കുടമാളൂർ കരുണാകരൻ നായർ

August 29, 2012 

തോട്ടം ശങ്കരൻ നമ്പൂതിരി

(കുടമാളൂർ സ്വദേശി ഡോക്ടർ. ശ്രീ. മാധവൻ നമ്പൂതിരി അവർകൾ (Dr. Nampoothiri, 2417, Marlandwood, Tx76502, USA.), ബ്രഹ്മശ്രീ തോട്ടം ശങ്കരൻ നമ്പൂതിരിയെ പറ്റി ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാൻ സ്വന്തം കൈപ്പടയിൽ എഴുതി അദ്ദേഹത്തിനു നൽകിയിരുന്ന ഒരു കുറിപ്പ്‌ ശ്രീ അംബുജാക്ഷൻ നായർക്ക്‌ അയച്ചു തന്നിരുന്നു. 1943- ൽ കൽക്കട്ട കൾച്ചറൽ സെന്ററിൽ അനേകം പ്രശസ്തരുടെ സാന്നിദ്ധ്യത്തിൽ ഭീമപ്രഭാവം അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഹൃദയാഘാതത്താൽ മരണപ്പെട്ട തോട്ടം ശങ്കരൻ നമ്പൂതിരിയുടെ ദേഹവിയോഗത്തിൽ അനുശോചിച്ചു കൊണ്ട്‌ അന്നത്തെ പത്രമാസികളിൽ ചില പ്രശസ്ത വ്യക്തികൾ എഴുതിയ അനുശോചന സന്ദേശങ്ങളും അതോടൊപ്പം ഉണ്ടായിരുന്നു. ശ്രീ. മാധവൻ നമ്പൂതിരി അവർകളുടെ അനുവാദത്തോടെ ഈ കുറിപ്പുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു).

കഥകളിയരങ്ങെന്ന മഹാ സാമ്രാജ്യത്തിലെ ചക്രവർത്തി ആയിരുന്ന ബ്രഹ്മശ്രീ. തോട്ടം ശങ്കരൻ നമ്പൂതിരിയെ, ഒരു പ്രാവശ്യമെങ്കിലും അദ്ദേഹത്തിൻറെ വേഷം കണ്ടിട്ടുള്ള ഒരു കഥകളിപ്രേമിക്കും മറക്കുവാൻ സാദ്ധ്യമല്ല. അത്രമാത്രം വേഷഭംഗിയും രസ ഭാവ പ്രകടനത്തിലുള്ള കഴിവും ഒത്തു ചേർന്ന ഒരു മഹാ നടൻതന്നെ ആയിരുന്നു അദ്ദേഹം. തിരുമേനിയുടെ വേഷഭംഗിയും അഭിനയ പാടവവും കണ്ട്‌, ലോക പ്രസിദ്ധ നർത്തകനായ ഉദയശങ്കർ പോലും ആ മഹാനടന്റെ ശിഷ്യത്വം സ്വീകരിച്ചു. എന്റെ അര നൂറ്റാണ്ടിലധികമായുള്ള കലാജീവിതത്തിൽ തോട്ടം തിരുമേനിക്ക്‌ തുല്യമായി നായക വേഷങ്ങൾ അഭിനയിക്കുന്ന ഒരു നടനെ കണ്ടിട്ടില്ല. തിരുമേനിയുടെ കൂടെ നായികയായി അഭിനയിക്കുമ്പോഴുണ്ടായിട്ടുള്ള അനുഭവം മറ്റാരുടെ കൂടെ അഭിനയിക്കുമ്പോഴും ഉണ്ടാകുന്നില്ല എന്നുള്ളത്‌ ഒരു സത്യം മാത്രമാണ്‌. “അഴകിയരാവണൻ” എന്നാണ്‌ അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിചിരുന്നത്‌. തിരുമേനി അരങ്ങത്തു വന്നാൽ ആ മുഖത്തു നിന്നും ഒരു കഥകളി പ്രേമിക്കും കണ്ണുപറിക്കുവാൻ സാധിച്ചിരുന്നില്ല. അനന്യസിദ്ധമായ അഭിനയ പാടവം കൊണ്ട്‌ പ്രേക്ഷകരെ അത്രമാത്രം അദ്ദേഹത്തിലേക്ക്‌ ലയിപ്പിച്ചിരുന്നു. ഒരു സംഭവം ഞാൻ ഇപ്പോഴും ഓർക്കുന്നു. മാവേലിക്കരയിൽ നടന്ന ഒരു രാവണവിജയം കഥകളി. തിരുമേനിയുടെ രാവണൻ. നിറഞ്ഞ സദസ്സ്‌. രാവണനും മണ്ഡോദരിയുമായുള്ള ശ്രുംഗാരപ്പദമാണ്‌ രംഗം. കാണികൾ, ശ്രുംഗാരരസരാജനായ തിരുമേനിയുടെ അഭിനയത്തിൽ ലയിച്ചിരിക്കുമ്പോൾ ആട്ടവിളക്കിന്റെ മരം കൊണ്ടുള്ള കാലിനു എങ്ങിനെയോ തീ പിടിച്ചു. അരങ്ങിനു മുൻപിലിരുന്നു കളികണ്ടവർ ആരും ഇതറിഞ്ഞില്ല. അവസാനം തീ ആളിക്കത്തിയപ്പോൾ പുറകിൽ നിന്നാരോ വിളിച്ചു പറഞ്ഞപ്പോഴാണ്‌ എല്ലാവരും അതു ശ്രദ്ധിച്ചത്‌. തീ കെടുത്തുവാൻ മണലുവാരിയിട്ടവരുടെ കൂട്ടത്തിൽ ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കരാശാനുമുണ്ടായിരുന്നു.

