കോട്ടയ്ക്കൽ ശിവരാമൻ ഭാവാഭിനയത്തിന്റെ ചക്രവർത്തി

മാർഗി വിജയകുമാർ

July 8, 2011

കോട്ടക്കല്‍ ശിവരാമനും ഞാനും

ഞാന്‍ സ്ത്രീവേഷക്കാരന്‍ എന്നുള്ള പട്ടികയില്‍ വരുന്നത് എണപതിനു ശേഷമാണ്. ഈ കാലഘട്ടത്തില്‍ ഇവിടെ വളരെ തിളങ്ങി നിന്ന സ്ത്രീവേഷക്കാര്‍ അനവധിയാണ്. ഒന്നാം നിരയില്‍ കുടമാളൂര്‍, കോട്ടക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി, ചിറക്കര മാധവന്‍ കുട്ടി മുതലായവരും രണ്ടാം നിരയില്‍ കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം രാമചന്ദ്രന്‍, കല്ലുവഴി വാസും, കലാനിലയം ഗോപാലകൃഷ്ണന്‍ മുതല്പേരും അരങ്ങു വാഴുന്ന കാലം. ഇതില്‍ കുടമാളൂരിന്റേയും കോട്ടക്കല്‍ ശിവരാമന്റേയും മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടേയും, ചിറക്കര മാധവന്‍ കുട്ടിയുടേയുംകൂടെ ധാരാളം അരങ്ങുകളില്‍ കൂട്ടു വേഷമുണ്ടായിട്ടുണ്ട്. കിര്‍മ്മീരവധത്തില്‍ പാഞ്ചാലിയായും, നള‌ചരിതത്തില്‍ തോഴിയായും , ബാണയുദ്ധത്തില്‍ ഉഷയായും ഒക്കെ. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കലാകാരന്‍ ശിവരാമനാശാനാണ്. ആ വേഷത്തിന്റെ സൗന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടിട്ടുണ്ട്. ആ കണ്ണ്, മൂക്ക് , മുഖം, ശരീരം അങ്ങിനെ പ്രത്യേകവും ആ ശരീരഘടന തന്നെയും എടുത്തു നോക്കിക്കഴിഞ്ഞാല്‍ കഥകളിയിലെ സ്ത്രീവേഷത്തിനു വേണ്ടി ജനിച്ചതാണോ എന്നു തോന്നിപ്പിക്കുന്ന ഒരു രൂപമായിരുന്നു ശിവരാമനാശാന്റേത്. പിന്നെ അവതരിപ്പിക്കുന്ന് കഥാപാത്രങ്ങളുടെ ഭാവത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഭാവാഭിനയമാണ് മുഖ്യം എന്ന നിഷ്കര്‍ഷയോടെയുള്ള പ്രവര്‍ത്തിയും അതിലെ പൂര്‍ണ്ണതയുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീവേഷത്തിന് അതുവരെ മറ്റാരിലും കാണാത്ത ഒരു തനതായ ആകര്‍ഷകമായ ശൈലിയും ചലനങ്ങളും കഥകളിക്ക് നലകിയത് ശിവരാമാശാനാണ് എന്ന് നിസ്സംശയം പറയാം. അങ്ങിനെ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തത് ശിവരാമനാശാനാണ്. ശിവരാമശാന്റെ വേഷങ്ങള്‍ മാത്രമേ സ്ത്രീവേഷക്കാരന്‍ എന്ന നിലയില്‍ എന്നെ സ്വാധീനിച്ചിട്ടുള്ളൂ എന്ന് വേണമെങ്കില്‍ പറയാം. അത് പ്രധാനമായിട്ടും ഭാവങ്ങ‌ളുടെ തലത്തിലാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ അതിന്റെ ചിന്തകള്‍ ഒരു സ്ഥായിയായ ഭാവത്തോടെ നിലനിര്‍ത്തിക്കൊണ്ട് അവതരിപ്പിക്കുക എന്ന അത്യന്തം ബുദ്ധിമുട്ടേറിയ പ്രവര്‍ത്തി അനായാസേന ശിവരാമാശാന്‍ ചെയ്തത് കണ്ട് അതിനെ സ്വാംശീകരിക്കാന്‍ എന്നാലാവും വിധം ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചലനങ്ങളോ മൗലികതയുള്‍ല ശൈലിയോ ഒന്നും ആര്‍ക്കും പകര്‍ത്താന്‍ പറ്റുന്നതല്ല. പക്ഷേ ഒരു നിമിഷം പോലും ആ സ്ഥായീഭാവത്തില്‍ നിന്നും മാറാതെ നിന്നാടുന്ന ആ ശൈലിയുടെ അന്ത:സ്സത്ത അനുകരണീയമാണ്. അത് സ്വകീയമായ ശൈലിയോടു ചേര്‍ത്തുകൊണ്ട് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.

