കീഴ്പ്പടം കുമാരൻ നായർ – അരങ്ങിലെ ധിഷണ

എതിരൻ കതിരവൻ

June 5, 2011

കീഴ്പ്പടം കുമാരന്‍ നായര്‍ ഇന്ന് നമ്മോടൊപ്പമില്ല. പട്ടിക്കാംതൊടിയില്‍ ഉറവയെടുത്ത സരണി ധാരാളം ഒഴുകി അനന്തസാഗരത്തില്‍ അലിഞ്ഞു മറഞ്ഞു.

കഥകളിയില്‍ അതികായന്മാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്. പക്ഷെ കീഴ്പ്പടം സമീപിച്ചതുപോലെ ആരും കഥകളിയെ സമീപിച്ചിട്ടീല്ല. കഥകളിയെ തന്നിലേക്കാവഹിച്ച് താനും കഥകളിയും കൂടെയുള്ള ഒരു പുതു സ്വരൂപം അരങ്ങുസക്ഷം പ്രത്യക്ഷമാക്കി ഈ കലാരൂപത്തിനു സാമ്പ്രദായികത്തം വിടാതെ സമ്മോഹനരൂപം അരുളി.പുതുമകള്‍ ഏറെ സമ്മാനിച്ച് കഥകളിയുടെ ദിശാബൊധത്തിനു ദൃഢതയും അരങ്ങുസങ്കല്‍പ്പങ്ങല്‍ക്കു വൈപുല്യവും തുറവും പ്രേക്ഷകര്ക്കും മറ്റ് കളിയാശാന്മാര്‍ക്കും വെല്ലുവിളികളും അണച്ചശേഷമാണ് അദ്ദേഹം രംഗമൊഴിഞ്ഞത്.എന്നും പ്രകാശിക്കുന്ന മറ്റൊരു ആട്ടവിളക്ക് സവിധം അണഞ്ഞിരിക്കുന്നു അദ്ദേഹം.

കഥകളിയില്‍ അദ്ദേഹം തൊട്ടത് രണ്ട് മര്‍മ്മസ്ഥാനങ്ങളിലാണ്. അതിലെ theater element ലും നൃത്തത്തിലും. total theater എന്ന് കഥകളിയെ വിശേഷിപ്പിക്കാറുണ്ടെങ്കിലും മേല്‍പ്പറഞ്ഞ രണ്ടുമാണ് കഥകളിയുടെ ഊടും പാവും.‍ കൂടാതെ ആശാന്റെ കഥാപത്രങ്ങള്‍‍ പ്രത്യേക വ്യക്തിത്വം ആര്‍ജ്ജിച്ചവരാകാനും അദ്ദേഹം ശ്രമപ്പെട്ടു. കഥകളിയുടെ വളര്‍ച്ചയ്ക്കു വിഘാതമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് കാഴ്ച്ചപ്പാട് മാത്രമാണെന്നു അദ്ദേഹം തെളിയിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ചാതുര്യം തെളിഞ്ഞത് ഇതെല്ലാം വളരെ ലഘുവായി കൈകാര്യം ചെയ്യാമെന്ന ധാരണ ശരി അങ്ങനനെയല്ലെങ്കില്‍ക്കൂടി അംഗീരിക്കപ്പെടുവിച്ചതിലാണ്.

