കോട്ടയ്ക്കൽ ശിവരാമൻ ഭാവാഭിനയത്തിന്റെ ചക്രവർത്തി

മാർഗി വിജയകുമാർ

July 8, 2011

കോട്ടക്കല്‍ ശിവരാമനും ഞാനും

ഞാന്‍ സ്ത്രീവേഷക്കാരന്‍ എന്നുള്ള പട്ടികയില്‍ വരുന്നത് എണപതിനു ശേഷമാണ്. ഈ കാലഘട്ടത്തില്‍ ഇവിടെ വളരെ തിളങ്ങി നിന്ന സ്ത്രീവേഷക്കാര്‍ അനവധിയാണ്. ഒന്നാം നിരയില്‍ കുടമാളൂര്‍, കോട്ടക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി, ചിറക്കര മാധവന്‍ കുട്ടി മുതലായവരും രണ്ടാം നിരയില്‍ കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം രാമചന്ദ്രന്‍, കല്ലുവഴി വാസും, കലാനിലയം ഗോപാലകൃഷ്ണന്‍ മുതല്പേരും അരങ്ങു വാഴുന്ന കാലം. ഇതില്‍ കുടമാളൂരിന്റേയും കോട്ടക്കല്‍ ശിവരാമന്റേയും മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടേയും, ചിറക്കര മാധവന്‍ കുട്ടിയുടേയുംകൂടെ ധാരാളം അരങ്ങുകളില്‍ കൂട്ടു വേഷമുണ്ടായിട്ടുണ്ട്. കിര്‍മ്മീരവധത്തില്‍ പാഞ്ചാലിയായും, നള‌ചരിതത്തില്‍ തോഴിയായും , ബാണയുദ്ധത്തില്‍ ഉഷയായും ഒക്കെ. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കലാകാരന്‍ ശിവരാമനാശാനാണ്. ആ വേഷത്തിന്റെ സൗന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടിട്ടുണ്ട്. ആ കണ്ണ്, മൂക്ക് , മുഖം, ശരീരം അങ്ങിനെ പ്രത്യേകവും ആ ശരീരഘടന തന്നെയും എടുത്തു നോക്കിക്കഴിഞ്ഞാല്‍ കഥകളിയിലെ സ്ത്രീവേഷത്തിനു വേണ്ടി ജനിച്ചതാണോ എന്നു തോന്നിപ്പിക്കുന്ന ഒരു രൂപമായിരുന്നു ശിവരാമനാശാന്റേത്. പിന്നെ അവതരിപ്പിക്കുന്ന് കഥാപാത്രങ്ങളുടെ ഭാവത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഭാവാഭിനയമാണ് മുഖ്യം എന്ന നിഷ്കര്‍ഷയോടെയുള്ള പ്രവര്‍ത്തിയും അതിലെ പൂര്‍ണ്ണതയുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീവേഷത്തിന് അതുവരെ മറ്റാരിലും കാണാത്ത ഒരു തനതായ ആകര്‍ഷകമായ ശൈലിയും ചലനങ്ങളും കഥകളിക്ക് നലകിയത് ശിവരാമാശാനാണ് എന്ന് നിസ്സംശയം പറയാം. അങ്ങിനെ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തത് ശിവരാമനാശാനാണ്. ശിവരാമശാന്റെ വേഷങ്ങള്‍ മാത്രമേ സ്ത്രീവേഷക്കാരന്‍ എന്ന നിലയില്‍ എന്നെ സ്വാധീനിച്ചിട്ടുള്ളൂ എന്ന് വേണമെങ്കില്‍ പറയാം. അത് പ്രധാനമായിട്ടും ഭാവങ്ങ‌ളുടെ തലത്തിലാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ അതിന്റെ ചിന്തകള്‍ ഒരു സ്ഥായിയായ ഭാവത്തോടെ നിലനിര്‍ത്തിക്കൊണ്ട് അവതരിപ്പിക്കുക എന്ന അത്യന്തം ബുദ്ധിമുട്ടേറിയ പ്രവര്‍ത്തി അനായാസേന ശിവരാമാശാന്‍ ചെയ്തത് കണ്ട് അതിനെ സ്വാംശീകരിക്കാന്‍ എന്നാലാവും വിധം ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചലനങ്ങളോ മൗലികതയുള്‍ല ശൈലിയോ ഒന്നും ആര്‍ക്കും പകര്‍ത്താന്‍ പറ്റുന്നതല്ല. പക്ഷേ ഒരു നിമിഷം പോലും ആ സ്ഥായീഭാവത്തില്‍ നിന്നും മാറാതെ നിന്നാടുന്ന ആ ശൈലിയുടെ അന്ത:സ്സത്ത അനുകരണീയമാണ്. അത് സ്വകീയമായ ശൈലിയോടു ചേര്‍ത്തുകൊണ്ട് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.

