കീഴ്പ്പടം കുമാരൻ നായർ

വാഴേങ്കട കുഞ്ചു നായർ

July 24, 2012

ഇന്നു ജീവിച്ചിരിക്കുന്ന കഥകളിക്കാരിൽ കീഴ്പ്പടത്തിൽ കുമാരൻ നായരെയാണ്‌ എനിയ്ക്കേറ്റവും ബഹുമാനം. കഥകളിയുടെ ആവിഷ്കാര പ്രകാരത്തിൽ ഇത്രത്തോളം മനസ്സുചെല്ലുന്നവരായി ഇന്നാരും തന്നെ ഇല്ല എന്നതാകുന്നു എന്റെ ഉള്ളുറച്ചവിശ്വാസം.

വാഴേങ്കട ക്ഷേത്രത്തിലെ അഗ്രശാലയിൽ നടത്തിവന്നിരുന്ന, അഭിവന്ദ്യനായ ശ്രീ പട്ടിയ്ക്കാംതൊടി ഗുരുനാഥന്റെ കളരിയിൽ ഞങ്ങൾ സബ്രഹ്മചാരികളായിരുന്നു. ശ്രീ ചന്തുപ്പണിയ്ക്കരുടെ ശിഷ്യത്വവും ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌.

കഥകളിയിൽ പ്രവർത്തിച്ചുകൊണ്ട്‌ ജീവിപ്പാൻ വഴി കാണാതെ വലഞ്ഞ്‌ ഇദ്ദേഹം മറുനാട്ടിലായിരുന്നു കുറേക്കാലം. അവിടെ വെച്ച്‌ ദക്ഷിണഭാരതത്തിലെ ശാസ്ത്രീയലാസ്യത്തിൽ പെടുന്ന ഭരതനാട്യത്തിലും ഇദ്ദേഹം അവഗാഹം സമ്പാദിച്ചു.

രാമുണ്ണിമേനോനാശാന്ന്‌ രാവുണ്ണിനായരെ കഴിഞ്ഞാൽ പിന്നെ കുമാരൻ നായരെയായിരുന്നു കാര്യം. അതിൽ എനിയ്ക്കസൂയ തോന്നിയിട്ടുള്ള കാര്യവും ഇവിടെ പ്രസ്താവിച്ചുകൊള്ളുന്നു. ആശാന്ന്‌ കൃത്യമായി സാമ്പത്തികസഹായങ്ങൾ, വിശിഷ്യാ അദ്ദേഹത്തിന്റെ അവസാനകാലങ്ങളിൽ, ചെയ്തുപോന്നിട്ടുള്ളത്‌ കെ.ആർ. മാത്രമായിരുന്നു എന്നാണ്‌ എന്റെ അറിവ്‌. അദ്ദേഹവും രാവുണ്ണിനായരുമാണ്‌ ആശാന്റെ സംസ്കാരക്രിയയിൽ ഭാഗഭാക്കുകളാകാൻ ഭാഗ്യം സിദ്ധിച്ച ശിഷ്യന്മാർ.

ശ്രീ കെ.ആറിന്റെ സവ്യസാചിത്വം പ്രസ്ഫുടമായി അസ്മാദൃശർ ദർശിക്കുന്നത്‌ നൃത്യപ്രകാരത്തിലാണ്‌. കലാശങ്ങളിലൂടേയും നിലകളിലൂടേയും ഭാവത്തെ എങ്ങിനെയൊക്കെ ഉന്മിഷിതമാക്കാം എന്നറിയണമെങ്കിൽ കുമാരൻ നായരുടെ ബ്രാഹ്മണൻ, ദുർവ്വാസാവ്‌, കാട്ടാളൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ അരങ്ങത്ത്‌ പ്രവർത്തിക്കുന്നത്‌ നിപുണ നേത്രങ്ങൾക്ക്‌ ഒരിക്കൽ കണ്ടാൽ മതിയാകും എന്ന്‌ ഈയുള്ളവൻ ദൃഢമായി വിശ്വസിക്കുന്നു. ഇതിന്റെ കാരണവും തുലോം വ്യക്തമാണെന്നു പറയാതെ തന്നെ മനസ്സിലാക്കാം. താളവിഷയത്തിൽ കീഴ്പ്പടത്തെപ്പോലെ ഉറപ്പുള്ള ഒരു കഥകളി നടൻ ഇന്നു ജീവിച്ചിരിപ്പില്ല എന്നു നിശ്ചയം. എന്റെ സ്മരണയിൽ പണ്ടും ആരും ഇത്രത്തോളം താളജ്ഞാനം ഉറച്ചതായി ഉണ്ടായിരുന്നില്ല.

