ഓർത്താൽ വിസ്മയം തന്നെ

എം. ടി. വാസുദേവൻ നായർ

January 4, 2013

ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന്‌ ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു. അരങ്ങേറ്റത്തില്‍ ഹൈദരാലി പൊന്നാനിയും പില്‍ക്കാലത്ത് വിഖ്യാതനായ ശങ്കര എമ്പ്രാന്തിരി ശിങ്കിടിയുമാബണമെന്നും നമ്പീശന്‍ നിശ്ചയിച്ചപ്പോള്‍ അദ്ദേഹമൊരു ശിഷ്യനിലുള്ള വിശ്വാസം നിശ്ശബ്ദമായി പ്രഖ്യാപിക്കുകയായിരുന്നു.

ക്രമത്തില്‍ ഹൈദരാലി പ്രശസ്തനായി. കഥകളി ആസ്വാദകരുടെ മുഴുവന്‍ അഭിനന്ദനങ്ങള്‍ക്ക് പാത്രമായി. കലാമണ്ഡലം ഹൈദരാലിയുടെ ആത്മകഥയ്ക്ക് “ഓര്‍ത്താല്‍ വിസ്മയം” എന്ന ശീര്‍ഷകം തികച്ചും യോജിക്കും. പറയുന്നത് ആത്മകഥയല്ല, കഥകളി ജീവിതത്തിലെ അവിസ്മരണീയമായ ചില അനുഭവങ്ങള്‍ വിവരിക്കുന്ന ചില ലേഖനങ്ങളുടെ സമാഹാരമാണ്‌. കൂട്ടത്തില്‍ കഥകളി അവതരണത്തേയും സംഗീതത്തെയും പറ്റിയുള്ള ചില വീണ്ടുവിചാരങ്ങളും.

ഈ ലേഖനങ്ങളിലൂടെ പ്രശസ്തരായ പലരുടേയും ചിത്രങ്ങള്‍ നമുക്ക് കിട്ടുന്നു. കൃഷ്ണന്‍ നായര്‍ ആശാന്‍, നമ്പീശന്‍, കൃഷ്ണന്‍ കുട്ടി പൊതുവാള്‍, ഉണ്ണിക്കൃഷ്ണക്കുറുപ്പ്, എം.കെ.കെ. നായര്‍, യേശുദാസ് തുടങ്ങിയവരെ പറ്റി വിദഗ്ദ്ധമായി വരച്ച ചില രേഖാചിത്രങ്ങള്‍.

കഥകളിസംഘത്തിന്‍റെ കൂടെ വിദേശത്തുപോയ അനുഭവങ്ങള്‍ ഹൈദരാലി വിവരിക്കുന്നു. അവിടത്തെ നിറഞ്ഞ സദസ്സുകളും തണുത്ത കാലാവസ്ഥയില്‍ ക്യൂ നില്‍ക്കുന്ന ആസ്വാദകരും നാട്ടില്‍ ആസ്വാദകര്‍ കുറഞ്ഞുവരുന്ന ദയനീയാവസ്ഥയെപ്പറ്റിയാണ്‌ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. കൈലാസമെടുത്ത് അമ്മാനമാടിയവരും സമുദ്രലംഘനം ചെയ്തവരും, സ്വര്‍ഗ്ഗാധിപതികളായി അരങ്ങത്ത് വരുന്നവരും ജീവിക്കാന്‍ വേണ്ടി പടുപണികള്‍ ചെയ്യുന്ന അവസ്ഥയെപ്പറ്റി ഹൈദരാലി ദു:ഖത്തോടെ പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് പാരീസില്‍ വെച്ച് ഞാന്‍ മാര്‍ട്ടൈന്‍ ഷെമാനയെ കണ്ടു. യാദൃച്ഛികമായി ഞാനവിടെ ഉണ്ടെന്ന് അറിഞ്ഞ് തേടിപ്പിടിച്ച് വന്നതായിരുന്നു. കേരളത്തില്‍ വന്ന് താമസിക്കുകയും പ്രൊഫ. വി.ആര്‍. പ്രബോധനചന്ദ്രന്‍ നായരുടെ കീഴില്‍ മലയാളം പഠിക്കുകയും, പല ഗുരുക്കാന്മാരില്‍ നിന്നുമായി കഥകളി അഭ്യസിക്കുകയും ചെയ്ത ഒരു ഫ്രഞ്ചുകാരി മുമ്പ് കോഴിക്കോട് മാതൃഭൂമി ആപ്പീസില്‍ എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ മലയാളത്തില്‍ മറുപടി പറഞ്ഞ് എന്നെ അത്ഭുതപ്പെടുത്തി. അവര്‍ പറഞ്ഞു: പാരീസിലെ ഏറ്റവും വലിയ തീയേറ്ററുകളിലൊന്നാണ്‌ കഥകളിയും കൂടിയാട്ടവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ തായമ്പകയും നടത്താറ്‌. ടിക്കറ്റ് മാസങ്ങള്‍ക്ക് മുമ്പേ റിസര്‍വ്വ് ചെയ്ത്പോകും. ഹൈദരാലിയുടെ കഥകളിപ്പാട്ടിന്‍റെ മാധുര്യത്തേയും ഗാംഭീര്യത്തേയും പറ്റിയും അവര്‍ പറഞ്ഞു.

