|

കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

രാജശേഖർ പി. വൈക്കം

July 22, 2011

ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌.

ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌.

‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ ഭ്രമിപ്പിച്ചില്ല; തന്റേതായ കഥകളി സങ്കല്‍പത്തിനെ മുറുകെപ്പിടിക്കുന്ന അദ്ദേഹത്തിന്റെ അരങ്ങിലെ ആ നില്‍പ്പ്‌,  പൂതപ്പാട്ടിന്റെ വരികള്‍ നമ്മേ ഓര്‍മ്മപ്പെടുത്തും:

‘പേടിപ്പിച്ചോടിക്കാന്‍ നോക്കി പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ
കാറ്റിന്‍ ചുഴലിയായ്‌  ചെന്നു പൂതം
കൊറ്റികണക്കങ്ങു നിന്നാളമ്മ
കാട്ടുതീയായിട്ടും ചെന്നൂ പൂതം
കണ്ണീരാലൊക്കെക്കെടുത്താളമ്മ
നരിയായും പുലിയായും ചെന്നൂ പൂതം
തരികെന്റെ കുഞ്ഞിനെയന്നാളമ്മ’

ഈ വരികള്‍ തന്നെ, ഒന്നരങ്ങില്‍ ആവിഷ്ക്കരിക്കണമെന്നു സങ്കല്‍പ്പിച്ചു നോക്കൂ; ആ ശിവരാമാശാന്‍ ഉണ്ടായിരുന്നെങ്കില്‍, എന്നു നാം   അറിയാതെ പറഞ്ഞു പോകും.!

ശൃംഗാരപ്പദമാടുമ്പോള്‍,  അനങ്ങാതെ മരപ്പാവയെപ്പോലെ നില്‍ക്കുക, അല്ലെങ്കില്‍ ലളിതയായി രംഗത്തു വന്ന് അല്‍പം നൃത്ത ചെയ്യുക, ഇതിനപ്പുറം ‘ സ്ത്രീ’ യെ അവതരിപ്പിക്കേണ്ടുന്ന  കഥാപത്രങ്ങളെ അരങ്ങില്‍ തേടിയാണു കോട്ടയ്ക്കല്‍ ശിവരാമന്‍ എത്തിയത്‌. ഇതു കാലഘട്ടത്തിന്റെ ഒരു ആവശ്യം കൂടിയായിരുന്നു. ഇതിനു ഇരുപതാം നൂറ്റാണ്ടില്‍ പ്രത്യേകിച്ച്‌ ഉത്തരാര്‍ദ്ധത്തില്‍  ഉണ്ടായ സാഹിത്യം, നാടകം, സിനിമ ഇവയെല്ലാം  സ്വാധീനം ചെലുത്തിയിട്ടുണ്ട്‌.(കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാന്റെ  സംഭാവനയും  ഇവിടെ നാം വിസ്മരിച്ചു കൂടാ.)

സ്ത്രീ വേഷക്കാര്‍ക്കു വിലയും നിലയും ഉണ്ടാക്കി, പുരുഷവേഷക്കാരനൊപ്പം പ്രതിഫലം  ലഭിക്കുന്നതിലേക്കു എത്തിച്ചത്‌ ശിവരാമാശാനാണ്‌ എന്നു നിസ്തര്‍ക്കം പറയാം. ദമയന്തി, തന്റെ ഇഷ്ടകഥാപാത്രമായിരുന്നിട്ടുകൂടി, രണ്ടാം ദിവസത്തെ ദമയന്തിയെ അദ്ദേഹം അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പാരമ്പര്യവാദികളുടെ  ഇഷ്ടവിഭവമായ കാലകേയവധത്തില്‍ ഉര്‍വ്വശിയോടു പ്രത്യേക  പ്രതിപത്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്ത്രീ വേഷക്കാരന്‌ പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യമുള്ള കഥകളോടായിരുന്നു അദ്ദേഹത്തിനു ഭ്രമം. അതിലെ കഥാപാത്രങ്ങള്‍ക്ക്‌ പുതിയ പുതിയ മാനം നല്‍കിയാണ്‌ അദ്ദേഹം മുന്നേറിയത്‌.

ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം, പെരുമാറ്റത്തില്‍  കാപട്യം  തീരെ ഇല്ല എന്നതാണ്‌. പ്രശസ്തരില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ആസ്വാദകരുമായി ബന്ധം പുലര്‍ത്തിയിരുന്നത്‌ അദ്ദേഹം ആണെന്നു തോന്നുന്നു. വലിപ്പചെറുപ്പമില്ലാതെ പരിചയക്കാരെ എവിടെ വച്ചും അദ്ദേഹം കണ്ടതായി നടിക്കും.  മൂന്നുപതിറ്റാണ്ടായുള്ള പരിചയത്തിനിടക്ക്‌, ഒന്നു എനിക്കറിയാം, അഭിനയം  അദ്ദേഹത്തിനു അരങ്ങില്‍ മാത്രമാണ്‌. പച്ച അപൂര്‍വ്വമേ കെട്ടിയിരുന്നുള്ളു എങ്കിലും  അദ്ദേഹം പച്ചയായ മനുഷ്യനായിരുന്നു.  ദീര്‍ഘകാലത്തെ പരിചയത്തിനിടയില്‍, ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ വാക്കോ പ്രവര്‍ത്തിയോ എന്നെ ഒരുതരത്തിലും തെല്ലും വേദനിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, ഒന്ന് അലോരസപ്പെടുത്തുക കൂടി ചെയ്തിട്ടില്ല. 

അമ്മാവനും ഗുരുവുമായ, വാഴേങ്കട കുഞ്ചുനായര്‍ ആശാന്റെ വഴി പിന്തുടര്‍ന്ന്, വായനയിലൂടെ  സ്വന്തമാക്കിയ സാഹിത്യബോധവും, പാത്രബോധവും ആണ്‌ അദ്ദേഹത്തിന്റെ വേറിട്ട ചിന്തയുടെ പിന്‍ബലം. കഥകളിയെ മലയാളത്തിന്റെ നാടകമായിട്ടാണ്‌ അദ്ദേഹം കണ്ടതെന്നു തോന്നുന്നു. പദാര്‍ത്ഥാഭിനയപ്രധാനമായ കഥകളിയില്‍ കോട്ടക്കല്‍ ശിവരാമന്റെ വഴി,-മുദ്രകാണിക്കുന്ന രീതി ( ചിലപ്പോള്‍ മുദ്ര തന്നെ കാണിക്കായ്ക), വിവിധ നിലകള്‍- ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും വിധേയമായിട്ടുണ്ട്‌. ഭാവത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള തനതായ വഴി ആണ്‌ അദ്ദേഹം സ്വീകരിച്ചത്‌ . അത്‌ ആസ്വാദകരെക്കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്തു.

