ദ്വിബാണീ സംഗമം

ശ്രീവൽസൻ തീയ്യാടി

August 19, 2017

കഥകളിയിലെ രണ്ടു പോയകാല വിപ്ലവ നാദശാഖകൾ ശാന്തമായി ഉൾച്ചേരുന്ന സംഗീതതടമാണ് പത്തിയൂർ ശങ്കരൻകുട്ടി. അരങ്ങിലെന്നപോലെ ഏറ്റമില്ലാത്തതാണ് ആ വ്യക്തിത്വും.ഇക്കൊല്ലം വർഷക്കാലം തുടങ്ങിയതിനു പിറ്റേ വാരത്തിൽ ഒരു കഥകളിപ്പദ സീഡി ഇറങ്ങുകയുണ്ടായി. പോയകാലത്തെ ഒരു സംഗീതജ്ഞൻറെ. രണ്ടുവർഷം മുമ്പ് അന്തരിച്ച കലാമണ്ഡലം ഗംഗാധരൻ അര ഡസൻ ആട്ടക്കഥകളിൽ പാടിയതിൻറെ ശ്രവ്യാൽബം. അതിൽ അവസാനം വരുന്നത് മംഗളരാഗമായ മദ്ധ്യമാവതിയാണ്. ആശാന് കൂടെപ്പാടിയിട്ടുള്ളത് കലാമണ്ഡലം ഹൈദരാലി. ‘മംഗളശതാനി’ എന്നവസാനിക്കുന്ന മേളപ്പദ ഭാഗം. പൊന്നാനി-ശങ്കിടിമാർ ഒരുപോലെ കൊഴുപ്പിക്കുന്നുണ്ട്  ജയദേവരുടെ അഷ്ടപദിയിൽനിന്നുള്ള ഈ വരികൾ.

പന്ത്രണ്ടാം നൂറ്റാണ്ടിൽ പൂർവഭാരതത്തിൽ പിറവികൊണ്ട സാഹിത്യത്തിൻറെ സമകാലിക മലയാണ്മയാഘോഷം. അതിനിടയിലും മനസ്സിലാവും: തീർത്തും വിരുദ്ധമായ വിധത്തിൽ തൊണ്ടസഞ്ചാരം നടത്തുന്നവരാണ് ഈ രണ്ടു ഗായകർ. തെന്നിന്ത്യൻ ക്ലാസിക്കൽ ശൈലിയിൽ കമ്പിതഗമകം കൊടുത്ത് ഇഴുകിയിഴുക്കി പാടുന്ന ഗംഗാധരൻ; ദക്കാൻ പീഠഭൂമിക്ക് വടക്കോട്ട്‌ വേരിറങ്ങിയ ഗസൽ സംഗീതത്തിൻറെ നേർമയുള്ള നാദത്തിൽ ശങ്കിടി. ഈവിധം ഏറെക്കുറെ രണ്ടുധ്രുവങ്ങളായി വകതിരിക്കാവുന്ന ശാഖകളെ ഒറ്റത്തൊണ്ടയിലേക്ക് ആവാഹിച്ചിട്ടുള്ള പിന്നണിസൗകുമാര്യമാണ് പത്തിയൂർ ശങ്കരൻകുട്ടി.

അരങ്ങത്ത് പാടിത്തുടങ്ങി കാലങ്ങൾക്കുശേഷം ഗായകർ പലരുടെയും കല മൂത്തുചെനച്ചു പഴുക്കുന്നത് കഥകളിയിൽ, മറ്റേതു ജീവിതമേഖലയിലുമെന്നപോലെ, പതിവാണ്. എന്നാൽ സമാസമം പൊരുത്തപ്പെട്ടുപോവാൻ സാദ്ധ്യത നന്നേകുറഞ്ഞ ബാണികളെ കോർത്തിണക്കിയുള്ള പാലംപണി നാലുനൂറ്റാണ്ടു പഴക്കമുള്ള ഈ ക്ലാസിക്കൽ രംഗകലയിൽ അപൂർവമായിരിക്കും.

ഓണാട്ടുകരക്കാരനായ ശങ്കരൻകുട്ടിയുടെ മൂന്നരദശാബ്ദത്തെ സജീവകലാജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള രണ്ടു മൂത്ത സഹപ്രവർത്തകരാണ് തെക്കൻ തിരുവിതാംകൂറുസ്വദേശിയായ ഗംഗാധരനും തലപ്പിള്ളിനാട്ടിൽ ജനിച്ച ഹൈദ്രാലിയും. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങൾ അരങ്ങുപാട്ടിനെ സ്വാധിനിക്കാവുന്ന ഘടകങ്ങൾ ആവാമെങ്കിൽക്കൂടി ആ തത്വത്തിലല്ല ഈ രണ്ടു മണ്മറഞ്ഞ മഹാരഥരുടെ പ്രഭാവം ശങ്കരൻകുട്ടിയിൽ. പറഞ്ഞുവന്നാൽ, മദ്ധ്യകേരളത്തിലെ കലാമണ്ഡലം കളരിവഴിയുള്ള കല്ലുവഴിവഴക്കം മൂവരിലും പൊതുവാണല്ലോ.   ലളിതവൽക്കരിച്ചു നോക്കിയാൽ ഹൈദരാലിയുടെ (1946-2006) ശലഭനൃത്ത ശൈലിയിൽനിന്ന് ഗംഗാധരൻറെ (1936-2015) ഘനസാന്ദ്ര ബാണിയിലേക്കുള്ള പ്രയാണമായി ചുരുക്കിയെഴുതാം പത്തിയൂർസംഗീതത്തെ.

