അശ്വതിതിരുനാളിന്റെ ആട്ടക്കഥാസാഹിത്യം

ശ്രീകൃഷ്ണൻ എ. ആർ.

June 17, 2013

ആട്ടക്കഥാസാഹിത്യം പൊതുവേ പിൻതുടരുന്ന ഒരു രചനാശൈലിയുണ്ട് – സാഹിത്യചമൽകാരത്തിന് വലിയ സ്ഥാനം നൽകാതെ അഭിനയത്തിനുള്ള വാചികതന്തു ആയിരിയ്ക്കുക  എന്ന നില. ഈ നിലയിൽ ഉറച്ചുനിന്നു കൊണ്ടുതന്നെ രംഗവിജയം നേടിയ കഥകൾ ധാരാളം; ഇതിൽ നിന്ന് വ്യത്യസ്തമായി സാഹിത്യമെന്ന നിലയിൽ തന്നെ ആസ്വാദ്യമാവുകയും ആ ആസ്വാദ്യതകൊണ്ട് രംഗവിജയത്തിന് കൂടുതൽ ദീപ്തി കൈവരിയ്ക്കുകയും ചെയ്ത കുറച്ചു രചനകളുമുണ്ട്.  ഈ രണ്ടു വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ അശ്വതിതിരുനാളിന്റെ ആട്ടക്കഥകളെ ഉൾപ്പെടുത്തുന്നത് അപൂർണ്ണവും അതിലളിതവുമായ ഒരു വിലയിരുത്തലാകും; അതുകൊണ്ട് ഇവിടെ സൂചിപ്പിച്ച വർഗീകരണത്തിന്റെ ബാധ്യതകൾ തൽക്കാലം മാറ്റി നിറുത്തി, അശ്വതിക്കഥകളെ സ്വതന്ത്രമായി കാണാൻ ശ്രമിയ്ക്കാം.

പൂതനാമോക്ഷം, രുക്മിണീസ്വയംവരം, പൗണ്ഡ്രകവധം, അംബരീഷചരിതം എന്നിവയാണല്ലോ അശ്വതിതിരുനാളിന്റെ കഥകളിരചനകൾ. ഇതിവൃത്തസ്വഭാവത്തിലുള്ള സമാനതകൾ വ്യക്തം- നാലും ഭാഗവതകഥകൾ, അതിൽ തന്നെ മൂന്നും കൃഷ്ണാവതാരകഥകൾ. ഇതിവൃത്തത്തിൽ ഭാഗവതത്തിൽ നിന്ന് കാര്യമായ വ്യതിയാനമൊന്നും സ്വീകരിച്ചിട്ടില്ല എന്നതുകൊണ്ട് രചനാശൈലിയെപ്പറ്റിയുള്ള ചർച്ചയിൽ ആ ഘടകം അധികം വിശകലനം ചെയ്യേണ്ടതില്ല. പുതിയ ആശയമോ തികച്ചും പുതിയ കഥാസന്ദർഭങ്ങളോ അവതരിപ്പിയ്ക്കാൻ കവി ഉദ്യമിച്ചിട്ടില്ല. എങ്കിലും ഭാഗവതബാഹ്യമായ യവനയുദ്ധം അംബരീഷകഥയിൽ ഉൾക്കൊള്ളിച്ചു എന്നതു ശ്രദ്ധേയമാണ്. വിദേശീയരോടുള്ള ‘പദ്മനാഭദാസ’ന്റെ വിരോധമായിരിയ്ക്കാം ഈ രംഗത്തിന്റെ പ്രചോദനം.

