ഏറ്റുമാനൂര്‍ പി. കണ്ണന്‍

June 7, 2012

2012 മാര്‍ച്ച് 29, 30, 31 ദിവസങ്ങളില്‍ ദുബായില്‍വച്ച് തിരനോട്ടം സംഘടിപ്പിച്ച തൗര്യത്രികത്തില്‍ പങ്കെടുത്ത് നാട്ടിലെത്തിയിട്ട് ഇന്ന് 25 ദിവസങ്ങള്‍ പിന്നിട്ടു. (ഏപ്രില്‍ 27 ന് എഴുതിയത്) ആ യാത്രയെക്കുറിച്ച് എഴുതണം എന്ന് ഞാന്‍ കരുതിയിരുന്നു. കാരണം, അതിലൂടെ ചില പ്രത്യേകതകള്‍ ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. എന്നാല്‍ നാട്ടിലെത്തിയ ഉടന്‍ എഴുതാനുള്ള സാവകാശം കിട്ടിയില്ല. നാട്ടില്‍ ഇറങ്ങിയ ദിവസംതന്നെ കൊല്ലം പുതിയകാവില്‍ കളിക്കു പോയി. തൊട്ടടുത്ത ദിവസം കോഴിക്കോട് വാസുപ്പിഷാരോടിയാശാന്റെകൂടെ സന്താനഗോപാലത്തില്‍ അര്‍ജ്ജുനന്‍. അതിനടുത്ത ദിവസങ്ങളില്‍ തിരനോട്ടത്തിന്റെതന്നെ കളിയോഗം പരിപാടിയുടെ കളികള്‍. തുടര്‍ന്ന് ‘മുദ്രാപീഡിയ’യുടെ രണ്ടാംഘട്ടം ഷൂട്ടിംഗ്. പിന്നെയും കളികള്‍, ചില സോദാഹരണപ്രഭാഷണങ്ങള്‍. ഇതിനിടയില്‍ യൂണിവേഴ്സിറ്റിയിലെ കേരളാസ്റ്റഡീസിനുവേണ്ടി 21, 22 തീയതികളില്‍ കാട്ടൂര്‍ വച്ച് ചില നാടന്‍പാരമ്പര്യകലാരൂപങ്ങളുടെ ഡോക്യുമെന്റേഷന്‍. ഇങ്ങനെ ഓരോ ദിവസവും തിരക്കായി, എഴുത്തു നീണ്ടു നീണ്ടു പോയി. യാത്രയെക്കുറിച്ച് മനോജ് കുറൂര്‍ എഴുതിയ ലഘുലേഖനം വായിക്കുകയും ചെയ്തു.

നാട്ടില്‍ തിരനോട്ടത്തിന്റെ അരങ്ങിലും കളിയോഗത്തിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ദുബായിലെ തിരനോട്ടം പരിപാടിയില്‍ ഞാന്‍ ആദ്യമായാണു പങ്കെടുക്കുന്നത്. തിരനോട്ടം പരിപാടികളില്‍ പൊതുവെ ഉണ്ടെന്നു പ്രസിദ്ധമായ ആത്മാര്‍ഥതയും ഊഷ്മളതയും അതിന്റെ തീവ്രത അല്പവും ചോരാതെ ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. രമേശന്‍ നമ്പീശനും രാമുവും പ്രദീപന്‍ തമ്പുരാനും തുടങ്ങി അനേകം സുമനസ്സുകളുടെ ആലോചനയും കഠിനാധ്വാനവും ഫലപ്രാപ്തിയിലെത്തുന്നത് ഞങ്ങള്‍ കണ്ടു. ഏറ്റവും ചെറിയ കാര്യങ്ങള്‍ വരെ മുന്‍കൂട്ടിക്കണ്ടു തീരുമാനങ്ങളെടുത്തു മുന്നോട്ടു പോകുന്ന കാഴ്ച സംഘടനാപ്രവര്‍ത്തനത്തിന്റെ ആസ്വാദനീയമായ ഒരു വശമാണ്. അതവിടെ നില്‍ക്കട്ടെ. ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ മനോജ് സൂചിപ്പിച്ചിട്ടുണ്ട്. എന്നെ അദ്ഭുതപ്പെടുത്തിയ രണ്ടു കാര്യങ്ങളെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്. ഒന്ന്, തൗര്യത്രികത്തിലെ കളികള്‍ കാണാനുണ്ടായ ജനപങ്കാളിത്തം. രണ്ട്, ശില്‍പ്പശാലയിലെ ബാലികാബാലന്മാര്‍ കഥകളിയെ മുന്‍നിര്‍ത്തി ചോദിച്ച ചോദ്യങ്ങളുടെ ഉള്‍ക്കനം.

