|

കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

രാജശേഖർ പി. വൈക്കം

July 22, 2011

ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌.

ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌.

‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ ഭ്രമിപ്പിച്ചില്ല; തന്റേതായ കഥകളി സങ്കല്‍പത്തിനെ മുറുകെപ്പിടിക്കുന്ന അദ്ദേഹത്തിന്റെ അരങ്ങിലെ ആ നില്‍പ്പ്‌,  പൂതപ്പാട്ടിന്റെ വരികള്‍ നമ്മേ ഓര്‍മ്മപ്പെടുത്തും:

‘പേടിപ്പിച്ചോടിക്കാന്‍ നോക്കി പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ
കാറ്റിന്‍ ചുഴലിയായ്‌  ചെന്നു പൂതം
കൊറ്റികണക്കങ്ങു നിന്നാളമ്മ
കാട്ടുതീയായിട്ടും ചെന്നൂ പൂതം
കണ്ണീരാലൊക്കെക്കെടുത്താളമ്മ
നരിയായും പുലിയായും ചെന്നൂ പൂതം
തരികെന്റെ കുഞ്ഞിനെയന്നാളമ്മ’

ഈ വരികള്‍ തന്നെ, ഒന്നരങ്ങില്‍ ആവിഷ്ക്കരിക്കണമെന്നു സങ്കല്‍പ്പിച്ചു നോക്കൂ; ആ ശിവരാമാശാന്‍ ഉണ്ടായിരുന്നെങ്കില്‍, എന്നു നാം   അറിയാതെ പറഞ്ഞു പോകും.!

ശൃംഗാരപ്പദമാടുമ്പോള്‍,  അനങ്ങാതെ മരപ്പാവയെപ്പോലെ നില്‍ക്കുക, അല്ലെങ്കില്‍ ലളിതയായി രംഗത്തു വന്ന് അല്‍പം നൃത്ത ചെയ്യുക, ഇതിനപ്പുറം ‘ സ്ത്രീ’ യെ അവതരിപ്പിക്കേണ്ടുന്ന  കഥാപത്രങ്ങളെ അരങ്ങില്‍ തേടിയാണു കോട്ടയ്ക്കല്‍ ശിവരാമന്‍ എത്തിയത്‌. ഇതു കാലഘട്ടത്തിന്റെ ഒരു ആവശ്യം കൂടിയായിരുന്നു. ഇതിനു ഇരുപതാം നൂറ്റാണ്ടില്‍ പ്രത്യേകിച്ച്‌ ഉത്തരാര്‍ദ്ധത്തില്‍  ഉണ്ടായ സാഹിത്യം, നാടകം, സിനിമ ഇവയെല്ലാം  സ്വാധീനം ചെലുത്തിയിട്ടുണ്ട്‌.(കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാന്റെ  സംഭാവനയും  ഇവിടെ നാം വിസ്മരിച്ചു കൂടാ.)

സ്ത്രീ വേഷക്കാര്‍ക്കു വിലയും നിലയും ഉണ്ടാക്കി, പുരുഷവേഷക്കാരനൊപ്പം പ്രതിഫലം  ലഭിക്കുന്നതിലേക്കു എത്തിച്ചത്‌ ശിവരാമാശാനാണ്‌ എന്നു നിസ്തര്‍ക്കം പറയാം. ദമയന്തി, തന്റെ ഇഷ്ടകഥാപാത്രമായിരുന്നിട്ടുകൂടി, രണ്ടാം ദിവസത്തെ ദമയന്തിയെ അദ്ദേഹം അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പാരമ്പര്യവാദികളുടെ  ഇഷ്ടവിഭവമായ കാലകേയവധത്തില്‍ ഉര്‍വ്വശിയോടു പ്രത്യേക  പ്രതിപത്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്ത്രീ വേഷക്കാരന്‌ പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യമുള്ള കഥകളോടായിരുന്നു അദ്ദേഹത്തിനു ഭ്രമം. അതിലെ കഥാപാത്രങ്ങള്‍ക്ക്‌ പുതിയ പുതിയ മാനം നല്‍കിയാണ്‌ അദ്ദേഹം മുന്നേറിയത്‌.

ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം, പെരുമാറ്റത്തില്‍  കാപട്യം  തീരെ ഇല്ല എന്നതാണ്‌. പ്രശസ്തരില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ആസ്വാദകരുമായി ബന്ധം പുലര്‍ത്തിയിരുന്നത്‌ അദ്ദേഹം ആണെന്നു തോന്നുന്നു. വലിപ്പചെറുപ്പമില്ലാതെ പരിചയക്കാരെ എവിടെ വച്ചും അദ്ദേഹം കണ്ടതായി നടിക്കും.  മൂന്നുപതിറ്റാണ്ടായുള്ള പരിചയത്തിനിടക്ക്‌, ഒന്നു എനിക്കറിയാം, അഭിനയം  അദ്ദേഹത്തിനു അരങ്ങില്‍ മാത്രമാണ്‌. പച്ച അപൂര്‍വ്വമേ കെട്ടിയിരുന്നുള്ളു എങ്കിലും  അദ്ദേഹം പച്ചയായ മനുഷ്യനായിരുന്നു.  ദീര്‍ഘകാലത്തെ പരിചയത്തിനിടയില്‍, ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ വാക്കോ പ്രവര്‍ത്തിയോ എന്നെ ഒരുതരത്തിലും തെല്ലും വേദനിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, ഒന്ന് അലോരസപ്പെടുത്തുക കൂടി ചെയ്തിട്ടില്ല. 

അമ്മാവനും ഗുരുവുമായ, വാഴേങ്കട കുഞ്ചുനായര്‍ ആശാന്റെ വഴി പിന്തുടര്‍ന്ന്, വായനയിലൂടെ  സ്വന്തമാക്കിയ സാഹിത്യബോധവും, പാത്രബോധവും ആണ്‌ അദ്ദേഹത്തിന്റെ വേറിട്ട ചിന്തയുടെ പിന്‍ബലം. കഥകളിയെ മലയാളത്തിന്റെ നാടകമായിട്ടാണ്‌ അദ്ദേഹം കണ്ടതെന്നു തോന്നുന്നു. പദാര്‍ത്ഥാഭിനയപ്രധാനമായ കഥകളിയില്‍ കോട്ടക്കല്‍ ശിവരാമന്റെ വഴി,-മുദ്രകാണിക്കുന്ന രീതി ( ചിലപ്പോള്‍ മുദ്ര തന്നെ കാണിക്കായ്ക), വിവിധ നിലകള്‍- ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും വിധേയമായിട്ടുണ്ട്‌. ഭാവത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള തനതായ വഴി ആണ്‌ അദ്ദേഹം സ്വീകരിച്ചത്‌ . അത്‌ ആസ്വാദകരെക്കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്തു.

