ഓർത്താൽ വിസ്മയം തന്നെ

എം. ടി. വാസുദേവൻ നായർ

January 4, 2013

ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന്‌ ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു. അരങ്ങേറ്റത്തില്‍ ഹൈദരാലി പൊന്നാനിയും പില്‍ക്കാലത്ത് വിഖ്യാതനായ ശങ്കര എമ്പ്രാന്തിരി ശിങ്കിടിയുമാബണമെന്നും നമ്പീശന്‍ നിശ്ചയിച്ചപ്പോള്‍ അദ്ദേഹമൊരു ശിഷ്യനിലുള്ള വിശ്വാസം നിശ്ശബ്ദമായി പ്രഖ്യാപിക്കുകയായിരുന്നു.

ക്രമത്തില്‍ ഹൈദരാലി പ്രശസ്തനായി. കഥകളി ആസ്വാദകരുടെ മുഴുവന്‍ അഭിനന്ദനങ്ങള്‍ക്ക് പാത്രമായി. കലാമണ്ഡലം ഹൈദരാലിയുടെ ആത്മകഥയ്ക്ക് “ഓര്‍ത്താല്‍ വിസ്മയം” എന്ന ശീര്‍ഷകം തികച്ചും യോജിക്കും. പറയുന്നത് ആത്മകഥയല്ല, കഥകളി ജീവിതത്തിലെ അവിസ്മരണീയമായ ചില അനുഭവങ്ങള്‍ വിവരിക്കുന്ന ചില ലേഖനങ്ങളുടെ സമാഹാരമാണ്‌. കൂട്ടത്തില്‍ കഥകളി അവതരണത്തേയും സംഗീതത്തെയും പറ്റിയുള്ള ചില വീണ്ടുവിചാരങ്ങളും.

ഈ ലേഖനങ്ങളിലൂടെ പ്രശസ്തരായ പലരുടേയും ചിത്രങ്ങള്‍ നമുക്ക് കിട്ടുന്നു. കൃഷ്ണന്‍ നായര്‍ ആശാന്‍, നമ്പീശന്‍, കൃഷ്ണന്‍ കുട്ടി പൊതുവാള്‍, ഉണ്ണിക്കൃഷ്ണക്കുറുപ്പ്, എം.കെ.കെ. നായര്‍, യേശുദാസ് തുടങ്ങിയവരെ പറ്റി വിദഗ്ദ്ധമായി വരച്ച ചില രേഖാചിത്രങ്ങള്‍.

കഥകളിസംഘത്തിന്‍റെ കൂടെ വിദേശത്തുപോയ അനുഭവങ്ങള്‍ ഹൈദരാലി വിവരിക്കുന്നു. അവിടത്തെ നിറഞ്ഞ സദസ്സുകളും തണുത്ത കാലാവസ്ഥയില്‍ ക്യൂ നില്‍ക്കുന്ന ആസ്വാദകരും നാട്ടില്‍ ആസ്വാദകര്‍ കുറഞ്ഞുവരുന്ന ദയനീയാവസ്ഥയെപ്പറ്റിയാണ്‌ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. കൈലാസമെടുത്ത് അമ്മാനമാടിയവരും സമുദ്രലംഘനം ചെയ്തവരും, സ്വര്‍ഗ്ഗാധിപതികളായി അരങ്ങത്ത് വരുന്നവരും ജീവിക്കാന്‍ വേണ്ടി പടുപണികള്‍ ചെയ്യുന്ന അവസ്ഥയെപ്പറ്റി ഹൈദരാലി ദു:ഖത്തോടെ പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് പാരീസില്‍ വെച്ച് ഞാന്‍ മാര്‍ട്ടൈന്‍ ഷെമാനയെ കണ്ടു. യാദൃച്ഛികമായി ഞാനവിടെ ഉണ്ടെന്ന് അറിഞ്ഞ് തേടിപ്പിടിച്ച് വന്നതായിരുന്നു. കേരളത്തില്‍ വന്ന് താമസിക്കുകയും പ്രൊഫ. വി.ആര്‍. പ്രബോധനചന്ദ്രന്‍ നായരുടെ കീഴില്‍ മലയാളം പഠിക്കുകയും, പല ഗുരുക്കാന്മാരില്‍ നിന്നുമായി കഥകളി അഭ്യസിക്കുകയും ചെയ്ത ഒരു ഫ്രഞ്ചുകാരി മുമ്പ് കോഴിക്കോട് മാതൃഭൂമി ആപ്പീസില്‍ എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ മലയാളത്തില്‍ മറുപടി പറഞ്ഞ് എന്നെ അത്ഭുതപ്പെടുത്തി. അവര്‍ പറഞ്ഞു: പാരീസിലെ ഏറ്റവും വലിയ തീയേറ്ററുകളിലൊന്നാണ്‌ കഥകളിയും കൂടിയാട്ടവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ തായമ്പകയും നടത്താറ്‌. ടിക്കറ്റ് മാസങ്ങള്‍ക്ക് മുമ്പേ റിസര്‍വ്വ് ചെയ്ത്പോകും. ഹൈദരാലിയുടെ കഥകളിപ്പാട്ടിന്‍റെ മാധുര്യത്തേയും ഗാംഭീര്യത്തേയും പറ്റിയും അവര്‍ പറഞ്ഞു.

