ഏഷണി(ഏഷണ)ക്ക് നടപ്പവൻ

ഹേമാമോദസമാ – ഭാഗം 4

ഡോ. ഏവൂർ മോഹൻദാസ്

August 3, 2012

‘നളചരിതത്തിലെ പ്രേമത്താമര’ (ഹേമാമോദസമാ ഭാഗം ഒന്ന്ഭാഗം രണ്ട്) തേടി പോയ വഴിയിൽ, ഈ കഥാതല്ലജത്തിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച്‌ പ്രശസ്തരായ പല സാഹിത്യ പണ്ഡിതന്മാരും എഴുതിയിട്ടുള്ള ലേഖനങ്ങൾ വായിക്കാൻ ഇടയായി. ഇങ്ങനെ ശ്രദ്ധയിൽ പെട്ട ചില ലേഖനങ്ങളിൽ നളചരിത സാഹിത്യത്തിൽ കവി ഉദ്ദേശിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമെന്നു തോന്നാവുന്ന ചില പരാമർശങ്ങൾ ഉണ്ടെന്നു തോന്നി. നാരദന്റെ ഏഷണ- ഏഷണി സ്വഭാവത്തെക്കുറിച്ചുള്ള വിഷയത്തെ ഗൗരവപൂർവ്വം ഒന്നപഗ്രഥിക്കേണ്ടതുണ്ടെന്ന്‌ തോന്നുന്നു.

‘നളനെയാർ കണ്ടു ഭൂതലേ’ എന്ന ശീർഷകത്തിൽ പ്രശസ്ത സാഹിത്യകാരനും കഥകളി പണ്ഡിതനുമായ ഡോ. എസ്‌.കെ നായർ എഴുതിയ ലേഖനത്തിൽ (കൊല്ലം കഥകളി ക്ലബ്‌ സുവനീർ 1980) നളചരിതം ഒന്നാം ദിവസത്തിലെ ആദ്യ നാരദപദമായ ‘ഭീഷിതരിപുനികര’യിലെ

‘നാഴിക തികച്ചൊരുനാൾ വാഴുവേനല്ലൊരേടത്തും
ഏഷണിക്കു നടപ്പൻ ഞാൻ ഏഴു രണ്ടു ലോകത്തിലും’

എന്ന ചരണത്തിലെ ‘ഏഷണി’ എന്ന പദപ്രയോഗത്തെക്കുറിച്ചിപ്രകാരം എഴുതിയിരിക്കുന്നു :
“ഏഷണി‘യല്ല ’ഏഷണ‘യാണു വാക്കെന്ന് നടന്മാരോടും പാട്ടുകാരോടും നൂറുവട്ടം പറഞ്ഞാലും അവർ ഇന്നും മുഷ്ടികൾ ചുരുട്ടികൊണ്ടുള്ള ഏഷണിമുദ്ര തന്നെ കാണിക്കും. നാരദ ധർമ്മം ഏഷണ, അതായത് ധർമ്മാന്വേഷണം, ആണ്‌. ഉണ്ണായിവാര്യർ ഉദ്ദേശിച്ച ഏഷണ എന്ന വാക്കു തെറ്റിദ്ധരിച്ചു പിൽക്കാലത്ത് ഏഷണിയെന്നാക്കിയതാവാം.”

’നളചരിതം ആട്ടക്കഥ കൈരളീവ്യാഖ്യാനം‘ എന്ന പുതിയ ഗ്രന്ഥത്തിൽ ഗ്രന്ഥകർത്താവ് പ്രൊ. പന്മന രാമചന്ദ്രൻ നായരും മേലുദ്ധരിച്ച നാരദപദത്തെക്കുറിച്ച് ഏതാണ്ടിതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ഉണ്ണായിവാര്യർ നാരദനെ ഏഷണിക്കാരനായാണോ അതോ ഏഷണക്കാരനായാണോ അവതരിപ്പിക്കുന്നതെന്ന് ആട്ടക്കഥയിലെ പ്രസക്ത പദങ്ങളിലൂടെ ഒന്നവലോകനം ചെയ്യാം.

