവലംബി ച്ചതാകട്ടെ കര്‍ണ്ണാടകസംഗീതത്തിന്റെ രാജപാതയില്‍ വിഹരിച്ചിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, എം.ഡി.രാമനാഥന്‍, പാലക്കാട്‌ കെ.വി.നാരായണസ്വാമി, എന്നിവരുടെ ശൈലിയേയാണ്‌. കീര്‍ത്തനങ്ങളുടെ സാഹിത്യത്തിന്‌ പാട്ടുരൂപം നല്‌കാന്‍ സ്വരധാരാളിത്ത മുപയോഗിക്കാതെ രണ്ടോ മൂന്നോ ജീവസ്വരങ്ങളിലേക്കൊതുക്കി അതിന്റെ സ്ഥായികളിലൂടെ, അതിന്റെ വ്യത്യസ്‌ത വിന്യാസങ്ങളിലൂടെ, ഭാവത്തിന്റെ അവസാന കണികയും പുറത്തെടുക്കുന്ന ശ്രമകരമായ വഴിയായിരുന്നു ഇത്‌. പ്രയുക്തസംഗീതമെന്ന നിലയിലും താളപദ്ധതിയിലും ശുദ്ധ സംഗീതമായ കര്‍ണ്ണാടക സംഗീതത്തില്‍നിന്ന്‌ ഏറെ വേറിട്ടു നില്‌ക്കുന്ന കഥകളിപദങ്ങളില്‍ ഈ പ്രക്രിയ കൂടുതല്‍ ദുഷ്‌കരമാകുന്നു. ശ്രമകരമായ ഈ സംഗീത നിര്‍വ്വഹണം അങ്ങേയറ്റം വിജയ കരമാക്കിയ ഗംഗാധരന്റെ പാട്ടുവഴി അങ്ങനെ കഥകളിപ്പാട്ടിന്റെ രാജമാര്‍ഗ്ഗം തന്നെയായിരുന്നു. 

കര്‍ണ്ണാടക സംഗീത കച്ചേരികളുടെ തനിപ്പകര്‍പ്പുകളല്ലാത്ത ഭാവനിഷ്യന്ദിയായ അദ്ദേഹത്തിന്റെ ആലാപനങ്ങള്‍ക്ക്‌ സമാനത കണ്ടെത്താനാവുക ജി.ദേവരാജന്‍ മാസ്റ്റര്‍ സംവിധാനം ചെയ്‌ത സിനിമാ ഗാനങ്ങളിലായിരിക്കും. കച്ചേരികളിലെ ജ്ഞാനക്കസര്‍ത്തുകളില്‍ മുങ്ങിപ്പോകുന്ന ഭാവത്തെ കേരളീയ പശ്ചാതലത്തില്‍, കേരളീയന്റെ ഭാവ സങ്കല്‍പ്പങ്ങളില്‍ സംഗീതാത്മകമായി പുനര്‍നിര്‍മ്മിക്കുകയായിരുന്നു ജ്ഞാനികളായ, കൊല്ലം ജില്ലക്കാരായ, ഈ രണ്ടു സംഗീത ശിഖാമണികളും.  

അരങ്ങുപാട്ടിന്റെ ചിട്ടകളില്‍ അണുവിട മാറാതെ നിന്നപ്പോഴും പരിഷ്‌ക്കാരത്തിന്‌, ഭാവ സമ്പൂര്‍ണ്ണതയ്‌ക്ക്‌ ഇടം കിട്ടുന്ന എല്ലാ പദങ്ങളിലും പുതുമ വരുത്താന്‍ ഗംഗാധരന്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്‌. പൂര്‍വ്വസൂരികളെ തിരസ്‌കരിക്കാതെ, അവരുടെ സംഭാവനകളെ ഭദ്രമായ അടിത്തറയാക്കി അവയെ കാലത്തിന്‌ അനുയോജ്യമായി വികസിപ്പിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. വേഷക്കാരന്റെ പശ്ചാത്തല സംഗീതത്തിന്റെ ഹാര്‍മണി നിലനിര്‍ത്തുന്നതോടൊപ്പം സംഗീതത്തെ ‘മുന്നണി’യിലെത്തിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. 

മൂന്നാം കാലം… 

ഗംഗാധരനു മുന്നില്‍ ആട്ടക്കഥാകൃത്തുക്കള്‍ എഴുതിയ വരികളും വേഷക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളു. പാട്ടിന്‌ സാധ്യതയുള്ള കഥയെന്നോ സാധ്യതയില്ലാത്ത കഥയെന്നോ ഉള്ള വിവേചനം അദ്ദേഹത്തിന്‌ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഏതെങ്കിലും കഥകളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയില്ല. കഥകളിയില്‍ ഗംഗാധരന്‌ മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേകതയാണിത്‌. ഗംഗാധരന്‌ ഏത്‌ കഥയും വഴിയും എന്ന്‌ നിസ്സംശയം പറയാന്‍ രാമന്‍കുട്ടിനായരാശാനെ പ്രേരിപ്പിച്ചതും ഈ പ്രത്യേകതയായിരിക്കണം. രാമന്‍കുട്ടിനായരാശാന്റെ മാസ്റ്റര്‍പീസ്‌ കഥകളായ രാവണോത്ഭവം ബാലി വിജയം, തോരണയുദ്ധം, നരകാസുരവധം, സീതാസ്വയംവരം, രാജസൂയം തുടങ്ങിയ മേളപ്രധാനമായ കഥകളെ അങ്ങേയറ്റം സംഗീതാത്മകമാക്കാന്‍ ഗംഗാധരനല്ലാതെ മറ്റാര്‍ക്കും സാധ്യമാകില്ലെന്ന്‌ ആശാനും സഹൃദയര്‍ക്കും ഒരുപോലെ ബോധ്യമുണ്ടായിരുന്നു.  

ദൃഢമായ ശാരീരത്തിലൂടെ പുരോഗമിക്കുന്ന ഗംഗാധരന്റെ ആലാപനങ്ങള്‍ അകൃത്രിമമായ സ്വരധാരയാല്‍ സമ്പന്നമായിരുന്നു. കരുണാര്‍ദ്രമായ പദങ്ങളുടെ സമ്രാട്ടായിരിക്കുമ്പോഴും വീര-രൗദ്ര ഭാവങ്ങളുടെ ഇടിമുഴക്കങ്ങള്‍ സൃഷ്‌ടിക്കാന്‍ പര്യാപ്‌തമായിരുന്നു ഗംഗാധരന്റെ കണ്‌ഠനാളം. കൃഷ്‌ണന്‍കുട്ടി പൊതുവാള്‍ – അപ്പുക്കുട്ടി പൊതുവാള്‍ സഖ്യത്തിന്റെ ഉച്ചസ്ഥായിലുള്ള മേളത്തെ അതേ അളവില്‍ പാട്ടുകൊണ്ട്‌ നിറച്ചിരുന്നു അദ്ദേഹത്തിന്റെ ഉത്ഭവത്തിലെ പദങ്ങള്‍ എന്ന്‌ വസ്‌തുത രോമഹര്‍ഷത്തോടെ മാത്രമെ സ്‌മരിക്കാനാകു.  

നിലനില്‌ക്കുന്ന സ്വര (sustained notes) ങ്ങളില്‍, സ്ഥായികളില്‍, ശബ്‌ദാനുപാതം കൂട്ടിക്കുറച്ചുകൊണ്ടുള്ള, സ്ഥാന-ക്രമ ശുദ്ധിയുള്ള സംഗതികള്‍ സമ്മോഹനമായി ഉള്‍ച്ചേര്‍ന്ന ഗമകങ്ങളില്‍ വിളക്കിച്ചേര്‍ത്തതായിരുന്നു ഗംഗാധരന്റെ ആലാപനപദ്ധതി. കേവലമായ ശബ്‌ദമാധുര്യത്തിനപ്പുറം വാചികോര്‍ജ്ജത്തിന്റെ വിവിധ വിതാനങ്ങളെ ഭാവാത്മകമായി ഉപയോഗപ്പെടുത്തുന്നതില്‍ പൂര്‍ണ്ണമായി വിജയിച്ച ഗായകനായിരുന്നു ഗംഗാധരന്‍. ഭാരതത്തിന്റെ ആദിമസംഗീതമായ ധ്രുപദിന്റെ അനുരണനങ്ങള്‍ അദ്ദേഹത്തിന്റെ വിളംബകാല പദങ്ങളില്‍ നിഴലിക്കുന്നതായി അനുഭവപ്പെടും. അക്കാരണം കൊണ്ടുതന്നെയായിരിക്കും അദ്ദേഹത്തിന്റെ ‘മറിമാന്‍കണ്ണി…’ സംഗീത കുലപതിയായ ശെമ്മാങ്കുടിയെ വിസ്‌മയഭരിതനാക്കിയത്‌.  

ചിട്ടപ്രധാനമായ കഥകളെ സംഗീതംകൊണ്ട്‌ വാനോളം ഉയര്‍ത്തുമ്പോഴും ജനപ്രിയ കഥകളിലുള്ള ഗംഗാധരന്റെ അധീശത്വത്തിന്‌ ഒരു കുറവും ഉണ്ടായിരുന്നില്ല. ഇവയിലൊക്കെയാണ്‌ പുതുരാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ സാഫല്യമടഞ്ഞത്‌. 1950 കളുടെ ഉത്തരപാദത്തില്‍ തന്നെ ഹിന്ദോളം പോലുള്ള രാഗങ്ങള്‍ കഥകളിക്കുപയോഗിക്കാനുള്ള ചങ്കൂറ്റം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ശോകത്തിന്റെ ഏറ്റക്കുറച്ചിലുകളെ അടയാളപ്പെടുത്തിയിരുന്ന തോഡിക്കും പുന്നാഗവരാളിക്കും ബദലായാണ്‌ അദ്ദേഹം ഹിന്ദോളത്തെയും സിന്ധുഭൈരവിയെയും ഉപയോഗിച്ചത്‌. കാല്‌പനികശോകത്തിന്‌ ഈ രാഗങ്ങള്‍ ഏറെ ഫലപ്രദമാകും എന്ന തിരിച്ചറിവായിരിക്കും അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്‌. സംഗീതസാഗരമായ നളചരിതം, ജനപ്രിയ കഥകളുടെ അഗ്രിമസ്ഥാനത്തു നില്‌ക്കുന്ന കര്‍ണ്ണശപഥം, നിഴല്‍ക്കുത്ത്‌, ദേവയാനീചരിതം, ഹരിശ്ചന്ദ്രചരിതം തുടങ്ങിയവയ്‌ക്ക്‌ അഭിജാതമായതും, അതേ സമയം പുതുതലമുറയുടെ വാസനകളെ കണക്കിലെടുക്കുന്നതുമായ അവതരണശൈലി രൂപപ്പെടുത്തിയത്‌ ഗംഗാധരനാണ്‌ എന്ന വസ്‌തുത എത്ര പേര്‍ ഓര്‍ക്കുന്നുണ്ടാവും?  

ബാഗേശ്രീ, വാഗധീശ്വരി, ആഹിര്‍ഭൈരവ്‌, ആഭോഗി, രഞ്‌ജനി, സിംഹേന്ദ്രമദ്ധ്യമം, കീരവാണി…. ഗംഗാധരന്‍ കളിയരങ്ങുകള്‍ക്ക്‌ പരിചയപ്പെടുത്തിയ രാഗങ്ങളുടെ പട്ടിക നീളുകയാണ്‌. മുന്‍ നിശ്ചയിച്ച രാഗം മാറ്റണമെങ്കില്‍ പുതുതായി ഉപയോഗിക്കുന്ന രാഗം ഭാവപ്രകാശത്തെ ഉദ്ദീപിപ്പിക്കണം എന്ന നിര്‍ബന്ധം ഗംഗാധരന്‌ ഉണ്ടായിരുന്നു. ‘മാറ്റ’ത്തി നായുള്ള മാറ്റത്തെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. ഗംഗാധരന്റെ രാഗജ്ഞാനം അറിഞ്ഞുകൊണ്ടായിരിക്കണം ഉണ്ണികൃഷ്‌ണക്കുറുപ്പ്‌ ആദ്യമായി ‘അംഗനേ…’ ആഭേരിയില്‍ പാടുമ്പോള്‍ ഗംഗാധരന്‍ കൂടെപ്പാടണമെന്ന്‌ ശഠിച്ചത്‌. പൂര്‍ണ്ണമായ കഥകളിവത്‌കരണത്തിന്‌ വിധേയമാക്കിയതിനു ശേഷം മാത്രമെ അദ്ദേഹം പുതുരാഗങ്ങളെ കളിപ്പാട്ടിനെടുത്തിരുന്നുള്ളു. ഇത്തരത്തിലുള്ള സംസ്‌ക്കരണത്തിലൂടെ ചിട്ടപ്പെടുത്തുന്ന പദങ്ങള്‍ കീര്‍ത്തനങ്ങളുടെയോ ജനപ്രിയ ഗാനങ്ങളുടെയോ കേവലാനുകരണങ്ങള്‍ ആയിരുന്നില്ല. പൊന്നാനിപ്പാട്ടുകാരന്റെ രംഗനിയന്ത്രണ കരുത്തിന്റെ മറുപേരായ ഗംഗാധരന്റെ സംഗീത സംവിധാനപടുത്വമാണ്‌ ഇതിലൂടെയെല്ലാം വെളിവാകുന്നത്‌. 

നാലാംകാലം…. 

ഉണ്ണികൃഷ്‌ണക്കുറുപ്പിന്റെ ജൂനിയറായതും ശങ്കരന്‍ എമ്പ്രാന്തിരി മുതല്‌ക്കുള്ളവരുടെ ആശാനായതുമായിരിക്കും ഗംഗാധരന്‍ എന്ന അതുല്യപ്രതിഭയെ വെള്ളിവെളിച്ചത്തില്‍ നിന്ന്‌ അകറ്റിയത്‌. കുറുപ്പിന്റെ മാസ്‌മരികതയും എമ്പ്രാന്തിരിയുടെ കൃത്രിമസുന്ദരപാടവവും ഗംഗാധരന്‌ ഇല്ലായിരുന്നു. കളിയരങ്ങുകള്‍ ‘പാട്ടുകാഴ്‌ച’കളായി രൂപാന്തരം പ്രാപിച്ചിരുന്ന 1970-90 കാലഘട്ടത്തില്‍ അദ്ദേഹം ചിട്ടപ്രധാനമായ കഥകള്‍ക്ക്‌ മാത്രം (അവയുടെ എണ്ണം കുറവായിരുന്നു) ക്ഷണിക്കപ്പെടുന്ന ആളായി – അല്ലെങ്കില്‍ പകരക്കാരനായി. വിധിവൈപരീത്യംകൊണ്ട്‌ സംഭവിച്ച ഈ ദുരവസ്ഥയെ സധൈര്യം മറികടക്കാന്‍ അദ്ദേഹത്തിന്‌ ആയില്ല; ശീലക്കേടുകളില്‍ നിന്നും. 

അഭിമാനിയും നിഷ്‌കളങ്കനുമായിരുന്ന അദ്ദേഹം അരങ്ങുകള്‍ ‘പിടി’ക്കാന്‍ മെനക്കെട്ടില്ല – ഫലമോ, അദ്ദേഹം പതുക്കെ അരങ്ങുകളില്‍ നിന്ന്‌ അകലാന്‍ തുടങ്ങി. ചേംബര്‍ മ്യൂസിക്‌ പോലെ, പരിമിതമായ തന്റെ ആസ്വാദകര്‍ക്ക്‌ മുന്നില്‍ മാത്രമായി അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍. ശീലക്കേടുകള്‍കൊണ്ട്‌ പിന്നാക്കം പോയ എത്രയോ കലാകാരന്‍മാരെ എല്ലാം പൊറുത്ത്‌ സഹൃദയര്‍ തന്നെ മുന്നരങ്ങിലേക്ക്‌ കൈപിടിച്ച്‌ ആനയിച്ചെങ്കിലും ഗംഗാധരന്‌ അങ്ങനെയൊരു രണ്ടാം വരവ്‌ സാധ്യമായില്ല. കഥകളിയിലെ വരേണ്യ വര്‍ഗ്ഗക്കാരില്‍ ചിലര്‍ പുത്തന്‍പാട്ടുകാരിലെ അല്‌പതേജസ്വികളെ വളര്‍ത്താന്‍ മുന്‍കൈയെടുത്തത്‌ കഥകളിപ്പാട്ടിന്റെ സൂര്യതേജസ്സായ ഗംഗാധരനെ മാനസികമായി തളര്‍ത്തി. ‘വിധി മതം നിരസി’ക്കാതെ വിദഗ്‌ധനായ അദ്ദേഹം ഒരു മുന്‍ കലാമണ്‌ഡലം ജീവനക്കാരനായി, സര്‍ക്കാര്‍ പെന്‍ഷന്‍കാരനായി ഉള്‍വലിഞ്ഞ്‌ ജീവിച്ചു. 

സമീപകാലംവരെ എടുത്തുപറയത്തക്ക ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതെ ജീവിച്ചിരുന്ന ആ മഹാപ്രതിഭയെ പുതുതലമുറയ്‌ക്ക്‌ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താത്തില്‍ കഥകളി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ സ്വയം ലജ്ജിക്കണം. കലാകാരന്‍മാരുടെ അരക്ഷിതമായ ജീവിതത്തില്‍ വന്നടിയുന്നു സ്വഭാവദൂഷ്യങ്ങളെ മാറ്റിയെടുക്കുന്നത്‌ അതത്‌ കലാമേഖലയില്‍ പ്രവര്‍ത്തി ക്കുന്നവരുടെ ചുമതലയാണ്‌. കഥകളിപോലുള്ള ഗുരുകുലസമ്പ്രദായാധിഷ്‌ഠിതമായ കലാരൂപങ്ങളുടെ നിലനില്‌പിനും വളര്‍ച്ചക്കും കാരണമാകേണ്ടത്‌ കലാകാരന്‍മാര്‍തന്നെയാണ്‌. സാമൂഹികമായ പിന്നാക്കാവസ്ഥ കൊണ്ട്‌ വന്നുചേരുന്ന അവരുടെ വീഴ്‌ചകള്‍ തിരുത്തിയെടുത്ത്‌ അവരെ സ്വക്ഷേത്രബലവാന്‍മാരാക്കിയാല്‍ മാത്രമെ കലയുടെ നടത്തിപ്പില്‍, അതിനെ ‘നെറ്റ്‌’ ലോകത്തില്‍ വിക്ഷേപിച്ച്‌ വികസിപ്പിക്കുന്നതില്‍ ഊറ്റം കൊളളുന്ന സംഘാടക-ആസ്വാദക പ്രഭുക്കള്‍ക്ക്‌ നിലനില്‌പുണ്ടാവുകയുള്ളു.  

ഹൈദരലിയെയും ഹരിദാസനെയും സംഗീതപരമായി എക്കാലത്തും ഉത്തേജിപ്പിച്ച-രാമന്‍കുട്ടി ആശാന്റെയും, പത്മനാഭനാശാന്റെയും അരങ്ങിലും കളരിയിലും ഉറച്ചുപാടി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ, ഗോപി-ശിവരാമന്മാര്‍ക്ക്‌ താരജോഡികളാവാന്‍ സ്വരപിന്തുണ നല്‌കിയ എമ്പ്രാന്തിരി മുതല്‍ വിനോദ്‌ വരെയുള്ള പാട്ടുകാരെ സൃഷ്‌ടിച്ചെടുത്ത, പൊതുവാള്‍മാരുടെ മേളഗോപുരങ്ങള്‍ക്ക്‌ അമോഘമായ താളമിട്ട, കലാമണ്‌ഡലം പാട്ടുകളരിയുടെ അധിപതിയായ കലാമണ്‌ഡലം ഗംഗാധരന്റെ സംഗീതം അദ്ദേഹത്തിന്റെ ജീവിതകാലത്തില്‍ വേണ്ടത്ര വിലയിരുത്തപ്പെട്ടില്ല. എം.ഡി.രാമനാഥനെപോലെ ഗംഗാധരനും ജീവിതാനന്തരകാലത്തില്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും. തമസ്‌ക്കരണത്തിന്റെ താത്‌കാലികമായ ആവരണങ്ങളെ ഭേദിച്ചുകൊണ്ട്‌ കോടിസൂര്യപ്രഭയോടെ ഗംഗാധരസംഗീതം വരുംകാല സംഗീതപഠിതാക്കള്‍ക്ക്‌ മാര്‍ഗ്ഗദീപമാകും. സ്വര്‍ണ്ണം കലക്കിയ ജലത്തേക്കാളും ഭാരതീയര്‍ പവിത്രമായി കരുതുന്നത്‌ ഗംഗാജലത്തെയാണ്‌. ഹിമവാന്റെ തലയെടുപ്പും ആഴക്കടലിന്റെ അഗാധതയും ഉള്‍ച്ചേര്‍ന്ന ഗംഗാപ്രവാഹത്തിന്‌ സമാനമാണ്‌ ഗംഗാധര സംഗീതം.  

‘ഗംഗാധരന്റെ മഹത്ത്വമറിയാതെ  ഗര്‍ഹണം ചെയ്യുന്നതര്‍ഹതയല്ലെടോ!’ (ദക്ഷയാഗം) 

കലാമണ്‌ഡലം ഗംഗാധരനെക്കൂടി മനസ്സില്‍ കണ്ടായിരിക്കുമോ ഇരയിമ്മന്‍ തമ്പി ഈ വരികള്‍ കുറിച്ചിട്ടത്‌?

Similar Posts

  • അരങ്ങൊഴിഞ്ഞത്‌ സവിശേഷമായ ഒരു പാട്ടുകാലം

    കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി September 13, 2012  കഥകളിസംഗീതത്തിലെ ഒരു കാലഘട്ടമാണ്‌ പള്ളം മാധവനാശാന്റെ മരണത്തോടെ കടന്നുപോയത്‌. ആധുനികമായ കഥകളിസംഗീതത്തിന്റെ ഈ കാലത്തും പരമ്പരാഗത ശൈലിയിൽത്തന്നെ പാടിവന്നവരിലെ അവസാനകണ്ണിയായിരുന്നു അദ്ദേഹം. എനിക്ക്‌ അദ്ദേഹം ഗുരുതുല്യനാണ്‌. 1962 മുതൽ ആശാനുമായി അടുത്തു പരിചയമുണ്ട്‌. ആയാംകുടി കുട്ടപ്പമാരാരാശാന്റെ കീഴിൽ ഞാൻ ചെണ്ട പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചൊല്ലിയാട്ടത്തിനും അരങ്ങേറ്റത്തിനും ആശാനും തണ്ണീർമുക്കം വിശ്വംഭരനും ചേർന്നാണു പാടിയത്‌. അങ്ങനെ എന്റെ കലാജീവിതത്തിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്‌. അന്നു തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിൽ പ്രധാനമായും ഇവരാണു…

  • ആട്ടക്കാരൻ വല്ല്യച്ഛൻ എന്ന വാരണപ്പിള്ളി പത്മനാഭപണിക്കർ

    പി. രവീന്ദ്രനാഥ് November 24, 2013 കേരളത്തിന്റെ മദ്ധ്യകാലഘട്ടം തൊട്ടുള്ള ചരിത്രം പരിശോധിച്ചാൽ വളരെ പ്രമുഖമായ സ്ഥാനവും പദവിയുമുണ്ടായിരുന്ന ഒരു കുടുംബമാണ്, കാർത്തികപ്പള്ളി താലൂക്കിലെ, കായംകുളത്തിനടുത്തുള്ള പുതുപ്പള്ളിയിലെ വാരണപ്പിള്ളി. ഇവർ സമ്പന്നത കൊണ്ടു മാത്രമല്ല, കലാകാരന്മാർ, പണ്ഡിതന്മാർ, സാത്വികന്മാർ, പ്രബലരായ സേനാ നായകന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്ന നിലയിലും സമൂഹത്തിൽ ബഹുമാന സ്ഥാനീയർ ആയിരുന്നു. ഏതൊരു മലയാളിയും സന്ദർശിച്ചിരിക്കേണ്ട ഒരു പുണ്യ സ്ഥലം എന്നാണ് ഈ കുടുംബത്തെ ഒരു ലേഖനത്തിൽ പ്രൊഫ. സുകുമാർ അഴീക്കോട്‌ വിശേഷിപ്പിച്ചിട്ടുള്ളത്. മാർത്താണ്ഡവർമ്മയുടെ…

  • പാതിമുദ്ര

    രവി കവനാട് July 8, 2011 ആടിക്കാറ്റിന്‍റെ താളത്തില്‍കലാശംവച്ചു കാലവുംകൂടുവിട്ടു പറന്നേപോയ്‌മിനുക്കിന്‍ ശിവപക്ഷിയും മനയോല മിഴിത്തുമ്പുതുടയ്ക്കുന്നുണ്ടു മൂകമായ്മൊഴിമുട്ടി വിതുമ്പുന്നുമിഴിവിന്‍റെ ചിലങ്കകള്‍ ഭാവപൂര്‍ണ്ണിമയുള്‍ക്കൊണ്ടപാതിമുദ്ര നിലയ്ക്കവേവിജനേബത യെന്നെങ്ങുംനളവിഹ്വലവീചികള്‍ കലതന്‍ വസ്ത്രമാണിന്നുകൊണ്ടുപോയതു പത്രികള്‍കാണികള്‍ക്കു തിരുത്തീടാ-നാവുമോ കഥയല്‍പവും രുക്മാംഗദനകക്കാമ്പി-ലുണ്ടാകില്ലിനി മോഹിനിസുഖമോദേവി എന്നാരോ –ടിനിചൊല്ലുമരങ്ങുകള്‍ തെക്കോട്ടേയ്ക്കു പുറപ്പെട്ടവണ്ടി കൈകാട്ടിനിര്‍ത്തിയുംഒരുസീറ്റിനു കെഞ്ചുന്നു –ണ്ടാവാം ഉര്‍വ്വശിരംഭമാര്‍. നക്ഷത്രക്കണ്ണുകള്‍പ്പൂട്ടിനിദ്രതേടുന്നു കൈരളിഇനിയൊന്നുണരാനെത്രയുഗം നാം കാത്തിരിയ്ക്കണം

