എനിക്കു പ്രിയപ്പെട്ട വേഷം

വാഴേങ്കട കുഞ്ചു നായർ

December 25, 2012 

പുരാണേതിഹാസാദികഥകളിൽ, അഥവാ കഥകളിയിൽ, പലപല കഥാനായകന്മാരും നായികമാരുമുണ്ട്. എന്നാൽ അതാതു കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ബോധം മനസ്സിലുദിക്കുന്നതോടു കൂടി നമ്മളിൽ പലർക്കും അവരവരുടെ ആസ്വാദനരീതിയനുസരിച്ച് ചിലചില കഥാപാത്രങ്ങളോട് എന്തോ ഒരു പ്രത്യേക പ്രതിപത്തിയുണ്ടായിത്തീരുന്നത് സാധാരണയാണ്‌. അക്കൂട്ടത്തിൽ കുട്ടിക്കാലം മുതല്ക്കേ എന്റെ പ്രത്യേക പ്രതിപത്തിയ്ക്ക് പാത്രീഭവിച്ച ഒരു കഥാപാത്രമാണ്‌ നിഷധേശ്വരനായ നളമഹരാജാവ്‌. അതിൽ പ്രത്യേകിച്ചും കാർക്കോടക ദംശനത്താൽ സ്വബോധം (സുബോധം) ഉദിച്ച ശേഷം വീണ്ടും തന്റെ ജീവിതേശ്വരിയോട് ചേരുന്നതു വരെയുള്ള കാലഘട്ടം ആലോചിക്കുമ്പോൾ എന്തെന്നില്ലാത്ത ബഹുമാനാദരമാണ്‌ എനിക്കദ്ദേഹത്തോട് തോന്നുന്നത്. അതായത്, കഥകളിയിൽ കാണാറുള്ള ആ ‘ബാഹുക’നോടു തന്നെ. ഈ ഘട്ടത്തിൽ ഞാൻ ഓർക്കുകയാണ്‌: നാട്യാചാര്യൻ ശ്രീ രാമുണ്ണിമേനോനാശാൻ എന്നെ അഭ്യസിപ്പിക്കുന്ന കാലത്ത് ബാഹുകനോടുള്ള പ്രതിപത്തി കാരണമായി ഞാൻ ഒരിയ്ക്കൽ “ഋതുപർണ്ണ ധരണീപാല” എന്നു തുടങ്ങുന്ന ഒരു പദം സ്വയം മൂളിപ്പാട്ടിന്നുവേണ്ടി തോന്നിക്കുകയുണ്ടായി. അശാൻ അതെങ്ങിനെയോ മനസ്സിലാക്കി. ശിവ ശിവ ! അതിന്നൊരു ശകാരമുണ്ടായിട്ടുണ്ട് ! താൻ പഠിപ്പിക്കുന്ന ഭാഗങ്ങൾ വല്ലതും തോന്നിക്കുവാനല്ല, “മറ്റു ചിലതി”ന്നാണ്‌ വാസന എന്നാണദ്ദേഹത്തിന്റെ കുറ്റാരോപണം ! ഏതായാലും ഞാൻ അതിന്നുപകരമായി അദ്ദേഹത്തിന്നേറ്റവും പ്രിയപ്പെട്ട കിർമ്മീരവധത്തിൽ അതേരാഗത്തിലും താളത്തിലുമുള്ള “മാധവജയശൗരേ” എന്ന സുദർശനത്തിന്റെ പദം പഠിക്കുക കൂടി ഉണ്ടായിട്ടുണ്ട് !

അതുകൊണ്ട്, ഈ ‘ബാഹുകൻ’ അഭ്യാസക്കളരികളുമായി അത്ര ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറവാൻ ഞാൻ തയ്യാറുമില്ല.

