|

പത്മശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാന്‍ അനുസ്മരണം…ഒരു വിവരണം

സുദീപ് പിഷാരോടി

July 30, 2012 

മഹാനായ ഒരു ആശാന്റെ അനുസ്മരണത്തെ കുറിച്ച് ഒരു അവലോകനം നടത്താന്‍ ഞാന്‍ ഒട്ടും അര്‍ഹനല്ല എന്ന് അറിയാം… എന്നാലും അന്ന് നടന്ന കഥകളിയെ കുറിച്ച് ഒരു വിവരണം ഞാന്‍ താഴെ ചേര്‍ക്കുന്നു.
കല്ലായക്കുലങ്ങര കളിക്കല്ലാതെ ഞാന്‍ ഇന്നുവരെ സന്ധ്യ കേളി കണ്ടിട്ടില്യാ. ഒരു പക്ഷെ ആ സമയത്തേക്ക് അവിടെ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ആയിരിക്കാം. സദനത്തിലെ മിടുക്കന്മാരായ വിദ്യാര്‍ത്ഥികളുടെ വക സന്ധ്യ കേളി  അതിനു ശേഷം അനുസ്മരണയോഗം.ശ്രീ കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ ആശാന്‍ , ശ്രീ കെ ജി വാസു ആശാന്‍, ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരി , ശ്രീ സദനം ഹരികുമാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു..

അരങ്ങു കേളിയോടു കൂടി കളിക്ക് തുടക്കം.കളി തുടങ്ങുമ്പോള്‍ തന്നെ കാണാന്‍ ആളുകള്‍ വളരെ കുറവായിരുന്നു.പുറപ്പാടിന് ശേഷം ശ്രീ സദനം ബാലകൃഷ്നാശന്റെ കമലദളം. മണ്ഡോദരി ആയി ശ്രീ സദനം വിജയന്‍. പാട്ട് മാടമ്പി ആശാനും ശ്രീ പാറ നാരായണന്‍ നമ്പൂതിരിയും. സദനം വാസു ആശാനും ശ്രീ സദനം രാജനും മേളം. മാടമ്പി ആശാനും പാറ തിരുമേനി ആശാനും വളരെ നല്ല കൂടുകെട്ടാണ് എന്ന് എനിക്ക് തോനി. സദനം ബാലകൃഷ്ണന്‍ ആശാന്റെ കമലദളം എന്ന് കേട്ടപ്പോള്‍ തന്നെ വളരെ വലിയ ഒരു പ്രതീക്ഷയോടു കൂടി ആണ് കളി കാണാന്‍ ഇരുന്നത്. എന്തോ ആ  പ്രതീക്ഷിച്ച  ഒരു അനുഭവം  ലഭിച്ചില്ല (എന്നും ഒരുപോലെ ആവണം എന്നില്ലല്ലോ).


പിന്നീട് കലാനിലയം ബാലകൃഷ്ണന്‍ ആശാന്റെ രണ്ടാം രാവണന്‍(ബാലി വിജയം), കെ ജി വാസു ആശാന്റെ നാരദന്‍. എനിക്ക് എടുത്തു പറയണം എന്ന് തോനിയ കാര്യം ബാലാശന്റെ രാവണന്റെ അലര്‍ച്ച ആണ് . “അലര്‍ച്ച പാട്ടുകാരന്റെ ശ്രുതിയില്‍ നില്‍ക്കുന്നതയിരിക്കണം” എന്ന് ആരോ പറഞ്ഞു കേട്ടത് എനിക്ക് പെട്ടെന്ന് ഓര്‍മവന്നു . രാവണ കുബേരദൂതസംവാദവും പുഷ്പകവിമാനം കൈക്കലാക്കിയതും  കൈലാസോധാരണവും എല്ലാം വളരെ സരസമായി അദ്ദേഹം പകര്‍ന്നാടി. എടുത്തു പറയേണ്ട മറ്റൊരു കാര്യം കൈലസോധാരണ സമയത്ത് പവര്‍ പോയിരുന്നു. അത് അദ്ദേഹം അറിഞ്ഞില്ലെന്നു തോനുന്നു. സാധാരണ  ഇപ്പോള്‍ ചെയ്തു വരുന്നത് പവര്‍ പോയാല്‍ ആട്ടം നിര്‍ത്തുകയാണല്ലോ? ഇവിടെ നിര്‍ത്താത്തത് കൊണ്ട്  തന്നെ ആ ഒരു തുടര്‍ച്ച നഷ്ട്ടപെടാതെ കഴിഞ്ഞു.എന്നുമാത്രമല്ല കളിവിളക്കിന്റെ മാത്രം വെളിച്ചത്തില്‍ കഥകളി കാണുന്നത് ഒരു വേറിട്ട അനുഭവം തന്നെ എന്ന് എനിക്കുറപ്പായി. ശ്രീ  കലാമണ്ഡലം മോഹനകൃഷ്ണന്‍,ശ്രീ അത്തിപറ്റ രവി കൂട്ടുകെട്ട്,പാട്ട് വളരെ നന്നായി കൈകാര്യം ചെയ്തു.


