സീതാസ്വയംവരത്തിലെ പരശുരാമൻ

വാഴേങ്കട കുഞ്ചു നായർ

August 31, 2012

ഈയിടെ ‘ദേശബന്ധു’ മുതലായ ചില പത്രങ്ങളുടെ ലക്കങ്ങളിൽ സീതാസ്വയംവരത്തിലെ പരശുരാമനെ പറ്റി പക്ഷാന്തരങ്ങളായ പലപല ഖണ്ഡിതാഭിപ്രായഘോഷങ്ങൾ നിയന്ത്രണമന്യെ ഉയരപ്പെട്ടതായി കാണുകയുണ്ടായി. പരശുരാമൻ ശ്രീരാമാദികളോടു നേരിടുന്നതിന്നുമുൻപ്‌ അവതാരികയായ ആട്ടം കഥകളിച്ചിട്ടയിൽ പെടാത്തതും കേവലം അനാവശ്യവുമാണെന്നൊരു പക്ഷം; അവതാരിക അവശ്യം യുക്തമാണെന്നും മിഥിലയിൽ നിന്ന്‌ ശ്രീരാമൻ ശൈവചാപം ഭഞ്ജിക്കുന്നശബ്ദം കേട്ട്‌ പരശുരാമന്റെ ധ്യാനം ഭംഗം വന്നു എന്നും, ഉടനെ വിവരം ദേവകളുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായെന്നും, തത്സമയം പെട്ടെന്ന്‌ രാമാദികളെ അന്വേഷിച്ച്‌ പുറപ്പെട്ടുവെന്നും, ഈ സമ്പ്രദായം കഥകളിയെ പറ്റി എന്തും ആധികാരികമായി വിധികൽപ്പിക്കാൻ കെൽപുള്ള ഒരമ്മാമന്റെ ഉപദേശവുമാണെന്നും ഒരു പക്ഷം . അതോടുകൂടി കുഞ്ചുനായരും ഈ സമ്പ്രദായമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌ എന്നൊരു വിധിയും. അഭിനയത്തോളം തന്നെ പ്രാധാന്യം കലാശം ചവിട്ടുന്നതിലുമുണ്ട്‌ എന്നൊരു പക്ഷം. തട്ടുപൊളിയൻ ചാട്ടവും സർക്കസ്സും കഥകളിക്ക്‌ യോജിച്ചതല്ലെന്ന്‌ മറ്റൊരു പക്ഷവും.-ഇതെല്ലാമാണ്‌ ആ ഘോഷത്തിന്റെ പ്രതിദ്ധ്വനി. എന്നാൽ, കേവലം നടവർഗ്ഗത്തിൽ പെട്ട ഒരുവനായതുകൊണ്ട്‌ വിധികർതൃത്വത്തിന്‌ ഞാൻ അർഹനല്ലെങ്കിലും എന്റെ എളിയബോധത്തിൽ നിന്നുള്ള ചില അഭിപ്രായങ്ങൾ പറയുവാനുള്ള സ്വാതന്ത്ര്യം ബഹുജനങ്ങൾ എനിക്കും അനുവദിച്ച്‌ തരുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു. അതിനാൽ ആദ്യമായി പരശുരാമന്റെ മുഖവുരാഭിനയത്തെ കുറിച്ച്‌ തന്നെ ചിന്തിക്കാം.

‘ഭൃഗുപതിരധികം ക്രുദ്ധനായ്‌ തത്ര വന്നു’ എന്നുപറഞ്ഞാൽ എത്രയും ക്രുദ്ധനാവാൻ കാരണം എന്തെന്നുകൂടി അഭിനയിക്കുന്നത്‌ നാട്യനിർബന്ധമാണ്‌. കാരണം ആലംബനമില്ലാതെ ഒരു രസവും സംഭാവ്യമായുള്ളതല്ല. ഒരു കഥാപാത്രത്തിന്റെ പ്രവേശനശ്ലോകം ചൊല്ലിക്കഴിഞ്ഞാൽ, നേരെമറിച്ച്‌ തത്തൽസന്ദർഭത്തിനനുരൂപമായ മുഖവുരയാടി അനന്തരം രംഗത്തോട്‌ (യഥാവസരത്തോട്‌) യോജിപ്പിക്കുന്നത്‌ കഥകളിച്ചിട്ടയിൽ, അഥവാ നാട്യപ്രയോഗത്തിൽ സുലഭമാണ്‌. അതുസാമാന്യ നിയമവുമാണ്‌.

