|

കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

രാജശേഖർ പി. വൈക്കം

July 22, 2011

ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌.

ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌.

‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ ഭ്രമിപ്പിച്ചില്ല; തന്റേതായ കഥകളി സങ്കല്‍പത്തിനെ മുറുകെപ്പിടിക്കുന്ന അദ്ദേഹത്തിന്റെ അരങ്ങിലെ ആ നില്‍പ്പ്‌,  പൂതപ്പാട്ടിന്റെ വരികള്‍ നമ്മേ ഓര്‍മ്മപ്പെടുത്തും:

‘പേടിപ്പിച്ചോടിക്കാന്‍ നോക്കി പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ
കാറ്റിന്‍ ചുഴലിയായ്‌  ചെന്നു പൂതം
കൊറ്റികണക്കങ്ങു നിന്നാളമ്മ
കാട്ടുതീയായിട്ടും ചെന്നൂ പൂതം
കണ്ണീരാലൊക്കെക്കെടുത്താളമ്മ
നരിയായും പുലിയായും ചെന്നൂ പൂതം
തരികെന്റെ കുഞ്ഞിനെയന്നാളമ്മ’

ഈ വരികള്‍ തന്നെ, ഒന്നരങ്ങില്‍ ആവിഷ്ക്കരിക്കണമെന്നു സങ്കല്‍പ്പിച്ചു നോക്കൂ; ആ ശിവരാമാശാന്‍ ഉണ്ടായിരുന്നെങ്കില്‍, എന്നു നാം   അറിയാതെ പറഞ്ഞു പോകും.!

ശൃംഗാരപ്പദമാടുമ്പോള്‍,  അനങ്ങാതെ മരപ്പാവയെപ്പോലെ നില്‍ക്കുക, അല്ലെങ്കില്‍ ലളിതയായി രംഗത്തു വന്ന് അല്‍പം നൃത്ത ചെയ്യുക, ഇതിനപ്പുറം ‘ സ്ത്രീ’ യെ അവതരിപ്പിക്കേണ്ടുന്ന  കഥാപത്രങ്ങളെ അരങ്ങില്‍ തേടിയാണു കോട്ടയ്ക്കല്‍ ശിവരാമന്‍ എത്തിയത്‌. ഇതു കാലഘട്ടത്തിന്റെ ഒരു ആവശ്യം കൂടിയായിരുന്നു. ഇതിനു ഇരുപതാം നൂറ്റാണ്ടില്‍ പ്രത്യേകിച്ച്‌ ഉത്തരാര്‍ദ്ധത്തില്‍  ഉണ്ടായ സാഹിത്യം, നാടകം, സിനിമ ഇവയെല്ലാം  സ്വാധീനം ചെലുത്തിയിട്ടുണ്ട്‌.(കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാന്റെ  സംഭാവനയും  ഇവിടെ നാം വിസ്മരിച്ചു കൂടാ.)

സ്ത്രീ വേഷക്കാര്‍ക്കു വിലയും നിലയും ഉണ്ടാക്കി, പുരുഷവേഷക്കാരനൊപ്പം പ്രതിഫലം  ലഭിക്കുന്നതിലേക്കു എത്തിച്ചത്‌ ശിവരാമാശാനാണ്‌ എന്നു നിസ്തര്‍ക്കം പറയാം. ദമയന്തി, തന്റെ ഇഷ്ടകഥാപാത്രമായിരുന്നിട്ടുകൂടി, രണ്ടാം ദിവസത്തെ ദമയന്തിയെ അദ്ദേഹം അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പാരമ്പര്യവാദികളുടെ  ഇഷ്ടവിഭവമായ കാലകേയവധത്തില്‍ ഉര്‍വ്വശിയോടു പ്രത്യേക  പ്രതിപത്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്ത്രീ വേഷക്കാരന്‌ പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യമുള്ള കഥകളോടായിരുന്നു അദ്ദേഹത്തിനു ഭ്രമം. അതിലെ കഥാപാത്രങ്ങള്‍ക്ക്‌ പുതിയ പുതിയ മാനം നല്‍കിയാണ്‌ അദ്ദേഹം മുന്നേറിയത്‌.

ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം, പെരുമാറ്റത്തില്‍  കാപട്യം  തീരെ ഇല്ല എന്നതാണ്‌. പ്രശസ്തരില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ആസ്വാദകരുമായി ബന്ധം പുലര്‍ത്തിയിരുന്നത്‌ അദ്ദേഹം ആണെന്നു തോന്നുന്നു. വലിപ്പചെറുപ്പമില്ലാതെ പരിചയക്കാരെ എവിടെ വച്ചും അദ്ദേഹം കണ്ടതായി നടിക്കും.  മൂന്നുപതിറ്റാണ്ടായുള്ള പരിചയത്തിനിടക്ക്‌, ഒന്നു എനിക്കറിയാം, അഭിനയം  അദ്ദേഹത്തിനു അരങ്ങില്‍ മാത്രമാണ്‌. പച്ച അപൂര്‍വ്വമേ കെട്ടിയിരുന്നുള്ളു എങ്കിലും  അദ്ദേഹം പച്ചയായ മനുഷ്യനായിരുന്നു.  ദീര്‍ഘകാലത്തെ പരിചയത്തിനിടയില്‍, ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ വാക്കോ പ്രവര്‍ത്തിയോ എന്നെ ഒരുതരത്തിലും തെല്ലും വേദനിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, ഒന്ന് അലോരസപ്പെടുത്തുക കൂടി ചെയ്തിട്ടില്ല. 

അമ്മാവനും ഗുരുവുമായ, വാഴേങ്കട കുഞ്ചുനായര്‍ ആശാന്റെ വഴി പിന്തുടര്‍ന്ന്, വായനയിലൂടെ  സ്വന്തമാക്കിയ സാഹിത്യബോധവും, പാത്രബോധവും ആണ്‌ അദ്ദേഹത്തിന്റെ വേറിട്ട ചിന്തയുടെ പിന്‍ബലം. കഥകളിയെ മലയാളത്തിന്റെ നാടകമായിട്ടാണ്‌ അദ്ദേഹം കണ്ടതെന്നു തോന്നുന്നു. പദാര്‍ത്ഥാഭിനയപ്രധാനമായ കഥകളിയില്‍ കോട്ടക്കല്‍ ശിവരാമന്റെ വഴി,-മുദ്രകാണിക്കുന്ന രീതി ( ചിലപ്പോള്‍ മുദ്ര തന്നെ കാണിക്കായ്ക), വിവിധ നിലകള്‍- ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും വിധേയമായിട്ടുണ്ട്‌. ഭാവത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള തനതായ വഴി ആണ്‌ അദ്ദേഹം സ്വീകരിച്ചത്‌ . അത്‌ ആസ്വാദകരെക്കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്തു.

