|

പാറക്കടവ് നാട്യധര്‍മ്മി കഥകളി ആസ്വാദനക്കളരി

ശ്രീചിത്രന്‍ എം ജെ

February 23, 2012

ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ആവിഷ്കാരസാഫല്യം എന്ത് എന്ന ചോദ്യം ഒരു ഊരാക്കുടുക്കാണ്. എന്തു തന്നെയായാലും അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ‘അഭിനയ’ ലക്ഷ്യം (മുന്നോട്ടുനയിക്കല്‍) ഇത്തരം കലകളുടെ അവതരണത്തിലും ആസ്വാദനത്തിലും ഉണ്ടെന്നു തര്‍ക്കമില്ല. ഈ ലക്ഷ്യത്തോട് നീതി പുലര്‍ത്തുകയും, കഥകളിയുടെ ജനകീയപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃകയാവുകയും ചെയ്ത ശില്‍പ്പശാലയായിരുന്നു ‘നാട്യധര്‍മ്മി പാറക്കടവ്’ സംഘടിപ്പിച്ച ‘കഥകളി ആസ്വാദന പരിശീലന കളരി’.

ഉള്ളടക്കം

കല്യാണസൗഗന്ധികം, കിര്‍മീരവധം, രാവണോല്‍ഭവം എന്നീ കഥകളുടെ ചൊല്ലിയാട്ടം, അവതരണം, പ്രമേയം, ആഹാര്യം, ഭാവം, മനോധര്‍മ്മം, ചിട്ട എന്നിങ്ങനെ കഥകളിയുടെ വിവിധ ഘടകങ്ങളേയും  അവയുടെ സൗന്ദര്യശാസ്ത്രത്തെയും വിശകലനം ചെയ്യുന്ന ക്ലാസുകള്‍ , മുദ്രാപരിചയം നല്‍കുന്നതിനാവശ്യമായ പരിചായകക്ലാസുകള്‍ , ഡോക്യുമെന്ററി പ്രദര്‍ശനം, കിര്‍മീരവധം കഥകളി എന്നിവ അടങ്ങുന്നതായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. പ്രാഥമികനിലയിലുള്ള ഒരു കഥകളിയാസ്വാദകന് ഉപകാരപ്രദമാകുന്ന തരത്തില്‍, ക്രമേണ കനപ്പെട്ടു വരുന്ന, ക്രമികമായ വികാസഘടനയോടു കൂടിയ ഉള്ളടക്കമായിരുന്നു ശില്‍പ്പശാലയ്ക്കുണ്ടായിരുന്നത്. ശ്വാസം മുട്ടിയ്ക്കുന്ന സമയബന്ധിതസാഹചര്യം ഒഴിവാക്കപ്പെട്ടത് ശില്‍പ്പശാലയ്ക്ക് ഗുണകരമായാണ് അനുഭവപ്പെട്ടത്. ഓരോ വിഷയങ്ങളും അവതരിപ്പിച്ച ശേഷം സവിസ്തരമായ സംവാദത്തിനുള്ള സമയം നീക്കിവെയ്ക്കപ്പെട്ടത് ഉപകാരപ്രദമായി. സംവാദത്തിലൂടെ വളര്‍ന്നു വരുന്ന ആസ്വാദനബോധത്തിന്റെ പുനര്‍നവീകരണത്തിന് ഈ സാഹചര്യം പ്രയോജനപ്രദമായി.

ചൊല്ലിയാട്ടങ്ങള്‍

എല്ലാ ചൊല്ലിയാട്ടങ്ങളിലേയും നടകര്‍മ്മം നിര്‍വ്വഹിച്ചത് ക്യാമ്പ് നേതൃത്വം വഹിച്ച ഏറ്റുമാനൂര്‍  കണ്ണനാണ്. നടന്റെ ശരീരം കഥകളിയില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് കൂടുതല്‍ സ്പഷ്ടമാകുന്ന രീതിയില്‍, ലളിതമായ ആഹാര്യത്തോടെ നിര്‍വഹിയ്ക്കപ്പെട്ട ചൊല്ലിയാട്ടങ്ങള്‍  മനോഹരമായിരുന്നു.

