കീഴ്പ്പടം കുമാരൻ നായർ

ഒ. എം. അനുജൻ

August 13, 2012

1916ൽ കലാഗ്രാമമായ വെള്ളിനേഴിയിൽ ഒരു സാധാരണകുടുംബത്തിലാണ് കുമാരൻ നായർ ജനിച്ചത്. ബാല്യത്തിൽ അവിടുത്തുകാർക്ക് രണ്ട് വഴികളാണ് തുറന്ന് കിടന്നിരുന്നത്. ഒന്നുകിൽ അടുത്തുള്ള ഗവണ്മെന്റ് വിദ്യാലയത്തിൽ ചേരുക, അല്ലെങ്കിൽ അടുത്തുള്ള കാന്തള്ളൂരമ്പലത്തിൽ വെച്ചുള്ള കഥകളി കളരിയിൽ ചേരുക. പൊതുവാളാണെങ്കിൽ കാരണവന്മാരുടെ കീഴിൽ ചെണ്ടകൊട്ട് പഠിക്കാം. ബാലനായ കുമാരൻ കഥകളിക്കാരനാകാനാണ് വിധിക്കപ്പെട്ടത്. കഥകളിയുടെ സർവ്വാംഗീണ സൌന്ദര്യത്തിന്റേയും പൂർണ്ണതയുടേയും പര്യായമായ കല്ലുവഴി ചിട്ടയുടെ ഗുരുവും പ്രയോക്താവുമായ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കീഴിൽ നിശിതവും നിഷ്കൃഷ്ടവുമായ അഭ്യാസം നേടി ആശാന്റെ പ്രീതിയ്ക്കു പാത്രമായി. ആശാന്റെ ആദ്യവസാന വേഷങ്ങൾക്ക് കൂട്ടുവേഷമായി കുമാരൻ വളർന്നു. സൌഗന്ധികത്തിൽ ആശാന്റെ ഭീമന് കുമാരന്റെ ഹനുമാൻ മതി എന്ന് ഒരിക്കൽ അദ്ദേഹം പറയുകയും അത് നടപ്പാക്കുകയും ചെയ്തു. കുമാരൻ നായർക്ക് ഇരുപത് വയസ്സുതികഞ്ഞ കാലത്ത് തന്നെ അദ്ദേഹം ഇടത്തരത്തിൽ നിന്ന് ആദ്യവസാനത്തിലേയ്ക്ക് കാലെടുത്ത് വെച്ച് കഴിഞ്ഞിരുന്നു.

അക്കാലത്ത് രാഗിണീദേവി എന്ന ഇന്ത്യൻ നാമം സ്വീകരിച്ച് പാശ്ചാത്യ നർത്തകി കഥകളിയിൽ ആകൃഷ്ടയാവുകയും ഗുരു ഗോപിനാഥിന്റെ സഹായത്തോടെ ഒരു കഥകളി ട്രൂപ്പ് സംഘടിപ്പിച്ച് യൂറോപ്യൻ യാത്രയ്ക്ക് ഇറങ്ങുകയും ചെയ്തിരുന്നു. കുമാരൻ നായരെയും സഹപാഠിയായ കരിയാട്ടിൽ (ലണ്ടൻ) കുമാരൻ നായരേയും അതിലുൾപ്പെടുത്തി. പലയിടത്തും കഥകളി അവതരിപ്പിച്ചുവെങ്കിലും ആ വിദേശപര്യടനം വലിയൊരു സാമ്പത്തികനഷ്ടമായിരുന്നു. ഈ കലാകാർന്മാർ നിരാലംബരായി പാരീസ്സിൽ ഉപേക്ഷിക്കപ്പെടുകയും അന്ന് ലണ്ടനിൽ ഉണ്ടായിരുന്ന ചില മലയാളികളുടെ സഹായത്തോടെ അവർ നാട്ടിലേക്ക് കപ്പൽ കയറുകയും ചെയ്തു എന്നാണ് കേട്ടിട്ടുള്ളത്.

