ആചാര്യന്മാരുടെ അരങ്ങ്‌

കളിയരങ്ങുകളുടെ മുന്നിൽ – ഭാഗം 2 (ശ്രീ രാമദാസ് എൻ. എഴുതുന്ന പരമ്പര)

രാമദാസ്‌ എൻ

July 15, 2012 

മുൻപ്‌ പറഞ്ഞ കഥകളി കണ്ടതിനു ശേഷം, എങ്ങനെയും കുറെ കഥകളികൾ കാണുക എന്നത്‌ ഒരു ജ്വരമായി മാറി. അടുത്തത്തായി അറിഞ്ഞത്‌ ഒരേ ദിവസം നടക്കുന്ന രണ്ടു കളികളെ കുറിച്ചാണ്‌. ടി ഡി എം ഹാളിൽ വൈകീട്ട്‌ പ്രഹ്ലാദചരിതവും അന്ന്‌ തന്നെ രാത്രി ചിറ്റൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വച്ച്‌ ഒരു ഗംഭീര മുഴുരാത്രി കളിയും. എവിടെ പോകണം എന്ന്‌ ആലോചിക്കലും മുൻഗണനയും ഒന്നും ഇല്ല. രണ്ടിടത്തും പോകാൻ തന്നെ തീരുമാനിച്ചു. പ്രഹ്ലാദചരിതത്തെ കുറിച്ച്‌ ശ്രീ കേശവദേവിന്റെ നരസിംഹം ആയിരുന്നു എന്ന്‌ മാത്രമേ ഓർമ്മയിൽ ഉള്ളൂ. അത്‌ കഴിഞ്ഞു അത്താഴവും കഴിച്ചു ചിറ്റൂർ എത്തി. പുറപ്പാട്‌ കഴിഞ്ഞു. മഞ്ജുതരയിൽ എത്തി നിൽക്കുന്നു. ക്ഷേത്രമതിൽക്കകം നിറഞ്ഞു ആസ്വാദകർ. ഏറ്റവും പുറകിൽ മാത്രമേ ഇരിക്കാൻ കഴിഞ്ഞുള്ളൂ. ശരിക്കും പുരുഷാരം തന്നെ അരങ്ങിനു മുൻപിൽ.

നീലകണ്ഠൻ നമ്പീശൻ ആശാൻ പാടുന്നു. കൂടെ ശങ്കിടി ആയി ഉണ്ണിക്കൃഷ്ണക്കുറുപ്പാശാൻ. ഡബിൾ മേളം. ഒരു ഭാഗത്ത്‌ പൊതുവാളാശാൻമാർ. മറുഭാഗത്ത്‌ കുട്ടൻ മാരാർ ആശാനും നമ്പീശൻ കുട്ടി ആശാനും. “മംഗളശതാനി” പാടി പതിവ്‌ “ഗുരുവായൂരപ്പാ!” വിളിച്ചു നമ്പീശൻ ആശാൻ മാറി. അതിഗംഭീരമായ മേളപ്പദം കഴിഞ്ഞു കുട്ടൻ മാരാർ ആശാനും നമ്പീശൻ ആശാനും കോട്ടക്കൽ ട്രൂപ്പിന്‌ മറ്റൊരു പരിപാടി ഉള്ളതിനാൽ അങ്ങോട്ട്‌ പോയി. കഥകൾ തുടങ്ങുന്നു.

പ്രമുഖ കഥകളി ആചാര്യന്മാർക്ക്‌ “സുവർണ്ണകീർത്തിമുദ്ര” നൽകുന്ന പരിപാടി ആയിരുന്നു. പ്രഹ്ലാദചരിതം കണ്ടിരുന്ന എനിക്ക്‌ ആ ചടങ്ങ്‌ നഷ്ടമായി. കളി അവതരണം കലാമണ്ഡലം ട്രൂപ്പ്‌ ആണ്‌. കൂടെ മറ്റു കലാകാരന്മാരും ഉണ്ട്‌.