കഥകളിയരങ്ങിലെ നാടകീയത ഏതാണ്ട് പരിപൂര്‍ണമാണെന്നും ഇനിയും അതില്‍ കോരിനിറയ്ക്കനൊന്നുമില്ലെന്നും ഒഴിച്ചാല്‍ തുളുമ്പുമെന്ന സ്ഥിതിവിശേഷത്തിലാണ് ആട്ടക്കഥകളും അരങ്ങുപാഠങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നൊരു വിശ്വാസമുണ്ട്. കഥാസന്ദര്‍ഭവ്യാകരണത്തിനും പാത്രപുനരാവിഷ്കാരത്തിനും ഇനിയും വഴിയില്ലെന്നത് വെറുമൊരു നിര്‍ബ്ബന്ധബുദ്ധി മാത്രമാണെന്നാണ് ആശാന്‍ തെളിയിച്ചത്. ഒരു അകാഡെമിക് എക്സ‍ര്‍സൈസ് ആയ ഇത് ഒരു ഗണിതശാസ്ത്ര തിയറം ഖണ്ഡിക്കാന്‍ സാദ്ധ്യ്തയില്ലാത്ത വിധം തെളിയിക്കുന്ന പോലെയായിരുന്നില്ല. അതിലഘുവായ കാര്യം സ്നേഹപുരസ്സരം പറഞ്ഞുതരുമ്പോലെ തന്റെ ധിഷണ പ്രകടിപ്പിക്കുകയായിരുന്നു. മറ്റു നടന്മ്മാരില്‍ കാണാറില്ലാത്ത ബുദ്ധികൂര്‍മ്മതയും വ്യ്തിരിക്തബോധവും കീഴ്പ്പടത്തിനെ ഒരു ഒറ്റയാള്‍ പട്ടാളമാക്കി. പീരങ്കികളുടെ വെടിയൊച്ചയോ ബൂട്സിന്റെ ചടപടതയോ ഇല്ലാത്ത യുദ്ധവിപ്ലവം അദ്ദേഹം നടത്തിയത് പുഴയൊഴുകും വഴിയോ കാറ്റു വീശുന്നതു പോലെയോ മന്ദ്രമായാണ്.

കഥാസന്ദര്‍ഭ്ഭങ്ങള്‍ക്കു ചാരുതയണയ്ക്കാന്‍ നാടകീയതയുടെ കൃത്യവിന്യാസങ്ങള്‍ ചേര്‍ക്കുക ആശാന്റെ ചിട്ടസംവിധാനപടുത്വത്തിനു ഉദാഹരണമായെടുക്കാം. കീചകവധത്തില്‍ സൈരന്ധ്രിക്ക് പൂ പറിക്കാന്‍ താഴ്ന്നു വരുന്ന മരച്ചില്ല കീചകന്‍ താഴ്ത്തിക്കൊടുക്കുന്നതാണെന്നുള്ള സൈരന്ധ്രിയുടെ ജാള്യതയോറ്റെയുള്ള തിരിച്ചറിവ്, “ഹരിണാക്ഷീ” എന്ന പദത്തില്‍ “ സുന്ദരീ മഞ്ച്മിതിങ്കലിരുന്നു…..” എന്ന ഭാഗത്തു ഒരു ആട്ടുകട്ടിലില്‍ ആടുന്നഥയി കാണിക്കുക ഇതൊക്കെ അദ്ദേഹത്തിന്റെ വിലാസലക്ഷണങ്ങ്നളായി ഗണിക്കാം. ലവണാസുരവധത്തില്‍ ലവകുശന്മ്മാര്‍ അടുത്തു വരുമ്പോള്‍ സീത മുലപ്പാല്‍ മണക്കുന്നതായി തോന്നുന്നത്, അവര്‍ ഭൂമിയിലേക്ക് അമ്പെയ്യുമ്പോളുള്ള ജലനിര്‍ഗ്ഗമനം ചുരന്നു വരുന്ന മുലപ്പാലല്ലേ എന്നു സീത സന്ദേഹിക്കുക ഇപ്രകാരമുള്ള ആവിഷ്കാരങ്ങളൊക്കെ മനോധര്‍മ്മവ്യവസ്ഥയെ ചൂഷണംചെയ്ത് സന്ദര്‍ഭത്തേയും കഥാപാത്രത്തേയും മിഴിവുറ്റതാക്കുക എന്നതൊക്കെ ആശാന്റെ തിയേറ്റര്‍ സങ്കല്‍പ്പം പീലിവിരിച്ചാടിയതിന്റെ ദൃഷ്ടാന്തങ്ങളാണ്. പൊതുവേ ക്ലിഷ്ടമായ കഥകളിയിലെ ആശയസംവേദനപ്രകാരത്തെ നിയമാനുസൃതമായിത്തന്നെ എളുപ്പമാക്കുക എന്ന കൃത്യതകൂടി ആശാന്‍ സാധിച്ചെടുത്തു.