എന്നെ കാണാന്‍ വന്ന ഒരു മലയാളി അടുത്തുണ്ട്. അയാള്‍ എല്ലാം കേട്ടുകൊണ്ടിരുന്നു.

“ശങ്കരന്‍കുട്ടിയുടെ തായമ്പകയ്ക്കും നിറഞ്ഞ സദസ്സായിരുന്നു. അടുത്ത ഇടയ്ക്കാണ്‌ ശങ്കരന്‍കുട്ടി വന്നുപോയത്.”

മലയാളി സുഹൃത്ത് പതുക്കെ:

“എം.ടി.സാര്‍, ആരെപ്പറ്റിയാണ്‌ അവര്‍ പറയുന്നത്?”

ശങ്കരന്‍കുട്ടി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ചെണ്ട.”

“അടിച്ചു പൊളിക്ക്ണ്ടാവും അല്ലെ?”

എന്നോടാണ്‌!

ഞാന്‍ ഒന്നും മിണ്ടിയില്ല.

കഥകളി അവതരണത്തിലെ ചില പാകപ്പിഴകളെപ്പറ്റി താന്‍ ചിന്തിച്ചുപോയത് ഹൈദരാലി എഴുതിയപ്പോള്‍ ഉണ്ടായ വാദകോലാഹലങ്ങള്‍ ഞാനോര്‍ക്കുന്നു. എനിക്ക് വലിയ അറിവുള്ള വിഷയങ്ങളല്ലെങ്കിലും ഞാന്‍ ആ ലേഖനങ്ങള്‍ ശ്രദ്ധിച്ചിരുന്നു. സംഗീതാലാപനത്തിലെ അക്ഷരവൈകല്യങ്ങളെപ്പറ്റി ഹൈദരാലി എഴുതിയപ്പോള്‍ ഞാന്‍ വിചാരിച്ചു: എനിക്കും തോന്നിയതാണല്ലൊ ഈ കാര്യങ്ങള്‍ ‘പനിമതി മുഖി ബാലേ’യെ ‘പാനിമതി’യാക്കുന്നത് ഞാനും എത്രതവണ കേട്ടിരിക്കുന്നു. കഥകളി സംഗീതത്തിലെ മാത്രമല്ല, ശാസ്ത്രീയസംഗീതത്തിലേയും സിനിമാ നാടകഗാനങ്ങളിലേയും സ്ഥിര അക്ഷരവൈകല്യങ്ങള്‍ ഹൈദരാലി അക്കമിട്ട് നിരത്തുന്നു.

