ആചാര്യന്മാരുടെ അരങ്ങ്‌

കളിയരങ്ങുകളുടെ മുന്നിൽ – ഭാഗം 2 (ശ്രീ രാമദാസ് എൻ. എഴുതുന്ന പരമ്പര)

രാമദാസ്‌ എൻ

July 15, 2012 

മുൻപ്‌ പറഞ്ഞ കഥകളി കണ്ടതിനു ശേഷം, എങ്ങനെയും കുറെ കഥകളികൾ കാണുക എന്നത്‌ ഒരു ജ്വരമായി മാറി. അടുത്തത്തായി അറിഞ്ഞത്‌ ഒരേ ദിവസം നടക്കുന്ന രണ്ടു കളികളെ കുറിച്ചാണ്‌. ടി ഡി എം ഹാളിൽ വൈകീട്ട്‌ പ്രഹ്ലാദചരിതവും അന്ന്‌ തന്നെ രാത്രി ചിറ്റൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വച്ച്‌ ഒരു ഗംഭീര മുഴുരാത്രി കളിയും. എവിടെ പോകണം എന്ന്‌ ആലോചിക്കലും മുൻഗണനയും ഒന്നും ഇല്ല. രണ്ടിടത്തും പോകാൻ തന്നെ തീരുമാനിച്ചു. പ്രഹ്ലാദചരിതത്തെ കുറിച്ച്‌ ശ്രീ കേശവദേവിന്റെ നരസിംഹം ആയിരുന്നു എന്ന്‌ മാത്രമേ ഓർമ്മയിൽ ഉള്ളൂ. അത്‌ കഴിഞ്ഞു അത്താഴവും കഴിച്ചു ചിറ്റൂർ എത്തി. പുറപ്പാട്‌ കഴിഞ്ഞു. മഞ്ജുതരയിൽ എത്തി നിൽക്കുന്നു. ക്ഷേത്രമതിൽക്കകം നിറഞ്ഞു ആസ്വാദകർ. ഏറ്റവും പുറകിൽ മാത്രമേ ഇരിക്കാൻ കഴിഞ്ഞുള്ളൂ. ശരിക്കും പുരുഷാരം തന്നെ അരങ്ങിനു മുൻപിൽ.

നീലകണ്ഠൻ നമ്പീശൻ ആശാൻ പാടുന്നു. കൂടെ ശങ്കിടി ആയി ഉണ്ണിക്കൃഷ്ണക്കുറുപ്പാശാൻ. ഡബിൾ മേളം. ഒരു ഭാഗത്ത്‌ പൊതുവാളാശാൻമാർ. മറുഭാഗത്ത്‌ കുട്ടൻ മാരാർ ആശാനും നമ്പീശൻ കുട്ടി ആശാനും. “മംഗളശതാനി” പാടി പതിവ്‌ “ഗുരുവായൂരപ്പാ!” വിളിച്ചു നമ്പീശൻ ആശാൻ മാറി. അതിഗംഭീരമായ മേളപ്പദം കഴിഞ്ഞു കുട്ടൻ മാരാർ ആശാനും നമ്പീശൻ ആശാനും കോട്ടക്കൽ ട്രൂപ്പിന്‌ മറ്റൊരു പരിപാടി ഉള്ളതിനാൽ അങ്ങോട്ട്‌ പോയി. കഥകൾ തുടങ്ങുന്നു.

പ്രമുഖ കഥകളി ആചാര്യന്മാർക്ക്‌ “സുവർണ്ണകീർത്തിമുദ്ര” നൽകുന്ന പരിപാടി ആയിരുന്നു. പ്രഹ്ലാദചരിതം കണ്ടിരുന്ന എനിക്ക്‌ ആ ചടങ്ങ്‌ നഷ്ടമായി. കളി അവതരണം കലാമണ്ഡലം ട്രൂപ്പ്‌ ആണ്‌. കൂടെ മറ്റു കലാകാരന്മാരും ഉണ്ട്‌.