നായകനിഷ്ഠമായ രസഭാവനയെമാത്രം അടിസ്ഥാനപ്പെടുത്തിയിട്ടാണ്‌ ഞാൻ പറയുന്നത്. അടിസ്ഥാനത്തിന്റെ വെളിച്ചത്തിൽ കുലമഹത്വം, വിദ്യ, ഐശ്വര്യം, സൗന്ദര്യം, സഹനശക്തി, ദൈവഭക്തി, ധർമ്മാചരണം, ധൈര്യം, ദൃഢാനുരാഗം മുതലായ ഉത്തമഗുണങ്ങളുടെ വിളഭൂമികളായ പ്രശസ്ത, പ്രൗഢ, പ്രഗല്ഭ, നായികാനായകന്മാരാണ്‌, ദമയന്തീനളന്മാർ. അവിചാരിതമായി, ഈശ്വരകല്പിതത്താൽ, വന്നുചേർന്ന ആ ആപത്തുകളിൽ അവരുടെ സഹനശക്തി അന്യാദൃശമാണ്‌. അവരുടെ ഉദാത്തവും പരിപാവനവുമായ ആ പ്രേമശൃംഖലാബന്ധം വജ്രായുധത്താൽ പോലും ഭേദിപ്പാനാവാത്തതാണ്‌ ; വാസ്തവത്തിൽ തങ്ങളുടെ സമാശ്ലേഷാവസ്ഥയിൽ നിന്നും തികച്ചും അപ്രതീക്ഷിതമായി, വിധിവൈപരീത്യത്താൽ വന്നുചേരുന്ന വിശ്ലേഷണത്തിന്നുശേഷമാണ്‌ യഥാർത്ഥാനുരാഗികളായ നായികാനായകന്മാരുടെ ആത്മീയമായ ആ അനുരാഗാമൃതം തികച്ചും ആസ്വാദ്യമാകുന്നത്. അപ്പോഴാണ്‌ പരമാനന്ദകരമായ തങ്ങളുടെ അനുരാഗസുധ അവർ അന്യോന്യം പകർന്നുകൊടുത്താസ്വദിച്ച് ആത്മസംതൃത്പി നേടുന്നത്. പ്രസ്തുത തത്വങ്ങൾ പരിപൂർണ്ണമായി കാണിക്കപ്പെടുന്ന രണ്ടു കഥാപാത്രങ്ങളാണ്‌ നളനും ദമയന്തിയും.

മേൽപ്പറഞ്ഞ ലക്ഷണങ്ങളൊക്കെത്തന്നെയാണ്‌ എനിക്ക് ബാഹുകനോട് ഒരു പ്രത്യേക പ്രതിപത്തിയുണ്ടാകാനുള്ള കാരണം.

ഇത്രയൊക്കെപ്പറഞ്ഞാലും ആ കഥാപാത്രത്തോട് നീതി പുലർത്തുന്നതിൽ ഇതുവരേയും ഞാൻ കൃതാർത്ഥനായിട്ടുമില്ല !

(22-11-1965)

Similar Posts

  • തുടക്കക്കാർക്കായി കഥകളിയെ പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും

    സുനിൽ April 9, 2012  എന്താണ് കഥകളി? തികച്ചും വ്യക്തിപരമായ ചോദ്യം. കുറഞ്ഞത് പത്ത് കളിയെങ്കിലും കണ്ടതിനുശേഷം സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ. ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്. വിവിധ തലങ്ങളില്‍/നിലവാരങ്ങളില്‍ ആസ്വദിക്കാവുന്ന ബഹുമുഖമാര്‍ന്നയ ഒരു കലാരൂപമാണിത്. കഥകളി ഒരേ…

  • |

    അന്തരീക്ഷം, അത് താനെയുണ്ടാവും

    വെണ്മണി ഹരിദാസ് സ്മരണ – 4(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ പി.ഡി. നമ്പൂതിരി July 3, 2017 ഹരിദാസേട്ടന്റെ കൂടെ പാടുമ്പം വേറൊന്നും ശ്രദ്ധിക്കാൻ തോന്നില്ല. സ്റ്റേജില് വേഷക്കാരൻ ചെയ്യുന്നതെന്താണെന്ന് നോക്കുകല്ലാണ്ട് വേറൊന്നും ശ്രദ്ധിക്കാൻ പറ്റില്ല. ഈ പാട്ടിങ്ങനെ ഞാനാസ്വദിക്കും. പിന്നെയത് പാടാൻ ശ്രമിക്കും. ഇതു മാത്രമാണ് പാട്ടുകഴിയുന്നതു വരെ. വേറൊരു ചിന്തയില്ലാന്നുള്ളതാ. വേറാരു പാടുകാണെങ്കിലും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നോക്കാം. ഇതതു പറ്റില്ല. പുള്ളീടെ പാട്ടിന്റെ കേമത്തരമതാ. നമുക്കതു മാത്രേ ശ്രദ്ധിക്കാൻ തോന്നൂ. അത്ര… ഒരു…

  • ഇന്ദ്രാദിനാരദം – 1

    ഹേമാമോദസമാ – 5 ഡോ. ഏവൂർ മോഹൻദാസ് August 26, 2012 നളചരിതം ആട്ടക്കഥയിൽ (ഒന്നാം ദിവസം) ദേവർഷി നാരദൻ ഒരു ‘ഏഷണ’ക്കാരൻ (ധർമ്മാന്വേഷകൻ) അല്ല; മറിച്ച് ഒരു ‘ഏഷണി’ക്കാരൻ ആണെന്ന് പ്രസക്ത ശ്ലോകങ്ങളും പദങ്ങളും ഉദ്ധരിച്ചുകൊണ്ട് കഴിഞ്ഞ ഭാഗത്തിൽ സമർത്ഥിച്ചിരുന്നു. ഇങ്ങനെ സമർത്ഥിക്കാൻ കാരണം നാരദന്റെ എഷണാസ്വഭാവത്തെ പ്രത്യക്ഷവൽക്കരിക്കുന്ന പദങ്ങളോ ശ്ലോകങ്ങളോ ആട്ടക്കഥയിൽ കാണുന്നില്ല എന്നത് തന്നെ. പുരാണകഥകളിൽ നാരദന്റെ ‘ഏഷണി’ സ്വഭാവത്തിന് അനവധി ഉദാഹരണങ്ങൾ ഉണ്ട്. കഥകളിയിലും ഇത് സ്പഷ്ടമായി കാണിക്കുന്നുണ്ട് (ബാലിവിജയം, അഹല്യാമോക്ഷം)….

  • കീഴ്പ്പടം അഷ്ടകലാശം – ഒരു വിശകലനം

    ഡോ. സദനം കെ. ഹരികുമാരൻ July 27, 2012 കാലകേയ വധത്തില്‍ “സുകൃതികളില്‍ മുന്‍പനായി വന്നേന്‍ ദേവി“ എന്നു ഇന്ദ്രാണിയോടു പറയുന്ന  സന്ദര്‍ഭത്തില്‍ ആനന്ദാതിരേകത്തിന്റെ പ്രതീകമെന്നോണം അര്‍ജ്ജുനന്‍ അഷ്ട കലാശമെന്നു പറഞ്ഞ് വടക്കന്‍ ദിക്കുകളില്‍ നാലുകലാശം മാത്രം എടുക്കുന്നതിലെ യുക്തിയെ തെക്കുള്ള ചില കഥകളി നിരൂപകര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ചുനായരാശാനും കുമാരനാശാനും ചേര്‍ന്ന് അതിന് ഒരു ബദല്‍ സംവിധാനം വേണമെന്ന് ചര്‍ച്ച ചെയ്യുകയുണ്ടായത്രേ. കുമാരനാശാന്‍ അത് അനുസ്യൂതം തുടരുകയും കുഞ്ചു‍ നായരാശാന്‍ അത് ഉപേക്ഷിക്കുകയും ചെയ്തത്രേ. എന്നാല്‍…

  • കല്ലുവഴി ഇരമ്പും

    ശ്രീവത്സൻ തീയ്യാടി November 2, 2014 നിനച്ചിരിക്കാതെയാണ് അരണ്ട വെളിച്ചത്തിൽ അവരിരുവരെ ഒന്നിച്ച് കണ്ടത്. തൊലിക്കറുപ്പിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പമെങ്കിലും കലാമണ്ഡലം പ്രദീപിന് അക്കാലത്ത് സദനം ശ്യാമളനോളം തടിയില്ല. തുറസ്സായ പാടത്തെക്കുള്ള ഇറക്കത്തിൽ ഉറക്കെ സംസാരിച്ചാണ് നടത്തം. എഴുന്നുനിൽക്കുന്ന വരമ്പിനോളം കല്ലപ്പുള്ള രണ്ടു യുവാക്കൾ പരസ്പരം തമാശ പറഞ്ഞും കളിയാക്കിയും. ആ രാത്രിയിലെ വേഷക്കാരനും പാട്ടുകാരനും. ഇരുപതു കൊല്ലം മുമ്പാണ്. 1994ലെ വേനൽ. കല്ലുവഴിയിൽ കഥകളി. ക്ഷേത്രം ഏതെന്ന് ഇന്നോർക്കുന്നില്ല. എത്തിപ്പെട്ടത് എങ്ങനെയെന്നുപോലും. ജോലി ചെയ്തു താമസിച്ചിരുന്ന സദനം…

  • എഴുപതുകളിലെ ഒരു കളിസ്മരണ

    വി. പി. നാരായണൻ നമ്പൂതിരി June 17, 2012 വർഷം 1975-76 ആണെന്നാണ്‌ ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ്‌ ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ…

മറുപടി രേഖപ്പെടുത്തുക