ഹേമാമോദസമാ – 14

ഡോ. ഏവൂർ മോഹൻദാസ്

November 14, 2013 

നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ. ആദ്യമായി മഹാഭാരതം ‘നളോപഖ്യാന’ത്തിൽ പുഷ്ക്കരനെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കാം.

നളോപാഖ്യാനം 58 -)o അദ്ധ്യായം (കലിദേവസംവാദം): ‘വാനോർമദ്ധ്യേ മാനവനെ ഭർത്താവായവൾ വേട്ടതിൽ അവൾക്കു (ദമയന്തിക്ക്) വലുതാം ശിക്ഷ കൊടുക്കേണ്ടതു ഞായമാം’  എന്ന് ചിന്തിച്ച കലി ‘ഭൈമിയൊത്തു നളൻ സുഖിക്കൊല’ എന്നു  മനസ്സിൽ  ഉറപ്പിച്ചു  ‘നീയും അക്ഷങ്ങളിൽ കയറി സഹായം ചെയ്തു കൊള്ളണം’ എന്നു  ദ്വാപരനു നിർദ്ദേശവും നൽകി നളനെ ചൂതിൽ ബന്ധിപ്പിക്കുവാൻ നളസവിധത്തിലേക്ക് യാത്രയായി. നളനിൽ ആവേശിക്കാൻ നീണ്ട പന്ത്രണ്ടു വർഷങ്ങൾ കാത്തിരുന്ന കലി ഒരു നാൾ നളൻ ‘മൂത്രം വീഴ്ത്തി കാൽ കഴുകാതാചമിച്ചിട്ടു’ സന്ധ്യാവന്ദനത്തിനു പോകുന്ന വേളയിൽ  നളനിൽ കടന്നു കൂടി [അദ്ധ്യായം 59 (നളദ്യൂതം)]

‘”അവൻ നളാവേശമാർന്നു പുഷ്ക്കരൻ തന്റെയന്തികേ
ചെന്നു ചൊന്നാൻ വരൂ ചൂതു കളിക്ക നളനോടു നീ
നിഷധം  വാഴ്‌ക നളനെ വെന്നു രാജ്യം പിടിച്ചു നീ
കലി വാക്കാൽ നളൻ തന്റെ നേരേ ചെന്നിതു പുഷ്ക്കരൻ
കലി ഗോവൃഷമായ് ചെന്നു പുഷ്ക്കരനു സഹായിയായ്
നള വീരാന്തികം പുക്കു പുഷ്ക്കരൻ പരനാശനൻ
തമ്പി ചൊന്നാൻ വൃഷത്താൽച്ചൂതാടുകെന്നായി വീണ്ടുമേ” …….

ചൂതുകളി തുടർന്നു,

“രാജ്യവും മറ്റു മുതലും നേടിക്കൊണ്ടിതു  പുഷ്ക്കരൻ
രാജ്യവും നേടി ചിരിച്ചോതി നളനോടങ്ങു പുഷ്ക്കരൻ
ദ്യൂതം നടക്കട്ടെ, നിനക്കെന്നാൽ പണയമെന്തിനി
നിനക്കു ശേഷിച്ചീ ഭൈമി മാത്രം; മറ്റൊക്കെ നേടി ഞാൻ
വെയ്ക്കു സമ്മതമാണെങ്കിൽ പണയം ഭൈമിയെ”

കളിയിൽ എല്ലാം നഷ്ട്ടപ്പെട്ടു  ദമയന്തിയുമായി നാടുവിടുന്ന ‘നളന്നു (നാട്ടുകാർ ആരെങ്കിലും) ലൗകികം ചെയ്‌താൽ അവൻ വദ്ധ്യനാണുമേ’ എന്ന പുഷ്ക്കര പ്രഖ്യാപനവും തുടർന്നുണ്ടായി.

