|

ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

രവീന്ദ്രൻ പുരുഷോത്തമൻ

January 20, 2013

തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ ഇടയ്ക്കിടെ വന്മഴിയില്‍ പോകുമായിരുന്നു. 6-7കി.മി.ദൂരമേയുള്ളൂ.പുരുഷോത്തമന്‍ പിള്ളയുടെ മകന്‍ എന്ന പരിഗണന തന്നിരുന്നെങ്കിലും നേരത്തെ സൂചിപ്പിച്ചപോലെ അടുത്തിടപെടാനുള്ള സ്വാതന്ത്ര്യം ഞാന്‍ എടുത്തിരുന്നില്ല.ആശാന്‍ എന്റെ അപ്പൂപ്പന്റെ -താഴാവന രാമന്‍ ആശാന്‍- ചിരന്തന സുഹൃത്തായിരുന്നു.അപ്പോള്‍ അകലത്തിന്റെ കാരണം മനസ്സിലായികാണുമല്ലോ.നല്ല ഫലിതക്കാരനായിരുന്നു.ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ആശാന്‍ നിയമസഭാംഗം ആയിരുന്നെങ്കില്‍ ചോദ്യോത്തര വേളയില്‍ തിളങ്ങുമായിരുന്നെന്ന്. ഞാനിത് ഗദാധരനോട്‌ (കൊച്ചുമകന്‍)ഒരിക്കല്‍ സൂചിപ്പിച്ചു.ഞാനീ പറഞ്ഞത് ആശാന്‍ പിന്നീട് അറിഞ്ഞു എന്നെനിക്കുമാനസ്സിലായി.’ചെങ്ങന്നൂരില്‍ അടുത്ത തവണ പുരുഷോത്തമന്‍ പിള്ളയല്ല എന്നെ സ്ഥാനാര്‍ഥിയാക്കാനാണ് മകന്‍ തീരുമാനിച്ചിരിക്കുന്നത്’ എന്നൊരിക്കല്‍ എന്റെ സാന്നിധ്യത്തില്‍ അച്ഛനോട് പറഞ്ഞു. ആശാന്റെ ഫലിതത്തിന്റെ ഒന്ന് രണ്ടു സാമ്പിള്‍. തകഴി കുട്ടന്‍ പിള്ളയുടെ പാട്ടിനെപറ്റി ചോദിച്ചപ്പോള്‍ ആശാന്റെ മറുപടി:” കുട്ടപ്പന്റെ പാട്ടിന് ഒരു ഗുണമുണ്ട്,വെളുക്കുവോളം പാടിയാലും ഒരു രാഗമാണെന്നെ തോന്നൂ” ഒരു ശിഷ്യന്റെ ആട്ടത്തെകുറിച്ചു ചോദിച്ചപ്പോള്‍ “വിതച്ചപ്പോള്‍ ഒരു പറ, കൊയ്തപ്പോഴും ഒരു പറ.” തിരുനെല്ലൂര്‍ കരുണാകരന്‍ യുനിവേഴ്സിറ്റി അധ്യാപകനായിരുന്നപ്പോള്‍ മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുമായി ഒരഭിമുഖത്തിന് ആശാനെ ക്ഷണിച്ചു. എം.എ. വിദ്യാര്‍ഥികളല്ലേ, ആശാന്‍ പതറുമോ എന്നൊരു ശങ്ക തിരുനെല്ലൂരിന്‌.അച്ഛന്‍ തിരുനെല്ലൂരിനു ധൈര്യം കൊടുത്തു.”മഹാരാജാവായ ഋതുപര്‍ണനു ഇടത്തരം വേഷം,വിരൂപിയായ തേരാളി ബാഹുകന്‌ ഒന്നാന്തരം, ഇത് ഔചിത്യ പരമാണോ?”ഒരു വിദ്വാന്റെ ചോദ്യമാണ്.ഉരുളക്ക് ഉപ്പേരി പോലിരുന്നു ആശാന്റെ മറുപടി.”അങ്ങനെയെങ്കില്‍ ദിഗ്വസനനായി നിന്നൂ നളന്‍ ദീനനായി,എങ്ങനെയാണ് ഔചിത്യ പൂര്‍വ്വം ആടുന്നത്? തോട്ടം പോറ്റിയുടെ അലര്‍ച്ചയെകുറിച്ച് ആശാന്റെ കമന്റ് :”പോറ്റിയുടെ അലര്‍ച്ചയ്ക്ക് ഒരു തരി കുറവാ.” കഥ ഉത്തരാസ്വയംവരം ആശാന്‍ ദുര്യോധനന്‍, ചവറ പാറുക്കുട്ടി ഭാനുമതി.അച്ഛന്‍ ചോദിച്ചു ഈ പ്രായത്തില്‍ ചെറുപ്പക്കാരിയോടൊപ്പം സംഭോഗശൃംഗാരമാടാന്‍ മടി തോന്നുന്നില്ലേ, ആശാന്റെ മറുപടി: ആദ്യ കാലങ്ങളില്‍ കൂടെ സ്ത്രീവേഷം ചിറ്റപ്പനായിരുന്നു.ദമയന്തി നാണു പിള്ള എന്നറിയപ്പെട്ടിരുന്ന ചെങ്ങന്നൂര്‍ നാണുപിള്ള.80 വര്‍ഷത്തോളം അരങ്ങത്ത് ആശാന്‍ നിറഞ്ഞു നിന്ന്. ആശാന്‍ വീട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അശാനെകൊണ്ട് അലറിക്കുമായിരുന്നു.ആശാന്റെ അലര്‍ച്ചയുടെ തനിപകര്‍പ്പായിരുന്നു മടവൂരിന്റെത്.അഞ്ചെട്ടു വര്‍ഷം മുമ്പുവരെ.എന്റെ അമ്മൂമ്മ പറയുമായിരുന്നു-പമ്പയാറ്റിലെ ചില്ലറ വെള്ളമല്ല വാസുദേവന്‍ കുടിച്ചിരിക്കുന്നതെന്ന്‍.