കീഴ്പടത്തിന്റെ കഥാപാത്രങ്ങള്‍ പല‍പ്പോഴും കഥകളിയില്‍ കണ്ടു പരിചയിച്ചവരെപ്പോലെ ആയിരുന്നിരുന്നില്ല. ലവണാസുരവധത്തിലേയും കല്യാണസൌഗന്ധികത്തിലേയും ഹനുമാന്‍ പ്രഗല്‍ഭരായ വേഷക്കാരവതരിപ്പിച്ച ഹനുമാനില്‍ നിന്നും വേറിട്ടു നിന്നു. സ്റ്റീരിയോടിപ്പിക്കല്‍ ആയ കഥാപാത്രങ്ങള്‍ക്കു മേലെ വിശേഷമായ അര്‍ത്ഥസാധുതയുടെയും സ്വഭാവവിശേഷങ്ങളുടെയും ആവരണങ്ങള്‍ അദ്ദേഹം അണിയിച്ചു ചേര്‍ത്തു. അല്ലെങ്കില്‍ ചില ആവരണങ്ങള്‍ അദ്ദേഹം അടര്‍ത്തിയെടുത്തു മാറ്റി.മിതോളൊജി കഥാപാത്രങ്ങള്‍ക്ക് അവരുടെ ബാഹ്യരൂപത്തിനപ്പുറം അര്‍ത്ഥസാധുതയും കഥാഗതി നിയന്ത്രിക്കുന്ന സങ്കീര്‍ണമനോനിലകളും ആഴത്തിലുള്ള ദാര്‍ശനിക‍ പ്രതിരൂപങ്ങളും ഉണ്ടെന്ന വസ്തുത പാടെ അവഗണിച്ച് വിലകുറഞ്ഞ വിനോദത്തിനു വേണ്ടി ഈ ആരാധ്യപാത്രങ്ങളെ വികൃതമാക്കുന്നത് പല പ്രഗല്‍ഭരുടെയും പതിവു പരിപാടികളയാരുന്നു. ഇതിനെ നേരെ ഖണ്ഡിച്ചു കൊണ്ട് ആശാന്‍ തന്റെ കഥാപാത്രങ്ങളെ അവരുടെ സ്വത്വതിന്റെ പ്രദര്‍ശനമായി അവതരിപ്പിച്ചത് യാഥസ്ഥിതികര്‍ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ലവണാസുരവധത്തിലേയും കല്യാണസൌഗന്ധികത്തിലേയും ഹനുമാന്‍ പതിവു ഹനുമാനില്‍ നിന്നു വേറിട്ടു നിന്നു. സ്ഥിരം വാനരചേഷ്ടകളില്‍ ഒതുക്കപ്പെട്ടുപോയ ഹനുമാന്‍ അതീവ ബുദ്ധിശാലിയും നയതന്ത്രജ്ഞനും സംവേദനശീലശക്തിയും ഹൃദയനൈര്‍മ്മല്യവും ഉള്ളവനുമായി പ്രത്യക്ഷപ്പെട്ടു.ലവണാസുര വധത്തിലെ പ്രസിദ്ധ പദം “സുഖമോ ദേവീ…”ഒരു കുരങ്ങുചേഷ്ടക്കാരന്റെയാകാന്‍ പാടുള്ളതല്ലെന്നു അസന്ദിഗ്ധമായി കീഴ്പ്പടം ആശാന്‍ മുദ്രീകരിച്ചു. നളചരിതം ഒന്നാം ദിവസത്തിലെ നളന്‍ പ്രേമാനുരാഗിയായ ദുര്‍ബലനല്ല. ദമയന്തിയെ വേള്‍ക്കാന്‍ യുദ്ധം ചെയ്യാന്‍ വരെ ഒരുമ്പെട്ട് പടപ്പുറപ്പാട് ഒരുക്കുന്ന ധീരവീരനാണ്. പക്ഷേ ഒരു പെണ്ണിനു വേണ്ടി രക്തച്ചൊരിച്ചിലുണ്ടാക്കേണ്ട എന്ന വീണ്ടുവിചാരം ഉള്‍ക്കൊള്ളുന്ന വിവേകശാലിയായി മാറുന്നു. അരങ്ങില്‍ ഈ സവിശേഷപ്രകടനങ്ങള്‍ വൈവിധ്യമണയ്ക്കുകയും നാടകീയസമ്പൂര്‍ണത കൈവരുത്തുകയും മാത്രമല്ല നടന്റെ അഭിനയ-നൃത്ത ചാതുരി തുറന്നു കാട്ടുവാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. കുചേലവൃത്തത്തിലെ കുചേലന്‍ പഴയ സഹപാഠിയെക്കാ‍ാണുമ്പോഴുള്ള സന്തോഷവും ആശ്വാസവുമോ സാക്ഷാല്‍ ശ്രീകൃഷ്ണനെ നേര്‍കണ്ടതിലുളവായ ഭക്തിയോ ഏതാണ് കൂടുതല്‍ എന്നറിയാതെ കുഴങ്ങി രണ്ടും സമന്വയിപ്പിച് സംഗീത പ്രധാനമായ “അജിതാ ഹരേ..” പൂര്‍ണതയിലെത്തിക്കുന്ന ട്രിക്കു വിദ്യ ചെയ്ത് കീഴ്പ്പടം സദസ്സിനെ നിശ്ചലതയില്‍ കെട്ടിയിട്ടിട്ടുണ്ട്. ഇതിലെ “നീല നീര്‍ദവര്‍ണ്ണാ…” എത്തുമ്പോള്‍ നൃത്തം ചെയ്യാതെ ശരീരഭാഷ കൊണ്ടു മാത്രം നൃത്തപ്രതീതി ഉളവാക്കുന്ന മാസ്മരിക വിദ്യയും അദ്ദേഹം പുറത്തെടുക്കും. ”അജിതാ ഹരേ…” കീഴ്പ്പടത്ത്നു വേണ്ടി രചിക്കപ്പെട്ടതാണെന്നു വിശ്വസിക്കുന്നവ്രുണ്ടായത് താരാരാധനയുടെ ഭാഗമായി തള്ളിക്കളയാന്‍ വയ്യ. കീഴ്പ്പടത്തിന്റെ നരകാസുരനും കീചകനും ഇപ്രകാരം വൈവിധ്യസ്വത്വങ്ങളില്‍ ദൃഢബദ്ധരാണ്.

