കലാമണ്ഡലം ഹൈദരാലി എന്ന ഗവേഷകന്‍

രാജശേഖര്‍ പി. വൈക്കം

January 4, 2013 

കലാലോകത്തിനെന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്‌  കലാമണ്ഡലം ഹൈദരാലിയുടെ വിയോഗം. ഒരു ഗായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ  കഴിവ്‌ എന്തായിരുന്നുവെന്ന്‌  ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ പാട്ട്‌ കേട്ടിട്ടുള്ളവര്‍ക്കൊക്കെ അറിയാം. പക്ഷെ തന്‍റെ മറ്റുപല സിദ്ധികളും പുറം ലോകമറിയും മുന്പ്‌ അദ്ദേഹം യാത്രപറഞ്ഞു.

കിട്ടേണ്ടിയിരുന്ന പലേ ബഹുമതികളും വേണ്ടന്നു വച്ച്‌ ആ പ്രതിഭാശാലി  നടന്നകന്നു. ഉന്നത കലാകാരന്മാര്‍ നല്ല ഗവേഷകരാകുന്നത് അപൂര്‍വ്വമാണ്‌. വരും തലമുറക്കുവേണ്ടി കഥകളി സംഗീതത്തെ ക്കുറിച്ച്‌ ഒരു ഉത്തമ ഗ്രന്ഥത്തിന്റെ രചന അദ്ദേഹം തുടങ്ങി വച്ചിരുന്നു. അതില്‍ അദ്ദേഹം കഥകളിയുടെ മാത്രം എന്നു വിശേഷിപ്പിക്കാവുന്ന പാടി മുതലായ രാഗങ്ങള്, ദക്ഷിണാത്യ സംഗീതത്തിലുണ്ടെങ്കിലും സവിശേഷകളോടെ കഥകളിയില്‍ നിലനില്‍ക്കുന്ന ദ്വിജാവന്തി മുതലായ രാഗങ്ങള്, ഇവയിലുള്ള പദങ്ങള്‍ ഇവയെക്കുറിച്ചുള്ള പഠനമാണ്‌ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്.  ആശാന്മാര്‍ (മണ്മറഞ്ഞ് പോയവരുള്‍പ്പടെ) കിട്ടാവുന്ന ‘റിക്കോര്‍ഡിങ്ങ്സ്‌’ എല്ലാം സംഘടിപ്പിച്ച്‌, അതിനെ ആധാരമാക്കി പദങ്ങള്‍ അദ്ദേഹം സ്വരപ്പെടുത്തിയിരുന്നു.

