വി.എം.ഗിരിജ

July 30, 2012

വി.എം ഗിരിജ: പട്ടിക്കാംതൊടി രാമുണ്ണി മേനോനെ ആചാര്യ തുല്യം ബഹുമാനിക്കുന്നുണ്ടല്ലോ .അതെന്താ അതിനു മുന്‍പ് കോട്ടയത്തു കഥകളുടെ പരമോന്നത സ്ഥാനത്തെ പറ്റി പറയു.
വി.എം.വാസുദേവന്‍ ഭട്ടതിരിപ്പാട്: അദ്ദെഹത്തിന്റെ (കോട്ടയത്ത് തമ്പുരാന്റെ)ആ ദൃശ്യകലാവതരണം അത്രക്ക് കറ കളഞ്ഞതാണ്.കല ച്ചാ നാടക അവതരണം അത് വെണ്ടതൊക്കെ  എല്ലാ ശാസ്ത്രവും അദ്ദെഹത്തിനറിയാം.അനാവശ്യായിട്ട് ഒന്നുമില്ല.മറ്റേതിലൊക്കെ കൊറേശ്ശേ ഉണ്ടായിരുന്നു.കാലകേയവധായപ്പോഴേക്കും വളരെ ദായി.അദ്ദേഹത്തിന്റെ നായികമാരില്‍  ഏറ്റവും ശ്രേഷ്ഠായിട്ടുള്ളത് ഉര്‍വശിയാണ്.ആ പാണ്ഡവന്റെ രൂപം കണ്ടാല്‍  എന്ന പദം ആടി ഫലിപ്പിക്കാന്‍ ഇതു വരെ ആര്‍ക്കും പറ്റീട്ടില്ല.ഞാന്‍ കണ്ടിട്ടില്ല.

വി.എം ഗിരിജ: അല്ലാ  പട്ടിക്കാംതൊടി സ്ത്രീ വേഷം കെട്ടീട്ടുണ്ടോ?
വി.എം.വാസുദേവന്‍ ഭട്ടതിരിപ്പാട്: ഇല്ല്യല്ലാ…അത് വരെ ആര്‍ക്കും കഴിഞിട്ടില്ലാ….പ്പ കാലകേയവധത്തിലെ അര്‍ജ്ജുനനാണു ഏറ്റവും പ്രശസ്തായത്.

ഗിരിജ: പാണ്ഡവന്റെ രൂപം ,,,,,,ആരട്യാ?
വി.എം വി.: അത് ഉര്‍വശീട്യാ.

ഗിരിജ: അല്ല അതിപ്പെന്താ പറയാന്‍ കാരണം?
വി.എം.വി.: അതൊ ഉര്‍വശ്യെ തട്ടിക്കൊണ്ടു പൊയി അസുരന്മാരു.
വജ്രകേതുരിതി വിശ്രുതസ്തദനു വജ്രബാഹു സഹിതോ ജവാല്‍
നിര്‍ജ്ജരാധിപരിപുര്‍ജ്ജഹാരപരം ഉര്‍വശീമുഖസുരാംഗനാം
അര്‍ജ്ജുനൊപി സമുപേത്യ വാഗ്ഭിരിതിതര്‍ജ്ജയന്നമര സഞ്ചയൈര്‍-
ദ്ദുര്‍ജ്ജയൊ വരബലേന തൌന്യരുണതൂര്‍ജ്ജിതൈശ്ശിത ശിലീമുഖൈ.

ആ സ്വര്‍ഗ്ഗവര്‍ണ്ണന കഴിഞിട്ട് ഒരു പോരിനു വിളി.അവരെ ജയിച്ചു.അപ്പഴാണ് ….അപ്പ അവരെ മോചിപ്പിച്ചു വിട്ടു അര്‍ജ്ജുനനും പോയി..അന്നു രാത്രീലു ദേവേന്ദ്രന്‍ ആളെ പറഞ്ഞയചു.ഇങ്ങനെ യുദ്ധ ത്തില്‍ ജയിച്ച അര്‍ജുനന്റെ അട്ത്ത് ചെന്നു വേണ്ട് മാതിരി ഒന്നു സല്‍ക്കരിക്കണം. അതാണ്
തതോ വിസര്‍ജ്ജ്യ ഗന്ധര്‍വം
കൃതകൃത്യാ ശുചിസ്മിതാ
ഉര്‍വശീ ചാകരൊത് സ്നാനം
പാര്‍ഥ പ്രാര്‍ഥന ലാലസാ
ഹൃദ്യ സ്നാനാലംകരണൈ
ഗന്ധമാല്യൈശ്ച സുപ്രഭൈ
മനൊരഥേന സമ്പ്രാപ്തം
രമന്ത്യെനം ഹി ഫല്‍ഗുനം