ലാഘവദീപ്തിയുള്ള തൊണ്ടസഞ്ചാരങ്ങളിൽനിന്ന് കൊഴുത്തുകനത്ത കണ്ഠത്തിലേക്കുള്ള നാദയാത്ര എന്നുപറഞ്ഞാൽ ഭാഗികമായേ സത്യമാവൂ. കാരണം മേൽചൊന്ന രണ്ടു പോയകാല സംഗീതജ്ഞർക്കും ഒരേകാലയളവിൽത്തന്നെ ഇലത്താളംപിടിച്ചു പാടിയിട്ടുണ്ട് ശങ്കരൻകുട്ടി. മുന്നേപോയ ഇരുവരും സമാസമമെന്നപോൽ പത്തിയൂരിൻറെ സൗന്ദര്യബോധത്തെ ക്രമീകരിച്ചിട്ടുണ്ട്, ഭ്രമിപ്പിച്ചിട്ടുണ്ട്. എന്നിരിക്കിലും ഹൈദരാലിസമ്പ്രദായത്തിൻറെ അംശങ്ങൾ കുറച്ചൊക്കെ ഇന്നും നിലനിർത്തി മിക്കവാറും ഗംഗാധരവഴിയിലൂടെ മുന്നാക്കം ചരിക്കുന്ന നാദയിമ്പമായിവേണം ഇന്ന് 53 വയസ്സിൽ എത്തിനിൽക്കുന്ന ഈ ഗായകനെ നോക്കിക്കാണാൻ.

പ്രായം പതിനേഴു നടപ്പുള്ളപ്പോഴാണ് ശങ്കരൻകുട്ടി കഥകളിക്ക് നടാടെ പാടുന്നത്. അച്ഛനും ആദ്യഗുരുവുമായ പത്തിയൂർ കൃഷ്ണപിള്ളയോടൊപ്പം. വീടിനകലെയല്ലാത്ത ഏവൂർ കണ്ണമ്പിള്ളി ദേവീക്ഷേത്രത്തിൽ പുറപ്പാടിന്‌ പാടിയായിരുന്നു തുടക്കം. തുടർന്ന് അവതരിപ്പിക്കപ്പെട്ട കർണശപഥം കഥയുടെ ദുര്യോധന-ഭാനുമതി സംഭാഷണം പകർത്തുന്ന ആദ്യഭാഗത്തിനും പിന്നണിപ്പറ്റി അന്നേ രാത്രി. തുടർന്നും ചിലയിടങ്ങളിൽ അരങ്ങുപാട്ടിന്‌ അവസരം കിട്ടിവന്ന അക്കാലത്ത് പ്രൊഫഷണൽ കഥകളിഗായകനാവാനായിരുന്നു ശങ്കരൻകുട്ടിയുടെ മോഹം. എന്നാൽ ഈ തൊഴിൽ ജീവിതോപാധിയാക്കാൻ ഒരുമ്പെടുന്നത് അപായമാവാനും മതി എന്ന് വിശ്വസിച്ചിരുന്നത്രെ കുടുംബനാഥൻ. ഒരുപക്ഷെ ഏതെങ്കിലും സ്‌കൂളിൽ പാട്ടുമാഷായി ജോലികിട്ടാൻ സാദ്ധ്യത കണ്ടുകൊണ്ടു കൂടിയത്രേ മകനെ കർണാടകസംഗീതം പഠിപ്പിക്കാനയക്കുന്നത് കൃഷ്ണപിള്ള. കൊച്ചിക്ക് തെക്ക് തൃപ്പൂണിത്തുറയിലെ ആർ.എൽ.വി കലാശാലയിൽ ഗാനഭൂഷണത്തിന് അങ്ങനെയാണ് ചേരുന്നത് പ്രീഡിഗ്രി കഴിഞ്ഞ ശങ്കരൻകുട്ടി.

ശരി, എന്താണ് ഗംഗാധരൻറെയും ഹൈദരാലിയുടെയും സംഗീതസമീപനത്തിൽ തോന്നിയിട്ടുള്ള മുഖ്യവ്യത്യാസം? “പാടുമ്പോൾ ഗംഗാധരാശാന് സംഗീതധാരയിൽ മാത്രമെന്നപോലെയാണ് ശ്രദ്ധ. രംഗക്രിയകൾ ഭംഗിയായി നിർവഹിക്കുമ്പോഴും പദങ്ങൾ, താളങ്ങൾ, ശ്രുതി, നാദം എന്നിവയിലൊക്കെ തീക്ഷ്ണമായിരിക്കും ശ്രദ്ധ. അതേസമയം ഹൈദരാലിയാശാൻ മൊത്തമരങ്ങിൻറെ ഉസ്താദായിരുന്നു. വേഷം, ആട്ടം, കൊട്ട്, എന്നിവയും പാട്ടുമേളക്കാർ തമ്മിലുള്ള ഒത്തിണക്കം എന്നിവകൂടി കണ്ടാസ്വദിച്ചുള്ള സപര്യയായിരിക്കും.”

