ശാപവും മോചനവും

ഹരീഷ് എന്‍. നമ്പൂതിരി

August 22, 2013

ആട്ടക്കഥാകൃത്തുകൾ കഥയേയും കഥാപാത്രങ്ങളേയും തങ്ങൾക്കാവശ്യമുള്ള രീതിയിൽ മാറ്റിയെഴുതുന്നത് കഥകളിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. ഇന്ദ്രന്റെ ക്ഷണം സ്വീകരിച്ച് അർജ്ജുനൻ സുരലോകത്തെത്തുന്നതും അവിടെ ഉർവ്വശിയുടെ ശാപത്തിനു പാത്രീഭവിക്കുന്നതുമാണ് ‘ശാപമോചനം’ കഥയുടെ ഇതിവൃത്തം. കോട്ടയം തമ്പുരാന്റെ ‘കാലകേയവധ’ത്തിൽ ഇതേ സന്ദർഭം അവതരിക്കപ്പെടുന്നുണ്ട്, മാത്രവുമല്ല പ്രസ്തുത കഥയിലെ അർജ്ജുനനും ഉർവ്വശിയും കലാകാരന്മാരുടെ മാറ്റളക്കുന്ന വേഷങ്ങളായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നവയുമാണ്. എന്നാൽ ‘ശാപമോചനം’ തീർത്തും വ്യത്യസ്തമാണ്. ഡോ. സദനം ഹരികുമാർ മറ്റൊരു രീതിയിലാണ് ഈയൊരു സന്ദർഭത്തെയും കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.

കഥ മാറുന്നു, കഥാപാത്രങ്ങളും

അർജ്ജുനനേയും ഉർവ്വശിയേയും തന്നെയാണ് ‘ശാപമോചന’ത്തിലും കാണുവാനുള്ളതെങ്കിലും, ആസ്വാദകർ കണ്ടുശീലിച്ച കഥാപാത്ര സങ്കല്പങ്ങളോട് ചേരുന്നതല്ല ഇതിലെ അർജ്ജുനനും ഉർവ്വശിയും. ഉർവ്വശിയും സഖിമാരും ചേരുന്ന സാരിനൃത്തത്തോടെ തുടങ്ങുന്നു ‘ശാപമോചനം’. ഉർവ്വശിയുടെ അർജ്ജുനനോടുള്ള താത്പര്യം മനസിലാക്കുന്ന സഖിമാർ അവളെ അർജ്ജുനസവിധത്തിലെത്തിച്ചു മടങ്ങുന്നു. ആത്മവിശ്വാസവും സ്വാഭിമാനവുമുള്ള പക്വതയുള്ള ഒരു സ്ത്രീയായാണ് ‘കാലകേയവധ’ത്തിലെ ഉർവ്വശി അനുഭവപ്പെടുന്നതെങ്കിൽ; ചപലതകളോട് കൂടിയൊരു സാധാരണ പെൺകൊടിയുടെ ശരീരഭാഷയോടെയും ചേഷ്ടകളോടെയുമാണ് ഇതിലെ ഉർവ്വശിയെ കാണുവാനുള്ളത്. ഉർവ്വശിയെ തിരിച്ചറിഞ്ഞ്, അവളുടെ ഇംഗിതത്തെ നിരാകരിക്കുന്ന അർജ്ജുനനാവട്ടെ ഇതിലെത്തുമ്പോൾ അവളെ പ്രേമഭാവേന സ്വീകരിക്കുകയും ആരെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ അവളോടൊത്ത് രതിപൂർവ്വ സഞ്ചാരത്തിന് പുറപ്പെടുകയും ചെയ്യുന്നു!