നിര്‍ഗമ്മ്യ  ചന്ദ്രൊദയനെ
വിഗാഢേ രജനീ മുഖേ
പ്രസ്ഥിതാ സാ പൃഥു ശ്രോണീ
പാര്‍ഥസ്യ ഭവനം പ്രതി.

ഗിരിജ: അതും പട്ടിക്കാംതൊടീടെ…?
വി.എം വി.: കാലകേയ വധത്തിലെ അര്‍ജ്ജുനനേ പറ്റീട്ട്…….സ്ത്രീകള്‍ടെ ,നായികമാരടെ പറഞ്ഞൂ ന്നെ ഉള്ളൂ. കാലകേയ വധത്തിലെ നായിക ,സ്ത്രീകളിലു ഏറ്റവും പ്രസിദ്ധായിട്ടുള്ളത്…

ഗിരിജ: പട്ടിക്കാംതൊടീടെ കാലത്ത് എറ്റവും പ്രസിദ്ധായിട്ടുള്ളത്… ആരാ .സ്ത്രീ വേഷം കെട്ടീരുന്നെ?
വി.എം വി.: ആരും ഇല്ല ഇതിനു.അവിടുന്നു മോല്‍ക്ക് .സ്മരസായക ദൂനാം ന്നു തൊട്ങ്ങ്യേ ഞാന്‍ കണ്ടിട്ടുള്ളൂ…അന്നന്നെ ആരൂല്യാ.അത് കൃഷ്ണന്‍ നായരടെം കണ്ടിട്ടുണ്ട്.കൃഷ്ണന്‍ നായര്‍ടെ നല്ല കാലത്ത്.
പെരിങ്ങോട്ട് ശങ്കുണ്ണി.അത് കിര്‍മ്മീര വധത്തിലെ ലളിത ..ഇത് ഞാന്‍ കണ്ടിട്ടില്ലാ.

ഗിരിജ: പട്ടിക്കാന്തൊടീടെ വേഷം കണ്ടിട്ടുണ്ടോ അച്ഛന്‍?
വി,എം.വി.: അപ്പ ഇതിനെ പറ്റി പറയണ്ടേ?

ഗിരിജ: വേണം.
വി.എം.വി.: ഇതെങ്ങന്യാച്ചാ കവീടെ ആണേ….വ്യാസന്റ്യാ ഇപ്പ ഞാന്‍ ചൊല്ലീതെ.
ഭ്രൂക്ഷേപാലാപ മാധുര്യൈ:
കാന്ത്യാ സൌമ്യതയാപി ച
ശശിനം വക്ത്ര ചന്ദ്രേണ
സാഹ്വയന്തീവ ഗഛതി.
നായികക്ക് ഇതൊക്കെ വെണം.നായിക കുളി ഒക്കെ കഴിഞ്ഞു ഇങ്ങ്നെ വേണം അര്‍ജ്ജുനന്റെ അടുത്ത് പോവുമ്പൊ ഇത് മാതിരി ഒക്കെ വേണം.
സ്തനൊദ്വഹനസംക്ഷോഭാത്
നമ്യമാനാ പദേ പദേ
ത്രിവലീദാമചിത്രേണ
മധ്യേനാതീവശോഭിനാ 

അങ്ങനെ അര്‍ജ്ജുനനെ കണ്ട് കാമാഭ്യര്‍ഥന നടത്തി നിരസിച്ച് ശപിച്ച് ങ്ങനെ കഴീണ ആ രംഗം ഇത് വരെ ഞാന്‍ കണ്ടീട്ടില്ല.എനിക്ക് ഓര്‍മ്മ വെച്ചപ്പിന്നെ ഇപ്പൊ പതെണ്‍പത്തഞ്ച് വയസ്സായില്ലെ ആരും കെട്ടീട്ടൂല്യ് ആരും കണ്ടിട്ടൂല്യ.പണ്ട് കൃഷ്ണന്‍ നായരുടെ സ്മരസായകദൂനാം കണ്ടിട്ട്ണ്ടേ.കോട്ടയ്ക്കല്‍ കൃഷ്ണങ്കുട്ട്യാരടേം കണ്ടിട്ടുണ്ട്.