കണിശമായ സാങ്കേതികസൗന്ദര്യം നിറഞ്ഞ, താരതമ്യേന കഥകളിയിലെ ദുഷ്കരവേഷങ്ങളായ ധര്‍മ്മപുത്രരുടേയും രാവണന്റെയും ചൊല്ലിയാട്ടങ്ങള്‍ പ്രാഥമികനിലയിലുള്ള ആസ്വാദകര്‍ക്കു കൂടി നല്ല അനുഭവമായി എന്നതു ശ്രദ്ധേയമായ കാര്യമാണ്. ആസ്വാദകരേയും അവരുടെ അഭിരുചികളേയും പറ്റി പല സംഘാടകരും രൂപീകരിയ്ക്കുന്ന അതിവായനകള്‍ അബദ്ധമാണെന്നു തെളിയിക്കുന്ന പ്രതികരണങ്ങള്‍ . കൃത്യമായ സാങ്കേതികജ്ഞാനവും ശരീരത്തിന്റെ തീയററ്റിക്കലായ ഉപയോഗശൈലിയും കരഗതമായ ഏറ്റുമാനൂര്‍ കണ്ണന്റെ ചൊല്ലിയാട്ടം കാണുന്നത് മനോഹരമായ ഒരനുഭവമാണ്. കിര്‍മീരവധം ചൊല്ലിയാട്ടത്തിന് ചെണ്ടവാദനം നിര്‍വ്വഹിച്ച രവിശങ്കര്‍ ഒരിക്കല്‍ കൂടി താന്‍  ഭാവിയുടെ വാഗ്ദാനമാണെന്നു തെളിയിച്ചു. സദനം രാമകൃഷ്ണന്റെ ഉല്‍ഭവത്തിനുള്ള ചെണ്ടയും മികച്ചതായിരുന്നു.  ത്രിപുടയുടെ പതികാലത്തിലെ മിക്ക മുദ്രകള്‍ ക്കും പഴുതുതൂര്‍ ത്ത്, ഇരട്ടിമറിച്ചുകൊട്ടുന്ന വഴിയാണ് രാമകൃഷ്ണന്‍  സ്വീകരിച്ചു കണ്ടത്. ശബ്ദസൗന്ദര്യബോധവും സ്ഥാനശുദ്ധിയും കൊണ്ട് ഓരോ മുദ്രയ്ക്കും ഭാവനാത്മകമായ ശബ്ദശരീരം നല്‍കുന്ന രാമകൃഷ്ണന്റെ കൊട്ടുരീതി പ്രത്യേകപ്രശംസയ്ക്ക് തീര്‍ ച്ചയായും അര്‍ഹമാണ്.

മുദ്രാപരിചയം

മുദ്രാപരിചയക്കളരിയ്ക്കു നേതൃത്വം നല്‍കയത് ഏറ്റുമാനൂര്‍ കണ്ണനാണ്. ‘മുദ്ര പഠിയ്ക്കുക’ എന്നതല്ല, ‘മുദ്ര പരിചയപ്പെടുക’ എന്നതാണ് മുദ്രാപരിചയക്ലാസുകൊണ്ട് ഉദ്ദേശിക്കുന്നത് .  സ്വശരീരത്തിലൂടെ മുദ്ര ആവിഷ്കൃതമാകുന്ന അനുഭവം പകരുക, മുദ്രാഭാഷയുടെ സ്വഭാവം മനസ്സിലാക്കുക എന്നിവയാണ് മുദ്രാപരിചയത്തിലൂടെ സാദ്ധ്യമാകുന്നത്. ശില്‍പ്പശാലയില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കണം മുദ്രാപരിചയം പകര്‍ന്നത്.

