|

കളിയരങ്ങിലെ സ്ത്രീപക്ഷം

ഇന്ദിരാ ബാലൻ

Thursday, July 19, 2018

പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു. അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു. 

കഥകളിയെന്ന സങ്കേതബദ്ധമായ കല അഭ്യസിക്കുന്നത് കൂടുതലും പുരുഷന്മാരാണ്‌. എന്നാൽ മറ്റേതൊരു മേഖലയിലും പോലെ കഥകളി രംഗത്തേക്കും സ്ത്രീകളുടെ ചുവടുവെയ്പ്പു ഇന്നു ധാരാളമാണ്‌. ഈ ലേഖനത്തിലൂടെ പരാമർശിക്കുന്നത് ഒരു സ്ത്രീ കലാകാരിയെയല്ല. പുരുഷനായിനിന്നുകൊണ്ട് തന്നെ സ്ത്രീയുടെ താളം ഏറ്റുവാങ്ങി, കഥകളിയരങ്ങുകളിൽ സ്ത്രീപക്ഷസമരം നയിച്ച അന്തരിച്ച അതുല്യനടൻ ശ്രീ കോട്ടക്കൽ ശിവരാമനെയാണ്‌. അദ്ദേഹം ഈ ലോകത്തു നിന്നും വിടപറഞ്ഞിട്ടു ജൂലായ്‌ 19 നു  9 വർഷം തികയുന്നു. അരങ്ങിൽ തന്റെ സ്വത്വം നിലനിർത്തിത്തന്നെയാണ്‌` ആ ഭൌതികശരീരം വിട പറഞ്ഞത്. അറുപതുവർഷത്തോളം സ്ത്രീവേഷങ്ങൾ മാത്രം അവതരിപ്പിച്ച്,വ്യത്യസ്ത സ്വത്വശുദ്ധിയുള്ള ,വിഭിന്നനായികമാരുടെ ലാസ്യവിലാസങ്ങളും.ആത്മസംഘർഷങ്ങളും,ശക്തിസ്വരൂപതയുമെല്ലാം ആഴത്തിൽ ആടിഫലിപ്പിച്ച് കഥകളിരംഗത്തു തനതായ സ്ഥാനം നേടിയ വ്യക്തിത്വത്തിന്നുടമയായിരുന്നു കോട്ടക്കൽ ശിവരാമൻ.  1936 ജൂലായ്‌ 26നു പാലക്കാടു ജില്ലയിലെ കാറൽ മണ്ണയിലാണ്‌ അദ്ദേഹത്തിന്റെ ജനനം.കുട്ടിക്കാലത്തനുഭവിച്ച ദാരിദ്ര്യത്തിൽ നിന്നും കരകയറാനായിരുന്നു,13ആം വയസ്സിൽ കഥകളി പഠനത്തിന്റെ കച്ച കെട്ടാൻ തയ്യാറായത്‌. ഒരു നേരമെങ്കിലും വിശപ്പടക്കാൻ ഭക്ഷണം കിട്ടുമല്ലൊ എന്നായിരുന്നു ശിവരാമന്റെ അമ്മ കാർത്ത്യായിനിയമ്മയുടെ ആശ്വാസം. കഥകളി രംഗത്തെ കുലപതികളി ലൊരാളും, വകയിലെ അമ്മാമനുമായ”പത്മശ്രീ”‘ വാഴേങ്കട കുഞ്ചുനായരായിരുന്നു ശിവരാമന്റെ രക്ഷകനും,ഗുരുവും. ഡൽഹിയിലെ ഒരരങ്ങിൽ നിശ്ച്ചയിച്ച വേഷക്കാരൻ എത്താതിരുന്നതിനാൽ പകരക്കാരനായാണ്‌ ശിവരാമൻ ആദ്യമായി സ്ത്രീവേഷത്തിന്റെ മിനുക്കിട്ടതത്രെ. അത്‌ ഒരു ജീവിതനിയോഗത്തിന്റെ തുടക്കമാണെന്ന് ശിവരാമൻ പോലും അറിഞ്ഞിരുന്നില്ല. ഗുരുനാഥനൊപ്പം ആടിയ ആ അരങ്ങ്‌ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അതു വലിയൊരു വഴിത്തിരിവായി. ജീവിതത്തിന്റെ ഗതിവിഗതികൾ നിഗൂഢവും, സൂക്ഷ്മവുമാണല്ലൊ.