ചേർത്തല കുട്ടപ്പക്കുറുപ്പാശാനെ അനുസ്മരിക്കുമ്പോൾ

പള്ളം ചന്ദ്രൻ

June 28, 2019

1941-42 കാലം. പിൽക്കാലത്ത് പ്രശസ്ത നടൻമാരായ നാടകം വേലുപ്പിള്ള യാശാൻ, കുറിച്ചി കുഞ്ഞൻ പണിക്കരാശാൻ, കൃഷ്ണപിള്ളയാശാൻ മുതലയാവരുടെ ഗുരുവായിരുന്ന എന്റെ മുത്തച്ഛൻ പള്ളം മാതുപിള്ളയാശാന്റെ പ്രശസ്ത കത്തിവേഷമായിരുന്ന ചെറിയ നരകാസുരനെയാണ് ഞാനാദ്യം ദർശിച്ച കഥകളി വേഷം. അമ്മയുടെ മടിയിലിരുന്ന് കളി കാണുകയായിരുന്നു. അരങ്ങിലൂടെ മുത്തശ്ശനുകിട്ടിയ പാരിതോഷികം മുന്നിലിരുന്ന എന്റെ മടിയിലേക്ക് തന്നതും ഞാൻ ഞെട്ടിപ്പോയതുമാണാദ്യ കഥകളി ദൃശ്യ സ്മരണ.അക്കാലം മുതൽ കഥകളിഭ്രാന്തു പിടിച്ച ഓട്ടം ഇന്നും തുടരുന്നു.


അറിയാറായ കാലം മുതൽ നാടുനീളെ അത്യന്തം ക്ലേശകരങ്ങളായ യാത്രകളിലൂടെ ദർശിച്ചിട്ടുള്ള കഥകളി കളുടെ എണ്ണം രണ്ടായിരങ്ങളിലേറെയാണ്. ഇതാരും വിശ്വസിക്കില്ലെന്നറിയാം 1951-കാലമാണെന്നാണോർമ്മ .കഥകളി വേദി വേദി പെരുന്നയിൽ യശ: ശരീരരായ മന്നം മൻമഥ പ്രഭൃതികൾ നിറഞ്ഞ സദസ്.കലാമണ്ഡലം കൃഷ്ണൻ നായരാശാന്റെ ഗുരുവായ തകഴി ഗുരുകുഞ്ചുക്കുറുപ്പാശാന്റെ സർവാംഗ സുന്ദരിയായ മോഹിനി. പത്മഭൂഷൺ ജേതാവായി പിൽക്കാലത്തറിയപ്പെട്ട മടവൂർ വാസുദേവൻ നായരുടെ കുട്ടിവേഷമായിരുന്ന ധർമ്മാംഗദൻ. ഇതിനെല്ലാം മകുടം ചാർത്തിക്കൊണ്ട് സംഗീതാചാര്യനായ ചേർത്തല കുട്ടപ്പക്കുറുപ്പാശാന്റെ ഹൃദ്യവും അനുഭവൈക വേദ്യവും ഹൃദയസ്പർശിയുമായിരുന്ന സംഗീതാലാപനം. ഇതെല്ലാം കേട്ടും കണ്ടുമുണ്ടായ അനുഭവം അസ്മാദൃശന്മാർക്ക് അന്ന് സ്വർഗ്ഗ ലബ്ധിയുടെ സുഖമാണുണ്ടായത്. സംഗീത സാഹിത്യ സൗന്ദര്യാംശങ്ങൾ അശേഷവും പോറലേൽക്കാതെയുള്ള അദ്ദേഹത്തിന്റെ ഗാനാലാപനശൈലി- സിദ്ധി – അനനുകരണീയവും ആനന്ദദായകവുമായിരുന്നു.

