ഏഷണി(ഏഷണ)ക്ക് നടപ്പവൻ

ഹേമാമോദസമാ – ഭാഗം 4

ഡോ. ഏവൂർ മോഹൻദാസ്

August 3, 2012

‘നളചരിതത്തിലെ പ്രേമത്താമര’ (ഹേമാമോദസമാ ഭാഗം ഒന്ന്ഭാഗം രണ്ട്) തേടി പോയ വഴിയിൽ, ഈ കഥാതല്ലജത്തിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച്‌ പ്രശസ്തരായ പല സാഹിത്യ പണ്ഡിതന്മാരും എഴുതിയിട്ടുള്ള ലേഖനങ്ങൾ വായിക്കാൻ ഇടയായി. ഇങ്ങനെ ശ്രദ്ധയിൽ പെട്ട ചില ലേഖനങ്ങളിൽ നളചരിത സാഹിത്യത്തിൽ കവി ഉദ്ദേശിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമെന്നു തോന്നാവുന്ന ചില പരാമർശങ്ങൾ ഉണ്ടെന്നു തോന്നി. നാരദന്റെ ഏഷണ- ഏഷണി സ്വഭാവത്തെക്കുറിച്ചുള്ള വിഷയത്തെ ഗൗരവപൂർവ്വം ഒന്നപഗ്രഥിക്കേണ്ടതുണ്ടെന്ന്‌ തോന്നുന്നു.

‘നളനെയാർ കണ്ടു ഭൂതലേ’ എന്ന ശീർഷകത്തിൽ പ്രശസ്ത സാഹിത്യകാരനും കഥകളി പണ്ഡിതനുമായ ഡോ. എസ്‌.കെ നായർ എഴുതിയ ലേഖനത്തിൽ (കൊല്ലം കഥകളി ക്ലബ്‌ സുവനീർ 1980) നളചരിതം ഒന്നാം ദിവസത്തിലെ ആദ്യ നാരദപദമായ ‘ഭീഷിതരിപുനികര’യിലെ

‘നാഴിക തികച്ചൊരുനാൾ വാഴുവേനല്ലൊരേടത്തും
ഏഷണിക്കു നടപ്പൻ ഞാൻ ഏഴു രണ്ടു ലോകത്തിലും’

എന്ന ചരണത്തിലെ ‘ഏഷണി’ എന്ന പദപ്രയോഗത്തെക്കുറിച്ചിപ്രകാരം എഴുതിയിരിക്കുന്നു :
“ഏഷണി‘യല്ല ’ഏഷണ‘യാണു വാക്കെന്ന് നടന്മാരോടും പാട്ടുകാരോടും നൂറുവട്ടം പറഞ്ഞാലും അവർ ഇന്നും മുഷ്ടികൾ ചുരുട്ടികൊണ്ടുള്ള ഏഷണിമുദ്ര തന്നെ കാണിക്കും. നാരദ ധർമ്മം ഏഷണ, അതായത് ധർമ്മാന്വേഷണം, ആണ്‌. ഉണ്ണായിവാര്യർ ഉദ്ദേശിച്ച ഏഷണ എന്ന വാക്കു തെറ്റിദ്ധരിച്ചു പിൽക്കാലത്ത് ഏഷണിയെന്നാക്കിയതാവാം.”

’നളചരിതം ആട്ടക്കഥ കൈരളീവ്യാഖ്യാനം‘ എന്ന പുതിയ ഗ്രന്ഥത്തിൽ ഗ്രന്ഥകർത്താവ് പ്രൊ. പന്മന രാമചന്ദ്രൻ നായരും മേലുദ്ധരിച്ച നാരദപദത്തെക്കുറിച്ച് ഏതാണ്ടിതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ഉണ്ണായിവാര്യർ നാരദനെ ഏഷണിക്കാരനായാണോ അതോ ഏഷണക്കാരനായാണോ അവതരിപ്പിക്കുന്നതെന്ന് ആട്ടക്കഥയിലെ പ്രസക്ത പദങ്ങളിലൂടെ ഒന്നവലോകനം ചെയ്യാം.