അദ്ദേഹം പുതിയകഥകളെ എന്നും സഹര്‍ഷം സ്വാഗതം ചെയ്തിരുന്നു. 1985-ല്‍ എറണാകുളം ഗ്രാമജന സമൂഹം ഹാളില്‍ നടന്ന കളിക്കാണ്‌ അദ്ദേഹം ആദ്യമായി, അര്‍ജ്ജുനവിഷാദവൃത്തത്തില്‍ ദുശ്ശള കെട്ടിയത്‌. അന്നു അദ്ദേഹം ആഹാര്യത്തിലും, ആട്ടത്തിലും എല്ലാം കൊണ്ടുവന്ന മാറ്റം ഇന്നും  മായാതെ കിടക്കുന്നു. അതിനു ശേഷം പന്ത്രണ്ടോളം അരങ്ങുകളില്‍ ആ വേഷം കെട്ടി എന്റെ കഥയെ ധന്യമാക്കിയിട്ടുണ്ട്‌. കുഞ്ചുനായര്‍ ട്രസ്റ്റ്‌ ആദ്യ സമാരോഹം സംഘടിപ്പിച്ച അവസരത്തില്‍ തന്നെ ഈ പുതിയ കഥ അതില്‍ ഉള്‍പ്പെടുത്തുവാന്‍ മുന്‍ കൈ എടുത്തതും അദ്ദേഹം തന്നെ. അതില്‍ അദ്ദേഹം ദുശ്ശളയുടെ വേഷം ചെയ്യുകയും ചെയ്തു. ടിവി പ്രചാരം നേടുന്ന ആ കാലഘട്ടത്തില്‍, വേണ്ടും വിധം ആദ്യമായി ആ ‘മീഡിയ’ യില്‍ കഥകളി’ അവതരിപ്പിക്കപ്പെട്ടത്‌, സമാരോഹത്തിലൂടെ ആണ്‌. അതില്‍ ഒട്ടു മിക്ക കലാകാരന്മാരും തെക്കുവടക്കു ഭേദം കൂടാതെ പങ്കെടുത്തു. അന്നു പ്രശസ്തനായ  ശിവരാമാശാനെപ്പോലുള്ള ഒരു കലാകാരന്‍, തന്റെ അവസരങ്ങളില്‍ ഒന്ന് ഒരു പുതിയ കഥക്കു വേണ്ടി മാറ്റി വച്ചു എന്നത്‌ നിസ്സാര കാര്യമല്ല. അതില്‍ വലിയ കടപ്പാട്‌ എനിക്ക്‌ അദ്ദേഹത്തോട്‌ ഉണ്ട്‌. എന്നോടുള്ള സ്നേഹം കൊണ്ടും ( ‘കുട്ടീ’ എന്ന് വിളിക്കാറുള്ള അദ്ദേഹത്തിന്റെ വല്‍സല്യം എന്നു തന്നെ പറയണം) എന്റെ  കഥയോടും പ്രത്യേകിച്ച്‌ അതിലെ ദുശ്ശള എന്ന കഥാപാത്രത്തോടുമുള്ള താല്‍പര്യം കൊണ്ടുമാണ്‌ ആ  വേഷം അന്നവിടെ  അദ്ദേഹം  ചെയ്തത്‌ എന്നു ഞാന്‍ വിചാരിക്കുന്നു. പ്രസ്തുത കഥ വായിച്ചിട്ട്‌ അദ്ദേഹം 1984-ല്‍ എഴുതി അയച്ച ഒരു കുറിപ്പ്‌ ഞാന്‍ ഇന്നും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്‌.

കൂടാതെ ‘മോഹിനി വിജയ’ത്തിന്റെ അരങ്ങേറ്റത്തിനും, ശിവരാമാശാന്‍ പങ്കെടുത്തു. അതില്‍ ഉര്‍വ്വശി ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത കടപ്പാട്‌ അദ്ദേഹത്തിനോട്‌ എനിക്ക്‌ ഉണ്ട്‌. കഴിഞ്ഞ മെയ്‌ ആറിന്‌, ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍  ചെന്നിരുന്നു. ശ്രീ കോട്ടക്കല്‍ മധുവും കൂടെ ഉണ്ടായിരുന്നു.  അദ്ദേഹത്തിന്റെ സഹധര്‍മ്മിണി നിറകണ്ണുകളോടെ പറഞ്ഞു: ‘പോകാനുള്ള പ്രായോ മറ്റോ ആയോ !  വിധി അല്ലാതെന്താ പറയുക’… ശരിയാണ്‌… അദ്ദേഹത്തിന്റെ വിയോഗം അകാലത്തില്‍ ആയിപ്പോയി.  പ്രായം വച്ചു നോക്കിയാല്‍, ഒരു ദശവല്‍സരം കൂടിയെങ്കിലും അദ്ദേഹത്തിനു അരങ്ങില്‍ നില്‍ക്കുവാന്‍ കഴിയേണ്ടതായിരുന്നു.  പക്ഷെ വിധി മറിച്ചായിപ്പോയി. അദ്ദേഹം വെട്ടിതുറന്ന വഴിയില്‍  പ്രതിഭാധനരായുള്ള യുവകലാകാരന്മാര്‍ നിരങ്കുശമായി പിന്തുടരുമെന്ന പ്രത്യാശയോടെ, അദ്ദേഹത്തിന്റെ ഓര്‍മക്കുമുമ്പില്‍  തിലോദകം അര്‍പ്പിക്കുന്നു.