ഗിരിജ: പാണ്ഡവന്റെ രൂപം ഒന്നും ആരും ആടാറില്ലെ?
വി.എം.വി: ഞാന്‍ കണ്ടിട്ടില്ല ആരും ആടാറില്ല.ഇതൊക്കെ നിശ്ചണ്ടാവണം..അഷ്ടനായികമാര്,

ഗിരിജ: ഇത് സ്റ്റേജിലു ഒറ്റക്കല്ലേ ഇണ്ടാവാ?
വി.എം വി.: അതേ.തോഴീണ്ടാവും.അതിനൂണ്ട്.അഛന്‍ പറയാറുണ്ട് അദ്ദേഹത്തിന്റെ എന്താ സങ്കല്‍പ്പം എന്ന് നിശ്ചയല്ല്യ…ബാക്ക്യൊക്കെ ,കാലകേയ വധത്തിലു സംസ്കൃത ശ്ലോകെള്ളൂ ഈ രണ്ട് ശ്ലൊകം മണിപ്രവാളാ.അതൊ
സവ്യസാചി സമരേ ജയിച്ചു  സകലാമരാതി നിവഹം തദാ
ദിവ്യ നാരികളെ വേര്‍പെടുത്തധികസങ്കടാദധികവിക്രമന്‍ ..
ഭവ്യയായ ജയശ്രിയാ സഹ നനാമ വജ്രിണമുദാരധീര്‍-
ഹവ്യവാഹമുഖ സര്‍വ ദേവഗണസേവ്യമാന ചരണാംബുജം.

അതും പിന്നെ
സ്വര്‍വധൂജനമണിഞ്ഞിടുന്ന……..
ഇപ്പൊ ഇതിലും മണിപ്രവാളല്ലെ?രണ്ടും ഒരു വൃത്താ….ആ വൃത്തത്തിന്റെ പേരു കുസുമമഞ്ജരീന്നാ..

ഗിരിജ: ആ….. രം നരം നര നരം നിരന്നു വരുമെങ്കിലൊ കുസുമമഞ്ജരി
വി.എം വി: ആ അര്‍ജ്ജുനനെ സ്വീകരിക്കാന്‍ പൊവുമ്പൊ രണ്ടു പൂച്ചെണ്ടും കൂടി കൊടുത്തളയാം  എന്ന് വിചാരിച്ചിട്ടുണ്ടാവും അദ്ദേഹം.
അഛന്‍ പറഞ്ഞു അതാവും.രണ്ടും ഒരേ വൃത്താണെ…അഛന്‍ തമാശക്കു പറയാറുണ്ടെ ..അപ്പ അങ്ങനെ ഈ സാഹിത്യകാരനു വൃത്തൊം രാഗങ്ങളും…
പിന്നെ സ്ത്രീകളുക്ക് ശങ്കരാഭരണം വളരെ കൊറവാ….ഇങ്ങ്ടുള്ള പദം ണ്ടെങ്കിലും സ്ത്രീകള്‍ടേ പതിഞ്ഞ പദം  പൊലെ ശങ്കരാഭരണം  കൊറവാ.
പാണ്ഡവന്റെ രൂപം ശങ്കരാഭരണാ ….
പണ്ട് കാമനെ നീലകണ്ഠന്‍ ദഹിച്ചീടുക മൂലം
തണ്ടാര്‍ബാണസമനായിവന്‍ നിര്‍മ്മിതനിവന്‍ വിധിയാല്‍ ..
അപ്പൊ കുമാരസംഭവം കാട്ടണം ന്നാ..ആടണം ന്നു..കുമാരസംഭവത്തില്‍ ശിവന്റെ തപസ്സ്,കാമദെവന്റെ നില്‍പ്പ് അതൊക്കെ കാണിക്കാന്‍ ആരൂല്യ  ഒരിക്കെ കോട്ടയത്ത് തമ്പ് രാന്‍  തന്നെ ഈ വേഷം കെട്ടി.അത് കേട്ടിട്ടില്ലെ?
അദ്ദേഹത്തിന്റെ ഗുരുനാഥന്‍ വന്നിട്ട് എന്നും ഇത് കാണണം കാണണം എന്ന് പറെം.അപ്പ എന്താ വേണ്ട് നിശ്ചല്ല്യ.അദ്ദേഹത്തിനൊരാളെ തോന്ന്ണില്ല.തെടങ്ങാള്ള വട്ടായി.അന്നു മോല്‍ക്ക മഞ്ജുതരേം മേളപ്പദൊം തെടങ്ങീതാ  ന്നാ.ഇദ്ദേഹത്ത്നു വേഷം ഒരുങ്ങാന്‍ വേണ്ടി.അന്നു ഗംഭീരായീത്രെ

