നാട്ടമ്പലവും നാട്യഗൃഹവും

ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 14

ശ്രീവത്സൻ തീയ്യാടി

October 12, 2013

കാൽ നൂറ്റാണ്ടെങ്കിലും മുമ്പാവണം. പെരുമഴക്കാലം. ബസ്സിലെ പിൻസീറ്റിൽ ‘കിളി’യുടെ സ്വന്തമിടത്തിന് ചേർന്നുള്ള ചില്ലുചീളിലൂടെ കിട്ടി ഒരീറൻ ദർശനം. തുള്ളിയിളകി പോവുന്ന തൂതപ്പുഴ. പാലത്തിനു മീതെ കടാകുടു ഓടിക്കൊണ്ടിരുന്ന ശകടം ലേശനേരം പുറത്തേക്ക് എറിഞ്ഞിട്ടുതന്ന കാഴ്ച. ആകെ നനഞ്ഞിരുന്ന ഇരിപ്പിൽ അക്കരപറ്റിയപ്പോൾ പെട്ടെന്ന് തോന്നി: ഒരുനാൾ വാഴേങ്കട പോവണം. പെരിന്തൽമണ്ണ-ചെർപ്ലശ്ശേരി യാത്രാമദ്ധ്യേ മലപ്പുറം, പാലക്കാട് ജില്ലകളെ വകഞ്ഞുപുളയുന്ന നദി മനസ്സിലയച്ച കളിത്തോണി.

രണ്ടു കൊല്ലം പിന്നെയും കഴിഞ്ഞു മോഹം സാധിക്കാൻ. തൂതക്കരികെ കാവു കഴിഞ്ഞ് അങ്ങേത്തലയിലെ കവലയിൽ വാഹനമിറങ്ങിയപ്പോൾ നല്ല വെയില്. ആറിനാവട്ടെ ആദ്യം കണ്ടയത്ര നെഗളിപ്പില്ല. കുറച്ചു കാത്താൽ വരും; പക്ഷെ ഇനിയും വണ്ടി കേറേണ്ട എന്നുവച്ചു. നടക്കാവുന്ന ദൂരമേയുള്ളൂ എന്ന് പറഞ്ഞുകൂടാ. എങ്കിലും മുണ്ടുമടക്കിക്കുത്തി ആഞ്ഞുപിടിച്ചു. കയറ്റിറക്കമുള്ള റോഡിന്റെ ഇരുദിക്കിലുമുള്ള പാടങ്ങളിൽ പലതിലും ചേനയാണ് കൃഷി. (ഇതുപോലെ മുമ്പ് മാള പ്രദേശത്തെ കുഴൂര്-കുണ്ടൂര് ഭാഗത്തെ കണ്ടതായി ഓർമയുള്ളൂ.)

വാഴേങ്കട അങ്ങാടി ഇടുങ്ങിയ ഓട്ടിൻപുരക്കടകളുടെ ചെറിയൊരു നിരയാണ്. രണ്ടുവശത്തും ചില്ലറ കച്ചവടങ്ങളും ചായപ്പീടികകളും. വഴിചോദിച്ച്  മുന്നോട്ടു നടന്ന് ആൾപ്പെരുമാറ്റം ഒന്നടങ്ങിയ ഭാഗത്ത് വലത്തോട്ട് തിരിഞ്ഞപ്പോൾ കുറുനിരക്കറുപ്പ്. അതുപോലെ മാനം പൊത്തിയ പച്ചപ്പടർപ്പ്. ഇടംവലം കൂറ്റൻ മരങ്ങൾ. ചെമ്മണ്‍പാത നേരെ ചെന്നു തട്ടുന്നത് മരക്കടമ്പയിൽ. നീണ്ട പടിക്കെട്ടിറങ്ങിയാൽ ക്ഷേത്രഗോപുരം. ഓടുമേഞ്ഞ നമ്രമുഖം. അകത്തെ പ്രദക്ഷിണവഴിയിൽ ആരെയും കാണുന്നില്ല. കരിങ്കൽപ്പാളി പാകിയ നരക്കറുപ്പിന് ചുറ്റും ചെങ്കൽമതിൽ. അതിനുമപ്പുറം ഓരംപറ്റി വീടുകൾ. ഇരുനിലത്തട്ടിനു മീതെ ചെറിയ ചായ്പ്പുള്ള ഭവ്യഭവനങ്ങൾ. പിന്നാമ്പുറത്തെ അഗ്രശാല. കാവിതേച്ച നീളൻ പുര. വലം മുഴുവനാക്കിയാൽ ഇടതുഭാഗത്ത് കച്ചേരിമാളിക. ഗോപുരമൂലക്കൽ ചെറിയ തീർത്ഥക്കുളം.

