കോട്ടക്കല്‍ ശിവരാമന് ശ്രദ്ധാഞ്ജലി

സദനം ഭാസി

July 20, 2011

കോട്ടക്കല്‍ ശിവരാമന്‍ എന്ന കലാകാരനെ ഞാന്‍ എന്നും ഓര്‍ക്കുന്നത് എന്നെ കഥകളിരംഗത്തേയ്ക്കു കൊണ്ടുവന്ന ആള്‍ എന്ന നിലയ്ക്കാണ്.

പത്താം ക്ലാസ് കഴിഞ്ഞ് കഥകളി പഠിയ്ക്കണം എന്ന മോഹവുമായി പല ശ്രമങ്ങളും നടത്തി നോക്കി. വീട്ടുകാര്‍ക്കടക്കം ആര്‍ക്കും ഞാനൊരു കഥകളിക്കാരനാവുന്നതില്‍ അന്നു യോജിപ്പുണ്ടായിരുന്നില്ല. സ്വയം ശ്രമിച്ച്, കലാമണ്ഡലത്തിലും കോട്ടക്കലും എല്ലാം കഥകളി വിദ്യാര്‍ത്ഥിയാവാന്‍ നോക്കി. ഒന്നും നടന്നില്ല. അങ്ങനെയിരിയ്ക്കുന്ന സമയത്താണ്, എന്റെ അച്ഛന്‍ വഴി ഒരകന്ന ബന്ധുകൂടി ആയ കോട്ടക്കല്‍ ശിവരാമനെ കാണുന്നത്. അദ്ദേഹം അപ്പോഴേയ്ക്കും ഞാന്‍ കഥകളി പഠിയ്ക്കാന്‍ മോഹിച്ച് കലാമണ്ഡലത്തിലെല്ലാം പോയ കാര്യം അറിഞ്ഞിരുന്നു. അദ്ദേഹം എനിയ്ക്കൊരു കത്ത് തന്നു. ഈ കത്തുമായി സദനത്തില്‍ ചെല്ലാന്‍ പറഞ്ഞു. അങ്ങിനെയാണ് പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ ഒരു കഥകളിവിദ്യാര്‍ത്ഥിയായി എന്റെ കലാജീവിതം ആരംഭിയ്ക്കുന്നത്. കോട്ടക്കല്‍ ശിവരാമനെ ഓര്‍ക്കുമ്പോള്‍ ഇതല്ലാതെ മറ്റൊന്നും എനിയ്ക്ക് ആദ്യമോര്‍ക്കാന്‍ കഴിയില്ല.

കഥകളി പഠിക്കാന്‍ തുടങ്ങി രണ്ടു കൊല്ലങ്ങള്‍ ശേഷം തന്നെ ശിവരാമാശാന്റെ കൂടെയൊക്കെ ഒരുപാടു ചെറു വേഷങ്ങള്‍ ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ചു. അനേകം അരങ്ങുകളില്‍ അദ്ദേഹത്തിനൊപ്പം വേഷമണിഞ്ഞു. ലവണാസുരവധത്തിലും നളചരിതം ഒന്നാം ദിവസത്തിലും ബാണയുദ്ധത്തിലും കീചകവധത്തിലുമെല്ലാം. പലതവണ അദ്ദേഹത്തെ വേഷമൊരുക്കി.  പലര്‍ക്കുമുണ്ടാവാത്ത ഒരു ഭാഗ്യം, ഒരിയ്ക്കല്‍ അദ്ദേഹത്തോടൊപ്പം ഞാന്‍ പുറപ്പാടെടുത്തിട്ടുണ്ട് എന്നതാണ്. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സന്താനഗോപാലം കഥയിലെ കൃഷ്ണനായിരുന്നു വേഷം. എന്റെ സ്ത്രീവേഷത്തോടൊപ്പം അദ്ദേഹം പുറപ്പാടെടുത്തു.  സന്താനഗോപാലം അര്‍ജ്ജുനന്‍, സൗഗന്ധികം ഭീമന്‍ തുടങ്ങിയ പുരുഷവേഷങ്ങളും ചെയ്തുകണ്ടിട്ടുണ്ട്. അരങ്ങത്തൊക്കെ യുവകലാകാരന്മാരെ പ്രോല്‍സ്സാഹിപ്പിക്കുന്ന കാര്യത്തില്‍ മുമ്പിലായിരുന്നു ശിവരാമാശാന്‍. അരങ്ങത്തൊന്നും കൂട്ടുവേഷക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല അദ്ദേഹം; എന്നു മാത്രമല്ല സഹായിക്കുകയും ചെയ്തിരുന്നു.

