സീതാസ്വയംവരത്തിലെ പരശുരാമൻ

വാഴേങ്കട കുഞ്ചു നായർ

August 31, 2012

ഈയിടെ ‘ദേശബന്ധു’ മുതലായ ചില പത്രങ്ങളുടെ ലക്കങ്ങളിൽ സീതാസ്വയംവരത്തിലെ പരശുരാമനെ പറ്റി പക്ഷാന്തരങ്ങളായ പലപല ഖണ്ഡിതാഭിപ്രായഘോഷങ്ങൾ നിയന്ത്രണമന്യെ ഉയരപ്പെട്ടതായി കാണുകയുണ്ടായി. പരശുരാമൻ ശ്രീരാമാദികളോടു നേരിടുന്നതിന്നുമുൻപ്‌ അവതാരികയായ ആട്ടം കഥകളിച്ചിട്ടയിൽ പെടാത്തതും കേവലം അനാവശ്യവുമാണെന്നൊരു പക്ഷം; അവതാരിക അവശ്യം യുക്തമാണെന്നും മിഥിലയിൽ നിന്ന്‌ ശ്രീരാമൻ ശൈവചാപം ഭഞ്ജിക്കുന്നശബ്ദം കേട്ട്‌ പരശുരാമന്റെ ധ്യാനം ഭംഗം വന്നു എന്നും, ഉടനെ വിവരം ദേവകളുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായെന്നും, തത്സമയം പെട്ടെന്ന്‌ രാമാദികളെ അന്വേഷിച്ച്‌ പുറപ്പെട്ടുവെന്നും, ഈ സമ്പ്രദായം കഥകളിയെ പറ്റി എന്തും ആധികാരികമായി വിധികൽപ്പിക്കാൻ കെൽപുള്ള ഒരമ്മാമന്റെ ഉപദേശവുമാണെന്നും ഒരു പക്ഷം . അതോടുകൂടി കുഞ്ചുനായരും ഈ സമ്പ്രദായമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌ എന്നൊരു വിധിയും. അഭിനയത്തോളം തന്നെ പ്രാധാന്യം കലാശം ചവിട്ടുന്നതിലുമുണ്ട്‌ എന്നൊരു പക്ഷം. തട്ടുപൊളിയൻ ചാട്ടവും സർക്കസ്സും കഥകളിക്ക്‌ യോജിച്ചതല്ലെന്ന്‌ മറ്റൊരു പക്ഷവും.-ഇതെല്ലാമാണ്‌ ആ ഘോഷത്തിന്റെ പ്രതിദ്ധ്വനി. എന്നാൽ, കേവലം നടവർഗ്ഗത്തിൽ പെട്ട ഒരുവനായതുകൊണ്ട്‌ വിധികർതൃത്വത്തിന്‌ ഞാൻ അർഹനല്ലെങ്കിലും എന്റെ എളിയബോധത്തിൽ നിന്നുള്ള ചില അഭിപ്രായങ്ങൾ പറയുവാനുള്ള സ്വാതന്ത്ര്യം ബഹുജനങ്ങൾ എനിക്കും അനുവദിച്ച്‌ തരുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു. അതിനാൽ ആദ്യമായി പരശുരാമന്റെ മുഖവുരാഭിനയത്തെ കുറിച്ച്‌ തന്നെ ചിന്തിക്കാം.

‘ഭൃഗുപതിരധികം ക്രുദ്ധനായ്‌ തത്ര വന്നു’ എന്നുപറഞ്ഞാൽ എത്രയും ക്രുദ്ധനാവാൻ കാരണം എന്തെന്നുകൂടി അഭിനയിക്കുന്നത്‌ നാട്യനിർബന്ധമാണ്‌. കാരണം ആലംബനമില്ലാതെ ഒരു രസവും സംഭാവ്യമായുള്ളതല്ല. ഒരു കഥാപാത്രത്തിന്റെ പ്രവേശനശ്ലോകം ചൊല്ലിക്കഴിഞ്ഞാൽ, നേരെമറിച്ച്‌ തത്തൽസന്ദർഭത്തിനനുരൂപമായ മുഖവുരയാടി അനന്തരം രംഗത്തോട്‌ (യഥാവസരത്തോട്‌) യോജിപ്പിക്കുന്നത്‌ കഥകളിച്ചിട്ടയിൽ, അഥവാ നാട്യപ്രയോഗത്തിൽ സുലഭമാണ്‌. അതുസാമാന്യ നിയമവുമാണ്‌.

