സീതാസ്വയംവരത്തിലെ പരശുരാമൻ

വാഴേങ്കട കുഞ്ചു നായർ

August 31, 2012

ഈയിടെ ‘ദേശബന്ധു’ മുതലായ ചില പത്രങ്ങളുടെ ലക്കങ്ങളിൽ സീതാസ്വയംവരത്തിലെ പരശുരാമനെ പറ്റി പക്ഷാന്തരങ്ങളായ പലപല ഖണ്ഡിതാഭിപ്രായഘോഷങ്ങൾ നിയന്ത്രണമന്യെ ഉയരപ്പെട്ടതായി കാണുകയുണ്ടായി. പരശുരാമൻ ശ്രീരാമാദികളോടു നേരിടുന്നതിന്നുമുൻപ്‌ അവതാരികയായ ആട്ടം കഥകളിച്ചിട്ടയിൽ പെടാത്തതും കേവലം അനാവശ്യവുമാണെന്നൊരു പക്ഷം; അവതാരിക അവശ്യം യുക്തമാണെന്നും മിഥിലയിൽ നിന്ന്‌ ശ്രീരാമൻ ശൈവചാപം ഭഞ്ജിക്കുന്നശബ്ദം കേട്ട്‌ പരശുരാമന്റെ ധ്യാനം ഭംഗം വന്നു എന്നും, ഉടനെ വിവരം ദേവകളുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായെന്നും, തത്സമയം പെട്ടെന്ന്‌ രാമാദികളെ അന്വേഷിച്ച്‌ പുറപ്പെട്ടുവെന്നും, ഈ സമ്പ്രദായം കഥകളിയെ പറ്റി എന്തും ആധികാരികമായി വിധികൽപ്പിക്കാൻ കെൽപുള്ള ഒരമ്മാമന്റെ ഉപദേശവുമാണെന്നും ഒരു പക്ഷം . അതോടുകൂടി കുഞ്ചുനായരും ഈ സമ്പ്രദായമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌ എന്നൊരു വിധിയും. അഭിനയത്തോളം തന്നെ പ്രാധാന്യം കലാശം ചവിട്ടുന്നതിലുമുണ്ട്‌ എന്നൊരു പക്ഷം. തട്ടുപൊളിയൻ ചാട്ടവും സർക്കസ്സും കഥകളിക്ക്‌ യോജിച്ചതല്ലെന്ന്‌ മറ്റൊരു പക്ഷവും.-ഇതെല്ലാമാണ്‌ ആ ഘോഷത്തിന്റെ പ്രതിദ്ധ്വനി. എന്നാൽ, കേവലം നടവർഗ്ഗത്തിൽ പെട്ട ഒരുവനായതുകൊണ്ട്‌ വിധികർതൃത്വത്തിന്‌ ഞാൻ അർഹനല്ലെങ്കിലും എന്റെ എളിയബോധത്തിൽ നിന്നുള്ള ചില അഭിപ്രായങ്ങൾ പറയുവാനുള്ള സ്വാതന്ത്ര്യം ബഹുജനങ്ങൾ എനിക്കും അനുവദിച്ച്‌ തരുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു. അതിനാൽ ആദ്യമായി പരശുരാമന്റെ മുഖവുരാഭിനയത്തെ കുറിച്ച്‌ തന്നെ ചിന്തിക്കാം.

‘ഭൃഗുപതിരധികം ക്രുദ്ധനായ്‌ തത്ര വന്നു’ എന്നുപറഞ്ഞാൽ എത്രയും ക്രുദ്ധനാവാൻ കാരണം എന്തെന്നുകൂടി അഭിനയിക്കുന്നത്‌ നാട്യനിർബന്ധമാണ്‌. കാരണം ആലംബനമില്ലാതെ ഒരു രസവും സംഭാവ്യമായുള്ളതല്ല. ഒരു കഥാപാത്രത്തിന്റെ പ്രവേശനശ്ലോകം ചൊല്ലിക്കഴിഞ്ഞാൽ, നേരെമറിച്ച്‌ തത്തൽസന്ദർഭത്തിനനുരൂപമായ മുഖവുരയാടി അനന്തരം രംഗത്തോട്‌ (യഥാവസരത്തോട്‌) യോജിപ്പിക്കുന്നത്‌ കഥകളിച്ചിട്ടയിൽ, അഥവാ നാട്യപ്രയോഗത്തിൽ സുലഭമാണ്‌. അതുസാമാന്യ നിയമവുമാണ്‌.