പിന്നീട് അദ്ദേഹത്തിന്റെ ദമയന്തിയുടെ കുടെ സുദേവന്‍ കെട്ടിയ സമയത്ത് അദ്ദേഹത്തിന്റെ ഗുരുനാഥനായ ശ്രീ വാഴേങ്കട കുഞ്ചുനായരാശാന്റെ ചില ആട്ടങ്ങളും മറ്റും പറഞ്ഞു തരികയുമുണ്ടായി എന്നത് നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹം വേഷമൊക്കെ ചെയ്തിരുന്ന അവസാന കാലത്ത് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ മുഖം മിനുക്കാനും മറ്റും ഭാഗ്യമുണ്ടായിട്ടുണ്ട്.

എല്ലാ പരിചയങ്ങളും മാറ്റിവെച്ചു പറഞ്ഞാലും, സ്ത്രീവേഷത്തിന്റെ കാര്യത്തില്‍ എതിരില്ലാത്ത കലാകാരന്‍ തന്നെയായിരുന്നു കോട്ടക്കല്‍ ശിവരാമന്‍. നാലാം ദിവസം ദമയന്തി പോലുള്ള ചില വേഷങ്ങളില്‍ പകരമൊരാളെ സങ്കല്‍പ്പിക്കാനാവാത്ത വിധം മഹാനായ കലാകാരന്‍. ഓരോ കഥാപാത്രത്തിന്റേയും മനസ്സിന്റെ ഉള്ളിലേയ്ക്കിറങ്ങിച്ചെന്നു ചിന്തിച്ച്, അദ്ദേഹം ആവിഷ്കരിയ്ക്കുന്ന പോലെ അരങ്ങിലാടുന്ന കലാകാരന്മാര്‍ അപൂര്‍വ്വമാണ്. ഓരോ കഥാപാത്രത്തിന്റേയും പ്രായം, സവിശേഷതകള്‍ എന്നിവയ്ക്കനുസരിച്ച് ശരീരചലനങ്ങളില്‍ വരുത്തുന്ന സൂക്ഷ്മമായ വ്യത്യാസങ്ങള്‍, കൂട്ടുവേഷക്കാരന്റെ പ്രകടനത്തോടുള്ള പ്രതികരണങ്ങളില്‍ കാണിയ്ക്കുന്ന ബുദ്ധിശക്തി – ഇവയിലെല്ലാം ശിവരാമന്‍ അത്ഭുതമായിരുന്നു. രണ്ടാം ദിവസത്തിലെ പതിഞ്ഞപദത്തിലുള്ള ഓരോ സംബോധനകള്‍ക്കും ഇപ്പുറത്തു കൊടുക്കുന്ന ഭാവ വൈചിത്ര്യം ഒന്നും ഒരിയ്ക്കലും മറക്കാനാവില്ല.

എന്റെ ഗുരുനാഥന്‍ കീഴ്പ്പടം കുമാരന്‍ നായരുടെ ലവണാസുരവധം ഹനുമാന്‍ അശ്വമേധത്തിനയക്കപ്പെട്ട കുതിരയെ സീതയ്ക്കു കാണിച്ചുകൊടുക്കുന്ന ഒരു ആട്ടം ആടാറുണ്ട്. അത് ശിവരാമനു മുന്നില്‍ ചെയ്തപ്പോള്‍ ശിവരാമന്റെ സീത ചെയ്തത് കുതിരയെ നമസ്കരിക്കുകയായിരുന്നു. പിന്നീടൊരിയ്ക്കല്‍ ആശാന്‍ ഇങ്ങനെ പറഞ്ഞു: “അവന്റെ കയ്യില്‍ നിന്നല്ലാതെ ഇതൊന്നും പ്രതീക്ഷിക്ക വയ്യ”.