ഒരിക്കല്‍ ചെങ്ങന്നൂര്‍ രാമന്‍ പിള്ളയാശാനോട്  കളിയരങ്ങിന്റെ (സ്റ്റേജ് ) ഉയരത്തെക്കുറിച്ച് ചോദിക്കാന്‍ ഒരസുലഭ സന്ദര്‍ഭം എനിക്ക് ലഭിച്ചു. 1976-ലോ 77-ലോ ആണ്. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആദ്യ രൂപമായ deshabhimani study circle സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കായംകുളത്ത് വെച്ച് ഒരു സംസ്ഥാന ക്യാമ്പ് നടന്നു. ആശാനാണ് ക്യാമ്പ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ആശാനെ വന്മഴിയില്‍ നിന്ന് (ചെങ്ങന്നൂരിനു സമീപമുള്ള പ്രദേശം. ആശാന്റെ ജന്മ സ്ഥലം)കൂട്ടി കൊണ്ട് പോയതും തിരികെ കൊണ്ട് വിട്ടതും ഞാനായിരുന്നു.എത്ര അകലെയിരുന്ന് കഥകളി കാണണം, അരങ്ങിനു എത്ര ഉയരം ആവാം -ഇതായിരുന്നു എന്റെ സംശയം. സ്വതസിദ്ധമായ പുഞ്ചിരിയോട് ആശാന്‍ പറഞ്ഞത് : അരങ്ങിനു 3 അടിയില്‍ കൂടുതല്‍ പാടില്ല, അകലം 2 ദണ്ഡ് .(ഇപ്പോള്‍ ഇലക്ട്രിക് വെളിച്ചമുള്ളതുകൊണ്ട് 20 അടിയായി നമുക്ക് വകയിരുത്താം. 76-77 കാലഘട്ടം ഇലക്ട്രിക്‌ യുഗം തന്നെ ആയിരുന്നെ!)

