|

അന്തരീക്ഷം, അത് താനെയുണ്ടാവും

വെണ്മണി ഹരിദാസ് സ്മരണ – 4
(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്)

കോട്ടക്കൽ പി.ഡി. നമ്പൂതിരി

July 3, 2017

ഹരിദാസേട്ടന്റെ കൂടെ പാടുമ്പം വേറൊന്നും ശ്രദ്ധിക്കാൻ തോന്നില്ല. സ്റ്റേജില് വേഷക്കാരൻ ചെയ്യുന്നതെന്താണെന്ന് നോക്കുകല്ലാണ്ട് വേറൊന്നും ശ്രദ്ധിക്കാൻ പറ്റില്ല. ഈ പാട്ടിങ്ങനെ ഞാനാസ്വദിക്കും. പിന്നെയത് പാടാൻ ശ്രമിക്കും. ഇതു മാത്രമാണ് പാട്ടുകഴിയുന്നതു വരെ. വേറൊരു ചിന്തയില്ലാന്നുള്ളതാ. വേറാരു പാടുകാണെങ്കിലും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നോക്കാം. ഇതതു പറ്റില്ല. പുള്ളീടെ പാട്ടിന്റെ കേമത്തരമതാ. നമുക്കതു മാത്രേ ശ്രദ്ധിക്കാൻ തോന്നൂ. അത്ര… ഒരു കുഴമ്പിങ്ങനെ വരുന്നപോലാണ്. അതുമാത്രമിങ്ങനെ കേട്ടു കേട്ട് പിന്നെ അതുപോലെ പാടാൻ ശ്രമിക്കുക. അത് വല്ലാത്ത ഒരനുഭവമാണ്.

പാടുന്ന കേട്ടാൽ പുള്ളി വല്യ സംസ്കൃതജ്ഞാനിയാണെന്നു തോന്നും. ഒരക്ഷരത്തിനും ഒരപകടവുമില്ല. വേറെ ആർക്കുമില്ലാത്ത ഒരു കഴിവാണത്. സാഹിത്യം പുള്ളി കണ്ടമാനം ശ്രദ്ധിക്കും. പദങ്ങളായാലും ശ്ലോകങ്ങളായാലും എന്തായാലും സാഹിത്യം നല്ലോണം ശ്രദ്ധിക്കുന്ന പാർട്ടിയാ. പുള്ളിക്ക് എഴുത്തുണ്ടോ എന്നെനിക്കറിയില്ല. എന്തു പാടിയാലും, ഹിന്ദുസ്ഥാനി രാഗമായാലും കഥകളിക്കാ പാടുന്നതെങ്കിൽ ആ ഒരു സ്റ്റൈലേ വരൂ. ഡാൻസിന്റെ ഒരു ജയ്‌ജയ്വന്തി കേട്ടിട്ടുണ്ട് ഞാൻ. അതു കേട്ടാൽ ഒരു കഥകളിപ്പാട്ടുകാരനാ പാടുന്നേന്ന് പറയാൻ പറ്റില്ല. കഥകളിക്കാണെങ്കിൽ അതിന്റെ ഒരു സ്റ്റൈൽ അല്ലാണ്ടേ ഞാൻ കേട്ടിട്ടില്ല, ഏതു രാഗം പാടിയാലും. ‘ഗുരുപ്രിയ’ കേട്ടിട്ടില്ലേ? അതൊക്കെ ഭയങ്കര touching ഉള്ള രാഗമാ. പക്ഷെ പുള്ളി പാടുമ്പം അതിന്റെയൊരു കഥകളിത്തം ഒട്ടും മാറാതെയേ പാടൂ. വല്ലാത്ത ഒരു കഴിവാ. എന്തെങ്കിലും  ഒരു രാഗം അങ്ങനെ പ്രത്യേകം പറയാനില്ല. ഒരു സ്വാദുണ്ട് എന്തു ചെയ്താലും. ആ ‘നവരസ’മൊക്കെ ഭയങ്കര സുഖാണേ. അസാധ്യ സാധനമാ. പുള്ളിയാണ് ‘കല്യാണവസന്തം‘ കഥകളിയിലേക്കിറക്കിയത്.