കുമാരന്‍ നായരാശാന്റെ കീചകനൊപ്പം സൈരന്ധ്രി ആയി ശിവരാമന്‍ അരങ്ങിലെത്തുന്നത് മനോഹരമായ അനുഭവമായിരുന്നു. ആദ്യരംഗത്തില്‍ മാലിനിയ്ക്കു പൂവിറുക്കാനായി കീചകന്‍ ചില്ല താഴ്ത്തിക്കൊടുകയും, തുടര്‍ന്ന് ആ ചില്ല പെട്ടെന്ന് മുകളിലേയ്ക്കു വീഴുകയും ചെയ്യുന്നതായി കുമാരന്‍ നായരാശാന്‍ അഭിനയിക്കാറുണ്ട്. ചില്ല മുകളിലേയ്ക്കുയരുമ്പോള്‍ ശരീരത്തിലാകെ പൂക്കള്‍ വന്നുവീണതിന്റെ അഭിനയം കോട്ടക്കല്‍ ശിവരാമന്‍ ചെയ്യുന്നത് അവിസ്മരണീയമാണ്. ഹരിണാക്ഷിയ്ക്കു മുന്‍പ് വാതില്‍ അടച്ചു കുറ്റിയിട്ട കുമാരന്‍ നായരാശാന്റെ ഹരിണാക്ഷിയ്ക്കു ശേഷം കൃത്യം ആ കുറ്റിയിട്ട വാതില്‍ തുറന്ന് ഓടിമറഞ്ഞ ശിവരാമന്റെ സൈരന്ധ്രിയും എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. വായനയിലുടെ നേടിയ അറിവും അനുഭവങ്ങളിലൂടെ നേടിയ കഴിവും വെച്ചാണ് ശിവരാമന്‍ തന്റെ ലോകങ്ങള്‍ പണിതത്.

സ്വന്തം അഭിപ്രായം ആരുടെ മുഖത്തു നോക്കിയും പറയാനുള്ള ചങ്കൂറ്റം എന്നും ശിവരാമനുണ്ടായിരുന്നു. പലതവണ പലസംശയങ്ങളുമായി അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടുണ്ട്. അറിയാവുന്നവ എന്തും സവിസ്തരിച്ചു പറഞ്ഞുതരാന്‍ അദ്ദേഹം മടികാണിച്ചിട്ടില്ല. ഹംസം പോലുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ എന്തൊക്കെ ചെയ്യാം എന്നു വരെ അദ്ദേഹത്തില്‍ നിന്ന് കേട്ടുപഠിച്ചതാണ്.

കഥകളി പഠിയ്ക്കാന്‍ ചേരുന്നതിനും മുന്‍പ്, സ്ത്രീവേഷത്തിന്റെ കോപ്പുകള്‍ ഒക്കെ കാണാനായി ശിവരാമന്റെ വീട്ടിലേക്ക് പോയിരുന്നു. ആ ബാല്യത്തില്‍ തോന്നിയ കൗതുകത്തെ ഇന്നത്തെ നിലയില്‍ സര്‍വ്വാദരണീയനായ ഒരു ആചാര്യന്റെ ഓര്‍മ്മയായി എഴുതേണ്ടിവന്നതില്‍ സങ്കടമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