’ഭീഷിതരിപുനികര‘ എന്ന പദത്തിൽ നാരദർ നളനോട് പറയുന്നു:

ഊഴിതൻ നായകനാം നീ പാഴിലാക്കീടൊല്ല ജന്മം
കുണ്ഡിനപുരിയിലുണ്ടു സുന്ദരീ ദമയന്തി
കന്യകാരത്നമവളിൽ വൃന്ദാരകന്മാർക്കും മോഹം
രത്നമെല്ലാം നിനക്കുള്ളു യജ്ഞമേ ദേവകൾക്കുള്ളു
യത്നമേതദർത്ഥം നൃപസത്തമ, നിനക്കു യോഗ്യം.

(ദേവന്മാർക്കു ദമയന്തിയിൽ മോഹം ഉണ്ടെങ്കിലും രത്നങ്ങളെല്ലാം രാജാവിന്‌ അവകാശപ്പെട്ടതാകയാൽ അവരുടെ മോഹം അസ്ഥാനത്താണ്‌. ദമയന്തിയെ നേടാൻ ശ്രമിക്കുകയാണ്‌ നിനക്കു യോഗ്യമായിട്ടുള്ളത്. അല്ലാതെ നിഷ്ക്രിയനായിരുന്നു പാഴാക്കിക്കളയാനുള്ളതല്ല രാജാവായ നിന്റെ ജന്മം)

മനുഷ്യസ്ത്രീയെ മോഹിക്കുന്ന ദേവന്മാരുടെ ഔചിത്യബോധമില്ലായ്മയെ കുറ്റപ്പെടുത്തുന്ന നാരദൻ , അവരുടെ ആഗ്രഹം സഫലമാകാതിരിക്കാൻ വേണ്ട ഉപായങ്ങൾ നളൻ ചിന്തിക്കേണ്ടതാവശ്യമാണെന്നാണല്ലോ ഈ പറഞ്ഞതിനർത്ഥം.

സമാധാനചിത്തനായി രാജ്യഭരണവും നടത്തിക്കൊണ്ടിരുന്ന നളമഹാരാജാവിനെ ദമയന്തിയുടെ കാര്യം പറഞ്ഞ് അസ്വസ്ഥചിത്തനാക്കി ഇളക്കിവിട്ട നാരദൻ നേരേ പോയത് സ്വർഗത്തിലേക്കാണ്‌ (നളചരിതം ഒന്നാം ദിവസം 56 രംഗങ്ങൾ). പർവതമുനി സമേതനായി ദേവരാജനായ ഇന്ദ്രനെ ചെന്നു കാണുന്ന നാരദരെ ഇന്ദ്രൻ വണങ്ങി സ്തുതിച്ചു കുശലമന്വേഷിക്കുന്നു.

’കുശലമെന്നതേ വേണ്ടു സകലം മേ നിനയ്ക്കുമ്പോൾ
സഫലം ദർശനമിന്നുതേ
വിപുല സംശയം ചിത്തമതിലൊന്നുണ്ടെനിക്കിപ്പോൾ
ശിഥിലമാക്കുക വചസാ താപസവര്യ‘

(എന്റെ മനസ്സിലൊരു സംശയം ഉള്ളതു അങ്ങു തീർത്തു തരണം)

ഇന്ദ്രനിങ്ങനെ പറയുമ്പോൾ അതെന്തെന്നു കേൾക്കാൻ പോലും നിൽക്കാതെ നാരദൻ പറയുന്നു:

എനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം
നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവും
അനർഗ്ഗളമായൊരു സമരം കാണാഞ്ഞുള്ളിൽ
കനക്കേയുണ്ടഴൽ പ്രചുരം അതു സാധിക്കിൽ
പ്രതിക്രിയയായ് പകരം എന്തു ചെയ്‌വൂ ഞാൻ
അനുഗ്രഹം തരുവൻ വരം മഹേന്ദ്രാ

(കുറച്ചുനാളായി നല്ല ഒരു യുദ്ധം കാണാഞ്ഞിട്ടു മനസ്സിനൊരു സുഖവും തോന്നുന്നില്ല. നീ വിചാരിച്ചാൽ ഇതു സാധിക്കാവുന്നതേയുള്ളൂ. നീ ഇതു സാധിച്ചു തന്നാൽ ഞാൻ നിന്നെ അനുഗ്രഹിക്കാം.)