അദ്ദേഹം പുതിയകഥകളെ എന്നും സഹര്‍ഷം സ്വാഗതം ചെയ്തിരുന്നു. 1985-ല്‍ എറണാകുളം ഗ്രാമജന സമൂഹം ഹാളില്‍ നടന്ന കളിക്കാണ്‌ അദ്ദേഹം ആദ്യമായി, അര്‍ജ്ജുനവിഷാദവൃത്തത്തില്‍ ദുശ്ശള കെട്ടിയത്‌. അന്നു അദ്ദേഹം ആഹാര്യത്തിലും, ആട്ടത്തിലും എല്ലാം കൊണ്ടുവന്ന മാറ്റം ഇന്നും  മായാതെ കിടക്കുന്നു. അതിനു ശേഷം പന്ത്രണ്ടോളം അരങ്ങുകളില്‍ ആ വേഷം കെട്ടി എന്റെ കഥയെ ധന്യമാക്കിയിട്ടുണ്ട്‌. കുഞ്ചുനായര്‍ ട്രസ്റ്റ്‌ ആദ്യ സമാരോഹം സംഘടിപ്പിച്ച അവസരത്തില്‍ തന്നെ ഈ പുതിയ കഥ അതില്‍ ഉള്‍പ്പെടുത്തുവാന്‍ മുന്‍ കൈ എടുത്തതും അദ്ദേഹം തന്നെ. അതില്‍ അദ്ദേഹം ദുശ്ശളയുടെ വേഷം ചെയ്യുകയും ചെയ്തു. ടിവി പ്രചാരം നേടുന്ന ആ കാലഘട്ടത്തില്‍, വേണ്ടും വിധം ആദ്യമായി ആ ‘മീഡിയ’ യില്‍ കഥകളി’ അവതരിപ്പിക്കപ്പെട്ടത്‌, സമാരോഹത്തിലൂടെ ആണ്‌. അതില്‍ ഒട്ടു മിക്ക കലാകാരന്മാരും തെക്കുവടക്കു ഭേദം കൂടാതെ പങ്കെടുത്തു. അന്നു പ്രശസ്തനായ  ശിവരാമാശാനെപ്പോലുള്ള ഒരു കലാകാരന്‍, തന്റെ അവസരങ്ങളില്‍ ഒന്ന് ഒരു പുതിയ കഥക്കു വേണ്ടി മാറ്റി വച്ചു എന്നത്‌ നിസ്സാര കാര്യമല്ല. അതില്‍ വലിയ കടപ്പാട്‌ എനിക്ക്‌ അദ്ദേഹത്തോട്‌ ഉണ്ട്‌. എന്നോടുള്ള സ്നേഹം കൊണ്ടും ( ‘കുട്ടീ’ എന്ന് വിളിക്കാറുള്ള അദ്ദേഹത്തിന്റെ വല്‍സല്യം എന്നു തന്നെ പറയണം) എന്റെ  കഥയോടും പ്രത്യേകിച്ച്‌ അതിലെ ദുശ്ശള എന്ന കഥാപാത്രത്തോടുമുള്ള താല്‍പര്യം കൊണ്ടുമാണ്‌ ആ  വേഷം അന്നവിടെ  അദ്ദേഹം  ചെയ്തത്‌ എന്നു ഞാന്‍ വിചാരിക്കുന്നു. പ്രസ്തുത കഥ വായിച്ചിട്ട്‌ അദ്ദേഹം 1984-ല്‍ എഴുതി അയച്ച ഒരു കുറിപ്പ്‌ ഞാന്‍ ഇന്നും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്‌.

കൂടാതെ ‘മോഹിനി വിജയ’ത്തിന്റെ അരങ്ങേറ്റത്തിനും, ശിവരാമാശാന്‍ പങ്കെടുത്തു. അതില്‍ ഉര്‍വ്വശി ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത കടപ്പാട്‌ അദ്ദേഹത്തിനോട്‌ എനിക്ക്‌ ഉണ്ട്‌. കഴിഞ്ഞ മെയ്‌ ആറിന്‌, ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍  ചെന്നിരുന്നു. ശ്രീ കോട്ടക്കല്‍ മധുവും കൂടെ ഉണ്ടായിരുന്നു.  അദ്ദേഹത്തിന്റെ സഹധര്‍മ്മിണി നിറകണ്ണുകളോടെ പറഞ്ഞു: ‘പോകാനുള്ള പ്രായോ മറ്റോ ആയോ !  വിധി അല്ലാതെന്താ പറയുക’… ശരിയാണ്‌… അദ്ദേഹത്തിന്റെ വിയോഗം അകാലത്തില്‍ ആയിപ്പോയി.  പ്രായം വച്ചു നോക്കിയാല്‍, ഒരു ദശവല്‍സരം കൂടിയെങ്കിലും അദ്ദേഹത്തിനു അരങ്ങില്‍ നില്‍ക്കുവാന്‍ കഴിയേണ്ടതായിരുന്നു.  പക്ഷെ വിധി മറിച്ചായിപ്പോയി. അദ്ദേഹം വെട്ടിതുറന്ന വഴിയില്‍  പ്രതിഭാധനരായുള്ള യുവകലാകാരന്മാര്‍ നിരങ്കുശമായി പിന്തുടരുമെന്ന പ്രത്യാശയോടെ, അദ്ദേഹത്തിന്റെ ഓര്‍മക്കുമുമ്പില്‍  തിലോദകം അര്‍പ്പിക്കുന്നു.