കളിയരങ്ങിലേയും സംഗീതത്തിലേയും വൈകല്യങ്ങളെപ്പറ്റി ഹൈദരാലി പറയുമ്പോള്‍ പാരമ്പര്യവാദികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാവുന്നത് സ്വാഭാവികമാണ്‌. പക്ഷെ, വാദകോലാഹലത്തിലൂടെ ഒച്ചപ്പാടുണ്ടാക്കി ശ്രദ്ധപിടിച്ച് പറ്റാനല്ല ഹൈദരാലി ശ്രമിക്കുന്നത് എന്ന് എനിക്കും തോന്നിയിട്ടുണ്ട്. യോജിച്ചാലും വിയോജിച്ചാലും വേണ്ടില്ല, നിസ്സാരമായി തള്ളിക്കളയാവുന്നതല്ല ഈ അഭിപ്രായപ്രകടനങ്ങള്‍ എന്ന് വ്യക്തമാക്കുന്നു.

കഥകളിയോടും സംഗീതത്തോടുമുള്ള ഹൈദരാലിയുടെ പ്രതിബദ്ധതയെ നമുക്ക് നിഷേധിക്കാനാവില്ല. അതാണ്‌ ഹൈദരാലിക്ക് ജീവിതം തന്നെ.

അനുഗ്രഹീതനായ ഈ കലാകാരനില്‍ നിന്ന് ഇനിയും പല വിസ്മയങ്ങളും ആസ്വാദകര്‍ക്ക് ലഭിക്കുമെന്ന് നാം പ്രത്യാശിക്കുക.

(പ്രണത ബുക്ക്സ് 2004 ഡിസംബറില്‍ പ്രസിദ്ധീകരിച്ച “ഓര്‍ത്താല്‍ വിസ്മയം” എന്ന കലാമണ്ഡലം ഹൈദരാലിയുടെ ലേഖനസമാഹാരത്തിന്‌ എം.ടി വാസുദേവന്‍ നായര്‍ എഴുതിയ ആമുഖം. പുസ്തകത്തിന്‍റെ വില 60 രൂപ. പ്രണത ബുക്സ്, കൊച്ചിയുടെ ഫോണ്‍: 0484-2390179. ഇ-മെയില്‍ വിലാസം:[email protected])

Similar Posts

  • |

    കഥകളി മോരിലെ വെണ്ണ : ശ്രീ.കലാമണ്ഡലം കൃഷ്ണൻ നായ‍‍ർ

    Mohandas April 11, 2014  ‘മോരിലെ  വെണ്ണ പോലെ നീ എന്നും കഥകളിയുടെ മുകളിൽ തന്നെ കിടക്കും’ എന്ന തന്റെ ആദ്യഗുരുനാഥന്റെ ആശീർവാദം നേടി അത് അക്ഷരാർഥത്തിൽ സാർഥകമാക്കി വിശ്വകലാരംഗം വിട്ടൊഴിഞ്ഞ അനുഗ്രഹീത കലാകാരനാണ്  ശ്രീ. കലാമണ്ഡലം കൃഷ്ണൻ  നായർ.  കഥകളിയെന്ന കലാസൌകുമാര്യത്തിന്റെ സർവാതിശായിയായ എല്ലാ സാങ്കേതിക-ലാവണ്യ ഭംഗികളിലേക്കും ഒരു  യാഗാശ്വത്തെപ്പോലെ കടന്നുചെല്ലുകയും തന്റെ അനിതരസാധാരണമായ സർഗ്ഗപ്രതിഭ കൊണ്ട് കണ്ടതെല്ലാം വെട്ടിപ്പിടിച്ചു തന്റേതാക്കി വിജശ്രീലാളിതനായി കഥകളി അരങ്ങു വാഴുകയും ചെയ്ത  അനശ്വര കലാചക്രവർത്തിയായിരുന്നു കലാമണ്ഡലം എന്ന ഓമനപ്പേരിൽ…