അപ്പോൾ ഇന്ദ്രൻ പറയുന്നു:

അനുജന്റെ സുദർശനം ദനുജരെ അമർക്കയാൽ
മുനിവര്യ ! രണം ദുർലഭം !
മനുജന്മാർ മിഥോ ജന്യം തുനിയുന്നോർ മരിച്ചാരും
ത്രിവിദത്തിൽ വരുന്നീലഹോ ! എന്തതിൻ മൂലം?

അതിനുമറുപടിയായി നാരദൻ:

‘വിദർഭമന്നവനുണ്ടങ്ങനല്പസദ്ഗുണകന്യാ
വികല്പമില്ലവൾ തന്നോടെതിർപ്പതിനൊരു നാരീ
കേൾക്കുന്നു സ്വയംവരവും ഉണ്ടെന്നു, നീളേ
പാർക്കുന്നിതാൾ വരവും, രാജാക്കന്മാർ
നോക്കുന്നു കോപ്പുതരവും, തൽപ്രാപ്തിക്കു
നോൽക്കുന്നു പകലിരവും എല്ലാരും’

(ഈയിടെയായി ഭൂമിയിൽ നിന്നും യോദ്ധാക്കളാരും മരിച്ചു സ്വർഗ്ഗത്തിൽ വരുന്നില്ലല്ലോ എന്ന്‌ ഇന്ദ്രനും ഭൂമിയിലെ രാജാക്കന്മാരെല്ലാം അനൽപസദ്ഗുണങ്ങളുള്ള ദമയന്തിയെ കിട്ടാനുള്ള ഉപായവും ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ്‌ ഭൂമിയിലിപ്പോൾ യുദ്ധമില്ലാത്തതും യോദ്ധാക്കൾ മരിച്ചു വീരസ്വർഗ്ഗം പ്രാപിച്ച് സ്വർഗ്ഗത്തിൽ വരാത്തതെന്നു നാരദനും)

നാരദന്റെ ഈ പ്രസ്താവം സ്വാഭാവികമായും ഇന്ദ്രന്‌ ദമയന്തിയോടുള്ള അഭിനിവേശം വർദ്ധിപ്പിക്കാൻ കാരണമായി. ഭൂമിയിലെ മനുഷ്യർ യുദ്ധചിന്ത പോലും വെടിഞ്ഞ്‌ ഒരു സ്ത്രീയെ മാത്രം ചിന്തിച്ചിരിക്കണമെങ്കിൽ അവൾ സാധാരണക്കാരിയാകാൻ തരമില്ലല്ലോ? അപ്പോൾ ആ സൗന്ദര്യധാമത്തെ വേൾക്കാൻ ദേവരാജനായ താൻ തികച്ചും യോഗ്യനാണെന്ന്‌ ഇന്ദ്രൻ വിചാരിച്ചുപോയാൽ അതിൽ അതിശയിക്കേണ്ടതില്ല. എങ്കിലും തന്റെ ഇംഗിതം ഉള്ളിൽ അടക്കിപ്പിടിച്ചുകൊണ്ട്‌ ഇന്ദ്രൻ ചോദിക്കുന്നു:

‘കേൾക്കണമവളെയിന്നാർക്കു ലഭിച്ചു ഞായം
ഭാഗ്യവാനവനുലകിൽ ഗ്രാഹ്യങ്ങൾ ചെവികൾക്കു
ലോഹ്യങ്ങൾ തൽഗുണങ്ങൾ
ഊഹ്യങ്ങളെങ്കിൽ വർണ്ണിക്കാം വാക്യങ്ങൾ കൊണ്ടു’