ക്ലാസുകള്‍

ഡോ. കെ. ജി പൗലോസ്, നരിപ്പറ്റ നാരായണന്‍ നമ്പൂതിരി, കെ.ബി. രാജ് ആനന്ദ്, കെ.പി. ബാബുദാസ്, ശ്രീചിത്രന്‍ . എം .ജെ, മുരളീധരന്‍ എം എന്നിവരാണ് ശില്‍പ്പശാലയിലെ വിവിധ വിഷയങ്ങളിലുള്ള ക്ലാസുകള്‍  നിര്‍വ്വഹിച്ചത്. ഭാരതീയസൗന്ദര്യദര്‍ശനത്തെക്കുറിച്ച് ഡോ.കെ ജി പൗലോസും, ‘ചിട്ടയുടെ പ്രാധാന്യം കഥകളിയില്‍’ എന്ന വിഷയത്തില്‍ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയും, ‘കഥകളി സംഗീതം, മേളം’ എന്ന വിഷയത്തില്‍ കെ ബി രാജ് ആനന്ദും, ‘ നളചരിതം കഥകളിയില്‍’ എന്ന വിഷയത്തില്‍ കെ. പി. ബാബുദാസും, ‘ ആഹാര്യം കഥകളിയില്‍’ , ‘ആട്ടക്കഥാസാഹിത്യം’ എന്നീ വിഷയങ്ങളില്‍ ശ്രീചിത്രന്‍ എം ജെയും, ‘കഥകളിയിലെ മനോധര്‍മ്മങ്ങള്‍ ’ എന്ന വിഷയത്തില്‍ എം. മുരളീധരനും ക്ലാസുകള്‍ നിര്‍വ്വഹിച്ചു.

വര്‍ഷങ്ങളുടെ ആനുഭവികജ്ഞാനത്തിന്റെ തിളക്കം കൊണ്ട് ആകര്‍ഷകമായിരുന്നു കെ ബി രാജ് ആനന്ദിന്റെ ക്ലാസ്.  ഇക്കാര്യത്തില്‍ രാജ് ആനന്ദ് ക്ലാസുകള്‍ എന്നും അനന്വയമാണ്. ഒരുദാഹരണം : “ അപ്പുക്കുട്ടിപ്പൊതുവാളിന്റെ മദ്ദളത്തിന്റെ ശബ്ദത്തിന്റെ കനം തുടര്‍ന്ന് ആര്‍ക്കെങ്കിലും ലഭിച്ചുവോ എന്നു സംശയമാണ്. അക്കാര്യത്തില്‍ അതിനു മുന്‍പും സമനായി ആരെങ്കിലുമുണ്ടായിരുന്നുവോ എന്നും സംശയം. അപ്പുക്കുട്ടിപ്പൊതുവാള്‍ വിരലിലിടാനുള്ള മദ്ദളച്ചിറ്റ് തയ്യാറാക്കിയിരുന്നതു തന്നെ പ്രത്യേകരീതിയിലായിരുന്നു. മദ്ദളത്തില്‍ വീഴുന്ന വിരലുകളുടെ ഉള്ളംകൈ ഭാവം അടിച്ചുപരത്തും. ആ ആകൃതിവിശേഷം കൊണ്ടുകൂടിയാണ് ചില പ്രത്യേകശബ്ദവിശേഷങ്ങള്‍ അപ്പുക്കുട്ടിപ്പൊതുവാളിന്റെ മദ്ദളത്തില്‍ നിന്ന് കേള്‍ക്കാനായിരുന്നത്. ഇപ്പോഴാരും ആ വഴി പിന്തുടരുന്നില്ല”.

മനോധര്‍മ്മങ്ങളുടെ വിപുലസാദ്ധ്യതകളെപ്പറ്റിയും, അവയുടെ ഔചിത്യത്തെപ്പറ്റിയും മുരളിമാസ്റ്റര്‍ വിശദമായി സംസാരിച്ചു. ഔചിത്യഭംഗം നിറഞ്ഞ അവതരണങ്ങളെ ഉദാഹരണസഹിതം ലളിതമായി പ്രതിപാദിയ്ക്കുന്നതായിരുന്നു മുരളിമാഷുടെ പ്രസംഗശൈലി.

ആസ്വാദനത്തിന്റെ ചരിത്രം, ആഹാര്യവിശേഷങ്ങളും കഥാപാത്രവുമായി കഥകളി കാണുന്ന ബന്ധങ്ങള്‍, പുതിയ ആസ്വാദനത്തിന്റെ സ്വഭാവവും പ്രസക്തിയും, ആട്ടക്കഥാസാഹിത്യത്തിന്റെ രംഗചരിത്രം, അവയിലെ കളരിയും കാല്‍പ്പനികതയും നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാമാണ് ഞാന്‍ ക്ലാസുകളില്‍ വിശദമാക്കാന്‍ ഉദ്ദേശിച്ചത്. സജീവമായ ചര്‍ച്ച തുടര്‍ന്നു നടന്നതില്‍ സന്തോഷം തോന്നി.