  • |

    ശിവരാമഭൂമികൾ ഉണ്ടാകുന്നത്

    ശ്രീചിത്രൻ എം ജെ July 24, 2011 ഒരു പൂവിന്റെ നിറം പറയാം. ശാസ്ത്രനാമം പറയാം. ഏതു സസ്യവര്‍ഗ്ഗത്തില്‍ നിന്നുല്‍ഭവിച്ചു എന്നു പറയാം. അങ്ങനെ പലതും പറയാം. ആ പൂവിന്റെ സൗന്ദര്യമെന്ത് എന്നു ചോദിച്ചാലോ?മുന്‍ ചൊന്നവയെപ്പോലെ ഒരുത്തരമുണ്ടാവില്ല. എല്ലാ അറിവുകളും വന്ധ്യമാകുന്ന ഇത്തരം ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു ശിവരാമന്‍. വാഗ്‌ദേവതയ്ക്കു കീഴ്പ്പെടാത്ത, വ്യവച്ഛേദനങ്ങള്‍ക്കു നിന്നുതരാത്ത ലാവണ്യാനുഭൂതികളുടെ വസന്തോല്‍സവമായിരുന്നു ശിവരാമന്‍. ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതത്തെ മുഴുവന്‍ പ്രസ്തരിക്കാന്‍ തന്റെ സൗന്ദര്യബോധമൊന്നാകെ അരങ്ങില്‍ ധൂര്‍ത്തടിച്ചവന്‍. ഇതളുകള്‍ അടര്‍ത്തിനോക്കിയാല്‍ പലയിടത്തും…

  • തസ്മൈ ശ്രീ ഗുരവേ നമഃ

    ഡോ. സദനം കെ. ഹരികുമാരൻ July 29, 2012 കീഴ്പ്പടം കുമാരൻ നായരാശാനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്? എഴുതേണ്ടി വരുമ്പോൾ എഴുതേണ്ട ആളെക്കുറിച്ച് അറിയേണ്ടി വരുന്നു. അറിയുക എന്നാൽ ആയിത്തീരുക എന്നാണ് അർത്ഥം കല്പിക്കുന്നതെങ്കിൽ ഞാൻ ഇതിനു തുനിയുന്നത് മൌഢ്യമായിരിക്കും. അനുസ്മരണത്തിനു വേണ്ടി മാത്രമാണെങ്കിൽ ചില ശ്ലഥമായ ഓർമ്മകളെ ഇവിടെ അനാവരണം ചെയ്യാമെന്ന് മാത്രം. പൂച്ചയുടേതു പോലെ മാർദ്ദവമേറിയ പാദങ്ങളായിരുന്നു ആശാന്റേത്. അതിൽ നിറച്ച് ഊർജ്ജമുണ്ടായിരുന്നു. ആശാന്റെ കാൽ‌ചുവട്ടിൽ ഉഴിച്ചിലിന് കിടക്കുമ്പോൾ അനുഭവിക്കുന്നത് വേദനായിരുന്നില്ല. സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റേയും നിറവ്…