(ദമയന്തിയെ ലഭിക്കുന്നവൻ ഭാഗ്യവാൻ തന്നെ. അതിനു യോഗ്യനാകുന്ന ഒരുവന്റെ ഗുണഗണങ്ങൾ എന്തൊക്കെയായിരിക്കണം എന്നു അങ്ങേക്ക് ഊഹിക്കാൻ കഴിഞ്ഞാൽ അതൊന്നു വിസ്തരിച്ചു പറഞ്ഞാൽ നന്നായിരുന്നു)

ആ വക ഗുണഗണങ്ങൾ തന്നിലുണ്ടെങ്കിൽ തന്റെ ഭൈമീമോഹം സഫലമാകും എന്നുറപ്പിക്കാനുള്ള ഉത്ക്കണ്ഠകൊണ്ടാണു ഇന്ദ്രൻ ഈ അടവ് എടുക്കുന്നത്.

അപ്പോൾ നാരദൻ:

ഉറപ്പുള്ളോരോരനുരാഗം അവൾക്കുണ്ടങ്ങൊരുത്തനിൽ
ധരിപ്പതിനശക്യ, മതെനിക്കുണ്ടോ വചിക്കാവൂ
ലഭിച്ചീടുമവനവളെഗ്ഗുണൈരവൾ
ജയിപ്പവൾ , സുരസ്ത്രീകളെ ആസ്താമിദം.

(അവൾക്കു ഒരുവനോടു ഗാഢമായ അനുരാഗം ഉണ്ടു. ദേവസ്ത്രീകൾ പോലും അസൂയപ്പെടുന്ന ഗുണ ഗണങ്ങളുള്ള അവളെ തീർച്ചയായും അവനു തന്നെ ലഭിക്കും. ഈ വിഷയത്തെക്കുറിച്ചിനി ഞാൻ ഒന്നും പറയുന്നില്ല).

ഇതും പറഞ്ഞ്,

‘ഗമിക്കുന്നേ നവനീതലേ തൽസ്വയംവരേ
മിളിതമാം നൃപതികുലേ കലഹമുണ്ടാം’

(ഞാൻ സ്വയംവരത്തിൽ പങ്കെടുക്കാൻ പോകുകയാണ്‌. അവിടെ അവളെ ചൊല്ലി രാജാക്കൻമാർ തമ്മിൽ കലഹമുണ്ടാകാം) എന്നും കൂടി ചൊല്ലി നാരദർ ഭൂമിയിലേക്കു യാത്രയും ആയി.

മേലുദ്ധരിച്ച പദങ്ങളിൽ നിന്നും നാരദൻ സ്വർഗ്ഗത്തിൽ ഇന്ദ്രനെ കാണാൻ വന്നതു ദമയന്തിയുടെ കാര്യം പറഞ്ഞ് ഇന്ദ്രനിൽ മോഹം ഉദിപ്പിച്ചു അദ്ദേഹത്തെ ഒന്നിളക്കി വിടാനായിരുന്നു എന്നാർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാകും. തന്റെ ഉദ്ദേശം ശരിക്കും പാലിച്ചുവെന്നു മനസ്സിലാക്കിയ നാരദൻ നളന്റെ കാര്യം കേവലം ഒന്നു സൂചിപ്പിച്ച്, എന്നാൽ കൂടുതലൊന്നും പറയാതെ ‘ശരി എന്നാൽ ഞാൻ പോട്ടെ’ എന്ന് ഒഴുക്കിൽ പറഞ്ഞ് സ്ഥലം വിടുകയാണ്‌. ഈ ധൃതി പിടിച്ച പോക്കിനിടയിലും ‘രാജാക്കന്മാർ തമ്മിൽ ദമയന്തിയെ ചൊല്ലി കലഹമുണ്ടാകാം’ എന്നു പറയാനും നാരദൻ മറന്നില്ല. ദമയന്തിയുടെ ആകർഷ്ണീയതയെ ഒന്നുകൂടി അടിവരയിട്ടു പറഞ്ഞ് ഇന്ദ്രന്റെ ഭൈമീമോഹത്തെ ജ്വലിപ്പിക്കാൻ വേണ്ടി തന്നെയാണ്‌ നാരദൻ ഇങ്ങനെ ഒരു യാത്രാമൊഴിയും കൂടി തട്ടി വിടുന്നത്. അതുകൊണ്ടാണല്ലൊ ഈ വിധ ചിന്തകളൊന്നുമില്ലാതെ സ്വൈര്യമായിരുന്ന ദേവരാജനും നാരദനു പിറകെ സ്വയംവരത്തിൽ പങ്കെടുക്കാൻ ഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്.

നാരദൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് നളദമയന്തീ സമാഗമത്തിന്റെ മംഗളപര്യവസാനത്തിനു വേണ്ടിയാണെന്നാണ്‌ പണ്ഡിതമതം. മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ സ്വയംവരം നടന്നു കിട്ടാനായി നാരദൻ ഇന്ദ്രനെ സ്വയംവരസ്ഥലത്തേക്കു മനഃപൂർവ്വം ആനയിക്കുകയാണത്രെ! ‘ഏഷണാ’ പരമായ ഈ ഉദ്ദേശത്തെ ന്യായീകരിക്കുന്ന ഒരു നാരദപദവും നളചരിതസാഹിത്യത്തിൽ കാണാൻ കഴിയാത്ത സ്ഥിതിക്കു ഇതെത്രമാത്രം ശരിയാണെന്ന് മനസ്സിലാകുന്നില്ല. മറ്റുപുരാണകഥകളിലെ നാരദനെപ്പോലെ തന്നെ യുദ്ധവും കലഹവും കാംക്ഷിക്കുന്ന ഒരു നാരദനെയല്ലേ ഉണ്ണായിവാര്യർ ഒന്നാംദിവസത്തിൽ അവതരിപ്പിക്കുന്നത് ? സാഹിത്യ പണ്ഡിതന്മാരെല്ലാം നാരദനെ ‘ഏഷണ’ക്കാരനായി കണ്ടപ്പോഴും ശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ നാരദനെ ‘ഏഷണി’ക്കാരനായി തന്നെയാണ് കണ്ടിരുന്നതെന്ന കാര്യം അദ്ദേഹത്തിന്റെ ‘നളചരിതം ആട്ടപ്രകാരം’ വ്യക്തമാക്കുന്നത് ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്.  നാരദന്റെ തികഞ്ഞ ‘ഏഷണി’ സ്വഭാവം പദങ്ങളില്‍ എല്ലാം നിറഞ്ഞു നില്‍ക്കുമ്പോള്‍ വേഷം കെട്ടുന്ന നടന് ഏഷണിക്കാരനായ  നാരദനെയല്ലാതെ  മറ്റെന്തവതരിപ്പിക്കാന്‍ കഴിയും ? ഈ വിഷയം ‘ഹേമാമോദസമാ’യുടെ  ഇനി വരുന്ന ചില ഭാഗങ്ങളില്‍  കൂടുതല്‍ ആഴത്തിലുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമാക്കുന്നതാണ്.

Similar Posts

  • |

    കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത

    മനോജ് കുറൂർ July 20, 2011  നന്നേ ചെറുപ്പത്തില്‍ മധ്യോത്തര തിരുവിതാംകൂര്‍ പ്രദേശത്ത് ഞാന്‍ കണ്ട കഥകളികള്‍ക്ക് ശൈലീപരമായ വൈവിധ്യമുണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍, മാങ്കുളം, പള്ളിപ്പുറം, രാമന്‍‌കുട്ടി നായര്‍, ഹരിപ്പാട് രാമകൃഷ്ണപിള്ള, ഗോപി, മങ്കൊമ്പ്, സദനം കൃഷ്ണന്‍‌കുട്ടി, വാസു പിഷാരടി എന്നിങ്ങനെയുള്ള പുരുഷവേഷക്കാര്‍. അവര്‍ക്കൊപ്പം അന്നു സ്ത്രീവേഷങ്ങളവതരിപ്പിച്ചിരുന്നത് പ്രധാനമായും കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി എന്നീ നടന്മാരാണ്. കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു‌. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം,…

  • നളചരിതം നാലാം ദിവസം – ഒരു വിയോജനക്കുറിപ്പ്

    സുഗതകുമാരി July 26, 2011  കുറച്ചു വർ‌ഷം  കൂടിയാണ് ‘ നളചരിതം നാലാം ദിവസം’ കഥകളി കാണുന്നത്.  തിരുവനന്തപുരത്ത് ‘ദൃശ്യവേദി’ ഒരുക്കിയ അരങ്ങ്, കലാമണ്ഡലം ഗോപിയുടെയും കോട്ടക്കല്‍ ശിവരാമാന്റെയും മാര്‍ഗി വിജയന്റെയും ശുദ്ധസുന്ദരമായ ഭാവാഭിനയത്തിലൂടെ ഹരിദാസിന്റെ സ്ഫുടമധുരമായ ഗാനാലാപത്തിലൂടെ, മേളവാദ്യങ്ങളുടെ താളപ്പോലിമയിലൂടെ ഭീമരാജധാനിയിലെ അന്തഃപുരവും കുതിരപ്പന്തിയും, സുപരിചിതമായ തേരുരുള്‍ ഒച്ച കേട്ട് സര്‍വാംഗപുളകിതയായ ദമയന്തിയും നിപുണയായ കേശിനിയും , കലിമാറിയെങ്കിലും കറുപ്പുമാറാത്ത നളനരവരനും, കണ്‍ മുന്നില്‍ തെളിഞ്ഞുണര്‍ന്നു നിറഞ്ഞു.  ദുഃഖവും ആശങ്കയും അവമാനവും ക്രോധവും ഹര്‍ഷവുമെല്ലാം ഭാവപൂര്‍ണതയോടെ …

  • കീഴ്പ്പടം കുമാരൻ നായർ

    വാഴേങ്കട കുഞ്ചു നായർ July 24, 2012 ഇന്നു ജീവിച്ചിരിക്കുന്ന കഥകളിക്കാരിൽ കീഴ്പ്പടത്തിൽ കുമാരൻ നായരെയാണ്‌ എനിയ്ക്കേറ്റവും ബഹുമാനം. കഥകളിയുടെ ആവിഷ്കാര പ്രകാരത്തിൽ ഇത്രത്തോളം മനസ്സുചെല്ലുന്നവരായി ഇന്നാരും തന്നെ ഇല്ല എന്നതാകുന്നു എന്റെ ഉള്ളുറച്ചവിശ്വാസം. വാഴേങ്കട ക്ഷേത്രത്തിലെ അഗ്രശാലയിൽ നടത്തിവന്നിരുന്ന, അഭിവന്ദ്യനായ ശ്രീ പട്ടിയ്ക്കാംതൊടി ഗുരുനാഥന്റെ കളരിയിൽ ഞങ്ങൾ സബ്രഹ്മചാരികളായിരുന്നു. ശ്രീ ചന്തുപ്പണിയ്ക്കരുടെ ശിഷ്യത്വവും ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌. കഥകളിയിൽ പ്രവർത്തിച്ചുകൊണ്ട്‌ ജീവിപ്പാൻ വഴി കാണാതെ വലഞ്ഞ്‌ ഇദ്ദേഹം മറുനാട്ടിലായിരുന്നു കുറേക്കാലം. അവിടെ വെച്ച്‌ ദക്ഷിണഭാരതത്തിലെ ശാസ്ത്രീയലാസ്യത്തിൽ പെടുന്ന…