ഗിരിജ: ഉര്‍വശീടെ വേഷം കെട്ട്യോ കോട്ടയത്ത് തമ്പുരാന്‍?
വി എം വി.: ആ.ഗോവിന്ദപ്പിഷാരടി ആയിരുന്നൂ ഗുരു.ഗോവിന്ദമാദ്യം ഗുരും …..
അന്ന് വേഷം അസാധ്യായീത്രെ,ആരാ ഇത് കെട്ട്യേ? ന്ന് ചോചൂന്നാ.അതിനു വാത്സ്യായനം നിശ്ചണ്ടാവണം.അഷ്ട്നായികമാര്,ദശരൂപകം ഇതൊക്കെ നിശ്ചണ്ടാവണം…

ഗിരിജ: അത്…..പട്ടിക്കാംതൊടി അതിലു എന്താ….
വി.എം.വി.: ആ നായകനും അര്‍ജ്ജുനന്‍ അങ്ങനെ ആണ്.അത്രേം .അര്‍ജ്ജുനന്റെ നായകഗുണങ്ങള്‍ പറയാച്ചാ ഉല്‍ഭവത്തിലു രാവണനെക്കാളൂം ഒക്കെ പണിണ്ട്….ഉല്‍ഭവത്തിലു രാവണന്‍ നന്നാക്കാന്‍ അഭ്യാസബലം മാത്രം മതി.ഇത് അത് പോരാ.

ഗിരിജ: സലജ്ജോഹത്തിനെ പറ്റി മാത്രാണൊ?അതോ മൊത്തം?
വി.എം.വി.: മൊത്തം.സലജ്ജോഹം എന്ന് മോല്‍ക്ക് ഇങ്ങ്ട്….അത് പട്ടിക്കാന്തൊടി ശരിക്കു പറയാച്ചാ ഗുരുനാഥനെക്കാളും ഒന്നു മേപ്പട്ട് ആയി.അത് ഈ കൊടുങ്ങല്ലൂരു പോയി പഠിച്ചു ഒരു പോളീഷ് ചെയ്തു.

ഗിരിജ: പട്ടിക്കാംതൊടീടെ ഗുരുനാഥന്‍ ആരാ?കഥകളീലെ ഗുരുനാഥന്‍?
വി.എം.വി.: ഇട്ട്യാര്‍ച്ചമെനോന്‍.ഇട്ട്യാര്‍ച്ചമെനോന്റെ കത്തി ന്ന് പറഞ്ഞാ പ്രസിദ്ധാണ്.സുഭദ്രാഹരണത്തിലെ അര്‍ജ്ജുനന്‍ ഇട്ട്യാര്‍ച്ചമേനോനെ പോലെ ആരൂല്യ.അതും പ്പ പട്ടിക്കാംതൊടീടെ കേമാണെയ്.

ഗിരിജ: അല്ല പ്പ് മുത്തശ്ശന്‍ ഇട്ടിരാരിച്ചമെനോന്റെ വേഷം കണ്ടിട്ടില്ലേ?നല്ല ഭംഗ്യൊക്കെള്ള വേഷാ?
വി.എം വി.: എന്റഛന്‍ കണ്ട്ട്ടിണ്ടേ.ഭംഗിക്ക് ഇങ്ങനെ വേറെ ആരൂല്യാ കത്തി വേഷം കെട്ട്യാ…ഒളപ്പമണ്ണ വല്യപ്ഫന്‍ നമ്പൂതിരി മരിക്കാറാവുമ്പൊ ഇനി എന്താ മോഹം ന്ന് ചോദിച്ചപ്പൊ ഇട്ട്യാര്‍ച്ചന്റെ കത്തി ഒന്നു കാണണം ന്നാ പറഞ്ഞെ.അത്ര ഭംഗ്യാ കത്തി വേഷം കെട്ട്യാ…

ഗിരിജ: ഇട്ടിരാരിച്ചമെനോന്‍ വള്ളുവനാട്ടുകാരന്‍ തന്നെ അല്ലേ?
വി.എം.വി.: വെള്ളിനേഴിക്കാരന്‍ തന്നെ.കല്ലുവഴി എന്ന് കേട്ടിട്ടില്ല്യെ.ആ സ്ഥലം തന്നെ.