എന്നെ കാണാന്‍ വന്ന ഒരു മലയാളി അടുത്തുണ്ട്. അയാള്‍ എല്ലാം കേട്ടുകൊണ്ടിരുന്നു.

“ശങ്കരന്‍കുട്ടിയുടെ തായമ്പകയ്ക്കും നിറഞ്ഞ സദസ്സായിരുന്നു. അടുത്ത ഇടയ്ക്കാണ്‌ ശങ്കരന്‍കുട്ടി വന്നുപോയത്.”

മലയാളി സുഹൃത്ത് പതുക്കെ:

“എം.ടി.സാര്‍, ആരെപ്പറ്റിയാണ്‌ അവര്‍ പറയുന്നത്?”

ശങ്കരന്‍കുട്ടി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ചെണ്ട.”

“അടിച്ചു പൊളിക്ക്ണ്ടാവും അല്ലെ?”

എന്നോടാണ്‌!

ഞാന്‍ ഒന്നും മിണ്ടിയില്ല.

കഥകളി അവതരണത്തിലെ ചില പാകപ്പിഴകളെപ്പറ്റി താന്‍ ചിന്തിച്ചുപോയത് ഹൈദരാലി എഴുതിയപ്പോള്‍ ഉണ്ടായ വാദകോലാഹലങ്ങള്‍ ഞാനോര്‍ക്കുന്നു. എനിക്ക് വലിയ അറിവുള്ള വിഷയങ്ങളല്ലെങ്കിലും ഞാന്‍ ആ ലേഖനങ്ങള്‍ ശ്രദ്ധിച്ചിരുന്നു. സംഗീതാലാപനത്തിലെ അക്ഷരവൈകല്യങ്ങളെപ്പറ്റി ഹൈദരാലി എഴുതിയപ്പോള്‍ ഞാന്‍ വിചാരിച്ചു: എനിക്കും തോന്നിയതാണല്ലൊ ഈ കാര്യങ്ങള്‍ ‘പനിമതി മുഖി ബാലേ’യെ ‘പാനിമതി’യാക്കുന്നത് ഞാനും എത്രതവണ കേട്ടിരിക്കുന്നു. കഥകളി സംഗീതത്തിലെ മാത്രമല്ല, ശാസ്ത്രീയസംഗീതത്തിലേയും സിനിമാ നാടകഗാനങ്ങളിലേയും സ്ഥിര അക്ഷരവൈകല്യങ്ങള്‍ ഹൈദരാലി അക്കമിട്ട് നിരത്തുന്നു.