ഇരുവരുമൊത്തുള്ള സഞ്ചാരമധ്യേ, സുരലോക സന്ദർശകരായ രാജാക്കന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രശാലയിൽ ഇരുവരും പ്രവേശിക്കുന്നു. അവിടെ പുരൂരവസ്സിന്റെ ചിത്രം കാൺകെ അദ്ദേഹവുമൊത്തുള്ള ദിനങ്ങൾ ഉർവ്വശി ഓർത്തെടുക്കുന്നു. തന്റെയൊപ്പമുള്ള സുരസുന്ദരി താൻ മാതൃസ്ഥാനം നൽകി ആദരിക്കേണ്ടുന്ന ഉർവ്വശിയാണെന്നറിയുന്ന അർജ്ജുനൻ അവളെ ഒഴിവാക്കുവാൻ ശ്രമിക്കുന്നു. തന്റെ മനോവികാരം പങ്കുവെയ്ക്കാതെ അധിക്ഷേപങ്ങളിലൂടെ ഒഴിവാക്കുവാനാണ് അർജ്ജുനന്റെ ശ്രമം. അപമാനിതയാവുന്ന ഉർവ്വശി അർജ്ജുനനൊരു ശിഖണ്ഡിയായി മാറട്ടെയെന്നു ശപിച്ച് മറയുന്നു. അമ്മയായി കണ്ടതിനാലാണ് താനീവിധം പെരുമാറിയതെന്നും അതിനിത്രയും ശിക്ഷ തനിക്കു നൽകിയതുചിതമോ എന്നും വിലപിക്കുന്ന അർജ്ജുനനു മുൻപിൽ മാതൃഭാവത്തിൽ ഉർവ്വശി വീണ്ടുമെത്തുന്നു. ഒരമ്മയുടെ ശാപം പോലും മകനു ഗുണകരമായേ വരുകയുള്ളൂ എന്നാശ്വസിപ്പിച്ച് തന്റെ മടിയിൽ കിടത്തി അർജ്ജുനനെയുറക്കി ഉർവ്വശി മറയുന്നു. നിത്യകന്യകയായ അപ്സരസായി ജീവിക്കുവാൻ വിധിക്കപ്പെട്ട ഉർവ്വശിയെ സംബന്ധിച്ച്, അർജ്ജുനനാൽ തോന്നിയ മാതൃവികാരം ഒരു തരത്തിൽ മറ്റൊരു ശാപമോചനവുമാവുന്നു.

അർജ്ജുനനേയും ഉർവ്വശിയേയും അവതരിപ്പിച്ച സദനം ബാലകൃഷ്ണനേയും സദനം വിജയനേയും സംബന്ധിച്ചിടത്തോളം, ഈ കഥാപാത്രങ്ങളെ പരിചിതമായ രീതികളിൽ നിന്നും മാറി അവതരിപ്പിക്കുക എന്നത് ശ്രമകരമായിരിക്കാം. കഥാഗതിയെ സംബന്ധിച്ചിടത്തോളം കലാകാരന്മാർക്ക് വെല്ലുവിളിയുയർത്തുന്ന അല്ലെങ്കിലവരുടെ മികവിനെ പുറത്തെടുക്കുന്ന സന്ദർഭങ്ങൾ നന്നേ വിരളമാണെന്നതു കൂടി കാണേണ്ടതുണ്ട്. ഈ പരിഗണനകൾ നൽകുമ്പോൾ ഇരുവരുടേയും പ്രവൃത്തി തൃപ്തികരമെന്നു പറയാം. സദനം ശ്രീനാഥും സദനം കൃഷ്ണദാസുമാണ് സഖിമാരായി അരങ്ങിലെത്തിയത്.

