ഇന്ദ്രാദിനാരദം – 2

ഹേമാമോദസമാ – 6

ഡോ. ഏവൂർ മോഹൻദാസ്

September 13, 2012 

ദേവസ്ത്രീകളെപ്പോലും നിഷ്പ്രഭരാക്കുന്ന ലോകോത്തരസൌന്ദര്യധാമമായ ദമയന്തിക്ക് ഒരുത്തനിൽ ഗാഢമായ അനുരാഗം ഉണ്ടെന്നും അവന്റെ ഗുണഗണങ്ങൾ വച്ചു നോക്കിയാൽ ദമയന്തിയെ അവനു തന്നെ ലഭിക്കും എന്നും ഭൈമീകാമുകൻമാരായ രാജാക്കന്മാർ സ്വയംവരത്തിനു കൂടുമ്പോൾ ദമയന്തിയെച്ചൊല്ലി കലഹമുണ്ടാകാം (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) എന്നും ഇന്ദ്രനോട് പറഞ്ഞിട്ടാണ് നാരദർ സ്വര്‍ഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക്‌ യാത്ര തിരിച്ചത്. ഈ ഒരുവരി പദത്തിന്റെ (‘മിളിതമാം നൃപകുലേ കലഹമുണ്ടാം’) പേരിലാണ് എല്ലാ സാഹിത്യ പണ്ഡിതന്മാരും സ്വയംവരസമയത്തു അനർത്ഥമുണ്ടാകും എന്ന് നാരദൻ ഇന്ദ്രനോട് സൂചിപ്പിച്ചു, ഇന്ദ്രനെ സ്വയംവരസ്ഥലത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നതായി പറയുന്നത്. കലഹമുണ്ടാകാതെ സ്വയംവരം മംഗളകരമായി നടത്തിക്കൊടുക്കുവാൻ ഇന്ദ്രനെ നാരദർ പ്രേരിപ്പിക്കുന്നതായി പറയുന്നതും ഈ ഒരു വരി പദത്തിന്റെ പേരിലാണ്. കഴിഞ്ഞ ഭാഗത്തിൽസൂചിപ്പിച്ചതുപോലെ ഒരു വിശേഷ ദേവപരിവേഷത്തോടെ നാരദനെയും ഇന്ദ്രനെയും നോക്കിക്കണ്ടാൽ ഇങ്ങിനെ ഒരു എഴുതാപ്പുറം വായിച്ചെടുക്കാം എന്നല്ലാതെ, ആട്ടക്കഥാ സാഹിത്യപ്രകാരം ഇങ്ങിനെയൊരു വ്യാഖ്യാനത്തിനു യാതൊരു ന്യായീകരണവും കാണുന്നില്ല. നാരദനിൽ നിന്നും ഈ വാർത്തയൊക്കെ ഗ്രഹിച്ച ഇന്ദ്രൻ ആരാണ്? പുരാണങ്ങളിൽ ഇന്ദ്രൻ സുഖിമാനും വിഷയാസക്തനും സ്ത്രീലമ്പടനും (ഗൌതമശാപം ഓര്‍ക്കുക) സ്വന്തം പദവിയിൽ അങ്ങേയറ്റം ഊറ്റം കൊള്ളുന്നവനുമാണ്. അങ്ങിനെ ഒരാളിനോടു ഭൂലോകസുന്ദരിയായ ദമയന്തിയുടെ കാര്യം ഏഷണിക്കാരനായ നാരദർ പറയുമ്പോള്‍ അതിലെന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കാൻ പ്രയാസം ഉണ്ടാകേണ്ടതില്ല. ഇന്ദ്രനെ ഭൈമീകാമുകനാക്കി ഇളക്കി വിടാൻ തന്നെയാണ് ഉണ്ണായിയുടെ നാരദർ ശ്രമിച്ചത്.