കഥകളിക്ക് അവനവന്റെ മനസ്സിൽ തോന്നുന്നത് രംഗത്തുള്ള ഭാവത്തിന് പറ്റുന്ന രീതിയിൽ എങ്ങനെ വേണമെങ്കിൽ പാടാം. ആ രംഗത്തിനു പറ്റാത്ത രീതിയിൽ പാടിയാലേ കുറ്റം പറയൂ. ‘കുണ്ഡിനനായക’ എന്നു വേണമെങ്കിൽ മൂന്നു രീതിയിൽ തുടങ്ങാം. ‘വതാപി ഗണപതിം’ അങ്ങനെ പറ്റില്ല. അത് കഥകളിസംഗീതത്തിന്റെ ഒരു പ്രത്യേകതയാണ്. ഇല്ലെങ്കിൽ എല്ലാവരുടേയും പാട്ട് ഒരുപോലാവില്ലേ? നളചരിതം നാലാം ദിവസമാണ് ഹരിദാസേട്ടന്റെ കഥ. അതിലുള്ളതു മുഴുവൻ പുള്ളിക്ക് പറ്റിയ സംഗീതമാണ്. തോടി, പന്തുവരാളി, ഭൈരവി അതൊക്കെ പുള്ളീടെ കുത്തകയായിട്ടുള്ള സാധനങ്ങളാണ്. പുള്ളീടെ ചീത്തപ്പാട്ട് ഞാൻ കേട്ടിട്ടില്ല. ‘ഏയ് അവിടെ ഹരിദാസിന്റെ പാട്ട് കുളമായി’, എനിക്കങ്ങനെ തോന്നിയിട്ടേയില്ല. ചീത്തപ്പാട്ട് പാടാൻ പറ്റില്ല പുള്ളിക്ക്. നല്ല സംഗീതമുള്ളവന് ചീത്തപ്പാട്ട് പാടാൻ പറ്റില്ല. ഉള്ളിലുള്ളതല്ലേ പുറത്തേക്ക് വരൂ.

സന്താനഗോപാലത്തിലെ ആ ശങ്കരാഭരണമുണ്ടല്ലോ, വല്ലാത്ത ഒരു സാധനമാ. അതുപോലെ ആ ദേവഗാന്ധാരവും. പിന്നെ സാവേരി, സാവേരി കേട്ടാൽ തനി ഒരു ശെമ്മാങ്കുടി ശൈലി തോന്നും. അസാധ്യമാണ്. ഒന്നാമതെ പുള്ളി ഇവിടുന്നൊക്കെ പോയി. തിരിച്ചുവന്നപ്പോൾ ഈ ‘കഥ’യൊക്കെ മറന്നു. കഥ പഠിക്കണ കാര്യത്തിൽ പഠിക്കുന്ന കാലത്തേ പ്രശ്നക്കാരനാ. അതുകൊണ്ട് ഒറ്റയ്ക്കു കേറി നിൽക്കാനുള്ള ഒരു ചങ്കൂറ്റക്കുറവ്. അതുകൊണ്ടാണ് എമ്പ്രാന്തിരിയുടെ കൂടെ അത്രയും കാലം നിൽക്കേണ്ടിവന്നത്. പുള്ളി തിരിച്ചുവന്നപ്പം തന്നെ പ്രധാനിയായിട്ടു നിന്നിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നു. എമ്പ്രാന്തിരി ശബ്ദം കൊണ്ടാണ് ഭാവമുണ്ടാക്കിയത്. ശബ്ദത്തിന്റെ variation കൊണ്ടുമാത്രമാണ്, അല്ലാതെ വേറൊന്നുമല്ല. ഹരിദാസ് അങ്ങനല്ല, സംഗീതം കൊണ്ടാണ് ഭാവമുണ്ടാക്കിയത്. രണ്ടിന്റേയും വ്യത്യാസമതാണ്. ശബ്ദം കൊണ്ട് ഭാവം വരുത്തുന്നതിൽ എമ്പ്രാന്തിരി പൂർണമായും വിജയിച്ചു. കഥകളിസംഗീതത്തിന് ഇങ്ങനെയൊക്കെ വേണമെന്ന് വരുത്തിയത് എമ്പ്രാന്തിരിയേട്ടനാണ്. അതൊരു വലിയ കാര്യമാ. എന്തോ ഒന്ന് സംഭവിക്കുന്നു എന്ന് കാണികൾക്കും തോന്നി. അദ്ദേഹത്തിന്റെ ശബ്ദവും അങ്ങനെയാണല്ലോ. അതുകൊണ്ട് ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കുമായിരുന്നു.

