മത്തവിലാസം കഥകളി

സുരേഷ് കുമാർ ഇ.ബി/രേണുക വര്‍മ്മ/മോഹന്‍ കുമാര്‍ പി.

Monday, October 8, 2012

മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ്‌ എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (കപാലി), കലാ. സോമന്‍ (ധനദാസന്‍), കുടമാളൂര്‍ മുരളീകൃഷ്ണന്‍(ദേവസോമ), ഫാക്റ്റ് മോഹനന്‍ (ഭ്രാന്തശിവന്‍) എന്നിവരായിരുന്നു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ഈ വേഷങ്ങല്‍ക്കെല്ലാം ആടാനുള്ള നാടകീയ സന്ദര്‍ഭങ്ങള്‍ രചയിതാവ് കഥയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കപാലിയുടെ വേഷവും മുഖത്തെഴുത്തും ഇത്തിരി കൂടുതല്‍ കറുത്ത്പോയോ (അതോ കടുത്തു പോയോ) എന്നൊരു ആശങ്ക തോന്നിപ്പോയി. പത്തിയുരും, രാജീവനും ആദ്യ അവതരണത്തിന്റെ ബുദ്ധിമുട്ടുകള്‍ സമര്‍ഥമായി മറികടന്നു. കലഭാരതി ഉണ്ണികൃഷ്ണന്‍, കലാനിലയം മനോജ്‌ എന്നിവരും ശ്രദ്ധേയരായി. ഒരു ചെറുപ്പക്കാരന്‍ നടത്തിയ ഈ പരിശ്രമം കൂടുതല്‍ ശ്രദ്ധിക്കപ്പെടും എന്ന് തോന്നുന്നു.

ഹംസധ്വനി പൂരിത വനതടം എന്ന് തുടങ്ങുന്ന ഹംസധ്വനിയിലുള്ള ആദ്യ പദം തന്നെ പത്തിയൂരും രാജീവനും ചേര്‍ന്ന് ശ്രദ്ധേയമാക്കി. ആദ്യ രണ്ട് രംഗങ്ങള്‍ തികഞ്ഞ കഥകളിത്തം നിറഞ്ഞവ തന്നെ ആയിരുന്നു. പിന്നീട് അങ്ങോട്ട് അല്‍‌പ്പം കഥകളിത്തം കുറഞ്ഞുവോ എന്ന് ശങ്കതോന്നി. കപാലിയുടെ ആഹാര്യത്തിലും വേണ്ട മാറ്റങ്ങള്‍ വരുത്താമെന്ന് തോന്നുന്നു. എന്നിരുന്നാലും കഥയുടെ ആദ്യ അരങ്ങ് എന്ന നിലയില്‍ വളരെ ശ്രദ്ധേയമായിരുന്നു ഇക്കഥ.  

മത്തവിലാസം കഥാസാരം:-

പല്ലവരാജാവായിരുന്ന മഹേന്ദ്രവര്‍മന്‍ (7-ആം നൂറ്റാണ്ട്‌) രചിച്ച മത്തവിലാസം പ്രഹസനമാണ് ഈ ആട്ട്ക്കഥയ്ക്ക് അടിസ്ഥാനം. കേരളത്തിലെ പല ക്ഷേത്രങ്ങളിലും സന്താനലബ്ധിക്കുള്ള വഴിപാടായി മത്തവിലാസം കൂത്ത് അവതരിപ്പിക്കുന്നുണ്ട്. ബൌദ്ധന്മാര്‍ തുടങ്ങി അക്കാലത്തെ പല ദര്‍ശനങ്ങളേയും വിമര്‍ശിക്കുന്ന രീതിയിലാണ് മൂലകഥ. എന്നാല്‍ കഥകളിയ്ക്ക് വഴങ്ങുന്ന രീതിയില്‍ മൂലകഥയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി, ചാക്യാന്മാരുടെ നിര്‍വഹണ ഭാഗങ്ങളും കൂടി ഉള്‍പ്പെടുത്തിയാണ് ഈ ആട്ടക്കഥ രചിച്ചിട്ടുള്ളത്.