അടുത്തത്ശ്രീ  സദനം ഹരികുമാറിന്റെ ഉത്ഭവം ആയിരുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന മേയ്ക്കൊപ്പു പലതും  അദ്ധേഹത്തിന്റെ സ്വന്തം സൃഷ്ടികള്‍ ആയിരുന്നു എന്നുമാത്രം അല്ല പലതും  അലുമിനിയത്തില്‍ തീര്‍ത്തതായിരുന്നു . തിരനോക്ക് വളരെ ഗംഭീരം എന്ന് വേണം പറയാന്‍. ശേഷം അമ്മയുടെ മടിയില്‍ കിടന്നു ഉറങ്ങിയത് മുതല്‍ പഞ്ചാഗ്നിയുടെ മധ്യത്തില്‍ ഓരോ തല മുറിച്ചു ഹോമിച്ചുള്ള തപസ്സാട്ടം വരെ വളരെ നന്നായി തന്നെ  അവതരിപ്പിച്ചു. മേളത്തിന്റെ കാലം വല്ലാതെ കയറി പോയത് കാരണം ഹരി എട്ടന് കൂടുതല്‍ strain എടുക്കേണ്ടി വന്നു എന്ന് തോനുന്നു. പാട്ടിനു  ശ്രീ സദനം ശിവദാസനും കാര്‍ത്തിക് മേനോനും (ശ്രീ സദനം ഹരികുമാറിന്റെ മകന്‍) ആയിരുന്നു. ചെണ്ട കൈകാര്യം ചെയ്തത് ശ്രീ കലാമണ്ഡലം ബലരാമനും,ശ്രീ സദനം രാമകൃഷ്ണനും കൂടി ആണ്. മദ്ധളം ശ്രീ സദനം ദേവദാസും സദനം ജയരാജും ആയിരുന്നു.
തുടര്‍ന്ന് ശ്രീ പാറ നാരായണന്‍ നമ്പൂതിരിയുടെയും ശ്രീ സദനം ശിവദാസിന്റെയും  പാട്ടില്‍ ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയുടെ ജടായു മോക്ഷം വരെ ബാലിവധം. ശ്രീ നരിപ്പറ്റ ആശാന്റെ മുദ്രകളില്‍ ഉള്ള പൂര്‍ണത, മുഖത്ത് മാറി മറയുന്ന ഭാവങ്ങള്‍ എല്ലാം ആ പുലര്‍കാലത്തെ ആസ്വാദ്യപൂര്‍ണമാക്കി. സദനം വിഷ്ണു പ്രസാദ്‌ അകമ്പന്‍ തുടര്‍ന്ന് മാരീചന്‍, ശ്രീ ആസ്തികാലയം സുനില്‍ മണ്ഡോദരി, ശ്രീ സദനം വിജയന്‍ സന്യാസി രാവണന്‍, ശ്രീ സദനം ഭാസി  ശ്രീരാമന്‍,ശ്രീ സദനം സുരേഷ് ലക്ഷ്മണന്‍,ശ്രീ സദനം സദാനന്ദന്‍ സീത,ശ്രീ സദനം കൃഷ്ണദാസ്‌ ജടായു എന്നിവര്‍ ആയിരുന്നു  മറ്റു വേഷ കലാകാരന്‍മാര്‍ . ശ്രീരാമനും സീതയും മികച്ച നിലവാരം പുലര്‍ത്തി.