ഹരിദാസേട്ടനെ സംബന്ധിച്ച് അങ്ങനല്ല, അന്തരീക്ഷം, അത് താനെയുണ്ടാവും. ഇന്നും മരിക്കാതെ നിൽക്കുന്ന സംഗീതം ഹരിദാസിന്റെയാ. ബാക്കിയൊക്കെ പോയി. കുറുപ്പാശാന്റെ സംഗീതോ ഹൈദരലിയുടെ സംഗീതോ എമ്പ്രാന്തിരിയുടെ സംഗീതോ ഒന്നും ഇപ്പം നിലവിലില്ല. ഹരിദാസേട്ടന്റെതായ ഒരു ശൈലി വന്നില്ലേ? അതാണ്. വേറൊരാളെടുത്താലും അതു നല്ലതാണ്. അതുകോണ്ടാണ് ഇതിങ്ങനെ നിൽക്കുന്നത്. പുള്ളീടെ കൂടെ പാടിയാൽ ശരിയാവില്ലെന്നേയുള്ളൂ. ഇപ്പളത്തെ ചെറുപ്പക്കാരുടെയൊക്കെ പാട്ടു കേട്ടാൽ ഹരിദാസിന്റെ പാട്ടാണ് അവർക്കിഷ്ടം എന്നു തോന്നില്ലേ? അത് വലിയൊരു സ്വാധീനമാണ്. വലിയൊരു വലിപ്പമാ അത്. ഹരിദാസേട്ടൻ പാടുമ്പോൾ അരങ്ങത്തു നിൽക്കുന്ന വേഷക്കാരന് എന്തു ഭാവമാണോ വേണ്ടത് അതുണ്ടാവും. ഈ സംഗീതത്തീക്കൂടി ആ ഭാവം കിട്ടും. അതിനു പറ്റിയ ശബ്ദം.

ശബ്ദം ഒതുക്കേണ്ടിടത്ത് ഒതുക്കിയും വലുതാക്കേണ്ടിടത്ത് വലുതാക്കിയും, എന്തു ചെയ്താലും അതൊരു സുഖമാണ്. മേൽ ഷഡ്ജമൊക്കെ പോകണമെങ്കിൽ ഈസിയാ പുള്ളിക്ക്. ശബ്ദം ഇങ്ങനെ അനായാസമുള്ളത് അപൂർവമാണ്. പുള്ളിയെ ഗംഗാധരാശാൻ പഠിപ്പിക്കുന്നത് കുറേ കണ്ടിട്ടുണ്ട് ഞാൻ. ശരിക്കും പഠിപ്പീര് തന്നെയാണ്. അതിന്റെ ഗുണവും കിട്ടീട്ടുണ്ട്. ഗംഗാധരാശാന്റെ കയ്യിലുള്ള ആ വലിയ സംഗീതമുണ്ടല്ലോ അത് അതുപോലെ പുള്ളിയിലേക്ക് വന്നു കൂടി എന്നുള്ളതാണ്. ആശാന്റെ ഗമകത്തിന്റെയൊരു സ്റ്റൈലുണ്ടല്ലോ, അതു കുറച്ചുകൂടി സ്വാദായാലെങ്ങനാ, അതാണു ഹരിദാസേട്ടന്റെ പാട്ട്. 

 

