ഇന്ദ്രാദിനാരദം – 2

ഹേമാമോദസമാ – 6

ഡോ. ഏവൂർ മോഹൻദാസ്

September 13, 2012 

ദേവസ്ത്രീകളെപ്പോലും നിഷ്പ്രഭരാക്കുന്ന ലോകോത്തരസൌന്ദര്യധാമമായ ദമയന്തിക്ക് ഒരുത്തനിൽ ഗാഢമായ അനുരാഗം ഉണ്ടെന്നും അവന്റെ ഗുണഗണങ്ങൾ വച്ചു നോക്കിയാൽ ദമയന്തിയെ അവനു തന്നെ ലഭിക്കും എന്നും ഭൈമീകാമുകൻമാരായ രാജാക്കന്മാർ സ്വയംവരത്തിനു കൂടുമ്പോൾ ദമയന്തിയെച്ചൊല്ലി കലഹമുണ്ടാകാം (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) എന്നും ഇന്ദ്രനോട് പറഞ്ഞിട്ടാണ് നാരദർ സ്വര്‍ഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക്‌ യാത്ര തിരിച്ചത്. ഈ ഒരുവരി പദത്തിന്റെ (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) പേരിലാണ് എല്ലാ സാഹിത്യ പണ്ഡിതന്മാരും സ്വയംവരസമയത്തു അനർത്ഥമുണ്ടാകും എന്ന് നാരദൻ ഇന്ദ്രനോട് സൂചിപ്പിച്ചു, ഇന്ദ്രനെ സ്വയംവരസ്ഥലത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നതായി പറയുന്നത്. കലഹമുണ്ടാകാതെ സ്വയംവരം മംഗളകരമായി നടത്തിക്കൊടുക്കുവാൻ ഇന്ദ്രനെ നാരദർ പ്രേരിപ്പിക്കുന്നതായി പറയുന്നതും ഈ ഒരു വരി പദത്തിന്റെ പേരിലാണ്. കഴിഞ്ഞ ഭാഗത്തിൽസൂചിപ്പിച്ചതുപോലെ ഒരു വിശേഷ ദേവപരിവേഷത്തോടെ നാരദനെയും ഇന്ദ്രനെയും നോക്കിക്കണ്ടാൽ ഇങ്ങിനെ ഒരു എഴുതാപ്പുറം വായിച്ചെടുക്കാം എന്നല്ലാതെ, ആട്ടക്കഥാ സാഹിത്യപ്രകാരം ഇങ്ങിനെയൊരു വ്യാഖ്യാനത്തിനു യാതൊരു ന്യായീകരണവും കാണുന്നില്ല. നാരദനിൽ നിന്നും ഈ വാർത്തയൊക്കെ ഗ്രഹിച്ച ഇന്ദ്രൻ ആരാണ്? പുരാണങ്ങളിൽ ഇന്ദ്രൻ സുഖിമാനും വിഷയാസക്തനും സ്ത്രീലമ്പടനും (ഗൌതമശാപം ഓര്‍ക്കുക) സ്വന്തം പദവിയിൽ അങ്ങേയറ്റം ഊറ്റം കൊള്ളുന്നവനുമാണ്. അങ്ങിനെ ഒരാളിനോടു ഭൂലോകസുന്ദരിയായ ദമയന്തിയുടെ കാര്യം ഏഷണിക്കാരനായ നാരദർ പറയുമ്പോള്‍ അതിലെന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കാൻ പ്രയാസം ഉണ്ടാകേണ്ടതില്ല. ഇന്ദ്രനെ ഭൈമീകാമുകനാക്കി ഇളക്കി വിടാൻ തന്നെയാണ് ഉണ്ണായിയുടെ നാരദർ ശ്രമിച്ചത്.