നോക്കുക: ‘വാചാമുവാച കീചകഃ’ എന്നുപറഞ്ഞിട്ട്‌ കീചകൻ സൈരന്ധ്രിയോട്‌ വാചം വചിക്കുന്നതിനു മുൻപ്‌ നായികാദർശനം അഭിനയിക്കുന്നു.
‘ജഗൃഹേ ഭീമേന ദുശ്ശാസനഃ’ എന്നു പറഞ്ഞിട്ട്‌ വീണ്ടും ഭീമൻ ദുശ്ശാസനനെ തിരക്കുന്നു.
‘ജവേനാഹ്വയതബതഭകം ഭക്തരാശീം പ്രഭുഞ്ജൻ’ എന്നു പറഞ്ഞശേഷം ഭീമൻ തുടങ്ങുന്നതു ബകവനവർണ്ണനമാണ്‌.
‘അവരജാവേവം ബഭാഷേഗിരം’ എന്നു ചൊല്ലിക്കഴിഞ്ഞേടത്ത്‌ ഉത്ഭവത്തിൽ രാവണൻ തപസ്സാട്ടമാണ്‌ ആരംഭിക്കുന്നത്‌.
‘രണായജൂഹുവേ പാർത്ഥോ.. ജ്യാഘോഷൈ, പരിയൻ’ എന്നതിനുശേഷം അർജ്ജുനൻ ആരംഭിക്കുന്നത്‌ സമുദ്രവർണ്ണനയാണ്‌.’
‘ഭീമം സമീക്ഷ്യ സമചിന്തയദേവമന്തഃ’ എന്നേടത്ത്‌ ഹനൂമാൻ തപോമഗ്നനായി ഇരിക്കുകയാണ്‌.
‘ക്രുദ്ധൻ ചൊന്നാനിവണ്ണം രവിസുതമഖിലം ചണ്ഡമാലോക്യബാലി’ എന്നേടത്ത്‌ ബാലി രവിസുതന്റെ സമരാഹ്വാനം കേൾക്കുകയാണ്‌.
‘വിവിധമിദം പ്രോച്ചകൈരുച്ചചാന’ എന്നേടത്തു ബകൻ ക്ഷുധാക്രാന്തനാവുകയാണ്‌.

ഇങ്ങനെയുള്ള ഉദാഹരണങ്ങൾ നോക്കിതുടങ്ങിയാൽ അതിന്നവസാനമില്ല. അതുകൊണ്ട്‌, പരശുരാമന്റെയും മുഖവുരയാട്ടത്തെ നിഷിദ്ധമാക്കിത്തള്ളുവാൻ നിവൃത്തിയില്ല. ഒരാൾ അതുവിട്ടു എന്നതുകൊണ്ട്‌, ദുഷിക്കേണ്ട ആവശ്യവുമില്ല. ‘അവിടുന്നങ്ങോട്ടേ ഉണ്ടായുള്ളൂ’ എന്നു മനസ്സിലാക്കുകയാണ്‌ പാകമെന്നു തോന്നുന്നു. പരദൂഷണം കൊണ്ടും വൃഥാശ്ലാഘനം കൊണ്ടും ആർക്കും അനർത്ഥമല്ലാതെ ഗുണമൊന്നും കിട്ടാനില്ലല്ലൊ.