താണ്ഡവ -ലാസ്യ നിബദ്ധമായ താളത്തിലാണ്‌ പ്രകൃതിയുടെ ചലനം. പ്രകൃതിയേയും,അമ്മയേയും,സ്ത്രീയേയും ഒരുപോലെ കണ്ടിരുന്ന ശിവരാമൻ ഏറ്റെടുത്തതും,വ്യത്യസ്തവും ,പുതുമയുള്ളതുമായ സ്ത്രീയുടെ ശക്തമായ രംഗഭാഷ്യമായിരുന്നു. ഏതൊരു പ്രശസ്ത നടന്റേയും പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷം ഉയർന്നുനിന്നു. കഥകളിയരങ്ങിൽ ഒരു കാലത്ത് അവഗണിച്ചുപോന്ന സ്ത്രീത്വങ്ങൾക്ക് അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാക്കിയതിൽ ശിവരാമന്റെ പങ്കു സ്തുത്യർഹമാണ്‌.ജീവിതത്തിലെന്ന പോലെ കഥകളിയരങ്ങുകളിലും ഇടം പാതിയായിട്ടാണ്‌ സ്ത്രീയെ കണക്കാക്കിയിരുന്നത്‌. അതിനു മാറ്റം വരുത്തി,അരങ്ങിന്റെ മദ്ധ്യഭാഗം പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷങ്ങൾ കയ്യടക്കി. സ്ത്രീപക്ഷത്തിനു വേണ്ടി നടത്തിയ അരങ്ങിലെ നിശ്ശബ്ദ സമരമായിരുന്നു അത്‌. പുരുഷവേഷത്തെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കുവാനും ശിവരാമന്റെ സ്ത്രീവേഷം പ്രധാന ഘടകമായി വർത്തിച്ചു. കഥകളിയിലെ നിലവിലുള്ള ചിട്ടകളെ തെറ്റിച്ച് പുതിയ കളി രീതി തന്നെ അദ്ദേഹം സൃഷ്ടിച്ചു.”സ്ത്രീയില്ലെങ്കിൽ ഭൂമിയില്ല“ എന്നു പറയുന്ന ശിവരാമൻ അഭിനയത്തിന്റെ കാന്തശേഷി കൊണ്ട് സ്ത്രീകഥാപാത്രങ്ങളെ ശരീരത്തിലേക്കാവാഹിച്ചു. ജന്മം കൊണ്ടു പുരുഷനാണെങ്കിലും -പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ഒരു കൂടുമാറ്റം. കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകർക്ക് കൃത്യമായി തുറന്നുവെക്കുന്ന ആഖ്യാനവും, സൂക്ഷ്മതയും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ആട്ടക്കഥാപാത്രങ്ങളല്ല,ആത്മപാഠ ങ്ങളായിരുന്നു ശിവരാമനതെല്ലാം.മുദ്ര കുറച്ച് ഭാവാഭിനയം കൊ ണ്ടാണ്  ഈ നടൻ രംഗസാഫല്യം നേടിയത്‌. വായനയുടെ സംസ്ക്കാരം പകർന്നു നല്കിയ പാത്രബോധം ഇതിനു ശക്തി കൂട്ടി. 

