ഒരു കഥകളി യാത്രയുടെ ഓർമ്മ

ഓർമ്മയിലെ കളി അരങ്ങുകൾ – ഭാഗം 2

വി. പി. നാരായണൻ നമ്പൂതിരി

June 28, 2012 

വർഷം 1975-76. കളി കണ്ട ഓർമ്മയല്ല. കളി കാണാൻ ഉള്ള യാത്രയാണ്‌ ഓർമ്മയിൽ.

വൈക്കത്ത്‌ അടുത്ത്‌ വെള്ളൂർ (കേരള ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം) എന്ന സ്ഥലത്തോട്‌ ചേർന്ന്‌ തോന്നല്ലുർ എന്നൊരു ഗ്രാമം. അവിടെ ആക്യക്കാവ്‌ എന്ന ക്ഷേത്രത്തിൽ കളിയുണ്ട്‌ എന്ന്‌ കേട്ട്‌ ഒരു സുഹൃത്തിനോടൊപ്പം യാത്ര തുടങ്ങി. എന്റെ സ്ഥലത്ത്‌ നിന്നും ഏതാണ്ട്‌ 15-16 km ദൂരമുണ്ട്‌.. എനിക്കാണെങ്കിൽ അച്ഛൻ സ്ഥലത്തില്ലാത്തതിനാൽ പകരം ശാന്തിക്ക്‌ പോകണം. രാത്രി അത്താഴപൂജ കഴിഞ്ഞാണ്‌ യാത്ര. വെളുപ്പിനെ നാലര മണി ആവുമ്പോഴേക്കും ക്ഷേത്രത്തിൽ തിരിച്ചു ശാന്തിക്ക്‌ എത്തണം. ആ കാലത്ത്‌ സന്ധ്യ കഴിഞ്ഞാൽ ഈ പറഞ്ഞ സ്ഥലത്തിനടുത്തേക്ക്‌ വാഹന സൗകര്യം ഇല്ല. ഫലത്തിൽ ഈ ദൂരം മുഴുവൻ നടക്കുകയാണ്‌. എങ്കിലും പോവാൻ തീരുമാനിച്ചു.

ഏതാണ്ട്‌ പകുതി വഴി പിന്നിട്ടപ്പോൾ തുടർന്ന്‌ ഒരു പൂഴിയിട്ട നാട്ടുവഴിയാണ്‌ വെളിച്ചം തീരെയില്ല. അങ്ങിങ്ങ്‌ അകലെയായി ചില വീടുകളിലെ വിളക്കിന്റെ ചെറിയ വെളിച്ചം മാത്രം (ആദ്യമായാണ്‌ ഞാനും സുഹൃത്തും ഈ വഴി യാത്ര ചെയ്യുന്നത്‌).

കുറച്ചു ദൂരം ചെന്നപ്പോൾ ഞങ്ങൾ ആകെ പരിഭ്രമിച്ചു. ദൂരെ നിന്നും ഒരു തീ ഗോളം പോലെ എന്തോ വളരെ വേഗത്തിൽ പറന്നു വരുന്നത്‌ പോലെ. ഭയപ്പെട്ടില്ല എന്ന്‌ പറഞ്ഞാൽ തികഞ്ഞ അസത്യമാകും. എവിടേക്കും പോകാനാവാതെ മുൻപോട്ടു നടന്നു. അതാ അതടുത്തെത്തി. മറ്റൊന്നുമല്ല. രണ്ടു പേർ സൈക്കിളിൽ വരുകയാണ്‌. വെളിച്ചത്തിന്‌ വേണ്ടി പിന്നിലിരിക്കുന്ന ആൾ ചൂട്ടു കത്തിച്ചു പിടിച്ചിരിക്കുകയാണ്‌. ജീവിതത്തിൽ ഏറ്റവും അധികം ഇളിഭ്യനായതും പോട്ടിച്ചിരിച്ചതുമായ ഒരു സന്ദർഭം എങ്ങിനെ മറക്കാൻ.

റെയിൽവേ ലൈനിന്റെ സമീപം തന്നെയാണ്‌ കളി സ്ഥലം. തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നു. എങ്ങിനെ പാലം കടക്കും എന്ന ചിന്ത പേടിപ്പെടുത്തുന്നു.