ദക്ഷിണേന്ത്യൻ ക്ലാസിക്കലിൽ ആ നാലുവർഷത്തെ കോഴ്‌സിന് (1981-85) പഠിച്ചിരുന്ന കാലത്തും സമാന്തരമായി കഥകളിക്ക് പാടുമായിരുന്നു ഇദ്ദേഹം. പൂർണിപ്പുഴയോരത്തെ ഓടുമേഞ്ഞ ക്ലാസിലെ പകലുകളിൽ ശങ്കരൻകുട്ടി സഹവിദ്യാർത്ഥികൾക്കൊപ്പം തംബുരുശ്രുതിയിൽ കൃതികൾ സ്വായത്തമാക്കി വന്നിരുന്നെങ്കിൽ ചില സന്ധ്യകളിലും രാവുകളിലും ടാർപ്പായക്കീഴിലെ വേദിയിൽ ആട്ടവിളക്കിനുമുന്നിലാടുന്ന നളനും ദമയന്തിക്കും അർജുനനും ബൃഹന്നളക്കും ഹംസത്തിനും സുദേവനും ഒക്കെ പാടിവന്നു. മെലിഞ്ഞ അരക്കെട്ടിന്‌ ആടയായുള്ള രണ്ടാമുണ്ടിനുമേലെ  കുപ്പായമിടാഞ്ഞ ആ നേരങ്ങളിലെ കൂരനെഞ്ച് സ്ത്രീകളടക്കം ജനം കാണുന്നതിനുള്ള സങ്കോചം തൽക്കാലം കണക്കാക്കാതെതന്നെ.

ഇതിനിടയിൽ കച്ചേരിയരങ്ങേറ്റം ഉണ്ടായി. കായംകുളത്തിനടുത്തുള്ള രാമപുരത്തെ ദേവീക്ഷേത്രത്തിൽ. ഉപായത്തിൽ ഒരുമണിക്കൂർ ദൈർഘ്യത്തിൽ. പിന്നെയും ഒന്നുരണ്ടിടത്തുണ്ടായി വയലിനും മൃദംഗവും പക്കമായി ത്യാഗരാജ സ്വാമിയുടെയും മുത്തുസ്വാമി ദീക്ഷിതരുടെയും ശ്യാമ ശാസ്ത്രിയുടെയും സ്വാതി തിരുനാളിൻറെയും മറ്റും രചനകൾ അവതരിപ്പിച്ചുള്ള സന്ധ്യകൾ. താൻ പഠിച്ച ക്ലാസിക്കൽസംഗീത ബാച്ചിൽ ആ വർഷം ഒന്നാം ക്ലാസ്സിൽ പാസ്സായ രണ്ടുപേരിൽ ഒരുവനായിരുന്നു ശങ്കരൻകുട്ടി. സൗമ്യനും സുശീലനുമായ പയ്യനോട് വാത്സല്യമുണ്ടായിരുന്നു ഗുരുക്കൾക്ക് — ആര്യനാട് സദാശിവൻ, അമ്പലപ്പുഴ തുളസി, പൊൻകുന്നം രാമചന്ദ്രൻ, എസ് വിനയചന്ദ്രൻ എന്നിവർക്കു പുറമെ മാവേലിക്കര പി സുബ്രഹ്മണ്യം പത്തിയൂരിനെ വിളിപ്പിച്ച് ഇടക്കൊക്കെ കഥകളിപ്പദം പാടിക്കുമായിരുന്നു. അരങ്ങുപാട്ടുകാർ രാഗം ആലപിക്കുന്നതിലെ വേറിട്ട സ്വാദിനുള്ള കാരണം അന്നേ സുബ്രഹ്മണ്യത്തിനറിയാമായിരുന്നു, അതിലദ്ദേഹം സദാ കൗതുകപ്പെട്ടിരുന്നു. പത്തിയൂരിൻറെ മനസ്സപ്പോഴും കളിയരങ്ങിലായിരുന്നു.