നോക്കുക: ‘വാചാമുവാച കീചകഃ’ എന്നുപറഞ്ഞിട്ട്‌ കീചകൻ സൈരന്ധ്രിയോട്‌ വാചം വചിക്കുന്നതിനു മുൻപ്‌ നായികാദർശനം അഭിനയിക്കുന്നു.
‘ജഗൃഹേ ഭീമേന ദുശ്ശാസനഃ’ എന്നു പറഞ്ഞിട്ട്‌ വീണ്ടും ഭീമൻ ദുശ്ശാസനനെ തിരക്കുന്നു.
‘ജവേനാഹ്വയതബതഭകം ഭക്തരാശീം പ്രഭുഞ്ജൻ’ എന്നു പറഞ്ഞശേഷം ഭീമൻ തുടങ്ങുന്നതു ബകവനവർണ്ണനമാണ്‌.
‘അവരജാവേവം ബഭാഷേഗിരം’ എന്നു ചൊല്ലിക്കഴിഞ്ഞേടത്ത്‌ ഉത്ഭവത്തിൽ രാവണൻ തപസ്സാട്ടമാണ്‌ ആരംഭിക്കുന്നത്‌.
‘രണായജൂഹുവേ പാർത്ഥോ.. ജ്യാഘോഷൈ, പരിയൻ’ എന്നതിനുശേഷം അർജ്ജുനൻ ആരംഭിക്കുന്നത്‌ സമുദ്രവർണ്ണനയാണ്‌.’
‘ഭീമം സമീക്ഷ്യ സമചിന്തയദേവമന്തഃ’ എന്നേടത്ത്‌ ഹനൂമാൻ തപോമഗ്നനായി ഇരിക്കുകയാണ്‌.
‘ക്രുദ്ധൻ ചൊന്നാനിവണ്ണം രവിസുതമഖിലം ചണ്ഡമാലോക്യബാലി’ എന്നേടത്ത്‌ ബാലി രവിസുതന്റെ സമരാഹ്വാനം കേൾക്കുകയാണ്‌.
‘വിവിധമിദം പ്രോച്ചകൈരുച്ചചാന’ എന്നേടത്തു ബകൻ ക്ഷുധാക്രാന്തനാവുകയാണ്‌.

ഇങ്ങനെയുള്ള ഉദാഹരണങ്ങൾ നോക്കിതുടങ്ങിയാൽ അതിന്നവസാനമില്ല. അതുകൊണ്ട്‌, പരശുരാമന്റെയും മുഖവുരയാട്ടത്തെ നിഷിദ്ധമാക്കിത്തള്ളുവാൻ നിവൃത്തിയില്ല. ഒരാൾ അതുവിട്ടു എന്നതുകൊണ്ട്‌, ദുഷിക്കേണ്ട ആവശ്യവുമില്ല. ‘അവിടുന്നങ്ങോട്ടേ ഉണ്ടായുള്ളൂ’ എന്നു മനസ്സിലാക്കുകയാണ്‌ പാകമെന്നു തോന്നുന്നു. പരദൂഷണം കൊണ്ടും വൃഥാശ്ലാഘനം കൊണ്ടും ആർക്കും അനർത്ഥമല്ലാതെ ഗുണമൊന്നും കിട്ടാനില്ലല്ലൊ.

എന്നാൽ, പരശുരാമൻ മുഖവുരയിൽ ത്രൈയ്യംബക ഭഞ്ജനം കേട്ട ഉടൻ തന്നെ ശ്രീരാമാദികളോട്‌ ഏറ്റുമുട്ടുന്നതായി കാണിക്കുകയാണെങ്കിൽ, ഏതു വലിയമ്മാമന്റെ ഉപദേശമായാലും അതു യുക്തിഭംഗം തന്നെ ആണ്‌. വിവാഹം കഴിഞ്ഞ്‌ ദശരഥാദികൾ മിഥിലയിൽ നിന്ന്‌ അയോദ്ധ്യയിലേക്ക്‌ പോകുന്നമാർഗ്ഗത്തിലാണല്ലൊ ആ കുഴപ്പമുണ്ടായത്‌. പ്രസ്ഫുടമായ രേഖകൾ കാണുന്നില്ല എങ്കിലും, ചാപഭഞ്ജനം കഴിഞ്ഞ്‌ കുറഞ്ഞ ദിവസങ്ങൾക്ക്‌ ശേഷം ആണ്‌ ആ വിവാഹസംഘത്തിന്റെ അയോദ്ധ്യാപ്രസ്ഥാനം എന്നു തീർച്ചയാണ്‌. അതുകൊണ്ട്‌ ചാപഭഞ്ജനശ്രവണം മുതൽ അത്രയും ദിവസം പരശുരാമൻ, ശ്രീരാമനെ തിരഞ്ഞുനടന്നു എന്നു വരുത്തുന്നത്‌ തീരെ യുക്തമെന്നു തോന്നുന്നില്ല.

കുഞ്ചുനായരും ഈ സമ്പ്രദായമാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും അതിൽ ഒരു ലേഖനത്തിൽ കാണുകയുണ്ടായി. അതു ലേഖകന്റെ പ്രമാദമെന്നേ പറവാൻ നിവൃത്തിയുള്ളൂ. അയാൾ (കുഞ്ചുനായർ) കോട്ടക്കലായിരുന്ന കാലത്ത്‌, അതായത്‌ 1125/1126 ചിങ്ങം 28നു മുതൽക്കാണ്‌ കുട്ടികളെ സീതാസ്വയംവരം ചൊല്ലിയാടിക്കാൻ തുടങ്ങിയത്‌. അതിൽ അഹല്യാമോക്ഷം, ഗംഗാതരണം എന്നീ ഒന്നും രണ്ടും രംഗങ്ങൾ കൊട്ടാരത്തിന്റെ സീതാവിവാഹത്തിൽ നിന്നും എടുത്ത്‌ ചേർത്തിട്ടുമുണ്ട്‌. ആ കഥയ്ക്കു മുഴുവനും (എല്ലാ പാത്രങ്ങൾക്കും) ചുരുക്കത്തിൽ ഒരാട്ടക്രമവും എഴുതി. അങ്ങിനെ പത്തു പരിവൃത്തി കഥ മുഴുവനും ചൊല്ലിയാടിച്ചു. അനന്തരം 1127 കന്നി 26നു ആ കഥ കളിക്കുകയും ചെയ്തു. ഇതിൽ യാതൊരാളുടെ യാതൊരൂപദേശവും ഉണ്ടായിട്ടുമില്ല. എല്ലാം സ്വന്തം അഭിപ്രായങ്ങൾ മാത്രമേ അതിന്നു അവലംബം ആക്കീട്ടുള്ളൂ. ആ കളിക്കാണ്‌ കുഞ്ചുനായർ ആദ്യമായി പരശുരാമൻ കെട്ടിയിട്ടുള്ളത്‌. ആ പരശുരാമന്റെ മുഖവുരയാട്ടത്തേയും ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ.

ആദ്യമായി ശൈവചാപഭഞ്ജനത്തെക്കുറിച്ചുള്ള സ്മരണ (ചിന്ത). വഴിയേ ഇങ്ങിനെയൊരു സംഭവം കേൾക്കാൻ തനിയ്ക്കിടവന്നതിലുള്ള അത്മനിന്ദനം. ഇതാണ്‌ പരശുരാമന്റെ തത്സമയത്തെ സ്ഥിതി. അനന്തരം മിഥിലയിൽ നിന്ന്‌ അയോദ്ധ്യയിലേക്കുള്ള മാർഗ്ഗം നോക്കി പുറപ്പെടുന്നു. അവിടെവെച്ച്‌,

‘കോസലഭൂപതിപൃതനാചക്രം
ഭൃഗുകുലമണിയാം മുനിപെരുമാൾ ത-
ന്നാശ്രമപര്യന്തേന തിമർത്തു സ-
മുദ്ധതനിസ്വനമാർത്തു നടന്നൂ’

