മറക്കാനാവാത്ത കൃഷ്ണൻ നായരാശാൻ

തിരുവല്ല ഗോപിക്കുട്ടൻ നായർ

April 11, 2014 

നീലമ്പേരൂർ കുട്ടപ്പപ്പണിക്കരാശാനൊപ്പം പാട്ട് പാടിക്കൊണ്ടിരിക്കുന്ന കാലത്താണ് കൃഷ്ണൻ നായരാശാനെ ആദ്യമായി കാണുന്നത്.  എനിക്കന്നു ഏതാണ്ട് ഇരുപതു വയസ്സ് പ്രായം. കുറിച്ചി കുഞ്ഞൻ പനിക്കരാശാൻ അതിനു കുറച്ചുകാലം മുൻപ് തന്നെ കൃഷ്ണൻ നായരാശാനെ തെക്കൻ അരങ്ങുകളിലേക്ക് കൊണ്ടുവന്നിരുന്നു. അതിനുശേഷം ആശാന്റെ പല വേഷങ്ങൾക്കും  കുട്ടപ്പപ്പണിക്കരാശാനും തകഴി കുട്ടൻപിള്ള ആശാനും ഒപ്പം  പാടാൻ എനിക്കവസരമുണ്ടായി. വലിയ കലാകാരനാനെന്നറിയാമായിരുന്നതിനാൽ പാടുമ്പോൾ ആദ്യമൊക്കെ ഉള്ളിൽ പേടി തോന്നിയിരുന്നു. അദ്ദേഹത്തിൻറെ സ്നേഹപൂർവമായ പെരുമാറ്റം കാരണം കാലക്രമേണ പേടിയെല്ലാം മാറി അദ്ദേഹത്തിനു വളരെ ഇഷ്ട്ടപ്പെട്ട ഒരു പാട്ടുകാരനായി എനിക്ക് പിൽക്കാലത്തു മാറാൻ കഴിഞ്ഞു. അതെന്റെ മഹാഭാഗ്യം.

ഇക്കാലത്താണ് അവിചാരിതമായി ഞാനും ആശാനും തമ്മിൽ ഇടയാൻ ഒരു കാരണമുണ്ടായത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ കളിസ്ഥലത്തു വെച്ചാണ്‌ സംഭവം നടന്നത്. ഇതിനു കുറെ നാൾ മുൻപ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ചു ആശാന്റെ നളചരിതം രണ്ടാം ദിവസത്തിലെ നളനു ‘കുവലയ വിലോചനേ’ അടന്ത 56 അക്ഷരകാലത്തിൽ ഞാൻ പാടിയിരുന്നു. ഞാൻ പാടിയതു വല്ലാതെ പതിഞ്ഞു പോയി എന്ന്‌ ആശാൻ  കുട്ടൻപിള്ള ആശാനോട് പരാതിയും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അമ്പലപ്പുഴ കളി നടക്കുന്നത്. ഈ കളിക്ക് രണ്ടു ദിവസം മുൻപ് ആശാന് ഒരു കത്തു കിട്ടിയത്രേ! ‘താനൊരു വലിയ കഥകളിക്കാരൻ ആണെന്നുള്ള അഹംഭാവം കാണും. പക്ഷെ ഞങ്ങടെ തിരുവല്ല ഗോപിയുടെ പാട്ടിനു ആടാൻ തനിക്കു കഴിയുമോ? പദം പതിഞ്ഞു പോയി എന്ന് പറഞ്ഞു നടക്കയല്ല വേണ്ടത്, അതിനൊത്ത് ആടാൻ കഴിവു  കാണിക്കയാണ് വേണ്ടത്”…….. ഇങ്ങിനെപോയി കത്തിലെ വരികൾ. ഇതൊന്നും അറിയാതെ ഞാൻ അമ്പലപ്പുഴ കളിദിവസം അണിയറയിലേക്ക് കയറി ചെന്നു. തേച്ചു കൊണ്ടിരുന്ന ആശാൻ എന്നെക്കണ്ടതും തേപ്പു നിർത്തി കൈകൂപ്പി വണങ്ങിക്കൊണ്ടു പറഞ്ഞു ”ഓ, ഗോപിക്കുട്ടനാശാൻ വന്നാട്ടെ. ഈയുള്ളവനൊന്നും അങ്ങയെപ്പോലെ മഹാരഥനായ ഒരു ഭാഗവതർക്കൊപ്പം കളിക്കാനുള്ള കഴിവൊന്നും ഇല്ലേ? അരങ്ങത്തു വല്ല തെറ്റും പറ്റിയാൽ ദയവായി ക്ഷമിക്കണേ ……….”. എനിക്കൊന്നും പിടി കിട്ടിയില്ല. ഞാൻ വളരെയധികം സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യന്ന ആശാൻ ഇങ്ങനെയൊക്കെ മറ്റുള്ളവരുടെ മുൻപിൽ വച്ചു പറയുന്നത് കേട്ടു വല്ലാതെ വിഷമിച്ചു. കളിക്ക് പോകുന്നതിനു മുൻപ് പള്ളിപ്പും ആശാൻ എന്നോടു പറഞ്ഞു ” എന്തോ വലിയ  തെറ്റിദ്ധാരണ ഉണ്ട്‌ അദ്ദേഹത്തിന്. അതെല്ലാം ഇന്ന് അരങ്ങത്തു പ്രതിഫലിക്കും. നീ സൂക്ഷിച്ചു കണ്ടു നിന്നോണം”.