ഗിരിജ: അങ്ങന്യാണു കല്ലുവഴിച്ചിട്ട ഉണ്ടാവണെ…ഇട്ടിരാരിച്ചമേനോന്റെ ഗുരു ആരാ ?
വി.എം.വി.: അത് എനിക്ക് നിശ്ചല്ല്യ…

ഗിരിജ: ഈശ്വരപിള്ള വിചാരിപ്പുകാരും ഇട്ടിരാരിച്ച് മേനോനും സമകാലികരല്ലേ?
വി.എം.വി.: ആ ഒരു കാലത്ത് ഉണ്ടായിട്ടുണ്ട്.ഇട്ട്യാര്‍ച്ചമേന്റെ പച്ചെം നന്ന്.അദ്ദെഹത്തെ പഠിപ്പിച്ചിട്ടുണ്ട് കോട്ടയത്ത് തമ്പുരാന്റെ കളിയോഗത്തിലുണ്ടായിരുന്ന ഒരു കുങ്കനും കുഞ്ഞുട്ടീം.കുങ്കന്‍ പച്ച.കുഞ്ഞുട്ടി കത്തീം.അവരെപ്പഴും നായകപ്രതിനായകരായിട്ടെ ഉണ്ടാവൂ.ആ കുങ്കന്‍ -പച്ച-കുഞ്ഞുട്ടി കത്തീം.  വക്രമാം കടാക്ഷവും എന്നത്  കുങ്കന്‍ പഠിപ്പിച്ചതാത്രേ..രാവുണ്ണിമെനോന്റെ ത്ര നന്നായിട്ട് ആരുമില്ല.അത്ര വിസ്തരിച്ച്  നിഷ്ക്കര്‍ഷിച്ച്  നോക്കും.ഈ കടാക്ഷത്തിന്റെ വക്രത.നായികേടെ ഉര്‍വശീടെ നടത്തം പറ്യുമ്പൊ എന്തൊക്കെ അതിലുവേണം ന്ന് അഛന്‍ ഇങ്ങനെ പറയാറുണ്ട്… ആ…വിലാസം വേണം
വിലാസനൈശ്ച വിവിധൈ ദര്‍ശനീയതമാകൃതീ
അപ്പ വിലാസലക്ഷണം എന്താച്ചാ
“ധീരസഞ്ചാരിണീദൃഷ്ടി ഗതിര്‍ ഗോവൃഷഭാഞ്ചിതാ “ഗോവൃഷഭ ചാല്‍ കൂറ്റന്‍ മൂരി..വല്യെ …

ഗിരിജ: അതിനീ നായികാ ലക്ഷണൊം അങ്ങനെ ഒക്കെ പഠിപ്പിക്കറുണ്ടൊ കഥകളീല്?
വി.എം.വി.: കൊടുങ്ങല്ലൂരുന്ന് അദ്ദേഹം പഠിപ്പിച്ച്ണ്ടാവും…പക്ഷേ സ്ത്രീ വെഷം കെട്ടില്യാ രാവുണ്ണിമേനോന്‍….

ഗിരിജ: കൊച്ചുണ്ണിത്തമ്പുരാന്‍ ..അദ്ദെഹം കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സഹോദരന്‍ അല്ലെ?
വി.എം.വി: ഓഓ.
“ ധീരസഞ്ചാരിണീദൃഷ്ടീ
 ഗതിര്‍ ഗോവൃഷഭാഞ്ചിതാ
സ്മിതപൂര്‍വമിവാലാപ: {എന്തു പറ്യുമ്പഴും പുഞ്ചിരി}
വിലാസ: ഇതി കഥ്യതേ.”

ഗിരിജ: പട്ടിക്കാംതൊടി എത്ര വയസ്സായിട്ട കൊടുങ്ങല്ലൂര്‍ ഗുരുകുലത്തില്‍ പഠിക്കാന്‍ പോണേ?
വി.എം.വി: പത്തിരുപത്തിനാലു വയസ്സ് ഒക്കെ കഴിഞിട്ടാണ്.