Similar Posts

  • നളചരിതം – വേരുകള്‍ തേടി (ഭാഗം 3)

    ഹേമാമോദസമാ 11 ഡോ. ഏവൂർ മോഹൻദാസ് March 7, 2013  കൊല്ല വര്‍ഷം എട്ടാം നൂറ്റാണ്ടില്‍ (എ.ഡി. പതിനാറാം നൂറ്റാണ്ട്) തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന അനുഷ്ഠാന  കലാരൂപങ്ങളുടെയും പയറ്റു പാരമ്പര്യങ്ങളുടെയും പശ്ചാത്തലത്തില്‍ കൊട്ടാരക്കര തമ്പുരാന്‍ മെനഞ്ഞെടുത്ത  രാമനാട്ടം  എന്ന  ദ്രാവിഡകലയെ അതിന്റെ വടക്കോട്ടുള്ള വ്യാപനകാലത്ത് ഉത്തരകേരളത്തിലെ കൂടിയാട്ടം, തെയ്യം-തിറ മുതലായ അനുഷ്ഠാനകലാരൂപങ്ങളുടെ ഉജ്ജ്വല ഭംഗികള്‍ വിളക്കി ചേര്‍ത്തു വെട്ടം തമ്പുരാന്‍ പരിഷ്ക്കരിച്ചു കഥകളിയാക്കി പരിണമിപ്പിച്ചതിന്‍ ശേഷം കോട്ടയം തമ്പുരാന്‍ നൃത്ത-നൃത്യ-വാദ്യ തൌരത്രികങ്ങളുടെ ശാസ്ത്രീയ അടിത്തറയില്‍ വികസിപ്പിച്ചു ഒരു…

  • |

    ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

    രവീന്ദ്രൻ പുരുഷോത്തമൻ January 20, 2013 തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ…

  • തസ്മൈ ശ്രീ ഗുരവേ നമഃ

    ഡോ. സദനം കെ. ഹരികുമാരൻ July 29, 2012 കീഴ്പ്പടം കുമാരൻ നായരാശാനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്? എഴുതേണ്ടി വരുമ്പോൾ എഴുതേണ്ട ആളെക്കുറിച്ച് അറിയേണ്ടി വരുന്നു. അറിയുക എന്നാൽ ആയിത്തീരുക എന്നാണ് അർത്ഥം കല്പിക്കുന്നതെങ്കിൽ ഞാൻ ഇതിനു തുനിയുന്നത് മൌഢ്യമായിരിക്കും. അനുസ്മരണത്തിനു വേണ്ടി മാത്രമാണെങ്കിൽ ചില ശ്ലഥമായ ഓർമ്മകളെ ഇവിടെ അനാവരണം ചെയ്യാമെന്ന് മാത്രം. പൂച്ചയുടേതു പോലെ മാർദ്ദവമേറിയ പാദങ്ങളായിരുന്നു ആശാന്റേത്. അതിൽ നിറച്ച് ഊർജ്ജമുണ്ടായിരുന്നു. ആശാന്റെ കാൽ‌ചുവട്ടിൽ ഉഴിച്ചിലിന് കിടക്കുമ്പോൾ അനുഭവിക്കുന്നത് വേദനായിരുന്നില്ല. സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റേയും നിറവ്…