നാട്ടിലെത്തിയ കുമാരൻ നായർക്ക് കഥകളി കൊണ്ട് രണ്ടറ്റം മുട്ടിച്ചു ജീവിക്കാൻ കഴിയാത്ത നിലയായിരുന്നു. രണ്ടാം‌ ലോകമഹായുദ്ധത്തിന്റെ വറുതിയിൽ കലകളെല്ലാം കരിഞ്ഞമർന്നു. ഇക്കാലത്തെ മറ്റു പല കലാകാരന്മാരും എന്ന പോലെ കുമാരൻ നായരും നാട് വിട്ടു. ഉത്സവം നടത്തിയിരുന്ന ക്ഷേത്രങ്ങളും കളിയരങ്ങുകൾ നടത്തിയിരുന്ന ജന്മിഗൃഹങ്ങളും ദേവസ്വങ്ങളും പഴയ പ്രൌഢി നിലനിർത്താൻ പാടുപെട്ടു പരാജയപ്പെട്ടു. കലാകാരന്മാർ നാട് വിട്ട് സിനിമയിലും സാങ്കേതികത കുറഞ്ഞ നൃത്തരൂപങ്ങളിലും അഭയം പ്രാപിച്ചു. കഥകളി പഠിച്ചവർക്ക് ഇതര ലഘുനൃത്തരൂപങ്ങൾ എളുപ്പം പഠിക്കാൻ കഴിയുമായിരുന്നു.

യൂറോപ്പിലകപ്പെട്ട തന്നെ സുരക്ഷിതമായി നാട്ടിലെത്തിച്ച വെള്ളിനേഴിക്കാരൻ ഡോ. ചേലനാട്ട് അച്യുതമേനോൻ മദിരാശി സർവ്വകലാശാലയിൽ മലയാളത്തിന്റെ ചുമതല വഹിച്ച് വരികയായിരുന്നു. നൃത്തത്തിൽ ഗവേഷണം ചെയ്യുന്ന നടൻ രഞ്ചന് തന്റെ ഗവേഷണത്തിൽ സഹായിക്കാൻ കുമാരൻ നായരെപ്പോലെ ഒരാൾ വേണ്ടിയിരുന്നു. ഇങ്ങനെയാണ് കുമാരൻ നായർ മദിരാശിയിലെത്തിപ്പെട്ടത്.

കച്ചവട സിനിമയിൽ പല നൃത്തരംഗങ്ങളും ഗാനരംഗങ്ങളും പ്രസക്തമായും അപ്രസക്തമായും സന്നിവേശിപ്പിച്ചിരുന്നു. ഇവയുടെ ചുമതല പലരും കുമാരൻ നായരിലർപ്പിച്ചു. അക്കാലത്ത് കോയമ്പത്തൂരും സേലത്തും മദിരാശിയിലുമായി നിർമ്മിച്ചിരുന്ന സിനിമകളിലെല്ലാം കെ.ആർ.കുമാർ എന്ന കലാകാരന്റെ കൈമുദ്ര ഉണ്ടായിരുന്നു.

മദിരാശി ദക്ഷിണേന്ത്യയുടെ കലാതലസ്ഥാനമായിരുന്നു. നമ്മുടെ പ്രകടനങ്ങൾക്കെല്ലാം വലിയൊരു പാരമ്പര്യമുണ്ടെങ്കിലും അതിലെ സാങ്കേതികവശങ്ങളെക്കുറിച്ചുള്ള അറിവ്‌ അധികം പേർക്കും ഇല്ലായിരുന്നു. താൻ നേടിയ പുതിയ അറിവുകളുടെ വെളിച്ചത്തിൽ നമ്മുടെ താളപദ്ധതിയെക്കുറിച്ച് നല്ല പോലെ പഠിക്കുകയും അതിന്റെ വെളിച്ചത്തിൽ തന്റെ കല സാങ്കേതികഭദ്രമാക്കുകയും ചെയ്തു കുമാരാൻ നായർ.

വളരെയധികം വിദേശപര്യടനം നടത്തിയിട്ടുള്ള ആളാണ് കുമാരൻ നായർ. അവിടങ്ങളിൽ നിന്ന് ലഭിച്ച പല അറിവുകളും ഒരു മുഴുവരങ്ങായ (ടോട്ടൽ തീയറ്റർ) കഥകളിയെ ശില്പഭദ്രമാക്കാൻ ഉപകരിക്കുന്നവയാണ്. അവയെക്കുറിച്ചെല്ലാം സംസാരിക്കാനുണ്ടെങ്കിലും നമ്മുടെ യഥാസ്ഥിതികത്വവും പരിമിത വിഭവത്വവും അതിന് അനുവദിക്കുന്നില്ല.