ഗള്‍ഫ് നാടുകളില്‍ പണ്ടേ സിനിമാതാരങ്ങളുടെ പരിപാടികള്‍ക്കാണ് ജനത്തിരക്കുണ്ടാകുന്നത്. ഏതു നാട്ടിലും അതങ്ങനെയാണ്. ഇന്ന് തായമ്പകയ്ക്കും കഥകളിക്കും ദുബായില്‍ വമ്പിച്ച ജനപങ്കാളിത്തം കാണുന്നതില്‍നിന്ന് അവിടത്തെ പ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെ അളവ് ബോധ്യപ്പെടും.

ഗള്‍ഫ് നാടുകളില്‍ പണ്ടേ സിനിമാതാരങ്ങളുടെ പരിപാടികള്‍ക്കാണ് ജനത്തിരക്കുണ്ടാകുന്നത്. ഏതു നാട്ടിലും അതങ്ങനെയാണ്. ഇന്ന് തായമ്പകയ്ക്കും കഥകളിക്കും ദുബായില്‍ വമ്പിച്ച ജനപങ്കാളിത്തം കാണുന്നതില്‍നിന്ന് അവിടത്തെ പ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെ അളവ് ബോധ്യപ്പെടും. രണ്ടായിരത്തിയേഴു മുതല്‍ തിരനോട്ടം ദുബായില്‍ പ്രവര്‍ത്തിക്കുന്നു. ചെറുതും വലുതുമായ നിരവധി സംഘടനകളും അവിടെയും ചുറ്റുപാടുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കൂട്ടരുടെ ശ്രമഫലമായാണ് കഥകളിക്കും മറ്റും ഇത്ര ജനത്തിരക്കുണ്ടായത്. തൗര്യത്രികത്തിന്റെ ആദ്യദിവസത്തെ സന്താനഗോപാലം കാണുന്നതിന് ഗള്‍ഫ് മോഡല്‍ സ്കൂള്‍ മൈതാനത്തെ ഇരിപ്പിടങ്ങള്‍ നിറഞ്ഞ്, ജനങ്ങള്‍ നിന്നുകൊണ്ട് കളി കാണുകയായിരുന്നു. രണ്ടാം ദിവസം ഇന്‍ഡ്യന്‍ എംബസിയില്‍ നടന്ന കീചകവധം, കാലകേയവധം, തോരണയുദ്ധം ഇവ കാണാനും നിറഞ്ഞുകവിഞ്ഞ സദസ്സുണ്ടായിരുന്നു. മൂന്നാം ദിവസം ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജ് അലൂമ്നി അസ്സോസിയേഷന്‍ സംഘടിപ്പിച്ച പുറപ്പാട്, മേളപ്പദം, കുചേലവൃത്തം കഥകളി എന്നിവ കാണാനും വലിയ ജനത്തിരക്കുതന്നെ ഉണ്ടായിരുന്നു. സംഘാടകരും ആസ്വാദകരും കാണിക്കുന്ന ആത്മാര്‍ഥത നിറഞ്ഞ അത്യാവേശം കലാകാരന്മാരെ നന്നായി പ്രചോദിപ്പിച്ചിരുന്നു. ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടെ കഴിവിന്റെ പരമാവധി സംഭാവന ചെയ്യാന്‍ തോന്നിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. മറ്റു സ്ഥലങ്ങളില്‍നിന്ന് കളി കാണുന്നതിനായി ഡ്രൈവ് ചെയ്തു വരികയോ അല്ലെങ്കില്‍ ദുബായില്‍ത്തന്നെ വന്നു