നോക്കുക: ‘വാചാമുവാച കീചകഃ’ എന്നുപറഞ്ഞിട്ട്‌ കീചകൻ സൈരന്ധ്രിയോട്‌ വാചം വചിക്കുന്നതിനു മുൻപ്‌ നായികാദർശനം അഭിനയിക്കുന്നു.
‘ജഗൃഹേ ഭീമേന ദുശ്ശാസനഃ’ എന്നു പറഞ്ഞിട്ട്‌ വീണ്ടും ഭീമൻ ദുശ്ശാസനനെ തിരക്കുന്നു.
‘ജവേനാഹ്വയതബതഭകം ഭക്തരാശീം പ്രഭുഞ്ജൻ’ എന്നു പറഞ്ഞശേഷം ഭീമൻ തുടങ്ങുന്നതു ബകവനവർണ്ണനമാണ്‌.
‘അവരജാവേവം ബഭാഷേഗിരം’ എന്നു ചൊല്ലിക്കഴിഞ്ഞേടത്ത്‌ ഉത്ഭവത്തിൽ രാവണൻ തപസ്സാട്ടമാണ്‌ ആരംഭിക്കുന്നത്‌.
‘രണായജൂഹുവേ പാർത്ഥോ.. ജ്യാഘോഷൈ, പരിയൻ’ എന്നതിനുശേഷം അർജ്ജുനൻ ആരംഭിക്കുന്നത്‌ സമുദ്രവർണ്ണനയാണ്‌.’
‘ഭീമം സമീക്ഷ്യ സമചിന്തയദേവമന്തഃ’ എന്നേടത്ത്‌ ഹനൂമാൻ തപോമഗ്നനായി ഇരിക്കുകയാണ്‌.
‘ക്രുദ്ധൻ ചൊന്നാനിവണ്ണം രവിസുതമഖിലം ചണ്ഡമാലോക്യബാലി’ എന്നേടത്ത്‌ ബാലി രവിസുതന്റെ സമരാഹ്വാനം കേൾക്കുകയാണ്‌.
‘വിവിധമിദം പ്രോച്ചകൈരുച്ചചാന’ എന്നേടത്തു ബകൻ ക്ഷുധാക്രാന്തനാവുകയാണ്‌.

ഇങ്ങനെയുള്ള ഉദാഹരണങ്ങൾ നോക്കിതുടങ്ങിയാൽ അതിന്നവസാനമില്ല. അതുകൊണ്ട്‌, പരശുരാമന്റെയും മുഖവുരയാട്ടത്തെ നിഷിദ്ധമാക്കിത്തള്ളുവാൻ നിവൃത്തിയില്ല. ഒരാൾ അതുവിട്ടു എന്നതുകൊണ്ട്‌, ദുഷിക്കേണ്ട ആവശ്യവുമില്ല. ‘അവിടുന്നങ്ങോട്ടേ ഉണ്ടായുള്ളൂ’ എന്നു മനസ്സിലാക്കുകയാണ്‌ പാകമെന്നു തോന്നുന്നു. പരദൂഷണം കൊണ്ടും വൃഥാശ്ലാഘനം കൊണ്ടും ആർക്കും അനർത്ഥമല്ലാതെ ഗുണമൊന്നും കിട്ടാനില്ലല്ലൊ.