ഗിരിജ. അപ്പ പത്തിരുപത്തിനാലു വയസ്സു കഴിഞ്ഞപ്പൊഴെ ആദ്യസാന വേഷം കെട്ടാന്‍ തൊടങ്ങ്യോ?
വി.എം.വി. ഉവ്വുവ്വ്.രസവാസന പൊരാ പോരാ ന്നായി എല്ലാവര്‍ക്കും.ഇപ്പൊ രസം….
അര്‍ജ്ജുനനും ധര്‍മ്മപുത്രരും എന്താണെങ്കിലും ഒരു  അമിതമായിട്ടു കാട്ടില്യ..രാവുണ്ണിമേനൊന്റെ അതാണു.എല്ലാ രസോം വളരെ ശാസ്ത്രീയാണ്.അതിങ്ങനെ കൃഷ്ണന്‍ നായരടെ ങ്ങ്നെ ഓവറായിട്ടാ..ഈ ഗോപീടന്ത്യേ….

ഗിരിജ: അതു പോട്ടെ.പട്ടിക്കാന്തൊടിക്ക് അന്നൊന്നും ഉണ്ടായിരുന്നില്യേ?മൊഖത്തൊന്നും കാണില്യാ ന്നു പറെണത് ശര്യാണൊ?മൊഖത്തൊന്നും പൊറപ്പെടില്യാന്നു നമ്പൂരാരു പറഞ്ഞിരുന്നൂ ന്നൊക്കെ……
വി.എം.വി.: ചൊല്ല്യാട്ടത്തിന്റെ ഗുണഒക്കെ അന്നെ ഉണ്ട്.അഛന്‍ പറയാറുണ്ടെ..കഥകളി പല തരത്തിലും കാണാം എന്ന്..അല്ലെ?ഒരു കഥ കാണും എന്നല്ലാതെ നമുക്കത് വേണ്ട പോലെ ആസ്വദിക്കാന്‍ …..പ്പ കൂടിയാട്ടാണ് ,കഥകളിയാണു എങ്കിലും അതിന്റെ ശാസ്ത്രീയ വശൊക്കെ പഠിച്ച് കാണണതും അല്ലാത്തതും വ്യത്യാസല്ല്യെ?അതോണ്ട് പറയണതാ എന്നു അഛന്‍ പറയാറുണ്ട്..കൊച്ചുണ്ണിത്തമ്പുരാന്റെ അടുത്തക്ക് പോയത് ഇങ്ങ്നെ ഒരു ആക്ഷേപം ഉണ്ട് എന്ന് കണ്ടിട്ടാ…

ഗിരിജ: എന്നിട്ട് അവിടെ എത്ര കാലം പഠിച്ചു?
വി.എം.വി.: രണ്ടു മൂന്നു കൊല്ലം ണ്ടായി…കൃത്യം നിക്ക് നിശ്ചല്ല്യ.41 ദിവസത്തെ ഭജന ആദ്യം കഴിക്കാന്‍ പറഞ്ഞു…കൊടുങ്ങല്ലൂര്….പേട്യൊന്നൂണ്ടായിരുന്നില്ല്ലാ….അമ്പലത്തിന്റെ ഉള്ളിലും പൊറത്തും രാത്രീം പകലും…ചെലപ്പൊ ചെലരൊക്കെ പേടിക്കും…

ഗിരിജ: ആ..ഭഗവത്യെ കണ്ടു ന്നൊക്കെ പറയണ കേട്ടിട്ടുണ്ട്..
വി.എം.വി: ഇദ്ദേഹത്തിനു അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല…അത് മുട്ടാണ്ടെ നടന്നു..എന്തെങ്കിലും ഒരു തടസ്സം..അശുദ്ധാവാ…ഒന്നും ഇല്ലാതെ അതു കഴിഞ്ഞു.പിന്നെ ഇവടെ വന്നപ്പൊ ഒരു ആത്മവിശ്വാസം ഉണ്ടായി.ആ ശ്രീകൃഷ്ണനെ കണ്ടാ കാട്ടണതൊക്കെ എന്താ!നാണമില്ലയൊ ഹരെ എന്ന് ചോദിക്കലൊക്കെ അത്രേം…പിന്നെ
 ചേണാര്‍ന്നീടും നിന്റെ മുഖം കാണുന്നാകിലിപ്പോള്‍
ഏണാങ്കനും പാരമുള്ളില്‍ നാണം വളര്‍ന്നീടുന്നു

എന്നുണ്ട് ബകവധത്തില്…..അതൊക്കെ രാവുണ്ണിമെനൊന്റെ അത്ര കേമാണ്..അതിനു ആരൂല്യാ.