താമസിക്കുകയോ ചെയ്തിരുന്നു പലരും എന്നത് എടുത്തു പറയേണ്ട കാര്യമാണ്. രമേശന്‍ നമ്പീശനോടൊപ്പം താമസിക്കുന്ന വാഴപ്പള്ളിക്കാരന്‍ ഗോപാലകൃഷ്ണന്‍ തനിക്കു തന്റെ കുടുംബത്തോളംതന്നെ പ്രധാനമാണ് കഥകളിയും അതിന്റെ ആസ്വാദനവും എന്നു സൂചിപ്പിച്ചത് അനേകം പേരെ സംബന്ധിച്ചിടത്തോളം അന്വര്‍ഥമാണെന്നു തോന്നി. നമ്മുടെ മഹത്തായ ഈ പാരമ്പര്യ കലയോട് ആസ്വാദകരുടെ ഈ സ്നേഹവായ്പു കാണുമ്പോള്‍ കഥകളിക്കാരനായി ജീവിക്കുന്നതില്‍ അഭിമാനം തോന്നുന്നു. നല്ല കഥകളിയിലേക്ക് ആസ്വാദകരുടെ കൂലങ്കഷമായ ഈ ശ്രദ്ധ നിലനില്‍ക്കുന്നേടത്തോളം കാലം പ്രചോദിതരായ നടന്മാരും ഗായകരും മേളക്കാരും മറ്റും ഉണ്ടായിവരികയും യാതൊരു തകര്‍ച്ചയും അധഃപതനവുമില്ലാതെ കഥകളി പുലര്‍ന്നുപോവുകയും ചെയ്യുമെന്ന് നിസ്സംശയം പറയാം.

നല്ല കഥകളിയിലേക്ക് ആസ്വാദകരുടെ കൂലങ്കഷമായ ഈ ശ്രദ്ധ നിലനില്‍ക്കുന്നേടത്തോളം കാലം പ്രചോദിതരായ നടന്മാരും ഗായകരും മേളക്കാരും മറ്റും ഉണ്ടായിവരികയും യാതൊരു തകര്‍ച്ചയും അധഃപതനവുമില്ലാതെ കഥകളി പുലര്‍ന്നുപോവുകയും ചെയ്യുമെന്ന് നിസ്സംശയം പറയാം.

തൗര്യത്രികം കഥകളിശില്‍പ്പശാലയില്‍ മറുനാട്ടില്‍ ജനിച്ചുവളര്‍ന്ന തൊണ്ണൂറോളം മലയാളിക്കുട്ടികള്‍ പങ്കെടുത്തിരുന്നു. എല്ലാദിവസവും സ്ഥിരമായി വരുന്ന കുട്ടികള്‍ നാല്‍പ്പത്തിയഞ്ചോളം വരും. കഥകളിയുടെയോ മറ്റു കേരളസംസ്കാരത്തിന്റെയോ അന്തരീക്ഷത്തില്‍ വളര്‍ന്നവരാകില്ലല്ലോ അവര്‍. സംസ്കാരചിഹ്നങ്ങളെ ബഹുമാനപൂര്‍വം വീക്ഷിക്കുന്ന മാതാപിതാക്കന്മാരും തദ്വാരാ അനുകൂലമായ ഒരു ഗൃഹാന്തരീക്ഷവും അവര്‍ക്കുണ്ടായിരിക്കാം. ഓരോ കളിയും കഴിയുമ്പോഴുള്ള അവലോകനചര്‍ച്ചയില്‍ ഈ കുരുന്നുകള്‍ ചോദിച്ച ചോദ്യങ്ങളുടെ പ്രസക്തിയും ഗൗരവവും എന്നെ അദ്ഭുതപ്പെടുത്തി. കാലകേയവധം അര്‍ജുനന്റെ വേഷമൊരുങ്ങാന്‍ ചുട്ടിക്കു കിടക്കുമ്പോള്‍, അതിനു മുന്നെ നടന്ന കീചകവധത്തെ അധികരിച്ച് കുട്ടികള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ എനിക്കു കേള്‍ക്കാമായിരുന്നു. സ്ത്രീവേഷത്തിനു ചെണ്ട പിന്നണിയായി കൂടാത്തതെന്തുകൊണ്ട്, ഇടംകയ്യില്‍ മാത്രം വെള്ളിനഖം ഇടുന്നതെന്താണ്, കത്തിവേഷം അലര്‍ച്ചപോലെയുള്ള ശബ്ദങ്ങള്‍ എന്തുകൊണ്ടു പുറപ്പെടുവിക്കുന്നു, തുടങ്ങി സൂക്ഷ്മനിരീക്ഷണവും ശ്രദ്ധയും തെളിയിക്കുന്ന ചോദ്യങ്ങള്‍. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നെങ്കില്‍ ഇവര്‍ കഥകളിയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കാനാണെനിക്കിഷ്ടം. പങ്കെടുത്ത കുട്ടികളില്‍ പത്തു പേരെങ്കിലും തങ്ങള്‍ക്ക്  കഥകളിയോടു തോന്നിയ സ്നേഹം ഗുണപരമായ ഗാര്‍ഹികാന്തരീക്ഷത്തിലൂടെ കഥകളിഭ്രാന്തായി വളര്‍ത്തിയെടുക്കും എന്നു പ്രത്യാശിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

ഓരോ കളിയും കഴിയുമ്പോഴുള്ള അവലോകനചര്‍ച്ചയില്‍ ഈ കുരുന്നുകള്‍ ചോദിച്ച ചോദ്യങ്ങളുടെ പ്രസക്തിയും ഗൗരവവും എന്നെ അദ്ഭുതപ്പെടുത്തി.

ഇന്‍ഡ്യക്കു പുറത്ത് കഥകളിക്കുവേണ്ടി മൂന്നുദിവസം തുടര്‍ച്ചയായി നടത്തുന്ന ആദ്യത്തെ ശില്‍പ്പശാല എന്ന ചരിത്രപ്രാധാന്യം തൗര്യത്രികത്തിനുണ്ട്. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1910 – 20 കാലഘട്ടത്തില്‍, കഥകളിയുടെ അവസ്ഥയെന്തായിരുന്നുവെന്ന് വെറുതെ ഒന്നോര്‍ത്തു നോക്കൂ. കേരളത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നതു ചിന്തിക്കുകപോലും ചെയ്യാതെ, കേരളത്തിന്റെതന്നെ ചില കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഒന്നായിരുന്നു ഈ കലാരൂപം. എന്നാല്‍ ഇതേ കലാരൂപം, ഒരു നൂറു വര്‍ഷങ്ങള്‍കൊണ്ട്, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ആഗോളപ്രശസ്തിയും പ്രസക്തിയും പ്രാപിക്കുന്നതിന്റെ പ്രകാശസ്ഫുരണമാണ് ഈ കുട്ടികളുടെ മുഖപ്രസാദത്തില്‍ കാണാന്‍കഴിയുന്നത്. കഥകളിയുടെ അവതരണരീതിശാസ്ത്രവും അതു സംവേദനം ചെയ്യുന്ന ആശയതലങ്ങളും നേരിടാനിരിക്കുന്ന വെല്ലുവിളികളെക്കൂടി ആ പ്രകാശസ്ഫുരണം വെളിവാക്കുന്നുണ്ട്. അതായത്, കേരളത്തിലെ പാരമ്പര്യവാദികളായിരുന്ന സമൂഹത്തെ മാത്രം മുന്നില്‍കണ്ടു രൂപകല്‍പ്പന ചെയ്ത