  • |

    നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ

    ശ്രീചിത്രൻ എം. ജെ. March 12, 2013 കളിയരങ്ങിന്റെ ഒരു മഹാചരിത്രഘട്ടം പര്യവസാനിച്ചു. കഥകളികാലകാളിന്ദിയിലെ  ഒരു തലമുറയുടെ അവസാനത്തെ കാഞ്ചനശലാക, കലാമണ്ഡലം രാമൻകുട്ടിനായരായിരുന്നു. ഇരുപതാംനൂറ്റാണ്ടിനെ ത്രസിപ്പിച്ച ആചാര്യപരമ്പരയിലെ ഏറ്റവും ബലിഷ്‌ഠവും, അവസാനത്തേതുമായ കണ്ണി. ഈ വിയോഗത്തോടെ ധനാശിയേൽക്കുന്നത് ഒരു ആചാര്യനല്ല, അനന്യസാധാരണമായിരുന്ന ഒരു ബൃഹദ്‌പാരമ്പര്യത്തിനാണ്. കഥകളിയുടെ പുതിയ ഭാവുകത്വം തന്നെ പുനർനിർമ്മിച്ച ആ മഹാരഥികളുടെ തിരുശേഷിപ്പായി ഇപ്പോഴും നമുക്കൊപ്പമുണ്ടെന്ന് ആശ്വസിയ്ക്കാൻ ഇനി രാമൻകുട്ടിനായരുടെ ജീവൽസാനിദ്ധ്യമില്ല. കാലത്തിന്റെ പെരുംകോപ്പറയിലേക്കു മറഞ്ഞ ആ യുഗപ്പെരുമാളിനു മുന്നിൽ സ്മരണാഞ്ജലികൾ ! എന്നാൽ,…

  • “ആരാ, യീ സോമനാ? “

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം മൂന്ന് ശ്രീവല്‍സന്‍ തീയ്യാടി July 1, 2012  തോളോട്‌ തോള്‍ ചേര്‍ന്നാണവര്‍ നില്‍ക്കുന്നത്‌. കെട്ടിപ്പിടിച്ചും ചിരിച്ചും ആണ്‌ ക്യാമറയിലേക്ക്‌ നോക്കുന്നത്‌. കലാമണ്ഡലം ഗോപിയും മോഹന്‍ലാലും. അന്നത്തെ ‘മാതൃഭൂമി’ വാരാന്തപ്പതിപ്പിലെ ഒന്നാം പേജ്‌ ഫീച്ചര്‍ ആണ്‌. 2008 ജൂണ്‍ 15. വേറെയുമുണ്ട്‌ കളര്‍ ഫോട്ടോകള്‍. വള്ളുവനാട്ടിലെ ഒറ്റപ്പാലത്തിനടുത്തുള്ള വരിക്കാശ്ശേരി മനയില്‍ നടക്കുന്ന മറ്റൊരു പടത്തിന്റെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ്‌. അവിടെ സംഗമിച്ചതാണ്‌ ഈ രണ്ടു താരങ്ങള്‍. കഥകളിയാചാര്യനും സിനിമാനടനും പരസ്പരമുള്ള ബഹുമാനവും ആരാധനയും ലേഖനത്തില്‍…

  • ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ

    ഹേമാമോദസമാ – 15 ഡോ. ഏവൂർ മോഹൻദാസ് January 12, 2014  നളചരിതം  രണ്ടാം  ദിവസം  കഥയുടെ  എട്ടാം  രംഗത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദമയന്തിയുടെ വിചാരപദമാണ് ഇവിടെ പ്രതിപാദ്യവിഷയം. തന്നെ പെരുമ്പാമ്പിന്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാളൻ പ്രണയാഭ്യർത്ഥനയുമായി പിറകെ കൂടിയപ്പോൾ ദമയന്തി ചിന്തിക്കുന്ന പദമാണ്, അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂഅത് കേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂഅബലേ! നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-ന്നമരേന്ദ്ര വരമുന്നൊണ്ടതിന്നുപകരിപ്പൂ ‘നിന്റെ പാതിവ്രത്യവൃതഭഞ്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ’ എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ…

മറുപടി രേഖപ്പെടുത്തുക