ചരിത്രം പുരുഷന്റെ കഥയാണ് പറയുന്നത്. സ്ത്രീ സ്വാതന്ത്ര്യം എന്നത് വിവിധ ദേശങ്ങളിൽ വിവിധ തരത്തിലായിരുന്നു.  ആദിയിലുണ്ടായ തുല്യത പിന്നീടെപ്പോഴോ നഷ്ടമായി. ആണധികാര പ്രവണതയിൽ  പുരുഷൻ പ്രകൃതിക്കു നിയമങ്ങളെഴുതി. കലാരൂപങ്ങളിലും ഈ അധീശത്വത്തിന്റെ അനുരണനങ്ങളുണ്ട്‌.  പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു . അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു.  പഴയകാലത്ത് കഥകളിയരങ്ങിൽ രാക്ഷസിയുടെ ലളിതരൂപം നിലനിന്ന കാലത്തിൽ നിന്നും മറ്റു സ്ത്രീകഥാപാത്രങ്ങൾ ശിവരാമനിലൂടെ പ്രമുഖസ്ഥാനം കൈവരിച്ചു. ”സ്ത്രീ“എന്ന സ്വന്തം പകുതിയെ കഥാപാത്രത്തിലൂടെ വ്യാഖ്യാനിച്ച് അനുഭവിക്കുകയായിരുന്നു അദ്ദേഹം. കവിപി.കുഞ്ഞിരാമൻ നായർ“ദമയന്തി ശിവരാമൻ” എന്ന പേരു നല്കി.അദ്ദേഹത്തിന്റെ“കളിയച്ഛൻ” എന്ന കവിതയിലെ ശിഷ്യൻ -ശിവരാമനിലൂടെ ഉരുത്തിരിഞ്ഞ കഥാപാത്രമായിരുന്നത്രെ.പരിത്യജിക്കപ്പെട്ട ഭാര്യയായും ,വിടുവേല ചെയ്യേണ്ടി വരുന്ന കുലീനയായും,ഗാഢാനുരാഗവിവശയായ കാമിനിയായും…പരകായപ്രവേശങ്ങളേറെ.. ശിവരാമന്റേതായ സ്ത്രീദർശനം തന്നെ രൂപപ്പെട്ടു.സ്ത്രീകളുടെ മാനസികാവസ്ഥകൾ പഠിച്ചും നിരീക്ഷിച്ചും  നിരന്തരമായി സ്ത്രീചിന്തകൾ കടന്നുകൂടുവാനും,ആഴത്തിലുൾക്കൊള്ളാനും തുടങ്ങി.സ്ത്രീമനസ്സിന്റെ ഉള്ളറകളിലേക്ക്   നൂഴ്ന്നിറങ്ങി അവരുടെ സവിശേഷതകളെ,വിവിധവികാരവിചാരങ്ങളെ സ്വാംശീകരിച്ചു.അവരോടുള്ള അനുതാപം,ആ തന്മയീഭാവം ജീവിതത്തിലും പ്രകടിപ്പിച്ചു. പുരുഷാധിപത്യപരമായ പല പ്രവണതകളേയും അദ്ദേഹം തന്റെ അരങ്ങുജീവിതത്തിലൂടെ മാറ്റിമറിച്ചു. അമ്മയുടെ ധർമ്മസങ്കടം അനുഭവിക്കാതെ തന്നെ“കർണ്ണ ശപഥ”ത്തിലെ കുന്തീദേവിയായി,വിശുദ്ധമായ മാതൃഹൃദയത്തിന്റെ അനാവരണമായിരുന്നു ആ കഥാപാത്രത്തിലൂടെ അദ്ദേഹം നിറവേറ്റിയത്‌. ദേവസ്പർശം ലഭിച്ച കലാകാരനായിരുന്നു ശിവരാമൻ. അരങ്ങിലെ ഒറ്റത്താമര പൂവായി വിടർന്നു ശോഭിച്ചു . പ്രകൃതിയും,ജീവജാലങ്ങളും  തനിക്കു ചുറ്റുമുള്ള നന്മകളാണെന്നദ്ദേഹം വിശ്വസിച്ചു. പാതിരാവിൽ കളിയരങ്ങിൽ പകർന്നാടുന്ന സ്ത്രീ ചൈതന്യങ്ങളുടെ മഹാസ്വഭാവമാണ്  പ്രകൃതി…… പ്രകൃതിയുടെ  ഋതുഭാവങ്ങളെയായിരുന്നു അദ്ദേഹം ഏറ്റെടുത്തത്‌. അരങ്ങിൽ നിശ്ശബ്ദ സ്ത്രീപക്ഷസമരം നയിച്ച നായിക കാലത്തോടു വിട  പറഞ്ഞിട്ടിപ്പോൾ 9 വർഷം കഴിഞ്ഞെങ്കിലും ആ അനുരണനങ്ങൾ ഇപ്പോഴും  കഥകളിയരങ്ങുകളിൽ പ്രതിധ്വനിക്കുന്നു. ഭാവങ്ങളുടെ മഴവില്ല് തീർത്ത നടന വൈഭവ കാന്തി പ്രസരിക്കുന്നു. അരങ്ങിലെ ശിവമയ സൗഗന്ധിക നിമിഷങ്ങൾക്ക് വിരാമങ്ങളില്ല. പെണ്ണഴകിന്റെ പ്രപഞ്ചമൊരുക്കിയ കനകോജ്വല മുഹൂർത്തങ്ങൾക്കും ആസ്വാദക മനസ്സിൽ മരണമില്ല . എത്ര വർഷങ്ങൾ പിന്നിട്ടാലും ” ശിവരാമണീയം ” കളിയരങ്ങിലെ സ്ത്രീ ഭാവത്തിന്റെ ദീപ്ത പ്രകാശമായി ജ്വലിച്ചു നിൽക്കും…! 