ആശാന്റെ കത്തി വേഷം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. മരിക്കുമ്പോള്‍ 98 വയസ്സാണ്. 80 വര്ഷം അരങ്ങത് നിറഞ്ഞു നിന്നു.ഇത്ര നീണ്ട കാലം കഥകളി രംഗത്ത് നില നിന്ന ഒരു കലാകാരന്‍ ഉണ്ടോ എന്ന് സംശയം. രൗദ്രഭീമന്‍,ബലഭദ്രര്‍, തുടങ്ങിയ വേഷങ്ങളും കെട്ടിയിരുന്നതായി കേട്ടിട്ടുണ്ട്. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ കഴിഞ്ഞാല്‍ ആശാന്റെയായിരുന്നു “കോട്ടം തീര്‍ന്ന” ഹംസം. കുഞ്ഞന്‍ പണിക്കരുടെ ഹംസം, പക്ഷി സഹജമായ ഒരുപാട് ചേഷ്ടകള്‍ കാണിക്കുമായിരുന്നത്രേ. കൊക്ക് കൊണ്ട് ചിറകു മിനുക്കുന്ന കൂട്ടത്തില്‍ പേനിനെ കൊത്തിപ്പെറുക്കി തിന്നുന്നതായും മറ്റും. അങ്ങനെയുള്ള ചേഷ്ടകളൊന്നും ആശാന്‍ കാണിക്കുകയില്ല. ഗദാധരന്റെ അമ്മൂമ്മ-ആശാന്റെ മകള്‍-പറയുമായിരുന്നു അച്ഛന്റെ ഹംസം ബ്രാഹ്മണനായിരുന്നെന്ന്.

ആശാന്റെ പ്രസിദ്ധമായ വേഷങ്ങളിൽ ഒന്ന് തെക്കന്‍ രാജസൂയത്തിലെ ജരാസന്ധൻ ആണ്. തന്നെ സമീപിച്ച കപട ബ്രാഹ്മണ വേഷ ധാരികള്‍ ശ്രീകൃഷ്ണനും പാണ്ഡവന്‍മാരുമായിരുന്നെന്ന് മനസ്സിലാവുമ്പോള്‍ കൃഷ്ണനെ നോക്കി പരിഹാസത്തോടെ പുച്ഛിച്ച് ചിരിച്ചുകൊണ്ടുള്ള ഒരലര്‍ച്ചയുണ്ട്. കാണേണ്ടതു തന്നെയെന്നാണ് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുള്ളത്. ആശാന്റെ കീചകനും ചെറിയ നരകാസുരനുമാണ് എനിക്ക് പഥ്യമായിരുന്നത്.വലലന്റെ കരവലയതിലമര്‍ന്ന്‍ ശ്വാസം മുട്ടി മരണമടയുന്ന രംഗം ഒന്ന് കാണേണ്ടതു തന്നെയാണ്. അലര്‍ച്ച നേർത്ത് നേര്‍ത്തു വരും. അവസാനം കോഴികുഞ്ഞു കരയുന്ന പോലിരിക്കും.കരചരണങ്ങളുടെ ചലനവും അത് പോലെയിരുന്നു.

ആശാന്റെ തിരനോക്കിനും ഉണ്ടായിരുന്നു പ്രത്യകത.ഒറ്റക്കാലില്‍ നിന്ന് ഇടതു കൈ കൊണ്ട് തിരശീല അരക്കൊപ്പം ഉയര്‍ത്തിപിടിച് വലതു കൈ കൊണ്ട് വിശറി പോലെ ഉത്തരീയം വീശി ഒരു നില്പുണ്ട്. അതി ഗംഭീരമാണ്. തൊണ്ണൂറ്റെട്ടാം വയസ്സിലും ഒരൊറ്റ പല്ലുപോലും പോയിരുന്നില്ല. നല്ല വെള്ളി പോലെ തിളങ്ങും.പ്രതിഫലം കണക്കു പറഞ്ഞു മേടിക്കാന്‍ ആശാന്‍ വിമുഖനായിരുന്നു. ഉടമസ്ഥന്‍ (നടത്തിപ്പുകാര്‍) കൊടുക്കുന്നത് വാങ്ങിച്ച് മടിയില്‍ വെക്കും. ഉടമസ്ഥന്‍ പറയുന്ന വേഷം കെട്ടാനും ആശാന് മടിയില്ല.ഇന്നയാള്‍ ദുശാസനന്‍ ആണെങ്കില്‍ താന്‍ ദുര്യോധനന്‍ കേട്ടില്ല എന്നൊന്നും ആശാന്‍ പറയില്ല. ഒരിക്കല്‍  ശ്രീ.എം.കെ.കെ.നായര്‍ക്ക് ഒരാഗ്രഹം. പുഷ്ക്കരന്‍ കത്തി ആയാലെന്താ.ആശാന് എതിര്‍പ്പില്ല. കളി കഴിഞ്ഞു എന്റെ അച്ഛന്‍  ചോദിച്ചു,ആശാനെ പുഷ്കരന് കത്തി വേണോ, പച്ച പോരെ?പുരുഷോത്തമന്‍ പിള്ള ശ്രദ്ധിച്ചോ, തിരനോക്കിലല്ലാതെ ഞാനലറിയോ? ആശാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