ക്ലാസുകളേക്കാള്‍ ഊര്‍ജ്ജസ്വലമായ ക്ലാസുകള്‍ക്കു ശേഷമുള്ള സംവാദങ്ങള്‍ ക്യാമ്പംഗങ്ങള്‍ക്കു കൂടുതല്‍ പ്രയോജനപ്രദമായിക്കാണണം. ക്രമികമായി ആസ്വദനരീതിശാസ്ത്രം പരിചയപ്പെടുന്ന നിലയില്‍ സജ്ജീകരിക്കപ്പെട്ടിരുന്ന ക്ലാസുകള്‍ , പ്രധാനപ്പെട്ട ചില പ്രഭാഷകരുടെ അഭാവം കൊണ്ടു മങ്ങലേറ്റു എങ്കിലും സമഗ്രാവസ്ഥയില്‍ മൗലികവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ആശയങ്ങള്‍ കൊണ്ടു സമ്പന്നമായിരുന്നു.

കഥകളി

ശില്‍പ്പശാലയുടെ അവസാനദിവസം സമാപനമായാണ് കഥകളി അവതരിപ്പിക്കപ്പെട്ടത്. ധര്‍മ്മപുത്രരായി ഏറ്റുമാനൂര്‍ കണ്ണന്‍  രംഗത്തെത്തിയ കിര്‍മീരവധത്തിന്റെ അരങ്ങ് സമര്‍ഹമായ സമാപനമായിരുന്നു. ശോകഭാവത്തിന്റെ നാട്യധര്‍മ്മിയായ അവതരണചാരുത നിറഞ്ഞ “ബാലേ കേള്‍ നീ “ എന്ന പതിഞ്ഞപദം, കൃത്യമായ നില കാത്തുസൂക്ഷിച്ച “താപസമൗലേ ജയ”, ഭാവശില്‍പ്പത്തിന്റെ നൈസര്‍ഗികവികാസം പ്രത്യക്ഷീകരിച്ച “ജയരുചിരകനകാദ്രിസാനോ” എന്നിവയെല്ലാം ഒന്നിനൊന്നു മികച്ച നിലയില്‍ ശ്രീ. കണ്ണന്‍ അവതരിപ്പിച്ചു. പാഞ്ചാലിയായി കലാമണ്ഡലം മുകുന്ദനും ധൗമ്യനായി കലാ. അരുണ്‍ വാര്യരും ആദിത്യനായി കലാ.വിപിനും കൃഷ്ണനായി കലാ. മനോജും സുദര്‍ശനമായി കലാ. നീരജും രംഗത്തെത്തി.

പങ്കാളിത്തം സംഘാടകര്‍ പ്രതീക്ഷിച്ചതിലും ശുഷ്കമായെങ്കിലും, ശില്‍പ്പശാലയുടെ ഉദ്ദേശശുദ്ധിയും ലക്ഷ്യത്തിലും പ്രയോഗപദ്ധതിയിലും ഉള്ള വ്യക്തതയും പാറക്കടവിലെ ആസ്വാദനക്കളരി നല്ലൊരു അനുഭവമാക്കിത്തീര്‍ത്തു. കഥകളിയുടെ അവതരണത്തിലും ആസ്വാദനത്തിലുമുള്ള ഉപരിപ്ലവ തലത്തിന് കൂടുതല്‍ അംഗീകാരം ലഭിയ്ക്കുകയും  അന്ധന്മാര്‍  ആനയെ ആസ്വദിക്കും മട്ടിലുള്ള ആസ്വാദനശീലം പ്രഘോഷിയ്ക്കപ്പെടുകയും ചെയ്യുന്ന കാലികാവസ്ഥയില്‍, ചെറുത്തുനില്‍പ്പിന്റെ ഈ ധീരശ്രമത്തിന് തീര്‍ ച്ചയായും പാറക്കടവ് ആസ്വാദനക്കളരിയുടെ സംഘാടകര്‍ പ്രശംസയര്‍ഹിക്കുന്നുണ്ട്.

NB: ശില്‍പ്പശാലയിലെ ആദ്യദിനങ്ങളില്‍ പങ്കെടുക്കാത്തതിനാല്‍, അപ്പോള്‍  നടന്ന ക്ലാസുകള്‍, ചൊല്ലിയാട്ടങ്ങള്‍ എന്നിവയുടെ സൂചനകള്‍ ഈ റിവ്യൂവില്‍ ചേര്‍ക്കാനാകാത്തതില്‍ ഖേദിയ്ക്കുന്നു.

 

Similar Posts

  • |

    ആ പുഴയുടെ വക്കത്തിരുന്ന്…

    വെണ്മണി ഹരിദാസ് സ്മരണ – 1(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ ശശിധരൻ May 30, 2017  ഹരിദാസേട്ടനെ ആദ്യം കാണുകയല്ല, കേൾക്കുകയാണുണ്ടായത്. അന്ന് ടേപ് റിക്കോർഡർ വന്നുതുടങ്ങുന്ന സമയമാണ്. നളചരിതം ഒന്നാം ദിവസത്തിൽ നളൻ ദൂതിനു പോകുന്ന ഭാഗത്തെ ‘ഹേ മഹാനുഭാവ’ എന്ന പദം. ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്നെ എവിടെയോ പിടിച്ചെടുക്കുന്ന ഒരനുഭവം. അന്ന് ഞാൻ  ഡൽഹിയിലാണ്. മൃണാളിനി സാരാഭായി എന്നെ ‘ദർപ്പണ’യിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ഹരിദാസേട്ടനും ബലരാമനുമൊക്കെയുള്ള ഒരു…

  • സീതാസ്വയംവരത്തിലെ പരശുരാമൻ

    വാഴേങ്കട കുഞ്ചു നായർ August 31, 2012 ഈയിടെ ‘ദേശബന്ധു’ മുതലായ ചില പത്രങ്ങളുടെ ലക്കങ്ങളിൽ സീതാസ്വയംവരത്തിലെ പരശുരാമനെ പറ്റി പക്ഷാന്തരങ്ങളായ പലപല ഖണ്ഡിതാഭിപ്രായഘോഷങ്ങൾ നിയന്ത്രണമന്യെ ഉയരപ്പെട്ടതായി കാണുകയുണ്ടായി. പരശുരാമൻ ശ്രീരാമാദികളോടു നേരിടുന്നതിന്നുമുൻപ്‌ അവതാരികയായ ആട്ടം കഥകളിച്ചിട്ടയിൽ പെടാത്തതും കേവലം അനാവശ്യവുമാണെന്നൊരു പക്ഷം; അവതാരിക അവശ്യം യുക്തമാണെന്നും മിഥിലയിൽ നിന്ന്‌ ശ്രീരാമൻ ശൈവചാപം ഭഞ്ജിക്കുന്നശബ്ദം കേട്ട്‌ പരശുരാമന്റെ ധ്യാനം ഭംഗം വന്നു എന്നും, ഉടനെ വിവരം ദേവകളുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായെന്നും, തത്സമയം പെട്ടെന്ന്‌ രാമാദികളെ അന്വേഷിച്ച്‌…

  • ഓര്‍മ്മ – ആസ്വാദന കുറിപ്പ്

    സ്മിതേഷ് നമ്പൂതിരിപ്പാട് July 23, 2012 കാറല്‍മണ്ണയില്‍ 19-07-2012 – നു നടന്ന ശ്രീ കോട്ടക്കല്‍ ശിവരാമന്‍ അനുസ്മരണ കുറിപ്പ്….. ഓര്‍മ്മ എന്ന് പേരില്‍ ശ്രീ കോട്ടക്കല്‍ ശിവരാമന്‍ രണ്ടാം ചരമ വാര്‍ഷികം ജൂലായ്‌ 19നു കാറല്‍മണ്ണയില്‍ ശ്രീ വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ നടക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ അതിനു പോകണം എന്ന് തീരുമാനിച്ചു. ശ്രീ കോട്ടക്കക്കല്‍ ശിവരാമനോടു ബഹുമാനം ഉണ്ടെങ്കിലും , അതിനു മേല്‍ അത് കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ വെച്ച് …

  • |

    ഓർമ്മകളുടെ സൗഭാഗ്യം

    ഏറ്റുമാനൂർ പി. കണ്ണൻ July 19, 2011 ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തിലാണ്‌. അതിഗംഭീരമായിക്കഴിഞ്ഞ ഒരു `നാലാംദിവസ`ത്തിനുശേഷം അണിയറയിലേയ്ക്കുവന്ന ശിവരാമനാശാന്‍ എന്നെ വിളിച്ചു പറഞ്ഞു, കുട്ടീ, എന്നെ ബസ്റ്റാന്റില്‍ കൊണ്ടുപോയി ബസ്സു കയറ്റി വിട്ടിട്ടേ പോകാവൂ, ട്ട്വോ? ഈ നിര്‍ദ്ദേശം വിദ്യാര്‍ത്ഥിയായ എനിക്കൊരു നിര്‍വൃതിയായിരുന്നു. കോട്ടയം കെ.എസ്‌.ആര്‍.ടി.സി.ബസ്സ്റ്റാന്റില്‍ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. ഉടന്‍ ബസ്സുകള്‍ ഒന്നും കണ്ടില്ല. ബസ്സ്റ്റാന്റിന്റെ ഉമ്മറത്തായി റോഡിനോടു ചേര്‍ത്ത്‌ ഉയര്‍ത്തിക്കെട്ടിയ ഒരു സിമന്റുതറയില്‍ ഇരിക്കാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. സാത്വികാഭിനയപൂര്‍ണ്ണമായ അര്‍ധോക്തികളായി…

  • അരങ്ങേറ്റം

    നന്ദകുമാർ ചെറമംഗലത്ത് June 4, 2011 കഥകളി അതിസങ്കീര്‍ണവും കഠിനവുമെന്ന വാദം നിരത്തി ദുരെ മാറി നില്‍ക്കുന്നവര്‍ക്ക്‌ അരങ്ങത്തേയ്ക്ക്‌ ഒന്നെത്തിനോക്കാനെങ്കിലും പ്രചോദനമാവട്ടെ എന്ന സദുദേശത്തിന്റെ പരിണാമ ഫലമാണ്‌ ഈ അരങ്ങേറ്റം. അതിപ്രഗല്‍ഭരായ പലരും തങ്ങളുടെ രചനകളിലൂടെ ഉല്‍ഘോഷിച്ചത്‌ വായിക്കാന്‍ തെല്ലും സമയം ലഭിക്കാത്ത ഏതെങ്കിലും ഒരു ‘കളിഅരസികന്‍’ ഇതുവായിച്ച്‌ കളികാണാന്‍ താല്‍പര്യപ്പെടുമെന്ന ആത്യാഗ്രഹവും ഇല്ലാതില്ല. ‘കഥ’യും ‘കളി’യും ഇഴപിരിയാതെ കിടക്കുന്ന കഥകളിയിലെ കഥകള്‍ ഏതൊരു മലയാളിക്കും സുപരിതങ്ങളാവേണ്ടതാണ്‌. ഇനി ‘കാല വിഷമം കൊണ്ട’ു‍ അത്‌ സാധിക്കാത്തവര്‍ കഥയറിഞ്ഞ്‌…

  • ശാപവും മോചനവും

    ഹരീഷ് എന്‍. നമ്പൂതിരി August 22, 2013 ആട്ടക്കഥാകൃത്തുകൾ കഥയേയും കഥാപാത്രങ്ങളേയും തങ്ങൾക്കാവശ്യമുള്ള രീതിയിൽ മാറ്റിയെഴുതുന്നത് കഥകളിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. ഇന്ദ്രന്റെ ക്ഷണം സ്വീകരിച്ച് അർജ്ജുനൻ സുരലോകത്തെത്തുന്നതും അവിടെ ഉർവ്വശിയുടെ ശാപത്തിനു പാത്രീഭവിക്കുന്നതുമാണ് ‘ശാപമോചനം’ കഥയുടെ ഇതിവൃത്തം. കോട്ടയം തമ്പുരാന്റെ ‘കാലകേയവധ’ത്തിൽ ഇതേ സന്ദർഭം അവതരിക്കപ്പെടുന്നുണ്ട്, മാത്രവുമല്ല പ്രസ്തുത കഥയിലെ അർജ്ജുനനും ഉർവ്വശിയും കലാകാരന്മാരുടെ മാറ്റളക്കുന്ന വേഷങ്ങളായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നവയുമാണ്. എന്നാൽ ‘ശാപമോചനം’ തീർത്തും വ്യത്യസ്തമാണ്. ഡോ. സദനം ഹരികുമാർ മറ്റൊരു രീതിയിലാണ് ഈയൊരു സന്ദർഭത്തെയും…

മറുപടി രേഖപ്പെടുത്തുക