എന്നതിന്റെ അടിസ്ഥാനത്തിൽ ‘കസ്യേയം പൃതനാ പ്രയാതി നികടേ മമപ്യവജ്ഞായ ഭോഃ’ എന്ന ശ്ലോകത്തിന്റെ ഭാവവും ആടി ശ്രീരാമാദികളുടെ നേർക്ക്‌ പുറപ്പെടുന്നു. അല്ലാതെ, വില്ലുമുറിയുന്ന ശബ്ദം ആ ഘട്ടത്തിൽ കുഞ്ചുനായർ കേൾക്കാറില്ല. അതിനെ പറ്റി ഓർക്കുകയേ പതിവുള്ളൂ.

ചിലപ്പോൾ ദശരഥാദികളുടെ ആഗമനഘോഷണശ്രവണം മുതൽക്കുമാത്രമായും തുടങ്ങാറുണ്ട്‌. ഇതിൽ ആദ്യം പറഞ്ഞ വഴിയാണെങ്കിൽ തിരശ്ശീല നീങ്ങുമ്പോൾ ഇരുന്നു ചിന്തിക്കുകയായിരിക്കും. രണ്ടാമത്തെ വഴിയാണെങ്കിൽ ധ്യാനത്തിൽ ഇരിക്കുകയായിരിക്കുമെന്നുമാത്രം. ഏതായാലും ചാപഭഞ്ജനശ്രവണവും മറ്റും സ്വീകരിക്കാറില്ല. അങ്ങിനെയിരിക്കെ പ്രസ്തുത പക്ഷാന്തരമത്സരത്തിനിടയിൽ വെറുതെയെങ്കിലും കുഞ്ചുനായരേയും കൂട്ടിയതെന്തിനാണെന്നു മനസ്സിലായില്ല. ആർക്കും എന്തും എഴുതാമല്ലൊ എന്നുമാത്രമേ അതിലൊരു സമാധാനം കാണുന്നുള്ളൂ.

ഒരു പക്ഷത്തിൽ അഭിനയത്തോളം തന്നെ പ്രാധാന്യം കലാശം ചവിട്ടുന്നതിന്നുമുണ്ട്‌ എന്ന്‌ സ്ഥാപിക്കുന്നതു തികച്ചും സ്വീകാര്യമെന്ന്‌ തോന്നുന്നില്ല. എന്നാൽ, കഥകളി നൃത്യകലയായതുകൊണ്ട്‌, കലാശമെടുക്കൽ നിഷിദ്ധമല്ല. എങ്കിലും ഭാവത്തെ നിലനിർത്തുന്നതിലാണ്‌ പ്രാധാന്യമിരിക്കുന്നത്‌. എന്തെന്നാൽ ഭാവത്തിനു വാചകത്തിന്റെ സ്ഥാനവും കലാശത്തിനു പൂർണ്ണവിരാമചിഹ്നത്തിന്റെ സ്ഥാനവുമാണ്‌ കൽപിക്കേണ്ടത്‌. അതിനാൽ പ്രാധാന്യം അഭിനയത്തിനുതന്നെ.

