ചേർത്തല കുട്ടപ്പക്കുറുപ്പാശാനെ അനുസ്മരിക്കുമ്പോൾ

പള്ളം ചന്ദ്രൻ

June 28, 2019

1941-42 കാലം. പിൽക്കാലത്ത് പ്രശസ്ത നടൻമാരായ നാടകം വേലുപ്പിള്ള യാശാൻ, കുറിച്ചി കുഞ്ഞൻ പണിക്കരാശാൻ, കൃഷ്ണപിള്ളയാശാൻ മുതലയാവരുടെ ഗുരുവായിരുന്ന എന്റെ മുത്തച്ഛൻ പള്ളം മാതുപിള്ളയാശാന്റെ പ്രശസ്ത കത്തിവേഷമായിരുന്ന ചെറിയ നരകാസുരനെയാണ് ഞാനാദ്യം ദർശിച്ച കഥകളി വേഷം. അമ്മയുടെ മടിയിലിരുന്ന് കളി കാണുകയായിരുന്നു. അരങ്ങിലൂടെ മുത്തശ്ശനുകിട്ടിയ പാരിതോഷികം മുന്നിലിരുന്ന എന്റെ മടിയിലേക്ക് തന്നതും ഞാൻ ഞെട്ടിപ്പോയതുമാണാദ്യ കഥകളി ദൃശ്യ സ്മരണ.അക്കാലം മുതൽ കഥകളിഭ്രാന്തു പിടിച്ച ഓട്ടം ഇന്നും തുടരുന്നു.


അറിയാറായ കാലം മുതൽ നാടുനീളെ അത്യന്തം ക്ലേശകരങ്ങളായ യാത്രകളിലൂടെ ദർശിച്ചിട്ടുള്ള കഥകളി കളുടെ എണ്ണം രണ്ടായിരങ്ങളിലേറെയാണ്. ഇതാരും വിശ്വസിക്കില്ലെന്നറിയാം 1951-കാലമാണെന്നാണോർമ്മ .കഥകളി വേദി വേദി പെരുന്നയിൽ യശ: ശരീരരായ മന്നം മൻമഥ പ്രഭൃതികൾ നിറഞ്ഞ സദസ്.കലാമണ്ഡലം കൃഷ്ണൻ നായരാശാന്റെ ഗുരുവായ തകഴി ഗുരുകുഞ്ചുക്കുറുപ്പാശാന്റെ സർവാംഗ സുന്ദരിയായ മോഹിനി. പത്മഭൂഷൺ ജേതാവായി പിൽക്കാലത്തറിയപ്പെട്ട മടവൂർ വാസുദേവൻ നായരുടെ കുട്ടിവേഷമായിരുന്ന ധർമ്മാംഗദൻ. ഇതിനെല്ലാം മകുടം ചാർത്തിക്കൊണ്ട് സംഗീതാചാര്യനായ ചേർത്തല കുട്ടപ്പക്കുറുപ്പാശാന്റെ ഹൃദ്യവും അനുഭവൈക വേദ്യവും ഹൃദയസ്പർശിയുമായിരുന്ന സംഗീതാലാപനം. ഇതെല്ലാം കേട്ടും കണ്ടുമുണ്ടായ അനുഭവം അസ്മാദൃശന്മാർക്ക് അന്ന് സ്വർഗ്ഗ ലബ്ധിയുടെ സുഖമാണുണ്ടായത്. സംഗീത സാഹിത്യ സൗന്ദര്യാംശങ്ങൾ അശേഷവും പോറലേൽക്കാതെയുള്ള അദ്ദേഹത്തിന്റെ ഗാനാലാപനശൈലി- സിദ്ധി – അനനുകരണീയവും ആനന്ദദായകവുമായിരുന്നു.

അക്കാലം മുതൽ ഒട്ടനവവി കഥകളികൾ കണ്ടിട്ടുള്ളതിന് കണക്കില്ല. 1600 ലേറെ കഥകളികൾ നേരിട്ട് നടത്തിക്കൊണ്ട് നടത്തിപ്പുകാരനെന്ന സ്ഥാനം. കൃഷ്ണൻ നായരാശാന്റെ പൂതനാമോക്ഷം ലളിത, ചെങ്ങന്നൂരാശാന്റെ ദുര്യോധനൻ ചമ്പക്കുളത്തിന്റെ ദുശ്ശാസനൻ, കൃഷ്ണൻ നായരാശാന്റെ ആദ്യ കഥയായ ലളിതയ്ക്കു ശേഷമുള്ള രൗദ്ര ഭീമൻ, കുട്ടപ്പക്കുറുപ്പാശാന്റെ അനനുകരണീയമായ സംഗീതാലാപനം – മറക്കാനാവില്ല  അതൊക്കെ. അതീവ ഹൃദ്യമായിരുന്നു. അക്കാലം മുതൽ ദശാബ്ധങ്ങളോളം കുറുപ്പാശാന്റെ പാട്ട് നേരിൽ കേട്ടും കളികൾ നടത്തിയുമുള്ള അനുഭസ്മരണകൾക്ക് എണ്ണമില്ല അതിരില്ല.

സംഗീത പ്രധാനങ്ങളും ഭാവാഭിനയ യോഗ്യതകളും നിറഞ്ഞു നിന്ന ഒട്ടനവധി കഥകളികളുടെ അവതരണത്തിൽ കുറുപ്പാശാന്റെ സംഗീത സൗഖ്യാനുഭവങ്ങൾ എണ്ണമറ്റവയാണ്. 1951-ൽ പള്ളത്താരംഭിച്ച കഥകളി നടത്തിപ്പിലൂടെയും 1973 മുതൽ 45 വർഷങ്ങൾ പിന്നിട്ടു വരുന്ന കോട്ടയം കഥകളി ക്ലബ്ബായ കോട്ടയം കളികളിലൂടെയുള്ള പ്രതിമാസ പരിപാടികളിലൂടെയും ആയിരത്തി നാനൂറിലേറെ കഥകളവതരിപ്പിക്കാൻ അനന്തജന്മാർജ്ജിത സൗഖ്യം ലഭിച്ചിട്ടുള്ളത് സാഭിമാനം സ്മരിക്കുന്നു. ഇക്കാലയളവിൽ രചിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള കഥയറിഞ്ഞാട്ടം കാണാം 40-ലേറെ കഥകൾ, കുചേലവൃത്തം എന്നീ പുസ്തകങ്ങളുടെ നാലു പതിപ്പുകളും വിറ്റുതീർന്ന് അഞ്ചാം പതിപ്പിലായിട്ടുണ്ട്. 70-ലേറെ വർഷങ്ങളായി ദർശിച്ചിട്ടുള്ള കഥകളി – കലാകാരൻമാർ സ്മരണയും ഒട്ടനവധി കളർച്ചിത്ര സഹിതം പ്രസിദ്ധീകരിച്ചിട്ടുള്ളതിന്റെ 145 & 159 പേജുകൾ കുട്ടപ്പക്കുറുപ്പാശാനെക്കുറിച്ച് സമ്പന്നമാണ്. എന്റെ നാട്ടിലെ കളികൾക്കെത്തുമ്പോൾ രാത്രി ഭക്ഷണം എന്റെ തറവാട്ടു വരാന്തയിലെ ഇരിപ്പിടങ്ങളിൽ വിളമ്പിക്കൊടുത്തിട്ടുള്ള അവസരങ്ങൾ പലതാണ്. ഈ സുകൃത ലബ്ധിയോർത്ത് ഇന്നെന്റെ മനസ് അഷ്ടകലാശമാടുകയാണ്.