എന്നാൽ, പരശുരാമൻ മുഖവുരയിൽ ത്രൈയ്യംബക ഭഞ്ജനം കേട്ട ഉടൻ തന്നെ ശ്രീരാമാദികളോട്‌ ഏറ്റുമുട്ടുന്നതായി കാണിക്കുകയാണെങ്കിൽ, ഏതു വലിയമ്മാമന്റെ ഉപദേശമായാലും അതു യുക്തിഭംഗം തന്നെ ആണ്‌. വിവാഹം കഴിഞ്ഞ്‌ ദശരഥാദികൾ മിഥിലയിൽ നിന്ന്‌ അയോദ്ധ്യയിലേക്ക്‌ പോകുന്നമാർഗ്ഗത്തിലാണല്ലൊ ആ കുഴപ്പമുണ്ടായത്‌. പ്രസ്ഫുടമായ രേഖകൾ കാണുന്നില്ല എങ്കിലും, ചാപഭഞ്ജനം കഴിഞ്ഞ്‌ കുറഞ്ഞ ദിവസങ്ങൾക്ക്‌ ശേഷം ആണ്‌ ആ വിവാഹസംഘത്തിന്റെ അയോദ്ധ്യാപ്രസ്ഥാനം എന്നു തീർച്ചയാണ്‌. അതുകൊണ്ട്‌ ചാപഭഞ്ജനശ്രവണം മുതൽ അത്രയും ദിവസം പരശുരാമൻ, ശ്രീരാമനെ തിരഞ്ഞുനടന്നു എന്നു വരുത്തുന്നത്‌ തീരെ യുക്തമെന്നു തോന്നുന്നില്ല.

കുഞ്ചുനായരും ഈ സമ്പ്രദായമാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും അതിൽ ഒരു ലേഖനത്തിൽ കാണുകയുണ്ടായി. അതു ലേഖകന്റെ പ്രമാദമെന്നേ പറവാൻ നിവൃത്തിയുള്ളൂ. അയാൾ (കുഞ്ചുനായർ) കോട്ടക്കലായിരുന്ന കാലത്ത്‌, അതായത്‌ 1125/1126 ചിങ്ങം 28നു മുതൽക്കാണ്‌ കുട്ടികളെ സീതാസ്വയംവരം ചൊല്ലിയാടിക്കാൻ തുടങ്ങിയത്‌. അതിൽ അഹല്യാമോക്ഷം, ഗംഗാതരണം എന്നീ ഒന്നും രണ്ടും രംഗങ്ങൾ കൊട്ടാരത്തിന്റെ സീതാവിവാഹത്തിൽ നിന്നും എടുത്ത്‌ ചേർത്തിട്ടുമുണ്ട്‌. ആ കഥയ്ക്കു മുഴുവനും (എല്ലാ പാത്രങ്ങൾക്കും) ചുരുക്കത്തിൽ ഒരാട്ടക്രമവും എഴുതി. അങ്ങിനെ പത്തു പരിവൃത്തി കഥ മുഴുവനും ചൊല്ലിയാടിച്ചു. അനന്തരം 1127 കന്നി 26നു ആ കഥ കളിക്കുകയും ചെയ്തു. ഇതിൽ യാതൊരാളുടെ യാതൊരൂപദേശവും ഉണ്ടായിട്ടുമില്ല. എല്ലാം സ്വന്തം അഭിപ്രായങ്ങൾ മാത്രമേ അതിന്നു അവലംബം ആക്കീട്ടുള്ളൂ. ആ കളിക്കാണ്‌ കുഞ്ചുനായർ ആദ്യമായി പരശുരാമൻ കെട്ടിയിട്ടുള്ളത്‌. ആ പരശുരാമന്റെ മുഖവുരയാട്ടത്തേയും ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ.

ആദ്യമായി ശൈവചാപഭഞ്ജനത്തെക്കുറിച്ചുള്ള സ്മരണ (ചിന്ത). വഴിയേ ഇങ്ങിനെയൊരു സംഭവം കേൾക്കാൻ തനിയ്ക്കിടവന്നതിലുള്ള അത്മനിന്ദനം. ഇതാണ്‌ പരശുരാമന്റെ തത്സമയത്തെ സ്ഥിതി. അനന്തരം മിഥിലയിൽ നിന്ന്‌ അയോദ്ധ്യയിലേക്കുള്ള മാർഗ്ഗം നോക്കി പുറപ്പെടുന്നു. അവിടെവെച്ച്‌,

‘കോസലഭൂപതിപൃതനാചക്രം
ഭൃഗുകുലമണിയാം മുനിപെരുമാൾ ത-
ന്നാശ്രമപര്യന്തേന തിമർത്തു സ-
മുദ്ധതനിസ്വനമാർത്തു നടന്നൂ’

എന്നതിന്റെ അടിസ്ഥാനത്തിൽ ‘കസ്യേയം പൃതനാ പ്രയാതി നികടേ മമപ്യവജ്ഞായ ഭോഃ’ എന്ന ശ്ലോകത്തിന്റെ ഭാവവും ആടി ശ്രീരാമാദികളുടെ നേർക്ക്‌ പുറപ്പെടുന്നു. അല്ലാതെ, വില്ലുമുറിയുന്ന ശബ്ദം ആ ഘട്ടത്തിൽ കുഞ്ചുനായർ കേൾക്കാറില്ല. അതിനെ പറ്റി ഓർക്കുകയേ പതിവുള്ളൂ.

ചിലപ്പോൾ ദശരഥാദികളുടെ ആഗമനഘോഷണശ്രവണം മുതൽക്കുമാത്രമായും തുടങ്ങാറുണ്ട്‌. ഇതിൽ ആദ്യം പറഞ്ഞ വഴിയാണെങ്കിൽ തിരശ്ശീല നീങ്ങുമ്പോൾ ഇരുന്നു ചിന്തിക്കുകയായിരിക്കും. രണ്ടാമത്തെ വഴിയാണെങ്കിൽ ധ്യാനത്തിൽ ഇരിക്കുകയായിരിക്കുമെന്നുമാത്രം. ഏതായാലും ചാപഭഞ്ജനശ്രവണവും മറ്റും സ്വീകരിക്കാറില്ല. അങ്ങിനെയിരിക്കെ പ്രസ്തുത പക്ഷാന്തരമത്സരത്തിനിടയിൽ വെറുതെയെങ്കിലും കുഞ്ചുനായരേയും കൂട്ടിയതെന്തിനാണെന്നു മനസ്സിലായില്ല. ആർക്കും എന്തും എഴുതാമല്ലൊ എന്നുമാത്രമേ അതിലൊരു സമാധാനം കാണുന്നുള്ളൂ.

ഒരു പക്ഷത്തിൽ അഭിനയത്തോളം തന്നെ പ്രാധാന്യം കലാശം ചവിട്ടുന്നതിന്നുമുണ്ട്‌ എന്ന്‌ സ്ഥാപിക്കുന്നതു തികച്ചും സ്വീകാര്യമെന്ന്‌ തോന്നുന്നില്ല. എന്നാൽ, കഥകളി നൃത്യകലയായതുകൊണ്ട്‌, കലാശമെടുക്കൽ നിഷിദ്ധമല്ല. എങ്കിലും ഭാവത്തെ നിലനിർത്തുന്നതിലാണ്‌ പ്രാധാന്യമിരിക്കുന്നത്‌. എന്തെന്നാൽ ഭാവത്തിനു വാചകത്തിന്റെ സ്ഥാനവും കലാശത്തിനു പൂർണ്ണവിരാമചിഹ്നത്തിന്റെ സ്ഥാനവുമാണ്‌ കൽപിക്കേണ്ടത്‌. അതിനാൽ പ്രാധാന്യം അഭിനയത്തിനുതന്നെ.

പ്രത്യക്ഷത്തിൽ പരശുരാമനെക്കുറിച്ചുള്ള ഒരു വിമർശനമാണ്‌ ആ പത്രങ്ങളിൽ പതിച്ചിരുന്നതെങ്കിലും, യഥാർത്ഥത്തിൽ ഒരു കക്ഷിമത്സരമാണ്‌ അതിൽ ഒതുങ്ങിപ്പതുങ്ങി കിടക്കുന്നതെന്ന്‌ തോന്നി. ലേഖകൻമാർ തികച്ചും ആ മത്സരത്തിൽ നിന്നൊഴിഞ്ഞു നിൽക്കേണ്ടതാണ്‌. അതുകൊണ്ട്‌ കലയ്ക്കോ കലാകാരന്മാർക്കോ യാതൊരഭിവൃദ്ധിക്കും അവകാശമില്ല. എപ്പോഴും അവരവർക്കുതോന്നിയ അഭിപ്രായം ശരിയാണെന്നാണ്‌ ലോകസ്വഭാവം. പക്ഷെ, കഥകളി ഒരു ദൃശ്യകലയായതുകൊണ്ട്‌ ഒരു നടൻ പലരുടേയും ദൃഷ്ടിയ്ക്കു പാത്രീഭവിപ്പാൻ ഇടയുണ്ടല്ലൊ. അതിനാൽ, ഒരാൾക്കു തോന്നിയ അഭിപ്രായത്തെ മാത്രം മുൻനിർത്തി നന്മതിന്മകളെക്കുറിച്ച്‌ പത്രങ്ങളിലൂടെ ഒരു നടന്റെ പേരിൽ ശ്ലാഖനീയമൊ ദൂഷണമോ പ്രചരിപ്പിക്കുന്നതുകൊണ്ട്‌ ലോകം മുഴുവൻ അത്‌ അംഗീകരിക്കുമെന്നു തെറ്റിദ്ധരിക്കരുത്‌. അവന്ന്‌ സഹൃദയലോകത്തിൽ സുസ്ഥിരമായ ഏതെങ്കിലും (ഉയർന്നതോ താഴ്‌ന്നതോ ആയ) ഒരു സ്ഥാനമുണ്ടായിരിക്കും. ഇങ്ങിനെയ്ള്ള ലേഖനങ്ങളെക്കൊണ്ട്‌ ആ സ്ഥാനത്തിനു യാതൊരിളക്കവും പറ്റുകയുമില്ല. പിന്നെയെന്തുണ്ട്‌? അവരവരുടെ അഭിപ്രായം മറ്റുള്ളവർക്കു മനസ്സിലാക്കാമെന്നുമാത്രം!