പട്ടിക്കാംതൊടി ആശാന് സ്വതേ ഡാൻസ് എന്ന് കേട്ടാൽ പുച്ഛമായിരുന്നു. കുമാരൻ നായർ ഒരിക്കൽ ആശാനെ താൻ രചിച്ച ചില ഡാൻസ് ഇനങ്ങൾ കാണിച്ച് കൊടുത്തുവത്രെ. ആശാൻ “ഇങ്ങനെയൊക്കെയാണെങ്കിൽ ഡാൻസ് തരക്കേടില്ല” എന്ന് സന്തോഷപൂർവ്വം പറഞ്ഞുവത്രെ. അങ്ങനെ ശിഷ്യൻ ഗുരുപ്രീതി സമ്പാദിച്ച് തൃപ്തനായി.

ജീവിതനിലവാരം ഭേദമായതോടെ കുമാരൻ നായർ പരദേശവാസം ഉപേക്ഷിച്ചു നാട്ടിൽ നിലയുറപ്പിച്ചു. അന്നേക്ക് കേരളത്തിന്റേയും കഥകളിയുടേയും സ്ഥിതി ആകെ മാറിയിരുന്നു. അരങ്ങത്ത് പല പ്രതിഭകളും നിലയുറപ്പിച്ച് കഴിഞ്ഞു. അടിയുറച്ച ശിക്ഷണവും വിപുലമായ അരങ്ങുപരിചയവും പശ്ചാത്തലമായുള്ള കുമാരൻ നായർക്ക് അരങ്ങും കളരിയും തിരിച്ച് കിട്ടുവാൻ പ്രയാസമില്ലായിരുന്നു. കോട്ടയ്ക്കൽ, കലാമണ്ഡലം, സദനം എന്നിവിടങ്ങളിലെല്ലാം ആശാൻ പ്രശസ്തസേവനം നിർവ്വഹിച്ചിട്ടുണ്ട്. എല്ലാ കലാകാരന്മാർക്കും ആദരണീയനായിരുന്നു കുമാരൻ നായർ. അദ്ദേഹത്തിന്റെ സേവനം പൂർണ്ണമായി ഉപയോഗപ്പെട്ടത് പേരൂർ ഗാന്ധിസേവാസദനത്തിനാണ്. തേക്കിൻ‌കാട്ടിൽ രാവുണ്ണി നായർ അടിത്തറയിട്ട സദനം കളരി അദ്ദേഹത്തെ രണ്ട് കയ്യും നീട്ടി സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന് സ്വന്തം വിശേഷ ശൈലിയിൽ കഥകളി അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്തു. സദനം ബാലകൃഷ്ണൻ, കൃഷ്ണൻ കുട്ടി, നരിപറ്റ തുടങ്ങിയ പ്രഗത്ഭരേയും അവരുടെ പിൻ‌ഗാമികളായ സദനം ഹരികുമാറിനേയും കാലോചിതമായി പരിഷ്കരിക്കപ്പെട്ട തനതു ശൈലിയിൽ കഥകളി അവതരിപ്പിക്കാനും ആ ശൈലിക്ക് അംഗീകാരവും ആധികാരികതയും നല്‍കുവാനും കുമാരൻ നായർക്ക് കഴിഞ്ഞു.

സഹജമായ താളബോധമാണ് കുമാരൻ നായരുടെ വിജയത്തിന്റെ ഏറ്റവും പ്രധാനമായ അടിത്തറ. രാമൻകുട്ടി നായരെപ്പോലെ താളംകൊണ്ടും ഈരേഴുലോകവും ജയിച്ച ഒരു പ്രതിഭയാണദ്ദേഹം.  താളപ്രയോഗത്തിൽ പരീക്ഷണം നടത്തിയ കലാകാരനാണദ്ദേഹം. ലോകപരിചയവും പുരാണപരിചയവും കലാപരിചയവും പാത്രബോധവും ഒത്തിണങ്ങിയ കുമാരൻ നായർ കഥകളിയെ കാലോചിതമായി പരിഷ്കരിക്കുന്നതിലും സംസ്കരിക്കുന്നതിലും സദാ നിഷ്ണാതനായിരുന്നു.