നൃത്തത്തില്‍ കലാപപരമായ പുതുമ കൊണ്ടുവന്നു‍ കീഴ്പ്പടത്തിലെ വിപ്ലവകാരി. അഷ്ടകലാശത്തിന്റെ ആന്തരിക ഘടന നിലനിര്‍ത്തിക്കൊണ്ട് ചിട്ടയിലുള്ള എണ്ണക്കണക്കുകളില്‍ വ്യതിയാനം ഉണ്ടാക്കി പാദനിന്യാസങ്ങള്‍ക്ക് ചാരുത്യേകിയറ്റ്പ്പോള്‍ കടും പിടുത്ത്ക്കാരായ കളിഭ്രാന്തന്മാര്‍ “ ഇത് ഇങ്ങനെയും ചെയ്ത് അതിമനോഹരമാക്കാമായിരുന്ന്നു അല്ലേ” എന്നു മനസ്സിലോര്‍ത്ത് വായ് മൂട്ക്കെട്ടി ഇരുന്നിട്ടുണ്ട്. പില്‍ക്കാലത്ത് ഇത് കീഴ്പ്പടം സ്റ്റൈല്‍ അഷ്ടകലാശമെന്ന പേരില്‍ സ്ഥിരപ്രതിഷ്ഠയാര്‍ജ്ജിക്കുകയും ചെയ്തു. പദങ്ങള്‍ക്കു ശേഷം വരുന്ന കലാശങ്ങള്‍ക്കു സാന്ദര്‍ഭികമായ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നതില്‍ അദ്ദേഹം നിഷ്ണാതനായി. പദത്തിന്റെ ഭാവം അതേപടി നിബന്ധിച്ച നൃത്തവിന്യാസങ്ങള്‍ കലാശം പദത്തോട് വിഘടിച്ചു നില്‍ക്കാതെ അതിന്റെ പൂരകമായി വര്‍ത്തിച്ചു. നൃത്തം ശുദ്ധതയില്‍ നിന്നും സ്വല്‍പ്പം വേര്‍പെട്ട് സംവേദനസാധ്യതയുള്ള പ്രക്രിയയായി മാറി, ഇതുമൂലം.മുന്‍പ് കാലപ്രമാണങ്ങളും ചടുലതയും മാത്രം വഴി വച്ചതായിരുന്നു കഥകളിയിലെ കലാശങ്ങളുടെ സംവേദനസാധ്യതകള്‍.

പാത്രാവിഷ്കരണത്തില്‍ ഒന്നോ രണ്ടോ വേഷങ്ങളെ കേന്ദ്രീകരിച്ച് അരങ്ങുജീവിതം കൊണ്ടാടുകയാണ് മിക്ക കഥകളിവേഷക്കാരും ചെയ്യുന്നത്. ഇതിന്‍ ഒരു അപവാദമായിരുന്നു കീഴ്പടം ആശാന്‍. കത്തിയും വെള്ളത്താടിയും വേഷങ്ങള്‍ അദ്ദേഹത്തിനും കളിഭ്രാന്തര്‍ക്കും ഇഷ്ടപ്പെട്ടവയയിരുന്നു. പച്ചവേഷമായ കിര്‍മീരവധത്തിലെ ധര്‍മ്മപുത്രരും കൂടാതെ മിനുക്കും (കുചേല ബ്രാഹ്മണന്‍). ബ്രാഹ്മണവേഷം കഥകളിയിലെ ആഹാര്യവിശേഷത്തിനു നേര്‍വിപരീതമാണ്. ചുറ്റിയുടുത്ത മുണ്ടും തലയില്‍ ചുവന്ന കരയുള്ള വെള്ളത്തുണിയും മാത്രം വേഷവിധാനം. കുചേലന്‍് താടിയുമുണ്ട്. മുഖത്ത് കണ്ണും കവിളിന്റെ മേല്‍പ്പകുതിയും മാത്രം ദൃശ്യമാകും. കണ്ണുകൊണ്ടു മാത്രം ഭാവോന്മീലനം നടത്തേണ്ട അവശ്യസ്ഥിതിവിശേഷം. കീഴ്പ്പടത്തിന്റെ കുചേലബ്രാഹ്മണന്റെ പ്രത്യേകത ഇവിടെ തെളിയുന്നു. ആഹാര്യ്ശോഭയാല്‍ തിളങ്ങുന്ന കൃഷ്ണവേഷത്തോടൊപ്പം അരങ്ങില്‍ ഭാഗഭാക്കാകണമെങ്കില്‍ ബ്രാഹ്മണവേഷം ഭാവസ്വാംശീകരണം കൊണ്ടും മുദ്രാവിന്യാസങ്ങല്‍ കൊണ്ടും അനുവദിച്ചിട്ടുള്ള നൃത്തചലനങ്ങള്‍ കൊണ്ടും ആവണം. അതുല്‍ക്കടവികാരവിക്ഷോഭങ്ങള്‍ക്കും വരുതിയില്ല. കീഴ്പ്പടത്തിന്റെ കുചേലന്‍ അരങ്ങു നിറഞ്ഞത് തന്റെ ഉല്‍ക്കട സാന്നിധ്യം കൊണ്ടുമാത്രമാണ്. കഥകളിയുടെ എല്ലാ സൂക്ഷ്മാംശങ്ങളും ആവാഹിക്കപ്പെട്ട കലാകാരനായതുകൊണ്ടും ബുദ്ധിസാമാര്‍ത്ഥ്യവും അഭിനയ-നൃത്തനൈപുണിയും ഒത്തിണങ്ങിയ അതികായനായതുകൊണ്ടുകൂടിയും.