നടന്നു വെള്ളൂർ എത്തി. അവിടെ നദിക്കു മുകളിലൂടെ ഒരു റെയിൽവേ പാലമുണ്ട്‌. കാൽ നടക്കാർക്ക്‌ നടക്കാൻ പ്രത്യേകമായി ഒന്നുമില്ല. ഇടവിട്ട്‌ കൈവരിയിട്ട കൂടുപോലെ ഓരോന്നുണ്ട്‌. ട്രാക്കിന്‌ നടുക്കുകൂടി നീളത്തിൽ പലക പോലെ സ്റ്റീൽ പ്ലേറ്റ്‌ പിടിപ്പിച്ചിട്ടുണ്ട്‌. അതിലൂടെ വേണം നടക്കാൻ. പാലത്തിൽ കയറി അൽപ്പം നടന്നപ്പോൾ ആണ്‌ അപകടം തിരിച്ചറിഞ്ഞത്‌. സ്റ്റീൽ പ്ലേറ്റ്‌ പലഭാഗത്തും പഴകി ദ്വാരം വീണിരിക്കുന്നു. മാത്രമല്ല അത്‌ ഉറപ്പിച്ചിരിക്കുന്ന ആണി ഇളകി വിട്ടിരിക്കുന്ന അവസ്ഥയും. ആ വഴി നടന്നു പരിചയം ഇല്ലാത്ത ഞങ്ങൾ മറുകരെ എത്തിയതിന്റെ ഓർമ്മ ഇന്നും ഭയപ്പെടുത്തുന്നു. കളി സ്ഥലത്തെത്തി. ഗോപി ആശാന്റെ നളനും ശിവരാമാശാന്റെ ദമയന്തിയും ഒന്നാം ദിവസമാണ്‌ കഥ. തുടർന്ന്‌ ദുര്യോധന വധം. പള്ളിപ്പുറം ഗോപാലൻ നായരാശാന്റെ ആണ്‌ ദുര്യോധനൻ. ഒരുവിധം നളചരിതം കഴിയും വരെ ഇരുന്നു. മനസ്സമാധാനത്തോടെ കളി കണ്ടില്ല. അവിടെ എത്തിയപ്പോൾ മുതൽ മടക്ക യാത്രയെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന ഓർമ്മകൾ. വെളുപ്പിനെ ശാന്തിക്ക്‌ എത്തണം. ഏതാണ്ട്‌ രണ്ടു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ മടക്കയാത്ര തുടങ്ങി. റെയിൽവേ ലൈനിന്റെ സമീപം തന്നെയാണ്‌ കളി സ്ഥലം. തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നു. എങ്ങിനെ പാലം കടക്കും എന്ന ചിന്ത പേടിപ്പെടുത്തുന്നു. ഉത്സവപ്പറമ്പിൽ ഉറക്കം തൂങ്ങുന്ന ഒരു പീടികക്കാരനോട്‌ ഉടൻ തീവണ്ടി വല്ലതും കടന്നു പോകാനുണ്ടോ എന്നന്വേഷിച്ചു.. ഒന്ന്‌ വരാനുണ്ട്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കുറെ സമയം വണ്ടി കടന്നു പോകുന്നതും കാത്തു പാലത്തിനടുത്ത്‌ നിന്നു. വണ്ടി ഒന്നും വരുന്നില്ല. സമയം അധികരിക്കുന്നു. ക്ഷേത്രത്തിൽ നട തുറക്കാൻ എത്തണം.

എങ്ങിനെയോ കൈവന്ന ധൈര്യത്താലോ അധൈര്യത്താലോ ഞങ്ങൾ പാലത്തിൽ കയറി നടന്നു തുടങ്ങി. വെള്ളൂർ റയിൽവേ സ്‌റേഷനിൽ നിന്നാവാം വണ്ടിയുടെ ശബ്ദം പോലെ. ശരീരം വിറച്ചു തുടങ്ങി. നടന്നിട്ട്‌ നീങ്ങായ്ക. എന്റെ സുഹൃത്ത്‌ ഒരു ഉപായം നിർദ്ദേശിച്ചു. കുനിഞ്ഞു കൈകൾ രണ്ടും റെയിൽ പാളത്തിൽ പിടിച്ചു നാലുകാലിൽ നടക്കുക.. പിന്നെ ഒട്ടും സംശയിച്ചില്ല.രണ്ടാളും നാൽക്കാലികൾ ആയി പാലം കടന്നു.ഒരുവിധം സമയത്ത്‌ തന്നെ ക്ഷേത്രത്തിൽ എത്തി.

ഇത്ര കാലം കഴിഞ്ഞിട്ടും ആ യാത്ര ഓർമ്മയിൽ അങ്ങിനെ തെളിഞ്ഞു വരുന്നു.കളിയുടെ ഓർമ്മ മങ്ങിയും.

Similar Posts

  • എഴുപതുകളിലെ ഒരു കളിസ്മരണ

    വി. പി. നാരായണൻ നമ്പൂതിരി June 17, 2012 വർഷം 1975-76 ആണെന്നാണ്‌ ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ്‌ ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ…

  • |

    കളിയരങ്ങിലെ സ്ത്രീപക്ഷം

    ഇന്ദിരാ ബാലൻ Thursday, July 19, 2018 പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു. അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു.  കഥകളിയെന്ന സങ്കേതബദ്ധമായ കല അഭ്യസിക്കുന്നത് കൂടുതലും പുരുഷന്മാരാണ്‌. എന്നാൽ മറ്റേതൊരു മേഖലയിലും പോലെ കഥകളി രംഗത്തേക്കും സ്ത്രീകളുടെ ചുവടുവെയ്പ്പു ഇന്നു ധാരാളമാണ്‌. ഈ ലേഖനത്തിലൂടെ പരാമർശിക്കുന്നത് ഒരു സ്ത്രീ കലാകാരിയെയല്ല. പുരുഷനായിനിന്നുകൊണ്ട് തന്നെ സ്ത്രീയുടെ താളം ഏറ്റുവാങ്ങി, കഥകളിയരങ്ങുകളിൽ സ്ത്രീപക്ഷസമരം നയിച്ച അന്തരിച്ച അതുല്യനടൻ ശ്രീ കോട്ടക്കൽ ശിവരാമനെയാണ്‌….

