|

കറുത്തമ്മ 

സദു ഏങ്ങൂര്‍

June 17, 2012

കഥകളിയെ സാധാരണ ജനങ്ങളിലേക്ക് എന്ന് ദൌത്യവുമായി കഴിഞ്ഞ ആറുവർഷമായി പ്രവർത്തിക്കുന്ന “കളിമണ്ഡലം തൃപ്രയാർ” സ്കൂൾ തലത്തിൽ നിന്ന് തന്നെ ആണ് പ്രവർത്തനം ആരംഭിച്ചത്. മുൻപ് തിരനോട്ടം ദുബായുടെ പ്രവർത്തകനായതിനാൽ അതിലൂടെയുള്ള അനുഭവസമ്പത്ത് സഹായകരമായി. തൃപ്രയാർ കേന്ദ്രീകരിച്ച് മണപ്പുറത്തെ സ്കൂൾ കുട്ടികൾക്കായി വർഷം തോറും കഥകളി ശില്പശാല നടത്തുന്നുണ്ട്. കൂട്ടത്തിൽ നമ്മുടെ പൈതൃക കലകളെ മാറിമാറി ഓരോവർഷവും, കൂടിയാട്ടം, മുടിയേറ്റ് എന്നിങ്ങനെ, പരിചയപ്പെടുത്തുന്നു.

എന്നാൽ ഇന്നത്തെ സാധാരണ ജനങ്ങളും നമ്മുടെ തനതായ കലകളെ കണ്ടിരിക്കണം എന്ന ആശയം സഫലീകരിക്കാനായി കർണ്ണശപഥം പോലുള്ള കഥകൾ ആദ്യമായി പ്രദർശിപ്പിക്കാനാണ് കളിമണ്ഡലം തീരുമാനിച്ചത്. ആദ്യം കഥകളികാണുന്നവർക്ക് സമയദൈർഘ്യം അനുഭവപ്പെട്ടാൽ ശരിയാവില്ല എന്ന വസ്തുത മനസ്സിലാക്കി കർണ്ണശപഥത്തിലെ കർണ്ണൻ-കുന്തി സംവാദം ആണ് കളിമണ്ഡലം പ്രവർത്തകർ തെരഞ്ഞെടുത്തത്. കുടുംബ, നാട്ട് ക്ഷേത്രങ്ങളിൽ ഉത്സവക്കമ്മറ്റിക്കാരുമായി ബന്ധപ്പെട്ട് അമ്പലപ്പറമ്പുകളിൽ പ്രദർശിപ്പിച്ച കർണ്ണശപഥം നാട്ടുകാർ ഏറ്റുവാങ്ങി. പദങ്ങൾ മുഴുവനും കഥയും സന്ദർഭവും എല്ലാം വിസ്തരിച്ച് എഴുതി തയ്യാറാക്കി വിതരണം ചെയ്യാറുണ്ട്.

ഈ വർഷത്തെ കളിമണ്ഡലത്തിന്റെ നാലാമത്തെ പരിപാടി ആയിരുന്നു കറുത്തമ്മ.

ആലപ്പുഴ തകഴി സ്മൃതിമണ്ഡപത്തിൽ ചെമ്മീനിലെ പരീക്കുട്ടി-കറുത്തമ്മ രംഗത്തിന്റെ കഥകളി ആവിഷ്കാരം നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അവിടെ പോവുകയും കലാമണ്ഡലം ഗണേഷുമായി കാണുകയും പരിചയപ്പെടുകയും ഉണ്ടായി. ഞങ്ങളുടെ നാട്ടികയും ചെമ്മീൻ സിനിമയും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. അതിനാൽ അവിടെ വച്ചു തന്നെ ഗണേഷിനു ഉറപ്പ് കൊടുത്തു കുറച്ചുകൂടെ ഭംഗിയായി പളനിയെ കൂടെ ഉൾപ്പെടുത്തി കൊണ്ടുള്ള രംഗം തൃപ്രയാറിൽ അവതരിപ്പിക്കണമെന്ന്. കഥകളിയിൽ സാമൂഹ്യകഥകളുടെ പ്രസക്തിയെ കുറിച്ച് രണ്ട് അഭിപ്രായം ഉണ്ടെങ്കിലും ചില പരീക്ഷണങ്ങൾ കഥകളിയെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നുണ്ട്. കർണ്ണശപഥം പോലെ വളരെ ലളിതമായ പദങ്ങളും സംഗീതാത്മകവും വികാരഭരിതവുമായ രംഗങ്ങളാലും കറുത്തമ്മ കാണുന്ന ഒരു നവ ആസ്വാദകന് “കഥകളി ശ്രദ്ധിച്ചിരുന്നു കണ്ടാൽ ആസ്വദിക്കാവുന്നതേ ഉള്ളൂ“ എന്നൊരു തിരിച്ചറിവാണ് നൽകുന്നത്.