“മോഹത്തിന് കാരണമുണ്ട്,” ശങ്കരൻകുട്ടി ഓർത്തെടുക്കും. “പ്രീഡിഗ്രി രണ്ടാംവർഷം പഠിക്കുന്ന കാലമാണ്. അച്ഛനൊപ്പം തെക്കൊരിടത്ത് കളിക്ക് പാടാൻ പോയതാണ് ഞാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ ശിവക്ഷേത്രത്തിൽ. പ്രധാനപാട്ടുകാരൻ അവിടങ്ങളിലെ പ്രമുഖൻ വള്ളിക്കാവ് ശങ്കരപ്പിള്ള. ഉൾവലിഞ്ഞ പ്രകൃതം. പ്രശസ്തരിൽ ഗംഗാധരാശാനും.” ബാണയുദ്ധം ആയിരുന്നു ആദ്യകഥ. അതിലെ ‘ഉഷാചിത്രലേഖ’ക്ക് പൊന്നാനി ഗംഗാധരൻ. കൂടെപ്പാടാൻ ശങ്കരൻകുട്ടിയെ വിളിച്ചു അദ്ദേഹം. വരിയൊന്നും മുഴുവൻ തോന്നുകില്ലെങ്കിലും ഉള്ളതുവച്ച് ഒപ്പിച്ചെടുത്തു ശങ്കിടി. തുടർന്നരങ്ങേറിയ നിഴൽക്കുത്തിനും ചില രംഗങ്ങളിൽ പാടിച്ചു. പൊതുവെ തൃപ്തിയായി മൂത്ത ഭാഗവതർക്ക്. അന്ന് നേരം വെളുക്കുംമുമ്പ് അണിയറയിൽ ഇരിക്കെ ഗംഗാധരൻ പറഞ്ഞുപോലും: “നീ കലാമണ്ഡലത്തിൽ ചേര്. നമ്പിയാശാന് (അന്നത്തെ പ്രിൻസിപ്പലും യുഗപ്രഭാവനുമായിരുന്ന നീലകണ്ഠൻ നമ്പീശൻ) ദക്ഷിണ വെക്ക്. ബാക്കി ഞാൻ പഠിപ്പിക്കാം.”

ആ കേട്ടത് ഹൃദയത്തട്ടിൽ മൂളിക്കിടപ്പുണ്ട് ശങ്കരൻകുട്ടിക്ക്. അതിന് വീണ്ടും ശക്തിയേകി കലാനിലയം ഉണ്ണികൃഷ്ണൻ. കഥകളിയുടെ വടക്കൻചിട്ടയിൽ നൈപുണ്യം നേടിയ മറ്റൊരു തെക്കൻനാട്ടുകാരൻ. തകഴിയിലെ ജലസമൃദ്ധിയിൽനിന്ന് ഭാരതപ്പുഴയോരംപറ്റിയ ഗായകൻ. അതുംകൂടിയായപ്പോൾ പിന്നെയധികം വൈകിച്ചില്ല ശങ്കരൻകുട്ടി മഹാകവി വള്ളത്തോളിൻറെ സ്ഥാപനത്തിൻറെ പടികടക്കാൻ. കലാമണ്ഡലത്തിലെ ഹ്രസ്വകാല കോഴ്സ് എന്ന സൗകര്യമുപയോഗിച്ച് ഒരു വർഷം അവിടെനിന്നു കിട്ടിയ കളരിബലം പാട്ടിനു മുറുക്കംകൂട്ടി. മുന്നേ,

ബാല്യത്തിൽ, കഥകളിക്ക് കച്ചകെട്ടിയിട്ടുള്ളതാണ് ശങ്കരൻകുട്ടി. ഏവൂർ പരമേശ്വരൻപിള്ളയുടെ കളരിയിൽ പഠിച്ചത് കൃഷ്ണവേഷത്തിൽ അരങ്ങേറ്റി. കഥ: ഗുരുദക്ഷിണ. ഉയരം വച്ചുതുടങ്ങിയതോടെ കൈമെയ് മെരുങ്ങിക്കിട്ടാൻ എളുപ്പമല്ലെന്നു തോന്നിയിരിക്കണം. പൊടിമീശ പിന്നീടങ്ങനെ കനത്തതേയുള്ളൂ താനും. യൗവ്വനാരംഭത്തിലെ ആ കലാമണ്ഡലകാലം ചെറുതായിരുന്നെങ്കിലും ചില്ലറയുപയോഗമൊന്നുമല്ല ചെയ്തിട്ടുള്ളൂ ശങ്കരൻകുട്ടിക്ക്. പതികാലസുഭഗമായ കോട്ടയംകഥകൾക്കു പുറമേ ബാലിവധം പോലെ ചിട്ടപ്പെരുമയുള്ളവയിലെ രംഗക്രിയകൾ ഹൃദിസ്ഥമാക്കാൻ മാടമ്പി സുബ്രഹ്മണ്യൻനമ്പൂതിരിയും രാമവാരിയരും പരിശീലിപ്പിച്ചു. കലാമണ്ഡലം ഗോപിയുടെ കടുകട്ടി കളരിമുറിയിൽ പെരിങ്ങോട് സുബ്രഹ്മണ്യനൊപ്പം നിത്യമെന്നപോലെ പാടി. നമ്പിയാശാൻ അപ്പോഴേക്കും മരിച്ചുപോയിരുന്നു; ഗംഗാധരാശാൻറെ ഉഗ്രപ്രഭാവം കുറേക്കൂടി അടുത്തറിഞ്ഞു. കൂടെപ്പഠിക്കാൻ ഉണ്ടായിരുന്ന ശിവദാസൻ, അച്യുതൻ, ദേവകുമാരവർമ, സജീവൻ തുടങ്ങിയ പാട്ടുവിദ്യാർത്ഥികളിൽ ബാബു നമ്പൂതിരിയുമായി വിശേഷിച്ചും ചങ്ങാത്തമുണ്ടായി.