(‘ദേശബന്ധു’വിന്റെ ആവശ്യപ്രകാരം എഴുതി അയച്ചത്‌. 05-06-1965)

Similar Posts

  • |

    കലാമണ്ഡലം ഹൈദരാലി അനുസ്മരണം

    ഫാക്റ്റ് ജയദേവ വർമ്മ January 4, 2013 കഥകളിയില്‍ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഞാന്‍ 1973ലാണ്‌ പഠനവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഫാക്റ്റ് കഥകളി വിദ്യാലയവുമായി അടുക്കുന്നത്. വേഷത്തിന്‌ കലാമണ്ഡലം കരുണാകരനാശാനും, കുടമാളൂരാശാനും.. പാട്ടിന്‌ ഹൈദരാലിയാശാനും എമ്പ്രാന്തിരിയാശാനും. ചെണ്ടക്ക് കേശവനാശാന്‍, മദ്ദളത്തിന്‌ ചാലക്കുടി നമ്പീശനാശാനും. കുടമാളൂരിന്‍റെ വിരമിയ്ക്കലില്‍ ഫാക്റ്റ് ഭാസ്കരനാശാനും. ആശാന്‍-ശിഷ്യന്‍ എന്ന ബന്ധത്തില്‍ ആറ്‌ കൊല്ലശേഷം അവിടെ നിന്നു പോന്നു എങ്കിലും എല്ലാവരുമായി നല്ലൊരു ബന്ധം ഉണ്ടായിരുന്നു. ജീവിതവൃത്തിയ്ക്കായി ഈശ്വരന്‍ തന്നൊരു തൊഴിലെന്ന…

  • |

    കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്ഐ, . ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • |

    ഉള്ളിൽ നിന്നും സംഗീതം വരും

    ഡി. വിനയചന്ദ്രൻ August 20, 2017  വെണ്മണി ഹരിദാസ് സ്മരണ – 8(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) ഞാൻ നിരന്തരം കളികാണുന്ന ഒരു കാലമുണ്ടായിരുന്നു, അന്നു മുതൽക്കേ ഹരിദാസനുമായി വളരെ സൌഹൃദത്തിലാണ്. ഇവിടെ മാർഗീല് അദ്ദേഹം അധ്യാപകനായിരിക്കുമ്പം, യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ പഠിപ്പിക്കുമ്പം, പിന്നെ കോട്ടയത്ത് വരുമ്പം കളിയരങ്ങിന്റെ വേദികളിലൊക്കെ… കോട്ടയത്ത് പുള്ളി നേരത്തേ വരികയാണെങ്കിൽ കാണും, കളികഴിഞ്ഞ് കാണും… അനൌപചാരികമായ സംഗമങ്ങൾ, സംസാരവും സംഗീതവുമൊക്കെയായിട്ട്. അത് വലിയൊരു സൌഹൃദമാണ്. ഹരിദാസ് ഒരു പക്ഷെ അതിപ്രശസ്തനാകുന്നതിനു മുൻപ്, എനിക്ക്…