1975 മുതൽ 1981 വരെ ദൽഹിയിലെ അന്താരാഷ്ട്രകഥകളി കേന്ദ്രത്തിലെ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇഷ്ട ശിഷ്യനായ ബാലകൃഷ്ണനുമൊത്ത് അദ്ദേഹം കഥകളി മാദ്ധ്യമത്തിൽ പല പുതിയ കഥകളും അവതരിപ്പിച്ചിട്ടുണ്ട്. കഥകളി കണ്ട് ശീലിച്ചവരല്ല മറുനാട്ടിലെ മലയാളികൾ പോലും. അവർക്കും ആസ്വദനീയമാക്കി അവതരിപ്പിക്കാൻ കഴിഞ്ഞാലേ ആധികാരികമായ കഥകളി അവർക്ക് ആസ്വാദ്യമാവൂ. സാങ്കേതികതയുടെ ആവരണം നീക്കി അനാവശ്യമായ വെച്ചുകെട്ടലുകൾ അഴിച്ച് മാറ്റി ആവർത്തനങ്ങളും നീണ്ട ഇളകിയാട്ടങ്ങളും ചുരുക്കി അവതരിപ്പിക്കണമെന്നു മാത്രം.

പഴയ കഥകൾ പഴയ സാങ്കേതികതയോടെ വിവരണത്തോടെ അവതരിപ്പിച്ചു. പുതിയ കഥകൾ കണ്ടെടുത്തും പുതുതായി രചിച്ചും അരങ്ങേറ്റി. അവയിൽ ചിലതിനു ആശാൻ തന്നെ വേഷമിട്ടു.

ആനാരോഗ്യം ആശാനെ ചെറുപ്പം മുതലേ ശല്യം ചെയ്തിരുന്നു. കഥകളി വേഷം കെട്ടുക ക്ലേശകരമാണെന്നു പറയേണ്ടതില്ലല്ലൊ. എന്നിട്ടും ആശാന് താൻ ചെറുപ്പത്തിൽ വിട്ട് പോയ അരങ്ങുതിരിച്ച് പിടിക്കാൻ പ്രയാസമുണ്ടായില്ല. ദൽഹിയിൽ നിന്ന് നാട്ടിലെത്തിയതിനുശേഷമുള്ള ഇരുപതിലേറെ വർഷങ്ങളിൽ അദ്ദേഹത്തിന് തന്റേതുമാത്രമായ സങ്കേതഭദ്രമായ ശൈലി വേരുറപ്പിച്ചു നിർത്താൻ പ്രയാസമുണ്ടായില്ല.

ഏതൊരു ശൈലിയും ശിഷ്യരിലൂടെയും കളരിയിലൂടെയും മാത്രമേ ജീവിക്കുകയുള്ളൂ. ആശാന് കളരിയും ശിഷ്യസമ്പത്തുമുണ്ട്. എത്ര വാസനാസമ്പന്നരും കഴിവുറ്റവരും വ്യക്തിത്വമുള്ളവനുമായാലും പരമ്പരയില്ലാത്ത ശൈലിയുടെ ഉടമയായ നടന്റെ കഴിവ് അയാളുടെ ജീവിതത്തോടെ അസ്തമിക്കും. കുമാരൻ നായരുടെ ശൈൽക്ക് ആധികാരികതയുണ്ട്, വ്യക്തിത്വമുണ്ട്. കല്ലുവഴി ചിട്ടയുടെ ഈ കൈവഴിയും അതുവെട്ടിത്തെളിച്ച കീഴ്പ്പടം കുമാരൻ നായരും കഥകളിയുള്ളിടത്തോളം കാലം നിലനിൽക്കും.

