|

ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

രവീന്ദ്രൻ പുരുഷോത്തമൻ

January 20, 2013

തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ ഇടയ്ക്കിടെ വന്മഴിയില്‍ പോകുമായിരുന്നു. 6-7കി.മി.ദൂരമേയുള്ളൂ.പുരുഷോത്തമന്‍ പിള്ളയുടെ മകന്‍ എന്ന പരിഗണന തന്നിരുന്നെങ്കിലും നേരത്തെ സൂചിപ്പിച്ചപോലെ അടുത്തിടപെടാനുള്ള സ്വാതന്ത്ര്യം ഞാന്‍ എടുത്തിരുന്നില്ല.ആശാന്‍ എന്റെ അപ്പൂപ്പന്റെ -താഴാവന രാമന്‍ ആശാന്‍- ചിരന്തന സുഹൃത്തായിരുന്നു.അപ്പോള്‍ അകലത്തിന്റെ കാരണം മനസ്സിലായികാണുമല്ലോ.നല്ല ഫലിതക്കാരനായിരുന്നു.ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ആശാന്‍ നിയമസഭാംഗം ആയിരുന്നെങ്കില്‍ ചോദ്യോത്തര വേളയില്‍ തിളങ്ങുമായിരുന്നെന്ന്. ഞാനിത് ഗദാധരനോട്‌ (കൊച്ചുമകന്‍)ഒരിക്കല്‍ സൂചിപ്പിച്ചു.ഞാനീ പറഞ്ഞത് ആശാന്‍ പിന്നീട് അറിഞ്ഞു എന്നെനിക്കുമാനസ്സിലായി.’ചെങ്ങന്നൂരില്‍ അടുത്ത തവണ പുരുഷോത്തമന്‍ പിള്ളയല്ല എന്നെ സ്ഥാനാര്‍ഥിയാക്കാനാണ് മകന്‍ തീരുമാനിച്ചിരിക്കുന്നത്’ എന്നൊരിക്കല്‍ എന്റെ സാന്നിധ്യത്തില്‍ അച്ഛനോട് പറഞ്ഞു. ആശാന്റെ ഫലിതത്തിന്റെ ഒന്ന് രണ്ടു സാമ്പിള്‍. തകഴി കുട്ടന്‍ പിള്ളയുടെ പാട്ടിനെപറ്റി ചോദിച്ചപ്പോള്‍ ആശാന്റെ മറുപടി:” കുട്ടപ്പന്റെ പാട്ടിന് ഒരു ഗുണമുണ്ട്,വെളുക്കുവോളം പാടിയാലും ഒരു രാഗമാണെന്നെ തോന്നൂ” ഒരു ശിഷ്യന്റെ ആട്ടത്തെകുറിച്ചു ചോദിച്ചപ്പോള്‍ “വിതച്ചപ്പോള്‍ ഒരു പറ, കൊയ്തപ്പോഴും ഒരു പറ.” തിരുനെല്ലൂര്‍ കരുണാകരന്‍ യുനിവേഴ്സിറ്റി അധ്യാപകനായിരുന്നപ്പോള്‍ മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുമായി ഒരഭിമുഖത്തിന് ആശാനെ ക്ഷണിച്ചു. എം.എ. വിദ്യാര്‍ഥികളല്ലേ, ആശാന്‍ പതറുമോ എന്നൊരു ശങ്ക തിരുനെല്ലൂരിന്‌.അച്ഛന്‍ തിരുനെല്ലൂരിനു ധൈര്യം കൊടുത്തു.”മഹാരാജാവായ ഋതുപര്‍ണനു ഇടത്തരം വേഷം,വിരൂപിയായ തേരാളി ബാഹുകന്‌ ഒന്നാന്തരം, ഇത് ഔചിത്യ പരമാണോ?”ഒരു വിദ്വാന്റെ ചോദ്യമാണ്.ഉരുളക്ക് ഉപ്പേരി പോലിരുന്നു ആശാന്റെ മറുപടി.”അങ്ങനെയെങ്കില്‍ ദിഗ്വസനനായി നിന്നൂ നളന്‍ ദീനനായി,എങ്ങനെയാണ് ഔചിത്യ പൂര്‍വ്വം ആടുന്നത്? തോട്ടം പോറ്റിയുടെ അലര്‍ച്ചയെകുറിച്ച് ആശാന്റെ കമന്റ് :”പോറ്റിയുടെ അലര്‍ച്ചയ്ക്ക് ഒരു തരി കുറവാ.” കഥ ഉത്തരാസ്വയംവരം ആശാന്‍ ദുര്യോധനന്‍, ചവറ പാറുക്കുട്ടി ഭാനുമതി.അച്ഛന്‍ ചോദിച്ചു ഈ പ്രായത്തില്‍ ചെറുപ്പക്കാരിയോടൊപ്പം സംഭോഗശൃംഗാരമാടാന്‍ മടി തോന്നുന്നില്ലേ, ആശാന്റെ മറുപടി: ആദ്യ കാലങ്ങളില്‍ കൂടെ സ്ത്രീവേഷം ചിറ്റപ്പനായിരുന്നു.ദമയന്തി നാണു പിള്ള എന്നറിയപ്പെട്ടിരുന്ന ചെങ്ങന്നൂര്‍ നാണുപിള്ള.80 വര്‍ഷത്തോളം അരങ്ങത്ത് ആശാന്‍ നിറഞ്ഞു നിന്ന്. ആശാന്‍ വീട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അശാനെകൊണ്ട് അലറിക്കുമായിരുന്നു.ആശാന്റെ അലര്‍ച്ചയുടെ തനിപകര്‍പ്പായിരുന്നു മടവൂരിന്റെത്.അഞ്ചെട്ടു വര്‍ഷം മുമ്പുവരെ.എന്റെ അമ്മൂമ്മ പറയുമായിരുന്നു-പമ്പയാറ്റിലെ ചില്ലറ വെള്ളമല്ല വാസുദേവന്‍ കുടിച്ചിരിക്കുന്നതെന്ന്‍.

