|

ആ പുഴയുടെ വക്കത്തിരുന്ന്…

വെണ്മണി ഹരിദാസ് സ്മരണ – 1
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

കോട്ടക്കൽ ശശിധരൻ

May 30, 2017 

ഹരിദാസേട്ടനെ ആദ്യം കാണുകയല്ല, കേൾക്കുകയാണുണ്ടായത്. അന്ന് ടേപ് റിക്കോർഡർ വന്നുതുടങ്ങുന്ന സമയമാണ്. നളചരിതം ഒന്നാം ദിവസത്തിൽ നളൻ ദൂതിനു പോകുന്ന ഭാഗത്തെ ‘ഹേ മഹാനുഭാവ’ എന്ന പദം. ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്നെ എവിടെയോ പിടിച്ചെടുക്കുന്ന ഒരനുഭവം. അന്ന് ഞാൻ  ഡൽഹിയിലാണ്. മൃണാളിനി സാരാഭായി എന്നെ ‘ദർപ്പണ’യിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ഹരിദാസേട്ടനും ബലരാമനുമൊക്കെയുള്ള ഒരു സ്ഥലത്തേക്ക് എത്തിപ്പെടാല്ലോ, കഥകളിയുടെ ലോകത്തേക്ക് എത്തിപ്പെടാല്ലോ എന്നതായിരുന്നു.

72 സെപ്റ്റംബറിലാണ് ഹരിദാസേട്ടനെ ആദ്യം കാണുന്നത്. ഞാൻ ചെല്ലുമ്പോൾ മൂപ്പര് വല്യ ഒരു കണ്ണാടി വെച്ച്, പെൻസിൽ മാതിരിയാ, കണ്ണാടി മാത്രേ പുറത്തേക്ക് കാണൂ, മഴയും തണുപ്പുമായിട്ട് ആകെയിങ്ങനെ കെട്ടിമൂടിയിരുന്ന് ക്യാരംസ് കളിക്കുകയാണ്. എന്നെയങ്ങ് കണ്ടപ്പോ എങ്ങനെയാ അതിഥിയെ സ്വീകരിക്കേണ്ടതെന്നുള്ള പരിഭ്രമമായി. പരിഭ്രമമാണ് സ്വതേ മൂപ്പരുടെ ബേസിക് ഭാവം. പരിഭ്രമിച്ച് അങ്ങോട്ടോടും ഇങ്ങോട്ടോടും, അപ്പോ ഞാൻ പറഞ്ഞു പരിഭ്രമിക്കയൊന്നും വേണ്ട, ഞാൻ എന്താച്ചാ ചെയ്തോളാന്ന്. അങ്ങനെ…അങ്ങനെയാണ് മൂപ്പരെ ആദ്യം കാണുന്നത്.

സബർമതിയുടെ വക്കത്താണ് ഞങ്ങൾ താമസിക്കുന്നത്. ആ പുഴയുടെ വക്കത്തിരുന്ന് എന്നും…ദുഃഖം തന്നെയാ കാര്യായിട്ട്. കാരണം കഥകളിയിൽ നിന്നും വിടുക, ദൂരത്തുവന്ന് താമസിക്കുക. അന്നുമിന്നും കഥകളിയിൽനിന്നും വിടുകാന്നുള്ളത് പറ്റുന്നേയില്ല. മൂപ്പര് ഓരോ പദങ്ങള് പാടും. പ്രത്യേകിച്ച് ഇവിടെ കേൾക്കാത്ത പദങ്ങളാണ് മൂപ്പര് കാര്യായിട്ട് പാടുക. എന്നിട്ട് അവിടിരുന്ന് ഇങ്ങനെ പറയും: ‘ഇന്ന് മാണിക്യമംഗലത്ത് കളിയാ, ഞായത്തോട് കളിയാ…’ ഞങ്ങളതൊക്കെ ആലോചിച്ചാലോചിച്ച് തുല്യ ദുഃഖിതരായുംകൊണ്ട് അങ്ങിനെ… 

പിന്നെ, മലയാളസാഹിത്യത്തിനേപ്പറ്റിയൊക്കെ പറഞ്ഞ് വായിക്കാൻ പ്രചോദനം തന്നിരിക്കുന്നത്, അല്ലെങ്കിൽ എന്നേക്കൊണ്ട് ഇരുത്തി വായിപ്പിച്ചിരിക്കുന്നത്, സംസാരത്തിന് അക്ഷരസ്ഫുടത വരുത്തിയിരിക്കുന്നത്, ഒക്കെ ഹരിദാസേട്ടനാണ്. മാതൃഭൂമിയൊക്കെ ഞങ്ങള് എട്ടുകിലോമീറ്റർ പോയിട്ടുവേണം വാങ്ങിച്ചുകൊണ്ടുവരാൻ. അങ്ങനെ കൊണ്ടുവന്ന് അതു വായിക്കുക, ലളിതാംബിക അന്തർജനം, പിന്നെ സ്മാരകശിലകൾ, അങ്ങനെ കുറേ നോവലുകൾ. എം.ടി.,കേശവദേവ്, ഇവരെയൊക്കെ എനിക്കു പരിചയപ്പെടുത്തിയത് ഹരിദാസേട്ടനാണ്. ഏതാണ്ടേഴുകൊല്ലം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.

ഗുജറാത്തി പദങ്ങളൊക്കെ അതറിഞ്ഞു പാടുക; ഹിന്ദുസ്ഥാനി രാഗങ്ങള് വച്ചിട്ട്…അതിന്റെ മധുരം…എന്താ പറയുക! അക്ഷരം, ച്ചാൽ.. സ്വതേ സൌത്തിന്ത്യൻസ് നോർത്തിന്ത്യൻ ഭാഷയിൽ പാടുമ്പോ ഒരു സുഖക്കുറവുണ്ടാവുമല്ലോ? മൂപ്പരങ്ങനെയല്ല, എല്ലാം എഴുതിയെടുത്ത് ഇരുന്നു പഠിച്ച്, അതെന്താണ് പറയുന്നത്, എന്താണ് പറയേണ്ടത്… ‘ശ്യാമരംഗ് സമീപേ ന ജാവോ മാരെ, ആവോ സഖീ’, ച്ചാൽ ശ്യാമന്റെ അടുത്തേക്ക്, കൃഷ്ണന്റെയടുത്തേക്ക് ഞാൻ പോവില്ല. കറുത്തതിനെയൊന്നും ഞാൻ കാണില്ല, കറുപ്പിനോടു മുഴുവൻ എനിക്കു വെറുപ്പാണ്, പക്ഷെ ഞാൻ ശ്യാമന്റെയടുത്തേക്ക് പോവുകാണ്. ഈ വിരഹനായികമാരുടെ… അതൊക്കെ മൂപ്പരുടെ കേൾക്കണം. അതിന്റെ അനുഭവം പറഞ്ഞാൽ പറ്റില്ല. 

‘അഷ്ടപദി’ അതൊക്കെ മല്ലികയും ഞാനും കൂടി ധാരാളം ചെയ്തിരുന്നതാണ്. മൂപ്പര് പാടും, ഞങ്ങള് കളിക്കും. എനിക്കിതിന്റെയൊന്നും അർത്ഥമറിയില്ലായിരുന്നു. അതൊക്കെ ദിവസവും ഇരുന്ന് എനിക്കു പറഞ്ഞുതരും.കൃഷ്ണന്റെയവസ്ഥ അങ്ങനെയാണ് രാധയുടെ അവസ്ഥയിങ്ങനെയാണ് എന്നൊക്കെ. ഞാനിവിടുന്ന് വെറും കഥകളി പഠിച്ചു പോയതാണ്. മൂപ്പരാണ് എനിക്കെല്ലാം പറഞ്ഞുതന്ന് ചെയ്യിച്ചിരുന്നത്. 

