കീഴ്പ്പടം കുമാരൻ നായർ

വാഴേങ്കട കുഞ്ചു നായർ

July 24, 2012

ഇന്നു ജീവിച്ചിരിക്കുന്ന കഥകളിക്കാരിൽ കീഴ്പ്പടത്തിൽ കുമാരൻ നായരെയാണ്‌ എനിയ്ക്കേറ്റവും ബഹുമാനം. കഥകളിയുടെ ആവിഷ്കാര പ്രകാരത്തിൽ ഇത്രത്തോളം മനസ്സുചെല്ലുന്നവരായി ഇന്നാരും തന്നെ ഇല്ല എന്നതാകുന്നു എന്റെ ഉള്ളുറച്ചവിശ്വാസം.

വാഴേങ്കട ക്ഷേത്രത്തിലെ അഗ്രശാലയിൽ നടത്തിവന്നിരുന്ന, അഭിവന്ദ്യനായ ശ്രീ പട്ടിയ്ക്കാംതൊടി ഗുരുനാഥന്റെ കളരിയിൽ ഞങ്ങൾ സബ്രഹ്മചാരികളായിരുന്നു. ശ്രീ ചന്തുപ്പണിയ്ക്കരുടെ ശിഷ്യത്വവും ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌.

കഥകളിയിൽ പ്രവർത്തിച്ചുകൊണ്ട്‌ ജീവിപ്പാൻ വഴി കാണാതെ വലഞ്ഞ്‌ ഇദ്ദേഹം മറുനാട്ടിലായിരുന്നു കുറേക്കാലം. അവിടെ വെച്ച്‌ ദക്ഷിണഭാരതത്തിലെ ശാസ്ത്രീയലാസ്യത്തിൽ പെടുന്ന ഭരതനാട്യത്തിലും ഇദ്ദേഹം അവഗാഹം സമ്പാദിച്ചു.

രാമുണ്ണിമേനോനാശാന്ന്‌ രാവുണ്ണിനായരെ കഴിഞ്ഞാൽ പിന്നെ കുമാരൻ നായരെയായിരുന്നു കാര്യം. അതിൽ എനിയ്ക്കസൂയ തോന്നിയിട്ടുള്ള കാര്യവും ഇവിടെ പ്രസ്താവിച്ചുകൊള്ളുന്നു. ആശാന്ന്‌ കൃത്യമായി സാമ്പത്തികസഹായങ്ങൾ, വിശിഷ്യാ അദ്ദേഹത്തിന്റെ അവസാനകാലങ്ങളിൽ, ചെയ്തുപോന്നിട്ടുള്ളത്‌ കെ.ആർ. മാത്രമായിരുന്നു എന്നാണ്‌ എന്റെ അറിവ്‌. അദ്ദേഹവും രാവുണ്ണിനായരുമാണ്‌ ആശാന്റെ സംസ്കാരക്രിയയിൽ ഭാഗഭാക്കുകളാകാൻ ഭാഗ്യം സിദ്ധിച്ച ശിഷ്യന്മാർ.

ശ്രീ കെ.ആറിന്റെ സവ്യസാചിത്വം പ്രസ്ഫുടമായി അസ്മാദൃശർ ദർശിക്കുന്നത്‌ നൃത്യപ്രകാരത്തിലാണ്‌. കലാശങ്ങളിലൂടേയും നിലകളിലൂടേയും ഭാവത്തെ എങ്ങിനെയൊക്കെ ഉന്മിഷിതമാക്കാം എന്നറിയണമെങ്കിൽ കുമാരൻ നായരുടെ ബ്രാഹ്മണൻ, ദുർവ്വാസാവ്‌, കാട്ടാളൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ അരങ്ങത്ത്‌ പ്രവർത്തിക്കുന്നത്‌ നിപുണ നേത്രങ്ങൾക്ക്‌ ഒരിക്കൽ കണ്ടാൽ മതിയാകും എന്ന്‌ ഈയുള്ളവൻ ദൃഢമായി വിശ്വസിക്കുന്നു. ഇതിന്റെ കാരണവും തുലോം വ്യക്തമാണെന്നു പറയാതെ തന്നെ മനസ്സിലാക്കാം. താളവിഷയത്തിൽ കീഴ്പ്പടത്തെപ്പോലെ ഉറപ്പുള്ള ഒരു കഥകളി നടൻ ഇന്നു ജീവിച്ചിരിപ്പില്ല എന്നു നിശ്ചയം. എന്റെ സ്മരണയിൽ പണ്ടും ആരും ഇത്രത്തോളം താളജ്ഞാനം ഉറച്ചതായി ഉണ്ടായിരുന്നില്ല.