ഇതിനൊക്കെ രണ്ടുവർഷം മുമ്പേയുണ്ട് പരിചയം ഹൈദരാലിയുമായി. അദ്ദേഹത്തെ നേരിലറിഞ്ഞ 1984 തുടങ്ങിയുള്ള യുഗം അവിസ്മരണീയമാണ് ശങ്കരൻകുട്ടിക്ക്. കൊല്ലം പ്രദേശത്തെ തുമ്പറ ദേവീക്ഷേത്രത്തിൽ ആയിരുന്നു മാനസഗുരുവുമായി ലോഗ്യമുണ്ടാവുന്നത്. പത്തിയൂരിൻറെ പാട്ടിലും പ്രകൃതത്തിലും പ്രീതിപൂണ്ട ഹൈദരലി തുടർന്ന് പയ്യനെ പലയിടത്തും തെക്കൻ പ്രദേശങ്ങളിൽ കഥകളിക്ക് കൂട്ടാൻതുടങ്ങി. വൈകാതെ ഗംഗാധരനും കളരിപ്രോത്സാഹനം നൽകിയതോടെ അവിടന്നങ്ങോട്ട്  ഇരു ഭാഗവതർമാരുടെയും കൂടെ നിറയെ അരങ്ങനുഭവം കിട്ടിപ്പോന്നു പത്തിയൂരിന്.

വർഷം 1990 ആയതോടെ കൊട്ടാരക്കരക്കടുത്തുള്ള പകൽക്കുറിയിൽ സംഗീതാധ്യാപകനായി ശങ്കരൻകുട്ടി. കലാമണ്ഡലം സുരേന്ദ്രന് കീഴിൽ. വേഷത്തിന് പ്രധാനമായി മടവൂർ വാസുദേവൻനായർ (കൂടെ കലാഭാരതി രാജൻ), ചെണ്ടക്ക് ആയാംകുടി കുട്ടപ്പമാരാർ, മദ്ദളത്തിന് കലാനിലയം രാജൻ. ഇങ്ങനെ തെക്കൻ മുറകൾകൂടി അടുത്തുപരിചയിക്കാൻ ഇടവന്നു. അതേസമയം 2003 തുടങ്ങി അമ്പലപ്പുഴയിലെ സന്ദർശൻ കഥകളിയോഗത്തിൽ കലാമണ്ഡലം വാസുപ്പിഷാരോടിയുടെ കളരികളിൽ പാടി കല്ലുവഴിയുടെ ഇടനാഴികകൾ മുന്നത്തെക്കാൾ പരിചിതമാക്കി. കലാമണ്ഡലം ഷണ്മുഖൻ, മുകുന്ദൻ, ചമ്പക്കര വിജയൻ തുടങ്ങി ചെറുപ്പക്കാർ അവിടെ അഭ്യാസം തികച്ചുപോന്നിരുന്നു ആ ദശകത്തിൽ.

യുവത്വത്തിലെ പല രംഗാനുഭവങ്ങളും ഇന്നലെ കഴിഞ്ഞതുപോലെ ഓർത്തെടുക്കാനാവും ശങ്കരൻകുട്ടിക്ക്. തെക്ക്, അഞ്ചൽ കടമാങ്ങോട് അമ്പലത്തിൽ സംഭവം നടന്നത് 1988ലാവണം. കലാവേദി ജയകുമാറിനൊപ്പം പുറപ്പാട്-മേളപ്പദം പാടിയത് നന്നായിയെന്ന് പറഞ്ഞു അതത്രയും കേട്ടശേഷം ഗംഗാധരാശാൻ. പിന്നെ കഥകൾ നളചരിതം ഒന്നാം ദിവസം, ദുര്യോധനവധം. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ നൈഷധവേഷം, ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയുടെ ഹംസം, ചിറക്കര മാധവൻകുട്ടിയുടെ ദമയന്തി. ഗംഗാധരന് ശങ്കിടി ശങ്കരൻകുട്ടി. ആദ്യകഥയുടെ ഒടുവിലത്തെ ഭാഗത്തെ ‘ഹന്ത ഹസം എന്ന ചെറുപദം പൊന്നാനി പാടിയത് ഏതുരാഗത്തിൽ എന്ന് പിടികിട്ടിയില്ല പത്തിയൂരിന്. രംഗം കഴിഞ്ഞുള്ള ഒഴിവിൽ ചോദിച്ചു. നേരെ ഉത്തരം പറഞ്ഞില്ല ഭാഗവതർ. പകരം ഒരു പഴയ തമിഴ് സിനിമാപ്പാട്ട് പാടി. അതുവഴി മറുപടി വ്യംഗ്യമായി വന്നു: നാഗഗാന്ധാരി. കർണാടകസംഗീതത്തിൽത്തന്നെ അത്രയങ്ങോട്ടു പ്രചാരമില്ലാത്ത ഈണം.