പ്രത്യക്ഷത്തിൽ പരശുരാമനെക്കുറിച്ചുള്ള ഒരു വിമർശനമാണ്‌ ആ പത്രങ്ങളിൽ പതിച്ചിരുന്നതെങ്കിലും, യഥാർത്ഥത്തിൽ ഒരു കക്ഷിമത്സരമാണ്‌ അതിൽ ഒതുങ്ങിപ്പതുങ്ങി കിടക്കുന്നതെന്ന്‌ തോന്നി. ലേഖകൻമാർ തികച്ചും ആ മത്സരത്തിൽ നിന്നൊഴിഞ്ഞു നിൽക്കേണ്ടതാണ്‌. അതുകൊണ്ട്‌ കലയ്ക്കോ കലാകാരന്മാർക്കോ യാതൊരഭിവൃദ്ധിക്കും അവകാശമില്ല. എപ്പോഴും അവരവർക്കുതോന്നിയ അഭിപ്രായം ശരിയാണെന്നാണ്‌ ലോകസ്വഭാവം. പക്ഷെ, കഥകളി ഒരു ദൃശ്യകലയായതുകൊണ്ട്‌ ഒരു നടൻ പലരുടേയും ദൃഷ്ടിയ്ക്കു പാത്രീഭവിപ്പാൻ ഇടയുണ്ടല്ലൊ. അതിനാൽ, ഒരാൾക്കു തോന്നിയ അഭിപ്രായത്തെ മാത്രം മുൻനിർത്തി നന്മതിന്മകളെക്കുറിച്ച്‌ പത്രങ്ങളിലൂടെ ഒരു നടന്റെ പേരിൽ ശ്ലാഖനീയമൊ ദൂഷണമോ പ്രചരിപ്പിക്കുന്നതുകൊണ്ട്‌ ലോകം മുഴുവൻ അത്‌ അംഗീകരിക്കുമെന്നു തെറ്റിദ്ധരിക്കരുത്‌. അവന്ന്‌ സഹൃദയലോകത്തിൽ സുസ്ഥിരമായ ഏതെങ്കിലും (ഉയർന്നതോ താഴ്‌ന്നതോ ആയ) ഒരു സ്ഥാനമുണ്ടായിരിക്കും. ഇങ്ങിനെയ്ള്ള ലേഖനങ്ങളെക്കൊണ്ട്‌ ആ സ്ഥാനത്തിനു യാതൊരിളക്കവും പറ്റുകയുമില്ല. പിന്നെയെന്തുണ്ട്‌? അവരവരുടെ അഭിപ്രായം മറ്റുള്ളവർക്കു മനസ്സിലാക്കാമെന്നുമാത്രം!

(‘ദേശബന്ധു’വിന്റെ ആവശ്യപ്രകാരം എഴുതി അയച്ചത്‌. 05-06-1965)

Similar Posts

  • |

    വടക്കേപ്പാട്ട് വാസുദേവന്‍ ഭട്ടതിരിയുമായി ചില കഥകളി വര്‍ത്തമാനങ്ങള്‍

    വി.എം.ഗിരിജ July 30, 2012 വി.എം ഗിരിജ: പട്ടിക്കാംതൊടി രാമുണ്ണി മേനോനെ ആചാര്യ തുല്യം ബഹുമാനിക്കുന്നുണ്ടല്ലോ .അതെന്താ അതിനു മുന്‍പ് കോട്ടയത്തു കഥകളുടെ പരമോന്നത സ്ഥാനത്തെ പറ്റി പറയു.വി.എം.വാസുദേവന്‍ ഭട്ടതിരിപ്പാട്: അദ്ദെഹത്തിന്റെ (കോട്ടയത്ത് തമ്പുരാന്റെ)ആ ദൃശ്യകലാവതരണം അത്രക്ക് കറ കളഞ്ഞതാണ്.കല ച്ചാ നാടക അവതരണം അത് വെണ്ടതൊക്കെ  എല്ലാ ശാസ്ത്രവും അദ്ദെഹത്തിനറിയാം.അനാവശ്യായിട്ട് ഒന്നുമില്ല.മറ്റേതിലൊക്കെ കൊറേശ്ശേ ഉണ്ടായിരുന്നു.കാലകേയവധായപ്പോഴേക്കും വളരെ ദായി.അദ്ദേഹത്തിന്റെ നായികമാരില്‍  ഏറ്റവും ശ്രേഷ്ഠായിട്ടുള്ളത് ഉര്‍വശിയാണ്.ആ പാണ്ഡവന്റെ രൂപം കണ്ടാല്‍  എന്ന പദം ആടി ഫലിപ്പിക്കാന്‍ ഇതു വരെ…

  • ഒരു വള്ളി, രണ്ടു പൂക്കൾ

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 4 ശ്രീവത്സൻ തീയ്യാടി July 25, 2012  കമന്ററി പറയാൻ പുറപ്പെട്ട കെ.പി.സി നാരായണൻ ഭട്ടതിരിപ്പാടിന് കണ്ഠം ഇടറി. മൈക്ക് കൈയിലേന്തിയ മുതിർന്ന പണ്ഡിതന് വാചകങ്ങൾ പലയിടത്തും മുഴുമിക്കാനായില്ല. അതല്ലെങ്കിൽക്കൂടി അന്നത്തെ ആട്ടം കണ്ട് പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു. കഥകളി കാണെ അതിലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളുമായി ഈവിധം താദാത്മ്യം പ്രാപിക്കുകയോ? എന്ത്? ‘ഉത്ഭവ’ത്തിലെ രാവണൻ സ്വന്തം തലകൾ ഒന്നൊന്നായി അറുക്കുമ്പോൾ മേളത്തിന്റെ തിമർപ്പിൽ നാമും അറിയാതെ (മനമുറഞ്ഞ്‌) തുള്ളിയെന്നു വരാം….

  • |

    ആ പുഴയുടെ വക്കത്തിരുന്ന്…

    വെണ്മണി ഹരിദാസ് സ്മരണ – 1(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ ശശിധരൻ May 30, 2017  ഹരിദാസേട്ടനെ ആദ്യം കാണുകയല്ല, കേൾക്കുകയാണുണ്ടായത്. അന്ന് ടേപ് റിക്കോർഡർ വന്നുതുടങ്ങുന്ന സമയമാണ്. നളചരിതം ഒന്നാം ദിവസത്തിൽ നളൻ ദൂതിനു പോകുന്ന ഭാഗത്തെ ‘ഹേ മഹാനുഭാവ’ എന്ന പദം. ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്നെ എവിടെയോ പിടിച്ചെടുക്കുന്ന ഒരനുഭവം. അന്ന് ഞാൻ  ഡൽഹിയിലാണ്. മൃണാളിനി സാരാഭായി എന്നെ ‘ദർപ്പണ’യിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ഹരിദാസേട്ടനും ബലരാമനുമൊക്കെയുള്ള ഒരു…

  • |

    കലാമണ്ഡലം വാസുപ്പിഷാരൊടിക്കൊപ്പം

    ശ്രീചിത്രൻ എം. ജെ. April 24, 2011  കളിയരങ്ങിന്റെ ധൈഷണികതാവഴിയെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന വാഴേങ്കടകുഞ്ചുനായർ ശിഷ്യപരമ്പരയിലെ ബലിഷ്ഠസാനിദ്ധ്യമാണ് കലാമണ്ഡലം വാസുപ്പിഷാരടി. ഒരു സാധാരണ കഥകളിനടനെന്നതിലപ്പുറം, തന്റെ ഗുരുനാഥനേപ്പോലെ, കലാമർമ്മജ്ഞനും നിരീക്ഷകനും പണ്ഡിതനുമായ വാസുവാശാന്റെ സ്വത്വം ഈ അഭിമുഖത്തിൽ ദർശിക്കാം. ഇനിയും എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളിൽ ജ്വലിച്ചുയരുന്ന രംഗശോഭയായി വാസുവാശാനെ കാണാനാകുമെന്ന ശുഭാപ്തിവിശ്വാസത്തോടെ, അഭിമുഖത്തിലേക്ക്: :}ബാല്യകാലം,കഥകളിയിലെത്തിയതിനെപ്പറ്റി…..വാസുപ്പിഷാരടി:എന്റെ കുട്ടിക്കാലമൊക്കെ ധാരാളം കഥകളികൾ നാട്ടിലുള്ള കാലമാണ്.അമ്മയും അച്ഛനും ഏട്ടനുമൊക്കെ തൃപ്പലമുണ്ടയിലും,പച്ചായിലും,കല്ലേക്കുളങ്ങരയിലുമൊക്കെ നടക്കുന്ന കളികൾക്കു പോകും.കൂടെ ഞാനും.അന്നേ മനസ്സിലുദിച്ച മോഹമാണ്,കഥകളി പഠിക്കണം എന്ന്.ആരോടാണ് അതുപറയേണ്ടത്…

  • എഴുപതുകളിലെ ഒരു കളിസ്മരണ

    വി. പി. നാരായണൻ നമ്പൂതിരി June 17, 2012 വർഷം 1975-76 ആണെന്നാണ്‌ ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ്‌ ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ…

  • കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്‍റെ അരങ്ങൊരുക്കം

    ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ August 30, 2013 ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്‍റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും…

മറുപടി രേഖപ്പെടുത്തുക