അതുകൊണ്ട്‌ സഹനടന്മാർക്കും മേളക്കാർക്കും പാട്ടുകാർക്കുമാണ്‌ കഷ്ടപ്പാട്‌. എപ്പോഴും താളത്തിൽ എന്തെങ്കിലും കുസൃതികാട്ടാൻ അദ്ദേഹത്തിനുള്ള വാസന കലശലാണ്‌. ചിലപ്പോൾ അത്‌ രോചകമായേയ്ക്കുമെങ്കിലും പലപ്പോഴും അരോചകവുമാവും. ഉദാഹരഹണത്തിന്, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ നഷ്ടപ്പെട്ട പുത്രന്മാരെ എണ്ണുമ്പോൾ സ്വീകരിക്കുന്ന നടകൾ തന്നെ. അവയ്ക്ക്‌ അപൂർവ്വത ഉണ്ടായിരിക്കാം. എന്നാൽ അഭിരാമത ഒട്ടുമേയില്ല. മേളക്കാരെ കുണ്ടിൽ ചാടിയ്ക്കാനുള്ള ഒരു വഴി – അത്ര തന്നെ. എന്നാൽ യുദ്ധവട്ടത്തിൽ അദ്ദേഹം വരുത്തിയ മാറ്റം എത്രയും ഹൃദ്യവുമാണ്‌.

ഇത്രയൊക്കെ ഇങ്ങിനെ എഴുതിവെയ്ക്കാനുണ്ടായ കാരണം, ഇന്നലെ അദ്ദേഹം എന്റെ വീട്ടിൽ വന്നു വിസ്തരിച്ചു വെടിവട്ടവുമായി കൂടിയതാണ്‌. കഥകളി വിഷയത്തിൽ എന്തുകാര്യം പറഞ്ഞാലും ഞങ്ങൾ തമ്മിൽ ഒരു കാലത്തും യോജിക്കാൻ പറ്റാത്ത അകലമുണ്ടാവും. എന്നാലും ആ വക സന്ദർഭങ്ങളൊക്കെ ഓരോ ഉത്സവമായിട്ടാണ്‌ എനിയ്ക്ക്‌ തോന്നാറ്‌. കലാവിഷയകമായി ഈ മനുഷ്യൻ നേടിയിട്ടുള്ള ബൃഹത്തായ വിജ്ഞാനത്തിന്റെ മുമ്പിൽ അമ്പരന്നുകൊണ്ടാണ്‌ ഓരോ സംഭാഷണങ്ങളും അവസാനിയ്ക്കുക പതിവ്‌. അഹോ! ഇങ്ങിനെയുള്ളവർ എത്ര ദുർലഭം! ഹിരണ്യലോഭമോഹിതരായി കഥകളി കൊണ്ടുനടക്കുന്നവർക്കിടയിൽ ഇത്തരം ചില അപൂർവ്വവ്യക്തികൾ കൂടി അവിടവിടെ ഉള്ളത്‌ എത്രയോ ആശ്വാസകരം തന്നെയത്രെ.

കുമാരൻനായരോടൊപ്പം അരങ്ങത്തുവന്ന രണ്ടവസരങ്ങൾ ഞാൻ ഒരു കാലത്തും മറക്കുന്നതല്ല.

ഒന്ന്‌, വാഴേങ്കട ഉത്സവക്കളിയ്ക്ക്‌ ഒരു സൌഗന്ധികം. എന്റെ ഭീമനും കുമാരൻ നായരുടെ ഹനുമാനും. കൂടിയാട്ടത്തിൽ എവിടെയെങ്കിലും വെച്ച്‌ വിദ്വാൻ വല്ലതും ഒപ്പിയ്ക്കും എന്ന്‌ എനിയ്ക്കു നല്ലതീർച്ച ഉണ്ടായിരുന്നു. എന്തെന്നാൽ, ആളുടെ സ്വഭാവം അങ്ങിനെയാണ്‌. പറഞ്ഞപോലെ തന്നെ പറ്റിയ്ക്കുകയും ചെയ്തു. ഇങ്ങിനെയാണ്‌ തുടങ്ങിയത്‌ (ഓർമ്മിച്ചെഴുതുകയാണ്‌)