’ഭീഷിതരിപുനികര‘ എന്ന പദത്തിൽ നാരദർ നളനോട് പറയുന്നു:

ഊഴിതൻ നായകനാം നീ പാഴിലാക്കീടൊല്ല ജന്മം
കുണ്ഡിനപുരിയിലുണ്ടു സുന്ദരീ ദമയന്തി
കന്യകാരത്നമവളിൽ വൃന്ദാരകന്മാർക്കും മോഹം
രത്നമെല്ലാം നിനക്കുള്ളു യജ്ഞമേ ദേവകൾക്കുള്ളു
യത്നമേതദർത്ഥം നൃപസത്തമ, നിനക്കു യോഗ്യം.

(ദേവന്മാർക്കു ദമയന്തിയിൽ മോഹം ഉണ്ടെങ്കിലും രത്നങ്ങളെല്ലാം രാജാവിന്‌ അവകാശപ്പെട്ടതാകയാൽ അവരുടെ മോഹം അസ്ഥാനത്താണ്‌. ദമയന്തിയെ നേടാൻ ശ്രമിക്കുകയാണ്‌ നിനക്കു യോഗ്യമായിട്ടുള്ളത്. അല്ലാതെ നിഷ്ക്രിയനായിരുന്നു പാഴാക്കിക്കളയാനുള്ളതല്ല രാജാവായ നിന്റെ ജന്മം)

മനുഷ്യസ്ത്രീയെ മോഹിക്കുന്ന ദേവന്മാരുടെ ഔചിത്യബോധമില്ലായ്മയെ കുറ്റപ്പെടുത്തുന്ന നാരദൻ , അവരുടെ ആഗ്രഹം സഫലമാകാതിരിക്കാൻ വേണ്ട ഉപായങ്ങൾ നളൻ ചിന്തിക്കേണ്ടതാവശ്യമാണെന്നാണല്ലോ ഈ പറഞ്ഞതിനർത്ഥം.

സമാധാനചിത്തനായി രാജ്യഭരണവും നടത്തിക്കൊണ്ടിരുന്ന നളമഹാരാജാവിനെ ദമയന്തിയുടെ കാര്യം പറഞ്ഞ് അസ്വസ്ഥചിത്തനാക്കി ഇളക്കിവിട്ട നാരദൻ നേരേ പോയത് സ്വർഗത്തിലേക്കാണ്‌ (നളചരിതം ഒന്നാം ദിവസം 56 രംഗങ്ങൾ). പർവതമുനി സമേതനായി ദേവരാജനായ ഇന്ദ്രനെ ചെന്നു കാണുന്ന നാരദരെ ഇന്ദ്രൻ വണങ്ങി സ്തുതിച്ചു കുശലമന്വേഷിക്കുന്നു.

’കുശലമെന്നതേ വേണ്ടു സകലം മേ നിനയ്ക്കുമ്പോൾ
സഫലം ദർശനമിന്നുതേ
വിപുല സംശയം ചിത്തമതിലൊന്നുണ്ടെനിക്കിപ്പോൾ
ശിഥിലമാക്കുക വചസാ താപസവര്യ‘

(എന്റെ മനസ്സിലൊരു സംശയം ഉള്ളതു അങ്ങു തീർത്തു തരണം)

ഇന്ദ്രനിങ്ങനെ പറയുമ്പോൾ അതെന്തെന്നു കേൾക്കാൻ പോലും നിൽക്കാതെ നാരദൻ പറയുന്നു:

എനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം
നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവും
അനർഗ്ഗളമായൊരു സമരം കാണാഞ്ഞുള്ളിൽ
കനക്കേയുണ്ടഴൽ പ്രചുരം അതു സാധിക്കിൽ
പ്രതിക്രിയയായ് പകരം എന്തു ചെയ്‌വൂ ഞാൻ
അനുഗ്രഹം തരുവൻ വരം മഹേന്ദ്രാ

(കുറച്ചുനാളായി നല്ല ഒരു യുദ്ധം കാണാഞ്ഞിട്ടു മനസ്സിനൊരു സുഖവും തോന്നുന്നില്ല. നീ വിചാരിച്ചാൽ ഇതു സാധിക്കാവുന്നതേയുള്ളൂ. നീ ഇതു സാധിച്ചു തന്നാൽ ഞാൻ നിന്നെ അനുഗ്രഹിക്കാം.)

അപ്പോൾ ഇന്ദ്രൻ പറയുന്നു:

അനുജന്റെ സുദർശനം ദനുജരെ അമർക്കയാൽ
മുനിവര്യ ! രണം ദുർലഭം !
മനുജന്മാർ മിഥോ ജന്യം തുനിയുന്നോർ മരിച്ചാരും
ത്രിവിദത്തിൽ വരുന്നീലഹോ ! എന്തതിൻ മൂലം?