ഇന്ദ്രൻ മറ്റു മൂന്ന് ദേവന്മാരോടും (അഗ്നി,യമൻ, വരുണൻ) കൂടി ദമയന്തീസ്വയംവരത്തിൽ പങ്കെടുക്കുവാൻ ഭൂമിയിലേക്ക്‌ യാത്ര തിരിച്ചു. വഴിമദ്ധ്യേ ദൂരെ നിന്നും വരുന്ന നളനെ അവർ കാണുന്നു. ഇവിടെ ശ്ലോകത്തിൽ ‘വൃഷാജഗാദകുതുകീ തൽപ്രേഷണേ താംപ്രതി’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതിനെ ‘അവളുടെ അടുക്കലേക്കു അവനെ അയക്കാനാഗ്രഹിച്ചു പറഞ്ഞു’ എന്ന് ദേശമംഗലം രാമവാര്യരും ‘അവനെ അവളുടെ അടുക്കലേക്കു അയക്കുന്നതിൽ കുതുകിയായ ഇന്ദ്രൻ പറഞ്ഞു’ എന്ന് ഡോ. എസ്. കെ. നായരും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇത് എതുവിധത്തിലായാലും നളനെ ദമയന്തിയുടെ അടുക്കലേക്ക് അയക്കാൻ ആഗ്രഹിച്ച് ഇന്ദ്രൻ പറഞ്ഞു എന്നതിൽ സംശയം ഇല്ല. ദൂരെ നിന്നും നളനെ കാണുന്ന ഇന്ദ്രൻ പറയുന്നു (ഇത് സ്വയം പറയുന്നതോ അല്ലെങ്കിൽ കൂടെയുള്ള മറ്റു മൂന്ന് പേരോടും പറയുന്നതോ ആണെന്ന് ചിന്തിക്കാം)

‘മിളിതം പദയുഗളേ നിഗളതയാ
മാര്‍ഗ്ഗിതയാലതയാ’

(തേടിയ വള്ളി കാലില്‍ ചുറ്റി) എന്ന് സാരം. എങ്ങിനെയാണ് ഇന്ദ്രന്, നളൻ ‘തേടിയ വള്ളി’ ആകുന്നതു? ‘തേടിയ വള്ളി’ യാകയാൽ ആ വള്ളിയെക്കുറിച്ച് ഇന്ദ്രന് മുൻപേ അറിയാം എന്നർത്ഥം വരുന്നു. ഇന്ദ്രനെ നാരദർ സ്വര്‍ഗ്ഗത്തിൽ സന്ദർശിച്ചപ്പോൾ ‘ഉറപ്പുള്ളോരനുരാഗം അവൾക്കുണ്ടങ്ങോരുത്തനിൽ, ലഭിച്ചീടുമവനവളെഗ്ഗുണൈ,രവൾ’ എന്ന് പറഞ്ഞതല്ലാതെ അതാരാണെന്നു പറഞ്ഞിരുന്നില്ല. പക്ഷെ ഇന്ദ്രൻ നളനോട്

‘അതിപരിചിത,നതിനാൽ നിന്നെയും
അറിവനഹം, നളനല്ലയോ നീ’

എന്നാണ് ചോദിക്കുന്നത് (രംഗം 7, പദം 1).

ഈ രംഗം ‘നളോപാഖ്യാന’ത്തിൽ വർണിച്ചിരിക്കുന്നത്‌ ഇങ്ങിനെയാണ്‌ :

മന്നിലായിട്ടു നളനെ വഴിയിൽ കണ്ടു വാനവർ
രൂപസമ്പത്തിനാൽ മൂർത്തിമാനാം കാമൻ കണക്കിനെ
രവിഭാസ്സാം നളനെയാ ലോകപാലകർ പാർത്തുടൻ
സങ്കല്പംകെട്ടഴകു കണ്ടദ്ഭുതപ്പെട്ടു നിന്നുപോയ്
ആകാശത്തങ്ങു വിമാനങ്ങൾ നിർത്തിയിട്ടങ്ങു ദേവകൾ
താഴത്തിറങ്ങിച്ചെന്നിട്ട് നളനോടോതിനാർ നൃപ!
“സഹായം ചെയ്ക ഞങ്ങൾക്ക് ദൂതനാവൂ നരോത്തമാ!”