തൃപ്രയാർ കളിമണ്ഡലം സഹകരണത്തോടെ നാട്യകല ആലപ്പുഴ അവതരിപ്പിച്ച കലാമണ്ഡലം ഗണേഷിന്റെ കറുത്തമ്മ കാണാൻ പങ്കെടുത്ത സാധാരണ ജനങ്ങൾ ഒന്നര മണിക്കൂർ ശരിക്കും ഇരുന്ന് ആസ്വദിക്കുകയായിരുന്നു. പരീകുട്ടിയുടേയും കറുത്തമ്മയുടേയും പ്രണയം ചെമ്മീൻ സിനിമ ചിത്രീകരിക്കപ്പെട്ട നാട്ടിക വാസികൾക്ക് സുപരിചിതമാണ്.

വിവാഹം ഉറപ്പിച്ച ശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്ന രംഗത്തോടെ കഥകളി ആരംഭിക്കുന്നു. രണ്ടാം രംഗത്തിനു മുൻപായി ദണ്ഡകരൂപത്തിൽ കാലമാറ്റങ്ങൾ എല്ലാം വിവരിക്കുന്നു. അരയന്മാർ പറഞ്ഞു നടക്കുന്ന അപഖ്യാതികൾ കേട്ട് പളനി, കറുത്തമ്മയോട് സത്യം പറയാൻ ആവശ്യപ്പെടുന്നതോട് കൂടിയാണ് രണ്ടാം രംഗം. കറുത്തമ്മ-പരീക്കുട്ടി അവസാനസമാഗമം ആണ് മൂന്നാം രംഗത്തിൽ.

കടലമ്മതൻ നാട്ടിലേക്കിനി
വിരുന്നുകാരായി പോകാം.

എന്ന പദത്തോടെ അവസാനിക്കുകയാണ് കഥകളി.

കറുത്തമ്മയായി കലാമണ്ഡലം ഗണേഷും പരീക്കുട്ടിയായി കലാമണ്ഡലം പ്രശാന്തും പളനിയായി വാരനാട് സനൽകുമാറും വേഷമിട്ടു. കലാമണ്ഡലം സജീവും വിഷ്ണുവും ആണ് പാടിയത്.

Similar Posts

  • |

    കലാമണ്ഡലം സോമന്‍ – അരങ്ങും ജീവിതവും

    കലാമണ്ഡലം സോമന്‍ / ശ്രീചിത്രൻ എം ജെ January 28, 2012 ശ്രീചിത്രന്‍: സമകാലീന കഥകളിയരങ്ങിലെ നായക നടന്മാരുടെ മുന്‍നിരയില്‍ എന്തുകൊണ്ടും ശ്രദ്ധേയനാണ്‌ ശ്രീ കലാമണ്ഡലം സോമന്‍. കല്ലുവഴി സമ്പ്രദായത്തിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭിമാനവും വരദാനവുമായ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വത്സല ശിഷ്യന്‍. കലാമണ്ഡലത്തില്‍ നിന്ന് കഥകളി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കലാമണ്ഡലം സോമന്‍ ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട എല്ലാ കഥകളിയിലെ പച്ച കത്തി വേഷങ്ങളിലെല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും കഥകളിയിലെ ഭാവിയിലെ ഏറ്റവും നല്ല…

  • ഹംസേ സുവർണ്ണ സുഷമേ…

    ഹേമാമോദസമാ – 16 ഡോ. ഏവൂർ മോഹൻദാസ് July 20, 2014 നളചരിതം ആട്ടക്കഥയിലെ മനുഷ്യരല്ലാത്ത, എന്നാൽ മനുഷ്യരെപ്പോലെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രണ്ടു ജന്തു കഥാപാത്രങ്ങളാണ് ഹംസവും കാർക്കോടകനും. ഇതിൽ ഹൃദയാവർജ്ജകമായ അരങ്ങവതരണ സാദ്ധ്യതകൾ കൊണ്ടും ആലാപന സുഭഗവും സാഹിത്യസമ്പുഷ്ട്ടവുമായ പദസഞ്ചയങ്ങൾ കൊണ്ടും അനുവാചക ഹൃദയങ്ങളിൽ ലബ്ദപ്രതിഷ്ഠ നേടിയിട്ടുള്ള ജീവസ്സുറ്റ  കഥാപാത്രമാണ് സൌവർണ്ണ ഹംസം. മഹാഭാരതം വനപർവത്തിലെ ‘നളോപാഖ്യാന’ത്തിൽ ‘ഹംസദമയന്തീസംവാദ’മെന്ന ഹൃസ്വമായ അദ്ധ്യായത്തിൽ ഏതാനും വരികളിലായി അവതരിപ്പിക്കപ്പെടുന്ന തരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു കഥാപാത്രം മാത്രമാണ്…