ഭയ ഭക്തിയാദരവുകളോടെയല്ലാതെയാരും തന്നെ – വിശിഷ്യാ ശിഷ്യത്വമുള്ളവർ അദ്ദേഹത്തോടു സംസാരിക്കാനോ സമീപിക്കാനോ തയ്യാറാകുമായിരുന്നില്ലായെന്നത് അദ്ദേഹത്തിന്റെ നല്ല നാളുകളിലെ അനുഭവമായിരുന്നു ആരംഭകാലത്ത് അരങ്ങുകളിലെ സഹഗായകൻ തകഴി കുട്ടൻപിള്ളയാശാനായിരുന്നു. പിന്നീട് നീലംപേരൂർ കുട്ടപ്പപ്പണിക്കർ, പള്ളം മാധവൻ, തണ്ണീർമുക്കം വിശ്വംഭരൻ ഹൈദരാലി, ഗംഗാധരൻ മുതലായവരും സഹഗായകരായി ഉണ്ട്. വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. തിരുനക്കര മുതലായ ഒട്ടനവധി മഹാക്ഷേത്രങ്ങളിലെ കഥകളി സംഗീത സമ്പന്നമാക്കിയിരുന്ന ആ നല്ല കാലം മധുരസ്മരണകളാണുതിരിക്കുന്നത്. ഒരൊറ്റയാനയുടെ പ്രൗഢിയോടും തലയെടുപ്പോടും ആർക്കും ചോദ്യം ചെയ്യാനാകാത്ത പാണ്ഡിത്വത്തോടും അണിയറകളിലും അരങ്ങുകളിലും കമ്മറ്റിക്കാരോടും പെരുമാറിയാണദ്ദേഹം നിലയുറപ്പിച്ചിരുന്നത്. സംഗീതാലാപന മാധുരി, അതോടൊപ്പം അഭിനയയോഗ്യമാംവിധം നടൻമാരോടു ചേർന്നു കൊണ്ടുള്ള ആവിഷ്ക്കരണം എന്നിങ്ങനെ എടുത്തു പറയാവുന്ന ഒട്ടനവധി സവിശേഷ ഗുണങ്ങളുട നിലവറയായിരുന്നു അദ്ദേഹം. 

“സ്നേഹാമൃതാനന്ദാത്മികേ ” – എന്ന മധുരമനോഹര സംബോധനയും അവസാനം അതേ നാവുകൊണ്ടുള്ള “ദുഷ്ടാത്മികേ”യെന്നു സംബോധന ചെയ്യുന്ന രുഗ്മാംഗദന്റേയും, നല്ലാർകുല മൗലി മാണിക്കക്കല്ലേയെന്ന കചന്റെ സംബോധന, ദാന വാരി, അജിത ഹരേ, പുഷക്കര വിലോചന, അപ്രമേയ തുടങ്ങിയ കുചേലവൃത്തം ഇപ്രകാരം സംഗീത അഭിനയയോഗ്യങ്ങളായ ഒട്ടനവധി പദങ്ങൾ ആലപിക്കുമ്പോൾ നടൻമാരിലും ശ്രോതാക്കളിലുമുണ്ടായിട്ടുള്ള ആനന്ദാനുഭൂതികൾ എത്രയേറെയെന്ന് വിവരിക്കാനാകുന്നില്ല. സംഗീത പ്രധാന കഥകളിലെല്ലാം ഉടനീളം വ്യക്തിമുദപതിപ്പിച്ചു കൊണ്ടുള്ള ഗാനാലാപനശേഷി – നടൻമാരോടുള്ളതിനേക്കാൾ അദ്ദേഹത്തിന്റെ ഗാനാലാപനശേഷിയിലായിരുന്ന കാണികൾക്കും ശ്രോതാക്കൾക്കും ഏറെ പ്രിയംകരവും. ഇനിയേറെക്കാലം കൂടി അദ്ദേഹം ജീവിച്ചിരിക്കേണ്ടതായിരുന്നു, ദൈവമേ – എന്നു തോന്നിപ്പോകുന്നു.

എന്റെ പുസ്തകത്തിൽ സപ്തതി പിന്നിട്ട കഥകളി സ്മരണകൾ എന്ന പുസ്തകത്തിന്റെ 145 -159 പേജും കഥയറിഞ്ഞാട്ടം കാണാം എന്ന പുസ്തകത്തിന്റെ 262-ാം പേജിൽ കളിയരങ്ങ് അവാർഡ് കൊടുക്കുന്ന കളർ ചിത്രവും കൂടി ഇതോടൊപ്പം കൂട്ടി വായിക്കണം.

സംഗീത സാഹിത്യ സമ്പന്ന കഥകളിപ്പദങ്ങൾ അർത്ഥസമ്പുഷ്ടമാം വിധം ഭാവം ചോരാതെ അഭിനയയോഗ്യമാം വിധം ആവർത്തിച്ചാവർത്തിച്ച് പാടി കേൾക്കുമ്പോൾ ഞാനുൾപ്പടെയുള്ളവർ കയ്യടിച്ചാനന്ദം പങ്കിട്ടിരുന്ന ആ നല്ല നാളുകളാണോർമ്മയിൽ വരിക. കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെയും ശിഷ്യഗണങ്ങളായ ഒട്ടനവധി ആൾക്കാർ കുറുപ്പാശാന്റെ പാട്ടുകേട്ട് ആർത്തിയോടെ പാർത്തിരുന്നു. അദ്ദേഹത്തിന്റെ സമശീർഷർ എന്ന തരത്തിലുള്ളവർപോലും- ഹൈദരലി എമ്പ്രാന്തിരി ഗംഗാധരന്മാർ ഓർമ്മയിൽ ഓടി വരുന്നു. വിസ്താരഭയത്താലല്ലാതെ അദ്ദേഹത്തിന്റെ സവിശേഷതകളെല്ലാം വർണ്ണിച്ചാൽ തീരാത്തതു കൊണ്ട് മാത്രം.

 

Similar Posts

  • |

    നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ

    ശ്രീചിത്രൻ എം. ജെ. March 12, 2013 കളിയരങ്ങിന്റെ ഒരു മഹാചരിത്രഘട്ടം പര്യവസാനിച്ചു. കഥകളികാലകാളിന്ദിയിലെ  ഒരു തലമുറയുടെ അവസാനത്തെ കാഞ്ചനശലാക, കലാമണ്ഡലം രാമൻകുട്ടിനായരായിരുന്നു. ഇരുപതാംനൂറ്റാണ്ടിനെ ത്രസിപ്പിച്ച ആചാര്യപരമ്പരയിലെ ഏറ്റവും ബലിഷ്‌ഠവും, അവസാനത്തേതുമായ കണ്ണി. ഈ വിയോഗത്തോടെ ധനാശിയേൽക്കുന്നത് ഒരു ആചാര്യനല്ല, അനന്യസാധാരണമായിരുന്ന ഒരു ബൃഹദ്‌പാരമ്പര്യത്തിനാണ്. കഥകളിയുടെ പുതിയ ഭാവുകത്വം തന്നെ പുനർനിർമ്മിച്ച ആ മഹാരഥികളുടെ തിരുശേഷിപ്പായി ഇപ്പോഴും നമുക്കൊപ്പമുണ്ടെന്ന് ആശ്വസിയ്ക്കാൻ ഇനി രാമൻകുട്ടിനായരുടെ ജീവൽസാനിദ്ധ്യമില്ല. കാലത്തിന്റെ പെരുംകോപ്പറയിലേക്കു മറഞ്ഞ ആ യുഗപ്പെരുമാളിനു മുന്നിൽ സ്മരണാഞ്ജലികൾ ! എന്നാൽ,…

  • കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്, ഐ. ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • കീഴ്പ്പടം കുമാരൻ നായർ – അരങ്ങിലെ ധിഷണ