കലാകാരന്റെ സ്വാതന്ത്ര്യം

പൂതനാമോക്ഷത്തില്‍ ഉണ്ണിക്കണ്ണനായി പാവ ഉപയോഗിക്കുന്ന പാരമ്പര്യമാണ് കഥകളിയില്‍ ഉള്ളത്. ശിവരാമാശാന്‍ കാണുന്ന കൃഷ്ണന്‍ (ഞാന്‍ കണ്ട രണ്ടരങ്ങുകളിലും ) പിച്ച വെച്ചു നടക്കുന്ന ശ്രീകൃഷ്ണനാണ്; കിടക്കുന്ന കൃഷ്ണനെയല്ല . ഏതോ ഒരു കവിയുടെ കവിതയെ അടിസ്ഥാനമാക്കിയാണ് അങ്ങിനെ ആടുന്നത് എന്നദ്ദേഹം പറയുകയുണ്ടായി. (പേരോര്‍മ്മയില്ല) അതുകൊണ്ട് തന്നെ അദ്ദേഹം പാവയെ ഉപയോഗിക്കാറുമില്ല. ഞാനും പാവ ഉപയോഗിച്ചാണ് ആടി വന്നിരുന്നെങ്കിലും ഒരു ഡല്‍ഹിയില്‍ നടന്ന ഒരു കളിയുടെ റിവ്യൂവില്‍ ഒരു പ്രശസ്ത പത്രപ്രവ‌ര്‍ത്ത്ക ഈ പാവ എന്ന പ്രൊപ്പര്‍ട്ടി ഉപയോഗിക്കുന്നതിനെപ്പറ്റി എതിരായി വിമര്‍ശിക്കുകയുണ്ടായി. കഥകളി പോലുള്‍ല ഒരു നാട്യകലയില്‍ ഈ പാവയുറ്റെ കാര്യമുണ്ടോ എന്നായിരുന്നു ഏക വിമര്‍ശനം. അതില്പ്പിന്നെ ഞാന്‍ പാവ ഉപയോഗിക്കാറില്ല. ആസ്വാദകരുടെ കണ്ടുശീലത്തിനെതിരെയുള്ള കലഹമാണെങ്കിലും ഇന്നും ഞാന്‍ പാവ ഉപയോഗിക്കാറില്ല. ശിവരാമാശാന്‍ കലാകാരന്റെ സ്വാതന്ത്ര്യമ എടുത്തു എന്നു തന്നെ വേണം കരുതാന്‍.

ഇഷ്ടക്കേടുകള്‍

ശിവരാമാശാന്‍ വേഷമൊരുങ്ങുന്ന കാര്യത്തില്‍ അങ്ങേയറ്റം അലംഭാവം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ എനിക്കേറ്റവും ഇഷ്ടക്കേടും തോന്നിച്ചത് ഈ ഒരു സ്വഭാവമായിരുന്നു.

ചട്ടക്കൂടുകളിലൊതുങ്ങാത്ത കലാകാരന്‍

കാലകേയവധത്തിലെ ഉ‌ര്വ്വശി എന്ന കഥാപാത്രം വളരെ വ്യവസ്ഥാപിതമായ ചിട്ടകളില്‍ അധിഷ്ഠിതമാണ്. ചിട്ടകളില്‍ നിന്നും അണുവിടപോലും വ്യതിചലിക്കാനുള്‍ല സ്വാതന്ത്ര്യം കലാകാരനെന്നുള്ള നിലയില്‍ നമുക്കില്ല. മുദ്ര, ചുവടുകള്‍, താളത്തിന്റെ കാലം എങ്ങിനെ സുനിശ്ചിതമായ ചിട്ട തെറ്റിക്കാതെ ഭാവം നില നിര്‍ത്തുക എന്നതാണ് ഈ വേഷത്തിന്റെ ഒരു വെല്ലുവിളി. പാണ്ഡവന്റെ രൂപം എന്നു തുടങ്ങുന്ന പദം ഉര്‌വ്വശി അര്‍ജ്ജുനനെ നേരത്തേ കണ്ടിട്ട് ആ രൂപം മനസ്സില്‍ കണ്ടുകൊണ്ടാണ് ആടുന്നത്. അതുകൊണ്ട് ഭാവം അത്യുജ്ജ്വലമായി അവതരിപ്പിച്ചാലേ കാണികള്‍ക്ക് അനുഭവവേദ്യമാവുകയുമുള്ളൂ. അതേ സമയം ചിട്ട തെറ്റുവാനും പാടില്ല. ഇക്കാര്യത്തില്‍ ശിവരാമനാശാന്‍ അത്ര ശുഷ്കാന്തിയോടെ പ്രവര്‍ത്തിച്ചു എന്നു തോന്നുന്നില്ല. നിയതമായ ചിട്ടയില്ലാത്ത നാലാം ദിവസത്തെ ദമയന്തി , മോഹിനി മുതലായ വേഷങ്ങളെ അപേക്ഷിച്ച് ശിവരാമനാശാന്‍ ഇത്തരം വേഷങ്ങളില്‍ അത്ര മികച്ചു നിന്നും എന്നു പറയാനാവില്ല. എനിക്കു തോന്നിയിട്ടു‌ള്ളത് ഒരു ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന കലാകാരനായിരുന്നില്ല അദ്ദേഹം എന്നാണ്. അദ്ദേഹത്തിന്റെ സങ്കല്പ്പങ്ങളും ചിന്തകളുമൊക്കെ ഒരു കഥാപാത്രത്തെ എത്ര ഭാവപ്രധാനമഅക്കി നിര്‍ത്താം എന്നുള്ളതാണ്. നാലാം ദിവസത്തെ ദമയന്തിയൊക്കെ എടുത്തു നോക്കിയാല്‍ ഇന്നും അദ്ദേഹത്തിനു പകരം വെക്കാന്‍ മറ്റൊരാളില്ല. നമ്മളൊക്കെ ചെയ്യുമ്പോള്‍ അദ്ദേഹത്തെപ്പോലെ ആ നിലയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുകയില്ല എന്ന് ഉറച്ച ബോധ്യം തന്നെയുണ്ട്. കാരണം നമ്മുടെ ശ്രദ്ധ പല സ്ഥലങ്ങളിലേക്കും വ്യാപ‌രിക്കുമെന്നുള്ളതാണ്. ശിവരാമനാശാന് അങ്ങിനെയൊരു ഏകാഗ്രത നഷ്ടപ്പെടലില്ല അരങ്ങത്ത്. അരങ്ങെത്തെത്തി‌യാല്‍ ഭാവപൂര്‍ണ്ണതയില്‍ ഏകാഗ്രമായിരിക്കും ആ മനസ്സും ശരീരവും. പാട്ടും, കൊട്ടും ഒന്നും അദ്ദേഹത്തിന്റെ ഭാവാവിഷ്കാരത്തിന് ഒരിക്കലും വിഘാതമാവുകയേയില്ല. കിര്‍മ്മിരവധത്തിലെ ലളിതയെടുത്താലും ചിട്ടകള്‍ക്കനുസരിച്ചുള്ള ചുവടുകളൊന്നും അദ്ദേഹത്തിന് ബാധകമല്ല. പക്ഷേ കഥാപാത്രത്തിന് നാം പ്രതീക്ഷിക്കുന്ന ഭാവവും അതിനപ്പുറവും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ സ്ഥായിയായി നില്പ്പുണ്ടാവുകയും ചെയ്യും.