ഹരിശ്ചന്ദ്രചരിതമാണ് കഥ. കളി തുടങ്ങി. സൂചിയിട്ടാൽ നിലത്തു വീഴാത്ത വിധം കാണികൾ  മുൻപിൽ. ഞാൻ “ചിത്രമിദം വചനം” എന്ന് പാടും; ആശാൻ മുദ്ര കാണിച്ച്, ദേഷ്യത്തോടെ ബഞ്ച് വലിച്ചു നീക്കി എന്നെ തിരിഞ്ഞു നോക്കും. പിന്നെയും ഞാൻ പാടും, അദ്ദേഹം അത് തന്നെ ചെയ്യും. ഇത് തന്നെ പല പ്രാവശ്യം തുടർന്നപ്പോൾ പ്രേക്ഷകരിൽ ആശയക്കുഴപ്പമായി. എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കി അവർ തമ്മിൽ തമ്മിൽ കുശുകുശുക്കാൻ തുടങ്ങി. അടുത്ത പ്രാവശ്യം എന്റെ നേരെ തിരിഞ്ഞപ്പോൾ ” എന്റെ മുഖത്തോട്ടല്ല, അരങ്ങത്തോട്ടു നോക്കി ആട്‌, അവിടാ ജനം  ഇരിക്കുന്നേ” എന്ന് ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ആശാന് എന്റെ വികാരം മനസ്സിലായി. പിന്നീടു കളി ഭംഗിയായി നടന്നു. കളി കഴിഞ്ഞു എന്നോടൊന്നും മിണ്ടാതെ ആശാൻ അണിയറയിലേക്കും പോയി.

കളി കഴിഞ്ഞാൽ കുളിയും തേവാരവും പൂജയും ആശാന് നിർബന്ധമാണ്. ഇതെല്ലാം കഴിഞ്ഞ് ക്ഷേത്ര ദർശനവും നടത്തി ആശാൻ ദേവസ്വം ഓഫീസിൽ വരുമ്പോൾ ഞാൻ അവിടെ നിൽപ്പുണ്ട്. എന്നെ ഒന്നു  തുറിച്ചു നോക്കിയിട്ട് അടുത്തു വന്ന് കയ്യിലിരുന്ന ചന്ദനം എടുത്ത് എന്റെ നെറ്റിയിൽ തൊടുവിച്ചു. എന്നിട്ട് ദേവസ്വക്കാരനോട് ഒരു രണ്ടു വാക്കും, “അൽപ്പം ശുണ്ടി കൂടുതൽ ഉണ്ടെന്നേയുള്ളൂ, ആൾ മിടുക്കനാ”.  എനിക്ക് വല്ലാത്ത സമാധാനവും സന്തോഷവും തോന്നി. ഇതിനുള്ളിൽ കത്തിന്റെ വിവരവും മറ്റും എനിക്ക് കിട്ടിയിരുന്നു. പക്ഷെ അത് ആര് എഴുതിയതാണെന്ന്  മനസ്സിലായും ഇല്ല.

