നാട്ടമ്പലവും നാട്യഗൃഹവും

ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 14

ശ്രീവത്സൻ തീയ്യാടി

October 12, 2013

കാൽ നൂറ്റാണ്ടെങ്കിലും മുമ്പാവണം. പെരുമഴക്കാലം. ബസ്സിലെ പിൻസീറ്റിൽ ‘കിളി’യുടെ സ്വന്തമിടത്തിന് ചേർന്നുള്ള ചില്ലുചീളിലൂടെ കിട്ടി ഒരീറൻ ദർശനം. തുള്ളിയിളകി പോവുന്ന തൂതപ്പുഴ. പാലത്തിനു മീതെ കടാകുടു ഓടിക്കൊണ്ടിരുന്ന ശകടം ലേശനേരം പുറത്തേക്ക് എറിഞ്ഞിട്ടുതന്ന കാഴ്ച. ആകെ നനഞ്ഞിരുന്ന ഇരിപ്പിൽ അക്കരപറ്റിയപ്പോൾ പെട്ടെന്ന് തോന്നി: ഒരുനാൾ വാഴേങ്കട പോവണം. പെരിന്തൽമണ്ണ-ചെർപ്ലശ്ശേരി യാത്രാമദ്ധ്യേ മലപ്പുറം, പാലക്കാട് ജില്ലകളെ വകഞ്ഞുപുളയുന്ന നദി മനസ്സിലയച്ച കളിത്തോണി.

രണ്ടു കൊല്ലം പിന്നെയും കഴിഞ്ഞു മോഹം സാധിക്കാൻ. തൂതക്കരികെ കാവു കഴിഞ്ഞ് അങ്ങേത്തലയിലെ കവലയിൽ വാഹനമിറങ്ങിയപ്പോൾ നല്ല വെയില്. ആറിനാവട്ടെ ആദ്യം കണ്ടയത്ര നെഗളിപ്പില്ല. കുറച്ചു കാത്താൽ വരും; പക്ഷെ ഇനിയും വണ്ടി കേറേണ്ട എന്നുവച്ചു. നടക്കാവുന്ന ദൂരമേയുള്ളൂ എന്ന് പറഞ്ഞുകൂടാ. എങ്കിലും മുണ്ടുമടക്കിക്കുത്തി ആഞ്ഞുപിടിച്ചു. കയറ്റിറക്കമുള്ള റോഡിന്റെ ഇരുദിക്കിലുമുള്ള പാടങ്ങളിൽ പലതിലും ചേനയാണ് കൃഷി. (ഇതുപോലെ മുമ്പ് മാള പ്രദേശത്തെ കുഴൂര്-കുണ്ടൂര് ഭാഗത്തെ കണ്ടതായി ഓർമയുള്ളൂ.)

വാഴേങ്കട അങ്ങാടി ഇടുങ്ങിയ ഓട്ടിൻപുരക്കടകളുടെ ചെറിയൊരു നിരയാണ്. രണ്ടുവശത്തും ചില്ലറ കച്ചവടങ്ങളും ചായപ്പീടികകളും. വഴിചോദിച്ച്  മുന്നോട്ടു നടന്ന് ആൾപ്പെരുമാറ്റം ഒന്നടങ്ങിയ ഭാഗത്ത് വലത്തോട്ട് തിരിഞ്ഞപ്പോൾ കുറുനിരക്കറുപ്പ്. അതുപോലെ മാനം പൊത്തിയ പച്ചപ്പടർപ്പ്. ഇടംവലം കൂറ്റൻ മരങ്ങൾ. ചെമ്മണ്‍പാത നേരെ ചെന്നു തട്ടുന്നത് മരക്കടമ്പയിൽ. നീണ്ട പടിക്കെട്ടിറങ്ങിയാൽ ക്ഷേത്രഗോപുരം. ഓടുമേഞ്ഞ നമ്രമുഖം. അകത്തെ പ്രദക്ഷിണവഴിയിൽ ആരെയും കാണുന്നില്ല. കരിങ്കൽപ്പാളി പാകിയ നരക്കറുപ്പിന് ചുറ്റും ചെങ്കൽമതിൽ. അതിനുമപ്പുറം ഓരംപറ്റി വീടുകൾ. ഇരുനിലത്തട്ടിനു മീതെ ചെറിയ ചായ്പ്പുള്ള ഭവ്യഭവനങ്ങൾ. പിന്നാമ്പുറത്തെ അഗ്രശാല. കാവിതേച്ച നീളൻ പുര. വലം മുഴുവനാക്കിയാൽ ഇടതുഭാഗത്ത് കച്ചേരിമാളിക. ഗോപുരമൂലക്കൽ ചെറിയ തീർത്ഥക്കുളം.