കലാകാരന്റെ സ്വാതന്ത്ര്യം

പൂതനാമോക്ഷത്തില്‍ ഉണ്ണിക്കണ്ണനായി പാവ ഉപയോഗിക്കുന്ന പാരമ്പര്യമാണ് കഥകളിയില്‍ ഉള്ളത്. ശിവരാമാശാന്‍ കാണുന്ന കൃഷ്ണന്‍ (ഞാന്‍ കണ്ട രണ്ടരങ്ങുകളിലും ) പിച്ച വെച്ചു നടക്കുന്ന ശ്രീകൃഷ്ണനാണ്; കിടക്കുന്ന കൃഷ്ണനെയല്ല . ഏതോ ഒരു കവിയുടെ കവിതയെ അടിസ്ഥാനമാക്കിയാണ് അങ്ങിനെ ആടുന്നത് എന്നദ്ദേഹം പറയുകയുണ്ടായി. (പേരോര്‍മ്മയില്ല) അതുകൊണ്ട് തന്നെ അദ്ദേഹം പാവയെ ഉപയോഗിക്കാറുമില്ല. ഞാനും പാവ ഉപയോഗിച്ചാണ് ആടി വന്നിരുന്നെങ്കിലും ഒരു ഡല്‍ഹിയില്‍ നടന്ന ഒരു കളിയുടെ റിവ്യൂവില്‍ ഒരു പ്രശസ്ത പത്രപ്രവ‌ര്‍ത്ത്ക ഈ പാവ എന്ന പ്രൊപ്പര്‍ട്ടി ഉപയോഗിക്കുന്നതിനെപ്പറ്റി എതിരായി വിമര്‍ശിക്കുകയുണ്ടായി. കഥകളി പോലുള്‍ല ഒരു നാട്യകലയില്‍ ഈ പാവയുറ്റെ കാര്യമുണ്ടോ എന്നായിരുന്നു ഏക വിമര്‍ശനം. അതില്പ്പിന്നെ ഞാന്‍ പാവ ഉപയോഗിക്കാറില്ല. ആസ്വാദകരുടെ കണ്ടുശീലത്തിനെതിരെയുള്ള കലഹമാണെങ്കിലും ഇന്നും ഞാന്‍ പാവ ഉപയോഗിക്കാറില്ല. ശിവരാമാശാന്‍ കലാകാരന്റെ സ്വാതന്ത്ര്യമ എടുത്തു എന്നു തന്നെ വേണം കരുതാന്‍.

ഇഷ്ടക്കേടുകള്‍

ശിവരാമാശാന്‍ വേഷമൊരുങ്ങുന്ന കാര്യത്തില്‍ അങ്ങേയറ്റം അലംഭാവം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ എനിക്കേറ്റവും ഇഷ്ടക്കേടും തോന്നിച്ചത് ഈ ഒരു സ്വഭാവമായിരുന്നു.

ചട്ടക്കൂടുകളിലൊതുങ്ങാത്ത കലാകാരന്‍

കാലകേയവധത്തിലെ ഉ‌ര്വ്വശി എന്ന കഥാപാത്രം വളരെ വ്യവസ്ഥാപിതമായ ചിട്ടകളില്‍ അധിഷ്ഠിതമാണ്. ചിട്ടകളില്‍ നിന്നും അണുവിടപോലും വ്യതിചലിക്കാനുള്‍ല സ്വാതന്ത്ര്യം കലാകാരനെന്നുള്ള നിലയില്‍ നമുക്കില്ല. മുദ്ര, ചുവടുകള്‍, താളത്തിന്റെ കാലം എങ്ങിനെ സുനിശ്ചിതമായ ചിട്ട തെറ്റിക്കാതെ ഭാവം നില നിര്‍ത്തുക എന്നതാണ് ഈ വേഷത്തിന്റെ ഒരു വെല്ലുവിളി. പാണ്ഡവന്റെ രൂപം എന്നു തുടങ്ങുന്ന പദം ഉര്‌വ്വശി അര്‍ജ്ജുനനെ നേരത്തേ കണ്ടിട്ട് ആ രൂപം മനസ്സില്‍ കണ്ടുകൊണ്ടാണ് ആടുന്നത്. അതുകൊണ്ട് ഭാവം അത്യുജ്ജ്വലമായി അവതരിപ്പിച്ചാലേ കാണികള്‍ക്ക് അനുഭവവേദ്യമാവുകയുമുള്ളൂ. അതേ സമയം ചിട്ട തെറ്റുവാനും പാടില്ല. ഇക്കാര്യത്തില്‍ ശിവരാമനാശാന്‍ അത്ര ശുഷ്കാന്തിയോടെ പ്രവര്‍ത്തിച്ചു എന്നു തോന്നുന്നില്ല. നിയതമായ ചിട്ടയില്ലാത്ത നാലാം ദിവസത്തെ ദമയന്തി , മോഹിനി മുതലായ വേഷങ്ങളെ അപേക്ഷിച്ച് ശിവരാമനാശാന്‍ ഇത്തരം വേഷങ്ങളില്‍ അത്ര മികച്ചു നിന്നും എന്നു പറയാനാവില്ല. എനിക്കു തോന്നിയിട്ടു‌ള്ളത് ഒരു ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന കലാകാരനായിരുന്നില്ല അദ്ദേഹം എന്നാണ്. അദ്ദേഹത്തിന്റെ സങ്കല്പ്പങ്ങളും ചിന്തകളുമൊക്കെ ഒരു കഥാപാത്രത്തെ എത്ര ഭാവപ്രധാനമഅക്കി നിര്‍ത്താം എന്നുള്ളതാണ്. നാലാം ദിവസത്തെ ദമയന്തിയൊക്കെ എടുത്തു നോക്കിയാല്‍ ഇന്നും അദ്ദേഹത്തിനു പകരം വെക്കാന്‍ മറ്റൊരാളില്ല. നമ്മളൊക്കെ ചെയ്യുമ്പോള്‍ അദ്ദേഹത്തെപ്പോലെ ആ നിലയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുകയില്ല എന്ന് ഉറച്ച ബോധ്യം തന്നെയുണ്ട്. കാരണം നമ്മുടെ ശ്രദ്ധ പല സ്ഥലങ്ങളിലേക്കും വ്യാപ‌രിക്കുമെന്നുള്ളതാണ്. ശിവരാമനാശാന് അങ്ങിനെയൊരു ഏകാഗ്രത നഷ്ടപ്പെടലില്ല അരങ്ങത്ത്. അരങ്ങെത്തെത്തി‌യാല്‍ ഭാവപൂര്‍ണ്ണതയില്‍ ഏകാഗ്രമായിരിക്കും ആ മനസ്സും ശരീരവും. പാട്ടും, കൊട്ടും ഒന്നും അദ്ദേഹത്തിന്റെ ഭാവാവിഷ്കാരത്തിന് ഒരിക്കലും വിഘാതമാവുകയേയില്ല. കിര്‍മ്മിരവധത്തിലെ ലളിതയെടുത്താലും ചിട്ടകള്‍ക്കനുസരിച്ചുള്ള ചുവടുകളൊന്നും അദ്ദേഹത്തിന് ബാധകമല്ല. പക്ഷേ കഥാപാത്രത്തിന് നാം പ്രതീക്ഷിക്കുന്ന ഭാവവും അതിനപ്പുറവും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ സ്ഥായിയായി നില്പ്പുണ്ടാവുകയും ചെയ്യും.

വ്യ‌ക്തിത്വം

വിശാലമായ വ്യക്തിത്വത്തിനുടമയഅയിരുന്നു ശിവരമാനാശാന്‍. ഒരിക്കല്‍ ശ്രീ ഹൈദരാലിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സ്മ‌രണാര്‍ത്ഥം ഒരു കഥകളിയുണ്ടായി. എന്റെ പൂതനാമോക്ഷവും രാമനുകുട്ടിയാശാന്റെയും ശിവരമാനാശാന്റെയും കൂടി രണ്ടാം ദിവസം കാട്ടാളനും ദമയന്തിയും. എന്റെ പൂതനാമോക്ഷം മുഴുവന്‍ അരങ്ങിന്റെ ഒരു ഭാഗത്തിരുന്ന് ശിവരാമാശാന്‍ കണ്ടു. ശേഷം കളി കഴിഞ്ഞ് എന്നെ വന്ന് അഭിനന്ദിച്ച ഒരു സന്ദര്‍ഭം ഇന്നും സ്മരണയില്‍ നില്‍ക്കുന്നു. എന്നോട് പറഞ്ഞു. “തന്നില്‍ നിന്ന് എനിക്ക് ഒരു സംഗതി കിട്ടി” എന്ന്. സംഗതി എന്താണെന്നു വെച്ചാല്‍ കൃഷ്ണന്‍ എന്ന കുട്റ്റിയെ പൂതന കാണുന്ന സമ‌യത്ത് “കണ്ണുനീര്‍ കൊണ്ടു വദനം കലുഷമാവാനെന്തു മൂലം തൂര്‍ണ്ണം ഹിമജലം കൊണ്ടു പൂര്‍ണ്ണമാമബുജം പോലെ” എന്ന ഭാഗത്ത് കണ്ണുനീര്‍ കൈകൊണ്ട് തൊട്ടെടുക്കുന്ന പൂതന ആ കണ്ണുനീര്‍ത്തുള്ളി കൈവരല്‍തുമ്പത്ത് പറ്റിപ്പിടിക്കയും ആ തുള്ളിയില്‍ തന്റെ പ്രതിബിംബം കാണുന്നതായും ഞാന്‍ ആടിയിരുന്നു. ആ ഭാഗത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം അന്നങ്ങനെ അഭിനന്ദിക്കുകയുണ്ടായത്. എന്നെപ്പോലെയുള്ള ചെറിയ കലാകാരന്മാരില്‍ നിന്നുപോലും എന്തെങ്കിലും പഠിക്കാനുണ്ടെന്ന് പറഞ്ഞതിലൂടെ ആ വലിയ മനസ്സിന്റെ മഹത്വമാണ് വെളിവാകുന്നതെന്ന് പറയേണ്ടതില്ലല്ലോ

കഥകളിയിലെ സ്ഥായീഭാവാഭിനയത്തിന്റെ ചക്രവര്‍ത്തിയായിരുന്നു ശിവരാമനാശാന്‍ . ഏകാഗ്രമായുള്ള സ്ഥായിയിലുള്ള ആ നൈസ്സര്‍ഗ്ഗികമായ അഭിനയത്തിനു പകരം വെക്കാന്‍ ഇന്നും ഒരാളില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അദ്ദേഹത്തിന് എന്റെ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.

(ജൂലൈ ഏഴു രണ്ടായിരത്തി പതിനൊന്നിന് ശ്രീ മാര്‍ഗി വിജയകുമാറുമായി സേതുനാഥ് നടത്തിയ മുഖാമുഖത്തില്‍ നിന്നും തയ്യാറാക്കിയത്)

Similar Posts

  • അരങ്ങൊഴിഞ്ഞത്‌ സവിശേഷമായ ഒരു പാട്ടുകാലം

    കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി September 13, 2012  കഥകളിസംഗീതത്തിലെ ഒരു കാലഘട്ടമാണ്‌ പള്ളം മാധവനാശാന്റെ മരണത്തോടെ കടന്നുപോയത്‌. ആധുനികമായ കഥകളിസംഗീതത്തിന്റെ ഈ കാലത്തും പരമ്പരാഗത ശൈലിയിൽത്തന്നെ പാടിവന്നവരിലെ അവസാനകണ്ണിയായിരുന്നു അദ്ദേഹം. എനിക്ക്‌ അദ്ദേഹം ഗുരുതുല്യനാണ്‌. 1962 മുതൽ ആശാനുമായി അടുത്തു പരിചയമുണ്ട്‌. ആയാംകുടി കുട്ടപ്പമാരാരാശാന്റെ കീഴിൽ ഞാൻ ചെണ്ട പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചൊല്ലിയാട്ടത്തിനും അരങ്ങേറ്റത്തിനും ആശാനും തണ്ണീർമുക്കം വിശ്വംഭരനും ചേർന്നാണു പാടിയത്‌. അങ്ങനെ എന്റെ കലാജീവിതത്തിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്‌. അന്നു തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിൽ പ്രധാനമായും ഇവരാണു…

  • ‘ലാസ്യം’ കോട്ടയ്ക്കൽ ശിവരാമനാശാനിൽ

    രഘുശങ്കർ മേനോൻ Tuesday, July 26, 2011  കോട്ടയ്ക്കൽ ശിവരാമനാശാന്റെ മികവും കഴിവും കഥകളി സംസ്ക്യതിക്കു തന്നെ വിലമതിക്കാനാവാത്ത ഈടുവെപ്പാണെന്ന കാര്യം കാലം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഔപചാരികമായ വാക്കുകൾക്ക് ഇവിടെ സാംഗത്യമില്ലതന്നെ. എന്നാലും ആസ്വാദനത്തിന് പുതിയ മാനങ്ങൾ നിരന്തരം തുറക്കപ്പെടുന്ന കഥകളിയിൽ പ്രോത്സാഹനവും സ്തുതിവചനങ്ങളും ആസ്വാദകർക്ക് പങ്കവെക്കാതെ വയ്യ. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് തോടയം കഥകളി യോഗവും, ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതിശിവജിയുടെ സെന്റർ ഫോർ മോഹിനിയാട്ടവും, സംയുക്തമായി “ലാസ്യ 2002“ എന്ന…

  • |

    ഒക്ടോബര്‍ ഒമ്പത് – ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്….

    എം.കെ. അനിയന്‍ October 8, 2013 കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന “കുറുപ്പ്സംഗീതം” അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി. കാല്‍നൂറ്റാണ്ടിനുശേഷവും ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതത്തെ അന്വേഷിക്കുകയും, ആസ്വദിക്കുകയും, ആരാധിയ്ക്കുകയും ചെയ്യുന്നവരില്‍ പുതു തലമുറയില്‍പ്പെട്ടവരും ഉണ്ടെന്നത്…

  • ശ്രീ കലാമണ്ഡലം രാജന്‍ മാസ്റ്റര്‍ – ഒരു അനുസ്മരണം

    സി. അംബുജാക്ഷൻ നായർ June 15, 2012 പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം രാജന്‍ ആശാന്‍ ഇക്കഴിഞ്ഞ ജൂണ്‍ 13ന് യശഃശരീരനായി. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയാശാന്റെ മകനും കഥകളി ആസ്വാദകനുമായ സി. അംബുജാക്ഷന്‍ നായര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. ഈ ലേഖനം അദ്ദേഹത്തിന്റെ ‘ഇളകിയാട്ടം’ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.http://ilakiyattam.blogspot.in/2012/06/blog-post.html അരൂര്‍ മുല്ലയില്‍ നെല്ലിപ്പുഴ വീട്ടില്‍ പരേതരായ ശ്രീധരപ്പണിക്കരുടേയും പറവൂര്‍ ഏഴിക്കര കടക്കര എരപ്പത്ത് വീട്ടില്‍ കൊച്ചുകുട്ടിയമ്മയുടെയും മകനായി 1931 -ല്‍ ശ്രീ. രാജന്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു നൃത്തം…

  • |

    ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

    രവീന്ദ്രൻ പുരുഷോത്തമൻ January 20, 2013 തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ…

  • നീണ്ടനാളത്തെ ദേശാടനത്താവളങ്ങൾ

    ശ്രീവല്‍സന്‍ തീയ്യാടി July 2, 2016 ഓർമകൾക്കൊരു കാറ്റോട്ടം – 19 അര നാഴികയോളം ദൂരമുണ്ട് ആശാൻറെ വീട്ടിലേക്ക്. പുതുതായി കിട്ടിയ സൈക്കിളിലാണ് കലാമണ്ഡലം കേശവപ്പൊതുവാളുടെ ചെണ്ടക്കളരിയിലേക്ക് പോവുക. വെളുപ്പിന് അഞ്ചര മണിക്ക്. മൂന്നുനാലാള് വേറെയുമുണ്ട് കൊട്ടു പഠിക്കാൻ. തൃപ്പൂണിത്തുറതന്നെ കോട്ടയ്ക്കകത്തെ പല വീടുകളിൽനിന്ന്. ഒരാൾ അമ്മാവൻ. കൊച്ചിൻ റിഫൈനറിയിൽ അക്കാലത്തുമാത്രം ജോലിയായി കൊച്ചിനാട്ടിൽ വന്നെത്തിയത്. ആളുടെ സ്വദേശം തൃശ്ശൂരിനു ലേശം വടക്ക്. മുളംകുന്നത്തുകാവ് തീയ്യാടി രാമൻ. പിന്നെ രണ്ടുമൂന്നു പേര് എന്നെക്കാൾ ലേശം പ്രായം കുറഞ്ഞവർ….

മറുപടി രേഖപ്പെടുത്തുക