    എതിരൻ കതിരവൻ June 5, 2011 കീഴ്പ്പടം കുമാരന്‍ നായര്‍ ഇന്ന് നമ്മോടൊപ്പമില്ല. പട്ടിക്കാംതൊടിയില്‍ ഉറവയെടുത്ത സരണി ധാരാളം ഒഴുകി അനന്തസാഗരത്തില്‍ അലിഞ്ഞു മറഞ്ഞു. കഥകളിയില്‍ അതികായന്മാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്. പക്ഷെ കീഴ്പ്പടം സമീപിച്ചതുപോലെ ആരും കഥകളിയെ സമീപിച്ചിട്ടീല്ല. കഥകളിയെ തന്നിലേക്കാവഹിച്ച് താനും കഥകളിയും കൂടെയുള്ള ഒരു പുതു സ്വരൂപം അരങ്ങുസക്ഷം പ്രത്യക്ഷമാക്കി ഈ കലാരൂപത്തിനു സാമ്പ്രദായികത്തം വിടാതെ സമ്മോഹനരൂപം അരുളി.പുതുമകള്‍ ഏറെ സമ്മാനിച്ച് കഥകളിയുടെ ദിശാബൊധത്തിനു ദൃഢതയും അരങ്ങുസങ്കല്‍പ്പങ്ങല്‍ക്കു വൈപുല്യവും തുറവും പ്രേക്ഷകര്ക്കും മറ്റ് കളിയാശാന്മാര്‍ക്കും…

  • ഏതാകിലും വരുമോ ബാധ

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 10 ശ്രീവത്സൻ തീയ്യാടി June 9, 2013  സന്താനഗോപാലം കഥയുടെ സഡൻ ടെയ്ക്കൊഫ് അക്കാലത്തും രസകരമായി തോന്നാറുണ്ട്. തുടക്കത്തിലെ സാവേരിക്ക് എന്തോരോജസ്സാണ്! രാഗമാലപിച്ചു കേട്ടാൽത്തന്നെ പ്രത്യേക ഇമ്പമാണ്. ആ രാഗത്തിൽ പാടുന്ന “ശ്രീമൻ സഖേ”ക്ക് മുഴുവനും ആവിധം തിമർപ്പുള്ളതുപോലെ സ്വതേ അനുഭവപ്പെടും. അതിനന്നും വിഘ്നമുണ്ടായതായി ഓർമയില്ല. ശ്രീകൃഷ്ണന്റെ പദത്തിന് ശേഷമാണല്ലോ മറുപടിയായി അർജുനന്റെ “നാഥാ ഭവച്ചരണ”. പുകഴ്പെറ്റ ദേവഗാന്ധാരി പദം തുടങ്ങി. അർജുനന്റെ ആട്ടത്തിൽ മൂന്നാമത്തെ വരിയായ “ഏതാകിലും വരുമോ….” എന്നിടത്ത് “ആകിലും” എന്ന് കുറഞ്ഞത്‌ മൂന്നു വിധത്തിൽ ആടിക്കാണാം…

  • |

    ശങ്കരപ്രഭാവം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 15 ശ്രീവത്സൻ തീയ്യാടി November 14, 2013 പുറപ്പാട് ആടിത്തീർത്ത് കൃഷ്ണവേഷങ്ങൾ പോയി. പൂർണത്രയീശക്ഷേത്രത്തിലെ നെടുങ്കൻ ഊട്ടുപുരയിൽ വീണ്ടും തിരശീലമറ. പാതിര പിന്നിട്ട നേരം; പൂഴിയിട്ടാൽ തറയിൽ വീഴാത്ത തിരക്ക്. കഥ തുടങ്ങുകയായി. നളചരിതം രണ്ടാം ദിവസം. ആദ്യ രംഗത്തിനുള്ള രാഗാലാപനം തുടങ്ങി. തൽക്കാലം ശങ്കിടിയേ പാടുന്നുള്ളൂ. എന്തോ, എന്റെ കൗമാരമനസ്സിന് ഒരൂർജം കിട്ടുന്നില്ല. സംഗീതം നന്ന്, അല്ലെന്നല്ല. മുമ്പ് പുറപ്പാടിന് പാടിയ ചെറുപ്പക്കാരേക്കാൾ എന്തുകൊണ്ടും മെച്ചം; പക്ഷെ ഒരു ഗുമ്മില്ല….

  • |

    കീഴ്പ്പടം – വിശകലനവും ചില കാലികചിന്തകളും

    ശ്രീചിത്രൻ എം. ജെ. July 24, 2012  പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്, പല മുഖങ്ങളുണ്ടായിരുന്നു. അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്. നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്. സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു. അരങ്ങിനെ…

മറുപടി രേഖപ്പെടുത്തുക