ഹനുമാൻ:- നീ ഏതു വഴിയ്ക്കിവിടെ എത്തി?
ഭീമൻ: നമ്മുടെ പിതാവായ വായുഭഗവാൻ നടത്തിയ വഴിയേ ഇവിടെയെത്തി.
ഹനുമാൻ:- വഴിയ്ക്കെന്തൊക്കെ കണ്ടു? വിസ്തരിച്ച്‌ പറയ്‌.
(ഇവിടെ ഫലത്തിൽ വനവർണ്ണന ആവർത്തിയ്ക്കുകയാവുമല്ലൊ ഫലം. അതു ചെയ്താലോ? അരങ്ങത്തുള്ളവരുടെ നീരസമാവും ഫലം. ഒടുവിൽ ഭീമൻ ഇങ്ങനെ പറയാനാണ്‌ നിശ്ചയിച്ചത്‌.)
ഭീമൻ:- വഴി കൊടുങ്കാടായിരുന്നു. കൂരാക്കൂരിരുട്ട്‌. സൂര്യരശ്മികൾ കടക്കാൻ പഴുതില്ല. അപ്പോൾ എന്തുകാണാൻ! ഗദകൊണ്ട്‌ വിഘ്നങ്ങൾ തട്ടിത്തെറിപ്പിച്ച്‌ ഇതേവരെ വന്നു. പിതാവായ വായുദേവന്റെ കൃപ.
ഹനുമാൻ:- അങ്ങനെ ഒഴിയണ്ടാ. നീ തപസ്സുചെയ്യുന്ന മുനിമാരെ കണ്ടില്ലേ? ഗന്ധർവ്വ-കിന്നര-കിം‌പുരുഷന്മാരേയും വിദ്യാധരന്മാരേയും കണ്ടില്ലേ?
(ഇതും ഭീമനുവെച്ച വാരിക്കുഴി തന്നെ. അനുസരിച്ചാൽ അതൊക്കെ വിസ്തരിക്കേണ്ടി വരും. ഇതിഹാസത്തിൽ പറയുന്നതൊക്കെ കാണിച്ചാൽ പ്രകടമായ ഔചിത്യഭംഗവും പറ്റും. അതുകൊണ്ട്‌ ഭീമൻ ഇങ്ങനെ ഒഴിഞ്ഞുമാറാൻ ഉറച്ചു.)
ഭീമൻ:- എനിയ്ക്കൊന്നും അറിഞ്ഞുകൂടാ. മനസ്സിൽ, എത്രയും വേഗം സൌഗന്ധികപുഷ്പം കൊണ്ടുവന്നു പ്രാണപ്രിയയായ ദ്രൌപദിയ്ക്കു കൊടുക്കണം എന്ന ആഗ്രഹമായിരുന്നു. അതിന്റെ തീവ്രതയിൽ മറ്റൊന്നും തന്നെ ശ്രദ്ധിച്ചില്ല.
ഹനുമാൻ:- അമ്പട കേമ!
എന്ന്‌ അനുമോദിച്ച്‌ അടുത്ത സന്ദർഭത്തിലേയ്ക്ക്‌ കടന്നു.

“പ്രാണവല്ലഭേടെ വാഞ്ഛിതം” എന്നിടത്ത്‌ ഭീമനെയിട്ട്‌ “എരപ്പാക്കാതെ” പൂർണ്ണമനസ്സായി അഭിനന്ദിയ്ക്കുകയാണ്‌ ഹനുമാൻ ചെയ്തത്‌. എത്ര ഉചിതമായി! വേർപിരിയുന്ന ഘട്ടത്തിൽ എത്ര നിയന്ത്രിച്ചിട്ടും കണ്ണീർ പൊട്ടി.
ആ സൌഗന്ധികം എനിയ്ക്കൊരുകാലത്തും മറക്കാനാവാത്ത ഒരനുഭവമായിരിയ്ക്കുന്നു.

മറ്റൊന്ന്‌, കോട്ടയ്ക്കൽ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവക്കളിയ്ക്കു നടന്ന ഒരു ‘ദൂത്‌’ ആണ്‌.

കീഴ്പ്പടത്തിന്റെ ദുര്യോധനൻ; എന്റെ ശ്രീകൃഷ്ണൻ. വേഷനിശ്ചയം അറിഞ്ഞതുമുതൽ തിരിച്ചെത്തുന്നതുവരെ യാതൊരു വക സ്വൈര്യവുമില്ലായിരുന്നു. മാണിമാധവചാക്യാരുമായി സംസാരിച്ച്‌ ആ ഭാഗം ഒന്നുകൂടി ഉറപ്പുവരുത്തി. മഹാഭാരതത്തിലെ ആ രംഗം തമ്പുരാൻ തർജ്ജുമ ചെയ്തത്‌ ഒന്നുകൂടി വായിച്ച്‌ ഉറപ്പുവരുത്തി. ആട്ടങ്ങളൊക്കെ മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു. ഈ അവസ്ഥകളൊക്കെ കുമാരൻ നായരും തരണം ചെയ്തു എന്നു അദ്ദേഹം പിറ്റേന്ന്‌ കളികഴിഞ്ഞപ്പോൾ പറയുകയുണ്ടായി.

‘ദൂതി”ലെ ശ്രീകൃഷ്ണൻ എനിയ്ക്കത്രത്തോളം തൃപ്തികരമായി ആടിയതായി തോന്നിയിട്ടുള്ളത്‌ അന്നു മാത്രമാണ്‌. കൂട്ടുവേഷത്തിന്റെ ‘ഉരസലു’തന്നെയാണ്‌ അതിന്നുകാരണവും.

കുമാരൻ നായരോടൊത്ത്‌ രംഗപ്രവേശം ചെയ്യേണ്ടിവരുന്ന ഓരോ അവസരവും ഓരോ വെല്ലുവിളിയായിട്ടാണ്‌ എന്റെ മനസ്സിൽ തോന്നിയിട്ടുള്ളത്‌. അതു സ്വീകരിച്ച്‌ വിജയിപ്പിക്കാൻ സാധിക്കുന്നത്‌ എന്റെ കലാജീവിതത്തിലെ വലിയൊരു ലാഭമായിട്ടാണ്‌ ഞാൻ പരിഗണിച്ചു പോരുന്നത്‌.

Similar Posts

  • നളചരിതത്തിന്റെ കഥകളി സാമൂഹ്യപാഠം 

    ഹേമാമോദസമാ – 12 ഡോ. ഏവൂർ മോഹൻദാസ് May 16, 2013  ആനന്ദദായകമായ ഒരു കഥകളിയാണ്‌ നളചരിതം എന്നതിന്‌ രണ്ടു പക്ഷമില്ലെങ്കിലും ഇക്കഥയുടെ കഥകളിത്തത്തെ ചൊല്ലി ഏറെ ശബ്ദകോലാഹലങ്ങൾ ഈ നാട്ടിലുണ്ടായിട്ടുണ്ട്‌. നളചരിതം ആട്ടക്കഥ കഥകളിക്കു ഒട്ടും തന്നെ അനുയോജ്യമല്ലെന്ന്‌ ഒരു പക്ഷം വാദിക്കുമ്പോൾ അത്‌ ശെരിയല്ല, ഇക്കഥ കഥകളിക്കു തികച്ചും അനുയോജ്യമാണെന്നു മറുപക്ഷം വാദിക്കുന്നു. ഈ വിഷയത്തിലേക്കൊന്നു കടന്നു ചെല്ലാം. 2007 ലെ ‘ഏവൂർ നളചരിതോത്സവ’ സെമിനാറിൽ പങ്കെടുത്തുകൊണ്ട്‌ കലാമണ്ഡലം പബ്ലിസിറ്റി ഓഫീസർ ശ്രീ. വി….

  • കാറും വെയിലും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 5 ശ്രീവത്സൻ തീയ്യാടി Thursday, September 6, 2012 ഇനി ഞാൻ കൂടെ വന്നിട്ടുള്ളവരെ പരിചയപ്പെടുത്താം… ആശാന്റെ ആ വാചകത്തിൽ രണ്ടു കൌതുകമാണ് തോന്നിയത്. ഒന്ന്, അദ്ദേഹത്തിൽ പൊതുവെ ശ്രദ്ധിച്ചിട്ടില്ലാത്ത ടീം ലീഡർ സ്പിരിറ്റ്‌. രണ്ട്, അതുവരെ പിന്തുടർന്ന അർദ്ധവള്ളുവനാടൻ വാമൊഴിയിനിന്ന് മുഴുവനായുള്ള വ്യതിയാനം. “ങ്ഹാ… നി ഓരോരുത്തരായ്ട്ട് ങ്ങ്ട് മുമ്പാക്കം വര്വോ….” വീണ്ടും തന്റെ കോതച്ചിറ മലയാളത്തിലേക്ക് വഴുതി കലാമണ്ഡലം ഗോപി. നാട്യം ഏതുമില്ലാത്ത ഭവ്യതയുമായി സഹകലാകാരന്മാർ അദ്ദേഹത്തിന്റെ കസേരക്കടുത്തെക്ക്…

  • നളചരിത സംഗീതം

    ഡോ. ഓമനക്കുട്ടി January 1, 2014 ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്നുപറയുന്നത് അവിടുത്തെ സംസ്‌കാരം തന്നെയാണ്. ഏതു രാഷ്ട്രത്തിലും സംസ്‌കാരം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് പല ഘട്ടങ്ങള്‍ തരണം ചെയ്താണ്. കല സംസ്‌കാരത്തിന്റെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗം തന്നെയാണ്. ആദിമകാലം മുതലുള്ള കലകളുടെ വളര്‍ച്ചയുടെ ചരിത്രം പരിശോധിച്ചാല്‍ പരസ്പരം പലരീതിയിലുള്ള സ്വാധീനങ്ങളും ഉണ്ടായിട്ടുള്ളതായി കാണാം. അങ്ങനെ വരുമ്പോള്‍ സംസ്‌കാരം സങ്കരത്വം വഹിക്കുന്നതായി കാണാം. ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ കേരളത്തില്‍ വളരെയധികം ബാഹ്യമായ സ്വാധീനം ഉണ്ടായിട്ടില്ലെങ്കിലും ചില കലകളുടെ കാര്യത്തില്‍, കൊടുക്കല്‍-വാങ്ങല്‍…

  • |

    കലാമണ്ഡലം വാസുപ്പിഷാരൊടിക്കൊപ്പം

    ശ്രീചിത്രൻ എം. ജെ. April 24, 2011  കളിയരങ്ങിന്റെ ധൈഷണികതാവഴിയെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന വാഴേങ്കടകുഞ്ചുനായർ ശിഷ്യപരമ്പരയിലെ ബലിഷ്ഠസാനിദ്ധ്യമാണ് കലാമണ്ഡലം വാസുപ്പിഷാരടി. ഒരു സാധാരണ കഥകളിനടനെന്നതിലപ്പുറം, തന്റെ ഗുരുനാഥനേപ്പോലെ, കലാമർമ്മജ്ഞനും നിരീക്ഷകനും പണ്ഡിതനുമായ വാസുവാശാന്റെ സ്വത്വം ഈ അഭിമുഖത്തിൽ ദർശിക്കാം. ഇനിയും എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളിൽ ജ്വലിച്ചുയരുന്ന രംഗശോഭയായി വാസുവാശാനെ കാണാനാകുമെന്ന ശുഭാപ്തിവിശ്വാസത്തോടെ, അഭിമുഖത്തിലേക്ക്: :}ബാല്യകാലം,കഥകളിയിലെത്തിയതിനെപ്പറ്റി…..വാസുപ്പിഷാരടി:എന്റെ കുട്ടിക്കാലമൊക്കെ ധാരാളം കഥകളികൾ നാട്ടിലുള്ള കാലമാണ്.അമ്മയും അച്ഛനും ഏട്ടനുമൊക്കെ തൃപ്പലമുണ്ടയിലും,പച്ചായിലും,കല്ലേക്കുളങ്ങരയിലുമൊക്കെ നടക്കുന്ന കളികൾക്കു പോകും.കൂടെ ഞാനും.അന്നേ മനസ്സിലുദിച്ച മോഹമാണ്,കഥകളി പഠിക്കണം എന്ന്.ആരോടാണ് അതുപറയേണ്ടത്…

  • കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്‍റെ അരങ്ങൊരുക്കം

    ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ August 30, 2013 ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്‍റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും…

  • തുടക്കക്കാർക്കായി കഥകളിയെ പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും

    സുനിൽ April 9, 2012  എന്താണ് കഥകളി? തികച്ചും വ്യക്തിപരമായ ചോദ്യം. കുറഞ്ഞത് പത്ത് കളിയെങ്കിലും കണ്ടതിനുശേഷം സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ. ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്. വിവിധ തലങ്ങളില്‍/നിലവാരങ്ങളില്‍ ആസ്വദിക്കാവുന്ന ബഹുമുഖമാര്‍ന്നയ ഒരു കലാരൂപമാണിത്. കഥകളി ഒരേ…

മറുപടി രേഖപ്പെടുത്തുക