നാട്ടമ്പലവും നാട്യഗൃഹവും

ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 14

ശ്രീവത്സൻ തീയ്യാടി

October 12, 2013

കാൽ നൂറ്റാണ്ടെങ്കിലും മുമ്പാവണം. പെരുമഴക്കാലം. ബസ്സിലെ പിൻസീറ്റിൽ ‘കിളി’യുടെ സ്വന്തമിടത്തിന് ചേർന്നുള്ള ചില്ലുചീളിലൂടെ കിട്ടി ഒരീറൻ ദർശനം. തുള്ളിയിളകി പോവുന്ന തൂതപ്പുഴ. പാലത്തിനു മീതെ കടാകുടു ഓടിക്കൊണ്ടിരുന്ന ശകടം ലേശനേരം പുറത്തേക്ക് എറിഞ്ഞിട്ടുതന്ന കാഴ്ച. ആകെ നനഞ്ഞിരുന്ന ഇരിപ്പിൽ അക്കരപറ്റിയപ്പോൾ പെട്ടെന്ന് തോന്നി: ഒരുനാൾ വാഴേങ്കട പോവണം. പെരിന്തൽമണ്ണ-ചെർപ്ലശ്ശേരി യാത്രാമദ്ധ്യേ മലപ്പുറം, പാലക്കാട് ജില്ലകളെ വകഞ്ഞുപുളയുന്ന നദി മനസ്സിലയച്ച കളിത്തോണി.

രണ്ടു കൊല്ലം പിന്നെയും കഴിഞ്ഞു മോഹം സാധിക്കാൻ. തൂതക്കരികെ കാവു കഴിഞ്ഞ് അങ്ങേത്തലയിലെ കവലയിൽ വാഹനമിറങ്ങിയപ്പോൾ നല്ല വെയില്. ആറിനാവട്ടെ ആദ്യം കണ്ടയത്ര നെഗളിപ്പില്ല. കുറച്ചു കാത്താൽ വരും; പക്ഷെ ഇനിയും വണ്ടി കേറേണ്ട എന്നുവച്ചു. നടക്കാവുന്ന ദൂരമേയുള്ളൂ എന്ന് പറഞ്ഞുകൂടാ. എങ്കിലും മുണ്ടുമടക്കിക്കുത്തി ആഞ്ഞുപിടിച്ചു. കയറ്റിറക്കമുള്ള റോഡിന്റെ ഇരുദിക്കിലുമുള്ള പാടങ്ങളിൽ പലതിലും ചേനയാണ് കൃഷി. (ഇതുപോലെ മുമ്പ് മാള പ്രദേശത്തെ കുഴൂര്-കുണ്ടൂര് ഭാഗത്തെ കണ്ടതായി ഓർമയുള്ളൂ.)

വാഴേങ്കട അങ്ങാടി ഇടുങ്ങിയ ഓട്ടിൻപുരക്കടകളുടെ ചെറിയൊരു നിരയാണ്. രണ്ടുവശത്തും ചില്ലറ കച്ചവടങ്ങളും ചായപ്പീടികകളും. വഴിചോദിച്ച്  മുന്നോട്ടു നടന്ന് ആൾപ്പെരുമാറ്റം ഒന്നടങ്ങിയ ഭാഗത്ത് വലത്തോട്ട് തിരിഞ്ഞപ്പോൾ കുറുനിരക്കറുപ്പ്. അതുപോലെ മാനം പൊത്തിയ പച്ചപ്പടർപ്പ്. ഇടംവലം കൂറ്റൻ മരങ്ങൾ. ചെമ്മണ്‍പാത നേരെ ചെന്നു തട്ടുന്നത് മരക്കടമ്പയിൽ. നീണ്ട പടിക്കെട്ടിറങ്ങിയാൽ ക്ഷേത്രഗോപുരം. ഓടുമേഞ്ഞ നമ്രമുഖം. അകത്തെ പ്രദക്ഷിണവഴിയിൽ ആരെയും കാണുന്നില്ല. കരിങ്കൽപ്പാളി പാകിയ നരക്കറുപ്പിന് ചുറ്റും ചെങ്കൽമതിൽ. അതിനുമപ്പുറം ഓരംപറ്റി വീടുകൾ. ഇരുനിലത്തട്ടിനു മീതെ ചെറിയ ചായ്പ്പുള്ള ഭവ്യഭവനങ്ങൾ. പിന്നാമ്പുറത്തെ അഗ്രശാല. കാവിതേച്ച നീളൻ പുര. വലം മുഴുവനാക്കിയാൽ ഇടതുഭാഗത്ത് കച്ചേരിമാളിക. ഗോപുരമൂലക്കൽ ചെറിയ തീർത്ഥക്കുളം.

അകത്ത് നടയടച്ച നേരമായിരുന്നു. ഉപായത്തിൽ ഒരു കൊട്ടിപ്പാടിസ്സേവ. പത്രാസില്ലാത്ത പാട്ട്. ചെറുങ്ങനെയുള്ള നമസ്കാരമണ്ഡപത്തിനപ്പുറം ശ്രീലകവാതിൽ പൊടുന്നനെ തുറന്നു. നിലവിളക്കുകളുടെ നേർത്ത വെളിച്ചത്തിൽ ശാന്തസ്വരൂപിയായ നരസിംഹമൂർത്തി. 

ലോഗ്യം ചോദിച്ചു തിരുമേനി. ആലിലയിലാണ് പ്രസാദം തന്നത്. നാലമ്പലത്തിനു പുറത്തുകടന്ന് കലാമണ്ഡലം ബലരാമന്റെയും കോട്ടക്കൽ ദേവസാസിന്റെയും വീടുകൾ കാട്ടിത്തന്നു. പിന്നെ, ഇത്രയും പറഞ്ഞു: മടക്കം മേലേക്ക് കയറി കടമ്പ കടന്നാൽ വലത്ത് താഴേക്കിറങ്ങി ഒരു വീട് കാണാം. അതാണ്‌ കുഞ്ചു നായരുടെ.

അവിടിവിടെ കരിമ്പനകൾ വിശറിവിരിച്ചു മറച്ച ആ പുര കണ്ടപ്പോൾ അതുവരെ പോയാലോ എന്നോങ്ങി. അപരിചിതത്വം, സങ്കോചം. വേണ്ടെന്ന് വച്ചു.

തൂത വരെ വീണ്ടും നടന്നു. പുഴവക്കത്തുനിന്ന് ‘മയിൽവാഹന’ത്തിന്റെ ബെൻസ് ബസ്സ് കിട്ടി. ഇടത്തേ വശത്ത് നീണ്ട ഒറ്റസ്സീറ്റ് അമ്പേ ഒഴിഞ്ഞു കിടക്കുന്നു. സൈഡിലെ കമ്പിവരിയിലേക്ക് പുറംചാരി സഞ്ചാരം.

വാഴേങ്കടക്ക് പിന്നീട് പല നാട്ടിൽനിന്നും സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടുവരൽ ഉണ്ടായിട്ടുണ്ട്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും, പിന്നെ രാത്രി ചെന്നുള്ള കഥകളിക്കും.

നടത്തക്ഷീണമകറ്റാൻ ക്ഷേത്രത്തിനപ്പുറത്തെ കുളത്തിൽ മുങ്ങിത്തോർത്തി മേലത്തെ മുറ്റത്ത് വെളുക്കുവോളം അരങ്ങ്. നളചരിതം ഒന്നാം ദിവസം. വാഴേങ്കട വിജയന്റെ നളൻ, നരിപ്പറ്റ നാരായണൻ നമ്പൂതിരിയുടെ ഹംസം. കോട്ടക്കൽ ശിവരാമന്റെ ദമയന്തി. കുഞ്ചു നായരാശാന്റെ മകനും അനന്തിരവനും ചേർന്നൊരുക്കിയ പ്രണയകാവ്യം. പാലനാട് ദിവാകരന്റെ പാട്ട്, കലാമണ്ഡലം കേശവന്റെ ചെണ്ട, ശങ്കര വാരിയരുടെ മദ്ദളം.