ശ്രീ സദനം ഹരികുമാറിന്റെ ഭാവനയില്‍ ചിട്ടപ്പെടുത്തിയ  അവസാന ജടയുവിന്റെ ഭാഗം ശ്രീ സദനം കൃഷ്ണദാസ് ജടായുവിനെ പൂര്‍ണ വളര്‍ച്ചയില്‍ എത്തിച്ചു. ജടയുവിന്റെ സാധ്യതകളെ അരങ്ങില്‍ എത്തിക്കാന്‍  സദനം ഹരികുമാര്‍, നരിപ്പറ്റ, കൃഷ്ണദാസ്‌ കൂട്ടുകെട്ടിന് നന്നായി കഴിഞ്ഞു എന്ന് വേണം എന്ന് പറയാന്‍. ജടായു മാത്രമേ ഉള്ളൂ എന്ന  എന്റെ ചോദ്യത്തിന് സദനം കൃഷ്ണദാസിന്റെ മറുപടി കണ്ടതിനു ശേഷം അഭിപ്രായം പറഞ്ഞാല്‍ മതി എന്നായിരുന്നു. കഴിഞ്ഞപ്പോള്‍ “ഇപ്പോള്‍ എങ്ങിനെ?” എന്ന ചോദ്യത്തിന്  മറുപടി നല്കാന്‍ എനിക്ക് കഴിയാത്ത അവസ്ഥയിലായി.ശ്രീരാമലക്ഷ്മണന്‍മാരുടെ ധനാശിയോടു കൂടി കളിവിളക്ക് അണഞ്ഞു.
ചുട്ടിക്ക് ശ്രീ കയ്യണ്ടം നീലകണ്ഠന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം സതീശനും ആയിരുന്നു. ചുട്ടി എല്ലാം വളരെ നല്ലതായിരുന്നു. അണിയറ കൈകാര്യം ചെയ്തിരുന്നത് ശ്രീ ശങ്കരന്‍,ശ്രീ കുമാര്‍,ശ്രീ കുട്ടന്‍ എന്നിവരായിരുന്നു. ഇതിനു പുറമേ സദനത്തിലെ വിദ്യാര്‍ത്ഥികളുടെ ഉത്സാഹവും അവിടെ ആകെ നിറഞ്ഞു നിന്നിരുന്നു.
ഒരു മുഴുരാത്രി കളി കഴിഞ്ഞുപോയത് അറിഞ്ഞതെ ഇല്ല .ഏകദേശം പത്തില്‍ താഴെ ആളുകള്‍ മാത്രമേ മുഴുനീള കളി കാണാന്‍ സദനത്തിന്റെ പുറത്തു നിന്ന് ഉണ്ടായിരുന്നുള്ളൂ എന്നത് മനസ്സിനെ വളരെ അധികം വിഷമിപ്പിച്ചു എങ്കിലും ദൂരെ നിന്നും ഇതുനു വേണ്ടി മാത്രം വന്ന ഞങ്ങളെപോലെ ഉള്ളവര്‍ക്ക് നല്ല ഒരു കലാവിരുന്ന് സമ്മാനിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിഞ്ഞു. ശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാന്റെ സാന്നിധ്യവും അനുഗ്രഹവും അവിടെ നിറഞ്ഞു നിന്നിരുന്നു എന്നതില്‍ ഒരു സംശയവും ഇല്ല.

