|

കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

രാജശേഖർ പി. വൈക്കം

July 22, 2011

ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌.

ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌.

‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ ഭ്രമിപ്പിച്ചില്ല; തന്റേതായ കഥകളി സങ്കല്‍പത്തിനെ മുറുകെപ്പിടിക്കുന്ന അദ്ദേഹത്തിന്റെ അരങ്ങിലെ ആ നില്‍പ്പ്‌,  പൂതപ്പാട്ടിന്റെ വരികള്‍ നമ്മേ ഓര്‍മ്മപ്പെടുത്തും:

‘പേടിപ്പിച്ചോടിക്കാന്‍ നോക്കി പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ
കാറ്റിന്‍ ചുഴലിയായ്‌  ചെന്നു പൂതം
കൊറ്റികണക്കങ്ങു നിന്നാളമ്മ
കാട്ടുതീയായിട്ടും ചെന്നൂ പൂതം
കണ്ണീരാലൊക്കെക്കെടുത്താളമ്മ
നരിയായും പുലിയായും ചെന്നൂ പൂതം
തരികെന്റെ കുഞ്ഞിനെയന്നാളമ്മ’

ഈ വരികള്‍ തന്നെ, ഒന്നരങ്ങില്‍ ആവിഷ്ക്കരിക്കണമെന്നു സങ്കല്‍പ്പിച്ചു നോക്കൂ; ആ ശിവരാമാശാന്‍ ഉണ്ടായിരുന്നെങ്കില്‍, എന്നു നാം   അറിയാതെ പറഞ്ഞു പോകും.!

ശൃംഗാരപ്പദമാടുമ്പോള്‍,  അനങ്ങാതെ മരപ്പാവയെപ്പോലെ നില്‍ക്കുക, അല്ലെങ്കില്‍ ലളിതയായി രംഗത്തു വന്ന് അല്‍പം നൃത്ത ചെയ്യുക, ഇതിനപ്പുറം ‘ സ്ത്രീ’ യെ അവതരിപ്പിക്കേണ്ടുന്ന  കഥാപത്രങ്ങളെ അരങ്ങില്‍ തേടിയാണു കോട്ടയ്ക്കല്‍ ശിവരാമന്‍ എത്തിയത്‌. ഇതു കാലഘട്ടത്തിന്റെ ഒരു ആവശ്യം കൂടിയായിരുന്നു. ഇതിനു ഇരുപതാം നൂറ്റാണ്ടില്‍ പ്രത്യേകിച്ച്‌ ഉത്തരാര്‍ദ്ധത്തില്‍  ഉണ്ടായ സാഹിത്യം, നാടകം, സിനിമ ഇവയെല്ലാം  സ്വാധീനം ചെലുത്തിയിട്ടുണ്ട്‌.(കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാന്റെ  സംഭാവനയും  ഇവിടെ നാം വിസ്മരിച്ചു കൂടാ.)

സ്ത്രീ വേഷക്കാര്‍ക്കു വിലയും നിലയും ഉണ്ടാക്കി, പുരുഷവേഷക്കാരനൊപ്പം പ്രതിഫലം  ലഭിക്കുന്നതിലേക്കു എത്തിച്ചത്‌ ശിവരാമാശാനാണ്‌ എന്നു നിസ്തര്‍ക്കം പറയാം. ദമയന്തി, തന്റെ ഇഷ്ടകഥാപാത്രമായിരുന്നിട്ടുകൂടി, രണ്ടാം ദിവസത്തെ ദമയന്തിയെ അദ്ദേഹം അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പാരമ്പര്യവാദികളുടെ  ഇഷ്ടവിഭവമായ കാലകേയവധത്തില്‍ ഉര്‍വ്വശിയോടു പ്രത്യേക  പ്രതിപത്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്ത്രീ വേഷക്കാരന്‌ പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യമുള്ള കഥകളോടായിരുന്നു അദ്ദേഹത്തിനു ഭ്രമം. അതിലെ കഥാപാത്രങ്ങള്‍ക്ക്‌ പുതിയ പുതിയ മാനം നല്‍കിയാണ്‌ അദ്ദേഹം മുന്നേറിയത്‌.

ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം, പെരുമാറ്റത്തില്‍  കാപട്യം  തീരെ ഇല്ല എന്നതാണ്‌. പ്രശസ്തരില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ആസ്വാദകരുമായി ബന്ധം പുലര്‍ത്തിയിരുന്നത്‌ അദ്ദേഹം ആണെന്നു തോന്നുന്നു. വലിപ്പചെറുപ്പമില്ലാതെ പരിചയക്കാരെ എവിടെ വച്ചും അദ്ദേഹം കണ്ടതായി നടിക്കും.  മൂന്നുപതിറ്റാണ്ടായുള്ള പരിചയത്തിനിടക്ക്‌, ഒന്നു എനിക്കറിയാം, അഭിനയം  അദ്ദേഹത്തിനു അരങ്ങില്‍ മാത്രമാണ്‌. പച്ച അപൂര്‍വ്വമേ കെട്ടിയിരുന്നുള്ളു എങ്കിലും  അദ്ദേഹം പച്ചയായ മനുഷ്യനായിരുന്നു.  ദീര്‍ഘകാലത്തെ പരിചയത്തിനിടയില്‍, ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ വാക്കോ പ്രവര്‍ത്തിയോ എന്നെ ഒരുതരത്തിലും തെല്ലും വേദനിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, ഒന്ന് അലോരസപ്പെടുത്തുക കൂടി ചെയ്തിട്ടില്ല. 

അമ്മാവനും ഗുരുവുമായ, വാഴേങ്കട കുഞ്ചുനായര്‍ ആശാന്റെ വഴി പിന്തുടര്‍ന്ന്, വായനയിലൂടെ  സ്വന്തമാക്കിയ സാഹിത്യബോധവും, പാത്രബോധവും ആണ്‌ അദ്ദേഹത്തിന്റെ വേറിട്ട ചിന്തയുടെ പിന്‍ബലം. കഥകളിയെ മലയാളത്തിന്റെ നാടകമായിട്ടാണ്‌ അദ്ദേഹം കണ്ടതെന്നു തോന്നുന്നു. പദാര്‍ത്ഥാഭിനയപ്രധാനമായ കഥകളിയില്‍ കോട്ടക്കല്‍ ശിവരാമന്റെ വഴി,-മുദ്രകാണിക്കുന്ന രീതി ( ചിലപ്പോള്‍ മുദ്ര തന്നെ കാണിക്കായ്ക), വിവിധ നിലകള്‍- ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും വിധേയമായിട്ടുണ്ട്‌. ഭാവത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള തനതായ വഴി ആണ്‌ അദ്ദേഹം സ്വീകരിച്ചത്‌ . അത്‌ ആസ്വാദകരെക്കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്തു.

അദ്ദേഹം പുതിയകഥകളെ എന്നും സഹര്‍ഷം സ്വാഗതം ചെയ്തിരുന്നു. 1985-ല്‍ എറണാകുളം ഗ്രാമജന സമൂഹം ഹാളില്‍ നടന്ന കളിക്കാണ്‌ അദ്ദേഹം ആദ്യമായി, അര്‍ജ്ജുനവിഷാദവൃത്തത്തില്‍ ദുശ്ശള കെട്ടിയത്‌. അന്നു അദ്ദേഹം ആഹാര്യത്തിലും, ആട്ടത്തിലും എല്ലാം കൊണ്ടുവന്ന മാറ്റം ഇന്നും  മായാതെ കിടക്കുന്നു. അതിനു ശേഷം പന്ത്രണ്ടോളം അരങ്ങുകളില്‍ ആ വേഷം കെട്ടി എന്റെ കഥയെ ധന്യമാക്കിയിട്ടുണ്ട്‌. കുഞ്ചുനായര്‍ ട്രസ്റ്റ്‌ ആദ്യ സമാരോഹം സംഘടിപ്പിച്ച അവസരത്തില്‍ തന്നെ ഈ പുതിയ കഥ അതില്‍ ഉള്‍പ്പെടുത്തുവാന്‍ മുന്‍ കൈ എടുത്തതും അദ്ദേഹം തന്നെ. അതില്‍ അദ്ദേഹം ദുശ്ശളയുടെ വേഷം ചെയ്യുകയും ചെയ്തു. ടിവി പ്രചാരം നേടുന്ന ആ കാലഘട്ടത്തില്‍, വേണ്ടും വിധം ആദ്യമായി ആ ‘മീഡിയ’ യില്‍ കഥകളി’ അവതരിപ്പിക്കപ്പെട്ടത്‌, സമാരോഹത്തിലൂടെ ആണ്‌. അതില്‍ ഒട്ടു മിക്ക കലാകാരന്മാരും തെക്കുവടക്കു ഭേദം കൂടാതെ പങ്കെടുത്തു. അന്നു പ്രശസ്തനായ  ശിവരാമാശാനെപ്പോലുള്ള ഒരു കലാകാരന്‍, തന്റെ അവസരങ്ങളില്‍ ഒന്ന് ഒരു പുതിയ കഥക്കു വേണ്ടി മാറ്റി വച്ചു എന്നത്‌ നിസ്സാര കാര്യമല്ല. അതില്‍ വലിയ കടപ്പാട്‌ എനിക്ക്‌ അദ്ദേഹത്തോട്‌ ഉണ്ട്‌. എന്നോടുള്ള സ്നേഹം കൊണ്ടും ( ‘കുട്ടീ’ എന്ന് വിളിക്കാറുള്ള അദ്ദേഹത്തിന്റെ വല്‍സല്യം എന്നു തന്നെ പറയണം) എന്റെ  കഥയോടും പ്രത്യേകിച്ച്‌ അതിലെ ദുശ്ശള എന്ന കഥാപാത്രത്തോടുമുള്ള താല്‍പര്യം കൊണ്ടുമാണ്‌ ആ  വേഷം അന്നവിടെ  അദ്ദേഹം  ചെയ്തത്‌ എന്നു ഞാന്‍ വിചാരിക്കുന്നു. പ്രസ്തുത കഥ വായിച്ചിട്ട്‌ അദ്ദേഹം 1984-ല്‍ എഴുതി അയച്ച ഒരു കുറിപ്പ്‌ ഞാന്‍ ഇന്നും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്‌.

കൂടാതെ ‘മോഹിനി വിജയ’ത്തിന്റെ അരങ്ങേറ്റത്തിനും, ശിവരാമാശാന്‍ പങ്കെടുത്തു. അതില്‍ ഉര്‍വ്വശി ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത കടപ്പാട്‌ അദ്ദേഹത്തിനോട്‌ എനിക്ക്‌ ഉണ്ട്‌. കഴിഞ്ഞ മെയ്‌ ആറിന്‌, ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍  ചെന്നിരുന്നു. ശ്രീ കോട്ടക്കല്‍ മധുവും കൂടെ ഉണ്ടായിരുന്നു.  അദ്ദേഹത്തിന്റെ സഹധര്‍മ്മിണി നിറകണ്ണുകളോടെ പറഞ്ഞു: ‘പോകാനുള്ള പ്രായോ മറ്റോ ആയോ !  വിധി അല്ലാതെന്താ പറയുക’… ശരിയാണ്‌… അദ്ദേഹത്തിന്റെ വിയോഗം അകാലത്തില്‍ ആയിപ്പോയി.  പ്രായം വച്ചു നോക്കിയാല്‍, ഒരു ദശവല്‍സരം കൂടിയെങ്കിലും അദ്ദേഹത്തിനു അരങ്ങില്‍ നില്‍ക്കുവാന്‍ കഴിയേണ്ടതായിരുന്നു.  പക്ഷെ വിധി മറിച്ചായിപ്പോയി. അദ്ദേഹം വെട്ടിതുറന്ന വഴിയില്‍  പ്രതിഭാധനരായുള്ള യുവകലാകാരന്മാര്‍ നിരങ്കുശമായി പിന്തുടരുമെന്ന പ്രത്യാശയോടെ, അദ്ദേഹത്തിന്റെ ഓര്‍മക്കുമുമ്പില്‍  തിലോദകം അര്‍പ്പിക്കുന്നു.