ഇന്ദ്രൻ മറ്റു മൂന്ന് ദേവന്മാരോടും (അഗ്നി,യമൻ, വരുണൻ) കൂടി ദമയന്തീസ്വയംവരത്തിൽ പങ്കെടുക്കുവാൻ ഭൂമിയിലേക്ക്‌ യാത്ര തിരിച്ചു. വഴിമദ്ധ്യേ ദൂരെ നിന്നും വരുന്ന നളനെ അവർ കാണുന്നു. ഇവിടെ ശ്ലോകത്തിൽ ‘വൃഷാജഗാദകുതുകീ തൽപ്രേഷണേ താംപ്രതി’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതിനെ ‘അവളുടെ അടുക്കലേക്കു അവനെ അയക്കാനാഗ്രഹിച്ചു പറഞ്ഞു’ എന്ന് ദേശമംഗലം രാമവാര്യരും ‘അവനെ അവളുടെ അടുക്കലേക്കു അയക്കുന്നതിൽ കുതുകിയായ ഇന്ദ്രൻ പറഞ്ഞു’ എന്ന് ഡോ. എസ്. കെ. നായരും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇത് എതുവിധത്തിലായാലും നളനെ ദമയന്തിയുടെ അടുക്കലേക്ക് അയക്കാൻ ആഗ്രഹിച്ച് ഇന്ദ്രൻ പറഞ്ഞു എന്നതിൽ സംശയം ഇല്ല. ദൂരെ നിന്നും നളനെ കാണുന്ന ഇന്ദ്രൻ പറയുന്നു (ഇത് സ്വയം പറയുന്നതോ അല്ലെങ്കിൽ കൂടെയുള്ള മറ്റു മൂന്ന് പേരോടും പറയുന്നതോ ആണെന്ന് ചിന്തിക്കാം)

‘മിളിതം പദയുഗളേ നിഗളതയാ
മാര്‍ഗ്ഗിതയാലതയാ’

(തേടിയ വള്ളി കാലില്‍ ചുറ്റി) എന്ന് സാരം. എങ്ങിനെയാണ് ഇന്ദ്രന്, നളൻ ‘തേടിയ വള്ളി’ ആകുന്നതു? ‘തേടിയ വള്ളി’ യാകയാൽ ആ വള്ളിയെക്കുറിച്ച് ഇന്ദ്രന് മുൻപേ അറിയാം എന്നർത്ഥം വരുന്നു. ഇന്ദ്രനെ നാരദർ സ്വര്‍ഗ്ഗത്തിൽ സന്ദർശിച്ചപ്പോൾ ‘ഉറപ്പുള്ളോരനുരാഗം അവൾക്കുണ്ടങ്ങോരുത്തനിൽ, ലഭിച്ചീടുമവനവളെഗ്ഗുണൈ,രവൾ’ എന്ന് പറഞ്ഞതല്ലാതെ അതാരാണെന്നു പറഞ്ഞിരുന്നില്ല. പക്ഷെ ഇന്ദ്രൻ നളനോട്

‘അതിപരിചിത,നതിനാൽ നിന്നെയും
അറിവനഹം, നളനല്ലയോ നീ’

എന്നാണ് ചോദിക്കുന്നത് (രംഗം 7, പദം 1).

ഈ രംഗം ‘നളോപാഖ്യാന’ത്തിൽ വർണിച്ചിരിക്കുന്നത്‌ ഇങ്ങിനെയാണ്‌ :

മന്നിലായിട്ടു നളനെ വഴിയിൽ കണ്ടു വാനവർ
രൂപസമ്പത്തിനാൽ മൂർത്തിമാനാം കാമൻ കണക്കിനെ
രവിഭാസ്സാം നളനെയാ ലോകപാലകർ പാർത്തുടൻ
സങ്കല്പംകെട്ടഴകു കണ്ടദ്ഭുതപ്പെട്ടു നിന്നുപോയ്
ആകാശത്തങ്ങു വിമാനങ്ങൾ നിർത്തിയിട്ടങ്ങു ദേവകൾ
താഴത്തിറങ്ങിച്ചെന്നിട്ട് നളനോടോതിനാർ നൃപ!
“സഹായം ചെയ്ക ഞങ്ങൾക്ക് ദൂതനാവൂ നരോത്തമാ!”

നരോത്തമനായ നളനെ ഇന്ദ്രൻ ഇതിനു മുൻപ് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചു കേട്ടറിഞ്ഞുള്ള പരിചയം ഉണ്ടെന്നർത്ഥം. നാരദർ സൂചിപ്പിച്ച ‘ ഭൈമീകാമുകൻ’ നളനായിരിക്കുമെന്നു ഇന്ദ്രന് നേരത്തെ തന്നെ ഊഹമുണ്ടായിരുന്നത്, സ്വയംവരത്തിനു പോകുന്ന രാജാക്കന്മാർക്കിടക്ക് നളനെ കാണുക കൂടി ചെയ്തപ്പോൾസ്ഥിരീകരിക്കാൻ കഴിഞ്ഞു എന്ന് കരുതാം.

‘തേടിയ വള്ളി കാലിൽ ചുറ്റി’ എന്ന മലയാള ഭാഷാപ്രയോഗത്തിനു ഇത് പറയുന്ന ആളിന് ആ വള്ളിയെക്കൊണ്ട് എന്തോ കാര്യം സാധിക്കാനുണ്ട് എന്നൊരു ധ്വനി ഉണ്ട്. ഡോ. എസ്. കെ.നായരുടെ അഭിപ്രായത്തിൽ നളനെ സഹായിക്കണം എന്നൊരു ആഗ്രഹം മാത്രമേ ഇന്ദ്രനുള്ളൂ. ‘ചിരശ്രുതീദൃഢീകൃതപ്രിയനളാഭനെ’ ദമയന്തിക്ക് കാണിച്ചു കൊടുക്കുക എന്നതാണ് ഇന്ദ്രന്റെ ആഗ്രഹമത്രേ! അതുകൊണ്ടാണ് ‘അവളുടെ അടുക്കലേക്കു അവനെ അയക്കുന്നതിൽ കുതുകിയായ ഇന്ദ്രൻ പറഞ്ഞു’ എന്ന് ഡോ. നായർ മേൽപ്പറഞ്ഞ ശ്ലോകത്തിനു അർഥം നൽകിയത്. പക്ഷെ ഒരാളെ എനിക്ക് സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അയാളെ കാണുമ്പോൾ ‘തേടിയ വള്ളി കാലിൽ ചുറ്റി’ എന്ന് പറഞ്ഞു ‘എന്റെ ആഗ്രഹം നിറവേറ്റാൻ നീ സഹായിക്കണം’ എന്ന് പറയുമോ? ഈ ഭാഷാപ്രയോഗത്തിൽ നിസ്വാർത്ഥകർമ്മത്തിന്റെ ധ്വനിയല്ല; മറിച്ചു സ്വാർത്ഥതയുടെ ധ്വനിയല്ലേ ഉള്ളത്? നളൻ ഭൈമീകാമുകനാണ്. മാന്യനും സത്യവ്രതനും ആണ്. ദമയന്തിയെ തങ്ങളുടെ ആഗ്രഹം അറിയിച്ചു അവളെ നേടുന്നതിനു തങ്ങളെ സഹായിക്കാൻ നളനെക്കാൾ വേറെ നല്ലൊരാളേ ഈ സന്ദര്‍ഭത്തിൽ ഭൂമിയിൽ കിട്ടില്ല എന്ന് ഇന്ദ്രനറിയാം. ദേവേന്ദ്രനായ തന്റെ ഇംഗിതത്തിനു ധർമ്മിഷ്ഠനും നീതിമാനുമായ നളൻ എതിര് നിൽക്കുകയില്ല എന്നും ഇന്ദ്രനറിയാം. അതുകൊണ്ടാണ്, അല്പം അപേക്ഷാസ്വരത്തിലാണെങ്കിലും നളനോട് ഇന്ദ്രൻ പറയുന്നത്

അമരതരൂനകലെ വെടിഞ്ഞു നിൻ
അരികിൽ വന്നു വയമൊന്നിരപ്പാൻ

(ചോദിക്കുന്നതെന്തും തരുന്ന കല്പവൃക്ഷത്തെപ്പോലും വെടിഞ്ഞു നിന്നോടൊരു കാര്യം യാചിക്കാൻ വന്നിരിക്കുകയാണ് ഞാൻ).

ഇവിടെ യാചിക്കുന്നയാൾ ദേവേന്ദ്രനും ദാനം നല്‍കേണ്ടയാൾ മനുഷ്യനുമാണ്. മാന്യനായ നളനു തന്റെ പരിമിതികൾ നല്ലവണ്ണം അറിയാം. അതുകൊണ്ട് കാര്യം എന്താണെന്നുപോലും ചോദിക്കാതെ ‘ധംഭോളിധര, ചൊന്നതമ്പോട് ചെയ്യാം’ എന്ന് വാക്കും കൊടുത്തു. (ഒരു ചിന്തയുമില്ലാതെ നളൻ ഇങ്ങനെ വാക്ക് കൊടുത്തത് ഒട്ടും ശെരിയായില്ലെന്നു യശഃശ്ശരീരനായ ശ്രീ. സി. അച്യുതമേനോൻ എഴുതിയതിനു, അത് നൂറു ശതമാനവും ശെരിയായിരുന്നുവെന്നു ഡോ. എസ്.കെ.നായർ മറുപടി എഴുതിയിട്ടുള്ളത് ഇവിടെ ഓർമ്മിക്കട്ടെ). ഇതില്‍ സന്തുഷ്ടനായ ഇന്ദ്രൻ

‘പാൽപ്പൊഴിയും മൊഴി ദമയന്തിയെ
ക്കേൾപ്പതിനായി രാപ്പകൽ പോരാ
താല്പര്യം വേൾപ്പതിനുണ്ടത്
ചേർപ്പതിന്നായ് നീ തുടരേണം’

എന്ന് നളനു നിർദ്ദേശവും കൊടുത്തു. ധർമ്മസങ്കടത്തിലായ നളൻ

‘ഭൈമീകാമുകനല്ലോ ഞാൻ ദേവ-
സ്വാമികളെ കരുണവേണം
മാമിഹ നിയോഗിക്കലാകാം, ചെന്നാൽ
കാണ്മാനും കഴിവരാ പറയാനുമഭിമതം’

(ഞാനും അവളുടെ കാമുകനാണ്. അങ്ങയുടെ അഭിലാഷം അറിയിക്കാൻ എന്നെ അവളുടെ അടുക്കലേക്കയച്ചാൽ എനിക്കവളെ കാണാനോ കണ്ടാൽ തന്നെ കാര്യം പറയാനോ ഉള്ള കെൽപ്പുണ്ടാകില്ല). ഇങ്ങനെ പറഞ്ഞ നളനെ യമധര്‍മ്മൻ അല്പം ശാസിച്ചു. വിനയത്തോടെ നളൻ ദേവദൂതനാകാന്‍ സമ്മതിച്ചു. സന്തുഷ്ടനായ ഇന്ദ്രൻ ‘തിരസ്കരണി’ മന്ത്രവും ഉപദേശിച്ചു

‘വരിക്കണം ഞങ്ങളിൽ നാലരി-
ലൊരുത്തനെന്നുരക്ക ഭവാൻ’

എന്നും പറഞ്ഞു നളനെ ദമയന്തിയുടെ സമീപത്തേക്കയക്കയും ചെയ്തു. ഇതുവരെ കഥയിൽ ‘ഇന്ദ്രാദികൾക്ക് ദമയന്തിയിൽ താത്പര്യം ഇല്ലായിരുന്നു’ എന്ന് കരുതുവാൻ ഒരു ന്യായവും ഇല്ല. ഇന്ദ്രന് ‘തേടിയ വള്ളി’ തന്നെയായിരുന്നു നളൻ. ‘അല്ല’ എന്നു പറയുന്ന നളചരിതവ്യാഖ്യാനങ്ങൾക്ക് ദേവപരിവേഷത്തിന്റെ പിൻബലം ഉണ്ടാകാം എന്നല്ലാതെ ‘കന്യകാരത്നമവളിൽ വൃന്ദാരകന്മാര്‍ക്ക് മോഹം’ എന്ന് എടുത്തുപറയുന്ന ആട്ടക്കഥാസാഹിത്യത്തിന്റെ പിൻബലം ഉണ്ടാകുമെന്ന് കരുതുക വയ്യ.

(തുടരും)