Similar Posts

  • ദ്വിബാണീ സംഗമം

    ശ്രീവൽസൻ തീയ്യാടി August 19, 2017 കഥകളിയിലെ രണ്ടു പോയകാല വിപ്ലവ നാദശാഖകൾ ശാന്തമായി ഉൾച്ചേരുന്ന സംഗീതതടമാണ് പത്തിയൂർ ശങ്കരൻകുട്ടി. അരങ്ങിലെന്നപോലെ ഏറ്റമില്ലാത്തതാണ് ആ വ്യക്തിത്വും.ഇക്കൊല്ലം വർഷക്കാലം തുടങ്ങിയതിനു പിറ്റേ വാരത്തിൽ ഒരു കഥകളിപ്പദ സീഡി ഇറങ്ങുകയുണ്ടായി. പോയകാലത്തെ ഒരു സംഗീതജ്ഞൻറെ. രണ്ടുവർഷം മുമ്പ് അന്തരിച്ച കലാമണ്ഡലം ഗംഗാധരൻ അര ഡസൻ ആട്ടക്കഥകളിൽ പാടിയതിൻറെ ശ്രവ്യാൽബം. അതിൽ അവസാനം വരുന്നത് മംഗളരാഗമായ മദ്ധ്യമാവതിയാണ്. ആശാന് കൂടെപ്പാടിയിട്ടുള്ളത് കലാമണ്ഡലം ഹൈദരാലി. ‘മംഗളശതാനി’ എന്നവസാനിക്കുന്ന മേളപ്പദ ഭാഗം. പൊന്നാനി-ശങ്കിടിമാർ ഒരുപോലെ കൊഴുപ്പിക്കുന്നുണ്ട്…

  • |

    ശിഷ്യന്‍റെ പ്രണാമം

    പാലനാട് ദിവാകരന്‍ March 3, 2013 കുറുപ്പാശാന്‍റെ സംഗീതമാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന്‍റെ അതുല്യതയും അനന്യതയും പ്രകീര്‍ത്തിക്കേണ്ടിവരുന്നു.  ശിഷ്യന്‍, ആരാധകന്‍, ആസ്വാദകന്‍ എന്നീ നിലകളില്‍ ബഹുമാനിതനാണ്‌, ആദരണീയനാണ്‌ എനിക്ക് കുറുപ്പാശാന്‍. ഈ നിലയ്ക്ക് അദ്ദേഹത്തിന്‍റെ പാട്ടിനെ വിലയിരുത്തി എഴുതുക അപരാധമാണ്‌. ശിഷ്യന്‍ ആശാനെ വിലയിരുത്താന്‍ പാടില്ല. ഇതൊരു നിരീക്ഷണം മാത്രമാണ്‌. ഒപ്പം പാടിയതിന്‍റെ, കേട്ടതിന്‍റെ അനുഭവവിചാരങ്ങള്‍ മാത്രം. ആരാധന കലര്‍ന്ന ആദരവോടേയാണ്‌ ആശാന്‍റെ പാട്ടുകളെ പറ്റി പറയുന്നത്. കുറുപ്പാശാന്‍ പാടുമ്പോള്‍ ഒട്ടും ബുദ്ധിമുട്ടുന്നില്ല. സംഗീതത്തിന്‍റെ ധര്‍മ്മം അനുസരിയ്ക്കുകയാണ്‌ ചെയ്യുന്നത്….

  • നളചരിതത്തിലെ പുഷ്ക്കരൻ

    ഹേമാമോദസമാ – 14 ഡോ. ഏവൂർ മോഹൻദാസ് November 14, 2013  നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ. ആദ്യമായി മഹാഭാരതം ‘നളോപഖ്യാന’ത്തിൽ പുഷ്ക്കരനെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കാം. നളോപാഖ്യാനം 58 -)o അദ്ധ്യായം (കലിദേവസംവാദം): ‘വാനോർമദ്ധ്യേ മാനവനെ ഭർത്താവായവൾ വേട്ടതിൽ അവൾക്കു (ദമയന്തിക്ക്) വലുതാം ശിക്ഷ കൊടുക്കേണ്ടതു ഞായമാം’  എന്ന് ചിന്തിച്ച കലി ‘ഭൈമിയൊത്തു നളൻ സുഖിക്കൊല’ എന്നു  മനസ്സിൽ  ഉറപ്പിച്ചു  ‘നീയും…