അതുകൊണ്ട്‌ സഹനടന്മാർക്കും മേളക്കാർക്കും പാട്ടുകാർക്കുമാണ്‌ കഷ്ടപ്പാട്‌. എപ്പോഴും താളത്തിൽ എന്തെങ്കിലും കുസൃതികാട്ടാൻ അദ്ദേഹത്തിനുള്ള വാസന കലശലാണ്‌. ചിലപ്പോൾ അത്‌ രോചകമായേയ്ക്കുമെങ്കിലും പലപ്പോഴും അരോചകവുമാവും. ഉദാഹരഹണത്തിന്, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ നഷ്ടപ്പെട്ട പുത്രന്മാരെ എണ്ണുമ്പോൾ സ്വീകരിക്കുന്ന നടകൾ തന്നെ. അവയ്ക്ക്‌ അപൂർവ്വത ഉണ്ടായിരിക്കാം. എന്നാൽ അഭിരാമത ഒട്ടുമേയില്ല. മേളക്കാരെ കുണ്ടിൽ ചാടിയ്ക്കാനുള്ള ഒരു വഴി – അത്ര തന്നെ. എന്നാൽ യുദ്ധവട്ടത്തിൽ അദ്ദേഹം വരുത്തിയ മാറ്റം എത്രയും ഹൃദ്യവുമാണ്‌.

ഇത്രയൊക്കെ ഇങ്ങിനെ എഴുതിവെയ്ക്കാനുണ്ടായ കാരണം, ഇന്നലെ അദ്ദേഹം എന്റെ വീട്ടിൽ വന്നു വിസ്തരിച്ചു വെടിവട്ടവുമായി കൂടിയതാണ്‌. കഥകളി വിഷയത്തിൽ എന്തുകാര്യം പറഞ്ഞാലും ഞങ്ങൾ തമ്മിൽ ഒരു കാലത്തും യോജിക്കാൻ പറ്റാത്ത അകലമുണ്ടാവും. എന്നാലും ആ വക സന്ദർഭങ്ങളൊക്കെ ഓരോ ഉത്സവമായിട്ടാണ്‌ എനിയ്ക്ക്‌ തോന്നാറ്‌. കലാവിഷയകമായി ഈ മനുഷ്യൻ നേടിയിട്ടുള്ള ബൃഹത്തായ വിജ്ഞാനത്തിന്റെ മുമ്പിൽ അമ്പരന്നുകൊണ്ടാണ്‌ ഓരോ സംഭാഷണങ്ങളും അവസാനിയ്ക്കുക പതിവ്‌. അഹോ! ഇങ്ങിനെയുള്ളവർ എത്ര ദുർലഭം! ഹിരണ്യലോഭമോഹിതരായി കഥകളി കൊണ്ടുനടക്കുന്നവർക്കിടയിൽ ഇത്തരം ചില അപൂർവ്വവ്യക്തികൾ കൂടി അവിടവിടെ ഉള്ളത്‌ എത്രയോ ആശ്വാസകരം തന്നെയത്രെ.

കുമാരൻനായരോടൊപ്പം അരങ്ങത്തുവന്ന രണ്ടവസരങ്ങൾ ഞാൻ ഒരു കാലത്തും മറക്കുന്നതല്ല.