ഇനി പുഷ്ക്കരനെക്കുറിച്ച്‌ പരാമർശിക്കുന്നതു 78-)o  അദ്ധ്യായം ‘രാജ്യപ്രത്യാനയനത്തി’ ലാണ്. കല്യാവേശം മാറി, ദമയന്തിയുമായി ചേർന്ന നളൻ, ദമയന്തി  ഉൾപ്പടെ  തന്റെ  പക്കലുള്ള  എല്ലാം  പണയമായി  വെച്ചു  ചൂതുകളിക്കാൻ പുഷ്ക്കരനെ വിളിച്ചു. കളിയിൽ പുഷ്ക്കരൻ തോറ്റു രാജ്യവും നഷ്ട്ടപ്പെട്ടു.

“കലിയാണതു പറ്റിച്ച,തറിഞ്ഞില്ലതു, മൂഢ നീ
ഞാനന്യൻ ചെയ്ത കുറ്റത്തെ നിങ്കലാക്കില്ലൊരിക്കലും
നീ ജീവിക്ക സുഖത്തോടു പ്രാണൻ വിട്ടു തരുന്നു ഞാൻ
എൻ തമ്പിയാം പുഷ്ക്കര, നീയിനി നൂറാണ്ടു വാഴുക”

എന്നു പറഞ്ഞ നളനോട്

“കെടാക്കീർത്തിയോടും സൌഖ്യം വാഴ്ക  വർഷായുതം പ്രഭോ
എനിക്കു ജീവനുമിരിപ്പിടവും തന്നവൻ ഭവാൻ”

എന്ന സ്നേഹവാക്കുകൾ  പറഞ്ഞു  പുഷ്ക്കരൻ  തന്റെ വാസസ്ഥലത്തേക്ക് നിഷ്ക്രമിക്കുന്നതോടെ പുഷ്ക്കരന്റെ ഭാഗം ‘നളോപാഖ്യാന’ ത്തിൽ അവസാനിക്കുകയായി. ഇനി നളചരിതം ആട്ടക്കഥയിലെ പുഷ്ക്കരനെ ഒന്നു  മനസ്സിലാക്കാൻ ശ്രമിക്കാം.

“പുഷ്കരനെന്നുണ്ടേകന്‍ തത്കുലസമുത്ഭവന്‍
മുഷ്കരനാക്കേണം നാം സല്‍ക്കരിച്ചവന്‍ തന്നെ”

എന്ന ദ്വാപരന്റെ പദത്തോടെ ഉണ്ണായി വാരിയർ നമുക്കു മുൻപിൽ അവതരിപ്പിക്കുന്ന പുഷ്ക്കരന്റെ യഥാർത്ഥ പ്രകൃതം ഒരു ജളന്റെതാണെന്നു അടുത്തു വരുന്ന ശ്ലോകത്തിൽ പറഞ്ഞു വച്ചിരിക്കുന്നു.

‘കോപവശംവദ കലിർ-
ദ്വാപരേണ സഹ മേദിനീം ഗത
സ്വാപദെ  സ്വയമചോദയജ്ജളം
സ്വാപതേയ  ഹരണായ പുഷ്ക്കരം”

(കോപത്തിനും ഈർഷ്യക്കും അടിമയായ കലി, ദ്വാപരനോടു കൂടെ ഭൂമിയിൽ ചെന്നിട്ടു താൻ തന്നെ തനിക്കാപത്തു വരുത്തിവക്കാൻ വേണ്ടി മൂഢനായ പുഷ്ക്കരനെ നളന്റെ സ്വത്ത് അപഹരിക്കാൻ പ്രേരിപ്പിച്ചു )

തന്റെയടുത്തുവന്ന  അപരിചിതരായ കലിദ്വാപരന്മാരോട്  അവരൊന്നും ചോദിക്കാതെ പോലും തന്നെ

“നമുക്കില്ലാ നാടും നഗരവും കുടയും ചാമരവും
അമിത്രവീരന്മാരെ അമർക്കും വൻപടയും,

ബാഹുജനെന്നുള്ളതേ നമുക്കൊന്നുള്ളു മുറ്റും”

(ക്ഷത്രിയനെന്ന ഒരു പേരു മാത്രമേയുള്ളൂ)

തുടങ്ങി

“പഴുതേ ഞാനെന്തേ പലവക പറഞ്ഞു കേൾപ്പിക്കുന്നു?
നളനു വേറെ കർമ്മം നമുക്കു കർമ്മം വേറെ”

എന്നു വരെ തന്റെ തലഴിലെയഴുത്തിനെയും ശപിച്ചു സംസാരിച്ചു. ഇതോടെ തന്റെ കാര്യസാദ്ധ്യത്തിനു കിട്ടാവുന്ന ഏറ്റവും നല്ല ചട്ടുകമാണ് പുഷ്ക്കരനെന്നു കലിക്കു മനസ്സിലായി. കലിപ്രേരണയാൽ ‘അസഭ്യവാക്കുകൾ ഓതി നളനെ ചൂതിനു വിളിക്കുന്ന’ നളചരിതത്തിലെ പുഷ്ക്കരൻ, ചൂതിൽ  ജയിച്ചതിന്റെ വിജയോന്മാദത്തിൽ നളനോട്

“മിണ്ടാതെ  നടകൊണ്ടാലും
നൈഷധേന്ദ്രൻ  നീയല്ല , കേളിനിമേലഹമത്രേ”

എന്നു പ്രഖ്യാപിച്ചു,  നീ ഇന്നുവരെ അനുഭവിച്ച സൌഭാഗ്യങ്ങൾ  എല്ലാം ഇനി  തനിക്കു അവകാശപ്പെട്ടതാണെന്നും

“നിനക്കില്ലിനി  രാജ്യമൊരിക്കലും, പിന്നെ
നിനക്കു തനയരുണ്ടെന്നിരിക്കിലും
കൊടുക്കുമോ, ഞാൻ മരിക്കിലും ധർമ്മ
ലബ്ധമല്ലോ മമ ഭാഗ്യം, മമ പുത്രനത്രേ യോഗ്യം
———————————————————-
മല്ലാക്ഷി ഭൈമിയെയുമൊല്ലാ കൊണ്ടങ്ങുപോകിൽ
ഭൂമിയെന്നപോലെ  ഭൈമിയും ചേരുമെന്നിൽ”

എന്നു വരെ പുലമ്പി, നളനെ നാട്ടിൽ നിന്നും പുറത്താക്കി. മൂന്നു വർഷങ്ങൾക്കു ശേഷം വീര്യവാനായി തിരിച്ചെത്തിയ നളനോട് (നളചരിതം നാലാം ദിവസം) ‘മാനാഭിമാനോന്മനാ; ദുരാപാസ്തനയ’ നായ (മദം കൊണ്ടും അഹങ്കാരം കൊണ്ടും മതിമറന്നവനും നയത്തെ ദൂരെ വെടിഞ്ഞവനുമായ) പുഷ്ക്കരൻ

“പുതു മധുമൊഴിയാളാം ഭൈമിയെ
പുണരുവതിന്നു മേ സമ്പ്രതി തരുവാനോ നീ വന്നു?”

എന്നു തന്നെ ധിക്കാരപൂർവം ചോദിച്ചു. ഇതു കേട്ടു ക്രുദ്ധനായ നളൻ പുഷ്ക്കരനെ ചൂതിൽ വിളിച്ചു തോൽപ്പിച്ച് ഇവനെ കൊല്ലുന്നതാണോ കൊല്ലാതെ വിടുന്നതാണോ നല്ലതെന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ബ്രഹ്മദേവനാൽ നിയോഗിക്കപ്പട്ട ‘കല്യാണാല്മാവായ ഹംസരാജൻ’ അവിടെ പ്രത്യക്ഷപ്പെട്ട്‌ പുഷ്ക്കരനെ വധിക്കരുതെന്നുള്ള ബ്രഹ്മസന്ദേശം അറിയിക്കുകയും ഇതു കേട്ടു ശാന്തനായ നളൻ,

“പുഷ്ക്കരാസനാജ്ഞ പുഷ്ക്കലാദരേണ ഹന്ത
പുഷ്ക്കരാ ഭവാനെ ഞാൻ വധിക്കയില്ലിനി”

എന്നു ചൊല്ലി പുഷ്കരനെ സ്നേഹപൂർവ്വം വിട്ടയക്കയും ചെയ്തു. സ്വതന്ത്രനാക്കപ്പെട്ട പുഷ്ക്കരൻ, ‘കലി വിലാസത്തിനാൽ താൻ ബാലചാപേന’ ചെയ്ത തെറ്റുകൾ പൊറുക്കേണമേ എന്നു പ്രാർഥിച്ച്,

“അവനിപാലധുർവഹോ ഭവാനഹോ ഭുവോ
നള, ചിരായ സാർവഭൗമനായി വാഴ്ക നീ”

എന്നു വാഴ്ത്തി മടങ്ങുന്നതോടെ നളചരിതം ആട്ടക്കഥയിലെ പുഷ്ക്കരന്റെ ഭാഗത്തിനു തിരശ്ശീല വീഴുകയായി.

ആട്ടക്കഥാ സാഹിത്യപ്രകാരം മറ്റൊരുവനാൽ സല്ക്കരിക്കപ്പെട്ടാൽ കരുത്താർജ്ജിക്കുന്ന വെറും ജളനായ ഒരു കഥാപാത്രമാണ് നളചരിതത്തിലെ പുഷ്ക്കരന്‍ എന്നു വ്യക്തമാണ്. കലി ദ്വാപരന്മാരോട്, അവർ ആരെന്ന് ചോദിച്ചറിയുക പോലും ചെയ്യാതെ, തന്റെ തലഴിലെഴുത്തിനെ പോലും ശപിച്ചു സംസാരിക്കുന്ന പുഷ്ക്കരന്റെ പാത്രപ്രകൃതത്തിൽ ക്ഷാത്രവീരന്റെ വിദൂരലക്ഷണങ്ങൾ പോലും കാണാൻ കഴിയില്ലെന്നു മാത്രമല്ല, ഒരു കഥയില്ലാത്ത അൽപ്പന്റെ പ്രകൃതം ആനയോളം വളർന്നു നിൽക്കുന്നതു കാണാനും കഴിയും. പാത്രപ്രകൃതപരമായി ചിന്തിച്ചാൽ ഇതിഹാസത്തിലെ പുഷ്ക്കരനിൽ നിന്നും നിലവാരം കുറഞ്ഞ ഒരു പുഷ്ക്കരനെയാണ് ആട്ടക്കഥയിൽ കാണാൻ കഴിയുക. മഹാഭാരതത്തിലെ പുഷ്ക്കരൻ ആരെങ്കിലും സൽക്കരിച്ചാൽ മുഷ്ക്കരനാകുന്നയാളോ, ഒരു ആനവിഡ്ഢിയോ ആയിരുന്നെന്നൊന്നും കരുതാൻ കഴിയില്ല. ദമയന്തിയെ നളനു ലഭിച്ചതിൽ അസൂയാലുവായ നളസഹോദരൻ ആയിരുന്നു പുഷ്ക്കരൻ എന്നു മാത്രം ചിന്തിക്കാനേ ‘നളോപാഖ്യാനം’ അനുവദിക്കുന്നുള്ളൂ. ഇതിഹാസത്തിലേയും ആട്ടക്കഥയിലെയും പുഷ്ക്കരന്റെ പാത്രപ്രകൃതത്തിലുള്ള ഈ അന്തരം കാണിക്കുന്നത്‌, ഇതിഹാസകാരന്റെ ധർമ്മസംസ്ഥാപനാർത്ഥപരമായ നളകഥ പറച്ചിലിലല്ല, മറിച്ച് ആ കഥയുടെ നാടകീയമായ രംഗാവതരണ സാധ്യതകൾക്കുതകുന്ന വിധത്തിലുള്ള പാത്രസൃഷ്ടിക്കായിരുന്നു, മറ്റു കഥാപാത്രങ്ങൾക്കെന്നപോലെ പുഷ്ക്കര വിഷയത്തിലും ഉണ്ണായി വാരിയർ ഊന്നൽ കൊടുത്തിരുന്നത്‌ എന്നാണ്.

ഇനി ആട്ടക്കഥയിലെ പുഷ്ക്കരന്റെ അരങ്ങവതരണത്തിലേക്കൊന്നു കടന്നു ചെല്ലാം. നളചരിതത്തിന്റെ ഇക്കഴിഞ്ഞ സുവർണ്ണ കാലഘട്ടങ്ങളിൽ (അറുപതുകൾ മുതൽ തൊണ്ണൂറുകൾ വരെ) പുഷ്ക്കരൻ, ഹംസം വേഷങ്ങളിൽ തെക്കൻ കേരളത്തിൽ ജനപ്രീതി നേടിയിരുന്ന കഥകളി കലാകാരനായിരുന്നു യശഃശ്ശരീരനായ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള. പ്രശസ്ത കഥകളി നിരൂപകനായിരുന്ന പ്രൊഫ: അമ്പലപ്പുഴ രാമവർമ്മ  എഴുതിയ ‘ചെന്നിത്തല ചെല്ലപ്പൻ പിള്ള’ എന്ന ലേഖനത്തിൽ  “കൃഷ്ണൻനായരുടെ രണ്ടാം ദിവസത്തെ നളനോടൊപ്പം ചെല്ലപ്പൻ പിള്ളയുടെ പുഷ്ക്കരൻ അരങ്ങത്തു വരുന്നതായിരുന്നു അദ്ദേഹത്തിനു കൂടുതൽ ഇഷ്ടം” എന്ന് എഴുതിയിട്ടുണ്ട്. ശ്രീ. കെ. പി. എസ് മേനോന്റെ ‘കഥകളിരംഗ’ ത്തിൽ (പേജ് : 446) “പുതിയ തലമുറയിലെ നടന്മാരിൽ ചെന്നിത്തലയുടെ പുഷ്ക്കരൻ നല്ലതാണെന്ന്” രേഖപ്പെടുത്തിയിട്ടുണ്ട്. ഏവൂർ നളചരിതോൽസവ (2007) വേളയിൽ പ്രശസ്ത കഥകളി നടൻ കലാമണ്ഡലം (ഓയൂർ) രാമചന്ദ്രൻ,  ‘കൃഷ്ണൻ നായരാശാന്‌ ഏറ്റവും ഇഷ്ടപ്പെട്ട പുഷ്ക്കരൻ ചെന്നിത്തല ചെല്ലപ്പൻ പിള്ള ആശാന്റെതായിരുന്നു’ എന്ന് എന്നോട് പറഞ്ഞിരുന്നു.  തിരുവന്തപുരത്ത് 1979 ൽ കൃഷ്ണൻനായർ ആശാൻ നളനായും മറ്റൊരു പ്രശസ്ത കലാമണ്ഡല നടൻ പുഷ്ക്കരനായും തീരുമാനിച്ച കളിയിൽ, ‘കളി നന്നാവണമെങ്കിൽ ചെന്നിത്തലയെ പുഷ്ക്കരനാക്കാൻ’ ആശാൻ നിർദ്ദേശിച്ചതനുസരിച്ച് കമ്മിറ്റിക്കാർ അപ്രകാരം ചെയ്തതു, ഇതിനു സാക്ഷിയായിരുന്ന ഒരാൾ അടുത്തയിടെ ഈ-മെയിൽ സന്ദേശമയിച്ചറിയിച്ചതും ഇവിടെ പ്രസ്താവയോഗ്യമാണ്. നമ്മുടെ കാലഘട്ടത്തിൽ, കലാമണ്ഡലം കൃഷ്ണൻ നായരേക്കാൾ നളചരിതം  അറിഞ്ഞഭിനയിച്ചിട്ടുള്ള മറ്റൊരു നടൻ കഥകളിയിൽ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ പുഷ്ക്കരനെ കലാമണ്ഡലം കൃഷ്ണൻ നായർക്കും കെ.പി.എസ്‌.മേനോനും ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതു പഠന വിഷയമാക്കേണ്ടതാണല്ലോ? ഇതു പോലെ കഴിഞ്ഞ പത്തു നാൽപ്പതു വർഷങ്ങളായി കളിയരങ്ങുകളുടെ നിറ സാന്നിദ്ധ്യമായ, പുഷ്ക്കര വേഷത്തിൽ വളരെ ജനപ്രീതിയാർജ്ജിച്ചിട്ടുള്ള മറ്റൊരു നടനാണ്‌  ശ്രീ. സദനം കൃഷ്ണൻകുട്ടി. അവതരണത്തിൽ പ്രകടമായ വ്യത്യാസങ്ങൾ കാണുന്ന ഈ രണ്ടു പുഷ്ക്കരവേഷങ്ങളെയും ആട്ടക്കഥാ സാഹിത്യത്തിന്റെ വെളിച്ചത്തിൽ ഒന്നവലോകനം ചെയ്യാൻ ശ്രമിക്കാം. അഭിനയിക്കുന്ന നടന്മാരെയല്ല, കഥാപാത്രാവിഷ്ക്കാരത്തിന്റെ വ്യത്യസ്തതലങ്ങളെയാണ് ഇവിടെ പഠനവിധേയമാക്കുന്നതെന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ.

കലി പ്രേരണയാൽ തന്റെ ജ്യേഷ്ഠനും രാജാവുമായ നളനെ ചൂതിനു വിളിക്കുന്ന ചെന്നിത്തലയുടെ പുഷ്ക്കരനിൽ  നളനോടുള്ള ഭയവും ബഹുമാനവും, ശക്തനായ കലി തന്റെ കൂടെ ഉണ്ടെന്നുള്ള ധാർഷ്ട്യവും അതിൽ നിന്നുളവാകുന്ന ധൈര്യവും മഹത്വാകാംക്ഷയും എല്ലാം ഒരു പോലെ സമ്മേളിക്കുന്നതായി കാണാം. ചൂതിനു വിളിക്കുന്നത്‌, ധൈര്യം ഉണ്ടായിട്ടല്ല, കലിയുടെ സാമീപ്യം നൽകുന്ന ഒരു ‘അഭിനവധൈര്യ’ ത്തിൻ പുറത്താണ് എന്ന് തോന്നും ചെന്നിത്തലയുടെ അഭിനയം കണ്ടാൽ. ശരിക്കും നോക്കിയാൽ ആ പുഷ്ക്കരപ്രകൃതത്തിൽ ധൈര്യത്തെക്കാൾ ഏറെ ഭയമാണ് ഉണ്ടായിരുന്നത്. അതേ സമയം ചൂതിൽ ജയിച്ചു കഴിഞ്ഞ്, വിജയശ്രീലാളിതനായ ചെന്നിത്തലയുടെ പുഷ്ക്കരൻ അതീവ ധൈര്യവാനായിരിക്കും. ഐശ്വര്യം വരുമ്പോൾ അർദ്ധരാത്രിയിൽ കുട പിടിക്കുന്നവന്റെ അൽപ്പത്വമാണ് പിന്നീടുള്ള ആട്ടങ്ങളിൽ എല്ലാം നിറഞ്ഞു നില്ക്കുക. ശ്രീ. സദനം കൃഷ്ണൻ കുട്ടിയുടെ പുഷ്ക്കരൻ ഇതല്ല. നളനെ ചൂതിനു വിളിക്കുന്നതു മുതൽ അരങ്ങിൽ നിന്നും നിഷ്ക്രമിക്കുന്നത് വരെ ആ പുഷ്ക്കരൻ കോപമദ മാൽസര്യങ്ങളുടെ ഒരു മൂർത്തിമത് രൂപമായിരിക്കും – അക്ഷരാർഥത്തിൽ ഒരു ‘പുഷ്ക്കര ധൂമകേതു’. ചൂതുകളി കഴിയുന്നതു  വരെ ചെന്നിത്തലയുടെ അരങ്ങ് പ്രായേണ ശബ്ദരഹിതം ആയിരിക്കുമെങ്കിൽ, സദനവും മേളവും  എല്ലാം കൂടി ചൂതിനു വിളി മുതലേ അരങ്ങിൽ ഒരു താണ്ഡവതരംഗം സൃഷ്ടിച്ചുകൊണ്ടായിരിക്കും മുന്നേറുന്നത്. നളനൊന്നു കയ്യുയർത്തിയാല്‍ അതിനേക്കാള്‍ ഉയരത്തിൽ കയ്യുയർത്തി നളനെ അടിക്കാന്‍ ചെല്ലുന്ന പുഷ്ക്കരനാണ് സദനത്തിന്റെതെങ്കിൽ, നളനെന്തു പറഞ്ഞാലും ‘എനിക്കു ചൂതു കളിക്കണം’ എന്നൊരു പിടിവാദത്തിൽ ഉറച്ചു നിന്ന്, മനഃപൂർവ്വം ധൈര്യം അവലംബിച്ച് കൈയും കെട്ടി ഒരേ ഒരു നിൽപ്പു നിൽക്കുന്ന പുഷ്ക്കരനെയായിരുന്നു ചെന്നിത്തല അവതരിപ്പിച്ചിരുന്നത്.

ശ്രീ.ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ പുഷ്ക്കരനെ കലാകേസരിയായ കൃഷ്ണൻ നായർക്ക് അത്ര ഇഷ്ട്ടപ്പെടാനുള്ള  കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു തന്നെ നമുക്കു വായിച്ചെടുക്കാം (എന്റെ ജീവിതം: അരങ്ങിലും അണിയറയിലും, ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ, D.C.Books).
”ആദ്യം മുതല്‍ എന്റെ പുഷ്ക്കരന്‍ മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്ത സമ്പ്രദായത്തിലായിരുന്നു. ഒരിക്കല്‍ വേഷം കഴിഞ്ഞപ്പോള്‍ നളനായി വേഷമിട്ട ശ്രീമാന്‍. തോട്ടം ശങ്കരന്‍ നമ്പൂതിരി എന്നെ വിളിച്ചു പറഞ്ഞു; ഇങ്ങിനെയാണ്‌ ശരിക്കും ആടേണ്ട രീതി. പുഷ്ക്കരന്‍ ഒരിക്കലും നളനോട് കടുത്ത വൈരാഗ്യ ബുദ്ധി കാണിക്കരുത്. കലിയുടെ പ്രേരണകൊണ്ടു മാത്രമാണ് പുഷ്ക്കരന്‍ രണ്ടും കല്‍പ്പിച്ച് നളനെ ചൂതിനു വിളിച്ചത്. ചൂതിന്റെ ഫലമായി നളന്റെ സര്‍വസ്വവും കൈക്കലാക്കിയതിനു ശേഷം കുറച്ചു തന്റെടത്തോടുകൂടി ശാസനാരൂപത്തില്‍ പുഷ്കരനു നളനോടു പെരുമാറാം. അത്രയേ ആകാവൂ. പുഷ്കരന് അപ്പോഴും ഉള്ളില്‍ ഭയം ഉണ്ട്. ആ ഭയം പുറത്തു കാണിക്കാത്ത പ്രവര്‍ത്തിയേ ചെയ്യാവൂ. ചിലര്‍ കാണിക്കുന്നതുപോലെ നളനെ അടിക്കാനും പിടിക്കാനുമൊക്കെ തുനിഞ്ഞാൽ, രാജാവായിരിക്കുന്ന നളന്‍ ഭൃത്യരെ വിളിച്ച് ‘ ഇവന്‍ ബോധമില്ലാതെ കിടന്നു പുലമ്പുന്നു, ഇവനെ പിടിച്ചു കാരാഗൃഹത്തിലടയ്ക്കൂ’ എന്നു കല്‍പ്പിച്ചാല്‍ തല്‍ക്കാലം പുഷ്ക്കരന്‍ തടവിലായതു തന്നെ. ചൂതുകളി കഴിയുന്നതു വരെ നളന്‍ മഹാരാജാവു തന്നെയാണ്. ഇപ്രകാരം തോട്ടം തിരുമേനി എന്നെ പലതും ഉപദേശിച്ചിട്ടുണ്ട്”.

ചില നടന്മാരുടെ അനവസരത്തിലുള്ള ‘പുഷ്കരരൌദ്രം’ കഥാപാത്രത്തിന്റെ പ്രകൃതിക്ക് ഒട്ടും തന്നെ യോജിച്ചതല്ലെന്ന് യശഃശ്ശരീരനായ ശ്രീ. എം.കെ. കെ. നായർ അഭിപ്രായപ്പെട്ടിട്ടുണ്ട്.1961 ഫെബ്രുവരി 25, 26  തീയതികളിലെ ഏറണാകുളം കഥകളിക്ലബ്ബിന്റെ  രണ്ടാം വാർഷിക കളി കണ്ട് ശ്രീ. എം.കെ. കെ.നായർ എഴുതിയ  അവലോകനത്തിൽ ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു; “നിലവാരം ഉയർന്ന ഈ കഥകളിയിൽ വിമർശനാർഹമായ ഒരേ ഭാഗം, പുഷ്ക്കരൻ നളനെ ചൂതിനു വിളിക്കുന്ന രംഗം മാത്രമായിരുന്നു. സാധാരണ കാണാറുള്ള വിധത്തിൽ ഇവിടേയും, പുഷ്കരന്റെ ചൂതിനു വിളി പോർവിളിയായിട്ടാണ് കണ്ടത്. എന്നാൽ കവിയുടെ ഉദ്ദേശവും പാത്രസ്വഭാവത്തിന്റെ പ്രത്യേകതയും മനസിലാക്കിയാൽ ഇമ്മാതിരി ഒരു ചിത്രീകരണം തികച്ചും അനുവദനീയമല്ലെന്നു പറയേണ്ടിയിരിക്കുന്നു. സന്ദർഭത്തിന്റെ ഗൌരവം കണക്കിലെടുത്തുകൊണ്ട് ആട്ടത്തിന്റെ രീതിയിൽ നടന്മാർ ഇവിടെ ഔചിത്യപൂർവ്വം മാറ്റം വരുത്തിയേ തീരൂ”.

ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരുടെയും മറ്റു പണ്ഡിതന്മാരുടെയും അഭിപ്രായങ്ങൾ ഇങ്ങിനെയായിരിക്കുമ്പോൾ തന്നെ ‘അസഭ്യ വാക്കുകളോതി’ നളനെ ചൂതിനു വിളിക്കുന്ന അൽപ്പനും ബുദ്ധിഹീനനും മലിനാശയനുമായ ‘നിഷധ പുഷ്ക്കര ധൂമകേതു’ വിനെ ആ പാത്രപ്രകൃതത്തിൽ കണ്ട് ഒരു നടൻ അവതരിപ്പിച്ചാൽ അതിൽ കുറ്റം പറയാനും കഴിയില്ല. പക്ഷെ നളചരിതം രണ്ടും നാലും ദിവസങ്ങളിലെ പുഷ്ക്കരന്റെ പാത്രപ്രകൃതത്തെ സമഗ്രമായി വിലയിരുത്തുമ്പോഴും, ഉദാത്തമായ ഒരു പ്രണയകാവ്യമായ നളചരിതത്തിന്റെ പൊതു സൌന്ദര്യഭൂമികക്കുള്ളിൽ നിൽക്കുന്ന ഒരു കഥാപാത്രം ആണ് പുഷ്ക്കരൻ എന്നു കാണുമ്പോഴും, വീര്യം തെല്ലു കുറയുമ്പോഴാണ് ആ വേഷത്തിന്റെ മാറ്റു വർദ്ധിക്കുന്നത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഉദ്ധത കലാശങ്ങളും ശബ്ദായമാനമായ അരങ്ങും ആ വേഷത്തിന്റെ ഭാവാവിഷ്ക്കാര സാദ്ധ്യതകൾക്ക്  മങ്ങലേൽപ്പിക്കുന്നില്ലേ എന്നൊരു സംശയം. ഇങ്ങിനെ നോക്കുമ്പോൾ ഒരു നളചരിത ആരാധകനും സാഹിത്യ വിദ്യാർഥിയുമായ എനിക്കും പുഷ്ക്കരവിഷയത്തിൽ കലാമണ്ഡലം കൃഷ്ണൻ നായരടങ്ങുന്ന നളചരിതസൌന്ദര്യാരാധക പക്ഷത്തേക്ക് ചാഞ്ഞു നിൽക്കാനാണിഷ്ടം.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder