കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്‍റെ അരങ്ങൊരുക്കം

ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍

August 30, 2013

ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്‍റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും നള-ബാഹുക വേഷങ്ങള്‍ അവതരിപ്പിക്കാനുള്ള അപൂര്‍വഭാഗ്യം എനിക്കു ലഭിച്ചിരുന്നു. അവതരിപ്പിക്കാറില്ലാത്ത രംഗങ്ങളുടെ സംവിധാനസാധ്യതകള്‍ അന്നു തോന്നിയിരുന്നു. എന്നാല്‍ ശ്രീ കലാമണ്ഡലം വാസുപ്പിഷാരോടിയാശാന്‍റെ നേതൃത്വത്തില്‍ ‘തിരനോട്ടം’ സംഘടിപ്പിച്ച നളചരിതരംഗസംവിധാന ശില്‍പ്പശാലയിലെ അനുഭവം തികച്ചും പ്രതീക്ഷയില്‍ കവിഞ്ഞതായിരുന്നു. ഡോ.പി. വേണുഗോപാലന്‍, കെ. ബി രാജാനന്ദന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൂടിയുണ്ടായിരുന്ന ശില്‍പശാല, കഥകളിയെന്ന രംഗകലയുടെ സൌന്ദര്യസാരത്തിലേക്ക് അനേകം ഉള്‍ക്കാഴ്ച്ചകള്‍ നല്‍കുന്ന ഒന്നായിരുന്നു. വാസു ആശാനെ പോലെ തീയറ്ററിന്‍റെ മര്‍മ്മം അറിഞ്ഞ ഒരു സംവിധായകനും വേണുസാറിനെ പോലെ വാക്കിന്‍റെ ധ്വനി തലങ്ങളില്‍ മുങ്ങിത്തപ്പി രത്നഖനികള്‍ കണ്ടെത്തുന്ന ആസ്വാദകനും തമ്മിലുണ്ടാകുന്ന ചൂടേറിയ ചര്‍ച്ചകളും രാജാനന്ദിന്‍റ ഉല്‍ഗ്രഥനാത്മകമായി ഇരുവരേയും ഉള്‍ക്കൊള്ളുന്ന ഇടപെടലുകളും മറ്റും ശില്‍പ്പശാലയെ ഉന്മിഷത്താക്കി. പരീക്ഷിക്കുക (ഉമ്പര്‍പരിവൃഢന്മാര്‍ നിങ്ങള്‍ എന്നെ സമ്പ്രതി പരീക്ഷിപ്പാനല്ലീ?), സാക്ഷി (കൂടസാക്ഷിയല്ലയോ നീ ജള!) ഇങ്ങനെ എത്രയോ പുതിയ മുദ്രകള്‍ വാസുവാശാന്‍ ചെയ്യുന്നതുകണ്ടു! അതെല്ലാം അപ്പോള്‍ തന്നെ പഠിക്കുകയും ‘മുദ്രാപീഡിയ’യില്‍ ഉള്‍പ്പെടുത്താന്‍ ഉറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം ദിവസത്തിലെ രാക്ഷസദാനവന്മാരുടെ രംഗത്തിന്‌ ആശാന്‍ നിര്‍ദ്ദേശിച്ച രംഗപാഠം, കത്തി (ദാനവര്‍), താടി (രാക്ഷസര്‍) എന്നീ വേഷങ്ങള്‍ തമ്മിലുള്ള പുതിയ തരം പാരസ്പര്യത്തെ കാട്ടുന്നതാണ്‌. ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍റെ നിര്‍ദ്ദേശത്തില്‍ ചമ്പ, പഞ്ചാരി എന്നീ താളങ്ങളുടെ സവിശേഷ വിനിയോഗത്തോടെ ഒരു പടപ്പുറപ്പാട്‌ ചിട്ട ചെയ്തിട്ടുണ്ട്. വാസുവാശാന്‍റെ സാന്നിധ്യത്തില്‍ ശ്രീ കോട്ടയ്ക്കല്‍ ദേവദാസി(രാക്ഷസന്‍) നൊപ്പം ആ പടപ്പുറപ്പാട്‌ പലവട്ടം ആവര്‍ത്തിച്ചെടുത്ത് ഉറപ്പിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണ്‌. നളചരിതത്തിലും ഇത്തരം ചിട്ടപ്പെടുത്തലുകള്‍ക്ക്‌ പ്രസക്തിയുണ്ടെന്ന തിരിച്ചറിവ്‌ ആഹ്ളാ ദജനകമാണ്‌..