കോട്ടയം അടുത്തുള്ള പാറപ്പാടം ക്ഷേത്രത്തിലെ കഥകളിക്കാണ്‌ തിരുമേനിയുടെ കൂടെ ആദ്യമായി ഒരു വേഷം കെട്ടുവാൻ എനിക്ക്‌ ഭാഗ്യമു ണ്ടായത്‌. തിരുമേനിയുടെ, സുപ്രസിദ്ധമായ കാർത്തവീര്യാർജുനവിജയത്തിലെ രാവണന്റെ കൂടെ മണ്ഡോദരിയായിരുന്നു എന്റെ വേഷം. ഈശ്വരകൃപയാലും എന്റെ ഗുരുത്വം കൊണ്ടും ഞാൻ കെട്ടിയ വേഷം തിരുമേനിക്ക്‌ ഇഷ്ടപ്പെട്ടു. ആ കഥകളിയാണ്‌ ആ കലാവല്ലഭന്റെ ശിഷ്യത്വം സ്വീകരിക്കുന്നതിനും അനവധി തവണ അദ്ദേഹത്തോടൊപ്പം നായികാ വേഷങ്ങൾ കെട്ടുന്നതിനും, ഉദയശങ്കറിന്റെ അപേക്ഷപ്രകാരം തിരുമേനി ഉത്തരേന്ത്യൻ പര്യടനം നടത്തിയപ്പോൾ ആ സംഘത്തിലെ പ്രധാന സ്ത്രീവേഷക്കാരനാകുന്നതിനു എനിക്ക്‌ ഇടവരുത്തിയത്‌. തകഴിയിൽ തോട്ടം മഠത്തിൽ വെച്ച്‌, ഉർവ്വശി, രംഭ, പൂതനാമോക്ഷത്തിൽ ലളിത തുടങ്ങിയ വേഷങ്ങളുടെ അഭിനയം, തിരുമേനി എനിക്ക്‌ നടിച്ചു കാണിച്ചു തന്നിട്ടുള്ളതാണ്‌. ആ ഓർമ്മയിൽ കൂടിയാണ്‌ ഇന്നും ആ വേഷങ്ങൾ ഞാൻ രംഗത്ത്‌ അഭിനയിക്കുന്നതും.

സമകാലീനരായ അതി പ്രഗൽഭന്മാർ പ്രതിഫലമായി അഞ്ച്‌ രൂപാ വരെ ചോദിച്ചു വാങ്ങിയിരുന്നപ്പോൾ, ഒന്നും ചോദിക്കാതെ തിരുമേനിക്ക്‌ അമ്പതു രൂപായെങ്കിലും ഒരു കഥകളിക്ക്‌ കിട്ടിയിരുന്നു എന്ന്‌ പറയുമ്പോൾതന്നെ ആ മഹാനടന്‌ അന്ന്‌ കഥകളി രംഗത്തുണ്ടായിരുന്ന അംഗീകാരവും പ്രൌഢിയും ഊഹിക്കാമല്ലോ!. ഉത്തരാസ്വയംവരത്തിലെ ദുര്യോധനന്റെ “ഏകലോചനം” എന്ന ഭാഗം തിരുമേനിയെപോലെ നടിക്കുന്ന ഒരു നടൻ ഇന്നുവരെ ഉണ്ടായിട്ടില്ല. കോപവും ശോകവും ഇടവിട്ട്‌ കണ്ണുകൊണ്ടുള്ള ആ പ്രയോഗം അപാരമെന്നേ പറയാവൂ. കണ്ണുസാധകത്തെപ്പറ്റിയുള്ള കഥ തിരുമേനി തന്നെ പറഞ്ഞിട്ടുണ്ട്‌. “നിലാവുസാധകം” നിലാവ്‌ തീരുന്നത്‌ വരെ കണ്ണു സാധകം നടത്തി അവസാനം ഇരുപത്തിരണ്ടു നാഴികവരെ കണ്ണു സാധകം ഒറ്റയിരുപ്പിൽ ചെയ്തപ്പോൾ കണ്ണിനു നീരുവന്നത്രേ! എല്ലാ കഥകളിലേയും കത്തിവേഷങ്ങളിലും പച്ചവേഷങ്ങളിലും സുന്ദരബ്രാഹ്മണൻ തുടങ്ങിയ മിനുക്കു വേഷങ്ങളിലും തിരുമേനി അജയ്യനായിരുന്നു. അടുത്ത കാലത്ത്‌ നളചരിതം നാലാംദിവസം വീണ്ടും ചിട്ടപ്പെടുത്തിയത്‌ തിരുമേനി ആയിരുന്നു. മാവേലിക്കര കഥകളി ക്ലബ്ബിൽ വെച്ചായിരുന്നു. അന്ന്‌ തിരുമേനിയുടെ ബാഹുകനും എന്റെ ദമയന്തിയുമായിരുന്നു. ശ്രീ. ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ ആയിരുന്നു പാടിയത്‌. ഡോക്ടർ. ഈ.കെ. രാമൻപിള്ള, ശ്രീ. തോപ്പിൽ ഗോപാലപിള്ള എന്നിവരായിരുന്നു ആ കളിക്ക്‌ നേതൃത്വം നൽകിയവർ.

തിരുമേനി, മഹാതേജസ്വിയും തികഞ്ഞ ഈശ്വരഭക്തനും, പരിശുദ്ധഹൃദയനും ആയിരുന്നു. ഇന്നത്തെ യുവ തലമുറയ്ക്ക്‌ ആ മഹാ നടന്റെ കഴിവുകൾ കാണുവാനിടവരുത്താതെ ഹത:വിധി അദ്ദേഹത്തെ അപഹരിച്ചു. എങ്കിലും, ആ വേഷം ഒരിക്കലെങ്കിലും കണ്ടിട്ടുള്ള പരശതം ആസ്വാദക ഹൃദയങ്ങളിൽ, കഥകളി പ്രസ്ഥാനം ഇന്നേവരെ കണ്ടിട്ടുള്ളവരിൽ വെച്ച്‌ ഒന്നാമനായ ആ “നടസാർവഭൗമൻ” എന്നെന്നും തെളിഞ്ഞു നിൽക്കും.

തോട്ടം തിരുമേനിയുടെ മരണവാർത്തയറിഞ്ഞു ചില പ്രമുഖരുടെ അനുശോചന കുറിപ്പുകൾ :

“I am heart stricken to hear the news of Guru. Sankaran Namboothiri’s death. A great jewel of India is lost………. We do not have the power to realise what a great soul he has been; he was not only a great dancer but a ‘ mahapurush’ a ‘Rishi’………. It is beyond me to describe his greatness…………”
USTHAD ALLAUDIN KHAN

” Like a thunderbolt came today the very sad news of sudden and unexpected death of Guru. Sankaran Namboothiri. Away with him has gone the great and glorious Kathakali traditions and culture. I should say that India has lost a great man well versed in the art of Abhinaya, and your institution its guiding star. May his soul rest in peace.”
Sri. MUKUNDARAJA , Formerly founder Secretary of Kalamandalam

” I was shocked to learn of the tragic death of the celebrated Guruji. I can hardly imagine that he is no more! His eyes were so full of light and life….. How marvellous was his art….. He made it so living and realistic, I could never imagine that a man could ever possess such powers…. He by himself seemed to fill the entire stage……..A great man of the motherland has ceased to be……”
07-08-1943
Mr. S.K. RUDRA (Economic Adviser to the U.P. Government.)


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder