|

കളിയരങ്ങിലെ സ്ത്രീപക്ഷം

ഇന്ദിരാ ബാലൻ

Thursday, July 19, 2018

പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു. അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു. 

കഥകളിയെന്ന സങ്കേതബദ്ധമായ കല അഭ്യസിക്കുന്നത് കൂടുതലും പുരുഷന്മാരാണ്‌. എന്നാൽ മറ്റേതൊരു മേഖലയിലും പോലെ കഥകളി രംഗത്തേക്കും സ്ത്രീകളുടെ ചുവടുവെയ്പ്പു ഇന്നു ധാരാളമാണ്‌. ഈ ലേഖനത്തിലൂടെ പരാമർശിക്കുന്നത് ഒരു സ്ത്രീ കലാകാരിയെയല്ല. പുരുഷനായിനിന്നുകൊണ്ട് തന്നെ സ്ത്രീയുടെ താളം ഏറ്റുവാങ്ങി, കഥകളിയരങ്ങുകളിൽ സ്ത്രീപക്ഷസമരം നയിച്ച അന്തരിച്ച അതുല്യനടൻ ശ്രീ കോട്ടക്കൽ ശിവരാമനെയാണ്‌. അദ്ദേഹം ഈ ലോകത്തു നിന്നും വിടപറഞ്ഞിട്ടു ജൂലായ്‌ 19 നു  9 വർഷം തികയുന്നു. അരങ്ങിൽ തന്റെ സ്വത്വം നിലനിർത്തിത്തന്നെയാണ്‌` ആ ഭൌതികശരീരം വിട പറഞ്ഞത്. അറുപതുവർഷത്തോളം സ്ത്രീവേഷങ്ങൾ മാത്രം അവതരിപ്പിച്ച്,വ്യത്യസ്ത സ്വത്വശുദ്ധിയുള്ള ,വിഭിന്നനായികമാരുടെ ലാസ്യവിലാസങ്ങളും.ആത്മസംഘർഷങ്ങളും,ശക്തിസ്വരൂപതയുമെല്ലാം ആഴത്തിൽ ആടിഫലിപ്പിച്ച് കഥകളിരംഗത്തു തനതായ സ്ഥാനം നേടിയ വ്യക്തിത്വത്തിന്നുടമയായിരുന്നു കോട്ടക്കൽ ശിവരാമൻ.  1936 ജൂലായ്‌ 26നു പാലക്കാടു ജില്ലയിലെ കാറൽ മണ്ണയിലാണ്‌ അദ്ദേഹത്തിന്റെ ജനനം.കുട്ടിക്കാലത്തനുഭവിച്ച ദാരിദ്ര്യത്തിൽ നിന്നും കരകയറാനായിരുന്നു,13ആം വയസ്സിൽ കഥകളി പഠനത്തിന്റെ കച്ച കെട്ടാൻ തയ്യാറായത്‌. ഒരു നേരമെങ്കിലും വിശപ്പടക്കാൻ ഭക്ഷണം കിട്ടുമല്ലൊ എന്നായിരുന്നു ശിവരാമന്റെ അമ്മ കാർത്ത്യായിനിയമ്മയുടെ ആശ്വാസം. കഥകളി രംഗത്തെ കുലപതികളി ലൊരാളും, വകയിലെ അമ്മാമനുമായ”പത്മശ്രീ”‘ വാഴേങ്കട കുഞ്ചുനായരായിരുന്നു ശിവരാമന്റെ രക്ഷകനും,ഗുരുവും. ഡൽഹിയിലെ ഒരരങ്ങിൽ നിശ്ച്ചയിച്ച വേഷക്കാരൻ എത്താതിരുന്നതിനാൽ പകരക്കാരനായാണ്‌ ശിവരാമൻ ആദ്യമായി സ്ത്രീവേഷത്തിന്റെ മിനുക്കിട്ടതത്രെ. അത്‌ ഒരു ജീവിതനിയോഗത്തിന്റെ തുടക്കമാണെന്ന് ശിവരാമൻ പോലും അറിഞ്ഞിരുന്നില്ല. ഗുരുനാഥനൊപ്പം ആടിയ ആ അരങ്ങ്‌ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അതു വലിയൊരു വഴിത്തിരിവായി. ജീവിതത്തിന്റെ ഗതിവിഗതികൾ നിഗൂഢവും, സൂക്ഷ്മവുമാണല്ലൊ.