അതിനുമറുപടിയായി നാരദൻ:

‘വിദർഭമന്നവനുണ്ടങ്ങനല്പസദ്ഗുണകന്യാ
വികല്പമില്ലവൾ തന്നോടെതിർപ്പതിനൊരു നാരീ
കേൾക്കുന്നു സ്വയംവരവും ഉണ്ടെന്നു, നീളേ
പാർക്കുന്നിതാൾ വരവും, രാജാക്കന്മാർ
നോക്കുന്നു കോപ്പുതരവും, തൽപ്രാപ്തിക്കു
നോൽക്കുന്നു പകലിരവും എല്ലാരും’

(ഈയിടെയായി ഭൂമിയിൽ നിന്നും യോദ്ധാക്കളാരും മരിച്ചു സ്വർഗ്ഗത്തിൽ വരുന്നില്ലല്ലോ എന്ന്‌ ഇന്ദ്രനും ഭൂമിയിലെ രാജാക്കന്മാരെല്ലാം അനൽപസദ്ഗുണങ്ങളുള്ള ദമയന്തിയെ കിട്ടാനുള്ള ഉപായവും ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ്‌ ഭൂമിയിലിപ്പോൾ യുദ്ധമില്ലാത്തതും യോദ്ധാക്കൾ മരിച്ചു വീരസ്വർഗ്ഗം പ്രാപിച്ച് സ്വർഗ്ഗത്തിൽ വരാത്തതെന്നു നാരദനും)

നാരദന്റെ ഈ പ്രസ്താവം സ്വാഭാവികമായും ഇന്ദ്രന്‌ ദമയന്തിയോടുള്ള അഭിനിവേശം വർദ്ധിപ്പിക്കാൻ കാരണമായി. ഭൂമിയിലെ മനുഷ്യർ യുദ്ധചിന്ത പോലും വെടിഞ്ഞ്‌ ഒരു സ്ത്രീയെ മാത്രം ചിന്തിച്ചിരിക്കണമെങ്കിൽ അവൾ സാധാരണക്കാരിയാകാൻ തരമില്ലല്ലോ? അപ്പോൾ ആ സൗന്ദര്യധാമത്തെ വേൾക്കാൻ ദേവരാജനായ താൻ തികച്ചും യോഗ്യനാണെന്ന്‌ ഇന്ദ്രൻ വിചാരിച്ചുപോയാൽ അതിൽ അതിശയിക്കേണ്ടതില്ല. എങ്കിലും തന്റെ ഇംഗിതം ഉള്ളിൽ അടക്കിപ്പിടിച്ചുകൊണ്ട്‌ ഇന്ദ്രൻ ചോദിക്കുന്നു:

‘കേൾക്കണമവളെയിന്നാർക്കു ലഭിച്ചു ഞായം
ഭാഗ്യവാനവനുലകിൽ ഗ്രാഹ്യങ്ങൾ ചെവികൾക്കു
ലോഹ്യങ്ങൾ തൽഗുണങ്ങൾ
ഊഹ്യങ്ങളെങ്കിൽ വർണ്ണിക്കാം വാക്യങ്ങൾ കൊണ്ടു’

(ദമയന്തിയെ ലഭിക്കുന്നവൻ ഭാഗ്യവാൻ തന്നെ. അതിനു യോഗ്യനാകുന്ന ഒരുവന്റെ ഗുണഗണങ്ങൾ എന്തൊക്കെയായിരിക്കണം എന്നു അങ്ങേക്ക് ഊഹിക്കാൻ കഴിഞ്ഞാൽ അതൊന്നു വിസ്തരിച്ചു പറഞ്ഞാൽ നന്നായിരുന്നു)

ആ വക ഗുണഗണങ്ങൾ തന്നിലുണ്ടെങ്കിൽ തന്റെ ഭൈമീമോഹം സഫലമാകും എന്നുറപ്പിക്കാനുള്ള ഉത്ക്കണ്ഠകൊണ്ടാണു ഇന്ദ്രൻ ഈ അടവ് എടുക്കുന്നത്.