ഞാൻ വീട്ടിൽ  തിരികെ എത്തിയ ശേഷം  ആശാന് ഒരു കത്തെഴുതി. “ആരോ എഴുതിയ കത്തിന്റെ പേരിൽ  അങ്ങെന്നെ  തെറ്റിദ്ധരിച്ചിരിക്കയാണ്. ഞാൻ ദൈവത്തെപ്പോലെ കരുതുന്ന ഗുരുസ്ഥാനീയനായ അങ്ങയെപ്പോലൊരു മഹാനുഭാവനോടു ഞാൻ ഇങ്ങിനെ ചെയ്യുമെന്നു കരുതുന്നുണ്ടോ?  ഞാനല്ല അത് ചെയ്തത്. അങ്ങെന്നെ വിശ്വസിക്കണം. അമ്പലപ്പുഴ വച്ചു നടന്ന സംഭവത്തിൽ ഞാൻ അങ്ങയോടു ക്ഷമ ചോദിക്കുന്നു”.  

എന്റെ കത്തു  കിട്ടിയ ശേഷം അദ്ദേഹം രണ്ടു കത്തിലെയും കൈപ്പട ഒത്തുനോക്കിയപ്പോൾ ആ കത്തെഴുതിയ ആൾ ഞാനല്ലെന്നു മനസ്സിലായി. പിന്നീടുള്ള അന്വേഷണങ്ങളിൽ ആ കത്തിന്റെ ചുരുൾ അഴിഞ്ഞു വന്നു. തന്നെ ‘പൂതന കൃഷ്ണൻ’ എന്നു വിളിച്ചു കളിയാക്കി എന്നാരോപിച്ച്  ആശാൻ, പൊതുവാളാശാനുമായി ഇടഞ്ഞു നിൽക്കുന്ന കാലമായിരുന്നു അത്. പൊതുവാളാണ് ചെണ്ടക്കെങ്കിൽ തന്നെ കളിക്ക് വിളിക്കരുത്‌ എന്ന് ആശാൻ പറഞ്ഞിരുന്ന കാലം. പൊതുവാളാശാൻറെ ശിഷ്യനായ ഒരു തെക്കൻ മേള വിദഗ്ദന് ഇതിൽ കൃഷ്ണൻ നായരാശാനോടു നീരസം തോന്നി, അദ്ദേഹത്തെ ഒന്ന് ചെറുതാക്കാനായി  ചെയ്ത ചെയ്തിയായിരുന്നത്രേ ആ കത്ത്. ഞാൻ പതിഞ്ഞ പദം  പാടിയ വിഷയം അറിയാമായിരുന്ന മേളക്കാരൻ അത് ഭംഗിയായി പ്രയോജനപ്പെടുത്തുകയായിരുന്നു!  

വിവരങ്ങളെല്ലാം ബോധ്യപ്പെട്ടു കഴിഞ്ഞപ്പോൾ ആശാന്  എന്നോടുള്ള വിരൊധമെല്ലാം മാറി, നേരത്തെ  ഉണ്ടായിരുന്നതിലും കൂടുതൽ അടുപ്പമായി ഞങ്ങൾ തമ്മിൽ. പല സ്ഥലങ്ങളിലും ഞാൻ മതി പാട്ടിനെന്നു പറയാൻ തുടങ്ങി. പലപ്പോഴും ‘പാട്ടിനവൻ മതി, അവനാണെങ്കിൽ എല്ലാം ഭംഗിയാവും. ആനക്ക് ആനയുടെ വലിപ്പം അറിയില്ല’ തുടങ്ങിയ  അഭിപ്രായങ്ങൾ എന്നെക്കുറിച്ച് ആ മഹാനുഭാവൻ നടത്തിയിട്ടുള്ളത് ഞാൻ അറിഞ്ഞിരുന്നു. എന്നോടുള്ള ആ വാത്സല്യവും കൃപയും കൊണ്ടാകാം, അദ്ദേഹത്തിൻറെ അവസാന അരങ്ങിനും (തിരുവന്തപുരത്ത്-ഹരിശ്ചന്ദ്രചരിതം) പാടാൻ എനിക്കു ഭാഗ്യമുണ്ടായത്‌.

കഥകളിക്കുവേണ്ടി ബ്രഹ്മാവു സൃഷ്ടിച്ച ഏക നടൻ കൃഷ്ണൻ നായർ ആശാനായിരുന്നു എന്നാണെന്റെ ഉറച്ച വിശ്വാസം. ആ മഹാനുഭാവന്റെ സ്മരണക്കു മുൻപിൽ എന്റെ ശതകോടി പ്രണാമങ്ങൾ. 

Similar Posts

  • |

    ഓർമ്മകളുടെ സൗഭാഗ്യം

    ഏറ്റുമാനൂർ പി. കണ്ണൻ July 19, 2011 ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തിലാണ്‌. അതിഗംഭീരമായിക്കഴിഞ്ഞ ഒരു `നാലാംദിവസ`ത്തിനുശേഷം അണിയറയിലേയ്ക്കുവന്ന ശിവരാമനാശാന്‍ എന്നെ വിളിച്ചു പറഞ്ഞു, കുട്ടീ, എന്നെ ബസ്റ്റാന്റില്‍ കൊണ്ടുപോയി ബസ്സു കയറ്റി വിട്ടിട്ടേ പോകാവൂ, ട്ട്വോ? ഈ നിര്‍ദ്ദേശം വിദ്യാര്‍ത്ഥിയായ എനിക്കൊരു നിര്‍വൃതിയായിരുന്നു. കോട്ടയം കെ.എസ്‌.ആര്‍.ടി.സി.ബസ്സ്റ്റാന്റില്‍ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നു. ഉടന്‍ ബസ്സുകള്‍ ഒന്നും കണ്ടില്ല. ബസ്സ്റ്റാന്റിന്റെ ഉമ്മറത്തായി റോഡിനോടു ചേര്‍ത്ത്‌ ഉയര്‍ത്തിക്കെട്ടിയ ഒരു സിമന്റുതറയില്‍ ഇരിക്കാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. സാത്വികാഭിനയപൂര്‍ണ്ണമായ അര്‍ധോക്തികളായി…

  • അരങ്ങൊഴിഞ്ഞത്‌ സവിശേഷമായ ഒരു പാട്ടുകാലം

    കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി September 13, 2012  കഥകളിസംഗീതത്തിലെ ഒരു കാലഘട്ടമാണ്‌ പള്ളം മാധവനാശാന്റെ മരണത്തോടെ കടന്നുപോയത്‌. ആധുനികമായ കഥകളിസംഗീതത്തിന്റെ ഈ കാലത്തും പരമ്പരാഗത ശൈലിയിൽത്തന്നെ പാടിവന്നവരിലെ അവസാനകണ്ണിയായിരുന്നു അദ്ദേഹം. എനിക്ക്‌ അദ്ദേഹം ഗുരുതുല്യനാണ്‌. 1962 മുതൽ ആശാനുമായി അടുത്തു പരിചയമുണ്ട്‌. ആയാംകുടി കുട്ടപ്പമാരാരാശാന്റെ കീഴിൽ ഞാൻ ചെണ്ട പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചൊല്ലിയാട്ടത്തിനും അരങ്ങേറ്റത്തിനും ആശാനും തണ്ണീർമുക്കം വിശ്വംഭരനും ചേർന്നാണു പാടിയത്‌. അങ്ങനെ എന്റെ കലാജീവിതത്തിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്‌. അന്നു തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിൽ പ്രധാനമായും ഇവരാണു…