നരോത്തമനായ നളനെ ഇന്ദ്രൻ ഇതിനു മുൻപ് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചു കേട്ടറിഞ്ഞുള്ള പരിചയം ഉണ്ടെന്നർത്ഥം. നാരദർ സൂചിപ്പിച്ച ‘ ഭൈമീകാമുകൻ’ നളനായിരിക്കുമെന്നു ഇന്ദ്രന് നേരത്തെ തന്നെ ഊഹമുണ്ടായിരുന്നത്, സ്വയംവരത്തിനു പോകുന്ന രാജാക്കന്മാർക്കിടക്ക് നളനെ കാണുക കൂടി ചെയ്തപ്പോൾസ്ഥിരീകരിക്കാൻ കഴിഞ്ഞു എന്ന് കരുതാം.

‘തേടിയ വള്ളി കാലിൽ ചുറ്റി’ എന്ന മലയാള ഭാഷാപ്രയോഗത്തിനു ഇത് പറയുന്ന ആളിന് ആ വള്ളിയെക്കൊണ്ട് എന്തോ കാര്യം സാധിക്കാനുണ്ട് എന്നൊരു ധ്വനി ഉണ്ട്. ഡോ. എസ്. കെ.നായരുടെ അഭിപ്രായത്തിൽ നളനെ സഹായിക്കണം എന്നൊരു ആഗ്രഹം മാത്രമേ ഇന്ദ്രനുള്ളൂ. ‘ചിരശ്രുതീദൃഢീകൃതപ്രിയനളാഭനെ’ ദമയന്തിക്ക് കാണിച്ചു കൊടുക്കുക എന്നതാണ് ഇന്ദ്രന്റെ ആഗ്രഹമത്രേ! അതുകൊണ്ടാണ് ‘അവളുടെ അടുക്കലേക്കു അവനെ അയക്കുന്നതിൽ കുതുകിയായ ഇന്ദ്രൻ പറഞ്ഞു’ എന്ന് ഡോ. നായർ മേൽപ്പറഞ്ഞ ശ്ലോകത്തിനു അർഥം നൽകിയത്. പക്ഷെ ഒരാളെ എനിക്ക് സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അയാളെ കാണുമ്പോൾ ‘തേടിയ വള്ളി കാലിൽ ചുറ്റി’ എന്ന് പറഞ്ഞു ‘എന്റെ ആഗ്രഹം നിറവേറ്റാൻ നീ സഹായിക്കണം’ എന്ന് പറയുമോ? ഈ ഭാഷാപ്രയോഗത്തിൽ നിസ്വാർത്ഥകർമ്മത്തിന്റെ ധ്വനിയല്ല; മറിച്ചു സ്വാർത്ഥതയുടെ ധ്വനിയല്ലേ ഉള്ളത്? നളൻ ഭൈമീകാമുകനാണ്. മാന്യനും സത്യവ്രതനും ആണ്. ദമയന്തിയെ തങ്ങളുടെ ആഗ്രഹം അറിയിച്ചു അവളെ നേടുന്നതിനു തങ്ങളെ സഹായിക്കാൻ നളനെക്കാൾ വേറെ നല്ലൊരാളേ ഈ സന്ദര്‍ഭത്തിൽ ഭൂമിയിൽ കിട്ടില്ല എന്ന് ഇന്ദ്രനറിയാം. ദേവേന്ദ്രനായ തന്റെ ഇംഗിതത്തിനു ധർമ്മിഷ്ഠനും നീതിമാനുമായ നളൻ എതിര് നിൽക്കുകയില്ല എന്നും ഇന്ദ്രനറിയാം. അതുകൊണ്ടാണ്, അല്പം അപേക്ഷാസ്വരത്തിലാണെങ്കിലും നളനോട് ഇന്ദ്രൻ പറയുന്നത്

അമരതരൂനകലെ വെടിഞ്ഞു നിൻ
അരികിൽ വന്നു വയമൊന്നിരപ്പാൻ

(ചോദിക്കുന്നതെന്തും തരുന്ന കല്പവൃക്ഷത്തെപ്പോലും വെടിഞ്ഞു നിന്നോടൊരു കാര്യം യാചിക്കാൻ വന്നിരിക്കുകയാണ് ഞാൻ).

ഇവിടെ യാചിക്കുന്നയാൾ ദേവേന്ദ്രനും ദാനം നല്‍കേണ്ടയാൾ മനുഷ്യനുമാണ്. മാന്യനായ നളനു തന്റെ പരിമിതികൾ നല്ലവണ്ണം അറിയാം. അതുകൊണ്ട് കാര്യം എന്താണെന്നുപോലും ചോദിക്കാതെ ‘ധംഭോളിധര, ചൊന്നതമ്പോട് ചെയ്യാം’ എന്ന് വാക്കും കൊടുത്തു. (ഒരു ചിന്തയുമില്ലാതെ നളൻ ഇങ്ങനെ വാക്ക് കൊടുത്തത് ഒട്ടും ശെരിയായില്ലെന്നു യശഃശ്ശരീരനായ ശ്രീ. സി. അച്യുതമേനോൻ എഴുതിയതിനു, അത് നൂറു ശതമാനവും ശെരിയായിരുന്നുവെന്നു ഡോ. എസ്.കെ.നായർ മറുപടി എഴുതിയിട്ടുള്ളത് ഇവിടെ ഓർമ്മിക്കട്ടെ). ഇതില്‍ സന്തുഷ്ടനായ ഇന്ദ്രൻ

‘പാൽപ്പൊഴിയും മൊഴി ദമയന്തിയെ
ക്കേൾപ്പതിനായി രാപ്പകൽ പോരാ
താല്പര്യം വേൾപ്പതിനുണ്ടത്
ചേർപ്പതിന്നായ് നീ തുടരേണം’

എന്ന് നളനു നിർദ്ദേശവും കൊടുത്തു. ധർമ്മസങ്കടത്തിലായ നളൻ

‘ഭൈമീകാമുകനല്ലോ ഞാൻ ദേവ-
സ്വാമികളെ കരുണവേണം
മാമിഹ നിയോഗിക്കലാകാം, ചെന്നാൽ
കാണ്മാനും കഴിവരാ പറയാനുമഭിമതം’

(ഞാനും അവളുടെ കാമുകനാണ്. അങ്ങയുടെ അഭിലാഷം അറിയിക്കാൻ എന്നെ അവളുടെ അടുക്കലേക്കയച്ചാൽ എനിക്കവളെ കാണാനോ കണ്ടാൽ തന്നെ കാര്യം പറയാനോ ഉള്ള കെൽപ്പുണ്ടാകില്ല). ഇങ്ങനെ പറഞ്ഞ നളനെ യമധര്‍മ്മൻ അല്പം ശാസിച്ചു. വിനയത്തോടെ നളൻ ദേവദൂതനാകാന്‍ സമ്മതിച്ചു. സന്തുഷ്ടനായ ഇന്ദ്രൻ ‘തിരസ്കരണി’ മന്ത്രവും ഉപദേശിച്ചു

‘വരിക്കണം ഞങ്ങളിൽ നാലരി-
ലൊരുത്തനെന്നുരക്ക ഭവാൻ’

എന്നും പറഞ്ഞു നളനെ ദമയന്തിയുടെ സമീപത്തേക്കയക്കയും ചെയ്തു. ഇതുവരെ കഥയിൽ ‘ഇന്ദ്രാദികൾക്ക് ദമയന്തിയിൽ താത്പര്യം ഇല്ലായിരുന്നു’ എന്ന് കരുതുവാൻ ഒരു ന്യായവും ഇല്ല. ഇന്ദ്രന് ‘തേടിയ വള്ളി’ തന്നെയായിരുന്നു നളൻ. ‘അല്ല’ എന്നു പറയുന്ന നളചരിതവ്യാഖ്യാനങ്ങൾക്ക് ദേവപരിവേഷത്തിന്റെ പിൻബലം ഉണ്ടാകാം എന്നല്ലാതെ ‘കന്യകാരത്നമവളിൽ വൃന്ദാരകന്മാര്‍ക്ക് മോഹം’ എന്ന് എടുത്തുപറയുന്ന ആട്ടക്കഥാസാഹിത്യത്തിന്റെ പിൻബലം ഉണ്ടാകുമെന്ന് കരുതുക വയ്യ.

(തുടരും)

Similar Posts

  • |

    കോതച്ചിറി

    ശ്രീവത്സൻ തീയ്യാടി May 23, 2017  ഓർമകൾക്കൊരു കാറ്റോട്ടം – 20  കാൽ നൂറ്റാണ്ടൊക്കെ മുമ്പ് കീഴ്പടം തറവാട് ലക്ഷ്യമാക്കി ഇടയ്ക്കിടെ പോവുമ്പോൾ വെള്ളിനേഴിയിൽ ഇത്രയൊന്നും റബ്ബർക്കാടുകളില്ല. പലനില കളിമൺതിട്ടകളിൽ തീർത്ത ഉൾവള്ളുവനാടൻ ഗ്രാമത്തിൽ പാതവശങ്ങളിലും പാടത്തേക്കുള്ള ഇറക്കങ്ങളിലും വീട്ടുതൊടികളിലും ഒക്കെയായി അവിടിവിടെ കരിമ്പനകൾ നിന്നനിൽപ്പിൽ ഉലയും. ഇരുണ്ടയുടലിനു മീതെ നീലമനയോല തേച്ച കൂറ്റൻ കുറ്റിച്ചാമരങ്ങൾ. തപസ്സുചെയ്യും പോലെ കാണേ അടുത്തനിമിഷം കാറ്റത്തു അലറുന്ന വല്ലാത്തതരം താടിവേഷങ്ങൾ. സമീപപട്ടണമായ ചെർപ്പുളശേരിനിന്ന് പട്ടാമ്പിക്ക് യാത്രചെയ്താലും വഴിപ്പെടും ഇതുപോലെ നെട്ടനെരൂപങ്ങൾ. ലേശംകൂടി…

  • നളചരിതം – വേരുകള്‍ തേടി (ഭാഗം 3)

    ഹേമാമോദസമാ 11 ഡോ. ഏവൂർ മോഹൻദാസ് March 7, 2013  കൊല്ല വര്‍ഷം എട്ടാം നൂറ്റാണ്ടില്‍ (എ.ഡി. പതിനാറാം നൂറ്റാണ്ട്) തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന അനുഷ്ഠാന  കലാരൂപങ്ങളുടെയും പയറ്റു പാരമ്പര്യങ്ങളുടെയും പശ്ചാത്തലത്തില്‍ കൊട്ടാരക്കര തമ്പുരാന്‍ മെനഞ്ഞെടുത്ത  രാമനാട്ടം  എന്ന  ദ്രാവിഡകലയെ അതിന്റെ വടക്കോട്ടുള്ള വ്യാപനകാലത്ത് ഉത്തരകേരളത്തിലെ കൂടിയാട്ടം, തെയ്യം-തിറ മുതലായ അനുഷ്ഠാനകലാരൂപങ്ങളുടെ ഉജ്ജ്വല ഭംഗികള്‍ വിളക്കി ചേര്‍ത്തു വെട്ടം തമ്പുരാന്‍ പരിഷ്ക്കരിച്ചു കഥകളിയാക്കി പരിണമിപ്പിച്ചതിന്‍ ശേഷം കോട്ടയം തമ്പുരാന്‍ നൃത്ത-നൃത്യ-വാദ്യ തൌരത്രികങ്ങളുടെ ശാസ്ത്രീയ അടിത്തറയില്‍ വികസിപ്പിച്ചു ഒരു…

  • |

    ഒക്ടോബര്‍ ഒമ്പത് – ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്….