കഥ തുടങ്ങുന്നു. ആദ്യ കഥ സന്താനഗോപാലം ആണ്‌. അത്‌ മുൻപ്‌ കണ്ടിട്ടുണ്ട്‌. ഗോപി ആശാന്റെ അർജ്ജുനനും വൈക്കം കരുണാകരൻ ആശാന്റെ കൃഷ്ണനും അരങ്ങത്തെത്തി. എമ്പ്രാന്തിരി ആശാനും കലാമണ്ഡലം സുബ്രഹ്മണ്യേട്ടനും പാടുന്നു. (ആദ്യകാലത്തെ എമ്പ്രാന്തിരി ആശാന്റെ സ്ഥിരം ശങ്കിടി സുബ്രഹ്മണ്യേട്ടൻ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌). ആദ്യരംഗം കഴിഞ്ഞു. പൊന്നാനി ആയ എമ്പ്രാന്തിരി ഇലത്താളം വാങ്ങി നിൽക്കുന്നു. കുറുപ്പാശാൻ എത്തി. പിന്നെ കുറെ ഭാഗങ്ങൾ ആ ടീം ആണ്‌ പാടിയത്‌.അവസാന ഭാഗത്ത്‌ സുബ്രഹ്മണ്യേട്ടൻ വീണ്ടും വന്നു എന്നാണു ഓർമ്മ. പത്മനാഭൻ നായർ ആശാന്റെ ആണ്‌ ബ്രാഹ്മണൻ. ആദ്യ കഥക്ക്‌ ചെണ്ട മന്നാടിയാർ ആശാനും കേശവേട്ടനും ആയിരുന്നു എന്ന്‌ തോന്നുന്നു. മുൻ പരിചയം ഉള്ളതും അറിയാവുന്നതും ആയ കഥ ആയതുകൊണ്ട്‌ സന്താനഗോപാലം നന്നായി രസിച്ചു.

(അതിനിടെ രാമൻ സാറിനെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞ കാര്യം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്‌. ഇന്നത്തെ കളിക്ക്‌ സീനിയോറിറ്റിയിൽ താൻ എട്ടാമൻ ആണ്‌ എന്ന്‌ കലാനിലയം ഉണ്ണിക്കൃഷ്ണേട്ടൻ പറഞ്ഞുവത്രേ)

രണ്ടാമത്തെ കഥ തുടങ്ങാറാവുമ്പോൾ അവിടവിടെ മാറിനിന്നവർ എല്ലാം അരങ്ങിനു മുന്നിലേക്ക്‌ എത്തുന്നു. മുൻനിരയിൽ ആകെ തിക്കും തിരക്കും. ഞങ്ങളും കഴിയാവുന്നത്ര മുന്നിലേക്ക്‌ കടന്നിരുന്നു. ചായ കുടിക്കാൻ ഒന്നും ആരും പോകുന്നില്ല.

ബാലിവിജയം ആണ്‌ രണ്ടാമത്തെ കഥ. കഥാസാരം രാമൻ സാർ പറഞ്ഞുതന്നു.രാമൻകുട്ടി നായർ ആശാന്റെ രാവണൻ അരങ്ങത്തെത്തി. ഉത്ഭവത്തിൻറെ ചുരുക്കം ആണ്‌ തന്റേടാട്ടം ആയി ആടിയത്‌ എന്ന്‌ സാർ പറഞ്ഞു. കൃഷ്ണൻ നായർ ആശാന്റെ ആണ്‌ നാരദൻ. ആ രംഗം രസകരം ആയിരുന്നു.ആട്ടം തുടങ്ങിയപ്പോൾ കേശവേട്ടൻ മൈക്കിലൂടെ ദൃക്സാക്ഷിവിവരണം പറയാൻ തുടങ്ങി. അത്‌ അതിഗംഭീരം ആയ “കൈലാസോദ്ധാരണം – പാർവ്വതീവിരഹം” ആട്ടം മനസ്സിലാക്കാനും ആസ്വദിക്കാനും സഹായകമായി. രണ്ടു മഹാമേരുക്കൾ തമ്മിൽ ഇടയ്ക്കുണ്ടായ ചെറിയ തമാശകളും അദ്ദേഹത്തിന്റെ ദൃക്സാക്ഷിവിവരണത്തിൽ ഉണ്ടായി. അന്ന്‌ കണ്ട കൈലാസം നോക്കിക്കാണലും കൈലാസോദ്ധാരണവും ഇന്നും മനസ്സിലുണ്ട്‌. നെല്ലിയോട്‌ തിരുമേനിയുടെ ബാലി ഈ ആശാന്മാർക്ക്‌ ചേരും വിധത്തിൽ ആയിരുന്നു. ബാലിവിജയം മുഴുവൻ പാടിയത്‌ കുറുപ്പാശാനും രാമവാരിയർ ആശാനും കൂടി ആയിരുന്നു. മേളം പൊതുവാൾ ആശാന്മാരുടെ നേതൃത്വത്തിലും. കുട്ടിക്കാലത്ത്‌ കണ്ടിട്ടില്ലാത്ത രാമൻകുട്ടി ആശാൻ ഇതോടെ എന്റെ മനസ്സിൽ വലിയൊരു കൈലാസം പോലെ നിലകൊണ്ടു.

മൂന്നാമത്തെ കഥ ദക്ഷയാഗം. (മിക്കവാറും പേർക്കും സ്വന്തമായ യാത്രാസൗകര്യം ഇല്ലാത്ത ആ കാലത്ത്‌ ഫസ്റ്റ്‌ ബസ്സിന്റെ സമയം വരെ എല്ലാവരും തന്നെ അരങ്ങിനു മുൻപിൽ ഉണ്ടാവുമല്ലോ?)

വാസു പിഷാരോടി ആശാന്റെ ദക്ഷനും ബാലസുബ്രഹ്മണ്യേട്ടന്റെ ശിവനും കോട്ടക്കൽ ശിവരാമേട്ടന്റെ സതിയും രാമദാസിന്റെ വീരഭദ്രനും എല്ലാമായി വളരെ സജീവമായ അരങ്ങ്‌. അന്ന്‌ എനിക്ക്‌ തീരെ ഇഷ്ടമല്ലാത്ത ഗംഗാധരാശാൻ ആ കഥ പാടിയിരുന്നോ എന്ന്‌ കൃത്യമായ ഓർമ്മ ഇല്ല. ബാക്കി കലാമണ്ഡലം ട്രൂപ്പംഗങ്ങൾ ചേർന്ന്‌ ആ കഥ ഗംഭീരമാക്കി. ഉണ്ണിക്കൃഷ്ണേട്ടൻ ആയിരുന്നു ചെണ്ട എന്ന്‌ ഓർക്കുന്നു.

കലാകാരന്മാർ ആരുമായും അന്ന്‌ പരിചയമോ അടുപ്പമോ ഇല്ല. രാമൻ സാറിന്റെ സുഹൃത്തായ എമ്പ്രാന്തിരി ആശാനെ മാത്രം നേരിയ പരിചയം. ബാക്കി എല്ലാവരെയും അകലെ നിന്ന്‌ ബഹുമാനപൂർവ്വ്വം കാണുന്നു.

പഠനം പൂർത്തിയാക്കി എറണാകുളം വിടുന്നതിനു മുൻപ്‌ കാണാൻ കഴിഞ്ഞ ഒരു ഗംഭീര കഥകളി തൃപ്പൂണിത്തുറ കളിക്കോട്ടയിൽ നടന്ന കൃഷ്ണൻ നായർ ആശാൻ സപ്തതി ആയിരുന്നു. പഠനം കഴിഞ്ഞു ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അനന്തപുരിയിൽ ഉണ്ടായ ഒരു വർഷം വളരെ സമ്പന്നം ആയിരുന്നു. അത്‌ പിന്നീടാവാം.

(തുടരും)

Similar Posts

  • കാറും വെയിലും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 5 ശ്രീവത്സൻ തീയ്യാടി Thursday, September 6, 2012 ഇനി ഞാൻ കൂടെ വന്നിട്ടുള്ളവരെ പരിചയപ്പെടുത്താം… ആശാന്റെ ആ വാചകത്തിൽ രണ്ടു കൌതുകമാണ് തോന്നിയത്. ഒന്ന്, അദ്ദേഹത്തിൽ പൊതുവെ ശ്രദ്ധിച്ചിട്ടില്ലാത്ത ടീം ലീഡർ സ്പിരിറ്റ്‌. രണ്ട്, അതുവരെ പിന്തുടർന്ന അർദ്ധവള്ളുവനാടൻ വാമൊഴിയിനിന്ന് മുഴുവനായുള്ള വ്യതിയാനം. “ങ്ഹാ… നി ഓരോരുത്തരായ്ട്ട് ങ്ങ്ട് മുമ്പാക്കം വര്വോ….” വീണ്ടും തന്റെ കോതച്ചിറ മലയാളത്തിലേക്ക് വഴുതി കലാമണ്ഡലം ഗോപി. നാട്യം ഏതുമില്ലാത്ത ഭവ്യതയുമായി സഹകലാകാരന്മാർ അദ്ദേഹത്തിന്റെ കസേരക്കടുത്തെക്ക്…

  • |

    അവസാനത്തെ ആശുപത്രിയുടെ സവിശേഷതകൾ

    ശ്രീചിത്രൻ എം ജെ June 20, 2014 സമൂഹത്തിന്റെഅവസാന ആശുപത്രിയാണ് കല. രോഗാതുരവും കലാപകലുഷിതവുമായ സമൂഹങ്ങൾ മിക്കപ്പോഴുംവിസ്മയകരമാം വിധം മനോഹരമായ കലാവിഷ്കരണങ്ങൾ നടത്തുന്നത് അതുകൊണ്ടാണ്.ഇറാനിൽ നിന്നു മികച്ച സിനിമകൾ, ലാറ്റിനമേരിക്കയിൽ നിന്ന് മികച്ച സാഹിത്യം, ആഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും കറുത്തവരുടെ ഉയിർപ്പുസംഗീതം –ഇവയൊന്നും യാദൃശ്ചികതകളല്ല. കല സാന്ത്വനം മുതൽ പ്രതിരോധം വരെഏറ്റെടുക്കുന്ന ഔഷധങ്ങൾ കൊണ്ടു സമ്പന്നമായ ആശുപത്രിയാണ്. സമൂർത്തമായചരിത്രസാഹചര്യം എന്താണോ ആവശ്യപ്പെടുന്നത്, അത് കല നൽകുന്നു. സമൂഹത്തിന്റെഘടനാപരമായ സവിശേഷതകൾ ഏറ്റവും സൂക്ഷ്മമായി കലയിൽ പ്രതിഫലിക്കുന്നു. പാരമ്പര്യകലകളെനാം…

  • |

    വൈയ്ക്കം തങ്കപ്പന്‍പിള്ള

    മണി, വാതുക്കോടം August 8, 2014 ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കഥകളിഗായകനാണ് ശ്രീ വൈയ്ക്കം തങ്കപ്പന്‍പിള്ള. ശാരീരഗുണം കുറവാണെങ്കിലും ധാരാളം കഥകള്‍ തോന്നുകയും ഉറച്ചചിട്ട ഉള്ളതുമായ ഒരു ഗായകനാണിദ്ദേഹം. വടക്കന്‍ ചിട്ടയും തെക്കന്‍ ചിട്ടയും പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട് തങ്കപ്പന്‍പിള്ള. കോട്ടക്കല്‍ വാസുനെടുങ്ങാടി, കോട്ടക്കല്‍ ഗോപാലക്കുറുപ്പ്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയ ഉത്തരകേരളത്തിലെ ഗായകരോടോപ്പവും, ചെമ്പില്‍ വേലപ്പന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടന്‍പിള്ള തുടങ്ങിയ ദക്ഷിണകേരളത്തിലെ ഗായകര്‍ക്കൊപ്പവും, വൈക്കം തങ്കപ്പന്‍പിള്ള ധാരാളമായി പാടിയിട്ടുണ്ട്. വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും…

  • |

    കീഴ്പ്പടം – വിശകലനവും ചില കാലികചിന്തകളും

    ശ്രീചിത്രൻ എം. ജെ. July 24, 2012  പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്, പല മുഖങ്ങളുണ്ടായിരുന്നു. അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്. നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്. സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു. അരങ്ങിനെ…

  • ഹേമാമോദസമാ – ഭാഗം ഒന്ന്

    ഡോ. ഏവൂർ മോഹൻദാസ്‌ June 19, 2012 (കഥകളി.ഇന്‍ഫോയില്‍ നളചരിതം ആട്ടക്കഥയും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും ഒരു പരമ്പര ആരംഭിക്കുന്നു.) ലേഖകനെക്കുറിച്ച് ഔദ്യോഗിക നാമം ഡോ. കെ. എസ്‌ . മോഹന്‍ദാസ്‌ . ഔദ്യോഗികേതര രംഗങ്ങളില്‍ ഡോ. ഏവൂര്‍ മോഹന്‍ദാസ്‌ എന്നറിയപ്പെടാന്‍ ആഗ്രഹം. മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകര പ്രദേശത്തെ ഏവൂര്‍ ഗ്രാമത്തില്‍ 1959ല്‍ ജനനം. ബിരുദതലം വരെ നാട്ടില്‍ പഠിച്ചു. ഇരുപതാം വയസ്സു മുതല്‍ പഠനവും ജോലിയുമായി കേരളത്തിന്‌ വെളിയില്‍ താമസം. ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാല, മദ്രാസ്‌ സര്‍വകലാശാല, കേംബ്രിഡ്ജ്‌…

  • നാടോടിപ്പാട്ടുകളിലെ ശാസ്ത്രീയസംഗീതസ്​പര്‍ശം

    അജിത്ത് നമ്പൂതിരി June 16, 2011 താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം. സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ ശുദ്ധമായ രാഗതാള വ്യവസ്ഥകളോ അഗാധമായ അര്‍ഥതലങ്ങളുള്ള സാഹിത്യപ്രയോഗങ്ങളോ നാടന്‍ സംഗീതത്തില്‍ ഉണ്ടാവണമെന്നില്ല. പക്ഷെ ദേശ – ഭാഷകള്‍ക്കപ്പുറം ഏതൊരു ഹൃദയത്തെയും കീഴടക്കുന്ന ചില സൗന്ദര്യാംശങ്ങള്‍ ഇത്തരം സംഗീത രൂപങ്ങളിലെല്ലാമുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിശീലനമൊന്നും കൂടാതെ തന്നെ നാടന്‍സംഗീതം…

മറുപടി രേഖപ്പെടുത്തുക