Similar Posts

  • കീഴ്പ്പടം കുമാരൻ നായർ

    ഒ. എം. അനുജൻ August 13, 2012 1916ൽ കലാഗ്രാമമായ വെള്ളിനേഴിയിൽ ഒരു സാധാരണകുടുംബത്തിലാണ് കുമാരൻ നായർ ജനിച്ചത്. ബാല്യത്തിൽ അവിടുത്തുകാർക്ക് രണ്ട് വഴികളാണ് തുറന്ന് കിടന്നിരുന്നത്. ഒന്നുകിൽ അടുത്തുള്ള ഗവണ്മെന്റ് വിദ്യാലയത്തിൽ ചേരുക, അല്ലെങ്കിൽ അടുത്തുള്ള കാന്തള്ളൂരമ്പലത്തിൽ വെച്ചുള്ള കഥകളി കളരിയിൽ ചേരുക. പൊതുവാളാണെങ്കിൽ കാരണവന്മാരുടെ കീഴിൽ ചെണ്ടകൊട്ട് പഠിക്കാം. ബാലനായ കുമാരൻ കഥകളിക്കാരനാകാനാണ് വിധിക്കപ്പെട്ടത്. കഥകളിയുടെ സർവ്വാംഗീണ സൌന്ദര്യത്തിന്റേയും പൂർണ്ണതയുടേയും പര്യായമായ കല്ലുവഴി ചിട്ടയുടെ ഗുരുവും പ്രയോക്താവുമായ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കീഴിൽ നിശിതവും നിഷ്കൃഷ്ടവുമായ…

  • കലാമണ്ഡലം ഹൈദരാലി എന്ന ഗവേഷകന്‍

    രാജശേഖര്‍ പി. വൈക്കം January 4, 2013  കലാലോകത്തിനെന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്‌  കലാമണ്ഡലം ഹൈദരാലിയുടെ വിയോഗം. ഒരു ഗായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ  കഴിവ്‌ എന്തായിരുന്നുവെന്ന്‌  ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ പാട്ട്‌ കേട്ടിട്ടുള്ളവര്‍ക്കൊക്കെ അറിയാം. പക്ഷെ തന്‍റെ മറ്റുപല സിദ്ധികളും പുറം ലോകമറിയും മുന്പ്‌ അദ്ദേഹം യാത്രപറഞ്ഞു. കിട്ടേണ്ടിയിരുന്ന പലേ ബഹുമതികളും വേണ്ടന്നു വച്ച്‌ ആ പ്രതിഭാശാലി  നടന്നകന്നു. ഉന്നത കലാകാരന്മാര്‍ നല്ല ഗവേഷകരാകുന്നത് അപൂര്‍വ്വമാണ്‌. വരും തലമുറക്കുവേണ്ടി കഥകളി സംഗീതത്തെ ക്കുറിച്ച്‌ ഒരു ഉത്തമ ഗ്രന്ഥത്തിന്റെ രചന…

  • രമേഷല്ല, രമയൻ

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 13 ശ്രീവത്സൻ തീയ്യാടി July 25, 2013 ദാക്ഷണ്യമില്ലാത്ത പേമാരിയായിരുന്നു ആ കർക്കിടകത്തിൽ. വെളുപ്പിലെ ഉഴിച്ചിൽ കഴിഞ്ഞ് മേലാകെ മെഴുക്കുമായി പുഴയിൽ കുളിക്കാൻ പോവുന്ന കുട്ടികൾ എങ്ങനെ കുട പിടിച്ചാലും നനഞ്ഞേ പോക്കും വരവും നടക്കൂ. സ്ഥാപനത്തിന്റെ പടി കടന്ന്, ചെമ്മണ്‍പാതയിറങ്ങി, തുറസ്സായ നെൽവയലുകൾ താണ്ടി, തീവണ്ടിപ്പാലത്തിനു ചുവടെയുള്ള ഗുഹ മുറിച്ചു കടന്നു വേണം തടയണ കെട്ടിയ തുള്ളിക്കളിനദിയുടെ പടിഞ്ഞാറെ വശത്തെ കടവെത്താൻ. സോപ്പിനു പുറമേ ഇടക്ക് പൊടിച്ച വാക കൊണ്ടുരച്ച്…