കളിയരങ്ങിലേയും സംഗീതത്തിലേയും വൈകല്യങ്ങളെപ്പറ്റി ഹൈദരാലി പറയുമ്പോള്‍ പാരമ്പര്യവാദികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാവുന്നത് സ്വാഭാവികമാണ്‌. പക്ഷെ, വാദകോലാഹലത്തിലൂടെ ഒച്ചപ്പാടുണ്ടാക്കി ശ്രദ്ധപിടിച്ച് പറ്റാനല്ല ഹൈദരാലി ശ്രമിക്കുന്നത് എന്ന് എനിക്കും തോന്നിയിട്ടുണ്ട്. യോജിച്ചാലും വിയോജിച്ചാലും വേണ്ടില്ല, നിസ്സാരമായി തള്ളിക്കളയാവുന്നതല്ല ഈ അഭിപ്രായപ്രകടനങ്ങള്‍ എന്ന് വ്യക്തമാക്കുന്നു.

കഥകളിയോടും സംഗീതത്തോടുമുള്ള ഹൈദരാലിയുടെ പ്രതിബദ്ധതയെ നമുക്ക് നിഷേധിക്കാനാവില്ല. അതാണ്‌ ഹൈദരാലിക്ക് ജീവിതം തന്നെ.

അനുഗ്രഹീതനായ ഈ കലാകാരനില്‍ നിന്ന് ഇനിയും പല വിസ്മയങ്ങളും ആസ്വാദകര്‍ക്ക് ലഭിക്കുമെന്ന് നാം പ്രത്യാശിക്കുക.

(പ്രണത ബുക്ക്സ് 2004 ഡിസംബറില്‍ പ്രസിദ്ധീകരിച്ച “ഓര്‍ത്താല്‍ വിസ്മയം” എന്ന കലാമണ്ഡലം ഹൈദരാലിയുടെ ലേഖനസമാഹാരത്തിന്‌ എം.ടി വാസുദേവന്‍ നായര്‍ എഴുതിയ ആമുഖം. പുസ്തകത്തിന്‍റെ വില 60 രൂപ. പ്രണത ബുക്സ്, കൊച്ചിയുടെ ഫോണ്‍: 0484-2390179. ഇ-മെയില്‍ വിലാസം:[email protected])

Similar Posts

  • മറക്കാനാവാത്ത കൃഷ്ണൻ നായരാശാൻ

    തിരുവല്ല ഗോപിക്കുട്ടൻ നായർ April 11, 2014  നീലമ്പേരൂർ കുട്ടപ്പപ്പണിക്കരാശാനൊപ്പം പാട്ട് പാടിക്കൊണ്ടിരിക്കുന്ന കാലത്താണ് കൃഷ്ണൻ നായരാശാനെ ആദ്യമായി കാണുന്നത്.  എനിക്കന്നു ഏതാണ്ട് ഇരുപതു വയസ്സ് പ്രായം. കുറിച്ചി കുഞ്ഞൻ പനിക്കരാശാൻ അതിനു കുറച്ചുകാലം മുൻപ് തന്നെ കൃഷ്ണൻ നായരാശാനെ തെക്കൻ അരങ്ങുകളിലേക്ക് കൊണ്ടുവന്നിരുന്നു. അതിനുശേഷം ആശാന്റെ പല വേഷങ്ങൾക്കും  കുട്ടപ്പപ്പണിക്കരാശാനും തകഴി കുട്ടൻപിള്ള ആശാനും ഒപ്പം  പാടാൻ എനിക്കവസരമുണ്ടായി. വലിയ കലാകാരനാനെന്നറിയാമായിരുന്നതിനാൽ പാടുമ്പോൾ ആദ്യമൊക്കെ ഉള്ളിൽ പേടി തോന്നിയിരുന്നു. അദ്ദേഹത്തിൻറെ സ്നേഹപൂർവമായ പെരുമാറ്റം കാരണം കാലക്രമേണ…

  • |

    നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ

    ശ്രീചിത്രൻ എം. ജെ. March 12, 2013 കളിയരങ്ങിന്റെ ഒരു മഹാചരിത്രഘട്ടം പര്യവസാനിച്ചു. കഥകളികാലകാളിന്ദിയിലെ  ഒരു തലമുറയുടെ അവസാനത്തെ കാഞ്ചനശലാക, കലാമണ്ഡലം രാമൻകുട്ടിനായരായിരുന്നു. ഇരുപതാംനൂറ്റാണ്ടിനെ ത്രസിപ്പിച്ച ആചാര്യപരമ്പരയിലെ ഏറ്റവും ബലിഷ്‌ഠവും, അവസാനത്തേതുമായ കണ്ണി. ഈ വിയോഗത്തോടെ ധനാശിയേൽക്കുന്നത് ഒരു ആചാര്യനല്ല, അനന്യസാധാരണമായിരുന്ന ഒരു ബൃഹദ്‌പാരമ്പര്യത്തിനാണ്. കഥകളിയുടെ പുതിയ ഭാവുകത്വം തന്നെ പുനർനിർമ്മിച്ച ആ മഹാരഥികളുടെ തിരുശേഷിപ്പായി ഇപ്പോഴും നമുക്കൊപ്പമുണ്ടെന്ന് ആശ്വസിയ്ക്കാൻ ഇനി രാമൻകുട്ടിനായരുടെ ജീവൽസാനിദ്ധ്യമില്ല. കാലത്തിന്റെ പെരുംകോപ്പറയിലേക്കു മറഞ്ഞ ആ യുഗപ്പെരുമാളിനു മുന്നിൽ സ്മരണാഞ്ജലികൾ ! എന്നാൽ,…

  • |

    ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

    രവീന്ദ്രൻ പുരുഷോത്തമൻ January 20, 2013 തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ…

  • |

    ശങ്കരപ്രഭാവം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 15 ശ്രീവത്സൻ തീയ്യാടി November 14, 2013 പുറപ്പാട് ആടിത്തീർത്ത് കൃഷ്ണവേഷങ്ങൾ പോയി. പൂർണത്രയീശക്ഷേത്രത്തിലെ നെടുങ്കൻ ഊട്ടുപുരയിൽ വീണ്ടും തിരശീലമറ. പാതിര പിന്നിട്ട നേരം; പൂഴിയിട്ടാൽ തറയിൽ വീഴാത്ത തിരക്ക്. കഥ തുടങ്ങുകയായി. നളചരിതം രണ്ടാം ദിവസം. ആദ്യ രംഗത്തിനുള്ള രാഗാലാപനം തുടങ്ങി. തൽക്കാലം ശങ്കിടിയേ പാടുന്നുള്ളൂ. എന്തോ, എന്റെ കൗമാരമനസ്സിന് ഒരൂർജം കിട്ടുന്നില്ല. സംഗീതം നന്ന്, അല്ലെന്നല്ല. മുമ്പ് പുറപ്പാടിന് പാടിയ ചെറുപ്പക്കാരേക്കാൾ എന്തുകൊണ്ടും മെച്ചം; പക്ഷെ ഒരു ഗുമ്മില്ല….

  • പുറത്തുവരുന്നത് കഥാപാത്രത്തിന്റെ ഭാവം

    എൻ. രാംദാസ് August 2, 2017 വെണ്മണി ഹരിദാസ് സ്മരണ – 7(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) ആലപ്പുഴ-ചേർത്തല ഭാഗത്തൊക്കെ ഒരു കാലത്ത് കഥകളിയുണ്ടെങ്കിൽ എമ്പ്രാന്തിരി-ഹരിദാസ് ടീമാണ് പാട്ട്. അന്നൊന്നും ഹരിദാസേട്ടനില്ലാതെ എമ്പ്രാന്തിരി പാടിക്കണ്ടതായി ഓർമയില്ല. പോറ്റീന്നൊക്കെയാ ആൾക്കാര് എമ്പ്രാന്തിരിയെ വിളിക്കുക. ഞാനും ആ ഒഴുക്കിൽ എമ്പ്രാന്തിരിയുടെ കൂടെത്തന്നെയാണ്. പക്ഷെ അപ്പോൾ പോലും ഇങ്ങനൊരു തോന്നല്, സ്വല്പം കൂടി നല്ലൊരു ശബ്ദവും സംഗീതവും വരുന്നത് ഹരിദാസേട്ടന്റെയടുത്തുനിന്നാണല്ലൊ എന്ന്. ഒന്നും എനിക്കറിയില്ല, രാഗമെന്താന്നറിയില്ല, സംഗീതമറിയില്ല, എങ്കിലും അങ്ങനൊരു തോന്നല്. അന്നൊക്കെ…

  • കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്, ഐ. ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

മറുപടി രേഖപ്പെടുത്തുക