|

അന്തരീക്ഷം, അത് താനെയുണ്ടാവും

വെണ്മണി ഹരിദാസ് സ്മരണ – 4
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

കോട്ടക്കൽ പി.ഡി. നമ്പൂതിരി

July 3, 2017

ഹരിദാസേട്ടന്റെ കൂടെ പാടുമ്പം വേറൊന്നും ശ്രദ്ധിക്കാൻ തോന്നില്ല. സ്റ്റേജില് വേഷക്കാരൻ ചെയ്യുന്നതെന്താണെന്ന് നോക്കുകല്ലാണ്ട് വേറൊന്നും ശ്രദ്ധിക്കാൻ പറ്റില്ല. ഈ പാട്ടിങ്ങനെ ഞാനാസ്വദിക്കും. പിന്നെയത് പാടാൻ ശ്രമിക്കും. ഇതു മാത്രമാണ് പാട്ടുകഴിയുന്നതു വരെ. വേറൊരു ചിന്തയില്ലാന്നുള്ളതാ. വേറാരു പാടുകാണെങ്കിലും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നോക്കാം. ഇതതു പറ്റില്ല. പുള്ളീടെ പാട്ടിന്റെ കേമത്തരമതാ. നമുക്കതു മാത്രേ ശ്രദ്ധിക്കാൻ തോന്നൂ. അത്ര… ഒരു കുഴമ്പിങ്ങനെ വരുന്നപോലാണ്. അതുമാത്രമിങ്ങനെ കേട്ടു കേട്ട് പിന്നെ അതുപോലെ പാടാൻ ശ്രമിക്കുക. അത് വല്ലാത്ത ഒരനുഭവമാണ്.

പാടുന്ന കേട്ടാൽ പുള്ളി വല്യ സംസ്കൃതജ്ഞാനിയാണെന്നു തോന്നും. ഒരക്ഷരത്തിനും ഒരപകടവുമില്ല. വേറെ ആർക്കുമില്ലാത്ത ഒരു കഴിവാണത്. സാഹിത്യം പുള്ളി കണ്ടമാനം ശ്രദ്ധിക്കും. പദങ്ങളായാലും ശ്ലോകങ്ങളായാലും എന്തായാലും സാഹിത്യം നല്ലോണം ശ്രദ്ധിക്കുന്ന പാർട്ടിയാ. പുള്ളിക്ക് എഴുത്തുണ്ടോ എന്നെനിക്കറിയില്ല. എന്തു പാടിയാലും, ഹിന്ദുസ്ഥാനി രാഗമായാലും കഥകളിക്കാ പാടുന്നതെങ്കിൽ ആ ഒരു സ്റ്റൈലേ വരൂ. ഡാൻസിന്റെ ഒരു ജയ്‌ജയ്വന്തി കേട്ടിട്ടുണ്ട് ഞാൻ. അതു കേട്ടാൽ ഒരു കഥകളിപ്പാട്ടുകാരനാ പാടുന്നേന്ന് പറയാൻ പറ്റില്ല. കഥകളിക്കാണെങ്കിൽ അതിന്റെ ഒരു സ്റ്റൈൽ അല്ലാണ്ടേ ഞാൻ കേട്ടിട്ടില്ല, ഏതു രാഗം പാടിയാലും. ‘ഗുരുപ്രിയ’ കേട്ടിട്ടില്ലേ? അതൊക്കെ ഭയങ്കര touching ഉള്ള രാഗമാ. പക്ഷെ പുള്ളി പാടുമ്പം അതിന്റെയൊരു കഥകളിത്തം ഒട്ടും മാറാതെയേ പാടൂ. വല്ലാത്ത ഒരു കഴിവാ. എന്തെങ്കിലും  ഒരു രാഗം അങ്ങനെ പ്രത്യേകം പറയാനില്ല. ഒരു സ്വാദുണ്ട് എന്തു ചെയ്താലും. ആ ‘നവരസ’മൊക്കെ ഭയങ്കര സുഖാണേ. അസാധ്യ സാധനമാ. പുള്ളിയാണ് ‘കല്യാണവസന്തം‘ കഥകളിയിലേക്കിറക്കിയത്.