അകത്ത് നടയടച്ച നേരമായിരുന്നു. ഉപായത്തിൽ ഒരു കൊട്ടിപ്പാടിസ്സേവ. പത്രാസില്ലാത്ത പാട്ട്. ചെറുങ്ങനെയുള്ള നമസ്കാരമണ്ഡപത്തിനപ്പുറം ശ്രീലകവാതിൽ പൊടുന്നനെ തുറന്നു. നിലവിളക്കുകളുടെ നേർത്ത വെളിച്ചത്തിൽ ശാന്തസ്വരൂപിയായ നരസിംഹമൂർത്തി. 

ലോഗ്യം ചോദിച്ചു തിരുമേനി. ആലിലയിലാണ് പ്രസാദം തന്നത്. നാലമ്പലത്തിനു പുറത്തുകടന്ന് കലാമണ്ഡലം ബലരാമന്റെയും കോട്ടക്കൽ ദേവസാസിന്റെയും വീടുകൾ കാട്ടിത്തന്നു. പിന്നെ, ഇത്രയും പറഞ്ഞു: മടക്കം മേലേക്ക് കയറി കടമ്പ കടന്നാൽ വലത്ത് താഴേക്കിറങ്ങി ഒരു വീട് കാണാം. അതാണ്‌ കുഞ്ചു നായരുടെ.

അവിടിവിടെ കരിമ്പനകൾ വിശറിവിരിച്ചു മറച്ച ആ പുര കണ്ടപ്പോൾ അതുവരെ പോയാലോ എന്നോങ്ങി. അപരിചിതത്വം, സങ്കോചം. വേണ്ടെന്ന് വച്ചു.

തൂത വരെ വീണ്ടും നടന്നു. പുഴവക്കത്തുനിന്ന് ‘മയിൽവാഹന’ത്തിന്റെ ബെൻസ് ബസ്സ് കിട്ടി. ഇടത്തേ വശത്ത് നീണ്ട ഒറ്റസ്സീറ്റ് അമ്പേ ഒഴിഞ്ഞു കിടക്കുന്നു. സൈഡിലെ കമ്പിവരിയിലേക്ക് പുറംചാരി സഞ്ചാരം.

വാഴേങ്കടക്ക് പിന്നീട് പല നാട്ടിൽനിന്നും സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടുവരൽ ഉണ്ടായിട്ടുണ്ട്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും, പിന്നെ രാത്രി ചെന്നുള്ള കഥകളിക്കും.

നടത്തക്ഷീണമകറ്റാൻ ക്ഷേത്രത്തിനപ്പുറത്തെ കുളത്തിൽ മുങ്ങിത്തോർത്തി മേലത്തെ മുറ്റത്ത് വെളുക്കുവോളം അരങ്ങ്. നളചരിതം ഒന്നാം ദിവസം. വാഴേങ്കട വിജയന്റെ നളൻ, നരിപ്പറ്റ നാരായണൻ നമ്പൂതിരിയുടെ ഹംസം. കോട്ടക്കൽ ശിവരാമന്റെ ദമയന്തി. കുഞ്ചു നായരാശാന്റെ മകനും അനന്തിരവനും ചേർന്നൊരുക്കിയ പ്രണയകാവ്യം. പാലനാട് ദിവാകരന്റെ പാട്ട്, കലാമണ്ഡലം കേശവന്റെ ചെണ്ട, ശങ്കര വാരിയരുടെ മദ്ദളം.

വെളുപ്പിന് വീണ്ടും നീന്തിക്കുളിച്ചു. അമ്പലത്തിന്റെ കെട്ടിനും മട്ടിനും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. പരിഷ്കാരം തീണ്ടിയ മരാമത്ത്.