  • കലാമണ്ഡലം പത്മനാഭൻ നായർ – ഒരനുസ്മരണം

    ഡോ. ടി.എസ്. മാധവൻ‌കുട്ടി April 24, 2011 കേരള സർക്കാറിന്റെ ഒരു വകുപ്പായ കേരള ഗ്രന്ഥശാലാസംഘത്തിന്റെ മാസികയായ “ഗ്രന്ഥാവലോക”ത്തിലേയ്ക്കായി, കലാമണ്ഡലം പത്മനാഭൻ നായർ അന്തരിച്ച അവസരത്തിൽ എഴുതിയ ഒരു ലേഖനം. യശഃശരീരനായ, ആചാര്യവര്യനായിരുന്ന കലാമണ്ഡലം പത്മനാഭൻ നായരെ കുറിച്ചാലോചിയ്ക്കുമ്പോൾ എന്റെ മനസ്സിൽ ഉയർന്നുവരുന്ന ഒരു ചിത്രം, നല്ലവണ്ണം മൂത്തു പഴുത്ത്‌ ഹൃദ്യമായ സ്വാദോടുകൂടിയ നിരവധി ഫലങ്ങൾ തൂങ്ങി നിൽക്കുക കാരണം, കുനിഞ്ഞ കൊമ്പുകളോടുകൂടി പന്തലിച്ചു നിൽക്കുന്ന ഒരു വലിയ വൃക്ഷത്തിന്റേതാണ്‌. സമീപിയ്ക്കുന്നവർക്കെല്ലാവർക്കും മധുരം നൽകുന്ന പെരുമാറ്റത്തോടും, കഥകളിയുടെ…

  • |

    ശിൽപശാലയും ആധാരശിലയും

    ഓർമകൾക്കൊരു കാറ്റോട്ടം – 22 December 24, 2017 ശ്രീവത്സൻ തീയ്യാടി നീണ്ട യാത്രയ്ക്കിടെ പീശപ്പിള്ളി ഇല്ലത്തെ ഇത്തിരിയിടവേളയിൽ ചായ കുടിക്കുമ്പോൾ നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇരുവശം ഓട് ചെരിച്ചുമേഞ്ഞ പൂമുഖത്തെ വെളിച്ചം അരണ്ടതാണ്; കറണ്ട് പോയിരിക്കുന്നു. അതിനാലെന്തുള്ളൂ, പുറത്തെ കമുകിൻതോപ്പിലൂടെ അരിച്ചെത്തുന്ന ചാരനിറത്തിന്  ചെറിയൊരു തിളക്കം. ഇരിക്കുന്ന തവിട്ടുതിണ്ണയ്ക്ക് നല്ല മിനുമിനുപ്പ്. പ്ര്യത്യേകം പറഞ്ഞുകിട്ടിയതിനാൽ തേയിലക്ക് മതിയായ കയ്പ്പുണ്ട്. മേലെയാകാശത്തിനു പ്രതീക്ഷയുടെ മുഖമാണ്. വൃശ്ചികത്തണുപ്പുണ്ടെങ്കിങ്കിലും കാറ്റില്ലതെല്ലും. കാക്കകൾക്ക് കരയാനുമില്ല താൽപര്യം.  ഏറ്റവുമടുത്ത ചെറുപട്ടണം പെരുമ്പിലാവാണ്‌. അച്ഛൻറെ നാട്….

  • ചുണ്ടപ്പുവും, കണ്ണ് ചുവക്കുന്നതും

    സി. പി. ഉണ്ണികൃഷ്ണന്‍ January 17, 2013 നമുക്കു സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യകുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യശാസ്ത്രത്തിന്‍റെ  വർഗ്ഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ആദ്യം പറഞ്ഞ, പുണ്യാഹത്തിനുപയോഗിക്കുന്ന, ചുണ്ടയുടെ പൂവാണ് കഥകളി, കൂടിയാട്ടം കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ, കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്. നല്ലപോലെ വിടർന്ന പൂക്കൾ അവയുടെ ചെറിയ തണ്ട് (ഞെട്ടി/ഞെട്ട്)…

മറുപടി രേഖപ്പെടുത്തുക