അവതരണശില്‍പ്പങ്ങള്‍ കേരളവുമായി പ്രത്യക്ഷബന്ധമേതുമില്ലാതെ വര്‍ത്തിക്കുന്ന ഒരു തലമുറയ്ക്കുവേണ്ടി ആവിഷ്കരിക്കുമ്പോള്‍ വന്നുചേരാനിടയുള്ള സമ്മര്‍ദ്ദങ്ങളെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ജീവിതത്തോടു കണ്ടമാനം കടപ്പാടില്ലാത്ത, അത്യന്തം നാട്യധര്‍മ്മിയായ രാവണോദ്ഭവം തപസ്സാട്ടം പോലെയുള്ള രംഗങ്ങള്‍ക്ക് വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും എന്നു തോന്നുന്നില്ല. കാരണം അവ ഏതെങ്കിലും ജീവിതപ്രശ്നത്തെയോ ജീവിതരംഗത്തെയോ നേരിട്ട് ചിത്രീകരിക്കുന്നില്ല. പ്രമേയപരമായി അവ പൂര്‍ണ്ണമായും ഭാവനാനുഭവത്തിന്റെ തലത്തില്‍ നില്‍ക്കുന്നു. അവതരണപ്രകാരത്തിന്റെ നാട്യധര്‍മ്മിതയാണ് അവിടെ അനുഭവിക്കപ്പെടുന്നത്. അതുപോലെ മനോഹരമായ കവിതയെ മുന്‍നിര്‍ത്തിയുള്ള നളചരിതത്തിന്റെയും മറ്റും അവതരണത്തിനും വലിയ പ്രശ്നങ്ങള്‍ നേരിടും എന്നു കരുതാന്‍ വയ്യ. കാരണം, മനുഷ്യജീവിതത്തിന്റെ സാര്‍വലൗകികാവസ്ഥ കവിതയില്‍ത്തന്നെ ആവിഷ്കരിക്കപ്പെടുന്നുണ്ട്. കവിതയുടെ ആ മാനുഷികതലത്തില്‍നിന്നാണ് അത്തരം അവതരണങ്ങളുടെ ജനനം. ഇതിനു രണ്ടിനും ഇടയിലുള്ള മനോധര്‍മ്മപ്രധാനമായ ഭാഗങ്ങളെയാണ് ഭാവിയില്‍ പരിവര്‍ത്തിപ്പിക്കാനിടയുള്ളത്. ഉടനെ ഒരു പത്തുവര്‍ഷംകൊണ്ട് ഇതു സംഭവിക്കും എന്നല്ല ഞാന്‍ സൂചിപ്പിക്കുന്നത്. പൂതനാമോക്ഷത്തിലെ തൈര്‍ കടയലും ആശാരിയുടെ മരപ്പണിയും മറ്റും എന്തെന്നു മനസ്സിലാകാത്ത വരുംതലമുറയുടെ മുന്നില്‍ കഥകളിയുടെ രൂപവും ഭാവവും മാറാതിരിക്കുമോ? അങ്ങനെ മാറാന്‍ അനുവദിക്കാമോ എന്ന ചോദ്യം അവശേഷിക്കുന്നു. മാറേണ്ട കാര്യങ്ങളും മാറ്റരുതാത്ത കാര്യങ്ങളുമുണ്ട്. ആട്ടക്കഥയുടെ ഭാവഘടനയുമായി അഭേദ്യബന്ധമുള്ള സംഗതികള്‍ മാറ്റാന്‍ കഴിയുകയില്ല. ഉദാഹരണമായി, സന്താനഗോപാലത്തിലെ ബ്രാഹമണനും അര്‍ജുനനും ചേര്‍ന്നുള്ള സത്യംചെയ്യലിന്റെ രംഗം എടുക്കാം. പണ്ടൊക്കെ, അധികം പണ്ടൊന്നുമല്ല, എന്റെ ചെറുപ്പത്തില്‍ത്തന്നെ, സത്യത്തിന്റെ രംഗം എത്ര നേരമായിരുന്നു അവതരിപ്പിച്ചിരുന്നത്. ബ്രാഹ്മണന്റെ സത്യത്തിനായി ഏഴു വ്യത്യസ്ത സംഗതികള്‍ കുഞ്ചുനായരാശാന്‍ എഴുതിവച്ചിട്ടുണ്ട്. ധര്‍മ്മപുത്രര്‍, ഇന്ദ്രന്‍, പാണ്ഡു, കുന്തി, ഗാണ്ഡീവം, ശ്രീകൃഷ്ണന്‍, ഒടുവില്‍ ബ്രാഹമണന്റെ ബ്രഹ്മസൂത്രം അഥവാ പൂണൂല്‍ എന്നിങ്ങനെ ഒന്നു കഴിഞ്ഞു മറ്റൊന്നെന്ന ക്രമത്തില്‍ സത്യങ്ങള്‍ ചോദിച്ചുവാങ്ങുന്ന ശങ്കാശീലനായ ബ്രഹ്മണന്‍ അക്കാലത്ത് ജനസമ്മതി നേടിയിരുന്നു. എത്ര സമയമാണ് ആ രംഗത്തിനുവേണ്ടി അന്നൊക്കെ ചെലവിട്ടിരുന്നത്. ഇന്ന് അങ്ങനെ എവിടെയും കാണാറില്ല. ബ്രാഹ്മണന്റെ ശങ്കാശീലത്വം ഇന്ന് ഒരു വിഷയമായി അവതരിപ്പിക്കുന്നത് അപൂര്‍വമാണ്. പുത്രനഷ്ടത്തില്‍ ദുഃഖഭാരമനുഭവിക്കുന്ന ബ്രാഹ്മണനു വിശ്വാസം വരാനാണ് പദത്തിലുള്ള സത്യത്തിനു പുറമേ ഒന്നോ രണ്ടോ സത്യങ്ങള്‍ ചെയ്യുന്നത്. ശങ്കാലുവും ചപലസ്വഭാവിയുമായ ബ്രാഹമണനെന്ന സങ്കല്പം ഇന്നില്ല എന്നുള്ളതുകൊണ്ട് രംഗാവതരണത്തിനുതന്നെ വന്ന മാറ്റം ശ്രദ്ധിക്കുക. ഇത്തരം മാറ്റങ്ങള്‍ സൂക്ഷ്മവും നാട്യധര്‍മ്മിയിലൂന്നുന്നതുമാണ്. മാറ്റങ്ങളെ ഗുണപരമായി വഴിതിരിച്ചുവിടാന്‍ കഴിയുമെങ്കില്‍ ആതിലൂടെ വളര്‍ച്ചയുണ്ടാകുന്നു. ഇന്നത്തെ അന്തരീക്ഷത്തില്‍ കഥകളി അഭിമുഖീകരിക്കുന്നത്, പുതിയ കാലത്തിന്റെ സംവേദനതലത്തിലേക്ക് എത്തുകയും വേണം പഴയ സമ്പത്തുകള്‍ കാത്തു രക്ഷിക്കുകയും വേണമെന്ന ദ്വിതലപരമ്പരാഗതപ്രശ്നത്തെത്തന്നെയാണ്. ഭരതനാട്യവും ഒഡീസ്സിയും മറ്റും ഈ പ്രശ്നത്തെ അരനൂറ്റാണ്ട് മുന്‍പുതന്നെ നേരിട്ടു തുടങ്ങിയിരുന്നു. ഇപ്പോള്‍ കഥകളിയുടെ ഊഴമാണ്. ഏതു പ്രതിസന്ധിഘട്ടത്തിലുമെന്നപോലെ ബുദ്ധിയുള്ള നടന്മാര്‍ ഇവിടെ മദ്ധ്യമാര്‍ഗം കണ്ടെത്തിക്കൊള്ളും. നേരത്തേ പറഞ്ഞതുപോലെ പരിശീലനം സിദ്ധിച്ച ആസ്വാദകരുടെ നിയന്ത്രണം അരങ്ങിന്റെ നിലവാരത്തെ ഉടഞ്ഞു പോകാതെ പിടിച്ചുനിര്‍ത്താന്‍ ആവശ്യവുമാണ്.

ഇന്നത്തെ അന്തരീക്ഷത്തില്‍ കഥകളി അഭിമുഖീകരിക്കുന്നത്, പുതിയ കാലത്തിന്റെ സംവേദനതലത്തിലേക്ക് എത്തുകയും വേണം പഴയ സമ്പത്തുകള്‍ കാത്തു രക്ഷിക്കുകയും വേണമെന്ന ദ്വിതല പരമ്പരാഗത പ്രശ്നത്തെത്തന്നെയാണ്.