അപ്പോൾ നാരദൻ:

ഉറപ്പുള്ളോരോരനുരാഗം അവൾക്കുണ്ടങ്ങൊരുത്തനിൽ
ധരിപ്പതിനശക്യ, മതെനിക്കുണ്ടോ വചിക്കാവൂ
ലഭിച്ചീടുമവനവളെഗ്ഗുണൈരവൾ
ജയിപ്പവൾ , സുരസ്ത്രീകളെ ആസ്താമിദം.

(അവൾക്കു ഒരുവനോടു ഗാഢമായ അനുരാഗം ഉണ്ടു. ദേവസ്ത്രീകൾ പോലും അസൂയപ്പെടുന്ന ഗുണ ഗണങ്ങളുള്ള അവളെ തീർച്ചയായും അവനു തന്നെ ലഭിക്കും. ഈ വിഷയത്തെക്കുറിച്ചിനി ഞാൻ ഒന്നും പറയുന്നില്ല).

ഇതും പറഞ്ഞ്,

‘ഗമിക്കുന്നേ നവനീതലേ തൽസ്വയംവരേ
മിളിതമാം നൃപതികുലേ കലഹമുണ്ടാം’

(ഞാൻ സ്വയംവരത്തിൽ പങ്കെടുക്കാൻ പോകുകയാണ്‌. അവിടെ അവളെ ചൊല്ലി രാജാക്കൻമാർ തമ്മിൽ കലഹമുണ്ടാകാം) എന്നും കൂടി ചൊല്ലി നാരദർ ഭൂമിയിലേക്കു യാത്രയും ആയി.

മേലുദ്ധരിച്ച പദങ്ങളിൽ നിന്നും നാരദൻ സ്വർഗ്ഗത്തിൽ ഇന്ദ്രനെ കാണാൻ വന്നതു ദമയന്തിയുടെ കാര്യം പറഞ്ഞ് ഇന്ദ്രനിൽ മോഹം ഉദിപ്പിച്ചു അദ്ദേഹത്തെ ഒന്നിളക്കി വിടാനായിരുന്നു എന്നാർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാകും. തന്റെ ഉദ്ദേശം ശരിക്കും പാലിച്ചുവെന്നു മനസ്സിലാക്കിയ നാരദൻ നളന്റെ കാര്യം കേവലം ഒന്നു സൂചിപ്പിച്ച്, എന്നാൽ കൂടുതലൊന്നും പറയാതെ ‘ശരി എന്നാൽ ഞാൻ പോട്ടെ’ എന്ന് ഒഴുക്കിൽ പറഞ്ഞ് സ്ഥലം വിടുകയാണ്‌. ഈ ധൃതി പിടിച്ച പോക്കിനിടയിലും ‘രാജാക്കന്മാർ തമ്മിൽ ദമയന്തിയെ ചൊല്ലി കലഹമുണ്ടാകാം’ എന്നു പറയാനും നാരദൻ മറന്നില്ല. ദമയന്തിയുടെ ആകർഷ്ണീയതയെ ഒന്നുകൂടി അടിവരയിട്ടു പറഞ്ഞ് ഇന്ദ്രന്റെ ഭൈമീമോഹത്തെ ജ്വലിപ്പിക്കാൻ വേണ്ടി തന്നെയാണ്‌ നാരദൻ ഇങ്ങനെ ഒരു യാത്രാമൊഴിയും കൂടി തട്ടി വിടുന്നത്. അതുകൊണ്ടാണല്ലൊ ഈ വിധ ചിന്തകളൊന്നുമില്ലാതെ സ്വൈര്യമായിരുന്ന ദേവരാജനും നാരദനു പിറകെ സ്വയംവരത്തിൽ പങ്കെടുക്കാൻ ഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്.

നാരദൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് നളദമയന്തീ സമാഗമത്തിന്റെ മംഗളപര്യവസാനത്തിനു വേണ്ടിയാണെന്നാണ്‌ പണ്ഡിതമതം. മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ സ്വയംവരം നടന്നു കിട്ടാനായി നാരദൻ ഇന്ദ്രനെ സ്വയംവരസ്ഥലത്തേക്കു മനഃപൂർവ്വം ആനയിക്കുകയാണത്രെ! ‘ഏഷണാ’ പരമായ ഈ ഉദ്ദേശത്തെ ന്യായീകരിക്കുന്ന ഒരു നാരദപദവും നളചരിതസാഹിത്യത്തിൽ കാണാൻ കഴിയാത്ത സ്ഥിതിക്കു ഇതെത്രമാത്രം ശരിയാണെന്ന് മനസ്സിലാകുന്നില്ല. മറ്റുപുരാണകഥകളിലെ നാരദനെപ്പോലെ തന്നെ യുദ്ധവും കലഹവും കാംക്ഷിക്കുന്ന ഒരു നാരദനെയല്ലേ ഉണ്ണായിവാര്യർ ഒന്നാംദിവസത്തിൽ അവതരിപ്പിക്കുന്നത് ? സാഹിത്യ പണ്ഡിതന്മാരെല്ലാം നാരദനെ ‘ഏഷണ’ക്കാരനായി കണ്ടപ്പോഴും ശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ നാരദനെ ‘ഏഷണി’ക്കാരനായി തന്നെയാണ് കണ്ടിരുന്നതെന്ന കാര്യം അദ്ദേഹത്തിന്റെ ‘നളചരിതം ആട്ടപ്രകാരം’ വ്യക്തമാക്കുന്നത് ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്.  നാരദന്റെ തികഞ്ഞ ‘ഏഷണി’ സ്വഭാവം പദങ്ങളില്‍ എല്ലാം നിറഞ്ഞു നില്‍ക്കുമ്പോള്‍ വേഷം കെട്ടുന്ന നടന് ഏഷണിക്കാരനായ  നാരദനെയല്ലാതെ  മറ്റെന്തവതരിപ്പിക്കാന്‍ കഴിയും ? ഈ വിഷയം ‘ഹേമാമോദസമാ’യുടെ  ഇനി വരുന്ന ചില ഭാഗങ്ങളില്‍  കൂടുതല്‍ ആഴത്തിലുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമാക്കുന്നതാണ്.

Similar Posts

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

  • എനിക്കു പ്രിയപ്പെട്ട വേഷം

    വാഴേങ്കട കുഞ്ചു നായർ December 25, 2012  പുരാണേതിഹാസാദികഥകളിൽ, അഥവാ കഥകളിയിൽ, പലപല കഥാനായകന്മാരും നായികമാരുമുണ്ട്. എന്നാൽ അതാതു കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ബോധം മനസ്സിലുദിക്കുന്നതോടു കൂടി നമ്മളിൽ പലർക്കും അവരവരുടെ ആസ്വാദനരീതിയനുസരിച്ച് ചിലചില കഥാപാത്രങ്ങളോട് എന്തോ ഒരു പ്രത്യേക പ്രതിപത്തിയുണ്ടായിത്തീരുന്നത് സാധാരണയാണ്‌. അക്കൂട്ടത്തിൽ കുട്ടിക്കാലം മുതല്ക്കേ എന്റെ പ്രത്യേക പ്രതിപത്തിയ്ക്ക് പാത്രീഭവിച്ച ഒരു കഥാപാത്രമാണ്‌ നിഷധേശ്വരനായ നളമഹരാജാവ്‌. അതിൽ പ്രത്യേകിച്ചും കാർക്കോടക ദംശനത്താൽ സ്വബോധം (സുബോധം) ഉദിച്ച ശേഷം വീണ്ടും തന്റെ ജീവിതേശ്വരിയോട് ചേരുന്നതു വരെയുള്ള കാലഘട്ടം…

  • ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം ഒന്ന്

    ലേഖകനെക്കുറിച്ച് You are here Home » ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം ഒന്ന് ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം ഒന്ന് ശ്രീവല്‍സന്‍ തീയ്യാടി Thursday, April 26, 2012 (All day) (കഥകളി.ഇന്‍ഫോയില്‍ ശ്രീ ശ്രീവല്‍സന്‍ തീയ്യാടി എഴുതുന്ന കഥകളിയനുഭവങ്ങളുടെ പരമ്പര ആരംഭിക്കുന്നു) ലേഖകനെക്കുറിച്ച് ടി കെ ശ്രീവല്‍സന്‍ എന്ന് ഔദ്യോഗികനാമം. മദ്ധ്യകേരളത്തിലെ തലപ്പിള്ളി താലൂക്കില്‍ വേരുകളുള്ള കുടുംബം. ജനനം കൊച്ചിക്ക് തെക്ക് തൃപ്പൂണിത്തുറയില്‍, 1970ല്‍‍. ഭൂരിപക്ഷവും ആ ചെറുപട്ടണത്തില്‍ ചിലവഴിച്ച ബാല്യത്തിനും കൌമാരത്തിനും ഇടയില്‍…

