മത്തവിലാസം കഥകളി

സുരേഷ് കുമാർ ഇ.ബി/രേണുക വര്‍മ്മ/മോഹന്‍ കുമാര്‍ പി.

Monday, October 8, 2012

മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ്‌ എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (കപാലി), കലാ. സോമന്‍ (ധനദാസന്‍), കുടമാളൂര്‍ മുരളീകൃഷ്ണന്‍(ദേവസോമ), ഫാക്റ്റ് മോഹനന്‍ (ഭ്രാന്തശിവന്‍) എന്നിവരായിരുന്നു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ഈ വേഷങ്ങല്‍ക്കെല്ലാം ആടാനുള്ള നാടകീയ സന്ദര്‍ഭങ്ങള്‍ രചയിതാവ് കഥയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കപാലിയുടെ വേഷവും മുഖത്തെഴുത്തും ഇത്തിരി കൂടുതല്‍ കറുത്ത്പോയോ (അതോ കടുത്തു പോയോ) എന്നൊരു ആശങ്ക തോന്നിപ്പോയി. പത്തിയുരും, രാജീവനും ആദ്യ അവതരണത്തിന്റെ ബുദ്ധിമുട്ടുകള്‍ സമര്‍ഥമായി മറികടന്നു. കലഭാരതി ഉണ്ണികൃഷ്ണന്‍, കലാനിലയം മനോജ്‌ എന്നിവരും ശ്രദ്ധേയരായി. ഒരു ചെറുപ്പക്കാരന്‍ നടത്തിയ ഈ പരിശ്രമം കൂടുതല്‍ ശ്രദ്ധിക്കപ്പെടും എന്ന് തോന്നുന്നു.

ഹംസധ്വനി പൂരിത വനതടം എന്ന് തുടങ്ങുന്ന ഹംസധ്വനിയിലുള്ള ആദ്യ പദം തന്നെ പത്തിയൂരും രാജീവനും ചേര്‍ന്ന് ശ്രദ്ധേയമാക്കി. ആദ്യ രണ്ട് രംഗങ്ങള്‍ തികഞ്ഞ കഥകളിത്തം നിറഞ്ഞവ തന്നെ ആയിരുന്നു. പിന്നീട് അങ്ങോട്ട് അല്‍‌പ്പം കഥകളിത്തം കുറഞ്ഞുവോ എന്ന് ശങ്കതോന്നി. കപാലിയുടെ ആഹാര്യത്തിലും വേണ്ട മാറ്റങ്ങള്‍ വരുത്താമെന്ന് തോന്നുന്നു. എന്നിരുന്നാലും കഥയുടെ ആദ്യ അരങ്ങ് എന്ന നിലയില്‍ വളരെ ശ്രദ്ധേയമായിരുന്നു ഇക്കഥ.  

മത്തവിലാസം കഥാസാരം:-

പല്ലവരാജാവായിരുന്ന മഹേന്ദ്രവര്‍മന്‍ (7-ആം നൂറ്റാണ്ട്‌) രചിച്ച മത്തവിലാസം പ്രഹസനമാണ് ഈ ആട്ട്ക്കഥയ്ക്ക് അടിസ്ഥാനം. കേരളത്തിലെ പല ക്ഷേത്രങ്ങളിലും സന്താനലബ്ധിക്കുള്ള വഴിപാടായി മത്തവിലാസം കൂത്ത് അവതരിപ്പിക്കുന്നുണ്ട്. ബൌദ്ധന്മാര്‍ തുടങ്ങി അക്കാലത്തെ പല ദര്‍ശനങ്ങളേയും വിമര്‍ശിക്കുന്ന രീതിയിലാണ് മൂലകഥ. എന്നാല്‍ കഥകളിയ്ക്ക് വഴങ്ങുന്ന രീതിയില്‍ മൂലകഥയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി, ചാക്യാന്മാരുടെ നിര്‍വഹണ ഭാഗങ്ങളും കൂടി ഉള്‍പ്പെടുത്തിയാണ് ഈ ആട്ടക്കഥ രചിച്ചിട്ടുള്ളത്.

കഥയാരംഭിക്കുന്നത് ഒരു ബ്രഹ്മചാരി തന്റെ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം ചമത ശേഖരിക്കുവാന്‍ ഒരു വനതടത്തില്‍ എത്തുന്നതോടെ ആണ്. അവിടെ അയാള്‍ പലതരത്തിലുള്ള കാഴ്ച്ചകള്‍ കാണുന്നു. അതിനുശേഷം ചമത തിരയുമ്പോള്‍ കൈയ്യെത്തുന്ന ഇടങ്ങളിലെങ്ങും കൊമ്പ് മുറിക്കുവാനില്ല. ബ്രഹ്മചാരി മരത്തില്‍ കയറുന്നത് ശാസ്ത്രവിരുദ്ധമാണ്. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ആ വഴിക്ക് സത്യസോമന്‍ എന്ന ആള്‍ വരുന്നു. അയാള്‍ ‘നിങ്ങളെ ഞാന്‍ സഹായിക്കാം’ എന്നു പറഞ്ഞ് ബ്രഹ്മചാരിയുടെ കയ്യില്‍ നിന്നും ആയുധവും വാങ്ങി മരത്തില്‍ കയറുന്നു.

അബദ്ധത്തില്‍ ആയുധം സത്യസോമന്റെ കയ്യില്‍ നിന്ന് താഴേയ്ക്ക് പതിച്ച് ബ്രഹ്മചാരി ദാരുണമായി കൊല്ലപ്പെടുന്നു. അതിഘോരമായ ബ്രഹ്മഹത്യാ പാപം സംഭവിച്ച സത്യസോമന്‍ തനിക്ക് പറ്റിയ തെറ്റിന് പരിഹാരമായി സ്വന്തം ജീവന്‍ തന്നെ അര്‍പ്പിക്കുവാന്‍ തീരുമാനിക്കുന്നു.

ബ്രഹ്മചാരിയുടെ ജീവനെടുത്ത അതേ ആയുധം കൊണ്ട് ആത്മഹത്യക്കൊരുങ്ങുമ്പോള്‍ ഒരു അശരീരി കേള്‍ക്കുന്നു. ‘അല്ലയോ സത്യസോമാ നീ ആത്മഹത്യ ചെയ്യേണ്ടതില്ല. ഈ ശവം സംസ്കരിക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് ശിവനെ ഭജിക്കുക. പാപപരിഹാരം അപ്പോള്‍ തെളിഞ്ഞ്കിട്ടും’.

അശരീരി അനുസരിച്ച് സത്യസോമന്‍ ബ്രഹ്മചാരിയുടെ ഉദകക്രിയകള്‍ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് പരമശിവനെ തപസ്സ് ചെയ്യുന്നു. തപസ്സിനൊടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് ‘നീ കപാലി ധര്‍മ്മം ആചരിച്ച്, ഞാന്‍ തരുന്ന ഈ വെള്ളിക്കപാലത്തില്‍ മദ്യഭിക്ഷ സ്വീകരിച്ച് മത്തനായി, ഭാര്യ ദേവസോമയോടൊപ്പ്പം ജീവിക്കുക. സമയമാകുമ്പോള്‍ ഞാന്‍ തന്നെ എത്തി നിങ്ങളെ കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാം’ എന്ന് വരം നല്‍കുന്നു.

അപ്രകാരം കപാലി ചുടലയില്‍ ജീവിച്ച്, ഭസ്മം പൂശി, യോഗസാധനയിലൂടെ സിദ്ധികള്‍ നേടി, ദുഷ്ടന്മാരുടെ ചെയ്തികള്‍ ഇല്ലാതാക്കി, തന്റെ സമാധ്യവസ്ഥകളെ മറച്ച് ജീവിക്കുന്നു. ഒരു ദിവസം കപാലി പത്നിയുമായി നൃത്തം ചെയ്ത് ക്ഷീണിച്ച്, കപാലത്തില്‍ മദ്യമില്ലാഞ്ഞ് ഭിക്ഷ വാങ്ങുവാന്‍ മദ്യശാലയിലേക്ക് പോകുന്നു.

പോകുന്ന വഴിയില്‍ ഒരു വിറകുവെട്ടി പാതയോരത്തിരുന്ന് കരയുന്നതായി കാണുന്നു. കാര്യം തിരക്കിയപ്പോള്‍ അയാള്‍ തന്റെ കദനകഥ പറയുന്നു. അയാളുടെ ഭാര്യ ധനദാസന്‍ എന്ന പ്രഭുവിന്റെ കൊട്ടാരത്തിലെ ജോലിക്കാരിയാണ്. മകളെപ്പോലെ കരുതിക്കൊള്ളാം എന്ന് പറഞ്ഞ് അവളെ അവിടെ നിര്‍ത്തിയിട്ട് ഇപ്പോള്‍ പുറത്തേക്ക് പോലും വിടാതെ നിരന്തരം പീഡിപ്പിക്കുകയാണ്. ഇത് ചോദിക്കുവാന്‍ ചെന്ന വിറക് വെട്ടിയെ ധനദാസന്‍ മര്‍ദ്ദിച്ചോടിച്ചു. പകല്‍ മാന്യനായ അയാള്‍ ഇപ്പോള്‍ മദ്യശാലയിലേക്ക് ആരും കാണാതെ പോകും. ധനദാസനെ താന്‍ തന്നെ ഒരു പാഠം പഠിപ്പിച്ച് കൊള്ളാം എന്ന് കപാലി വിറകുവെട്ടിയെ ആശ്വസിപ്പിക്കുന്നു.

അതില്‍ സന്തോഷിച്ച വിറകുവെട്ടി കുറച്ച് ഉണക്കയിറച്ചി കപാലിയ്ക്ക് സമ്മാനിക്കുന്നു. അതും കപാലത്തില്‍ വച്ച് കപാലി മദ്യശാലയിലെത്തുന്നു. ആരും കാണാതെ അവിടെയിരിക്കുന്ന ധനദാസന്റെ മദ്യം അപഹരിച്ച കപാലി അയാളുമായി യുദ്ധത്തിലേര്‍പ്പെടുന്നു. (ആധുനീക കാലത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും പ്രതിനിധിയാണ് ധനദാസന്‍. അയാളെ എതിര്‍ക്കുന്നതിലൂടെ പരോക്ഷമായി സമൂഹത്തിലെ ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ കപാലി ആഞ്ഞടിക്കുന്നു.)

ഒടുവില്‍ യോഗവിദ്യകള്‍ പ്രയോഗിച്ച് ധനദാസനെ വിരൂപനാക്കി അവിടെ നിന്ന് ഓടിച്ചശേഷം കപാലി തന്റെ കപാലം തിരയുമ്പോള്‍ അവിടെയെങ്ങും അത് കാണ്മാനില്ല. ശ്രീ പരമേശ്വരന്‍ തന്നെ കപാലം നഷ്ടപ്പെടുത്തുന്നത് തന്റെ മോക്ഷഭംഗത്തിന് കാരണമാകുമെന്ന് ഭയന്ന് കപാലി കപാലം അന്വേഷിച്ച് ഇറങ്ങുന്നു.

ഈ സമയം ഭഗവാന്‍ പരമേശ്വരന്‍ കപാലിയുടെ മോക്ഷകാലമായി എന്ന് തീരുമാനിച്ച് ഒരു ഭ്രാന്തന്റെ രൂപത്തില്‍ (കാട്ടാളവേഷം) ഭൂമിയിലേക്ക് വരുന്നു. കപാലിയുടെ കപാലം ഒരു നായ കടിച്ചെടുത്തുകൊണ്ട് ഓടുന്നത് ഭ്രാന്തന്‍ ശിവന്‍ കാണുന്നു. ശ്വാനറ്റെ പുറകെ കുറെ കാക്കകളും വട്ടം കൂടിയിട്ടുണ്ട്. നായ കാക്കകളെ ഓടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഭ്രാന്തശിവന്‍ കപാലം കൈക്കലാക്കുന്നു.

കപാലം തിരക്കി നടക്കുന്ന കപാലി അത് ഒരു ഭ്രാന്തന്റെ കയ്യില്‍ ഇരിക്കുന്നത് കാണുന്നു. ഭ്രാന്തന്റെ കയ്യില്‍ നിന്നും കപാലം വാങ്ങിക്കുവാന്‍ കപാലി പരമാവധി ശ്രമിക്കുന്നു. പരസ്പരമുള്ള യോഗസിദ്ധികളുടെ മത്സരത്തിനൊടുവില്‍  കപാലി ശൂലം പ്രയോഗിക്കുവാന്‍ തുടങ്ങുമ്പോള്‍ അത് നിലത്ത് നിന്നും അനക്കുവാന്‍ പോലും സാധിക്കുന്നില്ല.

പെട്ടെന്ന് ദിഗന്തങ്ങളോളം വളര്‍ന്ന് ഭ്രാന്തന്‍ തന്റെ പുരികക്കൊടി ഒന്ന് ചലിപ്പിച്ചപ്പോള്‍ പ്രപഞ്ചത്തിലെ സകലചലനങ്ങളും നിലയ്ക്കുന്നു. പുരികക്കൊടിയുടെ അടുത്ത ചലനത്തില്‍ എല്ലാം പഴയപടി ആകുന്നു. ഈ കാഴ്ച്ച കണ്ട്ം ഭ്രാന്തന്‍ നിസ്സാരനല്ല എന്ന് മനസ്സിലാക്കിയ കപാലിയുടെ സമീപത്തേയ്ക്ക് ദേവസോമ ഓടി വരുന്നു. തനിക്ക് പാര്‍വ്വതി ദേവിയുടെ ദര്‍ശനമുണ്ടായെന്നും ഈ ഭ്രാന്തന്‍ ശ്രീപരമേശ്വരനാണെന്നും ദേവസോമ കപാലിയെ അറിയിക്കുന്നു. രണ്ടുപേരും കൂടെ ശിവനെസ്തുതിയ്ക്കുന്നു. സന്തുഷ്ടനായ പരമശിവന്‍ കപാലിയുടെ പാപങ്ങളെല്ലാം അവസാനിച്ചു എന്നും രണ്ടുപേരും എന്നോടൊപ്പം കൈലാസത്തിലേക്ക് പോരൂ എന്നും അറിയിച്ച് അവരേയും കൂട്ടി കൈലാസത്തിലേക്ക് മടങ്ങുന്നതോടെ കഥ അവസാനിയ്ക്കുന്നു.

Similar Posts

  • കീഴ്പ്പടം അഷ്ടകലാശം – ഒരു വിശകലനം

    ഡോ. സദനം കെ. ഹരികുമാരൻ July 27, 2012 കാലകേയ വധത്തില്‍ “സുകൃതികളില്‍ മുന്‍പനായി വന്നേന്‍ ദേവി“ എന്നു ഇന്ദ്രാണിയോടു പറയുന്ന  സന്ദര്‍ഭത്തില്‍ ആനന്ദാതിരേകത്തിന്റെ പ്രതീകമെന്നോണം അര്‍ജ്ജുനന്‍ അഷ്ട കലാശമെന്നു പറഞ്ഞ് വടക്കന്‍ ദിക്കുകളില്‍ നാലുകലാശം മാത്രം എടുക്കുന്നതിലെ യുക്തിയെ തെക്കുള്ള ചില കഥകളി നിരൂപകര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ചുനായരാശാനും കുമാരനാശാനും ചേര്‍ന്ന് അതിന് ഒരു ബദല്‍ സംവിധാനം വേണമെന്ന് ചര്‍ച്ച ചെയ്യുകയുണ്ടായത്രേ. കുമാരനാശാന്‍ അത് അനുസ്യൂതം തുടരുകയും കുഞ്ചു‍ നായരാശാന്‍ അത് ഉപേക്ഷിക്കുകയും ചെയ്തത്രേ. എന്നാല്‍…

  • |

    കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

    രാജശേഖർ പി. വൈക്കം July 22, 2011 ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌. ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌. ‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ…

  • |

    കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്ഐ, . ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • സെവൻ‌അപ്പ് ആനന്ദനൃത്തവും ആത്മരോഷങ്ങളും

    ശ്രീചിത്രൻ എം. ജെ. April 20, 2013 പെപ്‌സി‌കോ കമ്പനിയുടെ സെവൻ അപ് എന്ന ശീതളപാനീയത്തിന്റെ വീഡിയോപരസ്യത്തിൽ കഥകളിവേഷത്തിന്റെ ഉപയോഗം ഇപ്പോൾ വിവാദമായിരിയ്ക്കുന്നു. ഇതാ, അവസാനം കഥകളിയുടെ അഭിമാനസ്ഥാപനമായ കേരളകലാമണ്ഡലം പെപ്‌സി‌കോ കമ്പനിയുമായി കേസിനുപോകുന്നിടത്തെത്തിയിരിയ്ക്കുന്നു കാര്യങ്ങൾ. ഈ പരസ്യവും അനുബന്ധസംഭവങ്ങളും മറ്റേതൊരു സാമൂഹികസംഭവത്തെയും പോലെത്തന്നെ ഒറ്റപ്പെട്ട ഒന്നല്ല. കേരളീയകലാസ്വാദകരുടെ ഭാവുകത്വപരിണാമം, അഭിരുചികളുടെയും അവയുടെ ഊന്നലുകളുടെയും സവിശേഷതകൾ – ഇങ്ങനെ അനേകം അടരുകൾ ഇക്കാര്യത്തിലുണ്ട്. വൈകാരികവേലിയേറ്റങ്ങൾക്കപ്പുറം, അവ കൂടി പരിഗണിച്ചുകൊണ്ടുള്ള ആശയവ്യക്തതയ്ക്കുള്ള ഒരു ശ്രമമാണിത്. വിവാദമായ സെവൻ‌അപ് പരസ്യം…

  • നളചരിതം – വേരുകള്‍ തേടി (ഭാഗം 1)

    ഹേമാമോദസമാ – 9 ഡോ. ഏവൂർ മോഹൻദാസ് January 17, 2013 യശശ്ശരീരനായ ശ്രീ. സുരേഷ് കൊളത്തൂര്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഈ വെബ്സൈറ്റില്‍ പത്മശ്രീ വാഴേങ്കട കുഞ്ചുനായരെക്കുറിച്ചെഴുതിയിരുന്ന ലേഖനത്തിലെ നളചരിതവിഷയത്തെ പരാമര്‍ശിച്ചുകൊണ്ട് ഞാന്‍ ഒരു കുറിപ്പെഴുതിയിരുന്നു. നളചരിതത്തിന്റെ തെക്കന്‍ കഥകളി ബന്ധത്തെയും ഉത്തരകേരളത്തിലെ അതിന്റെ പ്രചാരത്തെയും കുറിച്ച് ആ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. എനിക്ക് ലഭിച്ച ചില സന്ദേശങ്ങളില്‍ നിന്നും നളചരിതം കഥകളിയുടെ ആവിര്‍ഭാവ വികാസമറിയുവാന്‍ പലര്‍ക്കും താത്പര്യം ഉണ്ടെന്നു മനസ്സിലായി. അതിനാല്‍ ഈ വിഷയത്തെ കുറച്ചുകൂടി…

  • |

    ശങ്കരപ്രഭാവം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 15 ശ്രീവത്സൻ തീയ്യാടി November 14, 2013 പുറപ്പാട് ആടിത്തീർത്ത് കൃഷ്ണവേഷങ്ങൾ പോയി. പൂർണത്രയീശക്ഷേത്രത്തിലെ നെടുങ്കൻ ഊട്ടുപുരയിൽ വീണ്ടും തിരശീലമറ. പാതിര പിന്നിട്ട നേരം; പൂഴിയിട്ടാൽ തറയിൽ വീഴാത്ത തിരക്ക്. കഥ തുടങ്ങുകയായി. നളചരിതം രണ്ടാം ദിവസം. ആദ്യ രംഗത്തിനുള്ള രാഗാലാപനം തുടങ്ങി. തൽക്കാലം ശങ്കിടിയേ പാടുന്നുള്ളൂ. എന്തോ, എന്റെ കൗമാരമനസ്സിന് ഒരൂർജം കിട്ടുന്നില്ല. സംഗീതം നന്ന്, അല്ലെന്നല്ല. മുമ്പ് പുറപ്പാടിന് പാടിയ ചെറുപ്പക്കാരേക്കാൾ എന്തുകൊണ്ടും മെച്ചം; പക്ഷെ ഒരു ഗുമ്മില്ല….

മറുപടി രേഖപ്പെടുത്തുക