കഥകളിക്ക് അവനവന്റെ മനസ്സിൽ തോന്നുന്നത് രംഗത്തുള്ള ഭാവത്തിന് പറ്റുന്ന രീതിയിൽ എങ്ങനെ വേണമെങ്കിൽ പാടാം. ആ രംഗത്തിനു പറ്റാത്ത രീതിയിൽ പാടിയാലേ കുറ്റം പറയൂ. ‘കുണ്ഡിനനായക’ എന്നു വേണമെങ്കിൽ മൂന്നു രീതിയിൽ തുടങ്ങാം. ‘വതാപി ഗണപതിം’ അങ്ങനെ പറ്റില്ല. അത് കഥകളിസംഗീതത്തിന്റെ ഒരു പ്രത്യേകതയാണ്. ഇല്ലെങ്കിൽ എല്ലാവരുടേയും പാട്ട് ഒരുപോലാവില്ലേ? നളചരിതം നാലാം ദിവസമാണ് ഹരിദാസേട്ടന്റെ കഥ. അതിലുള്ളതു മുഴുവൻ പുള്ളിക്ക് പറ്റിയ സംഗീതമാണ്. തോടി, പന്തുവരാളി, ഭൈരവി അതൊക്കെ പുള്ളീടെ കുത്തകയായിട്ടുള്ള സാധനങ്ങളാണ്. പുള്ളീടെ ചീത്തപ്പാട്ട് ഞാൻ കേട്ടിട്ടില്ല. ‘ഏയ് അവിടെ ഹരിദാസിന്റെ പാട്ട് കുളമായി’, എനിക്കങ്ങനെ തോന്നിയിട്ടേയില്ല. ചീത്തപ്പാട്ട് പാടാൻ പറ്റില്ല പുള്ളിക്ക്. നല്ല സംഗീതമുള്ളവന് ചീത്തപ്പാട്ട് പാടാൻ പറ്റില്ല. ഉള്ളിലുള്ളതല്ലേ പുറത്തേക്ക് വരൂ.

സന്താനഗോപാലത്തിലെ ആ ശങ്കരാഭരണമുണ്ടല്ലോ, വല്ലാത്ത ഒരു സാധനമാ. അതുപോലെ ആ ദേവഗാന്ധാരവും. പിന്നെ സാവേരി, സാവേരി കേട്ടാൽ തനി ഒരു ശെമ്മാങ്കുടി ശൈലി തോന്നും. അസാധ്യമാണ്. ഒന്നാമതെ പുള്ളി ഇവിടുന്നൊക്കെ പോയി. തിരിച്ചുവന്നപ്പോൾ ഈ ‘കഥ’യൊക്കെ മറന്നു. കഥ പഠിക്കണ കാര്യത്തിൽ പഠിക്കുന്ന കാലത്തേ പ്രശ്നക്കാരനാ. അതുകൊണ്ട് ഒറ്റയ്ക്കു കേറി നിൽക്കാനുള്ള ഒരു ചങ്കൂറ്റക്കുറവ്. അതുകൊണ്ടാണ് എമ്പ്രാന്തിരിയുടെ കൂടെ അത്രയും കാലം നിൽക്കേണ്ടിവന്നത്. പുള്ളി തിരിച്ചുവന്നപ്പം തന്നെ പ്രധാനിയായിട്ടു നിന്നിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നു. എമ്പ്രാന്തിരി ശബ്ദം കൊണ്ടാണ് ഭാവമുണ്ടാക്കിയത്. ശബ്ദത്തിന്റെ variation കൊണ്ടുമാത്രമാണ്, അല്ലാതെ വേറൊന്നുമല്ല. ഹരിദാസ് അങ്ങനല്ല, സംഗീതം കൊണ്ടാണ് ഭാവമുണ്ടാക്കിയത്. രണ്ടിന്റേയും വ്യത്യാസമതാണ്. ശബ്ദം കൊണ്ട് ഭാവം വരുത്തുന്നതിൽ എമ്പ്രാന്തിരി പൂർണമായും വിജയിച്ചു. കഥകളിസംഗീതത്തിന് ഇങ്ങനെയൊക്കെ വേണമെന്ന് വരുത്തിയത് എമ്പ്രാന്തിരിയേട്ടനാണ്. അതൊരു വലിയ കാര്യമാ. എന്തോ ഒന്ന് സംഭവിക്കുന്നു എന്ന് കാണികൾക്കും തോന്നി. അദ്ദേഹത്തിന്റെ ശബ്ദവും അങ്ങനെയാണല്ലോ. അതുകൊണ്ട് ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കുമായിരുന്നു.