ഒന്ന്‌, വാഴേങ്കട ഉത്സവക്കളിയ്ക്ക്‌ ഒരു സൌഗന്ധികം. എന്റെ ഭീമനും കുമാരൻ നായരുടെ ഹനുമാനും. കൂടിയാട്ടത്തിൽ എവിടെയെങ്കിലും വെച്ച്‌ വിദ്വാൻ വല്ലതും ഒപ്പിയ്ക്കും എന്ന്‌ എനിയ്ക്കു നല്ലതീർച്ച ഉണ്ടായിരുന്നു. എന്തെന്നാൽ, ആളുടെ സ്വഭാവം അങ്ങിനെയാണ്‌. പറഞ്ഞപോലെ തന്നെ പറ്റിയ്ക്കുകയും ചെയ്തു. ഇങ്ങിനെയാണ്‌ തുടങ്ങിയത്‌ (ഓർമ്മിച്ചെഴുതുകയാണ്‌)

ഹനുമാൻ:- നീ ഏതു വഴിയ്ക്കിവിടെ എത്തി?
ഭീമൻ: നമ്മുടെ പിതാവായ വായുഭഗവാൻ നടത്തിയ വഴിയേ ഇവിടെയെത്തി.
ഹനുമാൻ:- വഴിയ്ക്കെന്തൊക്കെ കണ്ടു? വിസ്തരിച്ച്‌ പറയ്‌.
(ഇവിടെ ഫലത്തിൽ വനവർണ്ണന ആവർത്തിയ്ക്കുകയാവുമല്ലൊ ഫലം. അതു ചെയ്താലോ? അരങ്ങത്തുള്ളവരുടെ നീരസമാവും ഫലം. ഒടുവിൽ ഭീമൻ ഇങ്ങനെ പറയാനാണ്‌ നിശ്ചയിച്ചത്‌.)
ഭീമൻ:- വഴി കൊടുങ്കാടായിരുന്നു. കൂരാക്കൂരിരുട്ട്‌. സൂര്യരശ്മികൾ കടക്കാൻ പഴുതില്ല. അപ്പോൾ എന്തുകാണാൻ! ഗദകൊണ്ട്‌ വിഘ്നങ്ങൾ തട്ടിത്തെറിപ്പിച്ച്‌ ഇതേവരെ വന്നു. പിതാവായ വായുദേവന്റെ കൃപ.
ഹനുമാൻ:- അങ്ങനെ ഒഴിയണ്ടാ. നീ തപസ്സുചെയ്യുന്ന മുനിമാരെ കണ്ടില്ലേ? ഗന്ധർവ്വ-കിന്നര-കിം‌പുരുഷന്മാരേയും വിദ്യാധരന്മാരേയും കണ്ടില്ലേ?
(ഇതും ഭീമനുവെച്ച വാരിക്കുഴി തന്നെ. അനുസരിച്ചാൽ അതൊക്കെ വിസ്തരിക്കേണ്ടി വരും. ഇതിഹാസത്തിൽ പറയുന്നതൊക്കെ കാണിച്ചാൽ പ്രകടമായ ഔചിത്യഭംഗവും പറ്റും. അതുകൊണ്ട്‌ ഭീമൻ ഇങ്ങനെ ഒഴിഞ്ഞുമാറാൻ ഉറച്ചു.)
ഭീമൻ:- എനിയ്ക്കൊന്നും അറിഞ്ഞുകൂടാ. മനസ്സിൽ, എത്രയും വേഗം സൌഗന്ധികപുഷ്പം കൊണ്ടുവന്നു പ്രാണപ്രിയയായ ദ്രൌപദിയ്ക്കു കൊടുക്കണം എന്ന ആഗ്രഹമായിരുന്നു. അതിന്റെ തീവ്രതയിൽ മറ്റൊന്നും തന്നെ ശ്രദ്ധിച്ചില്ല.
ഹനുമാൻ:- അമ്പട കേമ!
എന്ന്‌ അനുമോദിച്ച്‌ അടുത്ത സന്ദർഭത്തിലേയ്ക്ക്‌ കടന്നു.

“പ്രാണവല്ലഭേടെ വാഞ്ഛിതം” എന്നിടത്ത്‌ ഭീമനെയിട്ട്‌ “എരപ്പാക്കാതെ” പൂർണ്ണമനസ്സായി അഭിനന്ദിയ്ക്കുകയാണ്‌ ഹനുമാൻ ചെയ്തത്‌. എത്ര ഉചിതമായി! വേർപിരിയുന്ന ഘട്ടത്തിൽ എത്ര നിയന്ത്രിച്ചിട്ടും കണ്ണീർ പൊട്ടി.
ആ സൌഗന്ധികം എനിയ്ക്കൊരുകാലത്തും മറക്കാനാവാത്ത ഒരനുഭവമായിരിയ്ക്കുന്നു.