വരും കാലത്തെ ഗായകര്‍ക്കു നമ്മുടെ സംഗീതത്തിന്റെ ‘തനിമ’യും ഗരിമയും  എന്തായിരുന്നു എന്നറിയിക്കുവാന്‍ വേണ്ടിയുള്ള പരിശ്രമമായിരുന്നു അത്. കര്‍ണാടക സംഗീതത്തിന്റെ വക്താവായിട്ടാണ്‌ അദ്ദേഹത്തെ പലരും കരുതിയിരുന്നതെങ്കിലും,  നമ്മുടെ സം ഗീതത്തിന്റെ ‘സവിശേഷത’ കള്‍ അദ്ദേഹം  അറിഞ്ഞറിഞ്ഞിരുന്നു.അതുനിലനിക്കണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഒരു പക്ഷെ കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലുമുള്ള അവഗാഹം അതിനെ അദ്ദേഹത്തെ നല്ലപോലെ സഹായിച്ചിരുന്നിരിക്കണം. കേന്ദ്ര സംഗീതഅക്കാദമി യുടെ ഫെല്ലോഷിപ്പ്‌ ലഭിച്ചപ്പോള്‍ അതിനായി തുടങ്ങിവച്ച ഗവേഷണം അതിന്റെ കാലാവധി കഴിഞ്ഞിട്ടും തുടര്‍ന്നിരുന്നു. പലരും ഫെല്ലോഷിപ്പിന്‌ എന്തെങ്കിലും വിഷയം തിരഞ്ഞെടുക്കുക, എങ്ങനെയെങ്കിലും ഒരു റിപ്പോര്‍ട്ട് തല്ലിക്കൂട്ടുക അതിനപ്പുറം ഗൌരവമായി ഒരു ഗവേഷണം നടത്തുന്നവര്‍ വിരളമാണ്‌. എന്നാല്‍ ശ്രീമാന്‍ ഹൈദരാലി അതിനൊരു അപവാദമായിരുന്നു.  തിരക്കുണ്ടായിരുന്നിട്ടും  അദ്ദേഹം രണ്ടു വര്‍ഷവും കൃത്യമായി ‘പ്രോഗ്രസ്സ്‌ റിപ്പോര്‍ട്ട്’ അയക്കുകയും അന്തിമ റിപ്പോര്‍ട്ട് വളരെ വിശദമായിതന്നെ എഴുതി അയക്കുകയും ചെയ്തു. അതു വിപുലീകരിച്ച്‌ നല്ല ഒരു ഗവേഷണ ഗ്രന്ഥം എന്ന ആശയം മനസ്സില്‍ കൊണ്ടുനടന്നിരുന്നതു കൊണ്ടാണ്‌ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ വളരെ  മെനക്കെട്ട്‌ ആ പ്രോജറ്റ്‌ ചെയ്തത്‌. അദ്ദേഹത്തിനു ഗവേഷണം ഒരു ഇഷ്ടപ്പെട്ട വിഷയമായിരുന്നു. ഒരു ഗവേഷകനു വേണ്ട അറിവും അന്വേഷണ ബുദ്ധിയും അദ്ദേഹത്തിനു്‌  വേണ്ടുവോളമോ വേണ്ടതിലധികമോ ഉണ്ടായിരുന്നു. വിധി അനുവദിച്ചിരുന്നെങ്കില്, നമ്മെ പാടി രസിപ്പിക്കുക മാത്രമല്ല,  കലാലോകത്തിനു അദ്ദേഹം കനത്ത സംഭാവനകള്‍ ചെയ്യുമായിരുന്നു. ‘മൂറിയടന്തയുടെ വിലാപം’  മുതലായ ലേഖനങ്ങളിലൊതുങ്ങിപ്പോകേണ്ടിയിരുന്ന ഒന്നല്ല ആ പ്രതിഭ. അതുപോലെ  ഗവേഷണത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല ആ ‘ക്രിയേറ്റിവിറ്റി’, ഇത്തരുണത്തില്‍  അദ്ദേഹത്തിന്റെ സാരമതി രാഗത്തിലുള്ള  മോഹിനിയാട്ടവര്‍ണ്ണം ഓര്‍ത്തുപോകുന്നു. ഇതുകണ്ട്‌  ശ്രീ ഡോക്ടര്‍ ബാലമുരളീകൃഷ്ണ അയച്ച അഭിനന്ദന കത്തും ഓര്‍ത്ത് പോകുന്നു.

നടന്റെ ‘വാചികാഭിനയ’ മാണ്‌ കഥകളിയില്‍ ഗായകന്‍ നിര്‍വഹിക്കുന്നതെന്ന പൂര്‍ണ്ണമായ അവബോധം ‘ഹൈദരാലി സംഗീത’ത്തെ വ്യതിരിക്തമാക്കിയിരുന്നത്‌. വിരുദ്ധോക്തി ആവിഷക്കരിക്കുവാന്‍ ഗോപിയാശാന്‍ , ‘ഉചിതം, അപരവരണോദ്യമ’ത്തില്‍ ,ഉചിത മുദ്ര  ആവര്‍ത്തിച്ച്‌  പെട്ടെന്ന്‌ മുഴുമിപ്പിക്കാതെ നിര്‍ത്തുന്ന രീതി ഉണ്ടല്ലോ. സമര്‍ത്ഥമായി ആലാപനത്തിലും ഈ വിരാമം അദ്ദേഹം  കൊണ്ടുവന്നതിന്റെ  ഉചിതജ്ഞത പറഞ്ഞറിഞ്ഞറിയിക്കേണ്ടതില്ലല്ലോ! അവസാനകാലത്ത്‌ അദ്ദേഹം  നടന്റെ അരങ്ങിലേ ചലനത്തിലെ ‘റിഥമിക്‌ പാറ്റേണ്‍’ തന്റെ ആലാപനത്തിലേക്കു ആവാഹിച്ചു പ്രതിഫലിപ്പിക്കുന്ന ഒരു പുതിയ രീതി  അദ്ദേഹം രൂപപ്പെടുത്തിവന്നിരുന്നു അഥവാ ആ ആലാപനത്തില്‍  അറിയാതെ രൂപപ്പെട്ടു വന്നിരുന്നു. അതു അരങ്ങില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഒരു ശൈലി ആകുന്നതിനു മുമ്പ്‌, 2006 ജനുവരി 05 വന്നു. ഇങ്ങനെ ആലോചിക്കും തോറും കഥകളി ലോകത്തിന്‌ അദ്ദേഹത്തിന്റെ വേര്‍പാട്‌ ഉണ്ടാക്കിയിട്ടുള്ള നഷ്ടം അക്ഷരാര്‍ത്ഥത്തില്‍ കനത്തതെന്നു വീണ്ടും വീണ്ടും ബോദ്ധ്യപ്പെട്ടുകൊണ്ടേയിക്കുന്നു. ‘ഓര്‍ത്താല്’ എല്ലാ അര്‍ത്ഥത്തിലും  ‘വിസ്മയ’ മായിരുന്നു എന്റെ പ്രിയ സുഹൃത്തിന്റെ  ഓര്‍മ്മക്കുമുന്നില്‍ എന്റെ ആഅദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Similar Posts

  • കലാമണ്ഡലം പത്മനാഭൻ നായർ – ഒരനുസ്മരണം

    ഡോ. ടി.എസ്. മാധവൻ‌കുട്ടി April 24, 2011 കേരള സർക്കാറിന്റെ ഒരു വകുപ്പായ കേരള ഗ്രന്ഥശാലാസംഘത്തിന്റെ മാസികയായ “ഗ്രന്ഥാവലോക”ത്തിലേയ്ക്കായി, കലാമണ്ഡലം പത്മനാഭൻ നായർ അന്തരിച്ച അവസരത്തിൽ എഴുതിയ ഒരു ലേഖനം. യശഃശരീരനായ, ആചാര്യവര്യനായിരുന്ന കലാമണ്ഡലം പത്മനാഭൻ നായരെ കുറിച്ചാലോചിയ്ക്കുമ്പോൾ എന്റെ മനസ്സിൽ ഉയർന്നുവരുന്ന ഒരു ചിത്രം, നല്ലവണ്ണം മൂത്തു പഴുത്ത്‌ ഹൃദ്യമായ സ്വാദോടുകൂടിയ നിരവധി ഫലങ്ങൾ തൂങ്ങി നിൽക്കുക കാരണം, കുനിഞ്ഞ കൊമ്പുകളോടുകൂടി പന്തലിച്ചു നിൽക്കുന്ന ഒരു വലിയ വൃക്ഷത്തിന്റേതാണ്‌. സമീപിയ്ക്കുന്നവർക്കെല്ലാവർക്കും മധുരം നൽകുന്ന പെരുമാറ്റത്തോടും, കഥകളിയുടെ…

  • ഒരു കഥകളി സ്നേഹാർച്ചന

    ഹേമാമോദസമാ – 13 ഡോ. ഏവൂർ മോഹൻദാസ് September 22, 2013  (മണ്മറഞ്ഞ പ്രശസ്ത നടൻ ഡോ. നരേന്ദ്രപ്രസാദിന്റെ അഞ്ചാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി 3-11-2008ൽ മാവേലിക്കര പല്ലാരിമംഗലത്ത് നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘കേരള കലാമണ്ഡലം-കഥകളി നൂറരങ്ങു’ പരിപാടിയുടെ ഉത്ഘാടന വേളയിൽ ഞാൻ ചെയ്ത പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ) കലാസ്നേഹികളേ, കേരളത്തിന്റെ സാഹിത്യ-വിദ്യാഭ്യാസ-നാടക-ചലച്ചിത്ര രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പ്രൊഫ. (ഡോ) നരേന്ദ്രപ്രസാദ് അരങ്ങൊഴിഞ്ഞിട്ടു ഇന്ന് അഞ്ചാണ്ടുകൾ തികയുന്നു. പ്രതിഭാധനനായ ഒരദ്ധ്യാപകനും അതുല്യ നിരൂപകനും നടനും ആയിരുന്ന…

  • ഹാഹന്ത ഹവേലീചരിതം

    ശ്രീവല്‍സന്‍ തീയ്യാടി May 30, 2012 (ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം 2) പതിവിലും വൈകി എഴുന്നേറ്റ അവധി ദിവസം. ഫ്ലാറ്റില്‍ മടിച്ച് കൂടുകയായിരുന്നു. ഉച്ച തിരിഞ്ഞു. സായംകാലത്തും ഒടുങ്ങാത്ത ചൂട്. ദല്‍ഹിയിലെ തീക്ഷ്ണവേനല്‍ അങ്ങനെയാണ്. അസ്തമന സമയത്തും സൂര്യന്‍ പ്രതാപി തന്നെ. ഒന്ന് പുറത്തെ ബാല്‍ക്കണിയില്‍ പോയിരിക്കാമെന്നു വിചാരിച്ചാല്‍‍, തിണ്ണയും കസേരയുമൊക്കെ പൊള്ളുന്നപോലെയാണ് കിടപ്പ്. പൊടുന്നനെയാണ് ശബ്ദം കേട്ടത്. ആകാശത്ത് ഇടി വെട്ടിയതാണ്. ക്ഷണനേരം കൊണ്ട് പുറത്തെ അന്തരീക്ഷം മാറി. ആര്‍ത്തടിക്കുന്ന പൊടിക്കാറ്റ്. ആന്ധി എന്ന്…

