കോട്ടക്കല്‍ ശിവരാമന് ശ്രദ്ധാഞ്ജലി

സദനം ഭാസി

July 20, 2011

കോട്ടക്കല്‍ ശിവരാമന്‍ എന്ന കലാകാരനെ ഞാന്‍ എന്നും ഓര്‍ക്കുന്നത് എന്നെ കഥകളിരംഗത്തേയ്ക്കു കൊണ്ടുവന്ന ആള്‍ എന്ന നിലയ്ക്കാണ്.

പത്താം ക്ലാസ് കഴിഞ്ഞ് കഥകളി പഠിയ്ക്കണം എന്ന മോഹവുമായി പല ശ്രമങ്ങളും നടത്തി നോക്കി. വീട്ടുകാര്‍ക്കടക്കം ആര്‍ക്കും ഞാനൊരു കഥകളിക്കാരനാവുന്നതില്‍ അന്നു യോജിപ്പുണ്ടായിരുന്നില്ല. സ്വയം ശ്രമിച്ച്, കലാമണ്ഡലത്തിലും കോട്ടക്കലും എല്ലാം കഥകളി വിദ്യാര്‍ത്ഥിയാവാന്‍ നോക്കി. ഒന്നും നടന്നില്ല. അങ്ങനെയിരിയ്ക്കുന്ന സമയത്താണ്, എന്റെ അച്ഛന്‍ വഴി ഒരകന്ന ബന്ധുകൂടി ആയ കോട്ടക്കല്‍ ശിവരാമനെ കാണുന്നത്. അദ്ദേഹം അപ്പോഴേയ്ക്കും ഞാന്‍ കഥകളി പഠിയ്ക്കാന്‍ മോഹിച്ച് കലാമണ്ഡലത്തിലെല്ലാം പോയ കാര്യം അറിഞ്ഞിരുന്നു. അദ്ദേഹം എനിയ്ക്കൊരു കത്ത് തന്നു. ഈ കത്തുമായി സദനത്തില്‍ ചെല്ലാന്‍ പറഞ്ഞു. അങ്ങിനെയാണ് പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ ഒരു കഥകളിവിദ്യാര്‍ത്ഥിയായി എന്റെ കലാജീവിതം ആരംഭിയ്ക്കുന്നത്. കോട്ടക്കല്‍ ശിവരാമനെ ഓര്‍ക്കുമ്പോള്‍ ഇതല്ലാതെ മറ്റൊന്നും എനിയ്ക്ക് ആദ്യമോര്‍ക്കാന്‍ കഴിയില്ല.

കഥകളി പഠിക്കാന്‍ തുടങ്ങി രണ്ടു കൊല്ലങ്ങള്‍ ശേഷം തന്നെ ശിവരാമാശാന്റെ കൂടെയൊക്കെ ഒരുപാടു ചെറു വേഷങ്ങള്‍ ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ചു. അനേകം അരങ്ങുകളില്‍ അദ്ദേഹത്തിനൊപ്പം വേഷമണിഞ്ഞു. ലവണാസുരവധത്തിലും നളചരിതം ഒന്നാം ദിവസത്തിലും ബാണയുദ്ധത്തിലും കീചകവധത്തിലുമെല്ലാം. പലതവണ അദ്ദേഹത്തെ വേഷമൊരുക്കി.  പലര്‍ക്കുമുണ്ടാവാത്ത ഒരു ഭാഗ്യം, ഒരിയ്ക്കല്‍ അദ്ദേഹത്തോടൊപ്പം ഞാന്‍ പുറപ്പാടെടുത്തിട്ടുണ്ട് എന്നതാണ്. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സന്താനഗോപാലം കഥയിലെ കൃഷ്ണനായിരുന്നു വേഷം. എന്റെ സ്ത്രീവേഷത്തോടൊപ്പം അദ്ദേഹം പുറപ്പാടെടുത്തു.  സന്താനഗോപാലം അര്‍ജ്ജുനന്‍, സൗഗന്ധികം ഭീമന്‍ തുടങ്ങിയ പുരുഷവേഷങ്ങളും ചെയ്തുകണ്ടിട്ടുണ്ട്. അരങ്ങത്തൊക്കെ യുവകലാകാരന്മാരെ പ്രോല്‍സ്സാഹിപ്പിക്കുന്ന കാര്യത്തില്‍ മുമ്പിലായിരുന്നു ശിവരാമാശാന്‍. അരങ്ങത്തൊന്നും കൂട്ടുവേഷക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല അദ്ദേഹം; എന്നു മാത്രമല്ല സഹായിക്കുകയും ചെയ്തിരുന്നു.

പിന്നീട് അദ്ദേഹത്തിന്റെ ദമയന്തിയുടെ കുടെ സുദേവന്‍ കെട്ടിയ സമയത്ത് അദ്ദേഹത്തിന്റെ ഗുരുനാഥനായ ശ്രീ വാഴേങ്കട കുഞ്ചുനായരാശാന്റെ ചില ആട്ടങ്ങളും മറ്റും പറഞ്ഞു തരികയുമുണ്ടായി എന്നത് നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹം വേഷമൊക്കെ ചെയ്തിരുന്ന അവസാന കാലത്ത് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ മുഖം മിനുക്കാനും മറ്റും ഭാഗ്യമുണ്ടായിട്ടുണ്ട്.

എല്ലാ പരിചയങ്ങളും മാറ്റിവെച്ചു പറഞ്ഞാലും, സ്ത്രീവേഷത്തിന്റെ കാര്യത്തില്‍ എതിരില്ലാത്ത കലാകാരന്‍ തന്നെയായിരുന്നു കോട്ടക്കല്‍ ശിവരാമന്‍. നാലാം ദിവസം ദമയന്തി പോലുള്ള ചില വേഷങ്ങളില്‍ പകരമൊരാളെ സങ്കല്‍പ്പിക്കാനാവാത്ത വിധം മഹാനായ കലാകാരന്‍. ഓരോ കഥാപാത്രത്തിന്റേയും മനസ്സിന്റെ ഉള്ളിലേയ്ക്കിറങ്ങിച്ചെന്നു ചിന്തിച്ച്, അദ്ദേഹം ആവിഷ്കരിയ്ക്കുന്ന പോലെ അരങ്ങിലാടുന്ന കലാകാരന്മാര്‍ അപൂര്‍വ്വമാണ്. ഓരോ കഥാപാത്രത്തിന്റേയും പ്രായം, സവിശേഷതകള്‍ എന്നിവയ്ക്കനുസരിച്ച് ശരീരചലനങ്ങളില്‍ വരുത്തുന്ന സൂക്ഷ്മമായ വ്യത്യാസങ്ങള്‍, കൂട്ടുവേഷക്കാരന്റെ പ്രകടനത്തോടുള്ള പ്രതികരണങ്ങളില്‍ കാണിയ്ക്കുന്ന ബുദ്ധിശക്തി – ഇവയിലെല്ലാം ശിവരാമന്‍ അത്ഭുതമായിരുന്നു. രണ്ടാം ദിവസത്തിലെ പതിഞ്ഞപദത്തിലുള്ള ഓരോ സംബോധനകള്‍ക്കും ഇപ്പുറത്തു കൊടുക്കുന്ന ഭാവ വൈചിത്ര്യം ഒന്നും ഒരിയ്ക്കലും മറക്കാനാവില്ല.

എന്റെ ഗുരുനാഥന്‍ കീഴ്പ്പടം കുമാരന്‍ നായരുടെ ലവണാസുരവധം ഹനുമാന്‍ അശ്വമേധത്തിനയക്കപ്പെട്ട കുതിരയെ സീതയ്ക്കു കാണിച്ചുകൊടുക്കുന്ന ഒരു ആട്ടം ആടാറുണ്ട്. അത് ശിവരാമനു മുന്നില്‍ ചെയ്തപ്പോള്‍ ശിവരാമന്റെ സീത ചെയ്തത് കുതിരയെ നമസ്കരിക്കുകയായിരുന്നു. പിന്നീടൊരിയ്ക്കല്‍ ആശാന്‍ ഇങ്ങനെ പറഞ്ഞു: “അവന്റെ കയ്യില്‍ നിന്നല്ലാതെ ഇതൊന്നും പ്രതീക്ഷിക്ക വയ്യ”.

കുമാരന്‍ നായരാശാന്റെ കീചകനൊപ്പം സൈരന്ധ്രി ആയി ശിവരാമന്‍ അരങ്ങിലെത്തുന്നത് മനോഹരമായ അനുഭവമായിരുന്നു. ആദ്യരംഗത്തില്‍ മാലിനിയ്ക്കു പൂവിറുക്കാനായി കീചകന്‍ ചില്ല താഴ്ത്തിക്കൊടുകയും, തുടര്‍ന്ന് ആ ചില്ല പെട്ടെന്ന് മുകളിലേയ്ക്കു വീഴുകയും ചെയ്യുന്നതായി കുമാരന്‍ നായരാശാന്‍ അഭിനയിക്കാറുണ്ട്. ചില്ല മുകളിലേയ്ക്കുയരുമ്പോള്‍ ശരീരത്തിലാകെ പൂക്കള്‍ വന്നുവീണതിന്റെ അഭിനയം കോട്ടക്കല്‍ ശിവരാമന്‍ ചെയ്യുന്നത് അവിസ്മരണീയമാണ്. ഹരിണാക്ഷിയ്ക്കു മുന്‍പ് വാതില്‍ അടച്ചു കുറ്റിയിട്ട കുമാരന്‍ നായരാശാന്റെ ഹരിണാക്ഷിയ്ക്കു ശേഷം കൃത്യം ആ കുറ്റിയിട്ട വാതില്‍ തുറന്ന് ഓടിമറഞ്ഞ ശിവരാമന്റെ സൈരന്ധ്രിയും എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. വായനയിലുടെ നേടിയ അറിവും അനുഭവങ്ങളിലൂടെ നേടിയ കഴിവും വെച്ചാണ് ശിവരാമന്‍ തന്റെ ലോകങ്ങള്‍ പണിതത്.

സ്വന്തം അഭിപ്രായം ആരുടെ മുഖത്തു നോക്കിയും പറയാനുള്ള ചങ്കൂറ്റം എന്നും ശിവരാമനുണ്ടായിരുന്നു. പലതവണ പലസംശയങ്ങളുമായി അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടുണ്ട്. അറിയാവുന്നവ എന്തും സവിസ്തരിച്ചു പറഞ്ഞുതരാന്‍ അദ്ദേഹം മടികാണിച്ചിട്ടില്ല. ഹംസം പോലുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ എന്തൊക്കെ ചെയ്യാം എന്നു വരെ അദ്ദേഹത്തില്‍ നിന്ന് കേട്ടുപഠിച്ചതാണ്.

കഥകളി പഠിയ്ക്കാന്‍ ചേരുന്നതിനും മുന്‍പ്, സ്ത്രീവേഷത്തിന്റെ കോപ്പുകള്‍ ഒക്കെ കാണാനായി ശിവരാമന്റെ വീട്ടിലേക്ക് പോയിരുന്നു. ആ ബാല്യത്തില്‍ തോന്നിയ കൗതുകത്തെ ഇന്നത്തെ നിലയില്‍ സര്‍വ്വാദരണീയനായ ഒരു ആചാര്യന്റെ ഓര്‍മ്മയായി എഴുതേണ്ടിവന്നതില്‍ സങ്കടമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

Similar Posts

  • ദുരന്തജനനം – വെണ്മണിച്ചേങ്ങിലയിൽ കേട്ടത്‌ 

    ശ്രീചിത്രൻ എം. ജെ. September 18, 2012 ഏഴുവർഷം! വിശ്വസിയ്ക്കാനാവുന്നില്ല. എത്ര വേഗമാണ്‌ കാലം കടന്നു പോകുന്നത്‌! വെണ്മണി ഹരിദാസ്‌ ഇല്ലാതെ ഏഴു വർഷം പൂർത്തിയാകുന്നു. അപ്രതീക്ഷിതങ്ങളുടെ തുടർക്കണികൾ സമ്മാനിച്ചുകൊണ്ട്‌, ഇത്രമേൽ വിസ്മയിപ്പിയ്ക്കുകയും മനസ്സുപിടിച്ചുവാങ്ങുകയും ചെയ്ത മറ്റൊരു കഥകളി സംഗീതജ്ഞൻ എന്റെ അനുഭവത്തിൽ ഇല്ല. പ്രവചനാതീതമായിരുന്നു എന്നും വെണ്മണിസംഗീതം. നന്നാവുക എന്നാൽ ആർക്കുമൊപ്പമെത്താനാവാത്ത വിധം ഉയരത്തിൽ പറക്കുക എന്നാണ്‌. ചീത്തയാവുക എന്നാൽ ഓരോ നിമിഷവും ഈ കളിയ്ക്കു വന്നതിൽ നമ്മേക്കൊണ്ട്‌ സ്വയം ശപിയ്ക്കാൻ പ്രേരിപ്പിയ്ക്കുക എന്നും. അനിശ്ചിതങ്ങളുടെ…

  • ഒരു കഥകളി സ്നേഹാർച്ചന

    ഹേമാമോദസമാ – 13 ഡോ. ഏവൂർ മോഹൻദാസ് September 22, 2013  (മണ്മറഞ്ഞ പ്രശസ്ത നടൻ ഡോ. നരേന്ദ്രപ്രസാദിന്റെ അഞ്ചാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി 3-11-2008ൽ മാവേലിക്കര പല്ലാരിമംഗലത്ത് നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘കേരള കലാമണ്ഡലം-കഥകളി നൂറരങ്ങു’ പരിപാടിയുടെ ഉത്ഘാടന വേളയിൽ ഞാൻ ചെയ്ത പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ) കലാസ്നേഹികളേ, കേരളത്തിന്റെ സാഹിത്യ-വിദ്യാഭ്യാസ-നാടക-ചലച്ചിത്ര രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പ്രൊഫ. (ഡോ) നരേന്ദ്രപ്രസാദ് അരങ്ങൊഴിഞ്ഞിട്ടു ഇന്ന് അഞ്ചാണ്ടുകൾ തികയുന്നു. പ്രതിഭാധനനായ ഒരദ്ധ്യാപകനും അതുല്യ നിരൂപകനും നടനും ആയിരുന്ന…