  • |

    മേളായനം – ഒരു ആസ്വാദന കുറിപ്പ്

    സ്മിതേഷ് നമ്പൂതിരിപ്പാട് Friday, September 28, 2012 കാറല്‍മണ്ണയില്‍ ശ്രീ. കോട്ടക്കല്‍ ശിവരാമാശാന്റ്റെ അനുസ്മരണ ദിവസം ആണ് ഞാന്‍ ശ്രീ. കലാമണ്ഡലം ബലരാമാശാന്റ്റെ 60 ആം പിറന്നാള്‍  വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നുണ്ടെന്ന വിവരം ശ്രീ. വെള്ളിനേഴി ആനന്ദ്‌ പറഞ്ഞ് അറിഞ്ഞത്. “മേളായാനം” എന്ന പേരില്‍ ഷോര്‍ണ്ണൂര്‍, മയില്‍ വാഹനം കമ്മ്യൂണിറ്റി ഹാളില്‍ സെപ്തംബര്‍ 23 നു ഞായറാഴ്ച എന്നും പറഞ്ഞു. പരിപാടികളുടെ മറ്റു വിവരങ്ങള്‍ ഒന്നും അറിഞ്ഞില്ലെങ്കിലും, ഇത് മിസ്സ്‌ ചെയ്യരുത് എന്ന് ഞാന്‍ മനസ്സാല്‍ തീരുമാനം…

  • |

    പെരിയ നരകാസുരീയം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 16 ശ്രീവത്സൻ തീയ്യാടി February 16, 2014  അണിയറ ലേശം കുടുസാണ്; വെളിച്ചം കമ്മിയും. അതൊന്നും അപ്പോൾ നോക്കിയില്ല. ഒരു വെള്ളത്തോർത്ത് വെടിപ്പായി അഴക്കോലിൽ ഞാത്തിക്കണ്ടു. അതിനു താഴെ ഒരു കാവിമുണ്ടുവേഷക്കാരനെയും. അടുത്തു ചെന്ന് കാൽമുട്ടുകൾ നിലത്തുകുത്തി ഇരുന്നു. എന്നിട്ട് തൊണ്ട നേരെയാക്കി ചോദിച്ചു, “ഓർമ്മയുണ്ടോ?” മനയോലക്കുറുക്കഗ്രമുള്ള ഈർക്കില മടിയിലേക്ക് താഴ്ത്തി പെട്ടെന്നെന്നെ നോക്കി. മറുപടിക്ക് കാക്കാതെ ഞാൻ തുടർന്നു: “നമ്മള് അരണാട്ടുകരവച്ച് കണ്ടിരുന്നു അടുത്തിടെ. സ്കൂൾ ഓഫ് ഡ്രാമേല്…” ചെമപ്പൻ…

  • നാട്ടമ്പലവും നാട്യഗൃഹവും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 14 ശ്രീവത്സൻ തീയ്യാടി October 12, 2013 കാൽ നൂറ്റാണ്ടെങ്കിലും മുമ്പാവണം. പെരുമഴക്കാലം. ബസ്സിലെ പിൻസീറ്റിൽ ‘കിളി’യുടെ സ്വന്തമിടത്തിന് ചേർന്നുള്ള ചില്ലുചീളിലൂടെ കിട്ടി ഒരീറൻ ദർശനം. തുള്ളിയിളകി പോവുന്ന തൂതപ്പുഴ. പാലത്തിനു മീതെ കടാകുടു ഓടിക്കൊണ്ടിരുന്ന ശകടം ലേശനേരം പുറത്തേക്ക് എറിഞ്ഞിട്ടുതന്ന കാഴ്ച. ആകെ നനഞ്ഞിരുന്ന ഇരിപ്പിൽ അക്കരപറ്റിയപ്പോൾ പെട്ടെന്ന് തോന്നി: ഒരുനാൾ വാഴേങ്കട പോവണം. പെരിന്തൽമണ്ണ-ചെർപ്ലശ്ശേരി യാത്രാമദ്ധ്യേ മലപ്പുറം, പാലക്കാട് ജില്ലകളെ വകഞ്ഞുപുളയുന്ന നദി മനസ്സിലയച്ച കളിത്തോണി. രണ്ടു കൊല്ലം…

മറുപടി രേഖപ്പെടുത്തുക