 മൂന്നാം ദിവസത്തില്‍ ബാഹുകനും കലിയുമായുള്ള രംഗം, നാലാം ദിവസത്തില്‍ നളനും പുഷ്കരനുമായുള്ള രംഗം, ഇവയെല്ലാം ഒന്നാം തരം മേളത്തിനുള്ള സന്ദര്‍ഭങ്ങളാണ്‌. നാലാം ദിവസത്തിലെ പുനഃസമാഗമത്തിനുശേഷം  ഋതുപര്‍ണ്ണന്‌ അശ്വഹൃദയം ഉപദേശിച്ച് വാര്‍ഷ്ണേയനെ കൂട്ടി അയച്ചതിനുശേഷം നളന്‍, പുഷ്കരനെ ചൂതിനു വിളിക്കുന്നതുമുതലുള്ള ഭാഗം വാസുവാശാന്‍ ചിട്ടപ്പെടുത്തിയതിന്‍റെ കഥകളിത്തം നിറഞ്ഞ മനോഹാരിത അവര്‍ണ്ണനീയമാണ്‌. അതിദീര്‍ഘമായ സംഭാഷണഗാനങ്ങളെ നിശിതമായി എഡിറ്റ് ചെയ്യാന്‍ ആശാന്‍ മടിച്ചില്ല. നളനും പുഷ്കരനുമായുള്ള സംഭാഷണത്തില്‍ ഗാനങ്ങളുടെ ക്രമം തന്നെ മാറ്റി മറിച്ചിട്ടുണ്ട്. പാട്ടുകാര്‍ക്കും മേളക്കാര്‍ക്കും നടന്മാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് അധൃഷ്യമായ ആജ്ഞാശക്തിയോടെ ഒന്നിനുപിറകെ മറ്റൊന്നായി ഈ ഭാഗത്തെ ഗാനങ്ങളും കലാശങ്ങളും ആട്ടങ്ങളും നളപുഷ്കരന്മാരുടെ ചൂത്കളിയുള്‍പ്പെടെയുള്ള പര ‍സ്പരവിനിമയങ്ങളും ആശാന്‍ ചിട്ടചെയ്തുമുന്നേറിയ കാഴ്ച്ക അവിസ്മരണീയമായിരുന്നു. പുഷ്കരനായി ശ്രീ പീശപ്പള്ളി രാജീവനും നളനായി ഞാനും ആ സന്ദര്‍ഭം ആവോളം ആസ്വദിച്ചു. ചില ഗാനങ്ങളുടെ ആലാപനരീതികണ്ടെത്താനുള്ള ദീര്‍ഘമായ സംവാദങ്ങളായിരുന്നു മറ്റൊരു രസകരമായ ഭാഗം. 

ഒരു ഗാനത്തിന്‍റെ ആലാപനരീതി കണ്ടെത്തിയതെങ്ങനെയെന്ന് ഉദാഹരണമായി വിവരിക്കാം. മൂന്നാം ദിവസത്തില്‍ ബാഹുകന്‍ തെളിക്കുന്ന തേരിലി‍രിക്കുന്ന ഋതുപര്‍ണ്ണന്‍റെ വസ്ത്രം കാറ്റില്‍ പറന്ന് പോകുന്നു. ഋതുപര്‍ണ്ണന്‍ തേര്‌ മന്ദമാക്കുന്നതിന്‌  ബാഹുകനോട് അപേക്ഷിക്കുന്നു. ഇതാണ്‌ സന്ദര്‍ഭം. ഋതുപര്‍ണ്ണന്‍റെ സംഭാഷണമാണ്‌ ഗാനം.

മന്ദം മന്ദമാക്ക ബാഹുക, രഥഹയ വേഗം 

മന്ദം മന്ദമാക്ക ബാഹുക.

നിന്നു ചൊല്ലേണ്ടതുണ്ടൊരു വാക്കെനി-

ക്കെന്നുമല്ലയെന്നുത്തരീയം വീണു. 

തക്കിട്ടതകധിമി എന്നു വായ്ത്താരിയില്‍ ‘ത’കാരത്തിനുള്ള ഓരോ അടിയായി രണ്ടടി ആവര്‍ത്തിച്ചു പിടിക്കുന്ന മുറിയടന്ത താളത്തിലാണ്‌ ഗാനം. അപ്പോള്‍ 

മന്ദം-മന്ദ-മാക്ക-ബാഹുക!!

രഥ-ഹയ—വേഗം!!

നിന്നു-ചൊല്ലേണ്ട-തുണ്ടൊരു-വാക്കെനി-!! 

എന്നു-മല്ലയെന്‍-ഉത്തരീയം-വീണു!!  

എന്ന് പാടുന്നതിനു കൃത്യമാണ്‌. ശ്രീ കലാമണ്ഡലം ബാബുനമ്പൂതിരിയും ശ്രീ കലാമണ്ഡലം വിനോദും ഇത്രയും പാടി. അടുത്ത വരിയാണ്‌ കുഴപ്പക്കാരന്‍. ബാഹുകന്‍റെ മറുപടിയാണത്.  

അന്തിയാം മുമ്പേ കുണ്ഡിനം തന്നില്‍ ചേരേണമെങ്കില്‍- 

ലെന്തിനുണ്ടാക്കുന്നു കാലവിളംബന കാരണം? 

എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ്‌ ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ്‌ ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി. 

അന്തി-യാം മുമ്പേ-കുണ്ഡിനം-തന്നില്‍!! 

ചേരേണ—മെങ്കില്‍–!!

എന്തി-നുണ്ടാക്കുന്നു-കാല-വിളംബന!!

കാ—രണം!! 

 നളചരിതത്തിലോ മറ്റേതെങ്കിലും ആട്ടക്കഥയിലോ ഉപയോഗിക്കാത്ത അപൂര്‍വമായ ഒരു ഘടനയാണിത്. ഇതുകണ്ടെത്തിക്കഴിഞ്ഞപ്പോള്‍ എന്തൊരു ലളിതവും ഋജുവുമാണ്‌ ഇതെന്നുതോന്നും. എന്നാല്‍ കണ്ടെത്താനെടുത്ത മുപ്പതോളം മിനുട്ടുകള്‍ മനോഹരമായ അന്വേഷണാനുഭവമാണ്‌ അവിടെ ഉണ്ടായിരുന്നവര്‍ക്ക് നല്‍കിയത്. ഇതുപോലെ നാലോ അഞ്ചോ അപൂര്‍വ ഗാനരീതികള്‍ ശ്രീ കോട്ടയ്കല്‍ മധുവും ബാബുവും വിനോദും നെടുമ്പള്ളി രാം‍മോഹനും ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. വാസുവാശാന്‍റെ നേതൃത്വത്തില്‍ നടന്നചരിത്രസംഭവമായ ഈ രംഗസംവിധാനശില്‍പശാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്‌. സമഗ്രവും കഥകളിത്തം നിറഞ്ഞതുമായ ഒരു രംഗസം‍വിധാനം നളചരിതത്തിലെ ഒഴിവാക്കപ്പെട്ട രംഗങ്ങള്‍ക്ക് ഇതിനും മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. അക്ഷരങ്ങളിലും ചലച്ചിത്രങ്ങളിലും രേഖപ്പെടുത്തുന്ന ഈ നളചരിതരംഗസംവിധാനം അരങ്ങില്‍ വാഴ്ച്ക നേടുമെന്ന് പ്രത്യാശിക്കാം. 

Similar Posts

  • ഇന്ദ്രാദിനാരദം – 2

    ഹേമാമോദസമാ – 6 ഡോ. ഏവൂർ മോഹൻദാസ് September 13, 2012  ദേവസ്ത്രീകളെപ്പോലും നിഷ്പ്രഭരാക്കുന്ന ലോകോത്തരസൌന്ദര്യധാമമായ ദമയന്തിക്ക് ഒരുത്തനിൽ ഗാഢമായ അനുരാഗം ഉണ്ടെന്നും അവന്റെ ഗുണഗണങ്ങൾ വച്ചു നോക്കിയാൽ ദമയന്തിയെ അവനു തന്നെ ലഭിക്കും എന്നും ഭൈമീകാമുകൻമാരായ രാജാക്കന്മാർ സ്വയംവരത്തിനു കൂടുമ്പോൾ ദമയന്തിയെച്ചൊല്ലി കലഹമുണ്ടാകാം (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) എന്നും ഇന്ദ്രനോട് പറഞ്ഞിട്ടാണ് നാരദർ സ്വര്‍ഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക്‌ യാത്ര തിരിച്ചത്. ഈ ഒരുവരി പദത്തിന്റെ (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) പേരിലാണ് എല്ലാ സാഹിത്യ പണ്ഡിതന്മാരും സ്വയംവരസമയത്തു…

  • |

    ഒക്ടോബര്‍ ഒമ്പത് – ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്….

    എം.കെ. അനിയന്‍ October 8, 2013 കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന “കുറുപ്പ്സംഗീതം” അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി. കാല്‍നൂറ്റാണ്ടിനുശേഷവും ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതത്തെ അന്വേഷിക്കുകയും, ആസ്വദിക്കുകയും, ആരാധിയ്ക്കുകയും ചെയ്യുന്നവരില്‍ പുതു തലമുറയില്‍പ്പെട്ടവരും ഉണ്ടെന്നത്…

  • |

    ശരീരത്തിന്റെ സംഗീതം

    മനോജ് കുറൂർ April 24, 2011 കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ രംഗാവതരണങ്ങളെ മുന്‍‌നിര്‍ത്തി കഥകളിയുടെ ലയാത്മകഘടനയെക്കുറിച്ച് ഒരു അവലോകനം (കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ എണ്‍‌പതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് 2005 മേയില്‍ പാലക്കാടു നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്) സമകാലികസാംസ്കാരിക-കലാപരിസരത്തില്‍ കഥകളിയെ പ്രസക്തമാക്കുന്ന ഘടകങ്ങളേതൊക്കെയാണ്‌? കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വേഷങ്ങള്‍ രംഗാവതരണത്തിനു സ്വീകരിക്കുന്ന കലാതന്ത്രങ്ങള്‍ ഏതൊക്കെയാണ്‌? ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ ഒരു വലിയ അളവില്‍ പരസ്പരപൂരകങ്ങളാണ്‌. കഥകളിയുടെ അവതരണത്തിലും ആസ്വാദനത്തിലും പൊതുവേ രണ്ടു ധാരകളുള്ളതായി പറയാറുണ്ട്‌. അതിലൊന്ന്‌ മുഖാഭിനയപ്രധാനവും മറ്റൊന്ന്‌…

  • മുരിങ്ങൂരിന്റെ കുചേലമാർഗത്തിലൂടെ

    ഏ. ആർ. ശ്രീകൃഷ്ണൻ January 26, 2014 കുചേലവൃത്തം എന്ന ആട്ടക്കഥയുടെ സാഹിത്യത്തെ മുൻനിർത്തി മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെ രചനാശൈലിയേയും ഇതിവൃത്തസമീപനത്തേയും പഠിയ്ക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനത്തിൽ. ആട്ടക്കഥയുടെ രംഗവിജയവും സാഹിത്യമൂല്യവും പരസ്പരാശ്രിതമല്ല എന്നത് പരിചിതമായ ഒരു നിരീക്ഷണമാണ്. ‘കല’യും ‘കഥ’യും തമ്മിലുള്ള ഈ വ്യതിരിക്തത സ്വീകരിയ്ക്കുകയാണെങ്കിൽ രംഗപ്രചാരമുള്ള കഥകളുടെ മുൻനിരയിൽത്തന്നെയുള്ള “കുചേലവൃത്തം” രചിച്ച മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെ സാഹിത്യശൈലിയെ വിശകലനം ചെയ്യുന്നത് ഇക്കഥയുടെ രംഗപ്രചാരസമ്പന്നതയിൽനിന്ന് വിട്ടുനിന്നുകൊണ്ടുതന്നെ വേണം. രജോഗുണത്തിന്റെ രംഗവിജയം കളിയരങ്ങുകൾ പൂർണ്ണമായും അനുഭവിച്ചുകൊണ്ടിരുന്ന…

  • തുടക്കക്കാർക്കായി കഥകളിയെ പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും

    സുനിൽ April 9, 2012  എന്താണ് കഥകളി? തികച്ചും വ്യക്തിപരമായ ചോദ്യം. കുറഞ്ഞത് പത്ത് കളിയെങ്കിലും കണ്ടതിനുശേഷം സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ. ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്. വിവിധ തലങ്ങളില്‍/നിലവാരങ്ങളില്‍ ആസ്വദിക്കാവുന്ന ബഹുമുഖമാര്‍ന്നയ ഒരു കലാരൂപമാണിത്. കഥകളി ഒരേ…

  • |

    പത്മശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാന്‍ അനുസ്മരണം…ഒരു വിവരണം

    സുദീപ് പിഷാരോടി July 30, 2012  മഹാനായ ഒരു ആശാന്റെ അനുസ്മരണത്തെ കുറിച്ച് ഒരു അവലോകനം നടത്താന്‍ ഞാന്‍ ഒട്ടും അര്‍ഹനല്ല എന്ന് അറിയാം… എന്നാലും അന്ന് നടന്ന കഥകളിയെ കുറിച്ച് ഒരു വിവരണം ഞാന്‍ താഴെ ചേര്‍ക്കുന്നു.കല്ലായക്കുലങ്ങര കളിക്കല്ലാതെ ഞാന്‍ ഇന്നുവരെ സന്ധ്യ കേളി കണ്ടിട്ടില്യാ. ഒരു പക്ഷെ ആ സമയത്തേക്ക് അവിടെ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ആയിരിക്കാം. സദനത്തിലെ മിടുക്കന്മാരായ വിദ്യാര്‍ത്ഥികളുടെ വക സന്ധ്യ കേളി  അതിനു ശേഷം അനുസ്മരണയോഗം.ശ്രീ കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ ആശാന്‍ ,…

മറുപടി രേഖപ്പെടുത്തുക