എന്നാൽ, പരശുരാമൻ മുഖവുരയിൽ ത്രൈയ്യംബക ഭഞ്ജനം കേട്ട ഉടൻ തന്നെ ശ്രീരാമാദികളോട്‌ ഏറ്റുമുട്ടുന്നതായി കാണിക്കുകയാണെങ്കിൽ, ഏതു വലിയമ്മാമന്റെ ഉപദേശമായാലും അതു യുക്തിഭംഗം തന്നെ ആണ്‌. വിവാഹം കഴിഞ്ഞ്‌ ദശരഥാദികൾ മിഥിലയിൽ നിന്ന്‌ അയോദ്ധ്യയിലേക്ക്‌ പോകുന്നമാർഗ്ഗത്തിലാണല്ലൊ ആ കുഴപ്പമുണ്ടായത്‌. പ്രസ്ഫുടമായ രേഖകൾ കാണുന്നില്ല എങ്കിലും, ചാപഭഞ്ജനം കഴിഞ്ഞ്‌ കുറഞ്ഞ ദിവസങ്ങൾക്ക്‌ ശേഷം ആണ്‌ ആ വിവാഹസംഘത്തിന്റെ അയോദ്ധ്യാപ്രസ്ഥാനം എന്നു തീർച്ചയാണ്‌. അതുകൊണ്ട്‌ ചാപഭഞ്ജനശ്രവണം മുതൽ അത്രയും ദിവസം പരശുരാമൻ, ശ്രീരാമനെ തിരഞ്ഞുനടന്നു എന്നു വരുത്തുന്നത്‌ തീരെ യുക്തമെന്നു തോന്നുന്നില്ല.

കുഞ്ചുനായരും ഈ സമ്പ്രദായമാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും അതിൽ ഒരു ലേഖനത്തിൽ കാണുകയുണ്ടായി. അതു ലേഖകന്റെ പ്രമാദമെന്നേ പറവാൻ നിവൃത്തിയുള്ളൂ. അയാൾ (കുഞ്ചുനായർ) കോട്ടക്കലായിരുന്ന കാലത്ത്‌, അതായത്‌ 1125/1126 ചിങ്ങം 28നു മുതൽക്കാണ്‌ കുട്ടികളെ സീതാസ്വയംവരം ചൊല്ലിയാടിക്കാൻ തുടങ്ങിയത്‌. അതിൽ അഹല്യാമോക്ഷം, ഗംഗാതരണം എന്നീ ഒന്നും രണ്ടും രംഗങ്ങൾ കൊട്ടാരത്തിന്റെ സീതാവിവാഹത്തിൽ നിന്നും എടുത്ത്‌ ചേർത്തിട്ടുമുണ്ട്‌. ആ കഥയ്ക്കു മുഴുവനും (എല്ലാ പാത്രങ്ങൾക്കും) ചുരുക്കത്തിൽ ഒരാട്ടക്രമവും എഴുതി. അങ്ങിനെ പത്തു പരിവൃത്തി കഥ മുഴുവനും ചൊല്ലിയാടിച്ചു. അനന്തരം 1127 കന്നി 26നു ആ കഥ കളിക്കുകയും ചെയ്തു. ഇതിൽ യാതൊരാളുടെ യാതൊരൂപദേശവും ഉണ്ടായിട്ടുമില്ല. എല്ലാം സ്വന്തം അഭിപ്രായങ്ങൾ മാത്രമേ അതിന്നു അവലംബം ആക്കീട്ടുള്ളൂ. ആ കളിക്കാണ്‌ കുഞ്ചുനായർ ആദ്യമായി പരശുരാമൻ കെട്ടിയിട്ടുള്ളത്‌. ആ പരശുരാമന്റെ മുഖവുരയാട്ടത്തേയും ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ.

ആദ്യമായി ശൈവചാപഭഞ്ജനത്തെക്കുറിച്ചുള്ള സ്മരണ (ചിന്ത). വഴിയേ ഇങ്ങിനെയൊരു സംഭവം കേൾക്കാൻ തനിയ്ക്കിടവന്നതിലുള്ള അത്മനിന്ദനം. ഇതാണ്‌ പരശുരാമന്റെ തത്സമയത്തെ സ്ഥിതി. അനന്തരം മിഥിലയിൽ നിന്ന്‌ അയോദ്ധ്യയിലേക്കുള്ള മാർഗ്ഗം നോക്കി പുറപ്പെടുന്നു. അവിടെവെച്ച്‌,