  • |

    കഥകളി മോരിലെ വെണ്ണ : ശ്രീ.കലാമണ്ഡലം കൃഷ്ണൻ നായ‍‍ർ

    Mohandas April 11, 2014  ‘മോരിലെ  വെണ്ണ പോലെ നീ എന്നും കഥകളിയുടെ മുകളിൽ തന്നെ കിടക്കും’ എന്ന തന്റെ ആദ്യഗുരുനാഥന്റെ ആശീർവാദം നേടി അത് അക്ഷരാർഥത്തിൽ സാർഥകമാക്കി വിശ്വകലാരംഗം വിട്ടൊഴിഞ്ഞ അനുഗ്രഹീത കലാകാരനാണ്  ശ്രീ. കലാമണ്ഡലം കൃഷ്ണൻ  നായർ.  കഥകളിയെന്ന കലാസൌകുമാര്യത്തിന്റെ സർവാതിശായിയായ എല്ലാ സാങ്കേതിക-ലാവണ്യ ഭംഗികളിലേക്കും ഒരു  യാഗാശ്വത്തെപ്പോലെ കടന്നുചെല്ലുകയും തന്റെ അനിതരസാധാരണമായ സർഗ്ഗപ്രതിഭ കൊണ്ട് കണ്ടതെല്ലാം വെട്ടിപ്പിടിച്ചു തന്റേതാക്കി വിജശ്രീലാളിതനായി കഥകളി അരങ്ങു വാഴുകയും ചെയ്ത  അനശ്വര കലാചക്രവർത്തിയായിരുന്നു കലാമണ്ഡലം എന്ന ഓമനപ്പേരിൽ…

  • | |

    കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

    പി.എം. നാരായണൻ & കെ.ശശി, മുദ്രാഖ്യ March 4, 2015 “ഈയിടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വായനശാലയിൽവെച്ച്‌ ഒരു കളിയുണ്ടായി. കഥകളിയിലെ പ്രഥമസ്ഥാനീയരായവരെ മാത്രമേ ആ കളിയിൽ പങ്കെടുപ്പിച്ചുള്ളൂ. എന്നാൽ നമ്പീശൻ മാത്രം തൃക്കുലശേഖരപുരത്തെ കളിക്കു പോയി. അദ്ദേഹമൊഴിച്ച്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നു. നമ്പീശൻ ഭാഗവതർ ഇല്ലാത്ത കുറവ്‌ അറിയരുതെന്ന്‌ ഞാൻ ഉണ്ണിക്കൃഷ്ണനെ വിളിച്ച്‌ സ്വകാര്യത്തിൽ പറഞ്ഞു. അന്ന്‌ അയാൾ പാടിയതുപോലൊരു പാട്ട്‌ അടുത്ത കാലത്തൊന്നും കേൾക്കുകതന്നെ ഉണ്ടായിട്ടില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറുത്ത നളനായിരുന്നു അന്നത്തെ വേഷം….

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

  • തസ്മൈ ശ്രീ ഗുരവേ നമഃ

    ഡോ. സദനം കെ. ഹരികുമാരൻ July 29, 2012 കീഴ്പ്പടം കുമാരൻ നായരാശാനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്? എഴുതേണ്ടി വരുമ്പോൾ എഴുതേണ്ട ആളെക്കുറിച്ച് അറിയേണ്ടി വരുന്നു. അറിയുക എന്നാൽ ആയിത്തീരുക എന്നാണ് അർത്ഥം കല്പിക്കുന്നതെങ്കിൽ ഞാൻ ഇതിനു തുനിയുന്നത് മൌഢ്യമായിരിക്കും. അനുസ്മരണത്തിനു വേണ്ടി മാത്രമാണെങ്കിൽ ചില ശ്ലഥമായ ഓർമ്മകളെ ഇവിടെ അനാവരണം ചെയ്യാമെന്ന് മാത്രം. പൂച്ചയുടേതു പോലെ മാർദ്ദവമേറിയ പാദങ്ങളായിരുന്നു ആശാന്റേത്. അതിൽ നിറച്ച് ഊർജ്ജമുണ്ടായിരുന്നു. ആശാന്റെ കാൽ‌ചുവട്ടിൽ ഉഴിച്ചിലിന് കിടക്കുമ്പോൾ അനുഭവിക്കുന്നത് വേദനായിരുന്നില്ല. സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റേയും നിറവ്…

മറുപടി രേഖപ്പെടുത്തുക