അകത്ത് നടയടച്ച നേരമായിരുന്നു. ഉപായത്തിൽ ഒരു കൊട്ടിപ്പാടിസ്സേവ. പത്രാസില്ലാത്ത പാട്ട്. ചെറുങ്ങനെയുള്ള നമസ്കാരമണ്ഡപത്തിനപ്പുറം ശ്രീലകവാതിൽ പൊടുന്നനെ തുറന്നു. നിലവിളക്കുകളുടെ നേർത്ത വെളിച്ചത്തിൽ ശാന്തസ്വരൂപിയായ നരസിംഹമൂർത്തി. 

ലോഗ്യം ചോദിച്ചു തിരുമേനി. ആലിലയിലാണ് പ്രസാദം തന്നത്. നാലമ്പലത്തിനു പുറത്തുകടന്ന് കലാമണ്ഡലം ബലരാമന്റെയും കോട്ടക്കൽ ദേവസാസിന്റെയും വീടുകൾ കാട്ടിത്തന്നു. പിന്നെ, ഇത്രയും പറഞ്ഞു: മടക്കം മേലേക്ക് കയറി കടമ്പ കടന്നാൽ വലത്ത് താഴേക്കിറങ്ങി ഒരു വീട് കാണാം. അതാണ്‌ കുഞ്ചു നായരുടെ.

അവിടിവിടെ കരിമ്പനകൾ വിശറിവിരിച്ചു മറച്ച ആ പുര കണ്ടപ്പോൾ അതുവരെ പോയാലോ എന്നോങ്ങി. അപരിചിതത്വം, സങ്കോചം. വേണ്ടെന്ന് വച്ചു.

തൂത വരെ വീണ്ടും നടന്നു. പുഴവക്കത്തുനിന്ന് ‘മയിൽവാഹന’ത്തിന്റെ ബെൻസ് ബസ്സ് കിട്ടി. ഇടത്തേ വശത്ത് നീണ്ട ഒറ്റസ്സീറ്റ് അമ്പേ ഒഴിഞ്ഞു കിടക്കുന്നു. സൈഡിലെ കമ്പിവരിയിലേക്ക് പുറംചാരി സഞ്ചാരം.

വാഴേങ്കടക്ക് പിന്നീട് പല നാട്ടിൽനിന്നും സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടുവരൽ ഉണ്ടായിട്ടുണ്ട്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും, പിന്നെ രാത്രി ചെന്നുള്ള കഥകളിക്കും.

നടത്തക്ഷീണമകറ്റാൻ ക്ഷേത്രത്തിനപ്പുറത്തെ കുളത്തിൽ മുങ്ങിത്തോർത്തി മേലത്തെ മുറ്റത്ത് വെളുക്കുവോളം അരങ്ങ്. നളചരിതം ഒന്നാം ദിവസം. വാഴേങ്കട വിജയന്റെ നളൻ, നരിപ്പറ്റ നാരായണൻ നമ്പൂതിരിയുടെ ഹംസം. കോട്ടക്കൽ ശിവരാമന്റെ ദമയന്തി. കുഞ്ചു നായരാശാന്റെ മകനും അനന്തിരവനും ചേർന്നൊരുക്കിയ പ്രണയകാവ്യം. പാലനാട് ദിവാകരന്റെ പാട്ട്, കലാമണ്ഡലം കേശവന്റെ ചെണ്ട, ശങ്കര വാരിയരുടെ മദ്ദളം.

വെളുപ്പിന് വീണ്ടും നീന്തിക്കുളിച്ചു. അമ്പലത്തിന്റെ കെട്ടിനും മട്ടിനും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. പരിഷ്കാരം തീണ്ടിയ മരാമത്ത്.