Similar Posts

  • ഹാഹന്ത ഹവേലീചരിതം

    ശ്രീവല്‍സന്‍ തീയ്യാടി May 30, 2012 (ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം 2) പതിവിലും വൈകി എഴുന്നേറ്റ അവധി ദിവസം. ഫ്ലാറ്റില്‍ മടിച്ച് കൂടുകയായിരുന്നു. ഉച്ച തിരിഞ്ഞു. സായംകാലത്തും ഒടുങ്ങാത്ത ചൂട്. ദല്‍ഹിയിലെ തീക്ഷ്ണവേനല്‍ അങ്ങനെയാണ്. അസ്തമന സമയത്തും സൂര്യന്‍ പ്രതാപി തന്നെ. ഒന്ന് പുറത്തെ ബാല്‍ക്കണിയില്‍ പോയിരിക്കാമെന്നു വിചാരിച്ചാല്‍‍, തിണ്ണയും കസേരയുമൊക്കെ പൊള്ളുന്നപോലെയാണ് കിടപ്പ്. പൊടുന്നനെയാണ് ശബ്ദം കേട്ടത്. ആകാശത്ത് ഇടി വെട്ടിയതാണ്. ക്ഷണനേരം കൊണ്ട് പുറത്തെ അന്തരീക്ഷം മാറി. ആര്‍ത്തടിക്കുന്ന പൊടിക്കാറ്റ്. ആന്ധി എന്ന്…

  • ശിവമയം

    ഇന്ദിരാ ബാലന്‍ July 7, 2011 അന്തരിച്ച കോട്ടക്കൽ ശിവരാമൻ(ശിവരാമേട്ടൻ) എന്റെ അച്ഛന്റെ (“പത്മശ്രീ”വാഴേങ്കട കുഞ്ചു നായർ ) പ്രിയ ശിഷ്യനും മരുമകനുമാണ്‌. കുട്ടിക്കാലം മുതലേ ആ അഭിനയ പാടവം കണ്ടു വളർന്നവളാണ്‌ ഞാനും. ഞങ്ങളുടെ കുടുംബത്തിൽ നിന്നും അദ്ദേഹം എന്നേക്കുമായി വിട പറഞ്ഞു. ഈ നിമിഷങ്ങളിൽ നിങ്ങളോടൊപ്പം എന്റെ കണ്ണീരിന്റെ അക്ഷരങ്ങളും ഇവിടെ കുറിക്കട്ടെ.) ഭാവങ്ങൾ തൻ മഴവില്ലു തീർത്തുനടനവൈഭവ കാന്തി പരത്തിഅഭിനയ ലാവണ്യത്തിൻ തങ്ക-ത്തിടമ്പഴിച്ചു വെച്ചു യാത്രയായി……………. അടർന്നു വീഴുന്നു ശിവമയമാംസൗഗന്ധിക നിമിഷങ്ങൾ, ഹന്തതേങ്ങുന്നു…

  • |

    ഇളമ്പറ്റശിഷ്യനും കാണിക്കഗുരുക്കളും

    ഓർമകൾക്കൊരു കാറ്റോട്ടം – 21 ശ്രീവത്സൻ തീയ്യാടി November 19, 2017 കഥകളിപ്പിന്നാമ്പുറത്ത് കാഷ്ബാഗ് പിടിച്ചുനടക്കുന്ന രൂപം. അതായിരുന്നു അറിഞ്ഞുകാണുമ്പോഴത്തെ പരിയാനമ്പറ്റ ദിവാകരൻ. അതായത് മനുഷ്യവേഷത്തിൽ, നടാടെ. കൊല്ലം? 1992 ആവണം. (അതോ ’93?) സംഘാടനചുമതല ഉണ്ടായിരുന്നു അന്നദ്ദേഹത്തിന്. ഒറ്റ കഥ: നളചരിതം ഒന്നാം ദിവസം. ഏകതാരം കലാമണ്ഡലം ഗോപി. മദ്ധ്യകേരളത്തിലാണ് വേദി. പട്ടാമ്പിക്കടുത്ത് ഉൾനാട്ടിൽ. ചാത്തന്നൂർ എന്ന് പറയും. ദിവാകരൻറെ  പെരിങ്കന്നൂര് സ്വദേശത്തുനിന്ന് അകലെയല്ല. പൊതുവെ കേറ്റിറക്കുവയലുകളും അവയ്ക്കതിർത്തിയിൽ കുള്ളൻകുന്നുകളും. ചെന്നിറഭൂവിൽ ഒറ്റക്കും തെറ്റക്കും കരിമ്പനകൾ. ചാത്തന്നൂരെ ഹൈസ്കൂളിലെ ഹെഡ്മാഷ്…