അവതരണത്തിലെ പ്രത്യേകതകൾ

ഒരു നടനും സംഗീതജ്ഞനുമായ ഡോ. സദനം ഹരികുമാർ ചില നൂതന പരീക്ഷണങ്ങൾ അവതരണത്തിലും നടപ്പാക്കിയിട്ടുണ്ട്. തോടിയിൽ ചെമ്പ താളത്തിലുള്ള തുടക്കത്തിലെ സാരിനൃത്തം, ഇരുവരുടേയും പദങ്ങൾക്കു ശേഷം പുറപ്പാടിലെ മൂന്നാം നോക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അർജ്ജുനനും ഉർവ്വശിയും കൈകോർത്തു പിടിച്ചുവെയ്ക്കുന്ന ചില ചുവടുകൾ, ചരണങ്ങൾ അഭിനയിച്ച് പഞ്ചാരിയിൽ കലാശങ്ങളെടുത്തുള്ള കുമ്മി, ഭാവത്തെ പൊലിപ്പിക്കുന്നതരത്തിൽ ചിലയിടങ്ങളിൽ ചേർത്തിരിക്കുന്ന രാഗാലാപനം; ഇവയൊക്കെ ഈ വിഭാഗത്തിൽ പെടുത്താവുന്നവയാണ്. ഇവയൊക്കെയാണ് ‘ശാപമോചനം’ അവതരണത്തെ സംബന്ധിച്ചിടത്തോളം പ്രേക്ഷകർക്കു താത്പര്യമുണ്ടാക്കുന്നത് എന്നും കരുതാം. സദനം ഹരികുമാറും സദനം ശിവദാസുമായിരുന്നു അന്നേ ദിവസത്തെ ഗായകർ. ചെണ്ടയിൽ സദനം രാമകൃഷ്ണനും മദ്ദളത്തിൽ സദനം ദേവദാസും മേളമൊരുക്കി.

ആഹാര്യത്തിലെ വ്യതിയാനം

കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾ ബഹുഭൂരിപക്ഷവും മിനുക്ക് – സ്ത്രീ വിഭാഗത്തിനു നിശ്ചയിച്ചിട്ടുള്ള ആഹാര്യം പിന്തുടരുന്നവയാണ്. അവയിൽ തന്നെ, ചുരുക്കം ചിലതൊഴികെ മറ്റെല്ലാം, കഥാപാത്രഭേദമന്യേ, ഒരേ വേഷഘടന പിന്തുടരുന്നവയുമാണ്. ഇവിടെ ഉർവ്വശിയുടെ ശിരോവസ്ത്രം സുതാര്യമാവുന്നു, സാധാരണ ഗതിയിൽ ശിരോവസ്ത്രത്തിനുള്ളിൽ മറഞ്ഞു പോവുന്ന കൊണ്ട അലങ്കാരപ്പണികളോടെ പുറത്തു കാണുന്നു – എന്നാൽ ഈ മാറ്റങ്ങൾ അനിവാര്യമായി അനുഭവപ്പെടുത്തുന്ന എന്തെങ്കിലും കഥയിലോ കഥാപാത്രത്തിലോ വരുന്നുണ്ടോ – അതില്ല തന്നെ! ഒരു പക്ഷേ, പുതിയ കഥകളിലെ പുതിയ കഥാപാത്രങ്ങൾക്ക് വേറിട്ടൊരു വേഷവിധാനം ആവശ്യമായേക്കാം; എന്നാൽ ഉർവ്വശിയെപ്പോലെയൊരു കഥാപാത്രത്തിന് ഈ വക മാറ്റങ്ങൾ ആവശ്യമാണോ എന്നത് ചിന്തനീയമാണ്. കലാമണ്ഡലം സതീശൻ, ശങ്കരനാരായണൻ, വിഘ്നേഷെന്നിവരായിരുന്നു ചുട്ടിയിലും അണിയറയിലും പ്രവർത്തിച്ചത്.

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്, തിരുവനന്തപുരം സംഘടിപ്പിച്ച ഈ പരിപാടിയുടെ അവതരണചുമതല സദനം കഥകളി അക്കാദമിക്കായിരുന്നു. 