Similar Posts

  • രമേഷല്ല, രമയൻ

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 13 ശ്രീവത്സൻ തീയ്യാടി July 25, 2013 ദാക്ഷണ്യമില്ലാത്ത പേമാരിയായിരുന്നു ആ കർക്കിടകത്തിൽ. വെളുപ്പിലെ ഉഴിച്ചിൽ കഴിഞ്ഞ് മേലാകെ മെഴുക്കുമായി പുഴയിൽ കുളിക്കാൻ പോവുന്ന കുട്ടികൾ എങ്ങനെ കുട പിടിച്ചാലും നനഞ്ഞേ പോക്കും വരവും നടക്കൂ. സ്ഥാപനത്തിന്റെ പടി കടന്ന്, ചെമ്മണ്‍പാതയിറങ്ങി, തുറസ്സായ നെൽവയലുകൾ താണ്ടി, തീവണ്ടിപ്പാലത്തിനു ചുവടെയുള്ള ഗുഹ മുറിച്ചു കടന്നു വേണം തടയണ കെട്ടിയ തുള്ളിക്കളിനദിയുടെ പടിഞ്ഞാറെ വശത്തെ കടവെത്താൻ. സോപ്പിനു പുറമേ ഇടക്ക് പൊടിച്ച വാക കൊണ്ടുരച്ച്…

  • കോട്ടയ്ക്കലെ ‘ശിവരാമ’ക്ഷേത്രം

    ടുട്ടു തൃക്കഴിപ്പുറം(റനീജ് രവീന്ദ്രൻ) July 8, 2011 ഒറ്റക്കിരുണ്ട വിപിനത്തിലിരുത്തിയെന്നെവിട്ടങ്ങു പോയ നളനെത്തിരയുന്ന ഭാവംചിത്തത്തിലിപ്പൊഴുമഹോ തുളയുന്നു രംഗം !കൂപ്പുന്നു കൈകള്‍ ‘ശിവരാമ’ പദാരവിന്ദേ… കണ്ണില്‍ തുടങ്ങി, ഒരു വാക്കിനെ വേണ്ടവണ്ണംതന്മൂക്കു, ചുണ്ടു, കവിള്‍ തന്‍ പ്രഭയോടു ചേര്‍ക്കില്‍അര്‍ത്ഥത്തെ ലോകരസികര്‍ക്കു മനസ്സിലാക്കാന്‍കൈമുദ്രയെന്തിനിവനെന്നു നിനച്ചു പോകും ! ലളിത മോഹിനിയുര്‍വശി സീതയുംപലതരം മുഖമിട്ടു തകര്‍ക്കിലുംസുമുഖ! നീ ദമയന്തിയതാകവേനളനുമല്ലിവനും പ്രിയമേറിടൂം മരണമെന്നത് മാനുഷനില്ല നന്‍-മധുരമാമഴകൊന്നു നിനക്കുകില്‍മിഴിവെഴുന്നഴകിന്റെ മഹാരഥന്ന-മരനാണിവിനി’ശ്ശിവരാമ’നും…

  • |

    ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

    രവീന്ദ്രൻ പുരുഷോത്തമൻ January 20, 2013 തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ…

  • |

    കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം

    ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ August 30, 2013 ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്‍റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും…

  • |

    ഒക്ടോബര്‍ ഒമ്പത് – ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്….

    എം.കെ. അനിയന്‍ October 8, 2013 കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന “കുറുപ്പ്സംഗീതം” അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി. കാല്‍നൂറ്റാണ്ടിനുശേഷവും ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതത്തെ അന്വേഷിക്കുകയും, ആസ്വദിക്കുകയും, ആരാധിയ്ക്കുകയും ചെയ്യുന്നവരില്‍ പുതു തലമുറയില്‍പ്പെട്ടവരും ഉണ്ടെന്നത്…

  • നാടോടിപ്പാട്ടുകളിലെ ശാസ്ത്രീയസംഗീതസ്​പര്‍ശം

    അജിത്ത് നമ്പൂതിരി June 16, 2011 താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം. സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ ശുദ്ധമായ രാഗതാള വ്യവസ്ഥകളോ അഗാധമായ അര്‍ഥതലങ്ങളുള്ള സാഹിത്യപ്രയോഗങ്ങളോ നാടന്‍ സംഗീതത്തില്‍ ഉണ്ടാവണമെന്നില്ല. പക്ഷെ ദേശ – ഭാഷകള്‍ക്കപ്പുറം ഏതൊരു ഹൃദയത്തെയും കീഴടക്കുന്ന ചില സൗന്ദര്യാംശങ്ങള്‍ ഇത്തരം സംഗീത രൂപങ്ങളിലെല്ലാമുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിശീലനമൊന്നും കൂടാതെ തന്നെ നാടന്‍സംഗീതം…

മറുപടി രേഖപ്പെടുത്തുക