അദ്ദേഹം പുതിയകഥകളെ എന്നും സഹര്‍ഷം സ്വാഗതം ചെയ്തിരുന്നു. 1985-ല്‍ എറണാകുളം ഗ്രാമജന സമൂഹം ഹാളില്‍ നടന്ന കളിക്കാണ്‌ അദ്ദേഹം ആദ്യമായി, അര്‍ജ്ജുനവിഷാദവൃത്തത്തില്‍ ദുശ്ശള കെട്ടിയത്‌. അന്നു അദ്ദേഹം ആഹാര്യത്തിലും, ആട്ടത്തിലും എല്ലാം കൊണ്ടുവന്ന മാറ്റം ഇന്നും  മായാതെ കിടക്കുന്നു. അതിനു ശേഷം പന്ത്രണ്ടോളം അരങ്ങുകളില്‍ ആ വേഷം കെട്ടി എന്റെ കഥയെ ധന്യമാക്കിയിട്ടുണ്ട്‌. കുഞ്ചുനായര്‍ ട്രസ്റ്റ്‌ ആദ്യ സമാരോഹം സംഘടിപ്പിച്ച അവസരത്തില്‍ തന്നെ ഈ പുതിയ കഥ അതില്‍ ഉള്‍പ്പെടുത്തുവാന്‍ മുന്‍ കൈ എടുത്തതും അദ്ദേഹം തന്നെ. അതില്‍ അദ്ദേഹം ദുശ്ശളയുടെ വേഷം ചെയ്യുകയും ചെയ്തു. ടിവി പ്രചാരം നേടുന്ന ആ കാലഘട്ടത്തില്‍, വേണ്ടും വിധം ആദ്യമായി ആ ‘മീഡിയ’ യില്‍ കഥകളി’ അവതരിപ്പിക്കപ്പെട്ടത്‌, സമാരോഹത്തിലൂടെ ആണ്‌. അതില്‍ ഒട്ടു മിക്ക കലാകാരന്മാരും തെക്കുവടക്കു ഭേദം കൂടാതെ പങ്കെടുത്തു. അന്നു പ്രശസ്തനായ  ശിവരാമാശാനെപ്പോലുള്ള ഒരു കലാകാരന്‍, തന്റെ അവസരങ്ങളില്‍ ഒന്ന് ഒരു പുതിയ കഥക്കു വേണ്ടി മാറ്റി വച്ചു എന്നത്‌ നിസ്സാര കാര്യമല്ല. അതില്‍ വലിയ കടപ്പാട്‌ എനിക്ക്‌ അദ്ദേഹത്തോട്‌ ഉണ്ട്‌. എന്നോടുള്ള സ്നേഹം കൊണ്ടും ( ‘കുട്ടീ’ എന്ന് വിളിക്കാറുള്ള അദ്ദേഹത്തിന്റെ വല്‍സല്യം എന്നു തന്നെ പറയണം) എന്റെ  കഥയോടും പ്രത്യേകിച്ച്‌ അതിലെ ദുശ്ശള എന്ന കഥാപാത്രത്തോടുമുള്ള താല്‍പര്യം കൊണ്ടുമാണ്‌ ആ  വേഷം അന്നവിടെ  അദ്ദേഹം  ചെയ്തത്‌ എന്നു ഞാന്‍ വിചാരിക്കുന്നു. പ്രസ്തുത കഥ വായിച്ചിട്ട്‌ അദ്ദേഹം 1984-ല്‍ എഴുതി അയച്ച ഒരു കുറിപ്പ്‌ ഞാന്‍ ഇന്നും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്‌.

കൂടാതെ ‘മോഹിനി വിജയ’ത്തിന്റെ അരങ്ങേറ്റത്തിനും, ശിവരാമാശാന്‍ പങ്കെടുത്തു. അതില്‍ ഉര്‍വ്വശി ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത കടപ്പാട്‌ അദ്ദേഹത്തിനോട്‌ എനിക്ക്‌ ഉണ്ട്‌. കഴിഞ്ഞ മെയ്‌ ആറിന്‌, ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍  ചെന്നിരുന്നു. ശ്രീ കോട്ടക്കല്‍ മധുവും കൂടെ ഉണ്ടായിരുന്നു.  അദ്ദേഹത്തിന്റെ സഹധര്‍മ്മിണി നിറകണ്ണുകളോടെ പറഞ്ഞു: ‘പോകാനുള്ള പ്രായോ മറ്റോ ആയോ !  വിധി അല്ലാതെന്താ പറയുക’… ശരിയാണ്‌… അദ്ദേഹത്തിന്റെ വിയോഗം അകാലത്തില്‍ ആയിപ്പോയി.  പ്രായം വച്ചു നോക്കിയാല്‍, ഒരു ദശവല്‍സരം കൂടിയെങ്കിലും അദ്ദേഹത്തിനു അരങ്ങില്‍ നില്‍ക്കുവാന്‍ കഴിയേണ്ടതായിരുന്നു.  പക്ഷെ വിധി മറിച്ചായിപ്പോയി. അദ്ദേഹം വെട്ടിതുറന്ന വഴിയില്‍  പ്രതിഭാധനരായുള്ള യുവകലാകാരന്മാര്‍ നിരങ്കുശമായി പിന്തുടരുമെന്ന പ്രത്യാശയോടെ, അദ്ദേഹത്തിന്റെ ഓര്‍മക്കുമുമ്പില്‍  തിലോദകം അര്‍പ്പിക്കുന്നു.