തിരുവല്ല അമ്പലത്തിലെ ഒരു കളി.ആശാന്റെ അഴക്‌ രാവണന്‍. ആശാന്‍ ഒരു കലാശമെടുത്തപ്പോഴോ മറ്റോ മുന്‍ നിരയില്‍ നിലത്തിരുന്ന ഒരു തലേക്കെട്ടുകാരന്‍ ‘ച്ഛെ’ എന്ന് പറഞ്ഞു.കളി കഴിഞ്ഞു അച്ഛനെ കണ്ടപ്പോള്‍ ആശാന്‍ ചോദിച്ചു മുന്നിലിരുന്ന തലേക്കെട്ടുകാരന്‍ ആരാണെന്ന്. തിരുവല്ല ചന്തയിലെ ഒരു വെറ്റില കച്ചവടക്കാരനാ, ഐസക്ക് മാപ്പള, അച്ഛന്‍ പറഞ്ഞു. “കിടതിംതാം എടുത്തപ്പോള്‍ ഒരക്ഷരം ഞാന്‍ വിട്ടുപോയി-” കൂട്ട് വേഷക്കാരെ മാത്രമല്ല അരങ്ങിലുള്ളവരും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുമായിരുന്നു.അവര്‍ ഏതു പ്രകൃതത്തിലുള്ളവര്‍ ആണെങ്കിലും അവരുടെ അഭിപ്രായത്തെ അദ്ദേഹം മാനിക്കുമായിരുന്നു. ആശാന്റെ ഗുരുക്കന്മാരില്‍ ഒരാളായിരുന്നു തകഴി കേശവ പണിക്കര്‍. ഭീമന്‍ കേശവ പണിക്കര്‍, ആശാരി കേശവ പണിക്കര്‍ എന്നൊക്കെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പണിക്കരുടെ അന്ത്യദശ, രാമന്‍ പിള്ള ആശാനോടൊത്തായിരുന്നു. ഗുരുവിന്റെ അന്ത്യം വരെ ആ വത്സല ശിഷ്യന്‍ തികച്ചും ആത്മാര്‍ഥതയോടെ ശുശ്രൂഷിച്ചു. ആട്ടക്കാരനൊന്നുമായിരുന്നില്ലെങ്കിലും ആശാനെ കുറിച്ച് പറയുമ്പോള്‍ എന്റെ അച്ഛനു അനന്തന്റെ നാവാണ്. ഒരിക്കല്‍ ആശാനോട് ആരോ ചോദിച്ചു “നമ്മുടെ എം.എല്‍.എ. ഒരു കഥകളി ഭ്രാന്തനാണല്ലേ” എന്ന്. ഭ്രാന്തൊന്നുമില്ല, നല്ല കളി കാണുന്നത് പുരുഷോത്തമന്‍ പിള്ളക്ക് ഇഷ്ടമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൃഷ്ണന്‍ നായരുടെ ആട്ടത്തെകുറിച്ച് ആരാഞ്ഞ സുഹൃത്തിനോട്‌ അച്ഛന്‍ പറഞ്ഞ മറുപടി’ ഞാന്‍ കൃഷ്ണ ഭക്തനല്ല, രാമഭാക്തനാണ്’ എന്നായിരുന്നു. ആശാന്റെ മരണ ശേഷം ദേശാഭിമാനി വാരികയില്‍ ” എന്റെ രാമന്‍ പിള്ളയാശാന്‍”എന്നൊരു ലേഖനം അച്ഛന്‍ എഴുതിയിരുന്നു. ഉജ്ജ്വല ലേഖനമായിരുന്നു അത്.

Similar Posts

  • നാദം ചുറ്റിയ കണ്ഠം

    ശ്രീവത്സൻ തീയ്യാടി April 26, 2015 എന്നാണ് ആശാനെ ഒടുവിൽ കാണുന്നത്? കണ്ണട ധരിച്ചുള്ള പണ്ടത്തെ തുടുത്ത മുഖത്തിന് ആ കറുത്തഫ്രെയിമുള്ള ചില്ലകം ഇടയിലെന്നോ ഏറെയും ഇല്ലാതായിത്തുടങ്ങിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്; പക്ഷെ ഓർമച്ചെപ്പിലേക്ക് സൂക്ഷ്മം ലെൻസ്‌ പിടിച്ചുനോക്കിയിട്ടും ഇക്കാര്യം തെളിഞ്ഞുകിട്ടുന്നില്ല.  എന്നാൽ ആദ്യം ദർശിച്ചത് എന്നു വിശ്വസിക്കുന്ന അരങ്ങ് ഇന്നും വ്യക്തം!  നാലോളം ദശാബ്ദം മുമ്പാവണം. 1970കളുടെ രണ്ടാംപാതി. ഏഴെട്ടു വയസ്സേ എനിക്ക് പ്രായം കാണൂ. തൃപ്പൂണിത്തുറ കഥകളി ക്ലബ്ബിന്റെ വാർഷികമാണ്. കലാമണ്ഡലം മേജർ സെറ്റ്. പട്ടണത്തിലെ പൂർണത്രയീശക്ഷേത്രത്തിലെ…

  • ശിവരാമസ്മരണ

    വി. എം. ഗിരിജ July 26, 2011 കോട്ടയ്ക്കൽ ശിവരാമൻ എന്നാൽ കഥകളിപ്രേമികൾക്ക്‌ സ്ത്രീവേഷം തന്നെയാണ്‌. പ്രത്യേകിച്ചും കുടമാളൂരിന്റേയും കൃഷ്ണൻ നായരുടേയും വളരെ അധികം കീർത്തിപ്പെട്ട സ്ത്രീവേഷങ്ങൾ ഒക്കെ കാണാതെ കേൾക്കുക മാത്രം ചെയ്തവർക്ക്‌… എന്നേപ്പോലുള്ളവർക്ക്‌. ശിവരാമൻ അന്തസ്സത്തയിൽ സ്വന്തം അമ്മാമനായ വാഴേങ്കട കുഞ്ചുനായരുടെ ശൈലി തന്നെയാണ്‌ പിന്തുടർന്നത്‌. അമിതാഭിനയമോ കഥാപാത്രത്തിന്റെ സ്വഭാവഗതിക്ക്‌ അനുയോജ്യമല്ലാത്ത ഭാവസ്ഫുരണമോ ശിവരാമൻ സ്വീകരിച്ചിട്ടേ ഇല്ല. കഥകളി ആസ്വാദകർക്കിടയിൽ വെള്ളം പോലെ തെളിഞ്ഞ, കല മുൻപ്‌ എന്ന ആസ്വാദനരീതി ദുർല്ലഭമാണ്‌. ഒരു പാട്‌…

  • വൃഥാ ഞെട്ടും ദമയന്തി

    ഹേമാമോദസമാ – ഭാഗം 3 ഡോ. ഏവൂർ മോഹൻദാസ്‌ July 16, 2012  നളചരിതം മൂന്നാം ദിവസത്തിലെ ‘യാമി യാമി’ എന്ന പ്രസിദ്ധമായ സുദേവബ്രാഹ്മണ പദത്തിലെ ‘വേളി നാളെ’ യും അതുകേട്ടു ദമയന്തിക്കുണ്ടാകുന്ന ഞെട്ടലും ഒന്നാം ഭാഗത്തിൽ ചർച്ചയ്ക്ക്‌ വന്നിരുന്നു. ഈ വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ അന്വേഷിക്കുവാനുള്ള ശ്രമമാണീ ഭാഗത്തിൽ നടത്തുന്നത്‌. നളചരിതം ആട്ടക്കഥയുടെ പുരാണപശ്ചാത്തലം മഹാഭാരതം വനപർവത്തിലെ നളോപാഖ്യാനം ആണല്ലോ. ഈ വിഷയം എങ്ങിനെ അവിടെ അവതരിപ്പിച്ചിരിക്കുന്നു എന്ന്‌ നോക്കാം. ദമയന്തി പറഞ്ഞു: “സുദേവ, നീയയോദ്ധ്യക്കു പോയിട്ടാപ്പുരി…