‘കോസലഭൂപതിപൃതനാചക്രം
ഭൃഗുകുലമണിയാം മുനിപെരുമാൾ ത-
ന്നാശ്രമപര്യന്തേന തിമർത്തു സ-
മുദ്ധതനിസ്വനമാർത്തു നടന്നൂ’

എന്നതിന്റെ അടിസ്ഥാനത്തിൽ ‘കസ്യേയം പൃതനാ പ്രയാതി നികടേ മമപ്യവജ്ഞായ ഭോഃ’ എന്ന ശ്ലോകത്തിന്റെ ഭാവവും ആടി ശ്രീരാമാദികളുടെ നേർക്ക്‌ പുറപ്പെടുന്നു. അല്ലാതെ, വില്ലുമുറിയുന്ന ശബ്ദം ആ ഘട്ടത്തിൽ കുഞ്ചുനായർ കേൾക്കാറില്ല. അതിനെ പറ്റി ഓർക്കുകയേ പതിവുള്ളൂ.

ചിലപ്പോൾ ദശരഥാദികളുടെ ആഗമനഘോഷണശ്രവണം മുതൽക്കുമാത്രമായും തുടങ്ങാറുണ്ട്‌. ഇതിൽ ആദ്യം പറഞ്ഞ വഴിയാണെങ്കിൽ തിരശ്ശീല നീങ്ങുമ്പോൾ ഇരുന്നു ചിന്തിക്കുകയായിരിക്കും. രണ്ടാമത്തെ വഴിയാണെങ്കിൽ ധ്യാനത്തിൽ ഇരിക്കുകയായിരിക്കുമെന്നുമാത്രം. ഏതായാലും ചാപഭഞ്ജനശ്രവണവും മറ്റും സ്വീകരിക്കാറില്ല. അങ്ങിനെയിരിക്കെ പ്രസ്തുത പക്ഷാന്തരമത്സരത്തിനിടയിൽ വെറുതെയെങ്കിലും കുഞ്ചുനായരേയും കൂട്ടിയതെന്തിനാണെന്നു മനസ്സിലായില്ല. ആർക്കും എന്തും എഴുതാമല്ലൊ എന്നുമാത്രമേ അതിലൊരു സമാധാനം കാണുന്നുള്ളൂ.

ഒരു പക്ഷത്തിൽ അഭിനയത്തോളം തന്നെ പ്രാധാന്യം കലാശം ചവിട്ടുന്നതിന്നുമുണ്ട്‌ എന്ന്‌ സ്ഥാപിക്കുന്നതു തികച്ചും സ്വീകാര്യമെന്ന്‌ തോന്നുന്നില്ല. എന്നാൽ, കഥകളി നൃത്യകലയായതുകൊണ്ട്‌, കലാശമെടുക്കൽ നിഷിദ്ധമല്ല. എങ്കിലും ഭാവത്തെ നിലനിർത്തുന്നതിലാണ്‌ പ്രാധാന്യമിരിക്കുന്നത്‌. എന്തെന്നാൽ ഭാവത്തിനു വാചകത്തിന്റെ സ്ഥാനവും കലാശത്തിനു പൂർണ്ണവിരാമചിഹ്നത്തിന്റെ സ്ഥാനവുമാണ്‌ കൽപിക്കേണ്ടത്‌. അതിനാൽ പ്രാധാന്യം അഭിനയത്തിനുതന്നെ.