പദങ്ങൾ പൊതുവേ കാവ്യസൗന്ദര്യത്തിനു സ്ഥാനമില്ലാത്ത ഋജുവായ ഭാഷണമോ ആത്മഗതമോ ആയിരിയ്ക്കെ, ശ്ലോകങ്ങളെ കൂടുതൽ കാവ്യാത്മകമാക്കുക എന്നൊരു രീതി പല ആട്ടക്കഥകളിലും സ്പഷ്ടമായി കാണാമല്ലോ. (ഈ വിവേചനത്തിനുള്ള കാരണങ്ങൾ പ്രത്യേകം വിശകലനം ചെയ്യപ്പെടാവുന്നതാണ്) ഈയൊരു സമീപനം അശ്വതിതിരുനാളിന്റെ രംഗകാവ്യങ്ങളിലും കാണാം – അതുകൊണ്ട് സാഹിത്യശൈലിയെപ്പറ്റിയുള്ള അവലോകനത്തിൽ പദങ്ങളേയും ശ്ലോകങ്ങളേയും വേർതിരിച്ച് പഠിയ്ക്കേണ്ടതുണ്ട്.

പദങ്ങളുടെ ശൈലി

പദങ്ങളുടെ പ്രധാനധർമ്മം അഭിനയത്തെ നയിയ്ക്കുക എന്നതാണല്ലോ – അതുകൊണ്ടു തന്നെ സാഹിത്യം അത്രതന്നെ പ്രാധാന്യമില്ലാത്ത ഘടകമാകുന്നു, രംഗഭാഷണത്തിൽ. അശ്വതിതിരുനാളിന്റെ ആട്ടക്കഥകളിൽ പദങ്ങൾ പൊതുവേ ധ്വന്യാത്മകത, അർത്ഥാലങ്കാരം തുടങ്ങിയവ നൽകുന്ന സാഹിത്യചമത്കാരം ഇല്ലാത്തവയാണ്. അർത്ഥക്ലിഷ്ടതയോ ഗൂഢതയോ ഇല്ലാത്ത, ‘നടസൗഹൃദം’ (ഇങ്ങിനെയൊരു വാക്ക് നിർദേശിയ്ക്കട്ടെ !) പുലർത്തുന്ന വരികൾ.  അനുപ്രാസം കൊണ്ടുള്ള ശബ്ദസൗന്ദര്യം പൊതുവേ ഉണ്ട്; എന്നാൽ വാക്കുകൾ സൂചിപ്പിയ്ക്കുന്നതിനതീതമായ ഒരു അർത്ഥതലമോ ഭാവതലമോ അധികം പദങ്ങളിലും ഇല്ല. “ചേദിമഹീപതി ആദികളായുള്ള മേദിനീപാലന്മാരെ മേദുരബാണങ്ങളെക്കൊണ്ടു സംസദി ഭേദിച്ചുടൻ സമരേ മോദമോടു നിന്നെ കൊണ്ടുപോം മുകുന്ദൻ” (രുക്മിണീസ്വയംവരം) എന്ന മട്ടിലുള്ള ലളിതമായ, അനലങ്കാരമായ അർത്ഥപ്രതിപാദനം.

അശ്വതിതിരുനാളിന്റെ ആട്ടക്കഥകളിൽ പദങ്ങൾ പൊതുവേ ധ്വന്യാത്മകത, അർത്ഥാലങ്കാരം തുടങ്ങിയവ നൽകുന്ന സാഹിത്യചമത്കാരം ഇല്ലാത്തവയാണ്.