വടക്കൊക്കെ സ്വതേ നൃത്തത്തിനാവുമ്പോ നർത്തകി ആരാണെന്നേ അന്വേഷിക്കൂ. പാടിയത് ആരാണെന്നു ചോദിക്കില്ല. കഥകളിയിലാവുമ്പോ ആരാ വേഷത്തിന് ആരാ പാട്ടിന് എന്നൊക്കെ ചോദിക്കുമല്ലോ. ഭരതനാട്യത്തിന് അതില്ല. നർത്തകിക്ക് മാത്രമാണ് ആ സ്ഥാനം. പക്ഷെ ഹരിദാസേട്ടനെ എല്ലാവരും വന്ന് അന്വേഷിച്ചിരുന്നു. പ്രത്യേകിച്ച് മൃണാളിനിക്കൊക്കെ വളരെ ഇഷ്ടവുമായിരുന്നതുകൊണ്ടും ഹരിദാസേട്ടന്റെ ശബ്ദ സുഖം കൊണ്ടുമൊക്കെ ആൾക്കാര് വന്ന് അന്വേഷിച്ചിരുന്നു. ‘നാ സദാസി  നാ സദാസി’ എന്നൊരു ശ്ലോകമുണ്ട്. എന്നും എട്ടുമണിയാവുമ്പം ദർപ്പണ തുറന്നുകഴിഞ്ഞാൽ മൂപ്പരുടെ ആ ശ്ലോകങ്ങൾ കേൾക്കുന്നതോടെ അവിടുത്തെ അന്തരീക്ഷം ആകെയങ്ങ് മാറും. അവിടെയെല്ലാവർക്കും ഇഷ്ടമായിരുന്നു. പിന്നെ ഒരു കയർപ്പോ…നമ്മളോടൊന്നും ഒരു എതിർപ്പോ ഒന്നുമുണ്ടായിരുന്നില്ല. പരിഭ്രമം മൂപ്പരുടെ സ്ഥായീഭാവം ആയിരുന്നു.  അതിനിപ്പോ അവസാനം കാണുമ്പോഴും വല്യ കുറവൊന്നും ഉണ്ടായിട്ടില്ല.

അന്ന് അഹമ്മദാബാദില് ആന്ധ്ര മഹാസഭ, കർണാടക സംഘം, തമിഴ് സംഘം, മലയാളി സമാജം ഇവരൊക്കെ സംഗീതത്തിന് വളരെ പ്രാധാന്യം കൊടുത്തിരുന്നു. ഹിന്ദുസ്ഥാനിസംഗീതത്തിനു വേണ്ടി രാത്രി മുഴുവൻ…, ഇവിടെ കളി നടക്കുന്നതു പോലെ, നല്ല തണുപ്പുണ്ടെങ്കിലും ഞങ്ങളതൊക്കെ കേൾക്കാൻ പോവുമായിരുന്നു. മൃണാളിനിയമ്മക്ക് ഇതിന്റെയൊക്കെ പാസ് വരും. ടിക്കറ്റെടുക്കാൻ ഞങ്ങൾക്കു പറ്റില്ലല്ലോ. എല്ലാ പാസിനും ഞങ്ങളെ പറഞ്ഞയക്കും. മൂപ്പരതു കേട്ടു വന്നു കഴിഞ്ഞാൽ റൂമിലിരുന്ന് ‘നമുക്ക് നമ്മുടെയാ പദം ഈ രാഗത്തിലാക്കിയാൽ എങ്ങനെയുണ്ടാവും’… മേളപ്പദമൊക്കെ വളരെ മാറ്റങ്ങൾ ഞങ്ങൾ റൂമിലിരുന്ന് താളം പിടിച്ച് ചെയ്തു നോക്കിയിട്ടുണ്ട്. അതുപോലെ നളചരിതത്തിലേയുമൊക്കെ പദങ്ങള്, കർണശപഥമൊന്നും അന്നു വന്നിട്ടില്ല, പാടി എന്നെ കേൾപ്പിക്കും. ‘അങ്ങനെ ചെയ്താൽ നന്നാവില്ലേ ഇങ്ങനെ ചെയ്താൽ നന്നാവില്ലേ‘ എന്നൊക്കെ. ച്ചാൽ, സെർച്ച് ചെയ്യാനുള്ള കഴിവ്, അതിനുള്ള ഒരു താല്പര്യം മൂപ്പർക്കുണ്ടായിരുന്നു. അല്ലാതെ ഈ കളരിയിൽ പഠിച്ചത് മാത്രമല്ലായിരുന്നു. അതുകൊണ്ടാ മൂപ്പര് വളർന്നത്. കളരീ പഠിച്ചത് മാത്രാച്ചാൽ വളർച്ചയുണ്ടാവില്ല. കലാകാരനാവില്ല.

അവിടെ 375 രൂപ ശമ്പളം കിട്ടുമ്പോൾ 300 അമ്മയക്കാണ് അയച്ചിരുന്നത്. ഞാനാണ് എല്ലാ മാസവും പൊസ്റ്റോഫീസിൽ പോയി അതയച്ചിരുന്നത്. മൂപ്പർക്ക് ആ സമയത്ത് ക്ലാസ്സുണ്ടാവും. ദേവസേന അന്തർജനം എന്നെഴുതിയ ആ സ്ലിപ്പുകൾ അദ്ദേഹം ദർപ്പണ വിട്ടു പോരുമ്പോൾ ഞാനെടുത്ത് സൂക്ഷിച്ചിരുന്നു. അത്രയും വീടിനുവേണ്ടിയൊക്കെ ശ്രദ്ധിച്ചിരുന്ന ആളാണ്.