കുഞ്ചു നായരാശാന്റെ വീടിനു വിശേഷിച്ച് വ്യത്യാസം തോന്നിയില്ല — അകലെ നിന്നെങ്കിലും നോക്കിയപ്പോൾ.

പിന്നെയൊരിക്കൽ പോയത് ചാറ്റലുള്ള രാത്രിയിൽ. കരിങ്കല്ലത്താണിക്കപ്പുറം താമസമുള്ള ഇടമന സദാനന്ദന്റെ രാജദൂത് ബൈക്കിന് പിറകിലിരുന്ന് സ്ഥലമെത്തി. അന്ന് ഊട്ടുപുരയിൽ ആയിരുന്നു വേദി. ആദ്യകഥ രംഭാപ്രവേശം. രാമൻകുട്ടി നായരാശാന്റെ രാവണൻ. പിന്നെയോടുവിൽ പ്രഹ്ലാദചരിതം. കലാമണ്ഡലത്തിൽനിന്ന് പഠിച്ച് ബോംബെയിൽ താമസമാക്കിയ സി ഗോപാലകൃഷ്ണന്റെ നരസിംഹം. തെള്ളിപ്പൊടിത്തീയിൽ തൂണുചാടി ഭീകരരൂപം അരങ്ങേറിയപ്പോൾ ശ്രീലകത്ത് ശാന്തവിഗ്രഹത്തിനു മുമ്പിൽ നെയ്ത്തിരി കത്തിയിരിക്കണം.

കുഞ്ചു നായരാശാന്റെ വീട്ടിൽ ആളില്ലാതായിരിക്കുന്നുവോ?

അതും കഴിഞ്ഞ്, 2006ൽ പോവുന്നത് കുടുംബമായായിരുന്നു. കൂടെ കൂട്ടുകാരൻ കുഴിക്കാട്ട് പ്രദീപും ഭാര്യ സംഗീതയും. ക്ഷേത്രഗോപുരത്തിന്റെ പ്രകൃതം മാറിയിരിക്കുന്നു. ഗോപുരമുറിയിൽ വഴിപാട് രശീതികൾ ഒന്നൊന്നായി ചീന്തിപ്പോവുന്നു. അകത്ത്, വൈകിട്ടത്തെ ശോണിമയിൽ ദീപസ്തംഭം നിറയെ തിരികൊളത്തി ആഘോഷം. നെറ്റിയിൽ പ്രസാദവും ചുണ്ടിൽ ചിരിയുമുള്ള ഒരു കൂട്ടം കുട്ടികൾ, പെണ്‍കിടാങ്ങൾ.

കുഞ്ചു നായരാശാന്റെ തൊടിയിൽ ഇക്കുറി എന്തായാലും കയറാൻ ഉറപ്പിച്ചു. പുല്ലു കയറിയ ഇറക്കപ്പാത. പൊന്തകൂടിയ വളപ്പ്. നാഥനില്ലാതെ കിടക്കുന്ന പനംപട്ടകൾ. പൊടിതൂളിയ പൂമുഖം. പാമ്പരിച്ചേക്കാവുന്ന പിൻപറമ്പ്. അടുക്കളമുറിയാണെന്നു തോന്നുന്നു ഓട്ടിൻ നിരയിടിഞ്ഞ് നിലംപൊത്താറായിരിക്കുന്നു.

കൊല്ലം 2013, മാസം മാർച്ച്. കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്‌ വാങ്ങാൻ വിജയേട്ടൻ ദൽഹിയിൽ വന്നിരുന്നു. ചെറിയ നരകാസുരൻ വേഷമഴിച്ച് അണിയറയിൽ കണ്ടപ്പോൾ കുശലത്തിനൊടുവിൽ ചോദിച്ചു: വാഴേങ്കട വീടിപ്പോൾ?

“ങും…” മനയോലമേൽ എണ്ണപുരട്ടി മുഖത്തെ ചുളിവുകൾ തുടക്കേ കളിയാശാൻ പറഞ്ഞു: “അത്പ്പൊ ല്ല്യ….”