വ്യ‌ക്തിത്വം

വിശാലമായ വ്യക്തിത്വത്തിനുടമയഅയിരുന്നു ശിവരമാനാശാന്‍. ഒരിക്കല്‍ ശ്രീ ഹൈദരാലിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സ്മ‌രണാര്‍ത്ഥം ഒരു കഥകളിയുണ്ടായി. എന്റെ പൂതനാമോക്ഷവും രാമനുകുട്ടിയാശാന്റെയും ശിവരമാനാശാന്റെയും കൂടി രണ്ടാം ദിവസം കാട്ടാളനും ദമയന്തിയും. എന്റെ പൂതനാമോക്ഷം മുഴുവന്‍ അരങ്ങിന്റെ ഒരു ഭാഗത്തിരുന്ന് ശിവരാമാശാന്‍ കണ്ടു. ശേഷം കളി കഴിഞ്ഞ് എന്നെ വന്ന് അഭിനന്ദിച്ച ഒരു സന്ദര്‍ഭം ഇന്നും സ്മരണയില്‍ നില്‍ക്കുന്നു. എന്നോട് പറഞ്ഞു. “തന്നില്‍ നിന്ന് എനിക്ക് ഒരു സംഗതി കിട്ടി” എന്ന്. സംഗതി എന്താണെന്നു വെച്ചാല്‍ കൃഷ്ണന്‍ എന്ന കുട്റ്റിയെ പൂതന കാണുന്ന സമ‌യത്ത് “കണ്ണുനീര്‍ കൊണ്ടു വദനം കലുഷമാവാനെന്തു മൂലം തൂര്‍ണ്ണം ഹിമജലം കൊണ്ടു പൂര്‍ണ്ണമാമബുജം പോലെ” എന്ന ഭാഗത്ത് കണ്ണുനീര്‍ കൈകൊണ്ട് തൊട്ടെടുക്കുന്ന പൂതന ആ കണ്ണുനീര്‍ത്തുള്ളി കൈവരല്‍തുമ്പത്ത് പറ്റിപ്പിടിക്കയും ആ തുള്ളിയില്‍ തന്റെ പ്രതിബിംബം കാണുന്നതായും ഞാന്‍ ആടിയിരുന്നു. ആ ഭാഗത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം അന്നങ്ങനെ അഭിനന്ദിക്കുകയുണ്ടായത്. എന്നെപ്പോലെയുള്ള ചെറിയ കലാകാരന്മാരില്‍ നിന്നുപോലും എന്തെങ്കിലും പഠിക്കാനുണ്ടെന്ന് പറഞ്ഞതിലൂടെ ആ വലിയ മനസ്സിന്റെ മഹത്വമാണ് വെളിവാകുന്നതെന്ന് പറയേണ്ടതില്ലല്ലോ

കഥകളിയിലെ സ്ഥായീഭാവാഭിനയത്തിന്റെ ചക്രവര്‍ത്തിയായിരുന്നു ശിവരാമനാശാന്‍ . ഏകാഗ്രമായുള്ള സ്ഥായിയിലുള്ള ആ നൈസ്സര്‍ഗ്ഗികമായ അഭിനയത്തിനു പകരം വെക്കാന്‍ ഇന്നും ഒരാളില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അദ്ദേഹത്തിന് എന്റെ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.

(ജൂലൈ ഏഴു രണ്ടായിരത്തി പതിനൊന്നിന് ശ്രീ മാര്‍ഗി വിജയകുമാറുമായി സേതുനാഥ് നടത്തിയ മുഖാമുഖത്തില്‍ നിന്നും തയ്യാറാക്കിയത്)

Similar Posts

  • കലാമണ്ഡലം പത്മനാഭൻ നായർ – ഒരനുസ്മരണം

    ഡോ. ടി.എസ്. മാധവൻ‌കുട്ടി April 24, 2011 കേരള സർക്കാറിന്റെ ഒരു വകുപ്പായ കേരള ഗ്രന്ഥശാലാസംഘത്തിന്റെ മാസികയായ “ഗ്രന്ഥാവലോക”ത്തിലേയ്ക്കായി, കലാമണ്ഡലം പത്മനാഭൻ നായർ അന്തരിച്ച അവസരത്തിൽ എഴുതിയ ഒരു ലേഖനം. യശഃശരീരനായ, ആചാര്യവര്യനായിരുന്ന കലാമണ്ഡലം പത്മനാഭൻ നായരെ കുറിച്ചാലോചിയ്ക്കുമ്പോൾ എന്റെ മനസ്സിൽ ഉയർന്നുവരുന്ന ഒരു ചിത്രം, നല്ലവണ്ണം മൂത്തു പഴുത്ത്‌ ഹൃദ്യമായ സ്വാദോടുകൂടിയ നിരവധി ഫലങ്ങൾ തൂങ്ങി നിൽക്കുക കാരണം, കുനിഞ്ഞ കൊമ്പുകളോടുകൂടി പന്തലിച്ചു നിൽക്കുന്ന ഒരു വലിയ വൃക്ഷത്തിന്റേതാണ്‌. സമീപിയ്ക്കുന്നവർക്കെല്ലാവർക്കും മധുരം നൽകുന്ന പെരുമാറ്റത്തോടും, കഥകളിയുടെ…

  • കഥകളിപ്പാട്ടിന്റെ ഗംഗാപ്രവാഹം

    കെ.ശശി, മുദ്രാഖ്യ, പാലക്കാട്‌ August 25, 2015 അല്‌പം ചരിത്രം…  കേരളീയ സംഗീത ശാഖകളില്‍ സ്വതന്ത്രമായ നിലനില്‍പ്പ്‌ കൈവരിച്ച പാട്ടുവഴിയാണ്‌ കഥകളി സംഗീതം. കഥകളി എന്ന ദൃശ്യകലാരൂപത്തിന്റെ പിന്നണിപ്പാട്ടായി നിലനില്‌ക്കുമ്പോള്‍ തന്നെ, അതായത്‌ ഒരു പ്രയുക്ത സംഗീതമായിട്ടുപോലും സ്വന്തമായ വ്യക്തിത്വവും വ്യതിരിക്തതയും കഥകളിപ്പാട്ടുകള്‍ക്ക്‌ കൈവന്നിട്ടുണ്ട്‌. ഇതിന്‌ കാരണമാകുന്നത്‌ അതിന്റെ ശാസ്‌ത്രീയതയും ക്ലാസ്സിക്കലിസവുമാണ്‌. പ്രാദേശിക ഭേദങ്ങളോടെ കഥകളിക്ക്‌ പശ്ചാത്തലമാക്കിയിരുന്ന പദങ്ങളെ അനല്‌പമായ വിദ്വത്ത്വത്തോടെ സംഗീതവത്‌കരിച്ചത്‌ മുണ്ടായ വെങ്കിടകൃഷ്‌ണ ഭാഗവതരായിരുന്നു.   പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ സമ്മതത്തോടെയും വെങ്കിച്ചന്‍സ്വാമിയുടെ അകമഴിഞ്ഞ പ്രോത്സാഹനത്തോടെയും ഉടലെടുത്ത…

  • രമേഷല്ല, രമയൻ

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 13 ശ്രീവത്സൻ തീയ്യാടി July 25, 2013 ദാക്ഷണ്യമില്ലാത്ത പേമാരിയായിരുന്നു ആ കർക്കിടകത്തിൽ. വെളുപ്പിലെ ഉഴിച്ചിൽ കഴിഞ്ഞ് മേലാകെ മെഴുക്കുമായി പുഴയിൽ കുളിക്കാൻ പോവുന്ന കുട്ടികൾ എങ്ങനെ കുട പിടിച്ചാലും നനഞ്ഞേ പോക്കും വരവും നടക്കൂ. സ്ഥാപനത്തിന്റെ പടി കടന്ന്, ചെമ്മണ്‍പാതയിറങ്ങി, തുറസ്സായ നെൽവയലുകൾ താണ്ടി, തീവണ്ടിപ്പാലത്തിനു ചുവടെയുള്ള ഗുഹ മുറിച്ചു കടന്നു വേണം തടയണ കെട്ടിയ തുള്ളിക്കളിനദിയുടെ പടിഞ്ഞാറെ വശത്തെ കടവെത്താൻ. സോപ്പിനു പുറമേ ഇടക്ക് പൊടിച്ച വാക കൊണ്ടുരച്ച്…

  • മിമിക്രിയും കലാധരനും പിന്നെ ഷെയ്ക്ക്സ്പിയറും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 11 ശ്രീവത്സൻ തീയ്യാടി July 10, 2013  (വര – സ്നേഹ) ക്ലബ്ബിന്റെ മാസക്കഥകളിക്ക് പതിവുപോലെ ഹാജറായ ഞങ്ങൾ കുട്ടികൾക്ക് ആ വൈകുന്നേരത്തെ കാഴ്ച കൌതുകം വിളമ്പി. ഒട്ടൊരു അന്ധാളിപ്പും. നിറപ്പകിട്ടുള്ള വേഷങ്ങളല്ല അരങ്ങത്ത്. ചകലാസുകുപ്പായവും മനയോലത്തേപ്പും ഒന്നുമല്ല കാണുന്നത്. പകരം കോട്ടൻ ഷർട്ടിൽ പൊതിഞ്ഞ മെലിഞ്ഞ ശരീരവും വീതിയുള്ള ചുണ്ടിനു മീതെ ‘റ’ എന്നെഴുതിയൊരു മീശയുമായി ഒരു ചെറുപ്പകാരൻ മാത്രം നിന്ന് പാടുകയാണ്, തൂക്കിയിട്ട മൈക്കിനു മുമ്പിൽ. കൈയിൽ ചേങ്ങിലയോ…

  • കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്, ഐ. ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • നാദം ചുറ്റിയ കണ്ഠം

    ശ്രീവത്സൻ തീയ്യാടി April 26, 2015 എന്നാണ് ആശാനെ ഒടുവിൽ കാണുന്നത്? കണ്ണട ധരിച്ചുള്ള പണ്ടത്തെ തുടുത്ത മുഖത്തിന് ആ കറുത്തഫ്രെയിമുള്ള ചില്ലകം ഇടയിലെന്നോ ഏറെയും ഇല്ലാതായിത്തുടങ്ങിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്; പക്ഷെ ഓർമച്ചെപ്പിലേക്ക് സൂക്ഷ്മം ലെൻസ്‌ പിടിച്ചുനോക്കിയിട്ടും ഇക്കാര്യം തെളിഞ്ഞുകിട്ടുന്നില്ല.  എന്നാൽ ആദ്യം ദർശിച്ചത് എന്നു വിശ്വസിക്കുന്ന അരങ്ങ് ഇന്നും വ്യക്തം!  നാലോളം ദശാബ്ദം മുമ്പാവണം. 1970കളുടെ രണ്ടാംപാതി. ഏഴെട്ടു വയസ്സേ എനിക്ക് പ്രായം കാണൂ. തൃപ്പൂണിത്തുറ കഥകളി ക്ലബ്ബിന്റെ വാർഷികമാണ്. കലാമണ്ഡലം മേജർ സെറ്റ്. പട്ടണത്തിലെ പൂർണത്രയീശക്ഷേത്രത്തിലെ…

മറുപടി രേഖപ്പെടുത്തുക