  • പുറത്തുവരുന്നത് കഥാപാത്രത്തിന്റെ ഭാവം

    എൻ. രാംദാസ് August 2, 2017 വെണ്മണി ഹരിദാസ് സ്മരണ – 7(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) ആലപ്പുഴ-ചേർത്തല ഭാഗത്തൊക്കെ ഒരു കാലത്ത് കഥകളിയുണ്ടെങ്കിൽ എമ്പ്രാന്തിരി-ഹരിദാസ് ടീമാണ് പാട്ട്. അന്നൊന്നും ഹരിദാസേട്ടനില്ലാതെ എമ്പ്രാന്തിരി പാടിക്കണ്ടതായി ഓർമയില്ല. പോറ്റീന്നൊക്കെയാ ആൾക്കാര് എമ്പ്രാന്തിരിയെ വിളിക്കുക. ഞാനും ആ ഒഴുക്കിൽ എമ്പ്രാന്തിരിയുടെ കൂടെത്തന്നെയാണ്. പക്ഷെ അപ്പോൾ പോലും ഇങ്ങനൊരു തോന്നല്, സ്വല്പം കൂടി നല്ലൊരു ശബ്ദവും സംഗീതവും വരുന്നത് ഹരിദാസേട്ടന്റെയടുത്തുനിന്നാണല്ലൊ എന്ന്. ഒന്നും എനിക്കറിയില്ല, രാഗമെന്താന്നറിയില്ല, സംഗീതമറിയില്ല, എങ്കിലും അങ്ങനൊരു തോന്നല്. അന്നൊക്കെ…

  • ചേർത്തല കുട്ടപ്പക്കുറുപ്പാശാനെ അനുസ്മരിക്കുമ്പോൾ

    പള്ളം ചന്ദ്രൻ June 28, 2019 1941-42 കാലം. പിൽക്കാലത്ത് പ്രശസ്ത നടൻമാരായ നാടകം വേലുപ്പിള്ള യാശാൻ, കുറിച്ചി കുഞ്ഞൻ പണിക്കരാശാൻ, കൃഷ്ണപിള്ളയാശാൻ മുതലയാവരുടെ ഗുരുവായിരുന്ന എന്റെ മുത്തച്ഛൻ പള്ളം മാതുപിള്ളയാശാന്റെ പ്രശസ്ത കത്തിവേഷമായിരുന്ന ചെറിയ നരകാസുരനെയാണ് ഞാനാദ്യം ദർശിച്ച കഥകളി വേഷം. അമ്മയുടെ മടിയിലിരുന്ന് കളി കാണുകയായിരുന്നു. അരങ്ങിലൂടെ മുത്തശ്ശനുകിട്ടിയ പാരിതോഷികം മുന്നിലിരുന്ന എന്റെ മടിയിലേക്ക് തന്നതും ഞാൻ ഞെട്ടിപ്പോയതുമാണാദ്യ കഥകളി ദൃശ്യ സ്മരണ.അക്കാലം മുതൽ കഥകളിഭ്രാന്തു പിടിച്ച ഓട്ടം ഇന്നും തുടരുന്നു. അറിയാറായ കാലം…

  • രമേഷല്ല, രമയൻ

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 13 ശ്രീവത്സൻ തീയ്യാടി July 25, 2013 ദാക്ഷണ്യമില്ലാത്ത പേമാരിയായിരുന്നു ആ കർക്കിടകത്തിൽ. വെളുപ്പിലെ ഉഴിച്ചിൽ കഴിഞ്ഞ് മേലാകെ മെഴുക്കുമായി പുഴയിൽ കുളിക്കാൻ പോവുന്ന കുട്ടികൾ എങ്ങനെ കുട പിടിച്ചാലും നനഞ്ഞേ പോക്കും വരവും നടക്കൂ. സ്ഥാപനത്തിന്റെ പടി കടന്ന്, ചെമ്മണ്‍പാതയിറങ്ങി, തുറസ്സായ നെൽവയലുകൾ താണ്ടി, തീവണ്ടിപ്പാലത്തിനു ചുവടെയുള്ള ഗുഹ മുറിച്ചു കടന്നു വേണം തടയണ കെട്ടിയ തുള്ളിക്കളിനദിയുടെ പടിഞ്ഞാറെ വശത്തെ കടവെത്താൻ. സോപ്പിനു പുറമേ ഇടക്ക് പൊടിച്ച വാക കൊണ്ടുരച്ച്…

മറുപടി രേഖപ്പെടുത്തുക