Similar Posts

  • ആചാര്യന്മാരുടെ അരങ്ങ്‌

    കളിയരങ്ങുകളുടെ മുന്നിൽ – ഭാഗം 2 (ശ്രീ രാമദാസ് എൻ. എഴുതുന്ന പരമ്പര) രാമദാസ്‌ എൻ July 15, 2012  മുൻപ്‌ പറഞ്ഞ കഥകളി കണ്ടതിനു ശേഷം, എങ്ങനെയും കുറെ കഥകളികൾ കാണുക എന്നത്‌ ഒരു ജ്വരമായി മാറി. അടുത്തത്തായി അറിഞ്ഞത്‌ ഒരേ ദിവസം നടക്കുന്ന രണ്ടു കളികളെ കുറിച്ചാണ്‌. ടി ഡി എം ഹാളിൽ വൈകീട്ട്‌ പ്രഹ്ലാദചരിതവും അന്ന്‌ തന്നെ രാത്രി ചിറ്റൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വച്ച്‌ ഒരു ഗംഭീര മുഴുരാത്രി കളിയും. എവിടെ പോകണം എന്ന്‌ ആലോചിക്കലും…

  • |

    ശങ്കരപ്രഭാവം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 15 ശ്രീവത്സൻ തീയ്യാടി November 14, 2013 പുറപ്പാട് ആടിത്തീർത്ത് കൃഷ്ണവേഷങ്ങൾ പോയി. പൂർണത്രയീശക്ഷേത്രത്തിലെ നെടുങ്കൻ ഊട്ടുപുരയിൽ വീണ്ടും തിരശീലമറ. പാതിര പിന്നിട്ട നേരം; പൂഴിയിട്ടാൽ തറയിൽ വീഴാത്ത തിരക്ക്. കഥ തുടങ്ങുകയായി. നളചരിതം രണ്ടാം ദിവസം. ആദ്യ രംഗത്തിനുള്ള രാഗാലാപനം തുടങ്ങി. തൽക്കാലം ശങ്കിടിയേ പാടുന്നുള്ളൂ. എന്തോ, എന്റെ കൗമാരമനസ്സിന് ഒരൂർജം കിട്ടുന്നില്ല. സംഗീതം നന്ന്, അല്ലെന്നല്ല. മുമ്പ് പുറപ്പാടിന് പാടിയ ചെറുപ്പക്കാരേക്കാൾ എന്തുകൊണ്ടും മെച്ചം; പക്ഷെ ഒരു ഗുമ്മില്ല….

  • |

    അവസാനത്തെ ആശുപത്രിയുടെ സവിശേഷതകൾ

    ശ്രീചിത്രൻ എം ജെ June 20, 2014 സമൂഹത്തിന്റെഅവസാന ആശുപത്രിയാണ് കല. രോഗാതുരവും കലാപകലുഷിതവുമായ സമൂഹങ്ങൾ മിക്കപ്പോഴുംവിസ്മയകരമാം വിധം മനോഹരമായ കലാവിഷ്കരണങ്ങൾ നടത്തുന്നത് അതുകൊണ്ടാണ്.ഇറാനിൽ നിന്നു മികച്ച സിനിമകൾ, ലാറ്റിനമേരിക്കയിൽ നിന്ന് മികച്ച സാഹിത്യം, ആഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും കറുത്തവരുടെ ഉയിർപ്പുസംഗീതം –ഇവയൊന്നും യാദൃശ്ചികതകളല്ല. കല സാന്ത്വനം മുതൽ പ്രതിരോധം വരെഏറ്റെടുക്കുന്ന ഔഷധങ്ങൾ കൊണ്ടു സമ്പന്നമായ ആശുപത്രിയാണ്. സമൂർത്തമായചരിത്രസാഹചര്യം എന്താണോ ആവശ്യപ്പെടുന്നത്, അത് കല നൽകുന്നു. സമൂഹത്തിന്റെഘടനാപരമായ സവിശേഷതകൾ ഏറ്റവും സൂക്ഷ്മമായി കലയിൽ പ്രതിഫലിക്കുന്നു. പാരമ്പര്യകലകളെനാം…