പ്രത്യക്ഷത്തിൽ പരശുരാമനെക്കുറിച്ചുള്ള ഒരു വിമർശനമാണ്‌ ആ പത്രങ്ങളിൽ പതിച്ചിരുന്നതെങ്കിലും, യഥാർത്ഥത്തിൽ ഒരു കക്ഷിമത്സരമാണ്‌ അതിൽ ഒതുങ്ങിപ്പതുങ്ങി കിടക്കുന്നതെന്ന്‌ തോന്നി. ലേഖകൻമാർ തികച്ചും ആ മത്സരത്തിൽ നിന്നൊഴിഞ്ഞു നിൽക്കേണ്ടതാണ്‌. അതുകൊണ്ട്‌ കലയ്ക്കോ കലാകാരന്മാർക്കോ യാതൊരഭിവൃദ്ധിക്കും അവകാശമില്ല. എപ്പോഴും അവരവർക്കുതോന്നിയ അഭിപ്രായം ശരിയാണെന്നാണ്‌ ലോകസ്വഭാവം. പക്ഷെ, കഥകളി ഒരു ദൃശ്യകലയായതുകൊണ്ട്‌ ഒരു നടൻ പലരുടേയും ദൃഷ്ടിയ്ക്കു പാത്രീഭവിപ്പാൻ ഇടയുണ്ടല്ലൊ. അതിനാൽ, ഒരാൾക്കു തോന്നിയ അഭിപ്രായത്തെ മാത്രം മുൻനിർത്തി നന്മതിന്മകളെക്കുറിച്ച്‌ പത്രങ്ങളിലൂടെ ഒരു നടന്റെ പേരിൽ ശ്ലാഖനീയമൊ ദൂഷണമോ പ്രചരിപ്പിക്കുന്നതുകൊണ്ട്‌ ലോകം മുഴുവൻ അത്‌ അംഗീകരിക്കുമെന്നു തെറ്റിദ്ധരിക്കരുത്‌. അവന്ന്‌ സഹൃദയലോകത്തിൽ സുസ്ഥിരമായ ഏതെങ്കിലും (ഉയർന്നതോ താഴ്‌ന്നതോ ആയ) ഒരു സ്ഥാനമുണ്ടായിരിക്കും. ഇങ്ങിനെയ്ള്ള ലേഖനങ്ങളെക്കൊണ്ട്‌ ആ സ്ഥാനത്തിനു യാതൊരിളക്കവും പറ്റുകയുമില്ല. പിന്നെയെന്തുണ്ട്‌? അവരവരുടെ അഭിപ്രായം മറ്റുള്ളവർക്കു മനസ്സിലാക്കാമെന്നുമാത്രം!

(‘ദേശബന്ധു’വിന്റെ ആവശ്യപ്രകാരം എഴുതി അയച്ചത്‌. 05-06-1965)

Similar Posts

  • |

    കലാമണ്ഡലം സോമന്‍ – അരങ്ങും ജീവിതവും

    കലാമണ്ഡലം സോമന്‍ / ശ്രീചിത്രൻ എം ജെ January 28, 2012 ശ്രീചിത്രന്‍: സമകാലീന കഥകളിയരങ്ങിലെ നായക നടന്മാരുടെ മുന്‍നിരയില്‍ എന്തുകൊണ്ടും ശ്രദ്ധേയനാണ്‌ ശ്രീ കലാമണ്ഡലം സോമന്‍. കല്ലുവഴി സമ്പ്രദായത്തിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭിമാനവും വരദാനവുമായ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വത്സല ശിഷ്യന്‍. കലാമണ്ഡലത്തില്‍ നിന്ന് കഥകളി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കലാമണ്ഡലം സോമന്‍ ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട എല്ലാ കഥകളിയിലെ പച്ച കത്തി വേഷങ്ങളിലെല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും കഥകളിയിലെ ഭാവിയിലെ ഏറ്റവും നല്ല…

  • എനിക്കു പ്രിയപ്പെട്ട വേഷം

    വാഴേങ്കട കുഞ്ചു നായർ December 25, 2012  പുരാണേതിഹാസാദികഥകളിൽ, അഥവാ കഥകളിയിൽ, പലപല കഥാനായകന്മാരും നായികമാരുമുണ്ട്. എന്നാൽ അതാതു കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ബോധം മനസ്സിലുദിക്കുന്നതോടു കൂടി നമ്മളിൽ പലർക്കും അവരവരുടെ ആസ്വാദനരീതിയനുസരിച്ച് ചിലചില കഥാപാത്രങ്ങളോട് എന്തോ ഒരു പ്രത്യേക പ്രതിപത്തിയുണ്ടായിത്തീരുന്നത് സാധാരണയാണ്‌. അക്കൂട്ടത്തിൽ കുട്ടിക്കാലം മുതല്ക്കേ എന്റെ പ്രത്യേക പ്രതിപത്തിയ്ക്ക് പാത്രീഭവിച്ച ഒരു കഥാപാത്രമാണ്‌ നിഷധേശ്വരനായ നളമഹരാജാവ്‌. അതിൽ പ്രത്യേകിച്ചും കാർക്കോടക ദംശനത്താൽ സ്വബോധം (സുബോധം) ഉദിച്ച ശേഷം വീണ്ടും തന്റെ ജീവിതേശ്വരിയോട് ചേരുന്നതു വരെയുള്ള കാലഘട്ടം…