കുഞ്ചു നായരാശാന്റെ വീടിനു വിശേഷിച്ച് വ്യത്യാസം തോന്നിയില്ല — അകലെ നിന്നെങ്കിലും നോക്കിയപ്പോൾ.

പിന്നെയൊരിക്കൽ പോയത് ചാറ്റലുള്ള രാത്രിയിൽ. കരിങ്കല്ലത്താണിക്കപ്പുറം താമസമുള്ള ഇടമന സദാനന്ദന്റെ രാജദൂത് ബൈക്കിന് പിറകിലിരുന്ന് സ്ഥലമെത്തി. അന്ന് ഊട്ടുപുരയിൽ ആയിരുന്നു വേദി. ആദ്യകഥ രംഭാപ്രവേശം. രാമൻകുട്ടി നായരാശാന്റെ രാവണൻ. പിന്നെയോടുവിൽ പ്രഹ്ലാദചരിതം. കലാമണ്ഡലത്തിൽനിന്ന് പഠിച്ച് ബോംബെയിൽ താമസമാക്കിയ സി ഗോപാലകൃഷ്ണന്റെ നരസിംഹം. തെള്ളിപ്പൊടിത്തീയിൽ തൂണുചാടി ഭീകരരൂപം അരങ്ങേറിയപ്പോൾ ശ്രീലകത്ത് ശാന്തവിഗ്രഹത്തിനു മുമ്പിൽ നെയ്ത്തിരി കത്തിയിരിക്കണം.

കുഞ്ചു നായരാശാന്റെ വീട്ടിൽ ആളില്ലാതായിരിക്കുന്നുവോ?

അതും കഴിഞ്ഞ്, 2006ൽ പോവുന്നത് കുടുംബമായായിരുന്നു. കൂടെ കൂട്ടുകാരൻ കുഴിക്കാട്ട് പ്രദീപും ഭാര്യ സംഗീതയും. ക്ഷേത്രഗോപുരത്തിന്റെ പ്രകൃതം മാറിയിരിക്കുന്നു. ഗോപുരമുറിയിൽ വഴിപാട് രശീതികൾ ഒന്നൊന്നായി ചീന്തിപ്പോവുന്നു. അകത്ത്, വൈകിട്ടത്തെ ശോണിമയിൽ ദീപസ്തംഭം നിറയെ തിരികൊളത്തി ആഘോഷം. നെറ്റിയിൽ പ്രസാദവും ചുണ്ടിൽ ചിരിയുമുള്ള ഒരു കൂട്ടം കുട്ടികൾ, പെണ്‍കിടാങ്ങൾ.

കുഞ്ചു നായരാശാന്റെ തൊടിയിൽ ഇക്കുറി എന്തായാലും കയറാൻ ഉറപ്പിച്ചു. പുല്ലു കയറിയ ഇറക്കപ്പാത. പൊന്തകൂടിയ വളപ്പ്. നാഥനില്ലാതെ കിടക്കുന്ന പനംപട്ടകൾ. പൊടിതൂളിയ പൂമുഖം. പാമ്പരിച്ചേക്കാവുന്ന പിൻപറമ്പ്. അടുക്കളമുറിയാണെന്നു തോന്നുന്നു ഓട്ടിൻ നിരയിടിഞ്ഞ് നിലംപൊത്താറായിരിക്കുന്നു.

കൊല്ലം 2013, മാസം മാർച്ച്. കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്‌ വാങ്ങാൻ വിജയേട്ടൻ ദൽഹിയിൽ വന്നിരുന്നു. ചെറിയ നരകാസുരൻ വേഷമഴിച്ച് അണിയറയിൽ കണ്ടപ്പോൾ കുശലത്തിനൊടുവിൽ ചോദിച്ചു: വാഴേങ്കട വീടിപ്പോൾ?

“ങും…” മനയോലമേൽ എണ്ണപുരട്ടി മുഖത്തെ ചുളിവുകൾ തുടക്കേ കളിയാശാൻ പറഞ്ഞു: “അത്പ്പൊ ല്ല്യ….”

Similar Posts

  • |

    പെരിയ നരകാസുരീയം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 16 ശ്രീവത്സൻ തീയ്യാടി February 16, 2014  അണിയറ ലേശം കുടുസാണ്; വെളിച്ചം കമ്മിയും. അതൊന്നും അപ്പോൾ നോക്കിയില്ല. ഒരു വെള്ളത്തോർത്ത് വെടിപ്പായി അഴക്കോലിൽ ഞാത്തിക്കണ്ടു. അതിനു താഴെ ഒരു കാവിമുണ്ടുവേഷക്കാരനെയും. അടുത്തു ചെന്ന് കാൽമുട്ടുകൾ നിലത്തുകുത്തി ഇരുന്നു. എന്നിട്ട് തൊണ്ട നേരെയാക്കി ചോദിച്ചു, “ഓർമ്മയുണ്ടോ?” മനയോലക്കുറുക്കഗ്രമുള്ള ഈർക്കില മടിയിലേക്ക് താഴ്ത്തി പെട്ടെന്നെന്നെ നോക്കി. മറുപടിക്ക് കാക്കാതെ ഞാൻ തുടർന്നു: “നമ്മള് അരണാട്ടുകരവച്ച് കണ്ടിരുന്നു അടുത്തിടെ. സ്കൂൾ ഓഫ് ഡ്രാമേല്…” ചെമപ്പൻ…

  • എനിക്കു പ്രിയപ്പെട്ട വേഷം

    വാഴേങ്കട കുഞ്ചു നായർ December 25, 2012  പുരാണേതിഹാസാദികഥകളിൽ, അഥവാ കഥകളിയിൽ, പലപല കഥാനായകന്മാരും നായികമാരുമുണ്ട്. എന്നാൽ അതാതു കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ബോധം മനസ്സിലുദിക്കുന്നതോടു കൂടി നമ്മളിൽ പലർക്കും അവരവരുടെ ആസ്വാദനരീതിയനുസരിച്ച് ചിലചില കഥാപാത്രങ്ങളോട് എന്തോ ഒരു പ്രത്യേക പ്രതിപത്തിയുണ്ടായിത്തീരുന്നത് സാധാരണയാണ്‌. അക്കൂട്ടത്തിൽ കുട്ടിക്കാലം മുതല്ക്കേ എന്റെ പ്രത്യേക പ്രതിപത്തിയ്ക്ക് പാത്രീഭവിച്ച ഒരു കഥാപാത്രമാണ്‌ നിഷധേശ്വരനായ നളമഹരാജാവ്‌. അതിൽ പ്രത്യേകിച്ചും കാർക്കോടക ദംശനത്താൽ സ്വബോധം (സുബോധം) ഉദിച്ച ശേഷം വീണ്ടും തന്റെ ജീവിതേശ്വരിയോട് ചേരുന്നതു വരെയുള്ള കാലഘട്ടം…

  • | |

    ഗോപീചന്ദനം: ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായരുമൊത്ത്..

    പി.രവീന്ദ്രനാഥ് March 1, 2013  കഥകളി അഭ്യസിച്ച് അരങ്ങേറ്റവും കഴിച്ചിട്ട് ഒരു കഥകളി ഗായകനായിത്തീര്‍ന്ന ചരിത്രമാണ് ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ക്കുള്ളത്. തന്റെ സ്വത സിദ്ധമായ ആലാപനശൈലികൊണ്ട് ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുള്ള അദ്ദേഹം, 1943 ഡിസംബര്‍ മാസം തിരുവല്ലാ താലൂക്കിലെ തുകലശ്ശേരി ഗ്രാമത്തില്‍ മാടപ്പത്ര വീട്ടില്‍ പരേതരായ നീലകണ്‍ഠപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മാകനായി ജനിച്ചു. തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള പ്രദേശമാണ് തുകലശ്ശേരി. തിരുവല്ല അമ്പലത്തില്‍ നിത്യവും കഥകളിയുണ്ട്. അതുവെളുപ്പിനു നാലുമണിയ്ക്കാണ്. അതല്ലാതെ ശ്രീ വല്ലഭന്റെ ഇഷ്ട…