വെളുപ്പിന് വീണ്ടും നീന്തിക്കുളിച്ചു. അമ്പലത്തിന്റെ കെട്ടിനും മട്ടിനും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. പരിഷ്കാരം തീണ്ടിയ മരാമത്ത്.

കുഞ്ചു നായരാശാന്റെ വീടിനു വിശേഷിച്ച് വ്യത്യാസം തോന്നിയില്ല — അകലെ നിന്നെങ്കിലും നോക്കിയപ്പോൾ.

പിന്നെയൊരിക്കൽ പോയത് ചാറ്റലുള്ള രാത്രിയിൽ. കരിങ്കല്ലത്താണിക്കപ്പുറം താമസമുള്ള ഇടമന സദാനന്ദന്റെ രാജദൂത് ബൈക്കിന് പിറകിലിരുന്ന് സ്ഥലമെത്തി. അന്ന് ഊട്ടുപുരയിൽ ആയിരുന്നു വേദി. ആദ്യകഥ രംഭാപ്രവേശം. രാമൻകുട്ടി നായരാശാന്റെ രാവണൻ. പിന്നെയോടുവിൽ പ്രഹ്ലാദചരിതം. കലാമണ്ഡലത്തിൽനിന്ന് പഠിച്ച് ബോംബെയിൽ താമസമാക്കിയ സി ഗോപാലകൃഷ്ണന്റെ നരസിംഹം. തെള്ളിപ്പൊടിത്തീയിൽ തൂണുചാടി ഭീകരരൂപം അരങ്ങേറിയപ്പോൾ ശ്രീലകത്ത് ശാന്തവിഗ്രഹത്തിനു മുമ്പിൽ നെയ്ത്തിരി കത്തിയിരിക്കണം.

കുഞ്ചു നായരാശാന്റെ വീട്ടിൽ ആളില്ലാതായിരിക്കുന്നുവോ?

അതും കഴിഞ്ഞ്, 2006ൽ പോവുന്നത് കുടുംബമായായിരുന്നു. കൂടെ കൂട്ടുകാരൻ കുഴിക്കാട്ട് പ്രദീപും ഭാര്യ സംഗീതയും. ക്ഷേത്രഗോപുരത്തിന്റെ പ്രകൃതം മാറിയിരിക്കുന്നു. ഗോപുരമുറിയിൽ വഴിപാട് രശീതികൾ ഒന്നൊന്നായി ചീന്തിപ്പോവുന്നു. അകത്ത്, വൈകിട്ടത്തെ ശോണിമയിൽ ദീപസ്തംഭം നിറയെ തിരികൊളത്തി ആഘോഷം. നെറ്റിയിൽ പ്രസാദവും ചുണ്ടിൽ ചിരിയുമുള്ള ഒരു കൂട്ടം കുട്ടികൾ, പെണ്‍കിടാങ്ങൾ.

കുഞ്ചു നായരാശാന്റെ തൊടിയിൽ ഇക്കുറി എന്തായാലും കയറാൻ ഉറപ്പിച്ചു. പുല്ലു കയറിയ ഇറക്കപ്പാത. പൊന്തകൂടിയ വളപ്പ്. നാഥനില്ലാതെ കിടക്കുന്ന പനംപട്ടകൾ. പൊടിതൂളിയ പൂമുഖം. പാമ്പരിച്ചേക്കാവുന്ന പിൻപറമ്പ്. അടുക്കളമുറിയാണെന്നു തോന്നുന്നു ഓട്ടിൻ നിരയിടിഞ്ഞ് നിലംപൊത്താറായിരിക്കുന്നു.

കൊല്ലം 2013, മാസം മാർച്ച്. കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്‌ വാങ്ങാൻ വിജയേട്ടൻ ദൽഹിയിൽ വന്നിരുന്നു. ചെറിയ നരകാസുരൻ വേഷമഴിച്ച് അണിയറയിൽ കണ്ടപ്പോൾ കുശലത്തിനൊടുവിൽ ചോദിച്ചു: വാഴേങ്കട വീടിപ്പോൾ?

“ങും…” മനയോലമേൽ എണ്ണപുരട്ടി മുഖത്തെ ചുളിവുകൾ തുടക്കേ കളിയാശാൻ പറഞ്ഞു: “അത്പ്പൊ ല്ല്യ….”

Similar Posts

  • |

    രാഗം കൊണ്ട് കഥാപാത്രമാവുന്ന അത്ഭുതം

    വെണ്മണി ഹരിദാസ് സ്മരണ – 5(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കലാമണ്ഡലം ബാബു നമ്പൂതിരി July 14, 2017 നമുക്ക് ജീവിതത്തിലുണ്ടാവുന്ന സ്നേഹം, ദേഷ്യം ഇങ്ങനെയൊക്കെയുള്ള വികാരങ്ങൾ, അല്ലെങ്കിൽ ദേഷ്യത്തോടെ ‘എടാ’ എന്നൊരാളെ വിളിക്കുന്നത്, വാത്സല്യത്തോടെ ‘മോനെ’ എന്നു വിളിക്കുന്നത്, അതൊക്കെ ഈ കഥകളിപ്പാട്ടിലൂടെ വളരെ നിസ്സാരമായിട്ട് അദ്ദേഹം ചെയ്യുന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മൾ സംസാരിക്കുന്നതു പോലെ അനായാസമായി പാടാൻ കഴിയുന്ന ഒരു മഹത് വ്യക്തിയാണ് അദ്ദേഹം. ഹരിദാസേട്ടന്റെ കൂടെ ഞാൻ ആദ്യം പാടുന്നത് ഉത്തരാസ്വയംവരത്തിലെ ‘മാനവേന്ദ്രകുമാര പാലയ’…

  • ചില പരിഭാഷകള്‍

    അത്തിപ്പറ്റ രവി & കൈതയ്ക്കല്‍ ജാതവേദന്‍ March 11, 2014 01.    ബാലിവധം രാവണന്‍ (സീതയെക്കണ്ടിട്ട്) 01.    ഇന്ദ്രാണീമഹമപ്‌സരോഭിരനയം കാരാഗൃഹേ ഗണ്യതാംസംഹാരോ ജയതാ ദിശോദശ മയാ സ്ത്രീണാം കൃതഃ പുഷ്പകേകൈലാസോദ്ധരണേപി വേപഥുമതീമദ്രാക്ഷമദ്രേസ്സുതാംദൃഷ്ടംതാസുനരൂപമീദൃശമഹോ! ചക്ഷുശ്ചിരാല്‍സാര്‍ത്ഥകം  (സാരം : ഞാന്‍ ഇന്ദ്രാണിയെയും മറ്റപ്‌സരസ്ത്രീകളെയും ഓരോന്നായി ഗണിച്ച് കാരാഗൃഹത്തിലടച്ചു. പിന്നെ പത്തു ദിക്കുകളും ജയിച്ച് അവിടങ്ങളിലുള്ള സുന്ദരികളെ മുഴുവന്‍ പുഷ്പകവിമാനത്തില്‍ കയറ്റിക്കൊണ്ടുവന്നു. കൈലാസോദ്ധാരണസമയത്ത് വിറപൂണ്ട മലമകളെയും കണ്ടു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇവളെപ്പോലെ സൗന്ദര്യം കണ്ടില്ല. അഹോ! വളരെക്കാലത്തിനു ശേഷം ഇന്നെന്റെ കണ്ണുകള്‍ക്കു…

  • കുഞ്ചുനായരുടെ കലാചിന്ത

    വി. സുരേഷ്‌, കൊളത്തൂർ August 25, 2012 ഇന്നലെ (24 ആഗസ്റ്റ് 2012) ഈ ലോകം വിട്ടു പിരിഞ്ഞ, പ്രിയപ്പെട്ട ശ്രീ കുളത്തൂർ വി. സുരേഷ് കഥകളി.ഇൻഫോയ്ക്കായി നൽകിയ ഒരു ലേഖനം പ്രസിദ്ധീകരിയ്ക്കുന്നു. പ്രവൃത്തിയാണ് യഥാർത്ഥസ്നേഹം എന്നു ജീവിതം കൊണ്ടു സമർത്ഥിച്ച സഹൃദയനായിരുന്നു വി.സുരേഷ്. നാടകമായാലും കവിതയായാലും കഥകളിയായാലും തികഞ്ഞ സഹൃദയത്വം. കലാകാരന്മാരുമായി സ്നേഹോഷ്മളബന്ധം. കളിയരങ്ങിനു മുന്നിൽ നിലത്തു പടിഞ്ഞിരുന്ന് കുട്ടികളേപ്പോലെ നിഷ്കളങ്കമായി കളിയാസ്വദിയ്ക്കുന്ന സുരേഷേട്ടന്റെ ചിത്രം ഒരുപാടുപേർക്ക് ഓർക്കാനാവും. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ‘ക്രസന്റ്മൂണ്‍’ എന്ന…

  • |

    കളിയരങ്ങിലെ സ്ത്രീപക്ഷം

    ഇന്ദിരാ ബാലൻ Thursday, July 19, 2018 പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു. അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു.  കഥകളിയെന്ന സങ്കേതബദ്ധമായ കല അഭ്യസിക്കുന്നത് കൂടുതലും പുരുഷന്മാരാണ്‌. എന്നാൽ മറ്റേതൊരു മേഖലയിലും പോലെ കഥകളി രംഗത്തേക്കും സ്ത്രീകളുടെ ചുവടുവെയ്പ്പു ഇന്നു ധാരാളമാണ്‌. ഈ ലേഖനത്തിലൂടെ പരാമർശിക്കുന്നത് ഒരു സ്ത്രീ കലാകാരിയെയല്ല. പുരുഷനായിനിന്നുകൊണ്ട് തന്നെ സ്ത്രീയുടെ താളം ഏറ്റുവാങ്ങി, കഥകളിയരങ്ങുകളിൽ സ്ത്രീപക്ഷസമരം നയിച്ച അന്തരിച്ച അതുല്യനടൻ ശ്രീ കോട്ടക്കൽ ശിവരാമനെയാണ്‌….

  • |

    കലാമണ്ഡലം വാസുപ്പിഷാരൊടിക്കൊപ്പം

    ശ്രീചിത്രൻ എം. ജെ. April 24, 2011  കളിയരങ്ങിന്റെ ധൈഷണികതാവഴിയെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന വാഴേങ്കടകുഞ്ചുനായർ ശിഷ്യപരമ്പരയിലെ ബലിഷ്ഠസാനിദ്ധ്യമാണ് കലാമണ്ഡലം വാസുപ്പിഷാരടി. ഒരു സാധാരണ കഥകളിനടനെന്നതിലപ്പുറം, തന്റെ ഗുരുനാഥനേപ്പോലെ, കലാമർമ്മജ്ഞനും നിരീക്ഷകനും പണ്ഡിതനുമായ വാസുവാശാന്റെ സ്വത്വം ഈ അഭിമുഖത്തിൽ ദർശിക്കാം. ഇനിയും എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളിൽ ജ്വലിച്ചുയരുന്ന രംഗശോഭയായി വാസുവാശാനെ കാണാനാകുമെന്ന ശുഭാപ്തിവിശ്വാസത്തോടെ, അഭിമുഖത്തിലേക്ക്: :}ബാല്യകാലം,കഥകളിയിലെത്തിയതിനെപ്പറ്റി…..വാസുപ്പിഷാരടി:എന്റെ കുട്ടിക്കാലമൊക്കെ ധാരാളം കഥകളികൾ നാട്ടിലുള്ള കാലമാണ്.അമ്മയും അച്ഛനും ഏട്ടനുമൊക്കെ തൃപ്പലമുണ്ടയിലും,പച്ചായിലും,കല്ലേക്കുളങ്ങരയിലുമൊക്കെ നടക്കുന്ന കളികൾക്കു പോകും.കൂടെ ഞാനും.അന്നേ മനസ്സിലുദിച്ച മോഹമാണ്,കഥകളി പഠിക്കണം എന്ന്.ആരോടാണ് അതുപറയേണ്ടത്…

  • |

    കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം

    ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ August 30, 2013 ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്‍റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും…

മറുപടി രേഖപ്പെടുത്തുക