  • ഊഷരതയിൽ പെയ്തിറങ്ങിയ നനവിന്റെ സ്മൃതി പ്രണാമങ്ങൾ 

    ഇന്ദിരാ ബാലൻ June 30, 2012  (നാട്യാചാര്യൻ “പദ്മശ്രീ ” വാഴേങ്കട കുഞ്ചുനായരെക്കുറിച്ച്‌ മകൾ അനുസ്മരിക്കുന്നു.) നടന വൈഭവം കൊണ്ടും, രസസ്ഫൂർത്തികൊണ്ടും അഭിനയത്തികവിനാലും ആഹാര്യശോഭയിൽ പ്രോജ്വലിക്കുന്ന തൗര്യത്രികത നിറഞ്ഞ്‌ അച്ഛനാടിയ അവിസ്മരണീയ മുഹൂർത്തങ്ങളുടെ സ്മരണകളൊന്നും ഈ മകളുടെ മനസ്സിലില്ല.അതിനാൽ തന്നെ ഈ ഓർമ്മകൾക്ക്‌ വിഷാദച്ഛവിയേറിയിരിക്കും. പക്ഷേ മനസ്സിന്റെ കളിയരങ്ങിൽ അച്ഛന്റെ നിരവധി കഥാപാത്രങ്ങൾ നിരന്തരം നിറഞ്ഞാടി. കവി ഗതമനുസരിച്ച്‌ സൂക്ഷ്മസ്ഥൂലോപാധികളിലൂടെ കഥാപാത്രത്തെ അനുസന്ധാനം ചെയ്ത്‌ ഇതിവൃത്തത്തിന്‌ അർത്ഥവും കഥാപാത്രത്തിന്‌ മിഴിവും നൽകിയ അച്ഛന്റെ അഭിനയ പാടവം കേട്ടുപരിചയത്തിലും…

  • ശിഷ്യന്‍റെ പ്രണാമം

    പാലനാട് ദിവാകരന്‍ March 3, 2013 ഇത് വിട പറഞ്ഞ ദിവ്യഗായകൻ എന്ന പുസ്തകത്തിൽ നിന്നും എടുത്തതാണ്.കുറുപ്പാശാന്‍റെ സംഗീതമാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന്‍റെ അതുല്യതയും അനന്യതയും പ്രകീര്‍ത്തിക്കേണ്ടിവരുന്നു.  ശിഷ്യന്‍, ആരാധകന്‍, ആസ്വാദകന്‍ എന്നീ നിലകളില്‍ ബഹുമാനിതനാണ്‌, ആദരണീയനാണ്‌ എനിക്ക് കുറുപ്പാശാന്‍. ഈ നിലയ്ക്ക് അദ്ദേഹത്തിന്‍റെ പാട്ടിനെ വിലയിരുത്തി എഴുതുക അപരാധമാണ്‌. ശിഷ്യന്‍ ആശാനെ വിലയിരുത്താന്‍ പാടില്ല. ഇതൊരു നിരീക്ഷണം മാത്രമാണ്‌. ഒപ്പം പാടിയതിന്‍റെ, കേട്ടതിന്‍റെ അനുഭവവിചാരങ്ങള്‍ മാത്രം. ആരാധന കലര്‍ന്ന ആദരവോടേയാണ്‌ ആശാന്‍റെ പാട്ടുകളെ പറ്റി പറയുന്നത്. കുറുപ്പാശാന്‍…

  • കഥാപാത്രത്തിന്റെ അവസ്ഥാനുസരണം

    കലാമണ്ഡലം വാസു പിഷാരോടി June 27, 2017 വെണ്മണി ഹരിദാസ് സ്മരണ – 3(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) വളരെയധികം കഥകളിയുടെ ഉള്ളിലേക്കിറങ്ങിച്ചെന്നിട്ടുള്ള ഒരു ഗായകനാ‍ണ് ഹരിദാസൻ. അതിന്റെ എല്ലാ അംശങ്ങളിലും. പിന്നെ അഭിനയത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധയും താല്പര്യവുമുള്ളയാളാണ്. ഓരോ കഥാപാത്രത്തിനേയും നല്ലോണം ഉൾക്കൊണ്ടിട്ടുണ്ട് ഹരിദാസൻ. നല്ല സാഹിത്യവാസനയുണ്ട്, പുറമേ സംഗീതവും. ഭാവത്തിന്റെ പരമാവധി, അത് വേണ്ടതരത്തിൽ ഉപയോഗിക്കാൻ ഹരിദാസന് മറ്റു പലരേക്കാളും മിടുക്കുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും ഭാവംന്ന് പറഞ്ഞ് വളരെയങ്ങ് പോവും. ശോക ഭാവം…

മറുപടി രേഖപ്പെടുത്തുക