ഒരിക്കല്‍ ചെങ്ങന്നൂര്‍ രാമന്‍ പിള്ളയാശാനോട്  കളിയരങ്ങിന്റെ (സ്റ്റേജ് ) ഉയരത്തെക്കുറിച്ച് ചോദിക്കാന്‍ ഒരസുലഭ സന്ദര്‍ഭം എനിക്ക് ലഭിച്ചു. 1976-ലോ 77-ലോ ആണ്. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആദ്യ രൂപമായ deshabhimani study circle സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കായംകുളത്ത് വെച്ച് ഒരു സംസ്ഥാന ക്യാമ്പ് നടന്നു. ആശാനാണ് ക്യാമ്പ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ആശാനെ വന്മഴിയില്‍ നിന്ന് (ചെങ്ങന്നൂരിനു സമീപമുള്ള പ്രദേശം. ആശാന്റെ ജന്മ സ്ഥലം)കൂട്ടി കൊണ്ട് പോയതും തിരികെ കൊണ്ട് വിട്ടതും ഞാനായിരുന്നു.എത്ര അകലെയിരുന്ന് കഥകളി കാണണം, അരങ്ങിനു എത്ര ഉയരം ആവാം -ഇതായിരുന്നു എന്റെ സംശയം. സ്വതസിദ്ധമായ പുഞ്ചിരിയോട് ആശാന്‍ പറഞ്ഞത് : അരങ്ങിനു 3 അടിയില്‍ കൂടുതല്‍ പാടില്ല, അകലം 2 ദണ്ഡ് .(ഇപ്പോള്‍ ഇലക്ട്രിക് വെളിച്ചമുള്ളതുകൊണ്ട് 20 അടിയായി നമുക്ക് വകയിരുത്താം. 76-77 കാലഘട്ടം ഇലക്ട്രിക്‌ യുഗം തന്നെ ആയിരുന്നെ!)