ഹരിദാസേട്ടനെ സംബന്ധിച്ച് അങ്ങനല്ല, അന്തരീക്ഷം, അത് താനെയുണ്ടാവും. ഇന്നും മരിക്കാതെ നിൽക്കുന്ന സംഗീതം ഹരിദാസിന്റെയാ. ബാക്കിയൊക്കെ പോയി. കുറുപ്പാശാന്റെ സംഗീതോ ഹൈദരലിയുടെ സംഗീതോ എമ്പ്രാന്തിരിയുടെ സംഗീതോ ഒന്നും ഇപ്പം നിലവിലില്ല. ഹരിദാസേട്ടന്റെതായ ഒരു ശൈലി വന്നില്ലേ? അതാണ്. വേറൊരാളെടുത്താലും അതു നല്ലതാണ്. അതുകോണ്ടാണ് ഇതിങ്ങനെ നിൽക്കുന്നത്. പുള്ളീടെ കൂടെ പാടിയാൽ ശരിയാവില്ലെന്നേയുള്ളൂ. ഇപ്പളത്തെ ചെറുപ്പക്കാരുടെയൊക്കെ പാട്ടു കേട്ടാൽ ഹരിദാസിന്റെ പാട്ടാണ് അവർക്കിഷ്ടം എന്നു തോന്നില്ലേ? അത് വലിയൊരു സ്വാധീനമാണ്. വലിയൊരു വലിപ്പമാ അത്. ഹരിദാസേട്ടൻ പാടുമ്പോൾ അരങ്ങത്തു നിൽക്കുന്ന വേഷക്കാരന് എന്തു ഭാവമാണോ വേണ്ടത് അതുണ്ടാവും. ഈ സംഗീതത്തീക്കൂടി ആ ഭാവം കിട്ടും. അതിനു പറ്റിയ ശബ്ദം.

ശബ്ദം ഒതുക്കേണ്ടിടത്ത് ഒതുക്കിയും വലുതാക്കേണ്ടിടത്ത് വലുതാക്കിയും, എന്തു ചെയ്താലും അതൊരു സുഖമാണ്. മേൽ ഷഡ്ജമൊക്കെ പോകണമെങ്കിൽ ഈസിയാ പുള്ളിക്ക്. ശബ്ദം ഇങ്ങനെ അനായാസമുള്ളത് അപൂർവമാണ്. പുള്ളിയെ ഗംഗാധരാശാൻ പഠിപ്പിക്കുന്നത് കുറേ കണ്ടിട്ടുണ്ട് ഞാൻ. ശരിക്കും പഠിപ്പീര് തന്നെയാണ്. അതിന്റെ ഗുണവും കിട്ടീട്ടുണ്ട്. ഗംഗാധരാശാന്റെ കയ്യിലുള്ള ആ വലിയ സംഗീതമുണ്ടല്ലോ അത് അതുപോലെ പുള്ളിയിലേക്ക് വന്നു കൂടി എന്നുള്ളതാണ്. ആശാന്റെ ഗമകത്തിന്റെയൊരു സ്റ്റൈലുണ്ടല്ലോ, അതു കുറച്ചുകൂടി സ്വാദായാലെങ്ങനാ, അതാണു ഹരിദാസേട്ടന്റെ പാട്ട്. 