  • വൃഥാ ഞെട്ടും ദമയന്തി

    ഹേമാമോദസമാ – ഭാഗം 3 ഡോ. ഏവൂർ മോഹൻദാസ്‌ July 16, 2012  നളചരിതം മൂന്നാം ദിവസത്തിലെ ‘യാമി യാമി’ എന്ന പ്രസിദ്ധമായ സുദേവബ്രാഹ്മണ പദത്തിലെ ‘വേളി നാളെ’ യും അതുകേട്ടു ദമയന്തിക്കുണ്ടാകുന്ന ഞെട്ടലും ഒന്നാം ഭാഗത്തിൽ ചർച്ചയ്ക്ക്‌ വന്നിരുന്നു. ഈ വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ അന്വേഷിക്കുവാനുള്ള ശ്രമമാണീ ഭാഗത്തിൽ നടത്തുന്നത്‌. നളചരിതം ആട്ടക്കഥയുടെ പുരാണപശ്ചാത്തലം മഹാഭാരതം വനപർവത്തിലെ നളോപാഖ്യാനം ആണല്ലോ. ഈ വിഷയം എങ്ങിനെ അവിടെ അവതരിപ്പിച്ചിരിക്കുന്നു എന്ന്‌ നോക്കാം. ദമയന്തി പറഞ്ഞു: “സുദേവ, നീയയോദ്ധ്യക്കു പോയിട്ടാപ്പുരി…

  • |

    പാറക്കടവ് നാട്യധര്‍മ്മി കഥകളി ആസ്വാദനക്കളരി

    ശ്രീചിത്രന്‍ എം ജെ February 23, 2012 ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ആവിഷ്കാരസാഫല്യം എന്ത് എന്ന ചോദ്യം ഒരു ഊരാക്കുടുക്കാണ്. എന്തു തന്നെയായാലും അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ‘അഭിനയ’ ലക്ഷ്യം (മുന്നോട്ടുനയിക്കല്‍) ഇത്തരം കലകളുടെ അവതരണത്തിലും ആസ്വാദനത്തിലും ഉണ്ടെന്നു തര്‍ക്കമില്ല. ഈ ലക്ഷ്യത്തോട് നീതി പുലര്‍ത്തുകയും, കഥകളിയുടെ ജനകീയപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃകയാവുകയും ചെയ്ത ശില്‍പ്പശാലയായിരുന്നു ‘നാട്യധര്‍മ്മി പാറക്കടവ്’ സംഘടിപ്പിച്ച ‘കഥകളി ആസ്വാദന പരിശീലന കളരി’. ഉള്ളടക്കം കല്യാണസൗഗന്ധികം, കിര്‍മീരവധം, രാവണോല്‍ഭവം എന്നീ കഥകളുടെ ചൊല്ലിയാട്ടം, അവതരണം, പ്രമേയം, ആഹാര്യം, ഭാവം,…

  • | |

    ഗോപീചന്ദനം: ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായരുമൊത്ത്..

    പി.രവീന്ദ്രനാഥ് March 1, 2013  കഥകളി അഭ്യസിച്ച് അരങ്ങേറ്റവും കഴിച്ചിട്ട് ഒരു കഥകളി ഗായകനായിത്തീര്‍ന്ന ചരിത്രമാണ് ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ക്കുള്ളത്. തന്റെ സ്വത സിദ്ധമായ ആലാപനശൈലികൊണ്ട് ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുള്ള അദ്ദേഹം, 1943 ഡിസംബര്‍ മാസം തിരുവല്ലാ താലൂക്കിലെ തുകലശ്ശേരി ഗ്രാമത്തില്‍ മാടപ്പത്ര വീട്ടില്‍ പരേതരായ നീലകണ്‍ഠപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മാകനായി ജനിച്ചു. തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള പ്രദേശമാണ് തുകലശ്ശേരി. തിരുവല്ല അമ്പലത്തില്‍ നിത്യവും കഥകളിയുണ്ട്. അതുവെളുപ്പിനു നാലുമണിയ്ക്കാണ്. അതല്ലാതെ ശ്രീ വല്ലഭന്റെ ഇഷ്ട…

മറുപടി രേഖപ്പെടുത്തുക