ആശാന്റെ കത്തി വേഷം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. മരിക്കുമ്പോള്‍ 98 വയസ്സാണ്. 80 വര്ഷം അരങ്ങത് നിറഞ്ഞു നിന്നു.ഇത്ര നീണ്ട കാലം കഥകളി രംഗത്ത് നില നിന്ന ഒരു കലാകാരന്‍ ഉണ്ടോ എന്ന് സംശയം. രൗദ്രഭീമന്‍,ബലഭദ്രര്‍, തുടങ്ങിയ വേഷങ്ങളും കെട്ടിയിരുന്നതായി കേട്ടിട്ടുണ്ട്. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ കഴിഞ്ഞാല്‍ ആശാന്റെയായിരുന്നു “കോട്ടം തീര്‍ന്ന” ഹംസം. കുഞ്ഞന്‍ പണിക്കരുടെ ഹംസം, പക്ഷി സഹജമായ ഒരുപാട് ചേഷ്ടകള്‍ കാണിക്കുമായിരുന്നത്രേ. കൊക്ക് കൊണ്ട് ചിറകു മിനുക്കുന്ന കൂട്ടത്തില്‍ പേനിനെ കൊത്തിപ്പെറുക്കി തിന്നുന്നതായും മറ്റും. അങ്ങനെയുള്ള ചേഷ്ടകളൊന്നും ആശാന്‍ കാണിക്കുകയില്ല. ഗദാധരന്റെ അമ്മൂമ്മ-ആശാന്റെ മകള്‍-പറയുമായിരുന്നു അച്ഛന്റെ ഹംസം ബ്രാഹ്മണനായിരുന്നെന്ന്.

ആശാന്റെ പ്രസിദ്ധമായ വേഷങ്ങളിൽ ഒന്ന് തെക്കന്‍ രാജസൂയത്തിലെ ജരാസന്ധൻ ആണ്. തന്നെ സമീപിച്ച കപട ബ്രാഹ്മണ വേഷ ധാരികള്‍ ശ്രീകൃഷ്ണനും പാണ്ഡവന്‍മാരുമായിരുന്നെന്ന് മനസ്സിലാവുമ്പോള്‍ കൃഷ്ണനെ നോക്കി പരിഹാസത്തോടെ പുച്ഛിച്ച് ചിരിച്ചുകൊണ്ടുള്ള ഒരലര്‍ച്ചയുണ്ട്. കാണേണ്ടതു തന്നെയെന്നാണ് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുള്ളത്. ആശാന്റെ കീചകനും ചെറിയ നരകാസുരനുമാണ് എനിക്ക് പഥ്യമായിരുന്നത്.വലലന്റെ കരവലയതിലമര്‍ന്ന്‍ ശ്വാസം മുട്ടി മരണമടയുന്ന രംഗം ഒന്ന് കാണേണ്ടതു തന്നെയാണ്. അലര്‍ച്ച നേർത്ത് നേര്‍ത്തു വരും. അവസാനം കോഴികുഞ്ഞു കരയുന്ന പോലിരിക്കും.കരചരണങ്ങളുടെ ചലനവും അത് പോലെയിരുന്നു.

ആശാന്റെ തിരനോക്കിനും ഉണ്ടായിരുന്നു പ്രത്യകത.ഒറ്റക്കാലില്‍ നിന്ന് ഇടതു കൈ കൊണ്ട് തിരശീല അരക്കൊപ്പം ഉയര്‍ത്തിപിടിച് വലതു കൈ കൊണ്ട് വിശറി പോലെ ഉത്തരീയം വീശി ഒരു നില്പുണ്ട്. അതി ഗംഭീരമാണ്. തൊണ്ണൂറ്റെട്ടാം വയസ്സിലും ഒരൊറ്റ പല്ലുപോലും പോയിരുന്നില്ല. നല്ല വെള്ളി പോലെ തിളങ്ങും.പ്രതിഫലം കണക്കു പറഞ്ഞു മേടിക്കാന്‍ ആശാന്‍ വിമുഖനായിരുന്നു. ഉടമസ്ഥന്‍ (നടത്തിപ്പുകാര്‍) കൊടുക്കുന്നത് വാങ്ങിച്ച് മടിയില്‍ വെക്കും. ഉടമസ്ഥന്‍ പറയുന്ന വേഷം കെട്ടാനും ആശാന് മടിയില്ല.ഇന്നയാള്‍ ദുശാസനന്‍ ആണെങ്കില്‍ താന്‍ ദുര്യോധനന്‍ കേട്ടില്ല എന്നൊന്നും ആശാന്‍ പറയില്ല. ഒരിക്കല്‍  ശ്രീ.എം.കെ.കെ.നായര്‍ക്ക് ഒരാഗ്രഹം. പുഷ്ക്കരന്‍ കത്തി ആയാലെന്താ.ആശാന് എതിര്‍പ്പില്ല. കളി കഴിഞ്ഞു എന്റെ അച്ഛന്‍  ചോദിച്ചു,ആശാനെ പുഷ്കരന് കത്തി വേണോ, പച്ച പോരെ?പുരുഷോത്തമന്‍ പിള്ള ശ്രദ്ധിച്ചോ, തിരനോക്കിലല്ലാതെ ഞാനലറിയോ? ആശാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