താണ്ഡവ -ലാസ്യ നിബദ്ധമായ താളത്തിലാണ്‌ പ്രകൃതിയുടെ ചലനം. പ്രകൃതിയേയും,അമ്മയേയും,സ്ത്രീയേയും ഒരുപോലെ കണ്ടിരുന്ന ശിവരാമൻ ഏറ്റെടുത്തതും,വ്യത്യസ്തവും ,പുതുമയുള്ളതുമായ സ്ത്രീയുടെ ശക്തമായ രംഗഭാഷ്യമായിരുന്നു. ഏതൊരു പ്രശസ്ത നടന്റേയും പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷം ഉയർന്നുനിന്നു. കഥകളിയരങ്ങിൽ ഒരു കാലത്ത് അവഗണിച്ചുപോന്ന സ്ത്രീത്വങ്ങൾക്ക് അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാക്കിയതിൽ ശിവരാമന്റെ പങ്കു സ്തുത്യർഹമാണ്‌.ജീവിതത്തിലെന്ന പോലെ കഥകളിയരങ്ങുകളിലും ഇടം പാതിയായിട്ടാണ്‌ സ്ത്രീയെ കണക്കാക്കിയിരുന്നത്‌. അതിനു മാറ്റം വരുത്തി,അരങ്ങിന്റെ മദ്ധ്യഭാഗം പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷങ്ങൾ കയ്യടക്കി. സ്ത്രീപക്ഷത്തിനു വേണ്ടി നടത്തിയ അരങ്ങിലെ നിശ്ശബ്ദ സമരമായിരുന്നു അത്‌. പുരുഷവേഷത്തെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കുവാനും ശിവരാമന്റെ സ്ത്രീവേഷം പ്രധാന ഘടകമായി വർത്തിച്ചു. കഥകളിയിലെ നിലവിലുള്ള ചിട്ടകളെ തെറ്റിച്ച് പുതിയ കളി രീതി തന്നെ അദ്ദേഹം സൃഷ്ടിച്ചു.”സ്ത്രീയില്ലെങ്കിൽ ഭൂമിയില്ല“ എന്നു പറയുന്ന ശിവരാമൻ അഭിനയത്തിന്റെ കാന്തശേഷി കൊണ്ട് സ്ത്രീകഥാപാത്രങ്ങളെ ശരീരത്തിലേക്കാവാഹിച്ചു. ജന്മം കൊണ്ടു പുരുഷനാണെങ്കിലും -പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ഒരു കൂടുമാറ്റം. കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകർക്ക് കൃത്യമായി തുറന്നുവെക്കുന്ന ആഖ്യാനവും, സൂക്ഷ്മതയും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ആട്ടക്കഥാപാത്രങ്ങളല്ല,ആത്മപാഠ ങ്ങളായിരുന്നു ശിവരാമനതെല്ലാം.മുദ്ര കുറച്ച് ഭാവാഭിനയം കൊ ണ്ടാണ്  ഈ നടൻ രംഗസാഫല്യം നേടിയത്‌. വായനയുടെ സംസ്ക്കാരം പകർന്നു നല്കിയ പാത്രബോധം ഇതിനു ശക്തി കൂട്ടി. 

ചരിത്രം പുരുഷന്റെ കഥയാണ് പറയുന്നത്. സ്ത്രീ സ്വാതന്ത്ര്യം എന്നത് വിവിധ ദേശങ്ങളിൽ വിവിധ തരത്തിലായിരുന്നു.  ആദിയിലുണ്ടായ തുല്യത പിന്നീടെപ്പോഴോ നഷ്ടമായി. ആണധികാര പ്രവണതയിൽ  പുരുഷൻ പ്രകൃതിക്കു നിയമങ്ങളെഴുതി. കലാരൂപങ്ങളിലും ഈ അധീശത്വത്തിന്റെ അനുരണനങ്ങളുണ്ട്‌.  പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു . അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു.  പഴയകാലത്ത് കഥകളിയരങ്ങിൽ രാക്ഷസിയുടെ ലളിതരൂപം നിലനിന്ന കാലത്തിൽ നിന്നും മറ്റു സ്ത്രീകഥാപാത്രങ്ങൾ ശിവരാമനിലൂടെ പ്രമുഖസ്ഥാനം കൈവരിച്ചു. ”സ്ത്രീ“എന്ന സ്വന്തം പകുതിയെ കഥാപാത്രത്തിലൂടെ വ്യാഖ്യാനിച്ച് അനുഭവിക്കുകയായിരുന്നു അദ്ദേഹം. കവിപി.കുഞ്ഞിരാമൻ നായർ“ദമയന്തി ശിവരാമൻ” എന്ന പേരു നല്കി.അദ്ദേഹത്തിന്റെ“കളിയച്ഛൻ” എന്ന കവിതയിലെ ശിഷ്യൻ -ശിവരാമനിലൂടെ ഉരുത്തിരിഞ്ഞ കഥാപാത്രമായിരുന്നത്രെ.പരിത്യജിക്കപ്പെട്ട ഭാര്യയായും ,വിടുവേല ചെയ്യേണ്ടി വരുന്ന കുലീനയായും,ഗാഢാനുരാഗവിവശയായ കാമിനിയായും…പരകായപ്രവേശങ്ങളേറെ.. ശിവരാമന്റേതായ സ്ത്രീദർശനം തന്നെ രൂപപ്പെട്ടു.സ്ത്രീകളുടെ മാനസികാവസ്ഥകൾ പഠിച്ചും നിരീക്ഷിച്ചും  നിരന്തരമായി സ്ത്രീചിന്തകൾ കടന്നുകൂടുവാനും,ആഴത്തിലുൾക്കൊള്ളാനും തുടങ്ങി.സ്ത്രീമനസ്സിന്റെ ഉള്ളറകളിലേക്ക്   നൂഴ്ന്നിറങ്ങി അവരുടെ സവിശേഷതകളെ,വിവിധവികാരവിചാരങ്ങളെ സ്വാംശീകരിച്ചു.അവരോടുള്ള അനുതാപം,ആ തന്മയീഭാവം ജീവിതത്തിലും പ്രകടിപ്പിച്ചു. പുരുഷാധിപത്യപരമായ പല പ്രവണതകളേയും അദ്ദേഹം തന്റെ അരങ്ങുജീവിതത്തിലൂടെ മാറ്റിമറിച്ചു. അമ്മയുടെ ധർമ്മസങ്കടം അനുഭവിക്കാതെ തന്നെ“കർണ്ണ ശപഥ”ത്തിലെ കുന്തീദേവിയായി,വിശുദ്ധമായ മാതൃഹൃദയത്തിന്റെ അനാവരണമായിരുന്നു ആ കഥാപാത്രത്തിലൂടെ അദ്ദേഹം നിറവേറ്റിയത്‌. ദേവസ്പർശം ലഭിച്ച കലാകാരനായിരുന്നു ശിവരാമൻ. അരങ്ങിലെ ഒറ്റത്താമര പൂവായി വിടർന്നു ശോഭിച്ചു . പ്രകൃതിയും,ജീവജാലങ്ങളും  തനിക്കു ചുറ്റുമുള്ള നന്മകളാണെന്നദ്ദേഹം വിശ്വസിച്ചു. പാതിരാവിൽ കളിയരങ്ങിൽ പകർന്നാടുന്ന സ്ത്രീ ചൈതന്യങ്ങളുടെ മഹാസ്വഭാവമാണ്  പ്രകൃതി…… പ്രകൃതിയുടെ  ഋതുഭാവങ്ങളെയായിരുന്നു അദ്ദേഹം ഏറ്റെടുത്തത്‌. അരങ്ങിൽ നിശ്ശബ്ദ സ്ത്രീപക്ഷസമരം നയിച്ച നായിക കാലത്തോടു വിട  പറഞ്ഞിട്ടിപ്പോൾ 9 വർഷം കഴിഞ്ഞെങ്കിലും ആ അനുരണനങ്ങൾ ഇപ്പോഴും  കഥകളിയരങ്ങുകളിൽ പ്രതിധ്വനിക്കുന്നു. ഭാവങ്ങളുടെ മഴവില്ല് തീർത്ത നടന വൈഭവ കാന്തി പ്രസരിക്കുന്നു. അരങ്ങിലെ ശിവമയ സൗഗന്ധിക നിമിഷങ്ങൾക്ക് വിരാമങ്ങളില്ല. പെണ്ണഴകിന്റെ പ്രപഞ്ചമൊരുക്കിയ കനകോജ്വല മുഹൂർത്തങ്ങൾക്കും ആസ്വാദക മനസ്സിൽ മരണമില്ല . എത്ര വർഷങ്ങൾ പിന്നിട്ടാലും ” ശിവരാമണീയം ” കളിയരങ്ങിലെ സ്ത്രീ ഭാവത്തിന്റെ ദീപ്ത പ്രകാശമായി ജ്വലിച്ചു നിൽക്കും…! 

Similar Posts

  • നളചരിതം നാലാം ദിവസം – ഒരു വിയോജനക്കുറിപ്പ്

    സുഗതകുമാരി July 26, 2011  കുറച്ചു വർ‌ഷം  കൂടിയാണ് ‘ നളചരിതം നാലാം ദിവസം’ കഥകളി കാണുന്നത്.  തിരുവനന്തപുരത്ത് ‘ദൃശ്യവേദി’ ഒരുക്കിയ അരങ്ങ്, കലാമണ്ഡലം ഗോപിയുടെയും കോട്ടക്കല്‍ ശിവരാമാന്റെയും മാര്‍ഗി വിജയന്റെയും ശുദ്ധസുന്ദരമായ ഭാവാഭിനയത്തിലൂടെ ഹരിദാസിന്റെ സ്ഫുടമധുരമായ ഗാനാലാപത്തിലൂടെ, മേളവാദ്യങ്ങളുടെ താളപ്പോലിമയിലൂടെ ഭീമരാജധാനിയിലെ അന്തഃപുരവും കുതിരപ്പന്തിയും, സുപരിചിതമായ തേരുരുള്‍ ഒച്ച കേട്ട് സര്‍വാംഗപുളകിതയായ ദമയന്തിയും നിപുണയായ കേശിനിയും , കലിമാറിയെങ്കിലും കറുപ്പുമാറാത്ത നളനരവരനും, കണ്‍ മുന്നില്‍ തെളിഞ്ഞുണര്‍ന്നു നിറഞ്ഞു.  ദുഃഖവും ആശങ്കയും അവമാനവും ക്രോധവും ഹര്‍ഷവുമെല്ലാം ഭാവപൂര്‍ണതയോടെ …

  • വാങ്മനസാതിവിദൂരൻ

    ഹേമാമോദസമാ – ഭാഗം രണ്ട് ഡോ. ഏവൂര്‍ മോഹന്‍‌ദാസ് June 20, 2012 നമുക്ക്‌ നളചരിതത്തിലെ പ്രേമത്താമരയിലേക്ക്‌ തിരിച്ചുപോകാം. ഈ അനുരാഗകഥയിലെ നായകനായ നളന്‍ ആരായിരുന്നു ? ‘നളചരിതം’ പുറപ്പാട്‌ പദത്തില്‍ നളനെ അവതരിപ്പിക്കുന്നത്‌ ‘ആസീല്‍ പുരാ പരമപാവനകീര്‍ത്തിഭൂമാനാകോപമേ നിഷധനിവൃതി നീതിശാലീരാജോ രതീശസുഭഗോ ജഗദേകവീരഃശ്രീ വീരസേനതനയോ നളനാമധേയഃ’ (സകലരേയും പരിശുദ്ധരാക്കുന്ന കീര്‍ത്ത്യതിശയമുള്ളവനും നീതിമാനും കാമദേവനെപ്പോലെ സുന്ദരനും ലോകത്തിലെ മികച്ച വീരനുമായി വീരസേനന്റെ പുത്രനായി നളന്‍ എന്നു പേരുള്ള ഒരു രാജാവ്‌ പണ്ട്‌ സ്വര്‍ഗ്ഗത്തിനൊത്ത നിഷധരാജ്യം വാണിരുന്നു) എന്നാണ്‌….

  • ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ

    ഹേമാമോദസമാ – 15 ഡോ. ഏവൂർ മോഹൻദാസ് January 12, 2014  നളചരിതം  രണ്ടാം  ദിവസം  കഥയുടെ  എട്ടാം  രംഗത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദമയന്തിയുടെ വിചാരപദമാണ് ഇവിടെ പ്രതിപാദ്യവിഷയം. തന്നെ പെരുമ്പാമ്പിന്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാളൻ പ്രണയാഭ്യർത്ഥനയുമായി പിറകെ കൂടിയപ്പോൾ ദമയന്തി ചിന്തിക്കുന്ന പദമാണ്, അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂഅത് കേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂഅബലേ! നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-ന്നമരേന്ദ്ര വരമുന്നൊണ്ടതിന്നുപകരിപ്പൂ ‘നിന്റെ പാതിവ്രത്യവൃതഭഞ്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ’ എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ…

  • ഭൈമീകാമുകൻ‌മാർ – 1

    ഹേമാമോദസമാ – 7 ഡോ. ഏവൂർ മോഹൻദാസ് September 27, 2012 കഴിഞ്ഞ ഭാഗത്തിൽ പരാമർശിച്ച കണ്ടുമുട്ടലിനു ശേഷം ഇന്ദ്രാദികളും നളനുമായുള്ള അടുത്ത കൂടിക്കാഴ്ച നടക്കുന്നത്‌ ഒന്നാം ദിവസം ഒമ്പതാം രംഗത്തിലാണ്‌. ഇതിനുള്ളിൽ നളൻ ദമയന്തിയെ ചെന്ന്‌ കണ്ടു ഇന്ദ്രാഭിലാഷം അറിയിക്കുകയും അതിനു സമ്മതിക്കാനായി ആവുന്നത്ര ദമയന്തിയെ നിർബന്ധിക്കുകയും ചെയ്തു. ‘ലോകം ചമയ്ക്കുമീശന്മാർ, അവരുടെ കാൽപ്പൊടിക്ക്‌ പോലും സമമല്ലാത്ത’ തന്നെ വിട്ടു അവരെ സ്വീകരിച്ചു സ്വർഗ്ഗസുഖങ്ങൾ നേടാൻ പലവുരു പറഞ്ഞു നോക്കി. എന്നാൽ താൻ നളനെ മനസ്സാൽ…

  • എഴുപതുകളിലെ ഒരു കളിസ്മരണ

    വി. പി. നാരായണൻ നമ്പൂതിരി June 17, 2012 വർഷം 1975-76 ആണെന്നാണ്‌ ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ്‌ ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ…

  • ശിവമയം

    ഇന്ദിരാ ബാലന്‍ July 7, 2011 അന്തരിച്ച കോട്ടക്കൽ ശിവരാമൻ(ശിവരാമേട്ടൻ) എന്റെ അച്ഛന്റെ (“പത്മശ്രീ”വാഴേങ്കട കുഞ്ചു നായർ ) പ്രിയ ശിഷ്യനും മരുമകനുമാണ്‌. കുട്ടിക്കാലം മുതലേ ആ അഭിനയ പാടവം കണ്ടു വളർന്നവളാണ്‌ ഞാനും. ഞങ്ങളുടെ കുടുംബത്തിൽ നിന്നും അദ്ദേഹം എന്നേക്കുമായി വിട പറഞ്ഞു. ഈ നിമിഷങ്ങളിൽ നിങ്ങളോടൊപ്പം എന്റെ കണ്ണീരിന്റെ അക്ഷരങ്ങളും ഇവിടെ കുറിക്കട്ടെ.) ഭാവങ്ങൾ തൻ മഴവില്ലു തീർത്തുനടനവൈഭവ കാന്തി പരത്തിഅഭിനയ ലാവണ്യത്തിൻ തങ്ക-ത്തിടമ്പഴിച്ചു വെച്ചു യാത്രയായി……………. അടർന്നു വീഴുന്നു ശിവമയമാംസൗഗന്ധിക നിമിഷങ്ങൾ, ഹന്തതേങ്ങുന്നു…

മറുപടി രേഖപ്പെടുത്തുക