  • കല്ലുവഴി ഇരമ്പും

    ശ്രീവത്സൻ തീയ്യാടി November 2, 2014 നിനച്ചിരിക്കാതെയാണ് അരണ്ട വെളിച്ചത്തിൽ അവരിരുവരെ ഒന്നിച്ച് കണ്ടത്. തൊലിക്കറുപ്പിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പമെങ്കിലും കലാമണ്ഡലം പ്രദീപിന് അക്കാലത്ത് സദനം ശ്യാമളനോളം തടിയില്ല. തുറസ്സായ പാടത്തെക്കുള്ള ഇറക്കത്തിൽ ഉറക്കെ സംസാരിച്ചാണ് നടത്തം. എഴുന്നുനിൽക്കുന്ന വരമ്പിനോളം കല്ലപ്പുള്ള രണ്ടു യുവാക്കൾ പരസ്പരം തമാശ പറഞ്ഞും കളിയാക്കിയും. ആ രാത്രിയിലെ വേഷക്കാരനും പാട്ടുകാരനും. ഇരുപതു കൊല്ലം മുമ്പാണ്. 1994ലെ വേനൽ. കല്ലുവഴിയിൽ കഥകളി. ക്ഷേത്രം ഏതെന്ന് ഇന്നോർക്കുന്നില്ല. എത്തിപ്പെട്ടത് എങ്ങനെയെന്നുപോലും. ജോലി ചെയ്തു താമസിച്ചിരുന്ന സദനം…

  • ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം ഒന്ന്

    ലേഖകനെക്കുറിച്ച് You are here Home » ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം ഒന്ന് ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം ഒന്ന് ശ്രീവല്‍സന്‍ തീയ്യാടി Thursday, April 26, 2012 (All day) (കഥകളി.ഇന്‍ഫോയില്‍ ശ്രീ ശ്രീവല്‍സന്‍ തീയ്യാടി എഴുതുന്ന കഥകളിയനുഭവങ്ങളുടെ പരമ്പര ആരംഭിക്കുന്നു) ലേഖകനെക്കുറിച്ച് ടി കെ ശ്രീവല്‍സന്‍ എന്ന് ഔദ്യോഗികനാമം. മദ്ധ്യകേരളത്തിലെ തലപ്പിള്ളി താലൂക്കില്‍ വേരുകളുള്ള കുടുംബം. ജനനം കൊച്ചിക്ക് തെക്ക് തൃപ്പൂണിത്തുറയില്‍, 1970ല്‍‍. ഭൂരിപക്ഷവും ആ ചെറുപട്ടണത്തില്‍ ചിലവഴിച്ച ബാല്യത്തിനും കൌമാരത്തിനും ഇടയില്‍…

  • ഒരു വള്ളി, രണ്ടു പൂക്കൾ

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 4 ശ്രീവത്സൻ തീയ്യാടി July 25, 2012  കമന്ററി പറയാൻ പുറപ്പെട്ട കെ.പി.സി നാരായണൻ ഭട്ടതിരിപ്പാടിന് കണ്ഠം ഇടറി. മൈക്ക് കൈയിലേന്തിയ മുതിർന്ന പണ്ഡിതന് വാചകങ്ങൾ പലയിടത്തും മുഴുമിക്കാനായില്ല. അതല്ലെങ്കിൽക്കൂടി അന്നത്തെ ആട്ടം കണ്ട് പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു. കഥകളി കാണെ അതിലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളുമായി ഈവിധം താദാത്മ്യം പ്രാപിക്കുകയോ? എന്ത്? ‘ഉത്ഭവ’ത്തിലെ രാവണൻ സ്വന്തം തലകൾ ഒന്നൊന്നായി അറുക്കുമ്പോൾ മേളത്തിന്റെ തിമർപ്പിൽ നാമും അറിയാതെ (മനമുറഞ്ഞ്‌) തുള്ളിയെന്നു വരാം….

  • ഹേമാമോദസമാ – ഭാഗം ഒന്ന്

    ഡോ. ഏവൂർ മോഹൻദാസ്‌ June 19, 2012 (കഥകളി.ഇന്‍ഫോയില്‍ നളചരിതം ആട്ടക്കഥയും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും ഒരു പരമ്പര ആരംഭിക്കുന്നു.) ലേഖകനെക്കുറിച്ച് ഔദ്യോഗിക നാമം ഡോ. കെ. എസ്‌ . മോഹന്‍ദാസ്‌ . ഔദ്യോഗികേതര രംഗങ്ങളില്‍ ഡോ. ഏവൂര്‍ മോഹന്‍ദാസ്‌ എന്നറിയപ്പെടാന്‍ ആഗ്രഹം. മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകര പ്രദേശത്തെ ഏവൂര്‍ ഗ്രാമത്തില്‍ 1959ല്‍ ജനനം. ബിരുദതലം വരെ നാട്ടില്‍ പഠിച്ചു. ഇരുപതാം വയസ്സു മുതല്‍ പഠനവും ജോലിയുമായി കേരളത്തിന്‌ വെളിയില്‍ താമസം. ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാല, മദ്രാസ്‌ സര്‍വകലാശാല, കേംബ്രിഡ്ജ്‌…

മറുപടി രേഖപ്പെടുത്തുക