Similar Posts

  • നളചരിതത്തിന്റെ കഥകളി സാമൂഹ്യപാഠം 

    ഹേമാമോദസമാ – 12 ഡോ. ഏവൂർ മോഹൻദാസ് May 16, 2013  ആനന്ദദായകമായ ഒരു കഥകളിയാണ്‌ നളചരിതം എന്നതിന്‌ രണ്ടു പക്ഷമില്ലെങ്കിലും ഇക്കഥയുടെ കഥകളിത്തത്തെ ചൊല്ലി ഏറെ ശബ്ദകോലാഹലങ്ങൾ ഈ നാട്ടിലുണ്ടായിട്ടുണ്ട്‌. നളചരിതം ആട്ടക്കഥ കഥകളിക്കു ഒട്ടും തന്നെ അനുയോജ്യമല്ലെന്ന്‌ ഒരു പക്ഷം വാദിക്കുമ്പോൾ അത്‌ ശെരിയല്ല, ഇക്കഥ കഥകളിക്കു തികച്ചും അനുയോജ്യമാണെന്നു മറുപക്ഷം വാദിക്കുന്നു. ഈ വിഷയത്തിലേക്കൊന്നു കടന്നു ചെല്ലാം. 2007 ലെ ‘ഏവൂർ നളചരിതോത്സവ’ സെമിനാറിൽ പങ്കെടുത്തുകൊണ്ട്‌ കലാമണ്ഡലം പബ്ലിസിറ്റി ഓഫീസർ ശ്രീ. വി….

  • ചുണ്ടപ്പുവും, കണ്ണ് ചുവക്കുന്നതും

    സി. പി. ഉണ്ണികൃഷ്ണന്‍ January 17, 2013 നമുക്കു സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യകുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യശാസ്ത്രത്തിന്‍റെ  വർഗ്ഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ആദ്യം പറഞ്ഞ, പുണ്യാഹത്തിനുപയോഗിക്കുന്ന, ചുണ്ടയുടെ പൂവാണ് കഥകളി, കൂടിയാട്ടം കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ, കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്. നല്ലപോലെ വിടർന്ന പൂക്കൾ അവയുടെ ചെറിയ തണ്ട് (ഞെട്ടി/ഞെട്ട്)…

  • |

    അവസാനത്തെ ആശുപത്രിയുടെ സവിശേഷതകൾ

    ശ്രീചിത്രൻ എം ജെ June 20, 2014 സമൂഹത്തിന്റെഅവസാന ആശുപത്രിയാണ് കല. രോഗാതുരവും കലാപകലുഷിതവുമായ സമൂഹങ്ങൾ മിക്കപ്പോഴുംവിസ്മയകരമാം വിധം മനോഹരമായ കലാവിഷ്കരണങ്ങൾ നടത്തുന്നത് അതുകൊണ്ടാണ്.ഇറാനിൽ നിന്നു മികച്ച സിനിമകൾ, ലാറ്റിനമേരിക്കയിൽ നിന്ന് മികച്ച സാഹിത്യം, ആഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും കറുത്തവരുടെ ഉയിർപ്പുസംഗീതം –ഇവയൊന്നും യാദൃശ്ചികതകളല്ല. കല സാന്ത്വനം മുതൽ പ്രതിരോധം വരെഏറ്റെടുക്കുന്ന ഔഷധങ്ങൾ കൊണ്ടു സമ്പന്നമായ ആശുപത്രിയാണ്. സമൂർത്തമായചരിത്രസാഹചര്യം എന്താണോ ആവശ്യപ്പെടുന്നത്, അത് കല നൽകുന്നു. സമൂഹത്തിന്റെഘടനാപരമായ സവിശേഷതകൾ ഏറ്റവും സൂക്ഷ്മമായി കലയിൽ പ്രതിഫലിക്കുന്നു. പാരമ്പര്യകലകളെനാം…

  • |

    വടക്കേപ്പാട്ട് വാസുദേവന്‍ ഭട്ടതിരിയുമായി ചില കഥകളി വര്‍ത്തമാനങ്ങള്‍

    വി.എം.ഗിരിജ July 30, 2012 വി.എം ഗിരിജ: പട്ടിക്കാംതൊടി രാമുണ്ണി മേനോനെ ആചാര്യ തുല്യം ബഹുമാനിക്കുന്നുണ്ടല്ലോ .അതെന്താ അതിനു മുന്‍പ് കോട്ടയത്തു കഥകളുടെ പരമോന്നത സ്ഥാനത്തെ പറ്റി പറയു.വി.എം.വാസുദേവന്‍ ഭട്ടതിരിപ്പാട്: അദ്ദെഹത്തിന്റെ (കോട്ടയത്ത് തമ്പുരാന്റെ)ആ ദൃശ്യകലാവതരണം അത്രക്ക് കറ കളഞ്ഞതാണ്.കല ച്ചാ നാടക അവതരണം അത് വെണ്ടതൊക്കെ  എല്ലാ ശാസ്ത്രവും അദ്ദെഹത്തിനറിയാം.അനാവശ്യായിട്ട് ഒന്നുമില്ല.മറ്റേതിലൊക്കെ കൊറേശ്ശേ ഉണ്ടായിരുന്നു.കാലകേയവധായപ്പോഴേക്കും വളരെ ദായി.അദ്ദേഹത്തിന്റെ നായികമാരില്‍  ഏറ്റവും ശ്രേഷ്ഠായിട്ടുള്ളത് ഉര്‍വശിയാണ്.ആ പാണ്ഡവന്റെ രൂപം കണ്ടാല്‍  എന്ന പദം ആടി ഫലിപ്പിക്കാന്‍ ഇതു വരെ…

  • ഭൈമീകാമുകൻ‌മാർ – 2

    ഹേമാമോദസമാ – 8 ഡോ. ഏവൂർ മോഹൻദാസ് December 15, 2012  ‘കന്യകാരത്നമവളിൽ വൃന്ദാരകന്മാർക്ക്‌ മോഹം’ എന്ന്‌ നാരദനെക്കൊണ്ടും ‘ഇന്ദ്രാദികൾ വന്നു വലച്ചു നമ്മെ’ എന്ന്‌ നളനെക്കൊണ്ടും അർത്ഥശങ്കക്കിടയില്ലാത്തവിധം ഉണ്ണായിവാരിയർ പറയിപ്പിച്ചിട്ടും അത്‌ സമ്മതിച്ചു കൊടുക്കാൻ നളചരിതവ്യാഖ്യാതാക്കളിൽ പലർക്കും താത്പര്യമില്ലായിരുന്നു എന്ന്‌ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞുവല്ലോ? ദേവപരിവേഷത്തെ പശ്ചാത്തലമാക്കിയ ഈ വ്യാഖ്യാനങ്ങൾക്ക്‌ സ്വാഭാവികമായും നളചരിതത്തിലെ മുൻപ്‌ സൂചിപ്പിച്ച പല പദങ്ങളെയും ഉൾക്കൊള്ളാൻ കഴിയാതെ വരികയും അങ്ങിനെ പിണങ്ങിനിന്ന പദങ്ങളെ തങ്ങളുടെ വ്യാഖ്യാനവഴിയിലേക്ക്‌ കൊണ്ടുവരാൻ കഷ്ടപ്പെടേണ്ടിവരികയും ചെയ്തിട്ടുണ്ട്‌. ‘ഇന്ദ്രാദികൾ…

  • |

    കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത

    മനോജ് കുറൂർ July 20, 2011  നന്നേ ചെറുപ്പത്തില്‍ മധ്യോത്തര തിരുവിതാംകൂര്‍ പ്രദേശത്ത് ഞാന്‍ കണ്ട കഥകളികള്‍ക്ക് ശൈലീപരമായ വൈവിധ്യമുണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍, മാങ്കുളം, പള്ളിപ്പുറം, രാമന്‍‌കുട്ടി നായര്‍, ഹരിപ്പാട് രാമകൃഷ്ണപിള്ള, ഗോപി, മങ്കൊമ്പ്, സദനം കൃഷ്ണന്‍‌കുട്ടി, വാസു പിഷാരടി എന്നിങ്ങനെയുള്ള പുരുഷവേഷക്കാര്‍. അവര്‍ക്കൊപ്പം അന്നു സ്ത്രീവേഷങ്ങളവതരിപ്പിച്ചിരുന്നത് പ്രധാനമായും കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി എന്നീ നടന്മാരാണ്. കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു‌. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം,…

മറുപടി രേഖപ്പെടുത്തുക