Similar Posts

  • ഉത്തരീയം – ചെന്നൈ കഥകളി ആസ്വാദനകുറിപ്പ്

    സ്മിതേഷ് നമ്പൂതിരിപ്പാട് July 3, 2013 ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉത്തരീയം എന്ന സംഘടനയുടെ ഒരു വാര്‍ഷികം എന്ന് വിശേഷിപ്പിക്കാവുന്ന കഥകളി ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്രയിലെ രുക്മിണി അരംഗത്തില്‍ വെച്ച് ജൂണ്‍ 29 ന് നടത്തുന്നു  എന്ന് അറിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു സന്തോഷം തോന്നി. പ്രത്യേകിച്ച് ആ കഥകളും അതിലെ കലാകാരന്മ്മാരുടെ ലിസ്റ്റും കണ്ടപ്പോള്‍ . ഏതായാലും ഞങ്ങള്‍ നാട്ടില്‍ നിന്ന് 3 പേര്‍ (ഞാന്‍, ശ്രീചിത്രന്‍ , സജീഷ് വാരിയര്‍) പിന്നെ ഒന്നും ആലോചിച്ചില്ല….

  • |

    ഉത്സവ പ്രബന്ധം 2013

    ദുബായ് അന്തര്‍ദ്ദേശീയ കഥകളി & കൂടിയാട്ടം ഉത്സവം 2013 ഒരു ചെറിയ അനുഭവകുറിപ്പ് സുനിൽ മുതുകുറിശ്ശി December 13, 2013 ഉത്സവങ്ങളും പൂരങ്ങളും ഒന്നും എന്നെ പോലെ ഉള്ള പ്രവാസികള്‍ക്ക് അധികം തരമാവാറില്ല. അപ്പോള്‍ പിന്നെ കഥകളി കൂടിയാട്ടം എന്നിങ്ങനെയുള്ളവയുടെ കാര്യം പറയുകയേ വേണ്ട. ദുബായില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ കൂടിയാട്ടം & കഥകളി ഉത്സവത്തിനുപോകാന്‍ മുന്നേ തന്നെ മനം ഉണ്ടായിരുന്നു. കളിക്കാരും കാണികളും പ്രവാസികളായ ഒരു ഉത്സവം. അതിനാല്‍ തന്നെ കളി ഇല്ലാത്ത സമയത്ത് പലരുമായും ആശയവിനിമയം നടത്താന്‍…

  • |

    അവസാനത്തെ ആശുപത്രിയുടെ സവിശേഷതകൾ

    ശ്രീചിത്രൻ എം ജെ June 20, 2014 സമൂഹത്തിന്റെഅവസാന ആശുപത്രിയാണ് കല. രോഗാതുരവും കലാപകലുഷിതവുമായ സമൂഹങ്ങൾ മിക്കപ്പോഴുംവിസ്മയകരമാം വിധം മനോഹരമായ കലാവിഷ്കരണങ്ങൾ നടത്തുന്നത് അതുകൊണ്ടാണ്.ഇറാനിൽ നിന്നു മികച്ച സിനിമകൾ, ലാറ്റിനമേരിക്കയിൽ നിന്ന് മികച്ച സാഹിത്യം, ആഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും കറുത്തവരുടെ ഉയിർപ്പുസംഗീതം –ഇവയൊന്നും യാദൃശ്ചികതകളല്ല. കല സാന്ത്വനം മുതൽ പ്രതിരോധം വരെഏറ്റെടുക്കുന്ന ഔഷധങ്ങൾ കൊണ്ടു സമ്പന്നമായ ആശുപത്രിയാണ്. സമൂർത്തമായചരിത്രസാഹചര്യം എന്താണോ ആവശ്യപ്പെടുന്നത്, അത് കല നൽകുന്നു. സമൂഹത്തിന്റെഘടനാപരമായ സവിശേഷതകൾ ഏറ്റവും സൂക്ഷ്മമായി കലയിൽ പ്രതിഫലിക്കുന്നു. പാരമ്പര്യകലകളെനാം…

  • തൃപ്പൂണിത്തുറയിലെ മൂന്നാം ദിവസം

    -സു- May 15, 2011  തൃപ്പൂണിത്തുറ കഥകളി കേന്ദ്രംമേയ് 14, 2011നളചരിതം മൂന്നാം ദിവസംവെളുത്ത നളന്‍- കലാ.ശ്രീകുമാര്‍ബാഹുകന്‍-കലാ. വാസു പിഷാരോടിസുദേവന്‍-ഫാക്റ്റ് പദ്മനാഭന്‍ദമയന്തി-ചമ്പക്കര വിജയന്‍ഋതുപര്‍ണ്ണന്‍-പേരറിയില്ലപത്തിയൂര്‍ ശങ്കരന്‍ കുട്ടി/നെടുമ്പള്ളി രാം മോഹന്‍/..പേരറിയില്ല 🙂ശങ്കര വാര്യര്‍കുറൂര്‍ വാസുദേവന്‍ നമ്പൂതിരി വൈകുന്നേരം അഞ്ച്മണിക്ക് തുടങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും അല്‍‌പ്പം വൈകിയാണ് തുടങ്ങിയത്. കളി നടന്നത് കളിക്കോട്ട് പാലസിലായിരുന്നു. അവിടത്തെ സ്റ്റേജ് വളരെ ഉയരമുള്ളതായിരുന്നതിനാല്‍ കസേരയില്‍ ഇരുന്ന് കളികണ്ടാലും മുകളിലേക്ക് നോക്കിയേ കാണാന്‍ പറ്റൂ. 🙂 ഒട്ടും തന്നെ കഥകളിക്കനുയോജ്യമല്ലാത്ത ഒരു സ്റ്റേജ് ആയിട്ടാണ്…

  • കാലകേയവധം – വേദിക. ഒക്റ്റോബർ 30, 2016 വിവേകോദയം സ്കൂൾ തൃശൂർ

    ജയശ്രീ കിരൺ November 2, 2016 നാട്ടിൽ അങ്ങോളമിങ്ങോളം കഥകളി രാവുകൾ!പക്ഷെ എന്തു ചെയ്യാം?… ” അത്തിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്” അതന്നെ… കുറെ ദിവസ ങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ഒക്ടോബർ 30 നു പോവാനുള്ള ഒരുക്കങ്ങൾ.. രാവിലെ തന്നെ പദങ്ങൾ വായിച്ച് ഒരു നോട്ട് ഉണ്ടാക്കി കയ്യിൽ കരുതി.. 2 മണിക്ക് തന്നെ ഇറങ്ങാൻ വാശി പിടിച്ച്, കുട്ട്യോളെ പല കാര്യങ്ങൾ പറഞ്ഞ് (തെറ്റി )ധരിപ്പിച്ച് ഇറങ്ങി !!. കളിക്ക് പോവാൻ ഉള്ള ഒരു…

  • |

    നാൽവർചിഹ്നം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 9 ശ്രീവത്സൻ തീയ്യാടി April 22, 2013  ചിരട്ടക്കുള്ളിൽ പെട്ട വണ്ടിനെപ്പോലെ മദ്ധ്യമശ്രുതി അരങ്ങിൽ ഏങ്ങി. ആരുമില്ലേ എന്നെ രക്ഷിക്കാൻ എന്ന മട്ടിൽ അതിന്റെമാത്രം അലകൾ അഞ്ചെട്ടു നിമിഷം പുറത്തേക്ക് കേട്ടു. തറയിൽ ദമയന്തി ഏകയായി കിടന്നു. ശ്രുതിപ്പെട്ടിക്ക് ചേർന്ന് ആരും നിൽപ്പില്ലെന്നല്ല. മീശ ലേശം കിളിർത്തിട്ടുണ്ട് എന്നതൊഴികെ വേറെ വിശേഷമൊന്നുമില്ല എന്ന് തോന്നിക്കുന്ന ഒരു പയ്യനെ കാണാനുണ്ട്. കലാമണ്ഡലത്തിലെത്തന്നെ ഏതെങ്കിലും വിദ്യാർത്ഥിയാവണം. ആ സ്ഥാപനത്തിന്റെ ട്രൂപ്പ് കളിയാണല്ലോ ഇവിടെയിപ്പോൾ. ഏതായാലും രണ്ടും കൽപ്പിച്ചെന്നപോലെ പുതുമുഖം ശ്ലോകം…

മറുപടി രേഖപ്പെടുത്തുക