പൂതനാമോക്ഷത്തിലെ ലളിതയുടെ അമ്പാടിഗുണവർണ്ണനവും തുടർന്നുള്ള നന്ദകുമാരവർണ്ണനവും, പക്ഷേ, ഇപ്പറഞ്ഞ പൊതുസ്വഭാവത്തിൽ നിന്നു വിഭിന്നമാണ്.  ഈ പദങ്ങളിൽ കവി തിരഞ്ഞെടുത്തിട്ടുള്ള വർണ്ണ്യവിഷയങ്ങൾ, അവയുടെ അവതരണശില്പം എന്നിവ ശബ്ദഭംഗിയും ഭാവഭംഗിയും നിറഞ്ഞ സാഹിത്യസൗഭഗത്തിന് ഉദാഹരണമായി കാണിയ്ക്കാവുന്നതാണ്. “എത്രയും നികടവർത്തി മത്തശിഖിനൃത്തമാർന്ന ഗോവർദ്ധനഗിരി”യും, “ദധിബിന്ദുപരിമള”വും, “ഹിമജലം കൊണ്ടു പുർണ്ണമാം അംബുജം” പോലെ കണ്ണീർകൊണ്ടു കലുഷമായ വദനവുമൊക്കെ കവി വളരെ ശ്രദ്ധാപൂർവം ആവിഷ്കരിച്ചിരിയ്ക്കുന്ന കാവ്യവർണ്ണനകളാണ്. ഈ വരികളിൽ നാട്യസൗന്ദര്യത്തെ കൂടുതൽ ഊർജ്ജിതമാക്കുന്ന പദഭംഗിയുണ്ട്, നാട്യമില്ലാതെത്തന്നെ ആസ്വദിയ്ക്കവുന്ന സാഹിത്യസൗന്ദര്യവുമുണ്ട്. പൂതനാമോക്ഷത്തിൽ ഈ രംഗം മാത്രം കൂടുതൽ പ്രചാരം നേടാനിടയായതിനുള്ള കാരണങ്ങളിലൊന്ന് ഈ സാഹിത്യസുഭഗതയായിരിയ്ക്കാം.  ഇതിനു തൊട്ടുമുൻപുള്ള, രംഗപ്രചാരമില്ലാത്ത പൂതന (പെൺകരി)യുടെ പദവും മറ്റൊരു നിലയിൽ ശ്രദ്ധേയമാണ് – ഈ രാക്ഷസി കാണുന്ന കാഴ്ചകളും (പെരുമ്പാമ്പിന്റെ വായിൽ പെടുന്ന ആനകൾ കൊമ്പുകൊണ്ടു പാമ്പിനെ പിളർന്നു പുറത്തുവരുന്നതും മറ്റുമായ ഭീകരദൃശ്യങ്ങൾ) അവൾ ‘ലളിത’യാകുമ്പോൾ ആസ്വദിയ്ക്കുന്ന മോഹനദൃശ്യങ്ങളും തമ്മിലുള്ള സംഭേദം – തുടർച്ചയായുള്ള ഈ രംഗങ്ങൾ രണ്ടും അവതരിപ്പിച്ചാൽ നല്ല നാട്യാനുഭവമാകുമെന്നു തോന്നുന്നു, ലളിത മാത്രമേ പതിവുള്ളൂ എങ്കിലും. (പൂതനയേയും ലളിതയേയും അവതരിപ്പിയ്ക്കുന്ന ശ്ലോകങ്ങളുടെ സ്വഭാവത്തിലും ഈ ഭീകരസൗമ്യഭേദം വ്യക്തമായി കാണാം – രണ്ടാമത്തേത് മലയാളമായതുകൊണ്ടു വിശേഷിച്ചും).

രംഗപ്രചാരം കുറവോ തീരെ ഇല്ലാത്തതോ ആയ ചില രംഗങ്ങളിൽ (പൗണ്ഡ്രകവധത്തിലടക്കം) മുൻപു പരാമർശിച്ച ലളിതശൈലിയിൽനിന്നു കുറച്ചു വിഭിന്നമായ, അലങ്കാരനിബിഡമായ ചില പദങ്ങൾ കാണാം. പൂതനാമോക്ഷത്തിലെ വസുദേവരുടെ ശൃംഗാരപ്പദം ഒരു ഉദാഹരണം.  പൗണ്ഡ്രകവധത്തിലെ,

“മിത്രപദവീഗതവിചിത്രമണികൂടനായ്
എത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ
വേലാവിലംഘിമദലോലമായ് വാഴുന്നു
നീലാചലാഭമിഭജാലമൊരു ഭാഗേ”

എന്നു തുടങ്ങുന്ന ദിവിദന്റെ പദം മറ്റൊരു ഉദാഹരണം.