ഉല്‍സവപ്പറമ്പുകളില്‍ തലമുറകളില്‍നിന്നു തലമുറകളിലേക്ക് ആസ്വാദനശീലം പകരുന്ന പഴയ സമ്പ്രദായം ഇന്ന് നാട്ടിന്‍പുറങ്ങളില്‍പ്പോലും കാണുകയില്ല. അവ അനൗപചാരികമായി സംഘടിപ്പിക്കപ്പെട്ടിരുന്ന ശില്‍പ്പശാലകള്‍തന്നെയായിരുന്നു. ഇന്ന് അങ്ങനെയൊരനുഭവം എവിടെയും ഉണ്ടാകുകയില്ല. രമേശന്‍ നമ്പീശന്‍ എല്ലാവര്‍ഷവും കൃത്യമായി ഇരിഞ്ഞാലക്കുട ക്ഷേത്രോത്സവത്തിനു പാകത്തില്‍ ദുബായില്‍നിന്നു വന്നെത്തുന്നത് ഒരപൂര്‍വമായ അദ്ഭുതമാണ്. ഇത്രയും നിഷ്ഠ പാലിക്കുന്ന രമേശനുതന്നെ എത്രസമയം ക്ഷേത്രത്തില്‍ ചെലവിടാന്‍ സാധിക്കുന്നുണ്ട്? ഇന്നത്തെ ജീവിതം അങ്ങനെ മാറിക്കഴിഞ്ഞു. മാറ്റത്തെക്കുറിച്ചു പരിതപിക്കുകയാണെന്നു തെറ്റിദ്ധരിക്കേണ്ട. ഇവിടെ ക്ലാസിക്കല്‍ കലകളുടെ അസ്വാദനസംസ്കാരം അടുത്ത തലമുറയിലേക്കു സംക്രമിപ്പിക്കാന്‍ പഴയ ഈ അനൗപചാരിക ശില്‍പ്പശാലകളുടെ സ്ഥാനത്ത് ഔപചാരികമായ പുതിയ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുക മാത്രമാണ് ചെയ്യുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ കേരളത്തിലും തുടര്‍ന്ന് ഇന്‍ഡ്യയിലും പടര്‍ന്നു പിടിച്ച നാടകക്കളരികളാണ് ഇന്നത്തെ കേരളീയസമകാലികനാടകബോധത്തിന് അടിത്തറ പാകിയതെന്ന ചരിത്ര സത്യം നമുക്ക് സ്മരിക്കാം. അതിനു  സമാനമായി 1990 കളോടെ കഥകളിശില്‍പ്പശാലകള്‍ ആസ്വാദനപരിശീലനത്തിന്റെ പുതിയ കേന്ദ്രങ്ങളായി കേരളത്തില്‍ പ്രചാരത്തില്‍ വന്നു. എന്തൊരു വലിയ ചലനമാണ് അതു കേരളീയസമൂഹത്തിലും ചെറുപ്പക്കാരായ ആസ്വാദകരിലും യുവനടന്മാരിലും ഉണ്ടാക്കിയതെന്നത് പൂര്‍ണ്ണമായി അറിയാനിരിക്കുന്നതേയുള്ളു. ഗുണപരവും സര്‍വസ്പര്‍ശിയുമാണ് അവയുടെ ഫലങ്ങള്‍ എന്ന് ചുരുക്കത്തില്‍ പറയാം. ദുബായിലും അങ്ങനെയൊരു ശില്‍പ്പശാല നടന്നിരിക്കുന്നു. അതാണിവിടെ പ്രസക്തമായ സംഗതി. മലയാളികള്‍ ഉള്ളിടത്തെല്ലാം കഥകളിപ്രവര്‍ത്തനം ഉണ്ടായിവരുമെന്നതാണ് ഇതില്‍നിന്നു മനസ്സിലാക്കാനുള്ളത്. ‘കഥകളിപ്രവര്‍ത്തന’ത്തിന്റെ പ്രസക്തിയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലും ദുബായിലുമുള്ള ശില്‍പ്പശാലകള്‍ മിക്കതും സംഘടിപ്പിച്ചതു കഥകളിപ്രവര്‍ത്തകരാണ്. ഇങ്ങനെ നോക്കുമ്പോള്‍ കഥകളിപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, ആസ്വാദകര്‍ എന്ന ത്രിതല സംവിധാനം ദര്‍ശനീയമാകുന്നു. കഥകളിയെക്കുറിച്ച്, അതിന്റെ വിവിധവശങ്ങളെക്കുറിച്ച്, മുന്‍വിധിയില്ലാതെ പഠിക്കാന്‍ ശ്രമിക്കുകയും യാഥാര്‍ഥ്യബോധത്തോടെ കഥകളിയെ സ്നേഹിക്കുകയും തനിക്കോ കുടുംബത്തിനോ മറ്റു ചുറ്റുപാടുകള്‍ക്കോ ദോഷം വരാത്ത വിധത്തില്‍ കഥകളിയുടെ ഉന്നമനത്തിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന സുമനസ്സുകളെയാണ് കഥകളിപ്രവര്‍ത്തകര്‍ എന്ന് ഇവിടെ പറഞ്ഞത്. ഗുണങ്ങളെല്ലാം പൂര്‍ണ്ണമായി ആരിലും കാണാന്‍ കഴിയില്ല. ഏറിയും കുറഞ്ഞും മേല്‍പ്പറഞ്ഞ ഗുണങ്ങളുള്ളവരുടെ പ്രവര്‍ത്തനഫലമാണ് ഇന്നത്തെ കഥകളിയുടെ അവസ്ഥ. പുതിയ ആസ്വാദകരെ കഥകളിയുടെ സ്നേഹവലയത്തിലേക്കു സ്വീകരിക്കുകയും അവരുടെ ഭാവുകത്വം ഗുണപരമായി നിലനിര്‍ത്തുകയും ചെയ്യാനുള്ള ഉത്തരവാദിത്തം കഥകളിപ്രവര്‍ത്തകനുണ്ട്.കലാകാരന്മാരുടെ പ്രകടനമൂല്യം ശോഷിക്കാതെ പിടിച്ചു നിര്‍ത്തുന്നതും പുതിയ ആസ്വാദകരെ സൃഷ്ടിക്കുന്നതും കഥകളിപ്രവര്‍ത്തനത്തിലൂടെയാണ്. കഥകളിയെ ബഹുമാനിക്കാത്ത നടനെ തിരിച്ചറിയുന്നതും സൃഷ്ട്യുന്മുഖത പ്രകടിപ്പിക്കുന്ന നടനെ പുരസ്കരിക്കുന്നതും കഥകളിപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതുപോലെതന്നെ പുതിയ ആസ്വാദകരെ കഥകളിയുടെ സ്നേഹവലയത്തിലേക്കു സ്വീകരിക്കുകയും അവരുടെ ഭാവുകത്വം ഗുണപരമായി നിലനിര്‍ത്തുകയും ചെയ്യാനുള്ള ഉത്തരവാദിത്തം കഥകളിപ്രവര്‍ത്തകനുണ്ട്. പാരമ്പര്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് കഥകളിയരങ്ങുകളില്‍ അവ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നില്ലെങ്കില്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ മണ്ണൊലിച്ചുപോകുന്നത് അറിയില്ല. മണ്ണൊലിപ്പുതടയുന്ന വന്‍വൃക്ഷങ്ങളായി നില്‍ക്കേണ്ടവരാണ് കഥകളിപ്രവര്‍ത്തകര്‍. ചുരുക്കത്തില്‍ കഥകളിയുടെ ഭാവി കഥകളിപ്രവര്‍ത്തകരുടെ കയ്യിലാണ് എന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇതൊക്കെ ഇവിടെ കുറിച്ചത്. തിരനോട്ടം പോലെയുള്ള സംഘടനകളുടെ പ്രസക്തിയും അതുതന്നെ.

നൂറു പൂക്കള്‍ വിരിയട്ടെ, നൂറ്റൊന്നാമതും…


0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder