കലാമണ്ഡലം ഹൈദരാലി എന്ന ഗവേഷകന്‍

രാജശേഖര്‍ പി. വൈക്കം

January 4, 2013 

കലാലോകത്തിനെന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്‌  കലാമണ്ഡലം ഹൈദരാലിയുടെ വിയോഗം. ഒരു ഗായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ  കഴിവ്‌ എന്തായിരുന്നുവെന്ന്‌  ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ പാട്ട്‌ കേട്ടിട്ടുള്ളവര്‍ക്കൊക്കെ അറിയാം. പക്ഷെ തന്‍റെ മറ്റുപല സിദ്ധികളും പുറം ലോകമറിയും മുന്പ്‌ അദ്ദേഹം യാത്രപറഞ്ഞു.

കിട്ടേണ്ടിയിരുന്ന പലേ ബഹുമതികളും വേണ്ടന്നു വച്ച്‌ ആ പ്രതിഭാശാലി  നടന്നകന്നു. ഉന്നത കലാകാരന്മാര്‍ നല്ല ഗവേഷകരാകുന്നത് അപൂര്‍വ്വമാണ്‌. വരും തലമുറക്കുവേണ്ടി കഥകളി സംഗീതത്തെ ക്കുറിച്ച്‌ ഒരു ഉത്തമ ഗ്രന്ഥത്തിന്റെ രചന അദ്ദേഹം തുടങ്ങി വച്ചിരുന്നു. അതില്‍ അദ്ദേഹം കഥകളിയുടെ മാത്രം എന്നു വിശേഷിപ്പിക്കാവുന്ന പാടി മുതലായ രാഗങ്ങള്, ദക്ഷിണാത്യ സംഗീതത്തിലുണ്ടെങ്കിലും സവിശേഷകളോടെ കഥകളിയില്‍ നിലനില്‍ക്കുന്ന ദ്വിജാവന്തി മുതലായ രാഗങ്ങള്, ഇവയിലുള്ള പദങ്ങള്‍ ഇവയെക്കുറിച്ചുള്ള പഠനമാണ്‌ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്.  ആശാന്മാര്‍ (മണ്മറഞ്ഞ് പോയവരുള്‍പ്പടെ) കിട്ടാവുന്ന ‘റിക്കോര്‍ഡിങ്ങ്സ്‌’ എല്ലാം സംഘടിപ്പിച്ച്‌, അതിനെ ആധാരമാക്കി പദങ്ങള്‍ അദ്ദേഹം സ്വരപ്പെടുത്തിയിരുന്നു.

വരും കാലത്തെ ഗായകര്‍ക്കു നമ്മുടെ സംഗീതത്തിന്റെ ‘തനിമ’യും ഗരിമയും  എന്തായിരുന്നു എന്നറിയിക്കുവാന്‍ വേണ്ടിയുള്ള പരിശ്രമമായിരുന്നു അത്. കര്‍ണാടക സംഗീതത്തിന്റെ വക്താവായിട്ടാണ്‌ അദ്ദേഹത്തെ പലരും കരുതിയിരുന്നതെങ്കിലും,  നമ്മുടെ സം ഗീതത്തിന്റെ ‘സവിശേഷത’ കള്‍ അദ്ദേഹം  അറിഞ്ഞറിഞ്ഞിരുന്നു.അതുനിലനിക്കണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഒരു പക്ഷെ കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലുമുള്ള അവഗാഹം അതിനെ അദ്ദേഹത്തെ നല്ലപോലെ സഹായിച്ചിരുന്നിരിക്കണം. കേന്ദ്ര സംഗീതഅക്കാദമി യുടെ ഫെല്ലോഷിപ്പ്‌ ലഭിച്ചപ്പോള്‍ അതിനായി തുടങ്ങിവച്ച ഗവേഷണം അതിന്റെ കാലാവധി കഴിഞ്ഞിട്ടും തുടര്‍ന്നിരുന്നു. പലരും ഫെല്ലോഷിപ്പിന്‌ എന്തെങ്കിലും വിഷയം തിരഞ്ഞെടുക്കുക, എങ്ങനെയെങ്കിലും ഒരു റിപ്പോര്‍ട്ട് തല്ലിക്കൂട്ടുക അതിനപ്പുറം ഗൌരവമായി ഒരു ഗവേഷണം നടത്തുന്നവര്‍ വിരളമാണ്‌. എന്നാല്‍ ശ്രീമാന്‍ ഹൈദരാലി അതിനൊരു അപവാദമായിരുന്നു.  തിരക്കുണ്ടായിരുന്നിട്ടും  അദ്ദേഹം രണ്ടു വര്‍ഷവും കൃത്യമായി ‘പ്രോഗ്രസ്സ്‌ റിപ്പോര്‍ട്ട്’ അയക്കുകയും അന്തിമ റിപ്പോര്‍ട്ട് വളരെ വിശദമായിതന്നെ എഴുതി അയക്കുകയും ചെയ്തു. അതു വിപുലീകരിച്ച്‌ നല്ല ഒരു ഗവേഷണ ഗ്രന്ഥം എന്ന ആശയം മനസ്സില്‍ കൊണ്ടുനടന്നിരുന്നതു കൊണ്ടാണ്‌ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ വളരെ  മെനക്കെട്ട്‌ ആ പ്രോജറ്റ്‌ ചെയ്തത്‌. അദ്ദേഹത്തിനു ഗവേഷണം ഒരു ഇഷ്ടപ്പെട്ട വിഷയമായിരുന്നു. ഒരു ഗവേഷകനു വേണ്ട അറിവും അന്വേഷണ ബുദ്ധിയും അദ്ദേഹത്തിനു്‌  വേണ്ടുവോളമോ വേണ്ടതിലധികമോ ഉണ്ടായിരുന്നു. വിധി അനുവദിച്ചിരുന്നെങ്കില്, നമ്മെ പാടി രസിപ്പിക്കുക മാത്രമല്ല,  കലാലോകത്തിനു അദ്ദേഹം കനത്ത സംഭാവനകള്‍ ചെയ്യുമായിരുന്നു. ‘മൂറിയടന്തയുടെ വിലാപം’  മുതലായ ലേഖനങ്ങളിലൊതുങ്ങിപ്പോകേണ്ടിയിരുന്ന ഒന്നല്ല ആ പ്രതിഭ. അതുപോലെ  ഗവേഷണത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല ആ ‘ക്രിയേറ്റിവിറ്റി’, ഇത്തരുണത്തില്‍  അദ്ദേഹത്തിന്റെ സാരമതി രാഗത്തിലുള്ള  മോഹിനിയാട്ടവര്‍ണ്ണം ഓര്‍ത്തുപോകുന്നു. ഇതുകണ്ട്‌  ശ്രീ ഡോക്ടര്‍ ബാലമുരളീകൃഷ്ണ അയച്ച അഭിനന്ദന കത്തും ഓര്‍ത്ത് പോകുന്നു.

നടന്റെ ‘വാചികാഭിനയ’ മാണ്‌ കഥകളിയില്‍ ഗായകന്‍ നിര്‍വഹിക്കുന്നതെന്ന പൂര്‍ണ്ണമായ അവബോധം ‘ഹൈദരാലി സംഗീത’ത്തെ വ്യതിരിക്തമാക്കിയിരുന്നത്‌. വിരുദ്ധോക്തി ആവിഷക്കരിക്കുവാന്‍ ഗോപിയാശാന്‍ , ‘ഉചിതം, അപരവരണോദ്യമ’ത്തില്‍ ,ഉചിത മുദ്ര  ആവര്‍ത്തിച്ച്‌  പെട്ടെന്ന്‌ മുഴുമിപ്പിക്കാതെ നിര്‍ത്തുന്ന രീതി ഉണ്ടല്ലോ. സമര്‍ത്ഥമായി ആലാപനത്തിലും ഈ വിരാമം അദ്ദേഹം  കൊണ്ടുവന്നതിന്റെ  ഉചിതജ്ഞത പറഞ്ഞറിഞ്ഞറിയിക്കേണ്ടതില്ലല്ലോ! അവസാനകാലത്ത്‌ അദ്ദേഹം  നടന്റെ അരങ്ങിലേ ചലനത്തിലെ ‘റിഥമിക്‌ പാറ്റേണ്‍’ തന്റെ ആലാപനത്തിലേക്കു ആവാഹിച്ചു പ്രതിഫലിപ്പിക്കുന്ന ഒരു പുതിയ രീതി  അദ്ദേഹം രൂപപ്പെടുത്തിവന്നിരുന്നു അഥവാ ആ ആലാപനത്തില്‍  അറിയാതെ രൂപപ്പെട്ടു വന്നിരുന്നു. അതു അരങ്ങില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഒരു ശൈലി ആകുന്നതിനു മുമ്പ്‌, 2006 ജനുവരി 05 വന്നു. ഇങ്ങനെ ആലോചിക്കും തോറും കഥകളി ലോകത്തിന്‌ അദ്ദേഹത്തിന്റെ വേര്‍പാട്‌ ഉണ്ടാക്കിയിട്ടുള്ള നഷ്ടം അക്ഷരാര്‍ത്ഥത്തില്‍ കനത്തതെന്നു വീണ്ടും വീണ്ടും ബോദ്ധ്യപ്പെട്ടുകൊണ്ടേയിക്കുന്നു. ‘ഓര്‍ത്താല്’ എല്ലാ അര്‍ത്ഥത്തിലും  ‘വിസ്മയ’ മായിരുന്നു എന്റെ പ്രിയ സുഹൃത്തിന്റെ  ഓര്‍മ്മക്കുമുന്നില്‍ എന്റെ ആഅദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Similar Posts

  • ദുരന്തജനനം – വെണ്മണിച്ചേങ്ങിലയിൽ കേട്ടത്‌ 

    ശ്രീചിത്രൻ എം. ജെ. September 18, 2012 ഏഴുവർഷം! വിശ്വസിയ്ക്കാനാവുന്നില്ല. എത്ര വേഗമാണ്‌ കാലം കടന്നു പോകുന്നത്‌! വെണ്മണി ഹരിദാസ്‌ ഇല്ലാതെ ഏഴു വർഷം പൂർത്തിയാകുന്നു. അപ്രതീക്ഷിതങ്ങളുടെ തുടർക്കണികൾ സമ്മാനിച്ചുകൊണ്ട്‌, ഇത്രമേൽ വിസ്മയിപ്പിയ്ക്കുകയും മനസ്സുപിടിച്ചുവാങ്ങുകയും ചെയ്ത മറ്റൊരു കഥകളി സംഗീതജ്ഞൻ എന്റെ അനുഭവത്തിൽ ഇല്ല. പ്രവചനാതീതമായിരുന്നു എന്നും വെണ്മണിസംഗീതം. നന്നാവുക എന്നാൽ ആർക്കുമൊപ്പമെത്താനാവാത്ത വിധം ഉയരത്തിൽ പറക്കുക എന്നാണ്‌. ചീത്തയാവുക എന്നാൽ ഓരോ നിമിഷവും ഈ കളിയ്ക്കു വന്നതിൽ നമ്മേക്കൊണ്ട്‌ സ്വയം ശപിയ്ക്കാൻ പ്രേരിപ്പിയ്ക്കുക എന്നും. അനിശ്ചിതങ്ങളുടെ…

  • അരങ്ങൊഴിഞ്ഞത്‌ സവിശേഷമായ ഒരു പാട്ടുകാലം

    കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി September 13, 2012  കഥകളിസംഗീതത്തിലെ ഒരു കാലഘട്ടമാണ്‌ പള്ളം മാധവനാശാന്റെ മരണത്തോടെ കടന്നുപോയത്‌. ആധുനികമായ കഥകളിസംഗീതത്തിന്റെ ഈ കാലത്തും പരമ്പരാഗത ശൈലിയിൽത്തന്നെ പാടിവന്നവരിലെ അവസാനകണ്ണിയായിരുന്നു അദ്ദേഹം. എനിക്ക്‌ അദ്ദേഹം ഗുരുതുല്യനാണ്‌. 1962 മുതൽ ആശാനുമായി അടുത്തു പരിചയമുണ്ട്‌. ആയാംകുടി കുട്ടപ്പമാരാരാശാന്റെ കീഴിൽ ഞാൻ ചെണ്ട പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചൊല്ലിയാട്ടത്തിനും അരങ്ങേറ്റത്തിനും ആശാനും തണ്ണീർമുക്കം വിശ്വംഭരനും ചേർന്നാണു പാടിയത്‌. അങ്ങനെ എന്റെ കലാജീവിതത്തിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്‌. അന്നു തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിൽ പ്രധാനമായും ഇവരാണു…

  • കോട്ടയ്ക്കൽ ശിവരാമൻ ഭാവാഭിനയത്തിന്റെ ചക്രവർത്തി

    മാർഗി വിജയകുമാർ July 8, 2011 കോട്ടക്കല്‍ ശിവരാമനും ഞാനും ഞാന്‍ സ്ത്രീവേഷക്കാരന്‍ എന്നുള്ള പട്ടികയില്‍ വരുന്നത് എണപതിനു ശേഷമാണ്. ഈ കാലഘട്ടത്തില്‍ ഇവിടെ വളരെ തിളങ്ങി നിന്ന സ്ത്രീവേഷക്കാര്‍ അനവധിയാണ്. ഒന്നാം നിരയില്‍ കുടമാളൂര്‍, കോട്ടക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി, ചിറക്കര മാധവന്‍ കുട്ടി മുതലായവരും രണ്ടാം നിരയില്‍ കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം രാമചന്ദ്രന്‍, കല്ലുവഴി വാസും, കലാനിലയം ഗോപാലകൃഷ്ണന്‍ മുതല്പേരും അരങ്ങു വാഴുന്ന കാലം. ഇതില്‍ കുടമാളൂരിന്റേയും കോട്ടക്കല്‍ ശിവരാമന്റേയും മാത്തൂര്‍ ഗോവിന്ദന്‍…

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

  • |

    കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത

    മനോജ് കുറൂർ July 20, 2011  നന്നേ ചെറുപ്പത്തില്‍ മധ്യോത്തര തിരുവിതാംകൂര്‍ പ്രദേശത്ത് ഞാന്‍ കണ്ട കഥകളികള്‍ക്ക് ശൈലീപരമായ വൈവിധ്യമുണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍, മാങ്കുളം, പള്ളിപ്പുറം, രാമന്‍‌കുട്ടി നായര്‍, ഹരിപ്പാട് രാമകൃഷ്ണപിള്ള, ഗോപി, മങ്കൊമ്പ്, സദനം കൃഷ്ണന്‍‌കുട്ടി, വാസു പിഷാരടി എന്നിങ്ങനെയുള്ള പുരുഷവേഷക്കാര്‍. അവര്‍ക്കൊപ്പം അന്നു സ്ത്രീവേഷങ്ങളവതരിപ്പിച്ചിരുന്നത് പ്രധാനമായും കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി എന്നീ നടന്മാരാണ്. കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു‌. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം,…

  • |

    ആ പുഴയുടെ വക്കത്തിരുന്ന്…

    വെണ്മണി ഹരിദാസ് സ്മരണ – 1(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ ശശിധരൻ May 30, 2017  ഹരിദാസേട്ടനെ ആദ്യം കാണുകയല്ല, കേൾക്കുകയാണുണ്ടായത്. അന്ന് ടേപ് റിക്കോർഡർ വന്നുതുടങ്ങുന്ന സമയമാണ്. നളചരിതം ഒന്നാം ദിവസത്തിൽ നളൻ ദൂതിനു പോകുന്ന ഭാഗത്തെ ‘ഹേ മഹാനുഭാവ’ എന്ന പദം. ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്നെ എവിടെയോ പിടിച്ചെടുക്കുന്ന ഒരനുഭവം. അന്ന് ഞാൻ  ഡൽഹിയിലാണ്. മൃണാളിനി സാരാഭായി എന്നെ ‘ദർപ്പണ’യിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ഹരിദാസേട്ടനും ബലരാമനുമൊക്കെയുള്ള ഒരു…

മറുപടി രേഖപ്പെടുത്തുക