ശ്ലോകസാഹിത്യം

ആട്ടക്കഥാകൃത്തുകൾ കവിധർമ്മപരമായ സ്വാതന്ത്ര്യം കൂടുതൽ അനുഭവിയ്ക്കുന്നത് ശ്ലോകരചനയിലാണ്. ഭാഷാപാണ്ഡിത്യം അനിവാര്യമല്ലാത്ത നടന് എളുപ്പത്തിൽ മനസ്സിലാക്കാനും, സ്വയം അനുഭവിയ്ക്കാനും പറ്റുന്ന തരത്തിലായിരിയ്ക്കണം അഭിനയത്തിനുള്ള പദങ്ങളുടെ രചന. അഭിനയിയ്ക്കപ്പെടേണ്ടാത്ത ശ്ലോകങ്ങൾക്ക് ഈയൊരു നിബന്ധനയില്ലല്ലോ – “കല്പദ്രുകല്പദ്രുപദേന്ദ്ര..”  എന്നും “വാന്താമൃതാ വാങ്മയകൗമുദീയം” എന്നുമൊക്കെയുള്ള പ്രയോഗങ്ങളുടെ കാവ്യഗാംഭീര്യം നടൻ അനുഭവിയ്ക്കുന്നില്ലെങ്കിലും അത് അഭിനയത്തെ ബാധിയ്ക്കില്ല; സാഹിത്യാസ്വാദകർക്ക് അതൊക്കെ ആഹ്ലാദകരമായിരിയ്ക്കുകയും ചെയ്യും. ശ്ലോകങ്ങൾ അധികവും സംസ്കൃതമാകാനുള്ള കാരണവും ഈ ന്യായത്തിൽ നിന്നുതന്നെ വരുന്നതായിരിയ്ക്കണം.  കവിത്വത്തെ കൂടുതൽ സ്പഷ്ടമാക്കാൻ ശ്ലോകങ്ങളെ വിനിയോഗിയ്ക്കുക എന്ന ഈ നടനകഥാശൈലി  അശ്വതിതിരുനാളും അനുവർത്തിയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്ലോകങ്ങളധികവും സംസ്കൃതത്തിലാണ് (ഇവിടേയും “കന്നൽകണ്ണികൾ മൗലിരത്നകലികാരൂപം” ധരിച്ച പൂതന വ്യത്യസ്തയായി നിൽക്കുന്നു, മണിപ്രവാളത്തിൽ).

സ്വയംവരദിനത്തിൽ പാർവതീക്ഷേത്രത്തിൽ നിന്നിറങ്ങുന്ന രുക്മിണിയെ കവി വർണ്ണിയ്ക്കുന്നത് അതിദീർഘങ്ങളായ ചില സമസ്തപദങ്ങളിലൂടെയാണ്.

അലങ്കാരവിമുഖമായ പദരചനയിൽ നിന്ന് അശ്വതിശ്ലോകങ്ങളെ വ്യത്യസ്തമാക്കുന്ന കാവ്യാലങ്കാരസുഭഗതയ്ക്ക് ഉദാഹരണങ്ങൾ ധാരാളമുണ്ട്.   “മധ്യേവാരിധി ബാഡവാനലശിഖാമാലാമിവാലോകിതാം” (രുക്മിണീസ്വയംവരം) – സ്വർണ്ണവർണ്ണയായ ദ്വാരക അകലെനിന്ന് സമുദ്രമധ്യത്തിൽ കാണപ്പെടുന്നതാണ് ഇവിടെ വർണ്യവിഷയം: ബാഡവാഗ്നിയുടെ ജ്വാലാമാലകൾ പോലെ കാണപ്പെടുന്ന ദ്വാരക എന്നാണ് വർണ്ണന. ഈയൊരു സമസ്തപദത്തിൽ കവി നഗരമാളികകളുടെ ഔന്നത്യവും, സ്വർണ്ണമയതയും, തേജസ്സും, സമുദ്രമധ്യസ്ഥിതിയും സുന്ദരമായി സമാഹരിച്ചിരിയ്ക്കുന്നു.  “സ്വൈരം കൈരവബന്ധുബന്ധുരകരശ്രേണീകൃപാണീലതാ-ലൂനപ്രൗശഢതമസ്തമാലഗഹനേ” എന്നാരംഭിയ്ക്കുന്ന രൈവതപർവതവർണ്ണന (പൗണ്ഡ്രകവധം) ശ്ലോകങ്ങളിൽ അശ്വതിതിരുനാൾ വിന്യസിയ്ക്കുന്ന കാവ്യസൗന്ദര്യത്തിന്റെ ഗാംഭീര്യത്തിനു മറ്റൊരു ഉദാഹരണമാണ്.