  • നളചരിതം നാലാം ദിവസം – ഒരു വിയോജനക്കുറിപ്പ്

    സുഗതകുമാരി July 26, 2011  കുറച്ചു വർ‌ഷം  കൂടിയാണ് ‘ നളചരിതം നാലാം ദിവസം’ കഥകളി കാണുന്നത്.  തിരുവനന്തപുരത്ത് ‘ദൃശ്യവേദി’ ഒരുക്കിയ അരങ്ങ്, കലാമണ്ഡലം ഗോപിയുടെയും കോട്ടക്കല്‍ ശിവരാമാന്റെയും മാര്‍ഗി വിജയന്റെയും ശുദ്ധസുന്ദരമായ ഭാവാഭിനയത്തിലൂടെ ഹരിദാസിന്റെ സ്ഫുടമധുരമായ ഗാനാലാപത്തിലൂടെ, മേളവാദ്യങ്ങളുടെ താളപ്പോലിമയിലൂടെ ഭീമരാജധാനിയിലെ അന്തഃപുരവും കുതിരപ്പന്തിയും, സുപരിചിതമായ തേരുരുള്‍ ഒച്ച കേട്ട് സര്‍വാംഗപുളകിതയായ ദമയന്തിയും നിപുണയായ കേശിനിയും , കലിമാറിയെങ്കിലും കറുപ്പുമാറാത്ത നളനരവരനും, കണ്‍ മുന്നില്‍ തെളിഞ്ഞുണര്‍ന്നു നിറഞ്ഞു.  ദുഃഖവും ആശങ്കയും അവമാനവും ക്രോധവും ഹര്‍ഷവുമെല്ലാം ഭാവപൂര്‍ണതയോടെ …

  • |

    കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

    രാജശേഖർ പി. വൈക്കം July 22, 2011 ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌. ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌. ‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ…

  • |

    പെരിയ നരകാസുരീയം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 16 ശ്രീവത്സൻ തീയ്യാടി February 16, 2014  അണിയറ ലേശം കുടുസാണ്; വെളിച്ചം കമ്മിയും. അതൊന്നും അപ്പോൾ നോക്കിയില്ല. ഒരു വെള്ളത്തോർത്ത് വെടിപ്പായി അഴക്കോലിൽ ഞാത്തിക്കണ്ടു. അതിനു താഴെ ഒരു കാവിമുണ്ടുവേഷക്കാരനെയും. അടുത്തു ചെന്ന് കാൽമുട്ടുകൾ നിലത്തുകുത്തി ഇരുന്നു. എന്നിട്ട് തൊണ്ട നേരെയാക്കി ചോദിച്ചു, “ഓർമ്മയുണ്ടോ?” മനയോലക്കുറുക്കഗ്രമുള്ള ഈർക്കില മടിയിലേക്ക് താഴ്ത്തി പെട്ടെന്നെന്നെ നോക്കി. മറുപടിക്ക് കാക്കാതെ ഞാൻ തുടർന്നു: “നമ്മള് അരണാട്ടുകരവച്ച് കണ്ടിരുന്നു അടുത്തിടെ. സ്കൂൾ ഓഫ് ഡ്രാമേല്…” ചെമപ്പൻ…

  • എങ്ങിനെ ഞാൻ ഒരു കഥകളി ഭ്രാന്തനായി ?

    കളിയരങ്ങുകളുടെ മുന്നില്‍ – 1 രാമദാസ്‌ എൻ. June 25, 2012  (കഥകളി.ഇന്‍ഫോയില്‍ ശ്രീ രാമദാസ്‌ എന്‍. എഴുതിയ കളിയനുഭവങ്ങളുടെ ഒരു പുതിയ പരമ്പര ആരംഭിക്കുന്നു.) കഥകളിയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഒരു കളിക്കമ്പക്കാരനായി ജീവിക്കാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യം. അങ്ങനെ ഒരു കളിഭ്രാന്തനാകാന്‍ ഇടയാക്കിയ ഒരു അരങ്ങിനെ അനുസ്മരിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ. ചേര്‍ത്തല മരുത്തോര്‍വട്ടം ക്ഷേത്രത്തിനടുത്ത്‌ ജനിച്ചു വളര്‍ന്ന എനിക്ക്‌ കുട്ടിക്കാലത്ത്‌ കുറെ കളിയരങ്ങുകള്‍ക്ക്‌ മുന്നില്‍ ഇരുന്നും കിടന്നുറങ്ങിയും ഉള്ള പരിചയം ഉണ്ട്‌. പള്ളിപ്പുറം ഗോപാലന്‍ നായര്‍, മാങ്കുളം വിഷ്ണു…

മറുപടി രേഖപ്പെടുത്തുക