 

Similar Posts

  • കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്, ഐ. ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • |

    തിരുവല്ല ഗോപിക്കുട്ടൻ നായരുമായി അഭിമുഖം

    തിരുവല്ല ഗോപിക്കുട്ടൻ നായർ / ഏവൂർ മോഹൻദാസ് ചോദ്യം: നമസ്ക്കാരം. താങ്കൾ ഒരു കഥകളിഗായകനായ വഴി ഒന്ന് ചുരുക്കി പറയാമോ? ഉത്തരം: ഞാന്‍ ആദ്യം കഥകളി നടനായിരുന്നു. കണ്ണഞ്ചിറ രാമന്‍പിള്ള ആശാനില്‍ നിന്നും കഥകളി അഭ്യസിച്ചു. രാമന്‍പിള്ള ആശാന്റെ ഹനുമാന് കിങ്കരനായും ചെന്നിത്തലയുടെ ശ്രീരാമന്റെ കൂടെ ലക്ഷ്മണനായും മടവൂരിന്റെ കൂടെ സ്ത്രീവേഷമായുമൊക്കെ വേഷമിട്ടു. മൂന്നു നാലു വര്‍ഷങ്ങള്‍ അങ്ങിനെ കഴിഞ്ഞു. ഞാന്‍ നല്ലതുപോലെ പാടുമായിരുന്നു. തിരുവല്ലയില്‍ സ്കൂള്‍യുവജനോത്സവമേളയില്‍ ഞാന്‍ പാടുന്നത്  പ്രസിദ്ധ കഥകളി സംഗീതജ്ഞൻ തിരുവല്ല ചെല്ലപ്പന്‍ പിള്ളയാശാന്‍ (ഇറവങ്കര…

  • |

    നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ

    ശ്രീചിത്രൻ എം. ജെ. March 12, 2013 കളിയരങ്ങിന്റെ ഒരു മഹാചരിത്രഘട്ടം പര്യവസാനിച്ചു. കഥകളികാലകാളിന്ദിയിലെ  ഒരു തലമുറയുടെ അവസാനത്തെ കാഞ്ചനശലാക, കലാമണ്ഡലം രാമൻകുട്ടിനായരായിരുന്നു. ഇരുപതാംനൂറ്റാണ്ടിനെ ത്രസിപ്പിച്ച ആചാര്യപരമ്പരയിലെ ഏറ്റവും ബലിഷ്‌ഠവും, അവസാനത്തേതുമായ കണ്ണി. ഈ വിയോഗത്തോടെ ധനാശിയേൽക്കുന്നത് ഒരു ആചാര്യനല്ല, അനന്യസാധാരണമായിരുന്ന ഒരു ബൃഹദ്‌പാരമ്പര്യത്തിനാണ്. കഥകളിയുടെ പുതിയ ഭാവുകത്വം തന്നെ പുനർനിർമ്മിച്ച ആ മഹാരഥികളുടെ തിരുശേഷിപ്പായി ഇപ്പോഴും നമുക്കൊപ്പമുണ്ടെന്ന് ആശ്വസിയ്ക്കാൻ ഇനി രാമൻകുട്ടിനായരുടെ ജീവൽസാനിദ്ധ്യമില്ല. കാലത്തിന്റെ പെരുംകോപ്പറയിലേക്കു മറഞ്ഞ ആ യുഗപ്പെരുമാളിനു മുന്നിൽ സ്മരണാഞ്ജലികൾ ! എന്നാൽ,…

