കോട്ടയ്ക്കൽ ശിവരാമൻ ഭാവാഭിനയത്തിന്റെ ചക്രവർത്തി

മാർഗി വിജയകുമാർ

July 8, 2011

കോട്ടക്കല്‍ ശിവരാമനും ഞാനും

ഞാന്‍ സ്ത്രീവേഷക്കാരന്‍ എന്നുള്ള പട്ടികയില്‍ വരുന്നത് എണപതിനു ശേഷമാണ്. ഈ കാലഘട്ടത്തില്‍ ഇവിടെ വളരെ തിളങ്ങി നിന്ന സ്ത്രീവേഷക്കാര്‍ അനവധിയാണ്. ഒന്നാം നിരയില്‍ കുടമാളൂര്‍, കോട്ടക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി, ചിറക്കര മാധവന്‍ കുട്ടി മുതലായവരും രണ്ടാം നിരയില്‍ കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം രാമചന്ദ്രന്‍, കല്ലുവഴി വാസും, കലാനിലയം ഗോപാലകൃഷ്ണന്‍ മുതല്പേരും അരങ്ങു വാഴുന്ന കാലം. ഇതില്‍ കുടമാളൂരിന്റേയും കോട്ടക്കല്‍ ശിവരാമന്റേയും മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടേയും, ചിറക്കര മാധവന്‍ കുട്ടിയുടേയുംകൂടെ ധാരാളം അരങ്ങുകളില്‍ കൂട്ടു വേഷമുണ്ടായിട്ടുണ്ട്. കിര്‍മ്മീരവധത്തില്‍ പാഞ്ചാലിയായും, നള‌ചരിതത്തില്‍ തോഴിയായും , ബാണയുദ്ധത്തില്‍ ഉഷയായും ഒക്കെ. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കലാകാരന്‍ ശിവരാമനാശാനാണ്. ആ വേഷത്തിന്റെ സൗന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടിട്ടുണ്ട്. ആ കണ്ണ്, മൂക്ക് , മുഖം, ശരീരം അങ്ങിനെ പ്രത്യേകവും ആ ശരീരഘടന തന്നെയും എടുത്തു നോക്കിക്കഴിഞ്ഞാല്‍ കഥകളിയിലെ സ്ത്രീവേഷത്തിനു വേണ്ടി ജനിച്ചതാണോ എന്നു തോന്നിപ്പിക്കുന്ന ഒരു രൂപമായിരുന്നു ശിവരാമനാശാന്റേത്. പിന്നെ അവതരിപ്പിക്കുന്ന് കഥാപാത്രങ്ങളുടെ ഭാവത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഭാവാഭിനയമാണ് മുഖ്യം എന്ന നിഷ്കര്‍ഷയോടെയുള്ള പ്രവര്‍ത്തിയും അതിലെ പൂര്‍ണ്ണതയുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീവേഷത്തിന് അതുവരെ മറ്റാരിലും കാണാത്ത ഒരു തനതായ ആകര്‍ഷകമായ ശൈലിയും ചലനങ്ങളും കഥകളിക്ക് നലകിയത് ശിവരാമാശാനാണ് എന്ന് നിസ്സംശയം പറയാം. അങ്ങിനെ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തത് ശിവരാമനാശാനാണ്. ശിവരാമശാന്റെ വേഷങ്ങള്‍ മാത്രമേ സ്ത്രീവേഷക്കാരന്‍ എന്ന നിലയില്‍ എന്നെ സ്വാധീനിച്ചിട്ടുള്ളൂ എന്ന് വേണമെങ്കില്‍ പറയാം. അത് പ്രധാനമായിട്ടും ഭാവങ്ങ‌ളുടെ തലത്തിലാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ അതിന്റെ ചിന്തകള്‍ ഒരു സ്ഥായിയായ ഭാവത്തോടെ നിലനിര്‍ത്തിക്കൊണ്ട് അവതരിപ്പിക്കുക എന്ന അത്യന്തം ബുദ്ധിമുട്ടേറിയ പ്രവര്‍ത്തി അനായാസേന ശിവരാമാശാന്‍ ചെയ്തത് കണ്ട് അതിനെ സ്വാംശീകരിക്കാന്‍ എന്നാലാവും വിധം ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചലനങ്ങളോ മൗലികതയുള്‍ല ശൈലിയോ ഒന്നും ആര്‍ക്കും പകര്‍ത്താന്‍ പറ്റുന്നതല്ല. പക്ഷേ ഒരു നിമിഷം പോലും ആ സ്ഥായീഭാവത്തില്‍ നിന്നും മാറാതെ നിന്നാടുന്ന ആ ശൈലിയുടെ അന്ത:സ്സത്ത അനുകരണീയമാണ്. അത് സ്വകീയമായ ശൈലിയോടു ചേര്‍ത്തുകൊണ്ട് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.