കഥ തുടങ്ങുന്നു. ആദ്യ കഥ സന്താനഗോപാലം ആണ്‌. അത്‌ മുൻപ്‌ കണ്ടിട്ടുണ്ട്‌. ഗോപി ആശാന്റെ അർജ്ജുനനും വൈക്കം കരുണാകരൻ ആശാന്റെ കൃഷ്ണനും അരങ്ങത്തെത്തി. എമ്പ്രാന്തിരി ആശാനും കലാമണ്ഡലം സുബ്രഹ്മണ്യേട്ടനും പാടുന്നു. (ആദ്യകാലത്തെ എമ്പ്രാന്തിരി ആശാന്റെ സ്ഥിരം ശങ്കിടി സുബ്രഹ്മണ്യേട്ടൻ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌). ആദ്യരംഗം കഴിഞ്ഞു. പൊന്നാനി ആയ എമ്പ്രാന്തിരി ഇലത്താളം വാങ്ങി നിൽക്കുന്നു. കുറുപ്പാശാൻ എത്തി. പിന്നെ കുറെ ഭാഗങ്ങൾ ആ ടീം ആണ്‌ പാടിയത്‌.അവസാന ഭാഗത്ത്‌ സുബ്രഹ്മണ്യേട്ടൻ വീണ്ടും വന്നു എന്നാണു ഓർമ്മ. പത്മനാഭൻ നായർ ആശാന്റെ ആണ്‌ ബ്രാഹ്മണൻ. ആദ്യ കഥക്ക്‌ ചെണ്ട മന്നാടിയാർ ആശാനും കേശവേട്ടനും ആയിരുന്നു എന്ന്‌ തോന്നുന്നു. മുൻ പരിചയം ഉള്ളതും അറിയാവുന്നതും ആയ കഥ ആയതുകൊണ്ട്‌ സന്താനഗോപാലം നന്നായി രസിച്ചു.

(അതിനിടെ രാമൻ സാറിനെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞ കാര്യം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്‌. ഇന്നത്തെ കളിക്ക്‌ സീനിയോറിറ്റിയിൽ താൻ എട്ടാമൻ ആണ്‌ എന്ന്‌ കലാനിലയം ഉണ്ണിക്കൃഷ്ണേട്ടൻ പറഞ്ഞുവത്രേ)

രണ്ടാമത്തെ കഥ തുടങ്ങാറാവുമ്പോൾ അവിടവിടെ മാറിനിന്നവർ എല്ലാം അരങ്ങിനു മുന്നിലേക്ക്‌ എത്തുന്നു. മുൻനിരയിൽ ആകെ തിക്കും തിരക്കും. ഞങ്ങളും കഴിയാവുന്നത്ര മുന്നിലേക്ക്‌ കടന്നിരുന്നു. ചായ കുടിക്കാൻ ഒന്നും ആരും പോകുന്നില്ല.

ബാലിവിജയം ആണ്‌ രണ്ടാമത്തെ കഥ. കഥാസാരം രാമൻ സാർ പറഞ്ഞുതന്നു.രാമൻകുട്ടി നായർ ആശാന്റെ രാവണൻ അരങ്ങത്തെത്തി. ഉത്ഭവത്തിൻറെ ചുരുക്കം ആണ്‌ തന്റേടാട്ടം ആയി ആടിയത്‌ എന്ന്‌ സാർ പറഞ്ഞു. കൃഷ്ണൻ നായർ ആശാന്റെ ആണ്‌ നാരദൻ. ആ രംഗം രസകരം ആയിരുന്നു.ആട്ടം തുടങ്ങിയപ്പോൾ കേശവേട്ടൻ മൈക്കിലൂടെ ദൃക്സാക്ഷിവിവരണം പറയാൻ തുടങ്ങി. അത്‌ അതിഗംഭീരം ആയ “കൈലാസോദ്ധാരണം – പാർവ്വതീവിരഹം” ആട്ടം മനസ്സിലാക്കാനും ആസ്വദിക്കാനും സഹായകമായി. രണ്ടു മഹാമേരുക്കൾ തമ്മിൽ ഇടയ്ക്കുണ്ടായ ചെറിയ തമാശകളും അദ്ദേഹത്തിന്റെ ദൃക്സാക്ഷിവിവരണത്തിൽ ഉണ്ടായി. അന്ന്‌ കണ്ട കൈലാസം നോക്കിക്കാണലും കൈലാസോദ്ധാരണവും ഇന്നും മനസ്സിലുണ്ട്‌. നെല്ലിയോട്‌ തിരുമേനിയുടെ ബാലി ഈ ആശാന്മാർക്ക്‌ ചേരും വിധത്തിൽ ആയിരുന്നു. ബാലിവിജയം മുഴുവൻ പാടിയത്‌ കുറുപ്പാശാനും രാമവാരിയർ ആശാനും കൂടി ആയിരുന്നു. മേളം പൊതുവാൾ ആശാന്മാരുടെ നേതൃത്വത്തിലും. കുട്ടിക്കാലത്ത്‌ കണ്ടിട്ടില്ലാത്ത രാമൻകുട്ടി ആശാൻ ഇതോടെ എന്റെ മനസ്സിൽ വലിയൊരു കൈലാസം പോലെ നിലകൊണ്ടു.

മൂന്നാമത്തെ കഥ ദക്ഷയാഗം. (മിക്കവാറും പേർക്കും സ്വന്തമായ യാത്രാസൗകര്യം ഇല്ലാത്ത ആ കാലത്ത്‌ ഫസ്റ്റ്‌ ബസ്സിന്റെ സമയം വരെ എല്ലാവരും തന്നെ അരങ്ങിനു മുൻപിൽ ഉണ്ടാവുമല്ലോ?)

വാസു പിഷാരോടി ആശാന്റെ ദക്ഷനും ബാലസുബ്രഹ്മണ്യേട്ടന്റെ ശിവനും കോട്ടക്കൽ ശിവരാമേട്ടന്റെ സതിയും രാമദാസിന്റെ വീരഭദ്രനും എല്ലാമായി വളരെ സജീവമായ അരങ്ങ്‌. അന്ന്‌ എനിക്ക്‌ തീരെ ഇഷ്ടമല്ലാത്ത ഗംഗാധരാശാൻ ആ കഥ പാടിയിരുന്നോ എന്ന്‌ കൃത്യമായ ഓർമ്മ ഇല്ല. ബാക്കി കലാമണ്ഡലം ട്രൂപ്പംഗങ്ങൾ ചേർന്ന്‌ ആ കഥ ഗംഭീരമാക്കി. ഉണ്ണിക്കൃഷ്ണേട്ടൻ ആയിരുന്നു ചെണ്ട എന്ന്‌ ഓർക്കുന്നു.

കലാകാരന്മാർ ആരുമായും അന്ന്‌ പരിചയമോ അടുപ്പമോ ഇല്ല. രാമൻ സാറിന്റെ സുഹൃത്തായ എമ്പ്രാന്തിരി ആശാനെ മാത്രം നേരിയ പരിചയം. ബാക്കി എല്ലാവരെയും അകലെ നിന്ന്‌ ബഹുമാനപൂർവ്വ്വം കാണുന്നു.

പഠനം പൂർത്തിയാക്കി എറണാകുളം വിടുന്നതിനു മുൻപ്‌ കാണാൻ കഴിഞ്ഞ ഒരു ഗംഭീര കഥകളി തൃപ്പൂണിത്തുറ കളിക്കോട്ടയിൽ നടന്ന കൃഷ്ണൻ നായർ ആശാൻ സപ്തതി ആയിരുന്നു. പഠനം കഴിഞ്ഞു ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അനന്തപുരിയിൽ ഉണ്ടായ ഒരു വർഷം വളരെ സമ്പന്നം ആയിരുന്നു. അത്‌ പിന്നീടാവാം.