  • കോട്ടക്കല്‍ ശിവരാമന് ശ്രദ്ധാഞ്ജലി

    സദനം ഭാസി July 20, 2011 കോട്ടക്കല്‍ ശിവരാമന്‍ എന്ന കലാകാരനെ ഞാന്‍ എന്നും ഓര്‍ക്കുന്നത് എന്നെ കഥകളിരംഗത്തേയ്ക്കു കൊണ്ടുവന്ന ആള്‍ എന്ന നിലയ്ക്കാണ്. പത്താം ക്ലാസ് കഴിഞ്ഞ് കഥകളി പഠിയ്ക്കണം എന്ന മോഹവുമായി പല ശ്രമങ്ങളും നടത്തി നോക്കി. വീട്ടുകാര്‍ക്കടക്കം ആര്‍ക്കും ഞാനൊരു കഥകളിക്കാരനാവുന്നതില്‍ അന്നു യോജിപ്പുണ്ടായിരുന്നില്ല. സ്വയം ശ്രമിച്ച്, കലാമണ്ഡലത്തിലും കോട്ടക്കലും എല്ലാം കഥകളി വിദ്യാര്‍ത്ഥിയാവാന്‍ നോക്കി. ഒന്നും നടന്നില്ല. അങ്ങനെയിരിയ്ക്കുന്ന സമയത്താണ്, എന്റെ അച്ഛന്‍ വഴി ഒരകന്ന ബന്ധുകൂടി ആയ കോട്ടക്കല്‍ ശിവരാമനെ…

  • |

    കളിയരങ്ങിലെ സ്ത്രീപക്ഷം

    ഇന്ദിരാ ബാലൻ Thursday, July 19, 2018 പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു. അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു.  കഥകളിയെന്ന സങ്കേതബദ്ധമായ കല അഭ്യസിക്കുന്നത് കൂടുതലും പുരുഷന്മാരാണ്‌. എന്നാൽ മറ്റേതൊരു മേഖലയിലും പോലെ കഥകളി രംഗത്തേക്കും സ്ത്രീകളുടെ ചുവടുവെയ്പ്പു ഇന്നു ധാരാളമാണ്‌. ഈ ലേഖനത്തിലൂടെ പരാമർശിക്കുന്നത് ഒരു സ്ത്രീ കലാകാരിയെയല്ല. പുരുഷനായിനിന്നുകൊണ്ട് തന്നെ സ്ത്രീയുടെ താളം ഏറ്റുവാങ്ങി, കഥകളിയരങ്ങുകളിൽ സ്ത്രീപക്ഷസമരം നയിച്ച അന്തരിച്ച അതുല്യനടൻ ശ്രീ കോട്ടക്കൽ ശിവരാമനെയാണ്‌….

  • ‘ലാസ്യം’ കോട്ടയ്ക്കൽ ശിവരാമനാശാനിൽ

    രഘുശങ്കർ മേനോൻ Tuesday, July 26, 2011  കോട്ടയ്ക്കൽ ശിവരാമനാശാന്റെ മികവും കഴിവും കഥകളി സംസ്ക്യതിക്കു തന്നെ വിലമതിക്കാനാവാത്ത ഈടുവെപ്പാണെന്ന കാര്യം കാലം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഔപചാരികമായ വാക്കുകൾക്ക് ഇവിടെ സാംഗത്യമില്ലതന്നെ. എന്നാലും ആസ്വാദനത്തിന് പുതിയ മാനങ്ങൾ നിരന്തരം തുറക്കപ്പെടുന്ന കഥകളിയിൽ പ്രോത്സാഹനവും സ്തുതിവചനങ്ങളും ആസ്വാദകർക്ക് പങ്കവെക്കാതെ വയ്യ. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് തോടയം കഥകളി യോഗവും, ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതിശിവജിയുടെ സെന്റർ ഫോർ മോഹിനിയാട്ടവും, സംയുക്തമായി “ലാസ്യ 2002“ എന്ന…

മറുപടി രേഖപ്പെടുത്തുക