ഹൈദരാലിചരിതകഥകളും പലതുണ്ട് പറയാൻ. പുനലൂര് കമുകുംചേരി ക്ഷേത്രത്തിൽ കുചേലവൃത്തം. ഓയൂരിൻറെ സുദാമാവ്, മങ്കൊമ്പ് ശിവശങ്കരപ്പിള്ളയുടെ ശ്രീകൃഷ്ണൻ. പുകഴ്‌പെറ്റ ‘കലയാമി സുമതേ’ എന്ന ശങ്കരാഭരപദത്തിലെ രാഗമാലികാചരണങ്ങളിൽ ‘ഇന്ധന സമ്പാദന’ വന്നപ്പോൾ ഹൈദരലി വിറകുവെട്ടിയത് സൂര്യ എന്ന അപൂർവരാഗത്തിൽ. സ്വതേ ആ വരികൾ പാടാറുള്ള ഹിന്ദോളവുമായി ഒരു സ്വരത്തിൻറെ മാത്രം വ്യത്യാസം. പത്തിയൂരിന് പിടികിട്ടി രാഗം, ഒപ്പം ഒപ്പിച്ചുപാട്ടും തുടങ്ങി. ഇതിങ്ങനെ നീണ്ട് അടുത്ത വരിയായ ‘അന്തണാധിപാ’ ഉച്ചരിച്ചതും പൊന്നാനി നേരെ ഹിന്ദോളത്തിൻറെ ഗാന്ധാരത്തിലേക്ക് അറിയാതെ കടന്നുപോയി. തെറ്റുപറ്റിയപ്പോൾ, പതിവിൻപടി ഹൈദരലി ഇടംകണ്ണിട്ടു പുഞ്ചിരിച്ചു. അതോടെ ശങ്കിടിക്കും സമാധാനമായി: “ഇനിയിപ്പം അഥവാ എനിക്ക് പിഴച്ചാലും പ്രശ്നമില്ലല്ലോ!”

ശരി, എന്താണ് ഗംഗാധരൻറെയും ഹൈദരാലിയുടെയും സംഗീതസമീപനത്തിൽ തോന്നിയിട്ടുള്ള മുഖ്യവ്യത്യാസം? “പാടുമ്പോൾ ഗംഗാധരാശാന് സംഗീതധാരയിൽ മാത്രമെന്നപോലെയാണ് ശ്രദ്ധ. രംഗക്രിയകൾ ഭംഗിയായി നിർവഹിക്കുമ്പോഴും പദങ്ങൾ, താളങ്ങൾ, ശ്രുതി, നാദം എന്നിവയിലൊക്കെ തീക്ഷ്ണമായിരിക്കും ശ്രദ്ധ. അതേസമയം ഹൈദരാലിയാശാൻ മൊത്തമരങ്ങിൻറെ ഉസ്താദായിരുന്നു. വേഷം, ആട്ടം, കൊട്ട്, എന്നിവയും പാട്ടുമേളക്കാർ തമ്മിലുള്ള ഒത്തിണക്കം എന്നിവകൂടി കണ്ടാസ്വദിച്ചുള്ള സപര്യയായിരിക്കും.”

ഇവരിലാരെങ്കിലും മുഷിഞ്ഞോ ക്രോധിച്ചോ സംസാരിച്ചിട്ടുണ്ടോ പത്തിയൂരിനോട്? ഇല്ല, ഉണ്ടായിട്ടേയില്ല! കണിശസംസാരിയായിരുന്ന ഗംഗാധരാശാൻ എന്നുവേണ്ട ക്ഷിപ്രകോപിയായ (വേഗപ്രസാദിയും) ഗോപിയാശാൻപോലും വെളിച്ചപ്പെടാത്ത അപൂർവ വ്യകതിത്വങ്ങളിൽ ഉൾപ്പെടും ശങ്കരൻകുട്ടി. കേരളത്തിന് തെക്കും മദ്ധ്യത്തിലും വടക്കും പത്തിയൂർ എന്നുപറഞ്ഞാൽ കഥകളിലോകത്ത് ഒരു സ്ഥലപ്പേര് മാത്രമല്ലാതെയാവാൻ കാരണം ഈ പൊതുസ്വീകാര്യതയാണ്. വടക്ക് കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് തുടങ്ങി ശങ്കരൻ എമ്പ്രാന്തിരിയും വെണ്മണി ഹരിദാസും പോലെയുള്ള വിശാരദർക്കൊപ്പം പാടിയുള്ള ശീലമുണ്ടെങ്കിൽ അതുപോലെത്തന്നെ തെക്കോട്ട് തകഴി കുട്ടൻപിള്ളയും തിരുവല്ല ഗോപിക്കുട്ടനും ശങ്കിടിച്ചുള്ള പരിചയം ധാരാളം.