  • |

    കലാമണ്ഡലം സോമന്‍ – അരങ്ങും ജീവിതവും

    കലാമണ്ഡലം സോമന്‍ / ശ്രീചിത്രൻ എം ജെ January 28, 2012 ശ്രീചിത്രന്‍: സമകാലീന കഥകളിയരങ്ങിലെ നായക നടന്മാരുടെ മുന്‍നിരയില്‍ എന്തുകൊണ്ടും ശ്രദ്ധേയനാണ്‌ ശ്രീ കലാമണ്ഡലം സോമന്‍. കല്ലുവഴി സമ്പ്രദായത്തിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭിമാനവും വരദാനവുമായ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വത്സല ശിഷ്യന്‍. കലാമണ്ഡലത്തില്‍ നിന്ന് കഥകളി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കലാമണ്ഡലം സോമന്‍ ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട എല്ലാ കഥകളിയിലെ പച്ച കത്തി വേഷങ്ങളിലെല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും കഥകളിയിലെ ഭാവിയിലെ ഏറ്റവും നല്ല…

  • ഭൈമീകാമുകൻ‌മാർ – 2

    ഹേമാമോദസമാ – 8 ഡോ. ഏവൂർ മോഹൻദാസ് December 15, 2012  ‘കന്യകാരത്നമവളിൽ വൃന്ദാരകന്മാർക്ക്‌ മോഹം’ എന്ന്‌ നാരദനെക്കൊണ്ടും ‘ഇന്ദ്രാദികൾ വന്നു വലച്ചു നമ്മെ’ എന്ന്‌ നളനെക്കൊണ്ടും അർത്ഥശങ്കക്കിടയില്ലാത്തവിധം ഉണ്ണായിവാരിയർ പറയിപ്പിച്ചിട്ടും അത്‌ സമ്മതിച്ചു കൊടുക്കാൻ നളചരിതവ്യാഖ്യാതാക്കളിൽ പലർക്കും താത്പര്യമില്ലായിരുന്നു എന്ന്‌ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞുവല്ലോ? ദേവപരിവേഷത്തെ പശ്ചാത്തലമാക്കിയ ഈ വ്യാഖ്യാനങ്ങൾക്ക്‌ സ്വാഭാവികമായും നളചരിതത്തിലെ മുൻപ്‌ സൂചിപ്പിച്ച പല പദങ്ങളെയും ഉൾക്കൊള്ളാൻ കഴിയാതെ വരികയും അങ്ങിനെ പിണങ്ങിനിന്ന പദങ്ങളെ തങ്ങളുടെ വ്യാഖ്യാനവഴിയിലേക്ക്‌ കൊണ്ടുവരാൻ കഷ്ടപ്പെടേണ്ടിവരികയും ചെയ്തിട്ടുണ്ട്‌. ‘ഇന്ദ്രാദികൾ…

  • ഹംസേ സുവർണ്ണ സുഷമേ…

    ഹേമാമോദസമാ – 16 ഡോ. ഏവൂർ മോഹൻദാസ് July 20, 2014 നളചരിതം ആട്ടക്കഥയിലെ മനുഷ്യരല്ലാത്ത, എന്നാൽ മനുഷ്യരെപ്പോലെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രണ്ടു ജന്തു കഥാപാത്രങ്ങളാണ് ഹംസവും കാർക്കോടകനും. ഇതിൽ ഹൃദയാവർജ്ജകമായ അരങ്ങവതരണ സാദ്ധ്യതകൾ കൊണ്ടും ആലാപന സുഭഗവും സാഹിത്യസമ്പുഷ്ട്ടവുമായ പദസഞ്ചയങ്ങൾ കൊണ്ടും അനുവാചക ഹൃദയങ്ങളിൽ ലബ്ദപ്രതിഷ്ഠ നേടിയിട്ടുള്ള ജീവസ്സുറ്റ  കഥാപാത്രമാണ് സൌവർണ്ണ ഹംസം. മഹാഭാരതം വനപർവത്തിലെ ‘നളോപാഖ്യാന’ത്തിൽ ‘ഹംസദമയന്തീസംവാദ’മെന്ന ഹൃസ്വമായ അദ്ധ്യായത്തിൽ ഏതാനും വരികളിലായി അവതരിപ്പിക്കപ്പെടുന്ന തരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു കഥാപാത്രം മാത്രമാണ്…

മറുപടി രേഖപ്പെടുത്തുക