  • |

    ഓർമ്മകളുടെ സൗഭാഗ്യം

    ഏറ്റുമാനൂർ പി. കണ്ണൻ July 19, 2011 ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തിലാണ്‌. അതിഗംഭീരമായിക്കഴിഞ്ഞ ഒരു `നാലാംദിവസ`ത്തിനുശേഷം അണിയറയിലേയ്ക്കുവന്ന ശിവരാമനാശാന്‍ എന്നെ വിളിച്ചു പറഞ്ഞു, കുട്ടീ, എന്നെ ബസ്റ്റാന്റില്‍ കൊണ്ടുപോയി ബസ്സു കയറ്റി വിട്ടിട്ടേ പോകാവൂ, ട്ട്വോ? ഈ നിര്‍ദ്ദേശം വിദ്യാര്‍ത്ഥിയായ എനിക്കൊരു നിര്‍വൃതിയായിരുന്നു. കോട്ടയം കെ.എസ്‌.ആര്‍.ടി.സി.ബസ്സ്റ്റാന്റില്‍ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. ഉടന്‍ ബസ്സുകള്‍ ഒന്നും കണ്ടില്ല. ബസ്സ്റ്റാന്റിന്റെ ഉമ്മറത്തായി റോഡിനോടു ചേര്‍ത്ത്‌ ഉയര്‍ത്തിക്കെട്ടിയ ഒരു സിമന്റുതറയില്‍ ഇരിക്കാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. സാത്വികാഭിനയപൂര്‍ണ്ണമായ അര്‍ധോക്തികളായി…

  • ‘കാലം കുറഞ്ഞെങ്കിലുമെത്ര ദീര്‍ഘം!’: തിരനോട്ടത്തിന്റെ തൌര്യത്രികം ശില്പശാല

    മനോജ് കുറൂര്‍ April 5, 2012  തിരനോട്ടം ദുബായില്‍ സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാലയില്‍ ഞാനും കൂടണം എന്ന് ഇരിങ്ങാലക്കുട അനിയേട്ടന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചെങ്കിലും പരിപാടിയുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അല്പം പരിഭ്രമമായി. ഒന്നാമത് വിദേശം. എനിക്കാണെങ്കില്‍ വേണു വി. ദേശം എന്ന കവിയെയല്ലാതെ മറ്റു പരിചയമില്ല. ഓരോ കഥകളി അവതരണത്തിനും‌മുന്‍പ്  ആമുഖമായി സംസാരിക്കുക, കളി നടക്കുമ്പോള്‍ത്തന്നെ വിവരണം നല്‍കുക, അവതരണത്തിനു ശേഷമുള്ള ചര്‍ച്ചയ്ക്ക് മോഡറേറ്റര്‍ ആയി പ്രവര്‍ത്തിക്കുക എന്നിവയാണ് എന്റെ ചുമതലകള്‍. പിന്നെ പീശപ്പിള്ളി രാജീവന്‍, ഏറ്റുമാനൂര്‍…

  • നളചരിതത്തിന്റെ കഥകളി സാമൂഹ്യപാഠം 

    ഹേമാമോദസമാ – 12 ഡോ. ഏവൂർ മോഹൻദാസ് May 16, 2013  ആനന്ദദായകമായ ഒരു കഥകളിയാണ്‌ നളചരിതം എന്നതിന്‌ രണ്ടു പക്ഷമില്ലെങ്കിലും ഇക്കഥയുടെ കഥകളിത്തത്തെ ചൊല്ലി ഏറെ ശബ്ദകോലാഹലങ്ങൾ ഈ നാട്ടിലുണ്ടായിട്ടുണ്ട്‌. നളചരിതം ആട്ടക്കഥ കഥകളിക്കു ഒട്ടും തന്നെ അനുയോജ്യമല്ലെന്ന്‌ ഒരു പക്ഷം വാദിക്കുമ്പോൾ അത്‌ ശെരിയല്ല, ഇക്കഥ കഥകളിക്കു തികച്ചും അനുയോജ്യമാണെന്നു മറുപക്ഷം വാദിക്കുന്നു. ഈ വിഷയത്തിലേക്കൊന്നു കടന്നു ചെല്ലാം. 2007 ലെ ‘ഏവൂർ നളചരിതോത്സവ’ സെമിനാറിൽ പങ്കെടുത്തുകൊണ്ട്‌ കലാമണ്ഡലം പബ്ലിസിറ്റി ഓഫീസർ ശ്രീ. വി….

മറുപടി രേഖപ്പെടുത്തുക