(തുടരും)

Similar Posts

  • |

    ശിവരാമഭൂമികൾ ഉണ്ടാകുന്നത്

    ശ്രീചിത്രൻ എം ജെ July 24, 2011 ഒരു പൂവിന്റെ നിറം പറയാം. ശാസ്ത്രനാമം പറയാം. ഏതു സസ്യവര്‍ഗ്ഗത്തില്‍ നിന്നുല്‍ഭവിച്ചു എന്നു പറയാം. അങ്ങനെ പലതും പറയാം. ആ പൂവിന്റെ സൗന്ദര്യമെന്ത് എന്നു ചോദിച്ചാലോ?മുന്‍ ചൊന്നവയെപ്പോലെ ഒരുത്തരമുണ്ടാവില്ല. എല്ലാ അറിവുകളും വന്ധ്യമാകുന്ന ഇത്തരം ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു ശിവരാമന്‍. വാഗ്‌ദേവതയ്ക്കു കീഴ്പ്പെടാത്ത, വ്യവച്ഛേദനങ്ങള്‍ക്കു നിന്നുതരാത്ത ലാവണ്യാനുഭൂതികളുടെ വസന്തോല്‍സവമായിരുന്നു ശിവരാമന്‍. ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതത്തെ മുഴുവന്‍ പ്രസ്തരിക്കാന്‍ തന്റെ സൗന്ദര്യബോധമൊന്നാകെ അരങ്ങില്‍ ധൂര്‍ത്തടിച്ചവന്‍. ഇതളുകള്‍ അടര്‍ത്തിനോക്കിയാല്‍ പലയിടത്തും…

  • |

    ശിൽപശാലയും ആധാരശിലയും

    ഓർമകൾക്കൊരു കാറ്റോട്ടം – 22 December 24, 2017 ശ്രീവത്സൻ തീയ്യാടി നീണ്ട യാത്രയ്ക്കിടെ പീശപ്പിള്ളി ഇല്ലത്തെ ഇത്തിരിയിടവേളയിൽ ചായ കുടിക്കുമ്പോൾ നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇരുവശം ഓട് ചെരിച്ചുമേഞ്ഞ പൂമുഖത്തെ വെളിച്ചം അരണ്ടതാണ്; കറണ്ട് പോയിരിക്കുന്നു. അതിനാലെന്തുള്ളൂ, പുറത്തെ കമുകിൻതോപ്പിലൂടെ അരിച്ചെത്തുന്ന ചാരനിറത്തിന്  ചെറിയൊരു തിളക്കം. ഇരിക്കുന്ന തവിട്ടുതിണ്ണയ്ക്ക് നല്ല മിനുമിനുപ്പ്. പ്ര്യത്യേകം പറഞ്ഞുകിട്ടിയതിനാൽ തേയിലക്ക് മതിയായ കയ്പ്പുണ്ട്. മേലെയാകാശത്തിനു പ്രതീക്ഷയുടെ മുഖമാണ്. വൃശ്ചികത്തണുപ്പുണ്ടെങ്കിങ്കിലും കാറ്റില്ലതെല്ലും. കാക്കകൾക്ക് കരയാനുമില്ല താൽപര്യം.  ഏറ്റവുമടുത്ത ചെറുപട്ടണം പെരുമ്പിലാവാണ്‌. അച്ഛൻറെ നാട്….

  • |

    കീഴ്പ്പടം – വിശകലനവും ചില കാലികചിന്തകളും

    ശ്രീചിത്രൻ എം. ജെ. July 24, 2012  പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്, പല മുഖങ്ങളുണ്ടായിരുന്നു. അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്. നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്. സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു. അരങ്ങിനെ…