Similar Posts

  • നളചരിതം – വേരുകള്‍ തേടി (ഭാഗം 2)

    ഹേമാമോദസമാ – 10 ഡോ. ഏവൂർ മോഹൻദാസ് February 5, 2013 ഒരു കലയ്ക്കു  അതുടലെടുക്കുന്ന പ്രദേശത്തിന്റെ സാമൂഹ്യ-കലാ-സാംസ്കാരിക പാരമ്പര്യങ്ങളുമായി അഭേദ്യ ബന്ധമുണ്ടായിരിക്കും. നളചരിതത്തിനു തൊട്ടു മുന്‍പ് ഉണ്ടായ ആട്ടക്കഥകളാണ് കോട്ടയം കഥകള്‍. നളചരിതവും കോട്ടയം കഥകളും കേരളത്തിന്റെ തെക്കും വടക്കുമുള്ള രണ്ടു വ്യത്യസ്ത പ്രദേശങ്ങളില്‍ ഉടലെടുത്ത, കഥകളിയുടെ രണ്ടു വ്യത്യസ്ത ജനുസ്സുകളില്‍പെട്ട  ആട്ടക്കഥകളാണ്. സ്വാഭാവികമായും ഈ കഥകളുടെ ആവിര്‍ഭാവത്തിലും അവതരണരീതികളിലും അതാതു പ്രദേശങ്ങളില്‍ നിലനിന്നിരുന്ന വ്യത്യസ്ത സാമൂഹിക-കലാ-സാംസ്കാരിക ഘടകങ്ങള്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ടായിരിക്കണം.നളചരിതത്തിന്റെ ആവിര്‍ഭാവ വികാസചരിത്രത്തിലെ…

  • |

    അന്തരീക്ഷം, അത് താനെയുണ്ടാവും

    വെണ്മണി ഹരിദാസ് സ്മരണ – 4(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ പി.ഡി. നമ്പൂതിരി July 3, 2017 ഹരിദാസേട്ടന്റെ കൂടെ പാടുമ്പം വേറൊന്നും ശ്രദ്ധിക്കാൻ തോന്നില്ല. സ്റ്റേജില് വേഷക്കാരൻ ചെയ്യുന്നതെന്താണെന്ന് നോക്കുകല്ലാണ്ട് വേറൊന്നും ശ്രദ്ധിക്കാൻ പറ്റില്ല. ഈ പാട്ടിങ്ങനെ ഞാനാസ്വദിക്കും. പിന്നെയത് പാടാൻ ശ്രമിക്കും. ഇതു മാത്രമാണ് പാട്ടുകഴിയുന്നതു വരെ. വേറൊരു ചിന്തയില്ലാന്നുള്ളതാ. വേറാരു പാടുകാണെങ്കിലും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നോക്കാം. ഇതതു പറ്റില്ല. പുള്ളീടെ പാട്ടിന്റെ കേമത്തരമതാ. നമുക്കതു മാത്രേ ശ്രദ്ധിക്കാൻ തോന്നൂ. അത്ര… ഒരു…

  • ശ്രീ കലാമണ്ഡലം രാജന്‍ മാസ്റ്റര്‍ – ഒരു അനുസ്മരണം

    സി. അംബുജാക്ഷൻ നായർ June 15, 2012 പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം രാജന്‍ ആശാന്‍ ഇക്കഴിഞ്ഞ ജൂണ്‍ 13ന് യശഃശരീരനായി. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയാശാന്റെ മകനും കഥകളി ആസ്വാദകനുമായ സി. അംബുജാക്ഷന്‍ നായര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. ഈ ലേഖനം അദ്ദേഹത്തിന്റെ ‘ഇളകിയാട്ടം’ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.http://ilakiyattam.blogspot.in/2012/06/blog-post.html അരൂര്‍ മുല്ലയില്‍ നെല്ലിപ്പുഴ വീട്ടില്‍ പരേതരായ ശ്രീധരപ്പണിക്കരുടേയും പറവൂര്‍ ഏഴിക്കര കടക്കര എരപ്പത്ത് വീട്ടില്‍ കൊച്ചുകുട്ടിയമ്മയുടെയും മകനായി 1931 -ല്‍ ശ്രീ. രാജന്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു നൃത്തം…

  • തെക്കന്‍ ചിട്ടയിലെ കത്തിവേഷങ്ങള്‍

    മനോജ് കുറൂര്‍ March 12, 2012 (08. 11. 2011 ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്) തെക്കന്‍- വടക്കന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്ക്‌ വാസ്തവത്തില്‍ ശൈലീപരമായ പ്രസക്തിയാണുള്ളത്‌. എന്നാല്‍ ദേശപരമായ മിഥ്യാഭിമാനങ്ങളിലൂന്നിയാണ്‌ പലപ്പോഴും ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാറുള്ളത്‌. അതുകൊണ്ടുതന്നെ ഒരു സ്ഥലത്ത്‌ അന്യമെന്ന നിലയിലുള്ള പരിചരണവും മറുവശത്ത്‌ അന്ധമായ അഭിമാനബോധവും പുലര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക്‌ സൂക്ഷ്മമായ വിശകലനം സാധ്യമാകാതെ വരുന്നു. കഥകളിയുടെ ചരിത്രവും ഇവയെ ദേശഭേദങ്ങളെന്ന നിലയില്‍ കാണാനല്ല, ശൈലീഭേദങ്ങളായി കാണാനാണ്‌ പ്രേരിപ്പിക്കുന്നത്‌. കഥകളിയുടെ ആദ്യരൂപങ്ങളെന്നു…

  • ആട്ടക്കാരൻ വല്ല്യച്ഛൻ എന്ന വാരണപ്പിള്ളി പത്മനാഭപണിക്കർ

    പി. രവീന്ദ്രനാഥ് November 24, 2013 കേരളത്തിന്റെ മദ്ധ്യകാലഘട്ടം തൊട്ടുള്ള ചരിത്രം പരിശോധിച്ചാൽ വളരെ പ്രമുഖമായ സ്ഥാനവും പദവിയുമുണ്ടായിരുന്ന ഒരു കുടുംബമാണ്, കാർത്തികപ്പള്ളി താലൂക്കിലെ, കായംകുളത്തിനടുത്തുള്ള പുതുപ്പള്ളിയിലെ വാരണപ്പിള്ളി. ഇവർ സമ്പന്നത കൊണ്ടു മാത്രമല്ല, കലാകാരന്മാർ, പണ്ഡിതന്മാർ, സാത്വികന്മാർ, പ്രബലരായ സേനാ നായകന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്ന നിലയിലും സമൂഹത്തിൽ ബഹുമാന സ്ഥാനീയർ ആയിരുന്നു. ഏതൊരു മലയാളിയും സന്ദർശിച്ചിരിക്കേണ്ട ഒരു പുണ്യ സ്ഥലം എന്നാണ് ഈ കുടുംബത്തെ ഒരു ലേഖനത്തിൽ പ്രൊഫ. സുകുമാർ അഴീക്കോട്‌ വിശേഷിപ്പിച്ചിട്ടുള്ളത്. മാർത്താണ്ഡവർമ്മയുടെ…

  • |

    വന്ദേ ഗുരുപരമ്പരാം

    കലാമണ്ഡലം രാമമോഹന്‍ / അനിയൻ മംഗലശ്ശേരി August 4, 2013 തൃശൂര്‍ ആകാശവാണി നിലയം ഒരുക്കിയ അഭിമുഖമാണ്‌ ഈ ലേഖനത്തിന്‌ ആധാരം. മംഗലശ്ശേരി അനിയന്‍ എന്ന് ഞാന്‍ പറയുന്ന ശ്രീ എം.കെ അനിയന്‍ ദൃശ്യകലയുടെ കാണാപ്പുറങ്ങളിലേയ്ക്ക് എത്തിനോക്കുന്നു. ഒരു ജിജ്ഞാസുവിന്‍റെ കൌതുകം ഈ അന്വേഷണങ്ങളിലും ചോദ്യങ്ങളിലും കാണാന്‍ കഴിയും. ആ ചോദ്യങ്ങളും ഉത്തരങ്ങളും ചേര്‍ത്തുവെച്ചപ്പോള്‍ അതിങ്ങനെ രൂപപ്പെട്ടു. ശരിയും തെറ്റും വേര്‍തിരിക്കേണ്ടത് വായനക്കാരാണ്‌. ‘കഥകളിയരങ്ങില്‍ വേഷം, പാട്ട്, കൊട്ട് തുടങ്ങി എല്ലാ വിഭാഗങ്ങളിലും നമ്പൂതിരിമാര്‍  പണ്ടേ ഉണ്ടായിരുന്നു….

മറുപടി രേഖപ്പെടുത്തുക