    എം.കെ. അനിയന്‍ October 8, 2013 കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന “കുറുപ്പ്സംഗീതം” അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി. കാല്‍നൂറ്റാണ്ടിനുശേഷവും ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതത്തെ അന്വേഷിക്കുകയും, ആസ്വദിക്കുകയും, ആരാധിയ്ക്കുകയും ചെയ്യുന്നവരില്‍ പുതു തലമുറയില്‍പ്പെട്ടവരും ഉണ്ടെന്നത്…

  • ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ

    ഹേമാമോദസമാ – 15 ഡോ. ഏവൂർ മോഹൻദാസ് January 12, 2014  നളചരിതം  രണ്ടാം  ദിവസം  കഥയുടെ  എട്ടാം  രംഗത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദമയന്തിയുടെ വിചാരപദമാണ് ഇവിടെ പ്രതിപാദ്യവിഷയം. തന്നെ പെരുമ്പാമ്പിന്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാളൻ പ്രണയാഭ്യർത്ഥനയുമായി പിറകെ കൂടിയപ്പോൾ ദമയന്തി ചിന്തിക്കുന്ന പദമാണ്, അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂഅത് കേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂഅബലേ! നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-ന്നമരേന്ദ്ര വരമുന്നൊണ്ടതിന്നുപകരിപ്പൂ ‘നിന്റെ പാതിവ്രത്യവൃതഭഞ്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ’ എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ…

  • |

    ശിഷ്യന്‍റെ പ്രണാമം

    പാലനാട് ദിവാകരന്‍ March 3, 2013 കുറുപ്പാശാന്‍റെ സംഗീതമാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന്‍റെ അതുല്യതയും അനന്യതയും പ്രകീര്‍ത്തിക്കേണ്ടിവരുന്നു.  ശിഷ്യന്‍, ആരാധകന്‍, ആസ്വാദകന്‍ എന്നീ നിലകളില്‍ ബഹുമാനിതനാണ്‌, ആദരണീയനാണ്‌ എനിക്ക് കുറുപ്പാശാന്‍. ഈ നിലയ്ക്ക് അദ്ദേഹത്തിന്‍റെ പാട്ടിനെ വിലയിരുത്തി എഴുതുക അപരാധമാണ്‌. ശിഷ്യന്‍ ആശാനെ വിലയിരുത്താന്‍ പാടില്ല. ഇതൊരു നിരീക്ഷണം മാത്രമാണ്‌. ഒപ്പം പാടിയതിന്‍റെ, കേട്ടതിന്‍റെ അനുഭവവിചാരങ്ങള്‍ മാത്രം. ആരാധന കലര്‍ന്ന ആദരവോടേയാണ്‌ ആശാന്‍റെ പാട്ടുകളെ പറ്റി പറയുന്നത്. കുറുപ്പാശാന്‍ പാടുമ്പോള്‍ ഒട്ടും ബുദ്ധിമുട്ടുന്നില്ല. സംഗീതത്തിന്‍റെ ധര്‍മ്മം അനുസരിയ്ക്കുകയാണ്‌ ചെയ്യുന്നത്….

  • |

    ശ്രുതിയിൽനിന്ന് അണുവിട മാറാതെ

    വെണ്മണി ഹരിദാസ് സ്മരണ – 2(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) മാവേലിക്കര പി. സുബ്രഹ്മണ്യം June 12, 2017  തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിലായിരുന്നു എന്റെ സംഗീത പഠനം. കോളേജിൽ പഠിച്ചിരുന്ന കാലത്താണ് കഥകളിയിലുള്ള സംഗീതപരമായ കാര്യങ്ങളും താ‍ളസംബന്ധിയായ കാര്യങ്ങളും അഭിനയ പ്രധാനമായ കാര്യങ്ങളുമൊക്കെ കുറച്ചു ശ്രദ്ധിച്ചു തുടങ്ങിയത്. അന്നവിടെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഒരു കഥകളി. മൂന്നു കഥകളാണ്. കോട്ടയ്ക്കൽ ശിവരാമന്റെ പൂതനാമോക്ഷം, കൃഷ്ണൻ നായരാശാനും സദനം കൃഷ്ണൻകുട്ടിയും ചേർന്നുള്ള സുഭദ്രാഹരണം, പിന്നെ ദുര്യോധനവധം. അന്നു പാട്ട് ഗംഗാധരാശാനായിരുന്നു. കളികണ്ടുകൊണ്ടിരിക്കുമ്പോൾ…

മറുപടി രേഖപ്പെടുത്തുക