കലാകാരന്റെ സ്വാതന്ത്ര്യം

പൂതനാമോക്ഷത്തില്‍ ഉണ്ണിക്കണ്ണനായി പാവ ഉപയോഗിക്കുന്ന പാരമ്പര്യമാണ് കഥകളിയില്‍ ഉള്ളത്. ശിവരാമാശാന്‍ കാണുന്ന കൃഷ്ണന്‍ (ഞാന്‍ കണ്ട രണ്ടരങ്ങുകളിലും ) പിച്ച വെച്ചു നടക്കുന്ന ശ്രീകൃഷ്ണനാണ്; കിടക്കുന്ന കൃഷ്ണനെയല്ല . ഏതോ ഒരു കവിയുടെ കവിതയെ അടിസ്ഥാനമാക്കിയാണ് അങ്ങിനെ ആടുന്നത് എന്നദ്ദേഹം പറയുകയുണ്ടായി. (പേരോര്‍മ്മയില്ല) അതുകൊണ്ട് തന്നെ അദ്ദേഹം പാവയെ ഉപയോഗിക്കാറുമില്ല. ഞാനും പാവ ഉപയോഗിച്ചാണ് ആടി വന്നിരുന്നെങ്കിലും ഒരു ഡല്‍ഹിയില്‍ നടന്ന ഒരു കളിയുടെ റിവ്യൂവില്‍ ഒരു പ്രശസ്ത പത്രപ്രവ‌ര്‍ത്ത്ക ഈ പാവ എന്ന പ്രൊപ്പര്‍ട്ടി ഉപയോഗിക്കുന്നതിനെപ്പറ്റി എതിരായി വിമര്‍ശിക്കുകയുണ്ടായി. കഥകളി പോലുള്‍ല ഒരു നാട്യകലയില്‍ ഈ പാവയുറ്റെ കാര്യമുണ്ടോ എന്നായിരുന്നു ഏക വിമര്‍ശനം. അതില്പ്പിന്നെ ഞാന്‍ പാവ ഉപയോഗിക്കാറില്ല. ആസ്വാദകരുടെ കണ്ടുശീലത്തിനെതിരെയുള്ള കലഹമാണെങ്കിലും ഇന്നും ഞാന്‍ പാവ ഉപയോഗിക്കാറില്ല. ശിവരാമാശാന്‍ കലാകാരന്റെ സ്വാതന്ത്ര്യമ എടുത്തു എന്നു തന്നെ വേണം കരുതാന്‍.

ഇഷ്ടക്കേടുകള്‍

ശിവരാമാശാന്‍ വേഷമൊരുങ്ങുന്ന കാര്യത്തില്‍ അങ്ങേയറ്റം അലംഭാവം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ എനിക്കേറ്റവും ഇഷ്ടക്കേടും തോന്നിച്ചത് ഈ ഒരു സ്വഭാവമായിരുന്നു.

ചട്ടക്കൂടുകളിലൊതുങ്ങാത്ത കലാകാരന്‍

കാലകേയവധത്തിലെ ഉ‌ര്വ്വശി എന്ന കഥാപാത്രം വളരെ വ്യവസ്ഥാപിതമായ ചിട്ടകളില്‍ അധിഷ്ഠിതമാണ്. ചിട്ടകളില്‍ നിന്നും അണുവിടപോലും വ്യതിചലിക്കാനുള്‍ല സ്വാതന്ത്ര്യം കലാകാരനെന്നുള്ള നിലയില്‍ നമുക്കില്ല. മുദ്ര, ചുവടുകള്‍, താളത്തിന്റെ കാലം എങ്ങിനെ സുനിശ്ചിതമായ ചിട്ട തെറ്റിക്കാതെ ഭാവം നില നിര്‍ത്തുക എന്നതാണ് ഈ വേഷത്തിന്റെ ഒരു വെല്ലുവിളി. പാണ്ഡവന്റെ രൂപം എന്നു തുടങ്ങുന്ന പദം ഉര്‌വ്വശി അര്‍ജ്ജുനനെ നേരത്തേ കണ്ടിട്ട് ആ രൂപം മനസ്സില്‍ കണ്ടുകൊണ്ടാണ് ആടുന്നത്. അതുകൊണ്ട് ഭാവം അത്യുജ്ജ്വലമായി അവതരിപ്പിച്ചാലേ കാണികള്‍ക്ക് അനുഭവവേദ്യമാവുകയുമുള്ളൂ. അതേ സമയം ചിട്ട തെറ്റുവാനും പാടില്ല. ഇക്കാര്യത്തില്‍ ശിവരാമനാശാന്‍ അത്ര ശുഷ്കാന്തിയോടെ പ്രവര്‍ത്തിച്ചു എന്നു തോന്നുന്നില്ല. നിയതമായ ചിട്ടയില്ലാത്ത നാലാം ദിവസത്തെ ദമയന്തി , മോഹിനി മുതലായ വേഷങ്ങളെ അപേക്ഷിച്ച് ശിവരാമനാശാന്‍ ഇത്തരം വേഷങ്ങളില്‍ അത്ര മികച്ചു നിന്നും എന്നു പറയാനാവില്ല. എനിക്കു തോന്നിയിട്ടു‌ള്ളത് ഒരു ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന കലാകാരനായിരുന്നില്ല അദ്ദേഹം എന്നാണ്. അദ്ദേഹത്തിന്റെ സങ്കല്പ്പങ്ങളും ചിന്തകളുമൊക്കെ ഒരു കഥാപാത്രത്തെ എത്ര ഭാവപ്രധാനമഅക്കി നിര്‍ത്താം എന്നുള്ളതാണ്. നാലാം ദിവസത്തെ ദമയന്തിയൊക്കെ എടുത്തു നോക്കിയാല്‍ ഇന്നും അദ്ദേഹത്തിനു പകരം വെക്കാന്‍ മറ്റൊരാളില്ല. നമ്മളൊക്കെ ചെയ്യുമ്പോള്‍ അദ്ദേഹത്തെപ്പോലെ ആ നിലയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുകയില്ല എന്ന് ഉറച്ച ബോധ്യം തന്നെയുണ്ട്. കാരണം നമ്മുടെ ശ്രദ്ധ പല സ്ഥലങ്ങളിലേക്കും വ്യാപ‌രിക്കുമെന്നുള്ളതാണ്. ശിവരാമനാശാന് അങ്ങിനെയൊരു ഏകാഗ്രത നഷ്ടപ്പെടലില്ല അരങ്ങത്ത്. അരങ്ങെത്തെത്തി‌യാല്‍ ഭാവപൂര്‍ണ്ണതയില്‍ ഏകാഗ്രമായിരിക്കും ആ മനസ്സും ശരീരവും. പാട്ടും, കൊട്ടും ഒന്നും അദ്ദേഹത്തിന്റെ ഭാവാവിഷ്കാരത്തിന് ഒരിക്കലും വിഘാതമാവുകയേയില്ല. കിര്‍മ്മിരവധത്തിലെ ലളിതയെടുത്താലും ചിട്ടകള്‍ക്കനുസരിച്ചുള്ള ചുവടുകളൊന്നും അദ്ദേഹത്തിന് ബാധകമല്ല. പക്ഷേ കഥാപാത്രത്തിന് നാം പ്രതീക്ഷിക്കുന്ന ഭാവവും അതിനപ്പുറവും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ സ്ഥായിയായി നില്പ്പുണ്ടാവുകയും ചെയ്യും.

വ്യ‌ക്തിത്വം

വിശാലമായ വ്യക്തിത്വത്തിനുടമയഅയിരുന്നു ശിവരമാനാശാന്‍. ഒരിക്കല്‍ ശ്രീ ഹൈദരാലിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സ്മ‌രണാര്‍ത്ഥം ഒരു കഥകളിയുണ്ടായി. എന്റെ പൂതനാമോക്ഷവും രാമനുകുട്ടിയാശാന്റെയും ശിവരമാനാശാന്റെയും കൂടി രണ്ടാം ദിവസം കാട്ടാളനും ദമയന്തിയും. എന്റെ പൂതനാമോക്ഷം മുഴുവന്‍ അരങ്ങിന്റെ ഒരു ഭാഗത്തിരുന്ന് ശിവരാമാശാന്‍ കണ്ടു. ശേഷം കളി കഴിഞ്ഞ് എന്നെ വന്ന് അഭിനന്ദിച്ച ഒരു സന്ദര്‍ഭം ഇന്നും സ്മരണയില്‍ നില്‍ക്കുന്നു. എന്നോട് പറഞ്ഞു. “തന്നില്‍ നിന്ന് എനിക്ക് ഒരു സംഗതി കിട്ടി” എന്ന്. സംഗതി എന്താണെന്നു വെച്ചാല്‍ കൃഷ്ണന്‍ എന്ന കുട്റ്റിയെ പൂതന കാണുന്ന സമ‌യത്ത് “കണ്ണുനീര്‍ കൊണ്ടു വദനം കലുഷമാവാനെന്തു മൂലം തൂര്‍ണ്ണം ഹിമജലം കൊണ്ടു പൂര്‍ണ്ണമാമബുജം പോലെ” എന്ന ഭാഗത്ത് കണ്ണുനീര്‍ കൈകൊണ്ട് തൊട്ടെടുക്കുന്ന പൂതന ആ കണ്ണുനീര്‍ത്തുള്ളി കൈവരല്‍തുമ്പത്ത് പറ്റിപ്പിടിക്കയും ആ തുള്ളിയില്‍ തന്റെ പ്രതിബിംബം കാണുന്നതായും ഞാന്‍ ആടിയിരുന്നു. ആ ഭാഗത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം അന്നങ്ങനെ അഭിനന്ദിക്കുകയുണ്ടായത്. എന്നെപ്പോലെയുള്ള ചെറിയ കലാകാരന്മാരില്‍ നിന്നുപോലും എന്തെങ്കിലും പഠിക്കാനുണ്ടെന്ന് പറഞ്ഞതിലൂടെ ആ വലിയ മനസ്സിന്റെ മഹത്വമാണ് വെളിവാകുന്നതെന്ന് പറയേണ്ടതില്ലല്ലോ

കഥകളിയിലെ സ്ഥായീഭാവാഭിനയത്തിന്റെ ചക്രവര്‍ത്തിയായിരുന്നു ശിവരാമനാശാന്‍ . ഏകാഗ്രമായുള്ള സ്ഥായിയിലുള്ള ആ നൈസ്സര്‍ഗ്ഗികമായ അഭിനയത്തിനു പകരം വെക്കാന്‍ ഇന്നും ഒരാളില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അദ്ദേഹത്തിന് എന്റെ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.

(ജൂലൈ ഏഴു രണ്ടായിരത്തി പതിനൊന്നിന് ശ്രീ മാര്‍ഗി വിജയകുമാറുമായി സേതുനാഥ് നടത്തിയ മുഖാമുഖത്തില്‍ നിന്നും തയ്യാറാക്കിയത്)

Similar Posts

  • |

    ഉള്ളിൽ നിന്നും സംഗീതം വരും

    ഡി. വിനയചന്ദ്രൻ August 20, 2017  വെണ്മണി ഹരിദാസ് സ്മരണ – 8(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) ഞാൻ നിരന്തരം കളികാണുന്ന ഒരു കാലമുണ്ടായിരുന്നു, അന്നു മുതൽക്കേ ഹരിദാസനുമായി വളരെ സൌഹൃദത്തിലാണ്. ഇവിടെ മാർഗീല് അദ്ദേഹം അധ്യാപകനായിരിക്കുമ്പം, യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ പഠിപ്പിക്കുമ്പം, പിന്നെ കോട്ടയത്ത് വരുമ്പം കളിയരങ്ങിന്റെ വേദികളിലൊക്കെ… കോട്ടയത്ത് പുള്ളി നേരത്തേ വരികയാണെങ്കിൽ കാണും, കളികഴിഞ്ഞ് കാണും… അനൌപചാരികമായ സംഗമങ്ങൾ, സംസാരവും സംഗീതവുമൊക്കെയായിട്ട്. അത് വലിയൊരു സൌഹൃദമാണ്. ഹരിദാസ് ഒരു പക്ഷെ അതിപ്രശസ്തനാകുന്നതിനു മുൻപ്, എനിക്ക്…

  • ആട്ടക്കാരൻ വല്ല്യച്ഛൻ എന്ന വാരണപ്പിള്ളി പത്മനാഭപണിക്കർ

    പി. രവീന്ദ്രനാഥ് November 24, 2013 കേരളത്തിന്റെ മദ്ധ്യകാലഘട്ടം തൊട്ടുള്ള ചരിത്രം പരിശോധിച്ചാൽ വളരെ പ്രമുഖമായ സ്ഥാനവും പദവിയുമുണ്ടായിരുന്ന ഒരു കുടുംബമാണ്, കാർത്തികപ്പള്ളി താലൂക്കിലെ, കായംകുളത്തിനടുത്തുള്ള പുതുപ്പള്ളിയിലെ വാരണപ്പിള്ളി. ഇവർ സമ്പന്നത കൊണ്ടു മാത്രമല്ല, കലാകാരന്മാർ, പണ്ഡിതന്മാർ, സാത്വികന്മാർ, പ്രബലരായ സേനാ നായകന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്ന നിലയിലും സമൂഹത്തിൽ ബഹുമാന സ്ഥാനീയർ ആയിരുന്നു. ഏതൊരു മലയാളിയും സന്ദർശിച്ചിരിക്കേണ്ട ഒരു പുണ്യ സ്ഥലം എന്നാണ് ഈ കുടുംബത്തെ ഒരു ലേഖനത്തിൽ പ്രൊഫ. സുകുമാർ അഴീക്കോട്‌ വിശേഷിപ്പിച്ചിട്ടുള്ളത്. മാർത്താണ്ഡവർമ്മയുടെ…

  • ചേർത്തല കുട്ടപ്പക്കുറുപ്പാശാനെ അനുസ്മരിക്കുമ്പോൾ

    പള്ളം ചന്ദ്രൻ June 28, 2019 1941-42 കാലം. പിൽക്കാലത്ത് പ്രശസ്ത നടൻമാരായ നാടകം വേലുപ്പിള്ള യാശാൻ, കുറിച്ചി കുഞ്ഞൻ പണിക്കരാശാൻ, കൃഷ്ണപിള്ളയാശാൻ മുതലയാവരുടെ ഗുരുവായിരുന്ന എന്റെ മുത്തച്ഛൻ പള്ളം മാതുപിള്ളയാശാന്റെ പ്രശസ്ത കത്തിവേഷമായിരുന്ന ചെറിയ നരകാസുരനെയാണ് ഞാനാദ്യം ദർശിച്ച കഥകളി വേഷം. അമ്മയുടെ മടിയിലിരുന്ന് കളി കാണുകയായിരുന്നു. അരങ്ങിലൂടെ മുത്തശ്ശനുകിട്ടിയ പാരിതോഷികം മുന്നിലിരുന്ന എന്റെ മടിയിലേക്ക് തന്നതും ഞാൻ ഞെട്ടിപ്പോയതുമാണാദ്യ കഥകളി ദൃശ്യ സ്മരണ.അക്കാലം മുതൽ കഥകളിഭ്രാന്തു പിടിച്ച ഓട്ടം ഇന്നും തുടരുന്നു. അറിയാറായ കാലം…

  • കലാമണ്ഡലം ഹൈദരാലി എന്ന ഗവേഷകന്‍

    രാജശേഖര്‍ പി. വൈക്കം January 4, 2013  കലാലോകത്തിനെന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്‌  കലാമണ്ഡലം ഹൈദരാലിയുടെ വിയോഗം. ഒരു ഗായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ  കഴിവ്‌ എന്തായിരുന്നുവെന്ന്‌  ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ പാട്ട്‌ കേട്ടിട്ടുള്ളവര്‍ക്കൊക്കെ അറിയാം. പക്ഷെ തന്‍റെ മറ്റുപല സിദ്ധികളും പുറം ലോകമറിയും മുന്പ്‌ അദ്ദേഹം യാത്രപറഞ്ഞു. കിട്ടേണ്ടിയിരുന്ന പലേ ബഹുമതികളും വേണ്ടന്നു വച്ച്‌ ആ പ്രതിഭാശാലി  നടന്നകന്നു. ഉന്നത കലാകാരന്മാര്‍ നല്ല ഗവേഷകരാകുന്നത് അപൂര്‍വ്വമാണ്‌. വരും തലമുറക്കുവേണ്ടി കഥകളി സംഗീതത്തെ ക്കുറിച്ച്‌ ഒരു ഉത്തമ ഗ്രന്ഥത്തിന്റെ രചന…

  • |

    ശങ്കരപ്രഭാവം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 15 ശ്രീവത്സൻ തീയ്യാടി November 14, 2013 പുറപ്പാട് ആടിത്തീർത്ത് കൃഷ്ണവേഷങ്ങൾ പോയി. പൂർണത്രയീശക്ഷേത്രത്തിലെ നെടുങ്കൻ ഊട്ടുപുരയിൽ വീണ്ടും തിരശീലമറ. പാതിര പിന്നിട്ട നേരം; പൂഴിയിട്ടാൽ തറയിൽ വീഴാത്ത തിരക്ക്. കഥ തുടങ്ങുകയായി. നളചരിതം രണ്ടാം ദിവസം. ആദ്യ രംഗത്തിനുള്ള രാഗാലാപനം തുടങ്ങി. തൽക്കാലം ശങ്കിടിയേ പാടുന്നുള്ളൂ. എന്തോ, എന്റെ കൗമാരമനസ്സിന് ഒരൂർജം കിട്ടുന്നില്ല. സംഗീതം നന്ന്, അല്ലെന്നല്ല. മുമ്പ് പുറപ്പാടിന് പാടിയ ചെറുപ്പക്കാരേക്കാൾ എന്തുകൊണ്ടും മെച്ചം; പക്ഷെ ഒരു ഗുമ്മില്ല….

  • |

    ശിഷ്യന്‍റെ പ്രണാമം

    പാലനാട് ദിവാകരന്‍ March 3, 2013 കുറുപ്പാശാന്‍റെ സംഗീതമാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന്‍റെ അതുല്യതയും അനന്യതയും പ്രകീര്‍ത്തിക്കേണ്ടിവരുന്നു.  ശിഷ്യന്‍, ആരാധകന്‍, ആസ്വാദകന്‍ എന്നീ നിലകളില്‍ ബഹുമാനിതനാണ്‌, ആദരണീയനാണ്‌ എനിക്ക് കുറുപ്പാശാന്‍. ഈ നിലയ്ക്ക് അദ്ദേഹത്തിന്‍റെ പാട്ടിനെ വിലയിരുത്തി എഴുതുക അപരാധമാണ്‌. ശിഷ്യന്‍ ആശാനെ വിലയിരുത്താന്‍ പാടില്ല. ഇതൊരു നിരീക്ഷണം മാത്രമാണ്‌. ഒപ്പം പാടിയതിന്‍റെ, കേട്ടതിന്‍റെ അനുഭവവിചാരങ്ങള്‍ മാത്രം. ആരാധന കലര്‍ന്ന ആദരവോടേയാണ്‌ ആശാന്‍റെ പാട്ടുകളെ പറ്റി പറയുന്നത്. കുറുപ്പാശാന്‍ പാടുമ്പോള്‍ ഒട്ടും ബുദ്ധിമുട്ടുന്നില്ല. സംഗീതത്തിന്‍റെ ധര്‍മ്മം അനുസരിയ്ക്കുകയാണ്‌ ചെയ്യുന്നത്….

മറുപടി രേഖപ്പെടുത്തുക