മറ്റൊന്ന്‌, കോട്ടയ്ക്കൽ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവക്കളിയ്ക്കു നടന്ന ഒരു ‘ദൂത്‌’ ആണ്‌.

കീഴ്പ്പടത്തിന്റെ ദുര്യോധനൻ; എന്റെ ശ്രീകൃഷ്ണൻ. വേഷനിശ്ചയം അറിഞ്ഞതുമുതൽ തിരിച്ചെത്തുന്നതുവരെ യാതൊരു വക സ്വൈര്യവുമില്ലായിരുന്നു. മാണിമാധവചാക്യാരുമായി സംസാരിച്ച്‌ ആ ഭാഗം ഒന്നുകൂടി ഉറപ്പുവരുത്തി. മഹാഭാരതത്തിലെ ആ രംഗം തമ്പുരാൻ തർജ്ജുമ ചെയ്തത്‌ ഒന്നുകൂടി വായിച്ച്‌ ഉറപ്പുവരുത്തി. ആട്ടങ്ങളൊക്കെ മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു. ഈ അവസ്ഥകളൊക്കെ കുമാരൻ നായരും തരണം ചെയ്തു എന്നു അദ്ദേഹം പിറ്റേന്ന്‌ കളികഴിഞ്ഞപ്പോൾ പറയുകയുണ്ടായി.

‘ദൂതി”ലെ ശ്രീകൃഷ്ണൻ എനിയ്ക്കത്രത്തോളം തൃപ്തികരമായി ആടിയതായി തോന്നിയിട്ടുള്ളത്‌ അന്നു മാത്രമാണ്‌. കൂട്ടുവേഷത്തിന്റെ ‘ഉരസലു’തന്നെയാണ്‌ അതിന്നുകാരണവും.

കുമാരൻ നായരോടൊത്ത്‌ രംഗപ്രവേശം ചെയ്യേണ്ടിവരുന്ന ഓരോ അവസരവും ഓരോ വെല്ലുവിളിയായിട്ടാണ്‌ എന്റെ മനസ്സിൽ തോന്നിയിട്ടുള്ളത്‌. അതു സ്വീകരിച്ച്‌ വിജയിപ്പിക്കാൻ സാധിക്കുന്നത്‌ എന്റെ കലാജീവിതത്തിലെ വലിയൊരു ലാഭമായിട്ടാണ്‌ ഞാൻ പരിഗണിച്ചു പോരുന്നത്‌.

Similar Posts

  • “ആരാ, യീ സോമനാ? “

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം മൂന്ന് ശ്രീവല്‍സന്‍ തീയ്യാടി July 1, 2012  തോളോട്‌ തോള്‍ ചേര്‍ന്നാണവര്‍ നില്‍ക്കുന്നത്‌. കെട്ടിപ്പിടിച്ചും ചിരിച്ചും ആണ്‌ ക്യാമറയിലേക്ക്‌ നോക്കുന്നത്‌. കലാമണ്ഡലം ഗോപിയും മോഹന്‍ലാലും. അന്നത്തെ ‘മാതൃഭൂമി’ വാരാന്തപ്പതിപ്പിലെ ഒന്നാം പേജ്‌ ഫീച്ചര്‍ ആണ്‌. 2008 ജൂണ്‍ 15. വേറെയുമുണ്ട്‌ കളര്‍ ഫോട്ടോകള്‍. വള്ളുവനാട്ടിലെ ഒറ്റപ്പാലത്തിനടുത്തുള്ള വരിക്കാശ്ശേരി മനയില്‍ നടക്കുന്ന മറ്റൊരു പടത്തിന്റെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ്‌. അവിടെ സംഗമിച്ചതാണ്‌ ഈ രണ്ടു താരങ്ങള്‍. കഥകളിയാചാര്യനും സിനിമാനടനും പരസ്പരമുള്ള ബഹുമാനവും ആരാധനയും ലേഖനത്തില്‍…

  • |

    ഒക്ടോബര്‍ ഒമ്പത് – ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്….

    എം.കെ. അനിയന്‍ October 8, 2013 കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന “കുറുപ്പ്സംഗീതം” അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി. കാല്‍നൂറ്റാണ്ടിനുശേഷവും ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതത്തെ അന്വേഷിക്കുകയും, ആസ്വദിക്കുകയും, ആരാധിയ്ക്കുകയും ചെയ്യുന്നവരില്‍ പുതു തലമുറയില്‍പ്പെട്ടവരും ഉണ്ടെന്നത്…

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

  • അഷ്ടകലാശം, കളരി, അരങ്ങ് കീഴ്പ്പടം വഴിയില്‍

    നരിപ്പറ്റ നാരായണന്‍ നമ്പൂതിരി July 19, 2012 കുമാരൻ നായാരാശാനെ സ്മരിച്ച് കൊണ്ട് എന്ത് ചെയ്യാനും സന്തോഷമുണ്ട്. ഇതിപ്പോൾ കുമാരൻ നായരാശാൻ ചിട്ടപ്പെടുത്തിയ അഷ്ടകലാശം എന്ന നിലക്കാണ് ഞങ്ങളിപ്പോൾ ചെയ്യാറുള്ളത്. ഇത് വളരെ ശാ‍സ്ത്രീയമായി അനലൈസ് ചെയ്ത് രേഖപ്പെടുത്തിയിട്ടുള്ളത് സദനം ഹരികുമാറാണ്. ഞാൻ ഒരു പ്രയോക്താവാണ്. ഹരികുമാരൻ ഇതിനെ അനലൈസ് ചെയ്ത് ഒരു പക്ഷെ വീഡിയോ തന്നെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് എന്റെ അറിവ്. അതിന്റെ ഇടയിൽ കൂടെ എന്റെ പ്രയോഗിത്തിലൂടെ.. പരിചയത്തിലൂടെ ഉള്ള കാര്യങ്ങൾ ഞാൻ പറയാൻ…

  • |

    ആ പുഴയുടെ വക്കത്തിരുന്ന്…

    വെണ്മണി ഹരിദാസ് സ്മരണ – 1(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ ശശിധരൻ May 30, 2017  ഹരിദാസേട്ടനെ ആദ്യം കാണുകയല്ല, കേൾക്കുകയാണുണ്ടായത്. അന്ന് ടേപ് റിക്കോർഡർ വന്നുതുടങ്ങുന്ന സമയമാണ്. നളചരിതം ഒന്നാം ദിവസത്തിൽ നളൻ ദൂതിനു പോകുന്ന ഭാഗത്തെ ‘ഹേ മഹാനുഭാവ’ എന്ന പദം. ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്നെ എവിടെയോ പിടിച്ചെടുക്കുന്ന ഒരനുഭവം. അന്ന് ഞാൻ  ഡൽഹിയിലാണ്. മൃണാളിനി സാരാഭായി എന്നെ ‘ദർപ്പണ’യിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ഹരിദാസേട്ടനും ബലരാമനുമൊക്കെയുള്ള ഒരു…

  • വൃഥാ ഞെട്ടും ദമയന്തി

    ഹേമാമോദസമാ – ഭാഗം 3 ഡോ. ഏവൂർ മോഹൻദാസ്‌ July 16, 2012  നളചരിതം മൂന്നാം ദിവസത്തിലെ ‘യാമി യാമി’ എന്ന പ്രസിദ്ധമായ സുദേവബ്രാഹ്മണ പദത്തിലെ ‘വേളി നാളെ’ യും അതുകേട്ടു ദമയന്തിക്കുണ്ടാകുന്ന ഞെട്ടലും ഒന്നാം ഭാഗത്തിൽ ചർച്ചയ്ക്ക്‌ വന്നിരുന്നു. ഈ വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ അന്വേഷിക്കുവാനുള്ള ശ്രമമാണീ ഭാഗത്തിൽ നടത്തുന്നത്‌. നളചരിതം ആട്ടക്കഥയുടെ പുരാണപശ്ചാത്തലം മഹാഭാരതം വനപർവത്തിലെ നളോപാഖ്യാനം ആണല്ലോ. ഈ വിഷയം എങ്ങിനെ അവിടെ അവതരിപ്പിച്ചിരിക്കുന്നു എന്ന്‌ നോക്കാം. ദമയന്തി പറഞ്ഞു: “സുദേവ, നീയയോദ്ധ്യക്കു പോയിട്ടാപ്പുരി…

മറുപടി രേഖപ്പെടുത്തുക