Similar Posts

  • ശിവമയം

    ഇന്ദിരാ ബാലന്‍ July 7, 2011 അന്തരിച്ച കോട്ടക്കൽ ശിവരാമൻ(ശിവരാമേട്ടൻ) എന്റെ അച്ഛന്റെ (“പത്മശ്രീ”വാഴേങ്കട കുഞ്ചു നായർ ) പ്രിയ ശിഷ്യനും മരുമകനുമാണ്‌. കുട്ടിക്കാലം മുതലേ ആ അഭിനയ പാടവം കണ്ടു വളർന്നവളാണ്‌ ഞാനും. ഞങ്ങളുടെ കുടുംബത്തിൽ നിന്നും അദ്ദേഹം എന്നേക്കുമായി വിട പറഞ്ഞു. ഈ നിമിഷങ്ങളിൽ നിങ്ങളോടൊപ്പം എന്റെ കണ്ണീരിന്റെ അക്ഷരങ്ങളും ഇവിടെ കുറിക്കട്ടെ.) ഭാവങ്ങൾ തൻ മഴവില്ലു തീർത്തുനടനവൈഭവ കാന്തി പരത്തിഅഭിനയ ലാവണ്യത്തിൻ തങ്ക-ത്തിടമ്പഴിച്ചു വെച്ചു യാത്രയായി……………. അടർന്നു വീഴുന്നു ശിവമയമാംസൗഗന്ധിക നിമിഷങ്ങൾ, ഹന്തതേങ്ങുന്നു…

  • കുഞ്ചുനായരുടെ കലാചിന്ത

    വി. സുരേഷ്‌, കൊളത്തൂർ August 25, 2012 ഇന്നലെ (24 ആഗസ്റ്റ് 2012) ഈ ലോകം വിട്ടു പിരിഞ്ഞ, പ്രിയപ്പെട്ട ശ്രീ കുളത്തൂർ വി. സുരേഷ് കഥകളി.ഇൻഫോയ്ക്കായി നൽകിയ ഒരു ലേഖനം പ്രസിദ്ധീകരിയ്ക്കുന്നു. പ്രവൃത്തിയാണ് യഥാർത്ഥസ്നേഹം എന്നു ജീവിതം കൊണ്ടു സമർത്ഥിച്ച സഹൃദയനായിരുന്നു വി.സുരേഷ്. നാടകമായാലും കവിതയായാലും കഥകളിയായാലും തികഞ്ഞ സഹൃദയത്വം. കലാകാരന്മാരുമായി സ്നേഹോഷ്മളബന്ധം. കളിയരങ്ങിനു മുന്നിൽ നിലത്തു പടിഞ്ഞിരുന്ന് കുട്ടികളേപ്പോലെ നിഷ്കളങ്കമായി കളിയാസ്വദിയ്ക്കുന്ന സുരേഷേട്ടന്റെ ചിത്രം ഒരുപാടുപേർക്ക് ഓർക്കാനാവും. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ‘ക്രസന്റ്മൂണ്‍’ എന്ന…

  • | |

    ഗോപീചന്ദനം: ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായരുമൊത്ത്..

    പി.രവീന്ദ്രനാഥ് March 1, 2013  കഥകളി അഭ്യസിച്ച് അരങ്ങേറ്റവും കഴിച്ചിട്ട് ഒരു കഥകളി ഗായകനായിത്തീര്‍ന്ന ചരിത്രമാണ് ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ക്കുള്ളത്. തന്റെ സ്വത സിദ്ധമായ ആലാപനശൈലികൊണ്ട് ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുള്ള അദ്ദേഹം, 1943 ഡിസംബര്‍ മാസം തിരുവല്ലാ താലൂക്കിലെ തുകലശ്ശേരി ഗ്രാമത്തില്‍ മാടപ്പത്ര വീട്ടില്‍ പരേതരായ നീലകണ്‍ഠപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മാകനായി ജനിച്ചു. തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള പ്രദേശമാണ് തുകലശ്ശേരി. തിരുവല്ല അമ്പലത്തില്‍ നിത്യവും കഥകളിയുണ്ട്. അതുവെളുപ്പിനു നാലുമണിയ്ക്കാണ്. അതല്ലാതെ ശ്രീ വല്ലഭന്റെ ഇഷ്ട…

  • നാട്ടമ്പലവും നാട്യഗൃഹവും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 14 ശ്രീവത്സൻ തീയ്യാടി October 12, 2013 കാൽ നൂറ്റാണ്ടെങ്കിലും മുമ്പാവണം. പെരുമഴക്കാലം. ബസ്സിലെ പിൻസീറ്റിൽ ‘കിളി’യുടെ സ്വന്തമിടത്തിന് ചേർന്നുള്ള ചില്ലുചീളിലൂടെ കിട്ടി ഒരീറൻ ദർശനം. തുള്ളിയിളകി പോവുന്ന തൂതപ്പുഴ. പാലത്തിനു മീതെ കടാകുടു ഓടിക്കൊണ്ടിരുന്ന ശകടം ലേശനേരം പുറത്തേക്ക് എറിഞ്ഞിട്ടുതന്ന കാഴ്ച. ആകെ നനഞ്ഞിരുന്ന ഇരിപ്പിൽ അക്കരപറ്റിയപ്പോൾ പെട്ടെന്ന് തോന്നി: ഒരുനാൾ വാഴേങ്കട പോവണം. പെരിന്തൽമണ്ണ-ചെർപ്ലശ്ശേരി യാത്രാമദ്ധ്യേ മലപ്പുറം, പാലക്കാട് ജില്ലകളെ വകഞ്ഞുപുളയുന്ന നദി മനസ്സിലയച്ച കളിത്തോണി. രണ്ടു കൊല്ലം…

  • ഒരു കഥകളി സ്നേഹാർച്ചന

    ഹേമാമോദസമാ – 13 ഡോ. ഏവൂർ മോഹൻദാസ് September 22, 2013  (മണ്മറഞ്ഞ പ്രശസ്ത നടൻ ഡോ. നരേന്ദ്രപ്രസാദിന്റെ അഞ്ചാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി 3-11-2008ൽ മാവേലിക്കര പല്ലാരിമംഗലത്ത് നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘കേരള കലാമണ്ഡലം-കഥകളി നൂറരങ്ങു’ പരിപാടിയുടെ ഉത്ഘാടന വേളയിൽ ഞാൻ ചെയ്ത പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ) കലാസ്നേഹികളേ, കേരളത്തിന്റെ സാഹിത്യ-വിദ്യാഭ്യാസ-നാടക-ചലച്ചിത്ര രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പ്രൊഫ. (ഡോ) നരേന്ദ്രപ്രസാദ് അരങ്ങൊഴിഞ്ഞിട്ടു ഇന്ന് അഞ്ചാണ്ടുകൾ തികയുന്നു. പ്രതിഭാധനനായ ഒരദ്ധ്യാപകനും അതുല്യ നിരൂപകനും നടനും ആയിരുന്ന…

  • |

    കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്ഐ, . ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

മറുപടി രേഖപ്പെടുത്തുക