  • |

    വന്ദേ ഗുരുപരമ്പരാം

    കലാമണ്ഡലം രാമമോഹന്‍ / അനിയൻ മംഗലശ്ശേരി August 4, 2013 തൃശൂര്‍ ആകാശവാണി നിലയം ഒരുക്കിയ അഭിമുഖമാണ്‌ ഈ ലേഖനത്തിന്‌ ആധാരം. മംഗലശ്ശേരി അനിയന്‍ എന്ന് ഞാന്‍ പറയുന്ന ശ്രീ എം.കെ അനിയന്‍ ദൃശ്യകലയുടെ കാണാപ്പുറങ്ങളിലേയ്ക്ക് എത്തിനോക്കുന്നു. ഒരു ജിജ്ഞാസുവിന്‍റെ കൌതുകം ഈ അന്വേഷണങ്ങളിലും ചോദ്യങ്ങളിലും കാണാന്‍ കഴിയും. ആ ചോദ്യങ്ങളും ഉത്തരങ്ങളും ചേര്‍ത്തുവെച്ചപ്പോള്‍ അതിങ്ങനെ രൂപപ്പെട്ടു. ശരിയും തെറ്റും വേര്‍തിരിക്കേണ്ടത് വായനക്കാരാണ്‌. ‘കഥകളിയരങ്ങില്‍ വേഷം, പാട്ട്, കൊട്ട് തുടങ്ങി എല്ലാ വിഭാഗങ്ങളിലും നമ്പൂതിരിമാര്‍  പണ്ടേ ഉണ്ടായിരുന്നു….

  • ഭൈമീകാമുകൻ‌മാർ – 1

    ഹേമാമോദസമാ – 7 ഡോ. ഏവൂർ മോഹൻദാസ് September 27, 2012 കഴിഞ്ഞ ഭാഗത്തിൽ പരാമർശിച്ച കണ്ടുമുട്ടലിനു ശേഷം ഇന്ദ്രാദികളും നളനുമായുള്ള അടുത്ത കൂടിക്കാഴ്ച നടക്കുന്നത്‌ ഒന്നാം ദിവസം ഒമ്പതാം രംഗത്തിലാണ്‌. ഇതിനുള്ളിൽ നളൻ ദമയന്തിയെ ചെന്ന്‌ കണ്ടു ഇന്ദ്രാഭിലാഷം അറിയിക്കുകയും അതിനു സമ്മതിക്കാനായി ആവുന്നത്ര ദമയന്തിയെ നിർബന്ധിക്കുകയും ചെയ്തു. ‘ലോകം ചമയ്ക്കുമീശന്മാർ, അവരുടെ കാൽപ്പൊടിക്ക്‌ പോലും സമമല്ലാത്ത’ തന്നെ വിട്ടു അവരെ സ്വീകരിച്ചു സ്വർഗ്ഗസുഖങ്ങൾ നേടാൻ പലവുരു പറഞ്ഞു നോക്കി. എന്നാൽ താൻ നളനെ മനസ്സാൽ…

  • ‘കാലം കുറഞ്ഞെങ്കിലുമെത്ര ദീര്‍ഘം!’: തിരനോട്ടത്തിന്റെ തൌര്യത്രികം ശില്പശാല

    മനോജ് കുറൂര്‍ April 5, 2012  തിരനോട്ടം ദുബായില്‍ സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാലയില്‍ ഞാനും കൂടണം എന്ന് ഇരിങ്ങാലക്കുട അനിയേട്ടന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചെങ്കിലും പരിപാടിയുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അല്പം പരിഭ്രമമായി. ഒന്നാമത് വിദേശം. എനിക്കാണെങ്കില്‍ വേണു വി. ദേശം എന്ന കവിയെയല്ലാതെ മറ്റു പരിചയമില്ല. ഓരോ കഥകളി അവതരണത്തിനും‌മുന്‍പ്  ആമുഖമായി സംസാരിക്കുക, കളി നടക്കുമ്പോള്‍ത്തന്നെ വിവരണം നല്‍കുക, അവതരണത്തിനു ശേഷമുള്ള ചര്‍ച്ചയ്ക്ക് മോഡറേറ്റര്‍ ആയി പ്രവര്‍ത്തിക്കുക എന്നിവയാണ് എന്റെ ചുമതലകള്‍. പിന്നെ പീശപ്പിള്ളി രാജീവന്‍, ഏറ്റുമാനൂര്‍…

മറുപടി രേഖപ്പെടുത്തുക