  • കലാമണ്ഡലം പത്മനാഭൻ നായർ – ഒരനുസ്മരണം

    ഡോ. ടി.എസ്. മാധവൻ‌കുട്ടി April 24, 2011 കേരള സർക്കാറിന്റെ ഒരു വകുപ്പായ കേരള ഗ്രന്ഥശാലാസംഘത്തിന്റെ മാസികയായ “ഗ്രന്ഥാവലോക”ത്തിലേയ്ക്കായി, കലാമണ്ഡലം പത്മനാഭൻ നായർ അന്തരിച്ച അവസരത്തിൽ എഴുതിയ ഒരു ലേഖനം. യശഃശരീരനായ, ആചാര്യവര്യനായിരുന്ന കലാമണ്ഡലം പത്മനാഭൻ നായരെ കുറിച്ചാലോചിയ്ക്കുമ്പോൾ എന്റെ മനസ്സിൽ ഉയർന്നുവരുന്ന ഒരു ചിത്രം, നല്ലവണ്ണം മൂത്തു പഴുത്ത്‌ ഹൃദ്യമായ സ്വാദോടുകൂടിയ നിരവധി ഫലങ്ങൾ തൂങ്ങി നിൽക്കുക കാരണം, കുനിഞ്ഞ കൊമ്പുകളോടുകൂടി പന്തലിച്ചു നിൽക്കുന്ന ഒരു വലിയ വൃക്ഷത്തിന്റേതാണ്‌. സമീപിയ്ക്കുന്നവർക്കെല്ലാവർക്കും മധുരം നൽകുന്ന പെരുമാറ്റത്തോടും, കഥകളിയുടെ…

  • ശിഷ്യന്‍റെ പ്രണാമം

    പാലനാട് ദിവാകരന്‍ March 3, 2013 ഇത് വിട പറഞ്ഞ ദിവ്യഗായകൻ എന്ന പുസ്തകത്തിൽ നിന്നും എടുത്തതാണ്.കുറുപ്പാശാന്‍റെ സംഗീതമാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന്‍റെ അതുല്യതയും അനന്യതയും പ്രകീര്‍ത്തിക്കേണ്ടിവരുന്നു.  ശിഷ്യന്‍, ആരാധകന്‍, ആസ്വാദകന്‍ എന്നീ നിലകളില്‍ ബഹുമാനിതനാണ്‌, ആദരണീയനാണ്‌ എനിക്ക് കുറുപ്പാശാന്‍. ഈ നിലയ്ക്ക് അദ്ദേഹത്തിന്‍റെ പാട്ടിനെ വിലയിരുത്തി എഴുതുക അപരാധമാണ്‌. ശിഷ്യന്‍ ആശാനെ വിലയിരുത്താന്‍ പാടില്ല. ഇതൊരു നിരീക്ഷണം മാത്രമാണ്‌. ഒപ്പം പാടിയതിന്‍റെ, കേട്ടതിന്‍റെ അനുഭവവിചാരങ്ങള്‍ മാത്രം. ആരാധന കലര്‍ന്ന ആദരവോടേയാണ്‌ ആശാന്‍റെ പാട്ടുകളെ പറ്റി പറയുന്നത്. കുറുപ്പാശാന്‍…

  • ശിവരാമ സ്മരണകൾ

    രമേശ് വർമ്മ July 24, 2011 1971ലൊ 72ലൊ മറ്റോ ആകും, തെക്കൻചിറ്റൂരിൽ വാഴേങ്കട കുഞ്ചു നായർ ആശാന്റെ ഹനൂമാൻ നിശ്ചയിച്ചിരുന്നു. ആശാൻ അണിയറയിൽ വന്നതിനു ശേഷം പനിയായി കിടപ്പായി. ആ കിടപ്പു മാത്രമാണ്‌ ഇതെഴുതുന്നയാൾക്ക്‌ കുഞ്ചു ആശാനെ പറ്റി ഓർമ്മയിലുള്ളൂ. ആശാനു ഹനൂമാൻ കെട്ടാൻ വയ്യ എന്നായപ്പോൾ ശിവരാമനാശാനു മോഹം ഹനൂമാൻ ഒന്ന്‌ പരീക്ഷിക്കണം. സംഘാടകർക്കു വലിയ സന്തോഷമായി. സീത കെട്ടേണ്ട ആൾ അങ്ങനെ ഹനൂമാൻ ആയി. ചങ്ങാരപ്പള്ളി അനുജൻ ആശാന്റെ അടുത്തിരുന്നു ചിട്ടകളെല്ലാം ഓർത്തു…

മറുപടി രേഖപ്പെടുത്തുക