ഒരു ദിവസം രാവിലെ, അന്നു ഭയങ്കര മഴയായിരുന്നു, അവിടെ ആ വർഷത്തെ വിക്രം സാരാഭായി ഫെസ്റ്റിവലിന് റിഹേഴ്സൽ നടക്കുകയാണ്. എന്നോട് ‘ഞാൻ പോവുകാണ് കേട്ടോ’ എന്നു പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. കല്യാണം കഴിഞ്ഞു വന്നിട്ട് ഒരു മാസോ മറ്റോ അവിടെ നിന്നിട്ടുള്ളൂ. അപ്പൊ, എന്തൊക്കെയോ.. ചാത്തുണ്ണിപ്പണിക്കരായിട്ടും ഒക്കെയൊരു..പിന്നെ ഇവിടെ മാർഗീല് ജോലി കിട്ടാനുള്ള ഒരു സാധ്യത. എങ്കിലും അദ്ദേഹത്തിന് അവിടെ ഇഷ്ടമായിരുന്നു. സബർമതീടെ വക്കത്തുള്ള താമസമൊക്കെയായിട്ട്. പക്ഷെ എനിക്കതിന്റെ ഉൾവലികളൊന്നുമറിയില്ല. ആ ദിവസം ഒരുച്ച സമയത്ത് ദർപ്പണയിൽ നിന്നിറങ്ങി, രാത്രി ഒൻപതു മണിക്ക് അഹമ്മദാബാദ് വിട്ടു. ഞാനതങ്ങനെ നോക്കി നിന്നു. എനിക്കാകെയുണ്ടായിരുന്ന സുഹൃത്താണ്. ബലരാമൻ പോന്നു, നാരായണേട്ടൻ പോന്നു, കഥകളീന്നൊരു ബന്ധത്തിന് മൂപ്പര് മാത്രമാണുണ്ടായിരുന്നത്. മൂപ്പരും ഇങ്ങോട്ടു പോന്നു.

പക്ഷെ അവിടുന്ന് വന്നിട്ട്, അവിടുന്ന് ആർജിച്ചതു മുഴുവൻ അദ്ദേഹമിവിടെ പ്രയോഗിച്ചിട്ടുണ്ട്. ഗുജറാത്തിന്റെ ഫോക്ക് സംഗീതം കൂടി, ഇപ്പോ നളചരിതത്തിലെ കാട്ടാളന്റെ പദങ്ങളൊക്കെ പാടുമ്പോൾ, മൂപ്പരതൊക്കെ ഇതില് പ്രയോഗിക്കാറുണ്ട്. എന്നുവെച്ചാൽ നമ്മുടെ ചട്ടക്കൂട് വിട്ടിട്ടല്ല, പക്ഷെ അതിന്റെ ചെറിയ ചലനങ്ങള്. അതാണല്ലോ കലാകാരൻ, നമുക്കു പലതും എടുക്കാൻ സാധിക്കുക, അതു പ്രയോഗിക്കുക. അതിവിടെ എഫെക്ടായിട്ടുമുണ്ട്. ഹരിദാസേട്ടൻ കളിക്കു പാടുമ്പോൾ എനിക്കു തോന്നീട്ടുള്ളത്, ഒന്ന് മൂപ്പര് കഥാപാത്രമാവും. ഞാനോരോ വെക്കേഷനും വരുമ്പോൾ ആൾക്കാര് ഹരിദാസേട്ടൻ ഹരിദാസേട്ടൻ എന്നിങ്ങനെ… അനുദിനം വളർന്നുകോണ്ടേയിരുന്നു അത്. പിന്നെയുള്ള തലമുറ മുഴുവൻ ഹരിദാസേട്ടനാവാൻ ആഗ്രഹിക്കുന്ന പോലെ…