തന്റെ ഇടക്കാലത്തെ മദ്രാസ് ജീവിതത്തെക്കുറിച്ച് അദേഹം മൌനം ദീക്ഷിക്കാറുണ്ടായിരുന്നെങ്കിലും കലാജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടമായിരുന്നു അത് എന്ന് പില്‍ക്കാലപ്രതിഭാവിലാസങ്ങള്‍ തെളിയിച്ചു. തമിഴ് സിനിമയില്‍ “കെ. പി. കുമാര്‍” എന്നപേരില്‍ നൃത്തസംവിധായകനായും സൂപ്പര്‍ സ്റ്റാറായ രഞ്ചനും മറ്റുനടന്മാര്‍ക്കും അഭിനയവും നൃത്തചലനങ്ങ്ളും പഠിപ്പിച്ചുകൊടുത്തിരുന്ന ആചാര്യനുമായി കഴിഞ്ഞുകൂടിയ കാലം. ചില തമിഴ് സിനിമകളില്‍ നൃത്തവും ചെയ്തിട്ടുണ്ട്. എം.ജി.രാമചന്ദ്രന്റെ ആദ്യകാല സിനിമാവിജയങ്ങള്‍ക്കു പിന്നില്‍ ആശാന്റെ ശിക്ഷണമായിരുന്നു. ഭരതനാട്യം പഠിച്ച് കഥകളിയും ഭരതനാട്യവും സമ്മേളിപ്പിച്ച് ധാരാളം നൃത്തനാടകങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.ഭരതനാട്യത്തിനു പൊതുവേ നൃത്തനാടകത്തിന്റെ ബലമേകാന്‍ ഇതു സഹായിച്ചു. പക്ഷേ ആശാന്‍ കൃത്യതയോടെ പലതും പഠിച്ചെടുക്കുകയായിരുന്നു.കേരളത്തിനു പുറത്തുള്ള നൃത്തസംവേദനക്ഷമത അദ്ദേഹത്തില്‍ ചില വെല്ലുവിളികള്‍ ഉണര്‍ത്തിയിരിക്കണം. ഇതു കഥകളിയില്‍ ഉന്മീലനം ചെയ്യുന്നതെങ്ങനെയെന്ന് അദ്ദേഹം വിചിന്തനം ചെയ്തിരുന്നിരിക്കണം.കഥകളിയില്‍ പില്‍ക്കാലത്ത് സൃഷ്ടിക്കപ്പെട്ട നൃത്തവിശേഷങ്ങളുടെ ബീജാവാപത്തിന് ഇത് ഉത്തേജനം നല്‍കിയിരുന്നിരിക്കണം.മറ്റു തിയേറ്റര്‍ സമ്പ്രദായങ്ങളെ അടുത്തു കണ്ട് അനുഭവഭേദ്യമാക്കുമ്പോള്‍ കഥകളിയില്‍ ഇത് സന്നിവേശിപ്പിക്കുന്നതങ്ങ്നനെയെന്ന് അദ്ദേഹം ആലോചിച്ചിരുന്നിരിക്കണം. സ്വന്തം കലാജീവിതത്തിലെ നിരാശാദിനങ്ങ്നളായി അദ്ദേഹം എണ്ണിയത് അക്കാലത്ത് യുക്തിസഹമായിരുന്നെങ്കിലും ഈ കാലഘട്ടം കഥകളിയുടെ ഭാഗ്യദിനങ്ങളായിരുന്നെന്ന് തെളിയിക്കപ്പെടാന്‍ സമയമെടുത്തു. സിനിമാലോകത്തെ മാസ്മരികപ്രഭ പാടേ വേണ്ടെന്നു വച്ച അപൂര്‍വ്വ വ്യക്തിത്വം തിരിച്ച് കേരളത്തിലെ കളിയരങ്ങില്‍ പ്രവേശിക്കുമ്പോള്‍ അനുഭവങ്ങള്‍ സമര്‍പ്പിച്ചു നല്‍കിയ അരങ്ങുപാഠങ്ങളുടെ താളുകള്‍ കഥകളിയ്ക്കു വേണ്ടി തുറന്നിട്ടു കൊടുത്തു.

നാടുവിട്ട ശേഷം കേരളത്തിലെ അരങ്ങില്‍ സ്ഥാനം തിരിച്ചുപിടിക്കാന്‍ പറ്റിയ ഒരേ ഒരു കളിക്കാരന്‍ കീഴ്പ്പടം മാത്രമാണെന്നു തോന്നുന്നു. കേരളം വിട്ട കളിക്കാരെ ഭ്രഷ്ടു കല്‍പ്പിച്ച് ദൂരെ നിറുത്തിയവരാണ് അഭിനവ കളിഭ്രാന്തര്‍. മൃണാളിനി സാരാഭായിയുടെ ദര്‍പ്പണയില്‍ അംഗമായി പോയ കാവുങ്കല്‍ ചാത്തുണ്ണിപ്പണിക്കര്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അയിത്തം ബാധിച്ചനെപ്പോലെ തീണ്ടാപ്പടകലെ നിറുത്തി കഥകളി ലോകം.മറ്റു കളിക്കാരിലെ അസൂയയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാന്തിനികേതനത്തിലേക്ക് “നാടു കടത്തപ്പെട്ട “ കേളുനായര്‍ക്കും നാട്ടിലെ കളി സ്വപ്നം മാത്രമായി അവശേഷിച്ചു. ഉദയശങ്കറിനോടൊപ്പം പോയ തോട്ടം ശങ്കരന്‍ നമ്പൂതിരിയെ അല്‍മോറയിലെ അരങ്ങില്‍ വച്ച് തന്നെ മരണം തട്ടിയെടുത്തു. കീഴ്പ്പടം എന്ന പരദേശിയെ കെട്ട്കെട്ടിക്കാന്‍ കളിത്തറവാടികള്‍ക്ക് പറ്റാതെ പോയത് അദ്ദേഹത്തിന്റെ ധിഷണയും പ്രതിഭാവിലാസവും അത്രകണ്ട് അപ്രതിഹതമായിരുന്നതുകൊണ്ടാണ്. പട്ടിക്കാംതൊടിയുടെ കഷണത്തെ എടുത്തു കളയാന്‍ പറ്റിയ അവിയലല്ലായിരുന്നു അവര്‍ക്കു മുന്‍പില്‍ വിളമ്പപ്പെട്ടത്.