ഗിരിജ: ഹിഡിംബിയോട് ഉള്ളത്?
വി.എം.വി. അതെ..32 അക്ഷരകാലത്തിലൊക്കെ ആണേ

ഗിരിജ: ആ പദൊക്കെ അഭിനയിക്കാറുണ്ടോ?
വി.എം.വി.: ഉവ്വെ …അത് ബുധിമുട്ടാ അഭിനയിക്കാന്‍..ബാലെ വരിക എന്നാണ്.തോടി രാഗം തന്ന്യാണെ.അതത്രേം മികച്ചതായിരുന്നു.ഞങ്ങള്‍ ഇങ്ങനെ വര്‍ത്തമാനം പറയുമ്പൊ പറയുന്നത.ഞാനുണ്ടാവും…രാമനുണ്ണി വാരിയരുണ്ടാവും.ഉള്ളൂര്‍,ആശാന്‍,വള്ളത്തോള്‍ എന്ന് പറഞ്ഞ പൊലെ ആണ്.അഛന്‍ രാവുണ്ണിമേനോന്റെ കണ്ടിട്ടുണ്ടലൊ ….രാവുണ്ണിമേനോന്‍,കുഞ്ചു,രാമങ്കുട്ടി.രാമന്‍ കുട്ടിക്ക് വള്ളത്തോളിന്റെ പോല്യാ ആ വിലാസം കൂടും.കുഞ്ചൂനങ്ങ്നെ വിലാസം-വേണ്ടാതെ –ഒന്നൂല്യ.ഏയ്.ആശാന്റന്ത്യാ.കുഞ്ചൂനൊട്ടും ഒരു കൂടുതലില്ലാ.വള്ളത്തോളാണെങ്കിലേ അതുള്ളൂ.മറ്റത് വാസവദത്തയെ വര്‍ണ്ണിക്കയാണെങ്കിലും കൂടി  അനുചിതമായി ഒന്നൂല്യ ആശാന്.കുഞ്ചു അതു പോല്യാ.മുന്‍പ് ഒരിക്കലു  പണ്ഡിറ്റ് നെഹ്രു കലാമണലത്തിലു വന്നപ്പൊ ദക്ഷയാഗം വേണം ന്ന് തീര്‍ച്യാക്കി.ന്നിട്ട് സ്തനമെന്തെ നല്‍കിടാത്തെ ന്നു വന്നപ്പൊ കുഞ്ചു  ആ നായികെ ങ്ങ്ട്  തിരിച്ചിരുത്തി ,അണിയറെടവിടക്ക് തിരിച്ചിരുത്തി കൊടുത്തോളാന്‍ പറഞ്ഞേ ഉള്ളൂ…ഇപ്പ ഗോപ്യൊക്കെ എന്തൊക്കെ വിഡ്ഡിത്താ കാണിക്കണെ.കുഞ്ചു അത് ലവലേശം ഉണ്ടായില്ല.എല്ലാവര്‍ക്കും വളരെ ഇഷ്ടായി.ഇപ്പള്ളൊര്‍ക്ക് അങ്ങനെ അല്ലാ..ഒക്കെ ഓവറാ…

ഗിരിജ: പട്ടിക്കാംതൊടീടെ വേഷം അഛനേതാ കണ്ടണ്ണെ.?
വി.എം.വി.: ഞാന്‍ സന്താനഗോപാലത്തില്‍ ബ്രാഹ്മണന്‍ .ദേശമംഗലത്ത് വെച്ച്.കൊല്ലം ഒന്നും എനിക്കൊര്‍മ്മയില്ല. പിന്നെ ദുര്‍വാസസ്സ്.പിന്നെ അദ്ദേഹം അവസാനം കെട്ടിയ വേഷം ധര്‍മപുത്രര്….കലാമണ്ഡലത്തില്‍ വെച്ച്.
അതിപ്പൊരു…