കഥയാരംഭിക്കുന്നത് ഒരു ബ്രഹ്മചാരി തന്റെ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം ചമത ശേഖരിക്കുവാന്‍ ഒരു വനതടത്തില്‍ എത്തുന്നതോടെ ആണ്. അവിടെ അയാള്‍ പലതരത്തിലുള്ള കാഴ്ച്ചകള്‍ കാണുന്നു. അതിനുശേഷം ചമത തിരയുമ്പോള്‍ കൈയ്യെത്തുന്ന ഇടങ്ങളിലെങ്ങും കൊമ്പ് മുറിക്കുവാനില്ല. ബ്രഹ്മചാരി മരത്തില്‍ കയറുന്നത് ശാസ്ത്രവിരുദ്ധമാണ്. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ആ വഴിക്ക് സത്യസോമന്‍ എന്ന ആള്‍ വരുന്നു. അയാള്‍ ‘നിങ്ങളെ ഞാന്‍ സഹായിക്കാം’ എന്നു പറഞ്ഞ് ബ്രഹ്മചാരിയുടെ കയ്യില്‍ നിന്നും ആയുധവും വാങ്ങി മരത്തില്‍ കയറുന്നു.

അബദ്ധത്തില്‍ ആയുധം സത്യസോമന്റെ കയ്യില്‍ നിന്ന് താഴേയ്ക്ക് പതിച്ച് ബ്രഹ്മചാരി ദാരുണമായി കൊല്ലപ്പെടുന്നു. അതിഘോരമായ ബ്രഹ്മഹത്യാ പാപം സംഭവിച്ച സത്യസോമന്‍ തനിക്ക് പറ്റിയ തെറ്റിന് പരിഹാരമായി സ്വന്തം ജീവന്‍ തന്നെ അര്‍പ്പിക്കുവാന്‍ തീരുമാനിക്കുന്നു.

ബ്രഹ്മചാരിയുടെ ജീവനെടുത്ത അതേ ആയുധം കൊണ്ട് ആത്മഹത്യക്കൊരുങ്ങുമ്പോള്‍ ഒരു അശരീരി കേള്‍ക്കുന്നു. ‘അല്ലയോ സത്യസോമാ നീ ആത്മഹത്യ ചെയ്യേണ്ടതില്ല. ഈ ശവം സംസ്കരിക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് ശിവനെ ഭജിക്കുക. പാപപരിഹാരം അപ്പോള്‍ തെളിഞ്ഞ്കിട്ടും’.

അശരീരി അനുസരിച്ച് സത്യസോമന്‍ ബ്രഹ്മചാരിയുടെ ഉദകക്രിയകള്‍ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് പരമശിവനെ തപസ്സ് ചെയ്യുന്നു. തപസ്സിനൊടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് ‘നീ കപാലി ധര്‍മ്മം ആചരിച്ച്, ഞാന്‍ തരുന്ന ഈ വെള്ളിക്കപാലത്തില്‍ മദ്യഭിക്ഷ സ്വീകരിച്ച് മത്തനായി, ഭാര്യ ദേവസോമയോടൊപ്പ്പം ജീവിക്കുക. സമയമാകുമ്പോള്‍ ഞാന്‍ തന്നെ എത്തി നിങ്ങളെ കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാം’ എന്ന് വരം നല്‍കുന്നു.

അപ്രകാരം കപാലി ചുടലയില്‍ ജീവിച്ച്, ഭസ്മം പൂശി, യോഗസാധനയിലൂടെ സിദ്ധികള്‍ നേടി, ദുഷ്ടന്മാരുടെ ചെയ്തികള്‍ ഇല്ലാതാക്കി, തന്റെ സമാധ്യവസ്ഥകളെ മറച്ച് ജീവിക്കുന്നു. ഒരു ദിവസം കപാലി പത്നിയുമായി നൃത്തം ചെയ്ത് ക്ഷീണിച്ച്, കപാലത്തില്‍ മദ്യമില്ലാഞ്ഞ് ഭിക്ഷ വാങ്ങുവാന്‍ മദ്യശാലയിലേക്ക് പോകുന്നു.

പോകുന്ന വഴിയില്‍ ഒരു വിറകുവെട്ടി പാതയോരത്തിരുന്ന് കരയുന്നതായി കാണുന്നു. കാര്യം തിരക്കിയപ്പോള്‍ അയാള്‍ തന്റെ കദനകഥ പറയുന്നു. അയാളുടെ ഭാര്യ ധനദാസന്‍ എന്ന പ്രഭുവിന്റെ കൊട്ടാരത്തിലെ ജോലിക്കാരിയാണ്. മകളെപ്പോലെ കരുതിക്കൊള്ളാം എന്ന് പറഞ്ഞ് അവളെ അവിടെ നിര്‍ത്തിയിട്ട് ഇപ്പോള്‍ പുറത്തേക്ക് പോലും വിടാതെ നിരന്തരം പീഡിപ്പിക്കുകയാണ്. ഇത് ചോദിക്കുവാന്‍ ചെന്ന വിറക് വെട്ടിയെ ധനദാസന്‍ മര്‍ദ്ദിച്ചോടിച്ചു. പകല്‍ മാന്യനായ അയാള്‍ ഇപ്പോള്‍ മദ്യശാലയിലേക്ക് ആരും കാണാതെ പോകും. ധനദാസനെ താന്‍ തന്നെ ഒരു പാഠം പഠിപ്പിച്ച് കൊള്ളാം എന്ന് കപാലി വിറകുവെട്ടിയെ ആശ്വസിപ്പിക്കുന്നു.

അതില്‍ സന്തോഷിച്ച വിറകുവെട്ടി കുറച്ച് ഉണക്കയിറച്ചി കപാലിയ്ക്ക് സമ്മാനിക്കുന്നു. അതും കപാലത്തില്‍ വച്ച് കപാലി മദ്യശാലയിലെത്തുന്നു. ആരും കാണാതെ അവിടെയിരിക്കുന്ന ധനദാസന്റെ മദ്യം അപഹരിച്ച കപാലി അയാളുമായി യുദ്ധത്തിലേര്‍പ്പെടുന്നു. (ആധുനീക കാലത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും പ്രതിനിധിയാണ് ധനദാസന്‍. അയാളെ എതിര്‍ക്കുന്നതിലൂടെ പരോക്ഷമായി സമൂഹത്തിലെ ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ കപാലി ആഞ്ഞടിക്കുന്നു.)

ഒടുവില്‍ യോഗവിദ്യകള്‍ പ്രയോഗിച്ച് ധനദാസനെ വിരൂപനാക്കി അവിടെ നിന്ന് ഓടിച്ചശേഷം കപാലി തന്റെ കപാലം തിരയുമ്പോള്‍ അവിടെയെങ്ങും അത് കാണ്മാനില്ല. ശ്രീ പരമേശ്വരന്‍ തന്നെ കപാലം നഷ്ടപ്പെടുത്തുന്നത് തന്റെ മോക്ഷഭംഗത്തിന് കാരണമാകുമെന്ന് ഭയന്ന് കപാലി കപാലം അന്വേഷിച്ച് ഇറങ്ങുന്നു.

ഈ സമയം ഭഗവാന്‍ പരമേശ്വരന്‍ കപാലിയുടെ മോക്ഷകാലമായി എന്ന് തീരുമാനിച്ച് ഒരു ഭ്രാന്തന്റെ രൂപത്തില്‍ (കാട്ടാളവേഷം) ഭൂമിയിലേക്ക് വരുന്നു. കപാലിയുടെ കപാലം ഒരു നായ കടിച്ചെടുത്തുകൊണ്ട് ഓടുന്നത് ഭ്രാന്തന്‍ ശിവന്‍ കാണുന്നു. ശ്വാനറ്റെ പുറകെ കുറെ കാക്കകളും വട്ടം കൂടിയിട്ടുണ്ട്. നായ കാക്കകളെ ഓടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഭ്രാന്തശിവന്‍ കപാലം കൈക്കലാക്കുന്നു.

കപാലം തിരക്കി നടക്കുന്ന കപാലി അത് ഒരു ഭ്രാന്തന്റെ കയ്യില്‍ ഇരിക്കുന്നത് കാണുന്നു. ഭ്രാന്തന്റെ കയ്യില്‍ നിന്നും കപാലം വാങ്ങിക്കുവാന്‍ കപാലി പരമാവധി ശ്രമിക്കുന്നു. പരസ്പരമുള്ള യോഗസിദ്ധികളുടെ മത്സരത്തിനൊടുവില്‍  കപാലി ശൂലം പ്രയോഗിക്കുവാന്‍ തുടങ്ങുമ്പോള്‍ അത് നിലത്ത് നിന്നും അനക്കുവാന്‍ പോലും സാധിക്കുന്നില്ല.

പെട്ടെന്ന് ദിഗന്തങ്ങളോളം വളര്‍ന്ന് ഭ്രാന്തന്‍ തന്റെ പുരികക്കൊടി ഒന്ന് ചലിപ്പിച്ചപ്പോള്‍ പ്രപഞ്ചത്തിലെ സകലചലനങ്ങളും നിലയ്ക്കുന്നു. പുരികക്കൊടിയുടെ അടുത്ത ചലനത്തില്‍ എല്ലാം പഴയപടി ആകുന്നു. ഈ കാഴ്ച്ച കണ്ട്ം ഭ്രാന്തന്‍ നിസ്സാരനല്ല എന്ന് മനസ്സിലാക്കിയ കപാലിയുടെ സമീപത്തേയ്ക്ക് ദേവസോമ ഓടി വരുന്നു. തനിക്ക് പാര്‍വ്വതി ദേവിയുടെ ദര്‍ശനമുണ്ടായെന്നും ഈ ഭ്രാന്തന്‍ ശ്രീപരമേശ്വരനാണെന്നും ദേവസോമ കപാലിയെ അറിയിക്കുന്നു. രണ്ടുപേരും കൂടെ ശിവനെസ്തുതിയ്ക്കുന്നു. സന്തുഷ്ടനായ പരമശിവന്‍ കപാലിയുടെ പാപങ്ങളെല്ലാം അവസാനിച്ചു എന്നും രണ്ടുപേരും എന്നോടൊപ്പം കൈലാസത്തിലേക്ക് പോരൂ എന്നും അറിയിച്ച് അവരേയും കൂട്ടി കൈലാസത്തിലേക്ക് മടങ്ങുന്നതോടെ കഥ അവസാനിയ്ക്കുന്നു.

Similar Posts

  • നളചരിത സംഗീതം

    ഡോ. ഓമനക്കുട്ടി January 1, 2014 ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്നുപറയുന്നത് അവിടുത്തെ സംസ്‌കാരം തന്നെയാണ്. ഏതു രാഷ്ട്രത്തിലും സംസ്‌കാരം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് പല ഘട്ടങ്ങള്‍ തരണം ചെയ്താണ്. കല സംസ്‌കാരത്തിന്റെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗം തന്നെയാണ്. ആദിമകാലം മുതലുള്ള കലകളുടെ വളര്‍ച്ചയുടെ ചരിത്രം പരിശോധിച്ചാല്‍ പരസ്പരം പലരീതിയിലുള്ള സ്വാധീനങ്ങളും ഉണ്ടായിട്ടുള്ളതായി കാണാം. അങ്ങനെ വരുമ്പോള്‍ സംസ്‌കാരം സങ്കരത്വം വഹിക്കുന്നതായി കാണാം. ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ കേരളത്തില്‍ വളരെയധികം ബാഹ്യമായ സ്വാധീനം ഉണ്ടായിട്ടില്ലെങ്കിലും ചില കലകളുടെ കാര്യത്തില്‍, കൊടുക്കല്‍-വാങ്ങല്‍…

  • |

    ഒക്ടോബര്‍ ഒമ്പത് – ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്….

    എം.കെ. അനിയന്‍ October 8, 2013 കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന “കുറുപ്പ്സംഗീതം” അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി. കാല്‍നൂറ്റാണ്ടിനുശേഷവും ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതത്തെ അന്വേഷിക്കുകയും, ആസ്വദിക്കുകയും, ആരാധിയ്ക്കുകയും ചെയ്യുന്നവരില്‍ പുതു തലമുറയില്‍പ്പെട്ടവരും ഉണ്ടെന്നത്…

  • അഷ്ടകലാശം, കളരി, അരങ്ങ് കീഴ്പ്പടം വഴിയില്‍

    നരിപ്പറ്റ നാരായണന്‍ നമ്പൂതിരി July 19, 2012 കുമാരൻ നായാരാശാനെ സ്മരിച്ച് കൊണ്ട് എന്ത് ചെയ്യാനും സന്തോഷമുണ്ട്. ഇതിപ്പോൾ കുമാരൻ നായരാശാൻ ചിട്ടപ്പെടുത്തിയ അഷ്ടകലാശം എന്ന നിലക്കാണ് ഞങ്ങളിപ്പോൾ ചെയ്യാറുള്ളത്. ഇത് വളരെ ശാ‍സ്ത്രീയമായി അനലൈസ് ചെയ്ത് രേഖപ്പെടുത്തിയിട്ടുള്ളത് സദനം ഹരികുമാറാണ്. ഞാൻ ഒരു പ്രയോക്താവാണ്. ഹരികുമാരൻ ഇതിനെ അനലൈസ് ചെയ്ത് ഒരു പക്ഷെ വീഡിയോ തന്നെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് എന്റെ അറിവ്. അതിന്റെ ഇടയിൽ കൂടെ എന്റെ പ്രയോഗിത്തിലൂടെ.. പരിചയത്തിലൂടെ ഉള്ള കാര്യങ്ങൾ ഞാൻ പറയാൻ…

  • നിലാവ് സാധകം

    ഹരികുമാരൻ സദനം, ദിവാകര വാര്യർ, ശ്രീവൽസൻ തിയ്യടി Friday, August 5, 2011 ചെണ്ടവാദനം ചെയ്യുന്ന കലാകാരന്മാരും പഠിക്കുന്ന വിദ്യാർത്ഥികൾക്കുമുള്ള ഒരു സാധക രീതിയാണ് നിലാവ് സാധകം അഥവാ നിലാസാധകം. മിഥുനം കർക്കിടകം മാസങ്ങളിൽ മഴ പെയ്ത് അന്തരീക്ഷം നല്ലപോലെ തണുത്ത കാലാവസ്ഥയിലാണ് സാധാരണ നിലാസാധകം ചെയ്ത് വരുന്നത്. വെളുത്ത പക്ഷത്തെ കറുത്ത വാവ് കഴിഞ്ഞതിന്റെ പിറ്റേദിവസം ചന്ദ്രൻ ഉദിക്കുന്ന സമയം മുതൽ ആണ് സാധകം ആരംഭിക്കുന്നത്. തുടർന്നുള്ള ഓരോ ദിവസവും ചന്ദ്രന്റെ വൃദ്ധിക്കനുസരിച്ച് സാധകത്തിന്റെ സമയവും…

  • |

    ശ്രുതിയിൽനിന്ന് അണുവിട മാറാതെ

    വെണ്മണി ഹരിദാസ് സ്മരണ – 2(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) മാവേലിക്കര പി. സുബ്രഹ്മണ്യം June 12, 2017  തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിലായിരുന്നു എന്റെ സംഗീത പഠനം. കോളേജിൽ പഠിച്ചിരുന്ന കാലത്താണ് കഥകളിയിലുള്ള സംഗീതപരമായ കാര്യങ്ങളും താ‍ളസംബന്ധിയായ കാര്യങ്ങളും അഭിനയ പ്രധാനമായ കാര്യങ്ങളുമൊക്കെ കുറച്ചു ശ്രദ്ധിച്ചു തുടങ്ങിയത്. അന്നവിടെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഒരു കഥകളി. മൂന്നു കഥകളാണ്. കോട്ടയ്ക്കൽ ശിവരാമന്റെ പൂതനാമോക്ഷം, കൃഷ്ണൻ നായരാശാനും സദനം കൃഷ്ണൻകുട്ടിയും ചേർന്നുള്ള സുഭദ്രാഹരണം, പിന്നെ ദുര്യോധനവധം. അന്നു പാട്ട് ഗംഗാധരാശാനായിരുന്നു. കളികണ്ടുകൊണ്ടിരിക്കുമ്പോൾ…

  • ചില പരിഭാഷകള്‍

    അത്തിപ്പറ്റ രവി & കൈതയ്ക്കല്‍ ജാതവേദന്‍ March 11, 2014 01.    ബാലിവധം രാവണന്‍ (സീതയെക്കണ്ടിട്ട്) 01.    ഇന്ദ്രാണീമഹമപ്‌സരോഭിരനയം കാരാഗൃഹേ ഗണ്യതാംസംഹാരോ ജയതാ ദിശോദശ മയാ സ്ത്രീണാം കൃതഃ പുഷ്പകേകൈലാസോദ്ധരണേപി വേപഥുമതീമദ്രാക്ഷമദ്രേസ്സുതാംദൃഷ്ടംതാസുനരൂപമീദൃശമഹോ! ചക്ഷുശ്ചിരാല്‍സാര്‍ത്ഥകം  (സാരം : ഞാന്‍ ഇന്ദ്രാണിയെയും മറ്റപ്‌സരസ്ത്രീകളെയും ഓരോന്നായി ഗണിച്ച് കാരാഗൃഹത്തിലടച്ചു. പിന്നെ പത്തു ദിക്കുകളും ജയിച്ച് അവിടങ്ങളിലുള്ള സുന്ദരികളെ മുഴുവന്‍ പുഷ്പകവിമാനത്തില്‍ കയറ്റിക്കൊണ്ടുവന്നു. കൈലാസോദ്ധാരണസമയത്ത് വിറപൂണ്ട മലമകളെയും കണ്ടു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇവളെപ്പോലെ സൗന്ദര്യം കണ്ടില്ല. അഹോ! വളരെക്കാലത്തിനു ശേഷം ഇന്നെന്റെ കണ്ണുകള്‍ക്കു…

മറുപടി രേഖപ്പെടുത്തുക