കഥകളി പരിഷ്കരണത്തെപ്പറ്റി മുറവിളി കൂട്ടുന്നവര്‍ അറിയാതെയാണ് കീഴ്പ്പടം കഥകളി പരിഷ്ക്കരിച്ചത്. ഒരു ചൈനീസ് ചെപ്പു പോലെ തുറക്കുമ്പോള്‍ വീണ്ടും തുറക്കേണ്ട ചെപ്പാണ് കഥകളിയെന്ന് നിഷ്പ്രയാസം ബോദ്ധ്യപ്പെടുത്തി.മദ്രാസിലും ഡെല്‍ഹിയിലും കലാമണ്ഡലത്തിലും സദനത്തിലുമൊക്കെ മാറി മാറി സന്നിഹിതനായി പ്രതിബദ്ധതയാണ് ഒരു നടന് അവശ്യം വേണ്ടതെന്ന് തെളിയിച്ചു. ഏതു വേഷമാണ് ഏറ്റവും ഇഷ്ടം എന്ന ഇന്റെര്‍വ്യൂക്കാരുടെ പതിവു ചോദ്യത്തിന് അദ്ദേഹം നല്‍കാറുള്ള മറുപടി ഈ കാഴ്ച്ചപ്പാട് വെളിവാക്കി. “കഥകളി വേഷം”.

Similar Posts

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

  • മറക്കാനാവാത്ത കൃഷ്ണൻ നായരാശാൻ

    തിരുവല്ല ഗോപിക്കുട്ടൻ നായർ April 11, 2014  നീലമ്പേരൂർ കുട്ടപ്പപ്പണിക്കരാശാനൊപ്പം പാട്ട് പാടിക്കൊണ്ടിരിക്കുന്ന കാലത്താണ് കൃഷ്ണൻ നായരാശാനെ ആദ്യമായി കാണുന്നത്.  എനിക്കന്നു ഏതാണ്ട് ഇരുപതു വയസ്സ് പ്രായം. കുറിച്ചി കുഞ്ഞൻ പനിക്കരാശാൻ അതിനു കുറച്ചുകാലം മുൻപ് തന്നെ കൃഷ്ണൻ നായരാശാനെ തെക്കൻ അരങ്ങുകളിലേക്ക് കൊണ്ടുവന്നിരുന്നു. അതിനുശേഷം ആശാന്റെ പല വേഷങ്ങൾക്കും  കുട്ടപ്പപ്പണിക്കരാശാനും തകഴി കുട്ടൻപിള്ള ആശാനും ഒപ്പം  പാടാൻ എനിക്കവസരമുണ്ടായി. വലിയ കലാകാരനാനെന്നറിയാമായിരുന്നതിനാൽ പാടുമ്പോൾ ആദ്യമൊക്കെ ഉള്ളിൽ പേടി തോന്നിയിരുന്നു. അദ്ദേഹത്തിൻറെ സ്നേഹപൂർവമായ പെരുമാറ്റം കാരണം കാലക്രമേണ…

  • കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്, ഐ. ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • പുറത്തുവരുന്നത് കഥാപാത്രത്തിന്റെ ഭാവം