ഗിരിജ: ഏത് വര്‍ഷാ പട്ടിക്കാംതൊടി മരിക്കണെ.
വി.എം.വി.: മരിച്ചത് 1948ലാ.1124 കന്നി രണ്ടാന്തി.അത് ഇനിക്ക് നല്ല ഓര്‍മ്മെണ്ട്.
അതിനിക്കെന്താ ഓര്‍മെച്ചാല്‍ നട്ടുച്ച നേരത്താണു ആള്‍ വടെ വന്ന് അഛനോടു പറഞ്ഞതെ…അപ്പൊ അഛന്‍ പഠിപ്പിക്ക്യായിരുന്നു.പഠിപ്പൊന്നും വേണ്ടാ ഇനി ..പൊക്കോളാന്‍ പറഞ്ഞു…

ഗിരിജ: എങ്ങന്യാ മരിചേ?പെട്ടന്നാര്‍ന്നോ?
വി.എം.വി.: അല്ലല്ല..അഛന്‍ അറിഞ്ഞിട്ട് ണ്ടായിരുന്നില്ല/ കോതകുറുശ്ശി ഭാര്യ വീട്ടിലു വന്നു കൊറച്ച് കാലണ്ടായി..പ്രമേഹായിരുന്നെ….അത്രങ്ങട് അറിഞ്ഞില്ലാ…ന്നാ ഞാന്‍ പോയി കണ്ടേരുന്നു എന്ന് പറഞ്ഞു.ശങ്കുവാരരു പറഞ്ഞ ഒരാളുണ്ട്…ഗോവിന്ദ വാരരടെ ..ചുട്ടിക്കാരന്റെ ..ഭാര്യേടെ അമ്മാമനാ…അദ്ദേഹാണു…കോണി കേറി പത്തായപ്പെരേടെ അവടെ നിക്കണത് എനിക്ക് നല്ല ഓര്‍മെണ്ട്…അതാ എനിക്ക് നല്ല ധൈര്യം കന്നി രണ്ടാന്ത്യാ ന്നു.

ഗിരിജ: പട്ടിക്കാന്തൊടി അവടെ വന്നത് അഛനു ഓര്‍മ്മേല്യേ?
വി.എം.വി.: അതെനിക്ക് നല്ല ഓര്‍മ്മെണ്ട്..എനിക്ക് നാലഞ്ചു വയസ്സായിട്ടേ ഉള്ളൂ….അന്നിപ്പൊ ഇതൊന്നും അറിയില്ലല്ലൊ…പിന്നെ അഛന്‍ പറഞ്ഞിട്ടാണു. മുണ്ടേരെ തുപ്പേട്ടന്‍  ആണ് വെളമ്പിക്കൊടുത്തത്.അത് നിക്ക് നല്ല ഓര്‍മ്മേണ്ട്.തുപ്പേട്ടന്‍ ണ്ട് അന്നവിടെ.നാലെറെത്ത് തന്നെ. നായന്മാര്‍ക്ക് അന്ന് പൊറത്താളത്തിലൊ മറ്റോ പെണ്ണുങ്ങള്‍[നായര്‍ സ്ത്രീകള്‍}വെളമ്പിക്കൊടുക്കാണലൊ പതിവു.നമ്പൂരാരു വെളമ്പിക്കൊടുക്കാറൊന്നൂല്യ.
പിന്നെ മെനോനെ അങ്ങനെ ഒന്നും അല്ലെ…അത്ര ധര്‍മിഷ്ടനാണ്.ഒരു നൊണ പറയില്ലാ…പിന്നെ കാശിനു വേണ്ടി പെശകില്ല…അദ്ദേഹത്തിനു ആത്മാഭിമാനം ണ്ട്….അത് വിട്ടു ഒന്നും ചെയ്യൂല്യ.അത് എവിടെ ആയാലും.ദേശമംഗലത്തായാലും പൂമുള്ളി ആയാലും വേറെ എവിടെ ആയാലും…അങ്ങന്യാണ്…ആത്മാഭിമാനം ഉണ്ട്..ദുരഭിമാനം ഇല്യേനും.

ഗിരിജ: കലാകാരന്‍ ന്നുള്ള അഭിമാനം ആണൊ?
വി.എം.വി.: കലാകാരന്‍ ന്ന് പറഞ്ഞാല്‍ വേഷക്കാരന്‍ ,കറകളഞ്ഞ കലാകാരന്‍. അതിന്റന്ന്യെ നിശ്ചം ഉള്ളൂനീം.താന്‍ പഠിച്ചേന്റെ ഒരണുവിട വിടാതെ.


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder