ചുണ്ടപ്പുവും, കണ്ണ് ചുവക്കുന്നതും

സി. പി. ഉണ്ണികൃഷ്ണന്‍

January 17, 2013

നമുക്കു സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യകുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യശാസ്ത്രത്തിന്‍റെ  വർഗ്ഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ആദ്യം പറഞ്ഞ, പുണ്യാഹത്തിനുപയോഗിക്കുന്ന, ചുണ്ടയുടെ പൂവാണ് കഥകളി, കൂടിയാട്ടം കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ, കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്.

നല്ലപോലെ വിടർന്ന പൂക്കൾ അവയുടെ ചെറിയ തണ്ട് (ഞെട്ടി/ഞെട്ട്) പോകാതെ പറിച്ചെടുക്കുക. ഓരോ പൂവിന്റെയും വിത്തുണ്ടാകുന്ന വെളുത്തഭാഗവും (ഓവറി) അതിനുതൊട്ടുതാഴെയുള്ള പച്ചനിറത്തിലുള്ള അല്പം ഭാഗവും മാത്രം വേർപെടുത്തിയെടുക്കുക. ഈ ഭാഗം, നല്ലപോലെ വൃത്തിയാക്കിയ ഉള്ളംകയ്യിൽവച്ച്, മുറകയ്യിന്റെ ചൂണ്ടാണിവിരൽകൊണ്ട് മൃദുവായി തിരുമ്മുക. കയ്യിലുള്ള ഉരുണ്ട വസ്തു കൂടുതൽ മൃദുവായി മാറിക്കൊണ്ടിരിക്കും. അവസാനം, അത് കറുത്ത്, ഞെക്കിയാൽ പൊട്ടാതെ, അമരുന്ന പാകത്തിലാവും. (പോട്ടാതിരിക്കുവാനാണ് ‘പച്ചനിറത്തിലുള്ള അല്പം ഭാഗവും’ ചേർത്തെടുക്കുന്നത്. പോട്ടിയാൽ ചെറിയ വിത്തുകൾ പുറത്തേക്കുവരും. പിന്നെ, ബാക്കിഭാഗം തിരുമ്മിയിട്ടു കാര്യമില്ല). ഈ അവസ്ഥയിൽ തിരുമ്മിയവിരൽ കണ്ണിൽ തൊട്ടാൽ കുറച്ചെങ്കിലും ചുവക്കും. ആവശ്യമെങ്കിൽ, അപ്പോൾതന്നെ ഉപയോഗിക്കാം. അല്ലെങ്കിൽ നല്ലപോലെ ഉണങ്ങിയ വെളുത്ത പരുത്തിത്തുണിയിൽ പൊതിഞ്ഞു സൂക്ഷിക്കാം. ദീർഘകാലം സൂക്ഷിക്കുവാനാണെങ്കിൽ കുറച്ച് പശുവിൻനെയ്യിൽ, വൃത്തിയാക്കിയ,  (കുപ്പി, സ്റ്റീല്‍ , പിച്ചള) പാത്രത്തിൽ സൂക്ഷിച്ചുവയ്ക്കാം.

വേഷത്തിന്റെ മുഖത്തെ അണിയലെല്ലാം കഴിഞ്ഞശേഷം ചുണ്ടപ്പൂവ് (പുഷ്പത്തിന്റെ ഒരുചെറിയ ഭാഗം മാത്രമണെങ്കിലും ‘ചുണ്ടപ്പൂവ്’ എന്നാണ് പറയാറുള്ളത്) കണ്ണിലിടാം. സൂക്ഷിച്ചിരിക്കുന്ന പൂവ് വലുതാണെങ്കിൽ അത് ആവശ്യാനുസരണം മുറിക്കാം. നല്ലപോലെ തിരുമ്മിയ നല്ല പൂവാണെങ്കിൽ, വളരെ ചെറിയ ഭാഗം മതിയാവും; മൊട്ടുസൂചിയുടെ തലപ്പിനോളം തന്നെ വേണമെന്നില്ല. രണ്ട് കണ്ണിലേക്കു ആവശ്യമുള്ള രണ്ടെണ്ണം ഉള്ളംകയ്യിൽവച്ച് അല്പം വെള്ളംചേർത്ത് മൃദുവായി തിരുമ്മുക. കുറച്ചു സമയം മതി. പൂവ് കട്ടിയായിട്ടുണ്ടെങ്കിൽ അത് മൃദുവാകാനും, നെയ്യിന്റെ അംശമുണ്ടെങ്കിൽ അത് മാറ്റുവാനും വേണ്ടിയാണ് തിരുമ്മുന്നത്. ചൂണ്ടാണി വിരൽതുമ്പിൽ പൂവെടുത്ത് കണ്ണിന്റെ വെള്ളയിൽ വെച്ച്, താഴത്തെ കൺപോളയുടെ പീലികൾ പതുക്കെ പുറത്തേക്കു വലിച്ച്, ദൃഷ്ടി താഴേക്കാക്കിയാൽ ചുണ്ടപ്പൂവ് താഴത്തെ കൺപോളയ്ക്കുള്ളിൽ എത്തും. കണ്ണുകൾ അടച്ച്, കുച്ചുനേരം കണ്ണുകൾ വട്ടത്തിൽ ചുറ്റിച്ചാൽ ചുവന്നു തുടങ്ങും. ക്രമത്തിൽ നിറം വർദ്ധിച്ച്, മറ്റ് ആഭരണമെല്ലാം ധരിച്ച് അരങ്ങത്തെത്തുമ്പോഴേക്കും കടുത്ത ചുവപ്പുനിറത്തിലെത്തും.

ചുണ്ടയടങ്ങുന്ന സസ്യകുടുംബത്തിൽ ‘ആൽക്കലോയ്ടുകൾ’ എന്ന രാസവസ്തു ധാരാളമുണ്ട്. അവ രക്തക്കുഴലുകളിലൂടെയുള്ള പ്രവാഹം കൂടുതൽ ശക്തമാക്കുന്നു; രക്തക്കുഴലുകളെ അല്പം വിസിപ്പിക്കുന്നു. ഇത്രയും വസ്തുതകൾ മുൻ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

അടുത്തകാലത്ത് സി. പി. ഉണ്ണിക്കൃഷ്ണനും ഡോ. ശശികുമാറും (ചൈതന്യ ഹോസ്പിറ്റൽ, രവിപുരം, എറണാകുളം) നടത്തിയ പ്രാഥമിക പഠനത്തിന്റെ ഫലമായി ഏതാനും വസ്തുതകൾ അറിയുവാൻ കഴിഞ്ഞു. കണ്ണിന്റെ പുറത്തുള്ള നേർത്ത സുതാര്യമായ പാടപോലെയുള്ള രണ്ട് ഭാഗങ്ങളിൽ, നഗ്‌നനേത്രങ്ങൾകൊണ്ട് മുഴുവനും കാണുവാൻ സാധിക്കാത്ത ധാരാളം വളരെ ചെറിയ രക്തക്കുഴലുകളുണ്ട്. ചുണ്ടപ്പൂവിടുന്നതിന്റെ ഫലമായി ആ രക്തക്കുഴലുകൾ കൂടുതൽ പ്രകടമാകുന്നു. ഇതാണ് കണ്ണ് ചുവക്കുവാൻ കാരണം. ജൈവരസതന്ത്ര സിദ്ധാന്തമനുസരിച്ച് ചുണ്ടയിലുള്ള ‘അട്രോപിൻ’ എന്ന രാസവസ്തു, കൃഷ്ണമണിയുടെ നടുവിലുള്ള പ്രകാശം കടത്തിവിടുന്ന ചെറിയ ദ്വാരത്തിന്റെ (പ്യൂപിൾ) വലുപ്പം കൂട്ടേണ്ടതാണ്. അപ്രകാരം സംഭവിച്ചാൽ കണ്ണിന്റെ സൂക്ഷ്മമായി കാണുവാനുള്ള ശേഷി (ഫോക്കസിങ്) താൽക്കാലികമായി തടസ്ഥപ്പെടും. കുറച്ചു ദിവസങ്ങൾക്കുശേഷമേ അത് ശരിയാവുകയുള്ളൂ.  എന്നാൽ, ചുണ്ടപ്പൂവുപയോഗിക്കുന്നവരാരും പ്രസ്തുത അവസ്ഥയുണ്ടായതായി പറയാറില്ല. ചുണ്ടപ്പൂവിട്ടാല്‍ ‘പ്യൂപിൾ’ വികസിക്കുന്നല്ല എന്നും, കണ്ണിന്റെ സമ്മർദ്ദം വർദ്ധിക്കുന്നില്ല എന്നുമാണ് കണ്ടെത്തിയത്. ഭൌതികശാസ്ത്രസമ്മതങ്ങളായ ഗവേഷണ പദ്ധതികളിലൂടെയുള്ള പഠനങ്ങൾ തുടരുന്നുണ്ട്.

Similar Posts

  • |

    ശ്രുതിയിൽനിന്ന് അണുവിട മാറാതെ

    വെണ്മണി ഹരിദാസ് സ്മരണ – 2(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) മാവേലിക്കര പി. സുബ്രഹ്മണ്യം June 12, 2017  തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിലായിരുന്നു എന്റെ സംഗീത പഠനം. കോളേജിൽ പഠിച്ചിരുന്ന കാലത്താണ് കഥകളിയിലുള്ള സംഗീതപരമായ കാര്യങ്ങളും താ‍ളസംബന്ധിയായ കാര്യങ്ങളും അഭിനയ പ്രധാനമായ കാര്യങ്ങളുമൊക്കെ കുറച്ചു ശ്രദ്ധിച്ചു തുടങ്ങിയത്. അന്നവിടെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഒരു കഥകളി. മൂന്നു കഥകളാണ്. കോട്ടയ്ക്കൽ ശിവരാമന്റെ പൂതനാമോക്ഷം, കൃഷ്ണൻ നായരാശാനും സദനം കൃഷ്ണൻകുട്ടിയും ചേർന്നുള്ള സുഭദ്രാഹരണം, പിന്നെ ദുര്യോധനവധം. അന്നു പാട്ട് ഗംഗാധരാശാനായിരുന്നു. കളികണ്ടുകൊണ്ടിരിക്കുമ്പോൾ…

  • ഹംസേ സുവർണ്ണ സുഷമേ…

    ഹേമാമോദസമാ – 16 ഡോ. ഏവൂർ മോഹൻദാസ് July 20, 2014 നളചരിതം ആട്ടക്കഥയിലെ മനുഷ്യരല്ലാത്ത, എന്നാൽ മനുഷ്യരെപ്പോലെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രണ്ടു ജന്തു കഥാപാത്രങ്ങളാണ് ഹംസവും കാർക്കോടകനും. ഇതിൽ ഹൃദയാവർജ്ജകമായ അരങ്ങവതരണ സാദ്ധ്യതകൾ കൊണ്ടും ആലാപന സുഭഗവും സാഹിത്യസമ്പുഷ്ട്ടവുമായ പദസഞ്ചയങ്ങൾ കൊണ്ടും അനുവാചക ഹൃദയങ്ങളിൽ ലബ്ദപ്രതിഷ്ഠ നേടിയിട്ടുള്ള ജീവസ്സുറ്റ  കഥാപാത്രമാണ് സൌവർണ്ണ ഹംസം. മഹാഭാരതം വനപർവത്തിലെ ‘നളോപാഖ്യാന’ത്തിൽ ‘ഹംസദമയന്തീസംവാദ’മെന്ന ഹൃസ്വമായ അദ്ധ്യായത്തിൽ ഏതാനും വരികളിലായി അവതരിപ്പിക്കപ്പെടുന്ന തരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു കഥാപാത്രം മാത്രമാണ്…

  • ചില പരിഭാഷകള്‍

    അത്തിപ്പറ്റ രവി & കൈതയ്ക്കല്‍ ജാതവേദന്‍ March 11, 2014 01.    ബാലിവധം രാവണന്‍ (സീതയെക്കണ്ടിട്ട്) 01.    ഇന്ദ്രാണീമഹമപ്‌സരോഭിരനയം കാരാഗൃഹേ ഗണ്യതാംസംഹാരോ ജയതാ ദിശോദശ മയാ സ്ത്രീണാം കൃതഃ പുഷ്പകേകൈലാസോദ്ധരണേപി വേപഥുമതീമദ്രാക്ഷമദ്രേസ്സുതാംദൃഷ്ടംതാസുനരൂപമീദൃശമഹോ! ചക്ഷുശ്ചിരാല്‍സാര്‍ത്ഥകം  (സാരം : ഞാന്‍ ഇന്ദ്രാണിയെയും മറ്റപ്‌സരസ്ത്രീകളെയും ഓരോന്നായി ഗണിച്ച് കാരാഗൃഹത്തിലടച്ചു. പിന്നെ പത്തു ദിക്കുകളും ജയിച്ച് അവിടങ്ങളിലുള്ള സുന്ദരികളെ മുഴുവന്‍ പുഷ്പകവിമാനത്തില്‍ കയറ്റിക്കൊണ്ടുവന്നു. കൈലാസോദ്ധാരണസമയത്ത് വിറപൂണ്ട മലമകളെയും കണ്ടു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇവളെപ്പോലെ സൗന്ദര്യം കണ്ടില്ല. അഹോ! വളരെക്കാലത്തിനു ശേഷം ഇന്നെന്റെ കണ്ണുകള്‍ക്കു…

  • നളചരിതം നാലാം ദിവസം – ഒരു വിയോജനക്കുറിപ്പ്

    സുഗതകുമാരി July 26, 2011  കുറച്ചു വർ‌ഷം  കൂടിയാണ് ‘ നളചരിതം നാലാം ദിവസം’ കഥകളി കാണുന്നത്.  തിരുവനന്തപുരത്ത് ‘ദൃശ്യവേദി’ ഒരുക്കിയ അരങ്ങ്, കലാമണ്ഡലം ഗോപിയുടെയും കോട്ടക്കല്‍ ശിവരാമാന്റെയും മാര്‍ഗി വിജയന്റെയും ശുദ്ധസുന്ദരമായ ഭാവാഭിനയത്തിലൂടെ ഹരിദാസിന്റെ സ്ഫുടമധുരമായ ഗാനാലാപത്തിലൂടെ, മേളവാദ്യങ്ങളുടെ താളപ്പോലിമയിലൂടെ ഭീമരാജധാനിയിലെ അന്തഃപുരവും കുതിരപ്പന്തിയും, സുപരിചിതമായ തേരുരുള്‍ ഒച്ച കേട്ട് സര്‍വാംഗപുളകിതയായ ദമയന്തിയും നിപുണയായ കേശിനിയും , കലിമാറിയെങ്കിലും കറുപ്പുമാറാത്ത നളനരവരനും, കണ്‍ മുന്നില്‍ തെളിഞ്ഞുണര്‍ന്നു നിറഞ്ഞു.  ദുഃഖവും ആശങ്കയും അവമാനവും ക്രോധവും ഹര്‍ഷവുമെല്ലാം ഭാവപൂര്‍ണതയോടെ …

  • |

    കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

    രാജശേഖർ പി. വൈക്കം July 22, 2011 ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌. ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌. ‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ…

  • |

    ഋതുഭേദങ്ങളുടെ സുഖദു:ഖം 

    ഓര്‍മ്മകള്‍ക്കൊരു  കാറ്റോട്ടം – ഭാഗം 6   ശ്രീവത്സൻ തീയ്യാടി December 3, 2012 പെട്ടെന്നായിരുന്നു പെരുമഴ. അത്താഴസമയത്തോടെ. പകല്‍ മുഴുവന്‍ പുഴുക്കമെന്നത് ശരി; പക്ഷെ ചാറ്റല്‍പോലും തീരെയില്ലാതെപോട്ടെ എന്ന് മോഹിക്കും ആ എട്ടു ദിവസങ്ങളില്‍. സന്ധ്യ കഴിഞ്ഞാണെങ്കില്‍ വിശേഷിച്ചും. ഇരുപത്തിനാല് മണിക്കൂര്‍ ഇടതോരാതെയാണ് കലാപരിപാടികള്‍. ഇന്നാകട്ടെ, വൈകിട്ട് കൊടിയേറിയതേയുള്ളൂ ഉല്‍സവം. ഗോപുരത്തിന്റെ മേല്‍ത്തട്ടിനു മീതെ ലേശം മുമ്പ് മാത്രം കാറ്റത്ത് ആടിയുലഞ്ഞ നീളന്‍ കൂറ പൊടുന്നനെ ലോഹവട്ടം അള്ളിപ്പിടിച്ച് ചടഞ്ഞുകൂടി. വൈദ്യുതിവര്‍ണ്ണങ്ങളില്‍ മുങ്ങിയ ശ്രീപൂര്‍ണത്രയീശക്ഷേത്രം കുടികൊള്ളുന്ന…

മറുപടി രേഖപ്പെടുത്തുക