  • ഓർത്താൽ വിസ്മയം തന്നെ

    എം. ടി. വാസുദേവൻ നായർ January 4, 2013 ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന്‌ ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു. അരങ്ങേറ്റത്തില്‍ ഹൈദരാലി…

  • ശിവരാമസ്മരണ

    വി. എം. ഗിരിജ July 26, 2011 കോട്ടയ്ക്കൽ ശിവരാമൻ എന്നാൽ കഥകളിപ്രേമികൾക്ക്‌ സ്ത്രീവേഷം തന്നെയാണ്‌. പ്രത്യേകിച്ചും കുടമാളൂരിന്റേയും കൃഷ്ണൻ നായരുടേയും വളരെ അധികം കീർത്തിപ്പെട്ട സ്ത്രീവേഷങ്ങൾ ഒക്കെ കാണാതെ കേൾക്കുക മാത്രം ചെയ്തവർക്ക്‌… എന്നേപ്പോലുള്ളവർക്ക്‌. ശിവരാമൻ അന്തസ്സത്തയിൽ സ്വന്തം അമ്മാമനായ വാഴേങ്കട കുഞ്ചുനായരുടെ ശൈലി തന്നെയാണ്‌ പിന്തുടർന്നത്‌. അമിതാഭിനയമോ കഥാപാത്രത്തിന്റെ സ്വഭാവഗതിക്ക്‌ അനുയോജ്യമല്ലാത്ത ഭാവസ്ഫുരണമോ ശിവരാമൻ സ്വീകരിച്ചിട്ടേ ഇല്ല. കഥകളി ആസ്വാദകർക്കിടയിൽ വെള്ളം പോലെ തെളിഞ്ഞ, കല മുൻപ്‌ എന്ന ആസ്വാദനരീതി ദുർല്ലഭമാണ്‌. ഒരു പാട്‌…

  • അരങ്ങൊഴിഞ്ഞത്‌ സവിശേഷമായ ഒരു പാട്ടുകാലം

    കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി September 13, 2012  കഥകളിസംഗീതത്തിലെ ഒരു കാലഘട്ടമാണ്‌ പള്ളം മാധവനാശാന്റെ മരണത്തോടെ കടന്നുപോയത്‌. ആധുനികമായ കഥകളിസംഗീതത്തിന്റെ ഈ കാലത്തും പരമ്പരാഗത ശൈലിയിൽത്തന്നെ പാടിവന്നവരിലെ അവസാനകണ്ണിയായിരുന്നു അദ്ദേഹം. എനിക്ക്‌ അദ്ദേഹം ഗുരുതുല്യനാണ്‌. 1962 മുതൽ ആശാനുമായി അടുത്തു പരിചയമുണ്ട്‌. ആയാംകുടി കുട്ടപ്പമാരാരാശാന്റെ കീഴിൽ ഞാൻ ചെണ്ട പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചൊല്ലിയാട്ടത്തിനും അരങ്ങേറ്റത്തിനും ആശാനും തണ്ണീർമുക്കം വിശ്വംഭരനും ചേർന്നാണു പാടിയത്‌. അങ്ങനെ എന്റെ കലാജീവിതത്തിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്‌. അന്നു തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിൽ പ്രധാനമായും ഇവരാണു…

  • |

    കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത

    മനോജ് കുറൂർ July 20, 2011  നന്നേ ചെറുപ്പത്തില്‍ മധ്യോത്തര തിരുവിതാംകൂര്‍ പ്രദേശത്ത് ഞാന്‍ കണ്ട കഥകളികള്‍ക്ക് ശൈലീപരമായ വൈവിധ്യമുണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍, മാങ്കുളം, പള്ളിപ്പുറം, രാമന്‍‌കുട്ടി നായര്‍, ഹരിപ്പാട് രാമകൃഷ്ണപിള്ള, ഗോപി, മങ്കൊമ്പ്, സദനം കൃഷ്ണന്‍‌കുട്ടി, വാസു പിഷാരടി എന്നിങ്ങനെയുള്ള പുരുഷവേഷക്കാര്‍. അവര്‍ക്കൊപ്പം അന്നു സ്ത്രീവേഷങ്ങളവതരിപ്പിച്ചിരുന്നത് പ്രധാനമായും കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി എന്നീ നടന്മാരാണ്. കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു‌. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം,…

മറുപടി രേഖപ്പെടുത്തുക