‘പൂതനാമോക്ഷ’ത്തിലെ ചില ശ്ലോകങ്ങൾ മേല്പുത്തൂരിന്റെ ‘നാരായണീയ’ത്തിന്റെ സ്പഷ്ടമായ സ്വാധീനം കാണിയ്ക്കുന്നുണ്ട്.

രുക്മിണിയും കൃത്യകയും സുദർശനവും

കൗതുകകരമായ വ്യത്യസ്തതകളുള്ള ചില അശ്വതിശ്ലോകങ്ങൾ ശ്രദ്ധിയ്ക്കാം. സ്വയംവരദിനത്തിൽ പാർവതീക്ഷേത്രത്തിൽ നിന്നിറങ്ങുന്ന രുക്മിണിയെ കവി വർണ്ണിയ്ക്കുന്നത് അതിദീർഘങ്ങളായ ചില സമസ്തപദങ്ങളിലൂടെയാണ്: “കർണ്ണാലങ്കാരഹീരാങ്കുരരുചിരരുചിപ്രോല്ലസദ്വക്ത്രപത്മാ…” എന്നിങ്ങനെ. സാധാരണ വീരരൗദ്രഭാവങ്ങൾക്കു പ്രാമുഖ്യമുള്ള രൂപവർണ്ണനകൾക്കാണ് ഇങ്ങിനെ ദീർഘമായ സമസ്തപദങ്ങൾ ഉപയോഗിയ്ക്കുക – കഥകളിയിൽ നിന്നുതന്നെയുള്ള ഉദാഹരണങ്ങൾ: “തത്കാലോദ്യത്പ്രകോപ..” എന്നുതുടങ്ങുന്ന വീരഭദ്രവർണ്ണന (ദക്ഷയാഗം),   “കല്പാന്തകാലോൽക്കടപവനലുഠത്….” എന്നൊക്കെ നീളുന്ന യുദ്ധോത്സുകനായ അർജ്ജുനന്റെ വർണ്ണന (ഉത്തരാസ്വയംവരം), “കല്പാക്ഷേപാതിരൂക്ഷക്ഷുഭിത്ഘനഘടാനിഷ്ഠുരാഘാത- ഭൂതധ്വാനസ്പർദ്ധ്യട്ടഹാസപ്രകടിതനിജദോർദണ്ഡചണ്ഡപ്രതാപ:*” -അശ്വതിയുടെ തന്നെ ജരാസന്ധൻ (രുക്മിണീസ്വയംവരം).

* കല്പാന്തത്തിൽ അതിഘോരമായി ക്ഷോഭിച്ച മേഘമാലകളുടെ സംഘട്ടനം കൊണ്ടുണ്ടാകുന്ന ഇടിമുഴക്കത്തോടെതിരിടുന്ന അട്ടഹാസത്തിലൂടെ തന്റെ ഭയങ്കരമായ കൈക്കരുത്തിനെ കാണിയ്ക്കുന്നവൻ.

ഇവിടെ രുക്മിണീചിത്രണത്തിൽ കവി തികച്ചും വ്യത്യസ്തമായ ഒരു സൗന്ദര്യവർണ്ണനയാണ് സമസ്തപദങ്ങളിലൂടെ സാധിയ്ക്കുന്നത്. ഇതിനു വിപരീതമായ രൗദ്രപ്രധാനയായ, ഭീകരസ്വരൂപിണിയായ കൃത്യകയെ (അംബരീഷചരിതം) അവതരിപ്പിയ്ക്കുന്നതോ ? കാര്യമായ  സമസതപദസ്പർശമില്ലാതെ  “ഘട്ടയന്തീ നദന്തീ ഘഡ്ഗം തീവ്രം വഹന്തീ” എന്നെല്ലാം ഹ്രസ്വപദങ്ങളിലൂടെയും. കൗതുകകരമായ ഒരു പരീക്ഷണം പോലെ ശ്രദ്ധേയമാണ് പദസംനിവേശശൈലിയിലുള്ള ഈ വ്യതിയാനം –  സ്വയംവരകന്യകയെ വർണ്ണിയ്ക്കാൻ ദീർഘമായ സമസ്തപദങ്ങൾ, സംഹാരരൂപിണിയുടെ ഘോരാകാരത്തെ ചിത്രീകരിയ്ക്കാൻ ചെറിയ ഒറ്റപ്പദങ്ങളും.