  • |

    ഋതുഭേദങ്ങളുടെ സുഖദു:ഖം 

    ഓര്‍മ്മകള്‍ക്കൊരു  കാറ്റോട്ടം – ഭാഗം 6   ശ്രീവത്സൻ തീയ്യാടി December 3, 2012 പെട്ടെന്നായിരുന്നു പെരുമഴ. അത്താഴസമയത്തോടെ. പകല്‍ മുഴുവന്‍ പുഴുക്കമെന്നത് ശരി; പക്ഷെ ചാറ്റല്‍പോലും തീരെയില്ലാതെപോട്ടെ എന്ന് മോഹിക്കും ആ എട്ടു ദിവസങ്ങളില്‍. സന്ധ്യ കഴിഞ്ഞാണെങ്കില്‍ വിശേഷിച്ചും. ഇരുപത്തിനാല് മണിക്കൂര്‍ ഇടതോരാതെയാണ് കലാപരിപാടികള്‍. ഇന്നാകട്ടെ, വൈകിട്ട് കൊടിയേറിയതേയുള്ളൂ ഉല്‍സവം. ഗോപുരത്തിന്റെ മേല്‍ത്തട്ടിനു മീതെ ലേശം മുമ്പ് മാത്രം കാറ്റത്ത് ആടിയുലഞ്ഞ നീളന്‍ കൂറ പൊടുന്നനെ ലോഹവട്ടം അള്ളിപ്പിടിച്ച് ചടഞ്ഞുകൂടി. വൈദ്യുതിവര്‍ണ്ണങ്ങളില്‍ മുങ്ങിയ ശ്രീപൂര്‍ണത്രയീശക്ഷേത്രം കുടികൊള്ളുന്ന…

  • ഒരു കഥകളി സ്നേഹാർച്ചന

    ഹേമാമോദസമാ – 13 ഡോ. ഏവൂർ മോഹൻദാസ് September 22, 2013  (മണ്മറഞ്ഞ പ്രശസ്ത നടൻ ഡോ. നരേന്ദ്രപ്രസാദിന്റെ അഞ്ചാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി 3-11-2008ൽ മാവേലിക്കര പല്ലാരിമംഗലത്ത് നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘കേരള കലാമണ്ഡലം-കഥകളി നൂറരങ്ങു’ പരിപാടിയുടെ ഉത്ഘാടന വേളയിൽ ഞാൻ ചെയ്ത പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ) കലാസ്നേഹികളേ, കേരളത്തിന്റെ സാഹിത്യ-വിദ്യാഭ്യാസ-നാടക-ചലച്ചിത്ര രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പ്രൊഫ. (ഡോ) നരേന്ദ്രപ്രസാദ് അരങ്ങൊഴിഞ്ഞിട്ടു ഇന്ന് അഞ്ചാണ്ടുകൾ തികയുന്നു. പ്രതിഭാധനനായ ഒരദ്ധ്യാപകനും അതുല്യ നിരൂപകനും നടനും ആയിരുന്ന…

  • എന്റെ കൃഷ്ണൻനായർ ചേട്ടൻ

    ചെന്നിത്തല ചെല്ലപ്പൻ പിള്ള August 15, 2012 എന്റെ കൃഷ്ണൻ നായർ ചേട്ടൻ പോയി; കഥകളിയും തീർന്നു. ഇനിയുള്ളത് കുട്ടിക്കളി മാത്രം. ആ മഹാനുഭാവന്റെ കലാവിരുതിനെ കുറിച്ചോ എന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന അനുഭവങ്ങളെ കുറിച്ചോ ഒന്നും എഴുതി ഫലിപ്പിക്കുവാനുള്ള കഴിവ് എനിക്കില്ല. എഴുതി അങ്ങിനെ ശീലവും ഇല്ല. ഒന്നും പറയാനില്ലെന്ന തോന്നല്‍ വരാതിരിക്കുവാൻ ചിലത് കുത്തി കുറിക്കുന്നെന്നുമാത്രം. ഇങ്ങിനെ അനുഭവിപ്പിക്കാൻ കഴിയുന്ന ഒരു നടൻ എന്റെ അറിവില്‍ വേറെയില്ല. പണ്ടും ഉണ്ടായിരുന്നില്ലെന്നുവേണം കരുതുവാൻ.  ഇനി ഉണ്ടാകുമെന്ന…

മറുപടി രേഖപ്പെടുത്തുക