അക്കാലം മുതൽ ഒട്ടനവവി കഥകളികൾ കണ്ടിട്ടുള്ളതിന് കണക്കില്ല. 1600 ലേറെ കഥകളികൾ നേരിട്ട് നടത്തിക്കൊണ്ട് നടത്തിപ്പുകാരനെന്ന സ്ഥാനം. കൃഷ്ണൻ നായരാശാന്റെ പൂതനാമോക്ഷം ലളിത, ചെങ്ങന്നൂരാശാന്റെ ദുര്യോധനൻ ചമ്പക്കുളത്തിന്റെ ദുശ്ശാസനൻ, കൃഷ്ണൻ നായരാശാന്റെ ആദ്യ കഥയായ ലളിതയ്ക്കു ശേഷമുള്ള രൗദ്ര ഭീമൻ, കുട്ടപ്പക്കുറുപ്പാശാന്റെ അനനുകരണീയമായ സംഗീതാലാപനം – മറക്കാനാവില്ല  അതൊക്കെ. അതീവ ഹൃദ്യമായിരുന്നു. അക്കാലം മുതൽ ദശാബ്ധങ്ങളോളം കുറുപ്പാശാന്റെ പാട്ട് നേരിൽ കേട്ടും കളികൾ നടത്തിയുമുള്ള അനുഭസ്മരണകൾക്ക് എണ്ണമില്ല അതിരില്ല.

സംഗീത പ്രധാനങ്ങളും ഭാവാഭിനയ യോഗ്യതകളും നിറഞ്ഞു നിന്ന ഒട്ടനവധി കഥകളികളുടെ അവതരണത്തിൽ കുറുപ്പാശാന്റെ സംഗീത സൗഖ്യാനുഭവങ്ങൾ എണ്ണമറ്റവയാണ്. 1951-ൽ പള്ളത്താരംഭിച്ച കഥകളി നടത്തിപ്പിലൂടെയും 1973 മുതൽ 45 വർഷങ്ങൾ പിന്നിട്ടു വരുന്ന കോട്ടയം കഥകളി ക്ലബ്ബായ കോട്ടയം കളികളിലൂടെയുള്ള പ്രതിമാസ പരിപാടികളിലൂടെയും ആയിരത്തി നാനൂറിലേറെ കഥകളവതരിപ്പിക്കാൻ അനന്തജന്മാർജ്ജിത സൗഖ്യം ലഭിച്ചിട്ടുള്ളത് സാഭിമാനം സ്മരിക്കുന്നു. ഇക്കാലയളവിൽ രചിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള കഥയറിഞ്ഞാട്ടം കാണാം 40-ലേറെ കഥകൾ, കുചേലവൃത്തം എന്നീ പുസ്തകങ്ങളുടെ നാലു പതിപ്പുകളും വിറ്റുതീർന്ന് അഞ്ചാം പതിപ്പിലായിട്ടുണ്ട്. 70-ലേറെ വർഷങ്ങളായി ദർശിച്ചിട്ടുള്ള കഥകളി – കലാകാരൻമാർ സ്മരണയും ഒട്ടനവധി കളർച്ചിത്ര സഹിതം പ്രസിദ്ധീകരിച്ചിട്ടുള്ളതിന്റെ 145 & 159 പേജുകൾ കുട്ടപ്പക്കുറുപ്പാശാനെക്കുറിച്ച് സമ്പന്നമാണ്. എന്റെ നാട്ടിലെ കളികൾക്കെത്തുമ്പോൾ രാത്രി ഭക്ഷണം എന്റെ തറവാട്ടു വരാന്തയിലെ ഇരിപ്പിടങ്ങളിൽ വിളമ്പിക്കൊടുത്തിട്ടുള്ള അവസരങ്ങൾ പലതാണ്. ഈ സുകൃത ലബ്ധിയോർത്ത് ഇന്നെന്റെ മനസ് അഷ്ടകലാശമാടുകയാണ്.

ഭയ ഭക്തിയാദരവുകളോടെയല്ലാതെയാരും തന്നെ – വിശിഷ്യാ ശിഷ്യത്വമുള്ളവർ അദ്ദേഹത്തോടു സംസാരിക്കാനോ സമീപിക്കാനോ തയ്യാറാകുമായിരുന്നില്ലായെന്നത് അദ്ദേഹത്തിന്റെ നല്ല നാളുകളിലെ അനുഭവമായിരുന്നു ആരംഭകാലത്ത് അരങ്ങുകളിലെ സഹഗായകൻ തകഴി കുട്ടൻപിള്ളയാശാനായിരുന്നു. പിന്നീട് നീലംപേരൂർ കുട്ടപ്പപ്പണിക്കർ, പള്ളം മാധവൻ, തണ്ണീർമുക്കം വിശ്വംഭരൻ ഹൈദരാലി, ഗംഗാധരൻ മുതലായവരും സഹഗായകരായി ഉണ്ട്. വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. തിരുനക്കര മുതലായ ഒട്ടനവധി മഹാക്ഷേത്രങ്ങളിലെ കഥകളി സംഗീത സമ്പന്നമാക്കിയിരുന്ന ആ നല്ല കാലം മധുരസ്മരണകളാണുതിരിക്കുന്നത്. ഒരൊറ്റയാനയുടെ പ്രൗഢിയോടും തലയെടുപ്പോടും ആർക്കും ചോദ്യം ചെയ്യാനാകാത്ത പാണ്ഡിത്വത്തോടും അണിയറകളിലും അരങ്ങുകളിലും കമ്മറ്റിക്കാരോടും പെരുമാറിയാണദ്ദേഹം നിലയുറപ്പിച്ചിരുന്നത്. സംഗീതാലാപന മാധുരി, അതോടൊപ്പം അഭിനയയോഗ്യമാംവിധം നടൻമാരോടു ചേർന്നു കൊണ്ടുള്ള ആവിഷ്ക്കരണം എന്നിങ്ങനെ എടുത്തു പറയാവുന്ന ഒട്ടനവധി സവിശേഷ ഗുണങ്ങളുട നിലവറയായിരുന്നു അദ്ദേഹം. 

“സ്നേഹാമൃതാനന്ദാത്മികേ ” – എന്ന മധുരമനോഹര സംബോധനയും അവസാനം അതേ നാവുകൊണ്ടുള്ള “ദുഷ്ടാത്മികേ”യെന്നു സംബോധന ചെയ്യുന്ന രുഗ്മാംഗദന്റേയും, നല്ലാർകുല മൗലി മാണിക്കക്കല്ലേയെന്ന കചന്റെ സംബോധന, ദാന വാരി, അജിത ഹരേ, പുഷക്കര വിലോചന, അപ്രമേയ തുടങ്ങിയ കുചേലവൃത്തം ഇപ്രകാരം സംഗീത അഭിനയയോഗ്യങ്ങളായ ഒട്ടനവധി പദങ്ങൾ ആലപിക്കുമ്പോൾ നടൻമാരിലും ശ്രോതാക്കളിലുമുണ്ടായിട്ടുള്ള ആനന്ദാനുഭൂതികൾ എത്രയേറെയെന്ന് വിവരിക്കാനാകുന്നില്ല. സംഗീത പ്രധാന കഥകളിലെല്ലാം ഉടനീളം വ്യക്തിമുദപതിപ്പിച്ചു കൊണ്ടുള്ള ഗാനാലാപനശേഷി – നടൻമാരോടുള്ളതിനേക്കാൾ അദ്ദേഹത്തിന്റെ ഗാനാലാപനശേഷിയിലായിരുന്ന കാണികൾക്കും ശ്രോതാക്കൾക്കും ഏറെ പ്രിയംകരവും. ഇനിയേറെക്കാലം കൂടി അദ്ദേഹം ജീവിച്ചിരിക്കേണ്ടതായിരുന്നു, ദൈവമേ – എന്നു തോന്നിപ്പോകുന്നു.

എന്റെ പുസ്തകത്തിൽ സപ്തതി പിന്നിട്ട കഥകളി സ്മരണകൾ എന്ന പുസ്തകത്തിന്റെ 145 -159 പേജും കഥയറിഞ്ഞാട്ടം കാണാം എന്ന പുസ്തകത്തിന്റെ 262-ാം പേജിൽ കളിയരങ്ങ് അവാർഡ് കൊടുക്കുന്ന കളർ ചിത്രവും കൂടി ഇതോടൊപ്പം കൂട്ടി വായിക്കണം.

സംഗീത സാഹിത്യ സമ്പന്ന കഥകളിപ്പദങ്ങൾ അർത്ഥസമ്പുഷ്ടമാം വിധം ഭാവം ചോരാതെ അഭിനയയോഗ്യമാം വിധം ആവർത്തിച്ചാവർത്തിച്ച് പാടി കേൾക്കുമ്പോൾ ഞാനുൾപ്പടെയുള്ളവർ കയ്യടിച്ചാനന്ദം പങ്കിട്ടിരുന്ന ആ നല്ല നാളുകളാണോർമ്മയിൽ വരിക. കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെയും ശിഷ്യഗണങ്ങളായ ഒട്ടനവധി ആൾക്കാർ കുറുപ്പാശാന്റെ പാട്ടുകേട്ട് ആർത്തിയോടെ പാർത്തിരുന്നു. അദ്ദേഹത്തിന്റെ സമശീർഷർ എന്ന തരത്തിലുള്ളവർപോലും- ഹൈദരലി എമ്പ്രാന്തിരി ഗംഗാധരന്മാർ ഓർമ്മയിൽ ഓടി വരുന്നു. വിസ്താരഭയത്താലല്ലാതെ അദ്ദേഹത്തിന്റെ സവിശേഷതകളെല്ലാം വർണ്ണിച്ചാൽ തീരാത്തതു കൊണ്ട് മാത്രം.

 

Similar Posts

  • അരങ്ങൊഴിഞ്ഞത്‌ സവിശേഷമായ ഒരു പാട്ടുകാലം

    കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി September 13, 2012  കഥകളിസംഗീതത്തിലെ ഒരു കാലഘട്ടമാണ്‌ പള്ളം മാധവനാശാന്റെ മരണത്തോടെ കടന്നുപോയത്‌. ആധുനികമായ കഥകളിസംഗീതത്തിന്റെ ഈ കാലത്തും പരമ്പരാഗത ശൈലിയിൽത്തന്നെ പാടിവന്നവരിലെ അവസാനകണ്ണിയായിരുന്നു അദ്ദേഹം. എനിക്ക്‌ അദ്ദേഹം ഗുരുതുല്യനാണ്‌. 1962 മുതൽ ആശാനുമായി അടുത്തു പരിചയമുണ്ട്‌. ആയാംകുടി കുട്ടപ്പമാരാരാശാന്റെ കീഴിൽ ഞാൻ ചെണ്ട പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചൊല്ലിയാട്ടത്തിനും അരങ്ങേറ്റത്തിനും ആശാനും തണ്ണീർമുക്കം വിശ്വംഭരനും ചേർന്നാണു പാടിയത്‌. അങ്ങനെ എന്റെ കലാജീവിതത്തിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്‌. അന്നു തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിൽ പ്രധാനമായും ഇവരാണു…

  • ശിവരാമസ്മരണ

    അംബുജാക്ഷൻ നായർ July 8, 2011 കഥകളി അരങ്ങുകളില്‍ താന്‍ ചെയ്യേണ്ടുന്ന  കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു അവതരിപ്പിക്കുന്നതിലാണ് ശ്രീ. കോട്ടയ്ക്കല്‍ ശിവരാമന്‍ ശ്രദ്ധിച്ചിരുന്നത്.  അതുകൊണ്ട്‌  അദ്ദേഹം ചെയ്തിരുന്ന വേഷങ്ങളില്‍ കഥാപാത്രത്തെ  ഔചിത്യ ബോധത്തോടെ  അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.   കഥകളി ചിട്ടയുടെ സ്വാധീനം കൂടുതലൊന്നും അരങ്ങുകളില്‍ പ്രകടിപ്പിക്കുന്ന രീതി അദ്ദേഹത്തില്‍ ഉണ്ടായിരുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. “കലാമണ്ഡലം” എന്ന സ്ഥാപനത്തിന്റെ പേരു  പറഞ്ഞാല്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനെ കഥകളി ലോകം  സ്മരിക്കുന്ന ഒരു കാലഘട്ടം  ഉണ്ടായിരുന്നു. അതേ…

  • കലാമണ്ഡലം പത്മനാഭൻ നായർ – ഒരനുസ്മരണം

    ഡോ. ടി.എസ്. മാധവൻ‌കുട്ടി April 24, 2011 കേരള സർക്കാറിന്റെ ഒരു വകുപ്പായ കേരള ഗ്രന്ഥശാലാസംഘത്തിന്റെ മാസികയായ “ഗ്രന്ഥാവലോക”ത്തിലേയ്ക്കായി, കലാമണ്ഡലം പത്മനാഭൻ നായർ അന്തരിച്ച അവസരത്തിൽ എഴുതിയ ഒരു ലേഖനം. യശഃശരീരനായ, ആചാര്യവര്യനായിരുന്ന കലാമണ്ഡലം പത്മനാഭൻ നായരെ കുറിച്ചാലോചിയ്ക്കുമ്പോൾ എന്റെ മനസ്സിൽ ഉയർന്നുവരുന്ന ഒരു ചിത്രം, നല്ലവണ്ണം മൂത്തു പഴുത്ത്‌ ഹൃദ്യമായ സ്വാദോടുകൂടിയ നിരവധി ഫലങ്ങൾ തൂങ്ങി നിൽക്കുക കാരണം, കുനിഞ്ഞ കൊമ്പുകളോടുകൂടി പന്തലിച്ചു നിൽക്കുന്ന ഒരു വലിയ വൃക്ഷത്തിന്റേതാണ്‌. സമീപിയ്ക്കുന്നവർക്കെല്ലാവർക്കും മധുരം നൽകുന്ന പെരുമാറ്റത്തോടും, കഥകളിയുടെ…

  • ശിവരാമസ്മരണ

    വി. എം. ഗിരിജ July 26, 2011 കോട്ടയ്ക്കൽ ശിവരാമൻ എന്നാൽ കഥകളിപ്രേമികൾക്ക്‌ സ്ത്രീവേഷം തന്നെയാണ്‌. പ്രത്യേകിച്ചും കുടമാളൂരിന്റേയും കൃഷ്ണൻ നായരുടേയും വളരെ അധികം കീർത്തിപ്പെട്ട സ്ത്രീവേഷങ്ങൾ ഒക്കെ കാണാതെ കേൾക്കുക മാത്രം ചെയ്തവർക്ക്‌… എന്നേപ്പോലുള്ളവർക്ക്‌. ശിവരാമൻ അന്തസ്സത്തയിൽ സ്വന്തം അമ്മാമനായ വാഴേങ്കട കുഞ്ചുനായരുടെ ശൈലി തന്നെയാണ്‌ പിന്തുടർന്നത്‌. അമിതാഭിനയമോ കഥാപാത്രത്തിന്റെ സ്വഭാവഗതിക്ക്‌ അനുയോജ്യമല്ലാത്ത ഭാവസ്ഫുരണമോ ശിവരാമൻ സ്വീകരിച്ചിട്ടേ ഇല്ല. കഥകളി ആസ്വാദകർക്കിടയിൽ വെള്ളം പോലെ തെളിഞ്ഞ, കല മുൻപ്‌ എന്ന ആസ്വാദനരീതി ദുർല്ലഭമാണ്‌. ഒരു പാട്‌…

  • |

    കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

    രാജശേഖർ പി. വൈക്കം July 22, 2011 ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌. ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌. ‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ…

  • ബ്രഹ്മശ്രീ തോട്ടം ശങ്കരൻ നമ്പൂതിരി

    കുടമാളൂർ കരുണാകരൻ നായർ August 29, 2012  (കുടമാളൂർ സ്വദേശി ഡോക്ടർ. ശ്രീ. മാധവൻ നമ്പൂതിരി അവർകൾ (Dr. Nampoothiri, 2417, Marlandwood, Tx76502, USA.), ബ്രഹ്മശ്രീ തോട്ടം ശങ്കരൻ നമ്പൂതിരിയെ പറ്റി ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാൻ സ്വന്തം കൈപ്പടയിൽ എഴുതി അദ്ദേഹത്തിനു നൽകിയിരുന്ന ഒരു കുറിപ്പ്‌ ശ്രീ അംബുജാക്ഷൻ നായർക്ക്‌ അയച്ചു തന്നിരുന്നു. 1943- ൽ കൽക്കട്ട കൾച്ചറൽ സെന്ററിൽ അനേകം പ്രശസ്തരുടെ സാന്നിദ്ധ്യത്തിൽ ഭീമപ്രഭാവം അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഹൃദയാഘാതത്താൽ മരണപ്പെട്ട തോട്ടം…

മറുപടി രേഖപ്പെടുത്തുക