Similar Posts

  • നാദം ചുറ്റിയ കണ്ഠം

    ശ്രീവത്സൻ തീയ്യാടി April 26, 2015 എന്നാണ് ആശാനെ ഒടുവിൽ കാണുന്നത്? കണ്ണട ധരിച്ചുള്ള പണ്ടത്തെ തുടുത്ത മുഖത്തിന് ആ കറുത്തഫ്രെയിമുള്ള ചില്ലകം ഇടയിലെന്നോ ഏറെയും ഇല്ലാതായിത്തുടങ്ങിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്; പക്ഷെ ഓർമച്ചെപ്പിലേക്ക് സൂക്ഷ്മം ലെൻസ്‌ പിടിച്ചുനോക്കിയിട്ടും ഇക്കാര്യം തെളിഞ്ഞുകിട്ടുന്നില്ല.  എന്നാൽ ആദ്യം ദർശിച്ചത് എന്നു വിശ്വസിക്കുന്ന അരങ്ങ് ഇന്നും വ്യക്തം!  നാലോളം ദശാബ്ദം മുമ്പാവണം. 1970കളുടെ രണ്ടാംപാതി. ഏഴെട്ടു വയസ്സേ എനിക്ക് പ്രായം കാണൂ. തൃപ്പൂണിത്തുറ കഥകളി ക്ലബ്ബിന്റെ വാർഷികമാണ്. കലാമണ്ഡലം മേജർ സെറ്റ്. പട്ടണത്തിലെ പൂർണത്രയീശക്ഷേത്രത്തിലെ…

  • കാറും വെയിലും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 5 ശ്രീവത്സൻ തീയ്യാടി Thursday, September 6, 2012 ഇനി ഞാൻ കൂടെ വന്നിട്ടുള്ളവരെ പരിചയപ്പെടുത്താം… ആശാന്റെ ആ വാചകത്തിൽ രണ്ടു കൌതുകമാണ് തോന്നിയത്. ഒന്ന്, അദ്ദേഹത്തിൽ പൊതുവെ ശ്രദ്ധിച്ചിട്ടില്ലാത്ത ടീം ലീഡർ സ്പിരിറ്റ്‌. രണ്ട്, അതുവരെ പിന്തുടർന്ന അർദ്ധവള്ളുവനാടൻ വാമൊഴിയിനിന്ന് മുഴുവനായുള്ള വ്യതിയാനം. “ങ്ഹാ… നി ഓരോരുത്തരായ്ട്ട് ങ്ങ്ട് മുമ്പാക്കം വര്വോ….” വീണ്ടും തന്റെ കോതച്ചിറ മലയാളത്തിലേക്ക് വഴുതി കലാമണ്ഡലം ഗോപി. നാട്യം ഏതുമില്ലാത്ത ഭവ്യതയുമായി സഹകലാകാരന്മാർ അദ്ദേഹത്തിന്റെ കസേരക്കടുത്തെക്ക്…

  • ശ്രീ കലാമണ്ഡലം രാജന്‍ മാസ്റ്റര്‍ – ഒരു അനുസ്മരണം

    സി. അംബുജാക്ഷൻ നായർ June 15, 2012 പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം രാജന്‍ ആശാന്‍ ഇക്കഴിഞ്ഞ ജൂണ്‍ 13ന് യശഃശരീരനായി. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയാശാന്റെ മകനും കഥകളി ആസ്വാദകനുമായ സി. അംബുജാക്ഷന്‍ നായര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. ഈ ലേഖനം അദ്ദേഹത്തിന്റെ ‘ഇളകിയാട്ടം’ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.http://ilakiyattam.blogspot.in/2012/06/blog-post.html അരൂര്‍ മുല്ലയില്‍ നെല്ലിപ്പുഴ വീട്ടില്‍ പരേതരായ ശ്രീധരപ്പണിക്കരുടേയും പറവൂര്‍ ഏഴിക്കര കടക്കര എരപ്പത്ത് വീട്ടില്‍ കൊച്ചുകുട്ടിയമ്മയുടെയും മകനായി 1931 -ല്‍ ശ്രീ. രാജന്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു നൃത്തം…