പല കളരികൾ നൽകുന്ന സ്നേഹമുറ ജീവിതത്തിൽക്കൂടി പടർത്തിയും ആഴ്ത്തിയും പോരുന്നു പത്തിയൂർ ശങ്കരൻകുട്ടി. സമാദരണവേളയിൽ സർവവിധ ആശംസകളും നേരുന്നു. ആലിംഗാലിംഗാ….. 

രണ്ടുകൊല്ലം മുമ്പ്, 2015ലെ മഴക്കാലത്ത് എഴുതിയ കുറിപ്പ്: ഏഴെട്ടു വർഷത്തെത്തെമാത്രം പരിചയമേയുള്ളൂ പത്തിയൂർ ശങ്കരൻകുട്ടിയുമായി. തുടക്കത്തിൽത്തന്നെ കനത്തുകിട്ടിയ സ്നേഹമായതിനാൽ പാതിനേരമ്പോക്കായി ചുമ്മാ “ചേട്ടായീ” എന്നേ കഥകളിഭാഗവതരെ വിളിക്കാറുള്ളൂ. “ൻഹെഹേ ഹഹ” എന്ന് തെല്ലനുനാസികമായി തിരിച്ചു ചിരിച്ച് ആ സംബോധന ആസ്വദിച്ചും കേൾക്കാറുണ്ട്. ഓണാട്ടുകരയിലെ വീട്ടിലേക്ക് തകൃതിയായി ക്ഷണംതുടങ്ങി രണ്ടുമൂന്നാണ്ടായി ചേട്ടായി. ഇക്കഴിഞ്ഞയാഴ്ചയേ പോവാൻ തരപ്പെട്ടുള്ളൂ. മഴയുള്ളൊരു ദിവസം, സകുടുംബം. എത്തുന്നതിന് പന്ത്രണ്ടു മണിക്കൂറുമാത്രം മുമ്പാണ് അറിയിപ്പ് കൊടുത്തത്.

Similar Posts

  • തുടക്കക്കാർക്കായി കഥകളിയെ പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും

    സുനിൽ April 9, 2012  എന്താണ് കഥകളി? തികച്ചും വ്യക്തിപരമായ ചോദ്യം. കുറഞ്ഞത് പത്ത് കളിയെങ്കിലും കണ്ടതിനുശേഷം സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ. ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്. വിവിധ തലങ്ങളില്‍/നിലവാരങ്ങളില്‍ ആസ്വദിക്കാവുന്ന ബഹുമുഖമാര്‍ന്നയ ഒരു കലാരൂപമാണിത്. കഥകളി ഒരേ…

  • സെവൻ‌അപ്പ് ആനന്ദനൃത്തവും ആത്മരോഷങ്ങളും

    ശ്രീചിത്രൻ എം. ജെ. April 20, 2013 പെപ്‌സി‌കോ കമ്പനിയുടെ സെവൻ അപ് എന്ന ശീതളപാനീയത്തിന്റെ വീഡിയോപരസ്യത്തിൽ കഥകളിവേഷത്തിന്റെ ഉപയോഗം ഇപ്പോൾ വിവാദമായിരിയ്ക്കുന്നു. ഇതാ, അവസാനം കഥകളിയുടെ അഭിമാനസ്ഥാപനമായ കേരളകലാമണ്ഡലം പെപ്‌സി‌കോ കമ്പനിയുമായി കേസിനുപോകുന്നിടത്തെത്തിയിരിയ്ക്കുന്നു കാര്യങ്ങൾ. ഈ പരസ്യവും അനുബന്ധസംഭവങ്ങളും മറ്റേതൊരു സാമൂഹികസംഭവത്തെയും പോലെത്തന്നെ ഒറ്റപ്പെട്ട ഒന്നല്ല. കേരളീയകലാസ്വാദകരുടെ ഭാവുകത്വപരിണാമം, അഭിരുചികളുടെയും അവയുടെ ഊന്നലുകളുടെയും സവിശേഷതകൾ – ഇങ്ങനെ അനേകം അടരുകൾ ഇക്കാര്യത്തിലുണ്ട്. വൈകാരികവേലിയേറ്റങ്ങൾക്കപ്പുറം, അവ കൂടി പരിഗണിച്ചുകൊണ്ടുള്ള ആശയവ്യക്തതയ്ക്കുള്ള ഒരു ശ്രമമാണിത്. വിവാദമായ സെവൻ‌അപ് പരസ്യം…

  • മുരിങ്ങൂരിന്റെ കുചേലമാർഗത്തിലൂടെ

    ഏ. ആർ. ശ്രീകൃഷ്ണൻ January 26, 2014 കുചേലവൃത്തം എന്ന ആട്ടക്കഥയുടെ സാഹിത്യത്തെ മുൻനിർത്തി മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെ രചനാശൈലിയേയും ഇതിവൃത്തസമീപനത്തേയും പഠിയ്ക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനത്തിൽ. ആട്ടക്കഥയുടെ രംഗവിജയവും സാഹിത്യമൂല്യവും പരസ്പരാശ്രിതമല്ല എന്നത് പരിചിതമായ ഒരു നിരീക്ഷണമാണ്. ‘കല’യും ‘കഥ’യും തമ്മിലുള്ള ഈ വ്യതിരിക്തത സ്വീകരിയ്ക്കുകയാണെങ്കിൽ രംഗപ്രചാരമുള്ള കഥകളുടെ മുൻനിരയിൽത്തന്നെയുള്ള “കുചേലവൃത്തം” രചിച്ച മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെ സാഹിത്യശൈലിയെ വിശകലനം ചെയ്യുന്നത് ഇക്കഥയുടെ രംഗപ്രചാരസമ്പന്നതയിൽനിന്ന് വിട്ടുനിന്നുകൊണ്ടുതന്നെ വേണം. രജോഗുണത്തിന്റെ രംഗവിജയം കളിയരങ്ങുകൾ പൂർണ്ണമായും അനുഭവിച്ചുകൊണ്ടിരുന്ന…

  • കല്ലുവഴി ഇരമ്പും

    ശ്രീവത്സൻ തീയ്യാടി November 2, 2014 നിനച്ചിരിക്കാതെയാണ് അരണ്ട വെളിച്ചത്തിൽ അവരിരുവരെ ഒന്നിച്ച് കണ്ടത്. തൊലിക്കറുപ്പിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പമെങ്കിലും കലാമണ്ഡലം പ്രദീപിന് അക്കാലത്ത് സദനം ശ്യാമളനോളം തടിയില്ല. തുറസ്സായ പാടത്തെക്കുള്ള ഇറക്കത്തിൽ ഉറക്കെ സംസാരിച്ചാണ് നടത്തം. എഴുന്നുനിൽക്കുന്ന വരമ്പിനോളം കല്ലപ്പുള്ള രണ്ടു യുവാക്കൾ പരസ്പരം തമാശ പറഞ്ഞും കളിയാക്കിയും. ആ രാത്രിയിലെ വേഷക്കാരനും പാട്ടുകാരനും. ഇരുപതു കൊല്ലം മുമ്പാണ്. 1994ലെ വേനൽ. കല്ലുവഴിയിൽ കഥകളി. ക്ഷേത്രം ഏതെന്ന് ഇന്നോർക്കുന്നില്ല. എത്തിപ്പെട്ടത് എങ്ങനെയെന്നുപോലും. ജോലി ചെയ്തു താമസിച്ചിരുന്ന സദനം…

  • തെക്കന്‍ ചിട്ടയിലെ കത്തിവേഷങ്ങള്‍

    മനോജ് കുറൂര്‍ March 12, 2012 (08. 11. 2011 ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്) തെക്കന്‍- വടക്കന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്ക്‌ വാസ്തവത്തില്‍ ശൈലീപരമായ പ്രസക്തിയാണുള്ളത്‌. എന്നാല്‍ ദേശപരമായ മിഥ്യാഭിമാനങ്ങളിലൂന്നിയാണ്‌ പലപ്പോഴും ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാറുള്ളത്‌. അതുകൊണ്ടുതന്നെ ഒരു സ്ഥലത്ത്‌ അന്യമെന്ന നിലയിലുള്ള പരിചരണവും മറുവശത്ത്‌ അന്ധമായ അഭിമാനബോധവും പുലര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക്‌ സൂക്ഷ്മമായ വിശകലനം സാധ്യമാകാതെ വരുന്നു. കഥകളിയുടെ ചരിത്രവും ഇവയെ ദേശഭേദങ്ങളെന്ന നിലയില്‍ കാണാനല്ല, ശൈലീഭേദങ്ങളായി കാണാനാണ്‌ പ്രേരിപ്പിക്കുന്നത്‌. കഥകളിയുടെ ആദ്യരൂപങ്ങളെന്നു…

  • വൃഥാ ഞെട്ടും ദമയന്തി

    ഹേമാമോദസമാ – ഭാഗം 3 ഡോ. ഏവൂർ മോഹൻദാസ്‌ July 16, 2012  നളചരിതം മൂന്നാം ദിവസത്തിലെ ‘യാമി യാമി’ എന്ന പ്രസിദ്ധമായ സുദേവബ്രാഹ്മണ പദത്തിലെ ‘വേളി നാളെ’ യും അതുകേട്ടു ദമയന്തിക്കുണ്ടാകുന്ന ഞെട്ടലും ഒന്നാം ഭാഗത്തിൽ ചർച്ചയ്ക്ക്‌ വന്നിരുന്നു. ഈ വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ അന്വേഷിക്കുവാനുള്ള ശ്രമമാണീ ഭാഗത്തിൽ നടത്തുന്നത്‌. നളചരിതം ആട്ടക്കഥയുടെ പുരാണപശ്ചാത്തലം മഹാഭാരതം വനപർവത്തിലെ നളോപാഖ്യാനം ആണല്ലോ. ഈ വിഷയം എങ്ങിനെ അവിടെ അവതരിപ്പിച്ചിരിക്കുന്നു എന്ന്‌ നോക്കാം. ദമയന്തി പറഞ്ഞു: “സുദേവ, നീയയോദ്ധ്യക്കു പോയിട്ടാപ്പുരി…

മറുപടി രേഖപ്പെടുത്തുക