  • മത്തവിലാസം കഥകളി

    സുരേഷ് കുമാർ ഇ.ബി/രേണുക വര്‍മ്മ/മോഹന്‍ കുമാര്‍ പി. Monday, October 8, 2012 മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ്‌ എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍…

  • |

    നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ

    ശ്രീചിത്രൻ എം. ജെ. March 12, 2013 കളിയരങ്ങിന്റെ ഒരു മഹാചരിത്രഘട്ടം പര്യവസാനിച്ചു. കഥകളികാലകാളിന്ദിയിലെ  ഒരു തലമുറയുടെ അവസാനത്തെ കാഞ്ചനശലാക, കലാമണ്ഡലം രാമൻകുട്ടിനായരായിരുന്നു. ഇരുപതാംനൂറ്റാണ്ടിനെ ത്രസിപ്പിച്ച ആചാര്യപരമ്പരയിലെ ഏറ്റവും ബലിഷ്‌ഠവും, അവസാനത്തേതുമായ കണ്ണി. ഈ വിയോഗത്തോടെ ധനാശിയേൽക്കുന്നത് ഒരു ആചാര്യനല്ല, അനന്യസാധാരണമായിരുന്ന ഒരു ബൃഹദ്‌പാരമ്പര്യത്തിനാണ്. കഥകളിയുടെ പുതിയ ഭാവുകത്വം തന്നെ പുനർനിർമ്മിച്ച ആ മഹാരഥികളുടെ തിരുശേഷിപ്പായി ഇപ്പോഴും നമുക്കൊപ്പമുണ്ടെന്ന് ആശ്വസിയ്ക്കാൻ ഇനി രാമൻകുട്ടിനായരുടെ ജീവൽസാനിദ്ധ്യമില്ല. കാലത്തിന്റെ പെരുംകോപ്പറയിലേക്കു മറഞ്ഞ ആ യുഗപ്പെരുമാളിനു മുന്നിൽ സ്മരണാഞ്ജലികൾ ! എന്നാൽ,…

  • കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്‍റെ അരങ്ങൊരുക്കം

    ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ August 30, 2013 ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്‍റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും…

  • തെക്കന്‍ ചിട്ടയിലെ കത്തിവേഷങ്ങള്‍

    മനോജ് കുറൂര്‍ March 12, 2012 (08. 11. 2011 ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്) തെക്കന്‍- വടക്കന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്ക്‌ വാസ്തവത്തില്‍ ശൈലീപരമായ പ്രസക്തിയാണുള്ളത്‌. എന്നാല്‍ ദേശപരമായ മിഥ്യാഭിമാനങ്ങളിലൂന്നിയാണ്‌ പലപ്പോഴും ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാറുള്ളത്‌. അതുകൊണ്ടുതന്നെ ഒരു സ്ഥലത്ത്‌ അന്യമെന്ന നിലയിലുള്ള പരിചരണവും മറുവശത്ത്‌ അന്ധമായ അഭിമാനബോധവും പുലര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക്‌ സൂക്ഷ്മമായ വിശകലനം സാധ്യമാകാതെ വരുന്നു. കഥകളിയുടെ ചരിത്രവും ഇവയെ ദേശഭേദങ്ങളെന്ന നിലയില്‍ കാണാനല്ല, ശൈലീഭേദങ്ങളായി കാണാനാണ്‌ പ്രേരിപ്പിക്കുന്നത്‌. കഥകളിയുടെ ആദ്യരൂപങ്ങളെന്നു…

മറുപടി രേഖപ്പെടുത്തുക