  • ഓർമ്മയുടെ ഉത്ഭവം

    എം.വി നാരായണൻ June 19, 2013 മലയാളത്തിൽ ഇത്തരമൊരു സാസ്മ്കാരിക പഠനം ആദ്യമാണെന്നു തോന്നുന്നു. കലയും കാലവും കൂട്ടിക്കുഴയ്ക്കുകയും അത് കേരളത്തിന്റെ ഭാഗധേയനിർണ്ണയ ശ്രേണികളില്‍  കണ്ണികളാകുകയും ചെയ്യുന്നത് അസാധാരണ പാടവത്തോടെ ലേഖകൻ പരിശോധിക്കുന്നു –സമകാലീന മലയാളം സെപ്റ്റംബർ 2005 (പത്രാധിപർ) ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്കാരം ‘അതു യഥാർത്ഥത്തിൽ എങ്ങനെ ആയിരുന്നു’ എന്ന് കണ്ടെത്തലല്ല, മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തിൽ മിന്നിമറയുന്ന ഓരോർമ്മയെ കൈയ്യെത്തിപ്പിടിക്കലാണ്. -വാൾട്ടർ ബൻമിയൻ,തീസിസ് ഓൺ ദ് ഫിലോസഫി ഓ ഹിസ്റ്ററി ദ്രാവിഡമനസ്സിന്റെ ഇരുണ്ട അകത്തളങ്ങളിൽ…

  • ഹേമാമോദസമാ – ഭാഗം ഒന്ന്

    ഡോ. ഏവൂർ മോഹൻദാസ്‌ June 19, 2012 (കഥകളി.ഇന്‍ഫോയില്‍ നളചരിതം ആട്ടക്കഥയും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും ഒരു പരമ്പര ആരംഭിക്കുന്നു.) ലേഖകനെക്കുറിച്ച് ഔദ്യോഗിക നാമം ഡോ. കെ. എസ്‌ . മോഹന്‍ദാസ്‌ . ഔദ്യോഗികേതര രംഗങ്ങളില്‍ ഡോ. ഏവൂര്‍ മോഹന്‍ദാസ്‌ എന്നറിയപ്പെടാന്‍ ആഗ്രഹം. മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകര പ്രദേശത്തെ ഏവൂര്‍ ഗ്രാമത്തില്‍ 1959ല്‍ ജനനം. ബിരുദതലം വരെ നാട്ടില്‍ പഠിച്ചു. ഇരുപതാം വയസ്സു മുതല്‍ പഠനവും ജോലിയുമായി കേരളത്തിന്‌ വെളിയില്‍ താമസം. ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാല, മദ്രാസ്‌ സര്‍വകലാശാല, കേംബ്രിഡ്ജ്‌…

  • |

    കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത

    മനോജ് കുറൂർ July 20, 2011  നന്നേ ചെറുപ്പത്തില്‍ മധ്യോത്തര തിരുവിതാംകൂര്‍ പ്രദേശത്ത് ഞാന്‍ കണ്ട കഥകളികള്‍ക്ക് ശൈലീപരമായ വൈവിധ്യമുണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍, മാങ്കുളം, പള്ളിപ്പുറം, രാമന്‍‌കുട്ടി നായര്‍, ഹരിപ്പാട് രാമകൃഷ്ണപിള്ള, ഗോപി, മങ്കൊമ്പ്, സദനം കൃഷ്ണന്‍‌കുട്ടി, വാസു പിഷാരടി എന്നിങ്ങനെയുള്ള പുരുഷവേഷക്കാര്‍. അവര്‍ക്കൊപ്പം അന്നു സ്ത്രീവേഷങ്ങളവതരിപ്പിച്ചിരുന്നത് പ്രധാനമായും കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി എന്നീ നടന്മാരാണ്. കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു‌. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം,…

മറുപടി രേഖപ്പെടുത്തുക