    എൻ. രാംദാസ് August 2, 2017 വെണ്മണി ഹരിദാസ് സ്മരണ – 7(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) ആലപ്പുഴ-ചേർത്തല ഭാഗത്തൊക്കെ ഒരു കാലത്ത് കഥകളിയുണ്ടെങ്കിൽ എമ്പ്രാന്തിരി-ഹരിദാസ് ടീമാണ് പാട്ട്. അന്നൊന്നും ഹരിദാസേട്ടനില്ലാതെ എമ്പ്രാന്തിരി പാടിക്കണ്ടതായി ഓർമയില്ല. പോറ്റീന്നൊക്കെയാ ആൾക്കാര് എമ്പ്രാന്തിരിയെ വിളിക്കുക. ഞാനും ആ ഒഴുക്കിൽ എമ്പ്രാന്തിരിയുടെ കൂടെത്തന്നെയാണ്. പക്ഷെ അപ്പോൾ പോലും ഇങ്ങനൊരു തോന്നല്, സ്വല്പം കൂടി നല്ലൊരു ശബ്ദവും സംഗീതവും വരുന്നത് ഹരിദാസേട്ടന്റെയടുത്തുനിന്നാണല്ലൊ എന്ന്. ഒന്നും എനിക്കറിയില്ല, രാഗമെന്താന്നറിയില്ല, സംഗീതമറിയില്ല, എങ്കിലും അങ്ങനൊരു തോന്നല്. അന്നൊക്കെ…

  • ഹാഹന്ത ഹവേലീചരിതം

    ശ്രീവല്‍സന്‍ തീയ്യാടി May 30, 2012 (ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം 2) പതിവിലും വൈകി എഴുന്നേറ്റ അവധി ദിവസം. ഫ്ലാറ്റില്‍ മടിച്ച് കൂടുകയായിരുന്നു. ഉച്ച തിരിഞ്ഞു. സായംകാലത്തും ഒടുങ്ങാത്ത ചൂട്. ദല്‍ഹിയിലെ തീക്ഷ്ണവേനല്‍ അങ്ങനെയാണ്. അസ്തമന സമയത്തും സൂര്യന്‍ പ്രതാപി തന്നെ. ഒന്ന് പുറത്തെ ബാല്‍ക്കണിയില്‍ പോയിരിക്കാമെന്നു വിചാരിച്ചാല്‍‍, തിണ്ണയും കസേരയുമൊക്കെ പൊള്ളുന്നപോലെയാണ് കിടപ്പ്. പൊടുന്നനെയാണ് ശബ്ദം കേട്ടത്. ആകാശത്ത് ഇടി വെട്ടിയതാണ്. ക്ഷണനേരം കൊണ്ട് പുറത്തെ അന്തരീക്ഷം മാറി. ആര്‍ത്തടിക്കുന്ന പൊടിക്കാറ്റ്. ആന്ധി എന്ന്…

  • |

    ഉള്ളിൽ നിന്നും സംഗീതം വരും

    ഡി. വിനയചന്ദ്രൻ August 20, 2017  വെണ്മണി ഹരിദാസ് സ്മരണ – 8(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) ഞാൻ നിരന്തരം കളികാണുന്ന ഒരു കാലമുണ്ടായിരുന്നു, അന്നു മുതൽക്കേ ഹരിദാസനുമായി വളരെ സൌഹൃദത്തിലാണ്. ഇവിടെ മാർഗീല് അദ്ദേഹം അധ്യാപകനായിരിക്കുമ്പം, യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ പഠിപ്പിക്കുമ്പം, പിന്നെ കോട്ടയത്ത് വരുമ്പം കളിയരങ്ങിന്റെ വേദികളിലൊക്കെ… കോട്ടയത്ത് പുള്ളി നേരത്തേ വരികയാണെങ്കിൽ കാണും, കളികഴിഞ്ഞ് കാണും… അനൌപചാരികമായ സംഗമങ്ങൾ, സംസാരവും സംഗീതവുമൊക്കെയായിട്ട്. അത് വലിയൊരു സൌഹൃദമാണ്. ഹരിദാസ് ഒരു പക്ഷെ അതിപ്രശസ്തനാകുന്നതിനു മുൻപ്, എനിക്ക്…

മറുപടി രേഖപ്പെടുത്തുക