  • എന്റെ കൃഷ്ണൻനായർ ചേട്ടൻ

    ചെന്നിത്തല ചെല്ലപ്പൻ പിള്ള August 15, 2012 എന്റെ കൃഷ്ണൻ നായർ ചേട്ടൻ പോയി; കഥകളിയും തീർന്നു. ഇനിയുള്ളത് കുട്ടിക്കളി മാത്രം. ആ മഹാനുഭാവന്റെ കലാവിരുതിനെ കുറിച്ചോ എന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന അനുഭവങ്ങളെ കുറിച്ചോ ഒന്നും എഴുതി ഫലിപ്പിക്കുവാനുള്ള കഴിവ് എനിക്കില്ല. എഴുതി അങ്ങിനെ ശീലവും ഇല്ല. ഒന്നും പറയാനില്ലെന്ന തോന്നല്‍ വരാതിരിക്കുവാൻ ചിലത് കുത്തി കുറിക്കുന്നെന്നുമാത്രം. ഇങ്ങിനെ അനുഭവിപ്പിക്കാൻ കഴിയുന്ന ഒരു നടൻ എന്റെ അറിവില്‍ വേറെയില്ല. പണ്ടും ഉണ്ടായിരുന്നില്ലെന്നുവേണം കരുതുവാൻ.  ഇനി ഉണ്ടാകുമെന്ന…

  • |

    ഋതുഭേദങ്ങളുടെ സുഖദു:ഖം 

    ഓര്‍മ്മകള്‍ക്കൊരു  കാറ്റോട്ടം – ഭാഗം 6   ശ്രീവത്സൻ തീയ്യാടി December 3, 2012 പെട്ടെന്നായിരുന്നു പെരുമഴ. അത്താഴസമയത്തോടെ. പകല്‍ മുഴുവന്‍ പുഴുക്കമെന്നത് ശരി; പക്ഷെ ചാറ്റല്‍പോലും തീരെയില്ലാതെപോട്ടെ എന്ന് മോഹിക്കും ആ എട്ടു ദിവസങ്ങളില്‍. സന്ധ്യ കഴിഞ്ഞാണെങ്കില്‍ വിശേഷിച്ചും. ഇരുപത്തിനാല് മണിക്കൂര്‍ ഇടതോരാതെയാണ് കലാപരിപാടികള്‍. ഇന്നാകട്ടെ, വൈകിട്ട് കൊടിയേറിയതേയുള്ളൂ ഉല്‍സവം. ഗോപുരത്തിന്റെ മേല്‍ത്തട്ടിനു മീതെ ലേശം മുമ്പ് മാത്രം കാറ്റത്ത് ആടിയുലഞ്ഞ നീളന്‍ കൂറ പൊടുന്നനെ ലോഹവട്ടം അള്ളിപ്പിടിച്ച് ചടഞ്ഞുകൂടി. വൈദ്യുതിവര്‍ണ്ണങ്ങളില്‍ മുങ്ങിയ ശ്രീപൂര്‍ണത്രയീശക്ഷേത്രം കുടികൊള്ളുന്ന…

  • ഏതാകിലും വരുമോ ബാധ

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 10 ശ്രീവത്സൻ തീയ്യാടി June 9, 2013  സന്താനഗോപാലം കഥയുടെ സഡൻ ടെയ്ക്കൊഫ് അക്കാലത്തും രസകരമായി തോന്നാറുണ്ട്. തുടക്കത്തിലെ സാവേരിക്ക് എന്തോരോജസ്സാണ്! രാഗമാലപിച്ചു കേട്ടാൽത്തന്നെ പ്രത്യേക ഇമ്പമാണ്. ആ രാഗത്തിൽ പാടുന്ന “ശ്രീമൻ സഖേ”ക്ക് മുഴുവനും ആവിധം തിമർപ്പുള്ളതുപോലെ സ്വതേ അനുഭവപ്പെടും. അതിനന്നും വിഘ്നമുണ്ടായതായി ഓർമയില്ല. ശ്രീകൃഷ്ണന്റെ പദത്തിന് ശേഷമാണല്ലോ മറുപടിയായി അർജുനന്റെ “നാഥാ ഭവച്ചരണ”. പുകഴ്പെറ്റ ദേവഗാന്ധാരി പദം തുടങ്ങി. അർജുനന്റെ ആട്ടത്തിൽ മൂന്നാമത്തെ വരിയായ “ഏതാകിലും വരുമോ….” എന്നിടത്ത് “ആകിലും” എന്ന് കുറഞ്ഞത്‌ മൂന്നു വിധത്തിൽ ആടിക്കാണാം…

മറുപടി രേഖപ്പെടുത്തുക