  • കീഴ്പ്പടം കുമാരൻ നായർ

    വാഴേങ്കട കുഞ്ചു നായർ July 24, 2012 ഇന്നു ജീവിച്ചിരിക്കുന്ന കഥകളിക്കാരിൽ കീഴ്പ്പടത്തിൽ കുമാരൻ നായരെയാണ്‌ എനിയ്ക്കേറ്റവും ബഹുമാനം. കഥകളിയുടെ ആവിഷ്കാര പ്രകാരത്തിൽ ഇത്രത്തോളം മനസ്സുചെല്ലുന്നവരായി ഇന്നാരും തന്നെ ഇല്ല എന്നതാകുന്നു എന്റെ ഉള്ളുറച്ചവിശ്വാസം. വാഴേങ്കട ക്ഷേത്രത്തിലെ അഗ്രശാലയിൽ നടത്തിവന്നിരുന്ന, അഭിവന്ദ്യനായ ശ്രീ പട്ടിയ്ക്കാംതൊടി ഗുരുനാഥന്റെ കളരിയിൽ ഞങ്ങൾ സബ്രഹ്മചാരികളായിരുന്നു. ശ്രീ ചന്തുപ്പണിയ്ക്കരുടെ ശിഷ്യത്വവും ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌. കഥകളിയിൽ പ്രവർത്തിച്ചുകൊണ്ട്‌ ജീവിപ്പാൻ വഴി കാണാതെ വലഞ്ഞ്‌ ഇദ്ദേഹം മറുനാട്ടിലായിരുന്നു കുറേക്കാലം. അവിടെ വെച്ച്‌ ദക്ഷിണഭാരതത്തിലെ ശാസ്ത്രീയലാസ്യത്തിൽ പെടുന്ന…

  • എങ്ങിനെ ഞാൻ ഒരു കഥകളി ഭ്രാന്തനായി ?

    കളിയരങ്ങുകളുടെ മുന്നില്‍ – 1 രാമദാസ്‌ എൻ. June 25, 2012  (കഥകളി.ഇന്‍ഫോയില്‍ ശ്രീ രാമദാസ്‌ എന്‍. എഴുതിയ കളിയനുഭവങ്ങളുടെ ഒരു പുതിയ പരമ്പര ആരംഭിക്കുന്നു.) കഥകളിയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഒരു കളിക്കമ്പക്കാരനായി ജീവിക്കാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യം. അങ്ങനെ ഒരു കളിഭ്രാന്തനാകാന്‍ ഇടയാക്കിയ ഒരു അരങ്ങിനെ അനുസ്മരിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ. ചേര്‍ത്തല മരുത്തോര്‍വട്ടം ക്ഷേത്രത്തിനടുത്ത്‌ ജനിച്ചു വളര്‍ന്ന എനിക്ക്‌ കുട്ടിക്കാലത്ത്‌ കുറെ കളിയരങ്ങുകള്‍ക്ക്‌ മുന്നില്‍ ഇരുന്നും കിടന്നുറങ്ങിയും ഉള്ള പരിചയം ഉണ്ട്‌. പള്ളിപ്പുറം ഗോപാലന്‍ നായര്‍, മാങ്കുളം വിഷ്ണു…

  • ഒരു കഥകളി യാത്രയുടെ ഓർമ്മ

    ഓർമ്മയിലെ കളി അരങ്ങുകൾ – ഭാഗം 2 വി. പി. നാരായണൻ നമ്പൂതിരി June 28, 2012  വർഷം 1975-76. കളി കണ്ട ഓർമ്മയല്ല. കളി കാണാൻ ഉള്ള യാത്രയാണ്‌ ഓർമ്മയിൽ. വൈക്കത്ത്‌ അടുത്ത്‌ വെള്ളൂർ (കേരള ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം) എന്ന സ്ഥലത്തോട്‌ ചേർന്ന്‌ തോന്നല്ലുർ എന്നൊരു ഗ്രാമം. അവിടെ ആക്യക്കാവ്‌ എന്ന ക്ഷേത്രത്തിൽ കളിയുണ്ട്‌ എന്ന്‌ കേട്ട്‌ ഒരു സുഹൃത്തിനോടൊപ്പം യാത്ര തുടങ്ങി. എന്റെ സ്ഥലത്ത്‌ നിന്നും ഏതാണ്ട്‌ 15-16…

മറുപടി രേഖപ്പെടുത്തുക