തിരുവല്ല അമ്പലത്തിലെ ഒരു കളി.ആശാന്റെ അഴക്‌ രാവണന്‍. ആശാന്‍ ഒരു കലാശമെടുത്തപ്പോഴോ മറ്റോ മുന്‍ നിരയില്‍ നിലത്തിരുന്ന ഒരു തലേക്കെട്ടുകാരന്‍ ‘ച്ഛെ’ എന്ന് പറഞ്ഞു.കളി കഴിഞ്ഞു അച്ഛനെ കണ്ടപ്പോള്‍ ആശാന്‍ ചോദിച്ചു മുന്നിലിരുന്ന തലേക്കെട്ടുകാരന്‍ ആരാണെന്ന്. തിരുവല്ല ചന്തയിലെ ഒരു വെറ്റില കച്ചവടക്കാരനാ, ഐസക്ക് മാപ്പള, അച്ഛന്‍ പറഞ്ഞു. “കിടതിംതാം എടുത്തപ്പോള്‍ ഒരക്ഷരം ഞാന്‍ വിട്ടുപോയി-” കൂട്ട് വേഷക്കാരെ മാത്രമല്ല അരങ്ങിലുള്ളവരും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുമായിരുന്നു.അവര്‍ ഏതു പ്രകൃതത്തിലുള്ളവര്‍ ആണെങ്കിലും അവരുടെ അഭിപ്രായത്തെ അദ്ദേഹം മാനിക്കുമായിരുന്നു. ആശാന്റെ ഗുരുക്കന്മാരില്‍ ഒരാളായിരുന്നു തകഴി കേശവ പണിക്കര്‍. ഭീമന്‍ കേശവ പണിക്കര്‍, ആശാരി കേശവ പണിക്കര്‍ എന്നൊക്കെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പണിക്കരുടെ അന്ത്യദശ, രാമന്‍ പിള്ള ആശാനോടൊത്തായിരുന്നു. ഗുരുവിന്റെ അന്ത്യം വരെ ആ വത്സല ശിഷ്യന്‍ തികച്ചും ആത്മാര്‍ഥതയോടെ ശുശ്രൂഷിച്ചു. ആട്ടക്കാരനൊന്നുമായിരുന്നില്ലെങ്കിലും ആശാനെ കുറിച്ച് പറയുമ്പോള്‍ എന്റെ അച്ഛനു അനന്തന്റെ നാവാണ്. ഒരിക്കല്‍ ആശാനോട് ആരോ ചോദിച്ചു “നമ്മുടെ എം.എല്‍.എ. ഒരു കഥകളി ഭ്രാന്തനാണല്ലേ” എന്ന്. ഭ്രാന്തൊന്നുമില്ല, നല്ല കളി കാണുന്നത് പുരുഷോത്തമന്‍ പിള്ളക്ക് ഇഷ്ടമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൃഷ്ണന്‍ നായരുടെ ആട്ടത്തെകുറിച്ച് ആരാഞ്ഞ സുഹൃത്തിനോട്‌ അച്ഛന്‍ പറഞ്ഞ മറുപടി’ ഞാന്‍ കൃഷ്ണ ഭക്തനല്ല, രാമഭാക്തനാണ്’ എന്നായിരുന്നു. ആശാന്റെ മരണ ശേഷം ദേശാഭിമാനി വാരികയില്‍ ” എന്റെ രാമന്‍ പിള്ളയാശാന്‍”എന്നൊരു ലേഖനം അച്ഛന്‍ എഴുതിയിരുന്നു. ഉജ്ജ്വല ലേഖനമായിരുന്നു അത്.

Similar Posts

  • മത്തവിലാസം കഥകളി

    സുരേഷ് കുമാർ ഇ.ബി/രേണുക വര്‍മ്മ/മോഹന്‍ കുമാര്‍ പി. Monday, October 8, 2012 മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ്‌ എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍…

  • നളചരിതം – വേരുകള്‍ തേടി (ഭാഗം 3)

    ഹേമാമോദസമാ 11 ഡോ. ഏവൂർ മോഹൻദാസ് March 7, 2013  കൊല്ല വര്‍ഷം എട്ടാം നൂറ്റാണ്ടില്‍ (എ.ഡി. പതിനാറാം നൂറ്റാണ്ട്) തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന അനുഷ്ഠാന  കലാരൂപങ്ങളുടെയും പയറ്റു പാരമ്പര്യങ്ങളുടെയും പശ്ചാത്തലത്തില്‍ കൊട്ടാരക്കര തമ്പുരാന്‍ മെനഞ്ഞെടുത്ത  രാമനാട്ടം  എന്ന  ദ്രാവിഡകലയെ അതിന്റെ വടക്കോട്ടുള്ള വ്യാപനകാലത്ത് ഉത്തരകേരളത്തിലെ കൂടിയാട്ടം, തെയ്യം-തിറ മുതലായ അനുഷ്ഠാനകലാരൂപങ്ങളുടെ ഉജ്ജ്വല ഭംഗികള്‍ വിളക്കി ചേര്‍ത്തു വെട്ടം തമ്പുരാന്‍ പരിഷ്ക്കരിച്ചു കഥകളിയാക്കി പരിണമിപ്പിച്ചതിന്‍ ശേഷം കോട്ടയം തമ്പുരാന്‍ നൃത്ത-നൃത്യ-വാദ്യ തൌരത്രികങ്ങളുടെ ശാസ്ത്രീയ അടിത്തറയില്‍ വികസിപ്പിച്ചു ഒരു…

  • “ആരാ, യീ സോമനാ? “

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം മൂന്ന് ശ്രീവല്‍സന്‍ തീയ്യാടി July 1, 2012  തോളോട്‌ തോള്‍ ചേര്‍ന്നാണവര്‍ നില്‍ക്കുന്നത്‌. കെട്ടിപ്പിടിച്ചും ചിരിച്ചും ആണ്‌ ക്യാമറയിലേക്ക്‌ നോക്കുന്നത്‌. കലാമണ്ഡലം ഗോപിയും മോഹന്‍ലാലും. അന്നത്തെ ‘മാതൃഭൂമി’ വാരാന്തപ്പതിപ്പിലെ ഒന്നാം പേജ്‌ ഫീച്ചര്‍ ആണ്‌. 2008 ജൂണ്‍ 15. വേറെയുമുണ്ട്‌ കളര്‍ ഫോട്ടോകള്‍. വള്ളുവനാട്ടിലെ ഒറ്റപ്പാലത്തിനടുത്തുള്ള വരിക്കാശ്ശേരി മനയില്‍ നടക്കുന്ന മറ്റൊരു പടത്തിന്റെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ്‌. അവിടെ സംഗമിച്ചതാണ്‌ ഈ രണ്ടു താരങ്ങള്‍. കഥകളിയാചാര്യനും സിനിമാനടനും പരസ്പരമുള്ള ബഹുമാനവും ആരാധനയും ലേഖനത്തില്‍…

  • |

    ഇളമ്പറ്റശിഷ്യനും കാണിക്കഗുരുക്കളും

    ഓർമകൾക്കൊരു കാറ്റോട്ടം – 21 ശ്രീവത്സൻ തീയ്യാടി November 19, 2017 കഥകളിപ്പിന്നാമ്പുറത്ത് കാഷ്ബാഗ് പിടിച്ചുനടക്കുന്ന രൂപം. അതായിരുന്നു അറിഞ്ഞുകാണുമ്പോഴത്തെ പരിയാനമ്പറ്റ ദിവാകരൻ. അതായത് മനുഷ്യവേഷത്തിൽ, നടാടെ. കൊല്ലം? 1992 ആവണം. (അതോ ’93?) സംഘാടനചുമതല ഉണ്ടായിരുന്നു അന്നദ്ദേഹത്തിന്. ഒറ്റ കഥ: നളചരിതം ഒന്നാം ദിവസം. ഏകതാരം കലാമണ്ഡലം ഗോപി. മദ്ധ്യകേരളത്തിലാണ് വേദി. പട്ടാമ്പിക്കടുത്ത് ഉൾനാട്ടിൽ. ചാത്തന്നൂർ എന്ന് പറയും. ദിവാകരൻറെ  പെരിങ്കന്നൂര് സ്വദേശത്തുനിന്ന് അകലെയല്ല. പൊതുവെ കേറ്റിറക്കുവയലുകളും അവയ്ക്കതിർത്തിയിൽ കുള്ളൻകുന്നുകളും. ചെന്നിറഭൂവിൽ ഒറ്റക്കും തെറ്റക്കും കരിമ്പനകൾ. ചാത്തന്നൂരെ ഹൈസ്കൂളിലെ ഹെഡ്മാഷ്…

  • ദുരന്തജനനം – വെണ്മണിച്ചേങ്ങിലയിൽ കേട്ടത്‌ 

    ശ്രീചിത്രൻ എം. ജെ. September 18, 2012 ഏഴുവർഷം! വിശ്വസിയ്ക്കാനാവുന്നില്ല. എത്ര വേഗമാണ്‌ കാലം കടന്നു പോകുന്നത്‌! വെണ്മണി ഹരിദാസ്‌ ഇല്ലാതെ ഏഴു വർഷം പൂർത്തിയാകുന്നു. അപ്രതീക്ഷിതങ്ങളുടെ തുടർക്കണികൾ സമ്മാനിച്ചുകൊണ്ട്‌, ഇത്രമേൽ വിസ്മയിപ്പിയ്ക്കുകയും മനസ്സുപിടിച്ചുവാങ്ങുകയും ചെയ്ത മറ്റൊരു കഥകളി സംഗീതജ്ഞൻ എന്റെ അനുഭവത്തിൽ ഇല്ല. പ്രവചനാതീതമായിരുന്നു എന്നും വെണ്മണിസംഗീതം. നന്നാവുക എന്നാൽ ആർക്കുമൊപ്പമെത്താനാവാത്ത വിധം ഉയരത്തിൽ പറക്കുക എന്നാണ്‌. ചീത്തയാവുക എന്നാൽ ഓരോ നിമിഷവും ഈ കളിയ്ക്കു വന്നതിൽ നമ്മേക്കൊണ്ട്‌ സ്വയം ശപിയ്ക്കാൻ പ്രേരിപ്പിയ്ക്കുക എന്നും. അനിശ്ചിതങ്ങളുടെ…

  • നടകലിനളചരിതം

    കാവാലം നാരായണപ്പണിക്കര്‍ January 20, 2014 (കലിവേഷം എന്ന സ്വന്ത നാടകത്തിന് ഒരു മുഖവുര) ഉണ്ണായി വാര്യരുടെ പ്രഖ്യാതകൃതിയായ നളചരിതത്തെ കലി എന്ന കഥാപാത്രത്തിലൂടെയും, ആ കഥാപാത്രത്തിന്റെ ആവിഷ്‌കാരത്തിലൂടെയും പുനഃപരിശോധിക്കാന്‍ പുറപ്പെട്ടതിന്റെ അനുഭവമാണിവിടെ പരാമര്‍ശിക്കുന്നത്. അതാണ് കലിവേഷം എന്ന നാടകകൃതി. പ്രത്യേകിച്ചും ഭാരതീയമായ അഭിനയപ്രകാരങ്ങളെ കേരളീയരംഗശീലങ്ങളിലൂടെ എത്തിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിച്ച മനസ്സിന്റെ സര്‍ഗ്ഗാത്മകയാത്രയില്‍ പഴമയുടെ പുതുമയായി അടുങ്ങിവന്ന ഘടനയാണിവിടെ വിഷയം. കലികാലമാകയാല്‍ കലിയെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഫലമായാണ് നളചരിതത്തിന്റെ നടുക്കുറ്റി ആ കഥാപാത്രത്തില്‍തന്നെ കെട്ടിയിടാന്‍ തോന്നിയത്. അങ്ങനെയാണു കലിവേഷമെടുക്കുന്ന…

മറുപടി രേഖപ്പെടുത്തുക