  • തെക്കന്‍ ചിട്ടയിലെ കത്തിവേഷങ്ങള്‍

    മനോജ് കുറൂര്‍ March 12, 2012 (08. 11. 2011 ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്) തെക്കന്‍- വടക്കന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്ക്‌ വാസ്തവത്തില്‍ ശൈലീപരമായ പ്രസക്തിയാണുള്ളത്‌. എന്നാല്‍ ദേശപരമായ മിഥ്യാഭിമാനങ്ങളിലൂന്നിയാണ്‌ പലപ്പോഴും ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാറുള്ളത്‌. അതുകൊണ്ടുതന്നെ ഒരു സ്ഥലത്ത്‌ അന്യമെന്ന നിലയിലുള്ള പരിചരണവും മറുവശത്ത്‌ അന്ധമായ അഭിമാനബോധവും പുലര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക്‌ സൂക്ഷ്മമായ വിശകലനം സാധ്യമാകാതെ വരുന്നു. കഥകളിയുടെ ചരിത്രവും ഇവയെ ദേശഭേദങ്ങളെന്ന നിലയില്‍ കാണാനല്ല, ശൈലീഭേദങ്ങളായി കാണാനാണ്‌ പ്രേരിപ്പിക്കുന്നത്‌. കഥകളിയുടെ ആദ്യരൂപങ്ങളെന്നു…

  • കീഴ്പ്പടം കുമാരൻ നായർ

    ഒ. എം. അനുജൻ August 13, 2012 1916ൽ കലാഗ്രാമമായ വെള്ളിനേഴിയിൽ ഒരു സാധാരണകുടുംബത്തിലാണ് കുമാരൻ നായർ ജനിച്ചത്. ബാല്യത്തിൽ അവിടുത്തുകാർക്ക് രണ്ട് വഴികളാണ് തുറന്ന് കിടന്നിരുന്നത്. ഒന്നുകിൽ അടുത്തുള്ള ഗവണ്മെന്റ് വിദ്യാലയത്തിൽ ചേരുക, അല്ലെങ്കിൽ അടുത്തുള്ള കാന്തള്ളൂരമ്പലത്തിൽ വെച്ചുള്ള കഥകളി കളരിയിൽ ചേരുക. പൊതുവാളാണെങ്കിൽ കാരണവന്മാരുടെ കീഴിൽ ചെണ്ടകൊട്ട് പഠിക്കാം. ബാലനായ കുമാരൻ കഥകളിക്കാരനാകാനാണ് വിധിക്കപ്പെട്ടത്. കഥകളിയുടെ സർവ്വാംഗീണ സൌന്ദര്യത്തിന്റേയും പൂർണ്ണതയുടേയും പര്യായമായ കല്ലുവഴി ചിട്ടയുടെ ഗുരുവും പ്രയോക്താവുമായ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കീഴിൽ നിശിതവും നിഷ്കൃഷ്ടവുമായ…

  • കോട്ടക്കല്‍ ശിവരാമന് ശ്രദ്ധാഞ്ജലി

    സദനം ഭാസി July 20, 2011 കോട്ടക്കല്‍ ശിവരാമന്‍ എന്ന കലാകാരനെ ഞാന്‍ എന്നും ഓര്‍ക്കുന്നത് എന്നെ കഥകളിരംഗത്തേയ്ക്കു കൊണ്ടുവന്ന ആള്‍ എന്ന നിലയ്ക്കാണ്. പത്താം ക്ലാസ് കഴിഞ്ഞ് കഥകളി പഠിയ്ക്കണം എന്ന മോഹവുമായി പല ശ്രമങ്ങളും നടത്തി നോക്കി. വീട്ടുകാര്‍ക്കടക്കം ആര്‍ക്കും ഞാനൊരു കഥകളിക്കാരനാവുന്നതില്‍ അന്നു യോജിപ്പുണ്ടായിരുന്നില്ല. സ്വയം ശ്രമിച്ച്, കലാമണ്ഡലത്തിലും കോട്ടക്കലും എല്ലാം കഥകളി വിദ്യാര്‍ത്ഥിയാവാന്‍ നോക്കി. ഒന്നും നടന്നില്ല. അങ്ങനെയിരിയ്ക്കുന്ന സമയത്താണ്, എന്റെ അച്ഛന്‍ വഴി ഒരകന്ന ബന്ധുകൂടി ആയ കോട്ടക്കല്‍ ശിവരാമനെ…

മറുപടി രേഖപ്പെടുത്തുക