എന്നാൽ അംബരീഷചരിതത്തിൽ തന്നെ സുദർശനത്തെ അവതരിപ്പിയ്ക്കുമ്പോൾ കവി സമസ്തപദങ്ങളുടെ സ്വാഭാവികഗരിമയെ ഉപയോഗിയ്ക്കുന്നുണ്ട് – “സംഗ്രാമോദ്ഭടദൈത്യപുംഗവചമൂചക്രച്ഛിദാലമ്പടം…” എന്ന തുടക്കത്തോടെ. കൃത്യയേക്കാൾ ഉഗ്രതയുള്ളതാണ് സുദർശനമെന്ന സൂചനയും ഈ വ്യത്യാസത്തിൽ അന്തർലീനമായിരിയ്ക്കാം.

ശബ്ദസൗന്ദര്യം

ശബ്ദാലങ്കാരങ്ങളോട് പരിമിതമായ പ്രതിപത്തി ഈ കവി തന്റെ ശ്ലോകങ്ങളിൽ കാണിച്ചിട്ടുണ്ട്. “മന്ദമന്ദമരവിന്ദസുന്ദരദൃശം” എന്നു തുടങ്ങുന്ന നായികാവർണ്ണന(രുക്മിണീസ്വയംവരം) അനുപ്രാസസൗന്ദര്യത്തിനു മാതൃകയായി നിൽക്കുന്നു.  “രൂക്ഷൈരീക്ഷണജാശുശുക്ഷണികണൈർദിക്ഷുജ്വലത്ഭി: ക്ഷണാദ്” എന്നാരംഭിയ്ക്കുന്ന പൗണ്ഡ്രകവധത്തിലെ ഗരുഡവർണ്ണനയിലെ ശബ്ദാലങ്കാരവും അനുപ്രാസസമ്പന്നമാണ്.

ചിത്രശ്ലോകം

സംസ്കൃതത്തിലെ ചില മഹാകവികൾ പ്രദർശിപ്പിയ്ക്കുന്ന പദശക്തികൊണ്ടുള്ള അഭ്യാസങ്ങളിലൊന്ന് അശ്വതിതിരുനാളും പ്രയോഗിച്ചിട്ടുണ്ട്, “അതിരൂഢമജം” എന്നു തുടങ്ങുന്ന അംബരീഷചരിതശ്ലോകത്തിൽ. ഒരുപോലെ തോന്നുന്ന രണ്ടു ശ്ലോകപാദങ്ങൾക്ക് വ്യത്യസ്തമായ അർത്ഥമുണ്ടായിരിയ്ക്കുക എന്നതാണ് ഈ ശ്ലോകത്തിലെ വിശേഷം. ആശയചാരുതയുടെ ചമൽകാരമല്ല, പദസ്വാധീനത്തിന്റെ ഒരു പ്രതാപദർശനം മാത്രമേ ഇത്തരം പ്രയോഗങ്ങളിൽ പ്രതീക്ഷിയ്ക്കേണ്ടതുള്ളൂ. ഭാരവി, മാഘൻ, ശ്രീഹർഷൻ തുടങ്ങിയവർ വഴികാട്ടുന്ന ഒരു അലങ്കാരമാർഗമാണിത് (‘കവികുലഗുരു’വായ കാളിദാസൻ ഈ വഴിയിൽ നിന്നു മാറി നിന്നു..).

“നരകാശ്രയണോചിതക്രിയോപ്യഭജദ്രാമഹതോ ദിവം കപി:”  എന്നിങ്ങനെ ശ്ലേഷത്തോടുകൂടിയ വിരോധാഭാസം, തുടർന്നുവരുന്ന അർത്ഥാന്തരന്യാസത്തോടെ ദിവിദന്റെ സ്വർഗപ്രാപ്തിയെ വർണ്ണിയ്ക്കുന്നു (പൗണ്ഡ്രകവധം).

സംഗ്രഹം

അർത്ഥസൗന്ദര്യവും ശബ്ദഭംഗിയും വഴങ്ങുന്ന തനിയ്ക്ക് കാവ്യപരിചയവും ഭാഷാപാണ്ഡിത്യവും ധാരാളമുണ്ടെങ്കിലും പാത്രഭാഷണത്തിന്റെ സാഹിത്യഘടനയിൽ ഇതിനെല്ലാം പരിമിതമായ സ്ഥാനമേ താൻ നൽകുന്നുള്ളൂ എന്ന നിലപാടാണ് അശ്വതിതിരുനാളിന്റേത് എന്നാണ് അദ്ദേഹത്തിന്റെ  ആട്ടക്കഥകളുടെ സാഹിത്യാംശം സൂചിപ്പിയ്ക്കുന്നത്. കാവ്യഭംഗിയുടെ വിവിധതലങ്ങളിലുള്ള സ്ഫുരണവും, സാമ്പ്രദായികമായ അലങ്കാരവിന്യാസവും ഈ രചനകളിലുണ്ട്, പ്രത്യേകിച്ചും ശ്ലോകങ്ങളിൽ.  പദങ്ങൾ അധികവും  ലളിതമാണ്, കാവ്യാത്മകതയും ആശയഗാംഭീര്യവും പൊതുവേ അവയിൽ കുറവാണെങ്കിലും.

Similar Posts

  • തുടക്കക്കാർക്കായി കഥകളിയെ പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും

    സുനിൽ April 9, 2012  എന്താണ് കഥകളി? തികച്ചും വ്യക്തിപരമായ ചോദ്യം. കുറഞ്ഞത് പത്ത് കളിയെങ്കിലും കണ്ടതിനുശേഷം സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ. ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്. വിവിധ തലങ്ങളില്‍/നിലവാരങ്ങളില്‍ ആസ്വദിക്കാവുന്ന ബഹുമുഖമാര്‍ന്നയ ഒരു കലാരൂപമാണിത്. കഥകളി ഒരേ…

  • |

    പാറക്കടവ് നാട്യധര്‍മ്മി കഥകളി ആസ്വാദനക്കളരി

    ശ്രീചിത്രന്‍ എം ജെ February 23, 2012 ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ആവിഷ്കാരസാഫല്യം എന്ത് എന്ന ചോദ്യം ഒരു ഊരാക്കുടുക്കാണ്. എന്തു തന്നെയായാലും അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ‘അഭിനയ’ ലക്ഷ്യം (മുന്നോട്ടുനയിക്കല്‍) ഇത്തരം കലകളുടെ അവതരണത്തിലും ആസ്വാദനത്തിലും ഉണ്ടെന്നു തര്‍ക്കമില്ല. ഈ ലക്ഷ്യത്തോട് നീതി പുലര്‍ത്തുകയും, കഥകളിയുടെ ജനകീയപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃകയാവുകയും ചെയ്ത ശില്‍പ്പശാലയായിരുന്നു ‘നാട്യധര്‍മ്മി പാറക്കടവ്’ സംഘടിപ്പിച്ച ‘കഥകളി ആസ്വാദന പരിശീലന കളരി’. ഉള്ളടക്കം കല്യാണസൗഗന്ധികം, കിര്‍മീരവധം, രാവണോല്‍ഭവം എന്നീ കഥകളുടെ ചൊല്ലിയാട്ടം, അവതരണം, പ്രമേയം, ആഹാര്യം, ഭാവം,…

  • |

    ശിൽപശാലയും ആധാരശിലയും

    ഓർമകൾക്കൊരു കാറ്റോട്ടം – 22 December 24, 2017 ശ്രീവത്സൻ തീയ്യാടി നീണ്ട യാത്രയ്ക്കിടെ പീശപ്പിള്ളി ഇല്ലത്തെ ഇത്തിരിയിടവേളയിൽ ചായ കുടിക്കുമ്പോൾ നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇരുവശം ഓട് ചെരിച്ചുമേഞ്ഞ പൂമുഖത്തെ വെളിച്ചം അരണ്ടതാണ്; കറണ്ട് പോയിരിക്കുന്നു. അതിനാലെന്തുള്ളൂ, പുറത്തെ കമുകിൻതോപ്പിലൂടെ അരിച്ചെത്തുന്ന ചാരനിറത്തിന്  ചെറിയൊരു തിളക്കം. ഇരിക്കുന്ന തവിട്ടുതിണ്ണയ്ക്ക് നല്ല മിനുമിനുപ്പ്. പ്ര്യത്യേകം പറഞ്ഞുകിട്ടിയതിനാൽ തേയിലക്ക് മതിയായ കയ്പ്പുണ്ട്. മേലെയാകാശത്തിനു പ്രതീക്ഷയുടെ മുഖമാണ്. വൃശ്ചികത്തണുപ്പുണ്ടെങ്കിങ്കിലും കാറ്റില്ലതെല്ലും. കാക്കകൾക്ക് കരയാനുമില്ല താൽപര്യം.  ഏറ്റവുമടുത്ത ചെറുപട്ടണം പെരുമ്പിലാവാണ്‌. അച്ഛൻറെ നാട്….

  • “ആരാ, യീ സോമനാ? “

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം മൂന്ന് ശ്രീവല്‍സന്‍ തീയ്യാടി July 1, 2012  തോളോട്‌ തോള്‍ ചേര്‍ന്നാണവര്‍ നില്‍ക്കുന്നത്‌. കെട്ടിപ്പിടിച്ചും ചിരിച്ചും ആണ്‌ ക്യാമറയിലേക്ക്‌ നോക്കുന്നത്‌. കലാമണ്ഡലം ഗോപിയും മോഹന്‍ലാലും. അന്നത്തെ ‘മാതൃഭൂമി’ വാരാന്തപ്പതിപ്പിലെ ഒന്നാം പേജ്‌ ഫീച്ചര്‍ ആണ്‌. 2008 ജൂണ്‍ 15. വേറെയുമുണ്ട്‌ കളര്‍ ഫോട്ടോകള്‍. വള്ളുവനാട്ടിലെ ഒറ്റപ്പാലത്തിനടുത്തുള്ള വരിക്കാശ്ശേരി മനയില്‍ നടക്കുന്ന മറ്റൊരു പടത്തിന്റെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ്‌. അവിടെ സംഗമിച്ചതാണ്‌ ഈ രണ്ടു താരങ്ങള്‍. കഥകളിയാചാര്യനും സിനിമാനടനും പരസ്പരമുള്ള ബഹുമാനവും ആരാധനയും ലേഖനത്തില്‍…

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

  • നളചരിതത്തിലെ പുഷ്ക്കരൻ

    ഹേമാമോദസമാ – 14 ഡോ. ഏവൂർ മോഹൻദാസ് November 14, 2013  നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ. ആദ്യമായി മഹാഭാരതം ‘നളോപഖ്യാന’ത്തിൽ പുഷ്ക്കരനെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കാം. നളോപാഖ്യാനം 58 -)o അദ്ധ്യായം (കലിദേവസംവാദം): ‘വാനോർമദ്ധ്യേ മാനവനെ ഭർത്താവായവൾ വേട്ടതിൽ അവൾക്കു (ദമയന്തിക്ക്) വലുതാം ശിക്ഷ കൊടുക്കേണ്ടതു ഞായമാം’  എന്ന് ചിന്തിച്ച കലി ‘ഭൈമിയൊത്തു നളൻ സുഖിക്കൊല’ എന്നു  മനസ്സിൽ  ഉറപ്പിച്ചു  ‘നീയും…

മറുപടി രേഖപ്പെടുത്തുക