Similar Posts

  • |

    കോതച്ചിറി

    ശ്രീവത്സൻ തീയ്യാടി May 23, 2017  ഓർമകൾക്കൊരു കാറ്റോട്ടം – 20  കാൽ നൂറ്റാണ്ടൊക്കെ മുമ്പ് കീഴ്പടം തറവാട് ലക്ഷ്യമാക്കി ഇടയ്ക്കിടെ പോവുമ്പോൾ വെള്ളിനേഴിയിൽ ഇത്രയൊന്നും റബ്ബർക്കാടുകളില്ല. പലനില കളിമൺതിട്ടകളിൽ തീർത്ത ഉൾവള്ളുവനാടൻ ഗ്രാമത്തിൽ പാതവശങ്ങളിലും പാടത്തേക്കുള്ള ഇറക്കങ്ങളിലും വീട്ടുതൊടികളിലും ഒക്കെയായി അവിടിവിടെ കരിമ്പനകൾ നിന്നനിൽപ്പിൽ ഉലയും. ഇരുണ്ടയുടലിനു മീതെ നീലമനയോല തേച്ച കൂറ്റൻ കുറ്റിച്ചാമരങ്ങൾ. തപസ്സുചെയ്യും പോലെ കാണേ അടുത്തനിമിഷം കാറ്റത്തു അലറുന്ന വല്ലാത്തതരം താടിവേഷങ്ങൾ. സമീപപട്ടണമായ ചെർപ്പുളശേരിനിന്ന് പട്ടാമ്പിക്ക് യാത്രചെയ്താലും വഴിപ്പെടും ഇതുപോലെ നെട്ടനെരൂപങ്ങൾ. ലേശംകൂടി…

  • സെവൻ‌അപ്പ് ആനന്ദനൃത്തവും ആത്മരോഷങ്ങളും

    ശ്രീചിത്രൻ എം. ജെ. April 20, 2013 പെപ്‌സി‌കോ കമ്പനിയുടെ സെവൻ അപ് എന്ന ശീതളപാനീയത്തിന്റെ വീഡിയോപരസ്യത്തിൽ കഥകളിവേഷത്തിന്റെ ഉപയോഗം ഇപ്പോൾ വിവാദമായിരിയ്ക്കുന്നു. ഇതാ, അവസാനം കഥകളിയുടെ അഭിമാനസ്ഥാപനമായ കേരളകലാമണ്ഡലം പെപ്‌സി‌കോ കമ്പനിയുമായി കേസിനുപോകുന്നിടത്തെത്തിയിരിയ്ക്കുന്നു കാര്യങ്ങൾ. ഈ പരസ്യവും അനുബന്ധസംഭവങ്ങളും മറ്റേതൊരു സാമൂഹികസംഭവത്തെയും പോലെത്തന്നെ ഒറ്റപ്പെട്ട ഒന്നല്ല. കേരളീയകലാസ്വാദകരുടെ ഭാവുകത്വപരിണാമം, അഭിരുചികളുടെയും അവയുടെ ഊന്നലുകളുടെയും സവിശേഷതകൾ – ഇങ്ങനെ അനേകം അടരുകൾ ഇക്കാര്യത്തിലുണ്ട്. വൈകാരികവേലിയേറ്റങ്ങൾക്കപ്പുറം, അവ കൂടി പരിഗണിച്ചുകൊണ്ടുള്ള ആശയവ്യക്തതയ്ക്കുള്ള ഒരു ശ്രമമാണിത്. വിവാദമായ സെവൻ‌അപ് പരസ്യം…

  • | |

    കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

    പി.എം. നാരായണൻ & കെ.ശശി, മുദ്രാഖ്യ March 4, 2015 “ഈയിടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വായനശാലയിൽവെച്ച്‌ ഒരു കളിയുണ്ടായി. കഥകളിയിലെ പ്രഥമസ്ഥാനീയരായവരെ മാത്രമേ ആ കളിയിൽ പങ്കെടുപ്പിച്ചുള്ളൂ. എന്നാൽ നമ്പീശൻ മാത്രം തൃക്കുലശേഖരപുരത്തെ കളിക്കു പോയി. അദ്ദേഹമൊഴിച്ച്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നു. നമ്പീശൻ ഭാഗവതർ ഇല്ലാത്ത കുറവ്‌ അറിയരുതെന്ന്‌ ഞാൻ ഉണ്ണിക്കൃഷ്ണനെ വിളിച്ച്‌ സ്വകാര്യത്തിൽ പറഞ്ഞു. അന്ന്‌ അയാൾ പാടിയതുപോലൊരു പാട്ട്‌ അടുത്ത കാലത്തൊന്നും കേൾക്കുകതന്നെ ഉണ്ടായിട്ടില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറുത്ത നളനായിരുന്നു അന്നത്തെ വേഷം….

  • |

    ശിൽപശാലയും ആധാരശിലയും

    ഓർമകൾക്കൊരു കാറ്റോട്ടം – 22 December 24, 2017 ശ്രീവത്സൻ തീയ്യാടി നീണ്ട യാത്രയ്ക്കിടെ പീശപ്പിള്ളി ഇല്ലത്തെ ഇത്തിരിയിടവേളയിൽ ചായ കുടിക്കുമ്പോൾ നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇരുവശം ഓട് ചെരിച്ചുമേഞ്ഞ പൂമുഖത്തെ വെളിച്ചം അരണ്ടതാണ്; കറണ്ട് പോയിരിക്കുന്നു. അതിനാലെന്തുള്ളൂ, പുറത്തെ കമുകിൻതോപ്പിലൂടെ അരിച്ചെത്തുന്ന ചാരനിറത്തിന്  ചെറിയൊരു തിളക്കം. ഇരിക്കുന്ന തവിട്ടുതിണ്ണയ്ക്ക് നല്ല മിനുമിനുപ്പ്. പ്ര്യത്യേകം പറഞ്ഞുകിട്ടിയതിനാൽ തേയിലക്ക് മതിയായ കയ്പ്പുണ്ട്. മേലെയാകാശത്തിനു പ്രതീക്ഷയുടെ മുഖമാണ്. വൃശ്ചികത്തണുപ്പുണ്ടെങ്കിങ്കിലും കാറ്റില്ലതെല്ലും. കാക്കകൾക്ക് കരയാനുമില്ല താൽപര്യം.  ഏറ്റവുമടുത്ത ചെറുപട്ടണം പെരുമ്പിലാവാണ്‌. അച്ഛൻറെ നാട്….

  • ചേർത്തല കുട്ടപ്പക്കുറുപ്പാശാനെ അനുസ്മരിക്കുമ്പോൾ

    പള്ളം ചന്ദ്രൻ June 28, 2019 1941-42 കാലം. പിൽക്കാലത്ത് പ്രശസ്ത നടൻമാരായ നാടകം വേലുപ്പിള്ള യാശാൻ, കുറിച്ചി കുഞ്ഞൻ പണിക്കരാശാൻ, കൃഷ്ണപിള്ളയാശാൻ മുതലയാവരുടെ ഗുരുവായിരുന്ന എന്റെ മുത്തച്ഛൻ പള്ളം മാതുപിള്ളയാശാന്റെ പ്രശസ്ത കത്തിവേഷമായിരുന്ന ചെറിയ നരകാസുരനെയാണ് ഞാനാദ്യം ദർശിച്ച കഥകളി വേഷം. അമ്മയുടെ മടിയിലിരുന്ന് കളി കാണുകയായിരുന്നു. അരങ്ങിലൂടെ മുത്തശ്ശനുകിട്ടിയ പാരിതോഷികം മുന്നിലിരുന്ന എന്റെ മടിയിലേക്ക് തന്നതും ഞാൻ ഞെട്ടിപ്പോയതുമാണാദ്യ കഥകളി ദൃശ്യ സ്മരണ.അക്കാലം മുതൽ കഥകളിഭ്രാന്തു പിടിച്ച ഓട്ടം ഇന്നും തുടരുന്നു. അറിയാറായ കാലം…

  • നാടോടിപ്പാട്ടുകളിലെ ശാസ്ത്രീയസംഗീതസ്​പര്‍ശം

    അജിത്ത് നമ്പൂതിരി June 16, 2011 താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം. സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ ശുദ്ധമായ രാഗതാള വ്യവസ്ഥകളോ അഗാധമായ അര്‍ഥതലങ്ങളുള്ള സാഹിത്യപ്രയോഗങ്ങളോ നാടന്‍ സംഗീതത്തില്‍ ഉണ്ടാവണമെന്നില്ല. പക്ഷെ ദേശ – ഭാഷകള്‍ക്കപ്പുറം ഏതൊരു ഹൃദയത്തെയും കീഴടക്കുന്ന ചില സൗന്ദര്യാംശങ്ങള്‍ ഇത്തരം സംഗീത രൂപങ്ങളിലെല്ലാമുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിശീലനമൊന്നും കൂടാതെ തന്നെ നാടന്‍സംഗീതം…

മറുപടി രേഖപ്പെടുത്തുക