Similar Posts

  • കഥകളിപ്രവർത്തനം – ഫലവും പ്രസക്തിയും

    ഏറ്റുമാനൂര്‍ പി. കണ്ണന്‍ June 7, 2012 2012 മാര്‍ച്ച് 29, 30, 31 ദിവസങ്ങളില്‍ ദുബായില്‍വച്ച് തിരനോട്ടം സംഘടിപ്പിച്ച തൗര്യത്രികത്തില്‍ പങ്കെടുത്ത് നാട്ടിലെത്തിയിട്ട് ഇന്ന് 25 ദിവസങ്ങള്‍ പിന്നിട്ടു. (ഏപ്രില്‍ 27 ന് എഴുതിയത്) ആ യാത്രയെക്കുറിച്ച് എഴുതണം എന്ന് ഞാന്‍ കരുതിയിരുന്നു. കാരണം, അതിലൂടെ ചില പ്രത്യേകതകള്‍ ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. എന്നാല്‍ നാട്ടിലെത്തിയ ഉടന്‍ എഴുതാനുള്ള സാവകാശം കിട്ടിയില്ല. നാട്ടില്‍ ഇറങ്ങിയ ദിവസംതന്നെ കൊല്ലം പുതിയകാവില്‍ കളിക്കു പോയി. തൊട്ടടുത്ത ദിവസം കോഴിക്കോട്…

  • കീഴ്പ്പടം അഷ്ടകലാശം – ഒരു വിശകലനം

    ഡോ. സദനം കെ. ഹരികുമാരൻ July 27, 2012 കാലകേയ വധത്തില്‍ “സുകൃതികളില്‍ മുന്‍പനായി വന്നേന്‍ ദേവി“ എന്നു ഇന്ദ്രാണിയോടു പറയുന്ന  സന്ദര്‍ഭത്തില്‍ ആനന്ദാതിരേകത്തിന്റെ പ്രതീകമെന്നോണം അര്‍ജ്ജുനന്‍ അഷ്ട കലാശമെന്നു പറഞ്ഞ് വടക്കന്‍ ദിക്കുകളില്‍ നാലുകലാശം മാത്രം എടുക്കുന്നതിലെ യുക്തിയെ തെക്കുള്ള ചില കഥകളി നിരൂപകര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ചുനായരാശാനും കുമാരനാശാനും ചേര്‍ന്ന് അതിന് ഒരു ബദല്‍ സംവിധാനം വേണമെന്ന് ചര്‍ച്ച ചെയ്യുകയുണ്ടായത്രേ. കുമാരനാശാന്‍ അത് അനുസ്യൂതം തുടരുകയും കുഞ്ചു‍ നായരാശാന്‍ അത് ഉപേക്ഷിക്കുകയും ചെയ്തത്രേ. എന്നാല്‍…

  • |

    മദലുളിതം മൃദുലളിതം ഗുണമിളിതം

    പി.ജി. പുരുഷോത്തമൻ പിള്ള June 20, 2014 (പി.ജി. പുരുഷോത്തമൻ പിള്ള -പുരോഗമന രാഷ്ട്രീയ പ്രവർത്തകനും, പത്രാധിപരും, മുൻ എം.എൽ.എ.യുമായ ശ്രീ. പി.ജി. പുരുഷോത്തമൻ പിള്ള ഒന്നാംതരം കഥകളി പ്രേമിയും നല്ല നർമ്മരസികനും സരസനായ ലേഖകനുമാണ്. നളചരിതത്തിലെ ഹംസത്തെ മുൻനിർത്തിയുള്ള ചില നിരീക്ഷണങ്ങളാണ്  ഈ ലേഖനത്തിൽ അവതരിപ്പിക്കുന്നത്.) കഥകളിക്ക്  ഇന്ന്  ശുക്രദശയാണ്‌.  ഹാസ്യ സമ്രാട്ടായ കുഞ്ചൻ നമ്പ്യാർ ചുട്ടിച്ചിരട്ടയും മുരിക്കിൻ പെട്ടിയുമായി വീടു തോറും കയറി ഇറങ്ങുന്ന കഥകളിക്കാരെ പരിഹസിച്ചിട്ടുണ്ട്. ഫലിതാഗ്രണിയായ ഇ.വി. കൃഷ്ണപിള്ളയും “അർശോരോഗിയുടെ ചുണ്ടുള്ള”…

  • |

    കളിയരങ്ങിലെ കർമയോഗി

    കെ. കെ. ഗോപാലകൃഷ്ണൻ (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 1995 ജൂലായ് 23-29 പ്രസിദ്ധീകരിച്ച മുഖാമുഖം) കഥകളിയരങ്ങിലെ ഭാവനാസമ്പന്നനായ കർമയോഗി ആണ് കീഴ്പ്പടം കുമാരൻ നായർ. കഥകളിയുടെ സാമ്പ്രദായിക അഭിനയരീതിയെ വൈയക്തികസൌന്ദര്യസങ്കൽ‌പ്പങ്ങൾക്കനുസരിച്ച് വഴക്കിയെടുത്തു, അദ്ദേഹം. ചിട്ടയിലൂന്നി അഭ്യസിച്ച് ഔചിത്യദീഷയോടെ ചിട്ടകൾ ഭഞ്ജിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ സമീപനവും. നല്ല പുരാണ പരിജ്ഞാനവും സഹൃദയത്വവും കഥകളി പരിചയവും സിദ്ധിച്ചവർക്ക് ആശാന്റെ ആട്ടം നിറഞ്ഞ കലാവിരുന്നാണ്. ഇക്കഴിഞ്ഞ ജൂൺ 10ന് (1995) എൺപത് വയസ്സുതുകഞ്ഞ ആചാര്യൻ തുറന്ന് സംസാരിക്കുന്നു-തന്റെ സംഭവബഹുലമായ കലാജീവിതത്തെ കുറിച്ചും കഥകളിയുടെ ആശങ്കിതഭാവിയെക്കുറിച്ചും….

  • നളചരിതം നാലാം ദിവസം – ഒരു വിയോജനക്കുറിപ്പ്

    സുഗതകുമാരി July 26, 2011  കുറച്ചു വർ‌ഷം  കൂടിയാണ് ‘ നളചരിതം നാലാം ദിവസം’ കഥകളി കാണുന്നത്.  തിരുവനന്തപുരത്ത് ‘ദൃശ്യവേദി’ ഒരുക്കിയ അരങ്ങ്, കലാമണ്ഡലം ഗോപിയുടെയും കോട്ടക്കല്‍ ശിവരാമാന്റെയും മാര്‍ഗി വിജയന്റെയും ശുദ്ധസുന്ദരമായ ഭാവാഭിനയത്തിലൂടെ ഹരിദാസിന്റെ സ്ഫുടമധുരമായ ഗാനാലാപത്തിലൂടെ, മേളവാദ്യങ്ങളുടെ താളപ്പോലിമയിലൂടെ ഭീമരാജധാനിയിലെ അന്തഃപുരവും കുതിരപ്പന്തിയും, സുപരിചിതമായ തേരുരുള്‍ ഒച്ച കേട്ട് സര്‍വാംഗപുളകിതയായ ദമയന്തിയും നിപുണയായ കേശിനിയും , കലിമാറിയെങ്കിലും കറുപ്പുമാറാത്ത നളനരവരനും, കണ്‍ മുന്നില്‍ തെളിഞ്ഞുണര്‍ന്നു നിറഞ്ഞു.  ദുഃഖവും ആശങ്കയും അവമാനവും ക്രോധവും ഹര്‍ഷവുമെല്ലാം ഭാവപൂര്‍ണതയോടെ …

  • ഏഷണി(ഏഷണ)ക്ക് നടപ്പവൻ

    ഹേമാമോദസമാ – ഭാഗം 4 ഡോ. ഏവൂർ മോഹൻദാസ് August 3, 2012 ‘നളചരിതത്തിലെ പ്രേമത്താമര’ (ഹേമാമോദസമാ ഭാഗം ഒന്ന്, ഭാഗം രണ്ട്) തേടി പോയ വഴിയിൽ, ഈ കഥാതല്ലജത്തിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച്‌ പ്രശസ്തരായ പല സാഹിത്യ പണ്ഡിതന്മാരും എഴുതിയിട്ടുള്ള ലേഖനങ്ങൾ വായിക്കാൻ ഇടയായി. ഇങ്ങനെ ശ്രദ്ധയിൽ പെട്ട ചില ലേഖനങ്ങളിൽ നളചരിത സാഹിത്യത്തിൽ കവി ഉദ്ദേശിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമെന്നു തോന്നാവുന്ന ചില പരാമർശങ്ങൾ ഉണ്ടെന്നു തോന്നി. നാരദന്റെ ഏഷണ- ഏഷണി സ്വഭാവത്തെക്കുറിച്ചുള്ള വിഷയത്തെ ഗൗരവപൂർവ്വം ഒന്നപഗ്രഥിക്കേണ്ടതുണ്ടെന്ന്‌ തോന്നുന്നു. ‘നളനെയാർ…

മറുപടി രേഖപ്പെടുത്തുക